This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിക്കറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ക്രിക്കറ്റ്

Cricket

ഒരു കായികവിനോദം. വളഞ്ഞവടി എന്നര്‍ഥമുള്ള 'ക്രിഗ്' എന്ന സാക്സണ്‍ പദത്തില്‍ നിന്നാണ് ക്രിക്കറ്റ് എന്ന ഇംഗ്ലീഷ് പദത്തിന്റെ നിഷ്പത്തി. പതിനൊന്നു കളിക്കാര്‍ വീതമടങ്ങുന്ന രണ്ടു ടീമുകള്‍ തമ്മില്‍ വിശാലമായ ഒരു കളിസ്ഥലത്ത് ബാറ്റും ബോളും ഉപയോഗിച്ചുനടത്തുന്ന ഒരു കളിയാണിത്. ഇംഗ്ലണ്ടിന്റെ ദേശീയ കായികവിനോദമായി കരുതപ്പെടുന്ന ഇതിന്റെ ഉദ്ഭവവും ഇംഗ്ലണ്ടില്‍ തന്നെയാണെന്നു കരുതപ്പെടുന്നു. ഇംഗ്ലണ്ടിനുണ്ടായിരുന്ന സാമ്രാജ്യത്വപദവിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിന് വഴി തെളിച്ചത്. എങ്കിലും ഇംഗ്ലണ്ടിലും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലുമായി ഇതിന്റെ പ്രചാരം ഏതാണ്ട് ഒതുങ്ങിനില്ക്കുന്നു എന്നു പറയാം. പ്രാകൃതരൂപത്തില്‍നിന്ന് പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായ ആധുനിക ക്രിക്കറ്റിന് ഏറ്റവും അധികം ജനപ്രീതി ലഭിച്ചിട്ടുള്ളത് ആസ്റ്റ്രേലിയ, ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, സിംബാബ്വെ, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ്. നാമമാത്രമായി മറ്റു ചില രാജ്യങ്ങളിലും ക്രിക്കറ്റ് കളിച്ചുവരുന്നുണ്ട്.


ചരിത്രം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

പന്തിന്റെ ആകൃതിയിലുള്ള ഒരു വസ്തു സ്ഥാവരമായ മറ്റൊരു വസ്തുവിനെ ലക്ഷ്യമാക്കി ഒരാള്‍ എറിയുകയും മറ്റൊരാള്‍ തന്റെ കൈവശമുള്ള മരക്കൊമ്പോ മറ്റോ കൊണ്ട് ആ ഏറ് ലക്ഷ്യത്തില്‍ കൊള്ളാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിനോദം പല രാജ്യങ്ങളിലും പണ്ട് സര്‍വസാധാരണമായിരുന്നു. പ്രാകൃതാവസ്ഥയിലും പ്രാദേശികമായും അതിന്നും നിലനിന്നുവരുന്നു. ഇന്നത്തെ ക്രിക്കറ്റിന്റെ പൂര്‍വരൂപമെന്നു കരുതാവുന്ന 'സ്റ്റൂള്‍ ബാള്‍' എന്ന ഒരിനം കളി പുരാതന ഗ്രീസില്‍ നിലവിലിരുന്നു. എങ്കിലും ക്രിക്കറ്റുകളിയുടെ ഉദ്ഭവസ്ഥാനം എന്ന പദവി ഇംഗ്ലണ്ടിനാണ് ലഭ്യമായിട്ടുള്ളത്. കൈയില്‍ കുടക്കാല്‍ പോലെ, അഗ്രഭാഗം അല്പം വളഞ്ഞ ഒരു വടിയുമായി കാലിമേച്ചിരുന്ന ഇംഗ്ലണ്ടിലെ ആട്ടിടയന്മാരുടെ പ്രധാനവിനോദമായിരുന്ന ഒരിനം കളി ഇന്നത്തെ ക്രിക്കറ്റിന്റെ രൂപത്തില്‍ വളര്‍ന്നു വികസിച്ചു എന്നാണ് വിശ്വാസം. ഒരു സാമ്രാജ്യമെന്ന നിലയില്‍ ഇംഗ്ലണ്ടിനുണ്ടായിരുന്ന ഉന്നതസ്ഥാനം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു രാജ്യങ്ങളില്‍ കളി പ്രചരിപ്പിക്കുന്നതിന് ഗണ്യമായി സഹായിച്ചിരിക്കുമെന്ന് അനുമാനിക്കാം.

എ.ഡി. 1300-ല്‍ കെന്റില്‍ ക്രിക്കറ്റ് കളിച്ചിരുന്നതായി ചില രേഖകളില്‍ കാണാം. 1697-ല്‍ സസെക്സില്‍ നടന്ന ഒരിനം ക്രിക്കറ്റുകളിയാണ് രേഖപ്പെടുത്തിയിട്ടുള്ള മത്സരങ്ങളില്‍ ആദ്യത്തേത്. എങ്കിലും ചില അംഗീകൃതനിയമങ്ങള്‍ക്കു വിധേയമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് 18-ാം ശതകത്തോടെ മാത്രമാണ്. 1719-ല്‍ കെന്റും ലണ്ടനും തമ്മില്‍ നടന്ന മത്സരം ആദ്യത്തെ നിയമവിധേയ കൗണ്ടി മത്സരമായിരുന്നു.

ക്രിക്കറ്റ് ഒരു കായികവിനോദം എന്ന നിലയില്‍ വളരാനും വികസിക്കാനുമാരംഭിച്ചത് ഇംഗ്ലണ്ടിലെ ഹാംബിള്‍ഡണ്‍ ക്ലബ്ബിന്റെ രൂപീകരണത്തോടെയാണ്. ഈ ക്ലബ്ബിന്റെ ചുമതലയില്‍ നിരവധി ക്രിക്കറ്റു മത്സരങ്ങള്‍ നടന്നു. 1793-ല്‍ ഇന്നു ക്രിക്കറ്റ് പ്രേമികളുടെ മക്ക എന്നറിയപ്പെടുന്ന ലണ്ടനിലെ ലോഡ്സില്‍ വച്ചായിരുന്നു ഹാംബിള്‍ഡണ്‍ നടത്തിയ അവസാന മാച്ച് അരങ്ങേറിയത്. പക്ഷേ, ഈ ഘട്ടത്തില്‍ 1787-ല്‍ രൂപീകൃതമായ മേര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (Marylebone Cricket Club-MCC) ഈ കളിയുടെ സര്‍വതോമുഖമായ വികാസത്തിനു യത്നങ്ങളാരംഭിച്ചിരുന്നു. ഈ ക്ലബ്ബിന്റെ രൂപീകരണം നടന്ന വര്‍ഷംതന്നെ അതുവരെ ഉണ്ടായിരുന്ന ക്രിക്കറ്റ് നിയമാവലി ഇവര്‍ പരിഷ്കരിച്ചു.


ക്രിക്കറ്റുകളിക്ക് വ്യാപകമായ പ്രചാരം കിട്ടിയതോടെ ഈ കളിക്കു ചില നിയന്ത്രണങ്ങളും ഐകരൂപ്യമുള്ള നിയമാവലിയും ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിലൂടെ, 1909-ല്‍ 'ഇംപീരിയല്‍ ക്രിക്കറ്റ് കോണ്‍ഫറന്‍സ്' എന്ന സാര്‍വദേശീയ സംഘടനയുടെ രൂപീകരണത്തിനു വഴിതെളിച്ചു. ഇംഗ്ലണ്ട്, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രമുഖ ക്രിക്കറ്റ് സംഘടനകളുടെ പ്രതിനിധികളായിരുന്നു സംഘടനയുടെ സ്ഥാപകാംഗങ്ങള്‍. 1926-ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ വിഭജനത്തിനുശേഷം 1952-ല്‍ പാകിസ്താന് അംഗത്വം ലഭിച്ചു. 1961-ല്‍ പല അംഗരാജ്യങ്ങള്‍ക്കും അസ്വീകാര്യവും പ്രകോപനപരവുമായിരുന്ന വര്‍ണവിവേചനനയം അനുവര്‍ത്തിച്ചുവന്നിരുന്ന ദക്ഷിണാഫ്രിക്ക കോമണ്‍വെല്‍ത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് സംഘടനയില്‍നിന്നു ബഹിഷ്കൃതമാക്കപ്പെട്ടു.

സ്വതന്ത്ര രാഷ്ട്രങ്ങളുടെ ആഗ്രഹവും സമ്മര്‍ദവും കാരണം 1965-ല്‍ 'ഇംപീരിയല്‍' എന്ന പദമുപേക്ഷിച്ച് 'ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കോണ്‍ഫറന്‍സ്' എന്ന പേര് സ്വീകരിച്ച സംഘടന പുതിയ നിയമാവലിപ്രകാരം നിലവിലുണ്ടായിരുന്ന അംഗരാജ്യങ്ങള്‍ക്കു പൂര്‍ണമായ അംഗത്വം നല്കുകയും കോമണ്‍വെല്‍ത്തിന്റെ പരിധിയില്‍പ്പെടാത്ത രാജ്യങ്ങള്‍ക്കു 'അസോസിയേറ്റ്' അംഗത്വം അനുവദിക്കുകയും ചെയ്തു. അക്കൊല്ലം തന്നെ ശ്രീലങ്ക, അമേരിക്ക, ഫിജി എന്നീ രാഷ്ട്രങ്ങള്‍ക്ക് അസോസിയേറ്റ് അംഗത്വം ലഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബെര്‍മുഡ, ഹോളണ്ട്, ഡെന്മാര്‍ക്ക്, കിഴക്കനാഫ്രിക്ക, മലേഷ്യ, കാനഡ, ഹോങ്കോങ്, ജിബ്രാള്‍ട്ടര്‍, അര്‍ജന്റീന, പപ്പുവ ന്യൂഗിനി, സിംഗപ്പൂര്‍, കെനിയ എന്നീ രാജ്യങ്ങള്‍ക്ക് അംഗത്വം നല്കി. 1981-ലാണ് ശ്രീലങ്കയ്ക്ക് പൂര്‍ണാംഗത്വപദവി ലഭിച്ചത്. രണ്ടിലധികം ഇന്നിംഗ്സുകളുള്ള നിരവധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മത്സരങ്ങളായിരുന്നു അക്കാലത്ത് നടന്നിരുന്നത്.

നിശ്ചിത ഓവര്‍ മത്സരങ്ങള്‍ ആരംഭിച്ചതാണ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രധാന വഴിത്തിരിവായത്. 1960-കളില്‍ ഇംഗ്ലീഷ് കൗണ്ടിരംഗത്താണ് നിശ്ചിത ഓവര്‍ മത്സരങ്ങള്‍ ആദ്യമായി നടന്നത്. ക്രിക്കറ്റിന്റെ ജനപ്രീതി വളരെയേറെ വര്‍ധിക്കാന്‍ ഇത്തരം മത്സരങ്ങള്‍ കാരണമായി. 1975-ല്‍ ആദ്യമായി ക്രിക്കറ്റ് ലോIIപ്പും സംഘടിപ്പിക്കപ്പെട്ടു. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങളും പങ്കെടുത്ത ഇതില്‍ നിശ്ചിത ഓവര്‍ മത്സരങ്ങളായിരുന്നു നടന്നത്.

1977-ല്‍ കെറിപാക്കര്‍ എന്ന ആസ്റ്റ്രേലിയന്‍ മാധ്യമ വ്യവസായിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട 'വേള്‍ഡ് സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്' ക്രിക്കറ്റിന്റെ നിലവിലെ സ്വഭാവത്തെ മാറ്റിമറിച്ചു. ലോകത്തിലെ പ്രഗല്ഭ ക്രിക്കറ്റ് താരങ്ങളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ആ ടൂര്‍ണമെന്റ് കെറിപാക്കറുടെ ടെലിവിഷന്‍ ചാനല്‍ ആസ്റ്റ്രേലിയയില്‍ ആകമാനം സംപ്രേക്ഷണം ചെയ്തു. ആയിരക്കണക്കിന് കാണികളെ ഗ്യാലറികളിലെത്തിക്കാനും വന്‍സാമ്പത്തികലാഭം നേടാനും ഇതിനായി. ക്രിക്കറ്റിന്റെ വിപണിമൂല്യം വെളിവാക്കിയ ഈ ടൂര്‍ണമെന്റിലൂടെ കളിക്കാര്‍ക്കും വലിയ പ്രതിഫലം ലഭിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ വെളുത്ത ജഴ്സിക്കു പകരം നിറമുള്ള ജഴ്സികള്‍ ടീമുകള്‍ ഉപയോഗിച്ചുതുടങ്ങി. ചുവന്ന പന്തിനു പകരം വെളുത്ത പന്തും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഉപയോഗിച്ചു. സാങ്കേതികവിദ്യകളെ ക്രിക്കറ്റില്‍ പരമാവധി ഉപയോഗപ്പെടുത്തിയതും മത്സരങ്ങളുടെ ആവേശത്തെ വര്‍ധിപ്പിക്കാന്‍ കാരണമായി. നൂതനമായ ക്യാമറകള്‍ സജ്ജീകരിച്ച സ്റ്റമ്പുകളും (Stump) മറ്റും ഉപയോഗിച്ചുതുടങ്ങി. 1992-ലാണ് മൂന്നാം അമ്പയര്‍ സംവിധാനം നിലവില്‍ വന്നത്. ടെലിവിഷന്‍ ക്യാമറകളുടെ സഹായത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് സഹായിച്ചു. ഇന്ത്യയിലും, ശ്രീലങ്കയിലും, ആസ്റ്റ്രേലിയയിലും, മറ്റും ടെലിവിഷന്‍ സംപ്രേഷണം കൂടി ആരംഭിച്ചതോടെ ക്രിക്കറ്റ് അധിഷ്ഠിതമായ പരസ്യവിപണിയും വികസിച്ചു തുടങ്ങി.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം നല്‍കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി. അമേരിക്കന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കാന്‍ പുതിയ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു.

ക്രിക്കറ്റ് അധിഷ്ഠിതമായ വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് 20 ഓവര്‍ മത്സരമായ ട്വന്റി-ട്വന്റി ടൂര്‍ണമെന്റുകള്‍ നിലവില്‍ വന്നതോടെ 2007-ല്‍ ഇത്തരം മത്സരങ്ങളുടെ ആദ്യത്തെ ലോIIപ്പും സംഘടിപ്പിക്കപ്പെട്ടു. ടെലിവിഷന്‍ പ്രേക്ഷകരില്‍ ലോകത്തെ ഏതൊരു ജനപ്രിയ കായിക മത്സരത്തോടും കിടപിടിക്കുന്നവയാണ് ഇന്ന് ട്വന്റി-ട്വന്റി മത്സരങ്ങള്‍.

സാങ്കേതിക വിവരണം

ക്രിക്കറ്റ് ഗ്രൗണ്ട്

വൃത്താകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള ഗ്രൌണ്ടിലാണ് കളി നടക്കുന്നത്. ഒരു അതിര്‍ത്തിരേഖയോ വേലിയോകൊണ്ട് ഇതിന്റെ ബാഹ്യാതിര്‍ത്തി തിരിച്ചിരിക്കും. ക്രിക്കറ്റ് ഗ്രൌണ്ടിന്റെ വിസ്തൃതി എന്തായിരിക്കണമെന്ന് ചട്ടങ്ങളില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടില്ല. 9¼ ഏക്കര്‍ വിസ്തീര്‍ണമുള്ള മെല്‍ബെണ്‍ ഗ്രൌണ്ട്, 5മ്മ ഏക്കര്‍ വിസ്തീര്‍ണമുള്ള ലോഡ്സ് മുതല്‍ നാട്ടുമ്പുറങ്ങളിലെ മൈതാനങ്ങളിലും പുല്‍ത്തകിടികളിലും വരെ ക്രിക്കറ്റ് കളിച്ചുവരുന്നു.

പിച്ച്

ഗ്രൌണ്ടിന്റെ മധ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് യഥാര്‍ഥ കളി നടക്കുന്നത്. ഈ സ്ഥലമാണ് 'പിച്ച്' എന്ന പേരില്‍ അറിയപ്പെടുന്നത്.


ചിത്രം:Cricket_pitch.png

ക്യൂറേറ്റര്‍ എന്നറിയപ്പെടുന്ന വിദഗ്ധന്റെ മേല്‍നോട്ടത്തിലാണ് പ്രധാന മത്സരങ്ങള്‍ക്കുള്ള പിച്ച് തയ്യാറാക്കുന്നത്. 'പിച്ചിന്റെ സ്വഭാവം' മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. വിവിധ രാജ്യങ്ങളില്‍ വിവിധതരം പിച്ചുകളാണ് മത്സരങ്ങള്‍ക്കൊരുങ്ങുന്നത്. പിച്ചുകളില്‍ ബൗളിങ്ങിന് അനുകൂലമായവയും, ബാറ്റിങ്ങിന് അനുകൂലമായവയും ഉണ്ട്. ചില പിച്ചുകള്‍ സ്പിന്‍ ബൗളിങ്ങിനെ തടുക്കുമ്പോള്‍ ചിലവ പേസ് ബൗളര്‍മാര്‍ക്ക് മികച്ച ബൗണ്‍സ് നല്‍കുന്നു. ഇന്ത്യയിലെ പിച്ചുകള്‍ പൊതുവേ സ്പിന്‍ബൗളിങ്ങിന് അനുകൂലമായവയാണ്. പിച്ചില്‍ നനുത്ത പുല്ലുകള്‍ വളര്‍ത്തിയും കൂടുതല്‍ വരണ്ടതാക്കിയുമൊക്കെയാണ് പിച്ചിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത്. മത്സരങ്ങള്‍ക്കിടെ ശ്രദ്ധാപൂര്‍വമാണ് പിച്ചിനെ കൈകാര്യം ചെയ്യുന്നത്.

ആഭ്യന്തര ക്രിക്കറ്റിലും മറ്റും കയറുപായ് വിരിച്ചുള്ള കൃത്രിമ പിച്ചുകളും ഉപയോഗിക്കുന്നു. പിച്ചില്‍നിന്നു 68.58 മീ. അകലെ വൃത്താകൃതിയിലുള്ള അതിര്‍ത്തി രേഖ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കും. 20.12 മീ. നീളവും 13.05 മീ. വീതിയുമുള്ള പിച്ച് വേര്‍തിരിച്ചു കാണിച്ചിരിക്കും. മത്സരവേളകളില്‍ പിച്ചിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനു റോളര്‍ ഉപയോഗിക്കുന്നതിനും മറ്റും പ്രത്യേക നിബന്ധനകളുണ്ട്.

രണ്ടു വിക്കറ്റുകള്‍ക്കിടയിലായുള്ള സ്ഥലവും ബൗളു ചെയ്യപ്പെട്ട പന്തു തറയില്‍ പതിക്കുമ്പോള്‍ ഉണ്ടാക്കുന്ന പ്രത്യേക പ്രഭാവവും പിച്ച് എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്നു. പിച്ചിന് ചുറ്റിലുമായി 30-വാരയില്‍ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള പ്രത്യേക ഭാഗം വരയിട്ട് രേഖപ്പെടുത്തിയിരിക്കും.

വിക്കറ്റ്

വിക്കറ്റ് (wicket) പിച്ചിന്റെ രണ്ടറ്റത്തും നടുവിലായി റൂള്‍ത്തടിപോലുള്ള മൂന്നു കുറ്റികള്‍ വീതം നിലത്തു കുഴിച്ചുനിര്‍ത്തും. 'സ്റ്റമ്പ്' എന്നറിയപ്പെടുന്ന ഈ കുറ്റികള്‍ക്ക് 71.12 സെ.മീ. വീതം തറനിരപ്പില്‍നിന്നു ഉയരമുണ്ടാകും. സ്റ്റമ്പിന്റെ വണ്ണം 3.2 സെ.മീ. ആയിരിക്കണം. ഇടയിലൂടെ പന്ത് കടന്നുപോകാനാവാത്തവിധമായിരിക്കണം ഇവ നാട്ടേണ്ടത്. ഇവയുടെ മുകളറ്റത്ത് ചാലുകളില്‍ (ഗ്രൂവ്സ്) 11.11 സെ.മീ. വീതം നീളമുള്ള രണ്ടു 'ബെയിലുകള്‍' വച്ചിരിക്കും. തടികൊണ്ടു നിര്‍മിച്ച ഇവ സ്റ്റമ്പില്‍ നിന്ന് 1.27 സെന്റിമീറ്ററില്‍ കൂടുതല്‍ ഉന്തിനില്‍ക്കുന്നതല്ല. വിക്കറ്റിന്റെ മൊത്തം വീതി 23 സെ.മീ. ആയിരിക്കും.

ബൗളിങ് ക്രീസ്

പിച്ചിന്റെ രണ്ടറ്റത്തുമായി 2.64 മീ. നീളത്തില്‍ കുറുകെ ഓരോ വര കാണാവുന്നതാണ്. ഈ വരകളുടെ മധ്യേ പിന്നിലായിരിക്കും സ്റ്റമ്പ് സ്ഥിതിചെയ്യുക. ഈ വരകള്‍ ബൗളിങ് ക്രീസിനെ സൂചിപ്പിക്കുന്നു. രണ്ടറ്റത്തുമുള്ള ഈ രേഖകള്‍ക്കിടയിലെ അകലം പിച്ചിന്റെ നീളമായ 20.12 മീ. തന്നെയായിരിക്കും. ഈ രേഖകള്‍ക്കു പിന്നില്‍നിന്നുവേണം ബൗളര്‍ പന്തെറിയേണ്ടത്.

പോപ്പിങ് ക്രീസ്

ബൗളിങ് ക്രീസിലെ രേഖകള്‍ക്ക് സമാന്തരമായി അവയില്‍നിന്ന് 1.22 മീ. (4 അടി) മുന്നിലായി ഓരോ വരകള്‍ പിച്ചിന്റെ രണ്ടുഭാഗത്തും കാണാം. ഈ വരകള്‍ സ്റ്റമ്പിനു മുമ്പിലായിട്ടാണ് കാണപ്പെടുക. മിഡില്‍ സ്റ്റമ്പില്‍നിന്ന് ഇരുവശത്തേക്കും 1.8 മീ. (6 അടി) വീതം നീളമായിരിക്കും ഈ രേഖകള്‍ക്കുള്ളത്. ഇതാണ് പോപ്പിങ് ക്രീസ് അഥവാ ബാറ്റിങ് ക്രീസ് എന്നറിയപ്പെടുന്നത്.

ബാറ്റ്

ക്രിക്കറ്റ് ബാറ്റ്

ഒരു തുഴയുടെ ആകൃതിയാണ് ക്രിക്കറ്റ് ബാറ്റിനുള്ളത്. ഇതിന്റെ അടിക്കാനുള്ളവശം ബ്ളേഡ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇത് വില്ലോ മരത്തടി കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിന്റെ വീതി 11 സെ.മീ. ആയിരിക്കണം. പിടി ഉള്‍പ്പെടെ ബാറ്റിന്റെ മൊത്തം നീളം 97 സെ.മീ. ആയിരിക്കും. ബാറ്റിന്റെ കൈപിടി പ്രത്യേകരീതിയില്‍ വരിഞ്ഞുമുറുക്കിയതായിരിക്കും. ബാറ്റിന്റെ ആകെ ഭാരം 1020 ഗ്രാം മുതല്‍ 1077 ഗ്രാം വരെയാണ്.

ബോള്‍

ക്രിക്കറ്റ് ബോളിന്റെ കേന്ദ്രവസ്തു കോര്‍ക്കാണ്. ഇത് നൂലുകൊണ്ട് നന്നായി വരിഞ്ഞുമുറുക്കിയിരിക്കും. അതിനുമുകളില്‍ ചുവന്ന അല്ലെങ്കില്‍ വെളുത്ത തുകലുകൊണ്ട് പൊതിയുന്നു. തുകല്‍ നന്നായി മിനുസപ്പെടുത്തിയിരിക്കും. രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ബോളിന്റെ പുറത്തുള്ള 'വിളുമ്പ്' (seam) അല്പം ഉയര്‍ന്നിരിക്കും. ബോളിന്റെ ഭാരം 156 ഗ്രാം മുതല്‍ 163 ഗ്രാം വരെയാണ്; ചുറ്റളവ് 22.38 സെ.മീ. മുതല്‍ 22.86 സെ.മീ. വരെയും. ഇപ്പോള്‍ ടെസ്റ്റ് മത്സരങ്ങളില്‍ ചുവപ്പ് നിറമുള്ള ബോളും, ഏകദിന, ട്വന്റി-ട്വന്റി മത്സരങ്ങളില്‍ വെള്ള ബോളുമാണുപയോഗിക്കുന്നത്.

ടീമിന്റെ ഘടന

ഓരോ ടീമിലും പതിനൊന്നു കളിക്കാര്‍ വീതമുണ്ടായിരിക്കണം. പക്ഷേ ബാറ്റിങ് ടീമിലെ 2 പേരും ഫീല്‍ഡിങ് ടീമിലെ 11 പേരും മാത്രമേ ഒരേ സമയം കളിക്കളത്തില്‍ ഉണ്ടാവുകയുള്ളൂ. മത്സരിക്കുന്ന ഇരുടീമുകളിലും 11 കളിക്കാര്‍ക്കു പുറമേ 12-ാമതൊരാള്‍കൂടി ഉണ്ടായിരിക്കും. ടീം അംഗങ്ങളുടെ സുഖസൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണു 12-ാമന്റെ പ്രധാന ജോലി; കളിക്കുകയല്ല. ചിലപ്പോള്‍ പകരക്കാരനായി ഫീല്‍ഡ് ചെയ്യാം. പകരം കളിക്കുന്നവര്‍ക്ക് ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ അവകാശമില്ല. പരുക്കു കാരണം ഓടി റണ്‍സ് നേടാന്‍ കഴിയാതെ വരുന്ന ബാറ്റ്സ്മാനു പകരം ഓടുന്നതിന് ബാറ്റ് ചെയ്യുന്ന ടീമിലെ മറ്റൊരാളെ നിയോഗിക്കാം. ഇയാളെ റണ്ണര്‍ എന്നാണ് വിളിക്കുക. ബാറ്റിങ്ങിനിടയില്‍ പരുക്കേറ്റ കാരണം മടങ്ങിയ ഒരാള്‍ക്ക് വീണ്ടും ബാറ്റു ചെയ്യണമെങ്കില്‍ മറ്റൊരു കളിക്കാരന്‍ ഔട്ടാകണം.

ഒരു നാണയം ടോസ്സു (toss) ചെയ്താണ്, ആദ്യം ബാറ്റുചെയ്യേണ്ട ടീമിനെ നിശ്ചയിക്കുന്നത്. ടോസ്സില്‍ ജയിക്കുന്ന ക്യാപ്റ്റന് രണ്ടിലൊന്നു തീരുമാനിക്കാം; സ്വന്തം ടീം ആദ്യം ബാറ്റ് ചെയ്യുകയോ ബാറ്റു ചെയ്യാന്‍ എതിര്‍ടീമിനെ ക്ഷണിക്കുകയോ ചെയ്യാം. ആദ്യം ബാറ്റു ചെയ്യുന്ന ടീമിനെ 'ബാറ്റിങ് ടീം' എന്നും ബൗള്‍ ചെയ്യുകയും കളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന ടീമിനെ 'ഫീല്‍ഡിങ് ടീം' എന്നും പറയുന്നു. ടീമിനു പകരം 'സൈഡ്' എന്നും പറയാറുണ്ട്.

ബാറ്റിങ്

ബാറ്റിങ്

ബാറ്റു ചെയ്യാനുള്ള അവകാശമോ ക്ഷണമോ ലഭിക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍ നിശ്ചയിക്കുന്ന ക്രമമനുസരിച്ച് ആദ്യം ബാറ്റുചെയ്യാന്‍ കളത്തിലിറങ്ങുന്ന രണ്ടു കളിക്കാരെ 'ഓപ്പണിങ് ബാറ്റ്സ്മെന്‍' എന്നു വിളിക്കുന്നു. ബാറ്റുചെയ്യുന്നവര്‍ സവിശേഷമായ പല രീതികളും അവലംബിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി മുമ്പോട്ടാഞ്ഞ് അടിക്കുകയോ പുറകോട്ടു പിന്‍വാങ്ങുമ്പോള്‍ തടുക്കുകയോ ആയിരിക്കും ചെയ്യുന്നത്. പാഞ്ഞുവരുന്ന പന്തിന്റെ ഗതി, ബോള്‍ പിച്ചില്‍വന്നു കൊണ്ടശേഷം അതിന്റെ ഗതിക്കു സംഭവിക്കുന്ന മാറ്റം, പന്തിന്റെ ഭ്രമണം എന്നിവ നിരീക്ഷിച്ച് ഒരു തീരുമാനത്തിലെത്തിയശേഷമായിരിക്കും അടിക്കുന്നത്. പാഞ്ഞടുക്കുന്ന പന്ത് വന്നുകൊള്ളാനിടയുള്ള സ്റ്റമ്പ് ഏതാണോ അതനുസരിച്ചും ബാറ്റുചെയ്യും. ബാറ്റുകൊണ്ടുള്ള വൈവിധ്യപൂര്‍ണങ്ങളായ 'സ്ട്രോക്കു'കള്‍ (അടികള്‍) ഡ്രൈവ്, ഓണ്‍ ഡ്രൈവ്, കവര്‍ ഡ്രൈവ്, സ്ക്വയര്‍ ഡ്രൈവ്, പൂള്‍, ഹൂക്ക്, സ്വീപ്പ്, കട്ട്, ഗ്ളൈഡ്, ലേറ്റ്കട്ട് തുടങ്ങിയ പേരുകളിലറിയപ്പെടുന്നു. പന്തിന്റെ ഗതി, പിച്ചില്‍ കൊണ്ടശേഷമുള്ള അതിന്റെ ഗതിമാറ്റം, ഫീല്‍ഡ് ചെയ്യുന്നവര്‍ നില്ക്കുന്ന സ്ഥാനങ്ങള്‍ തുടങ്ങിയവയെല്ലാം സശ്രദ്ധം നിരീക്ഷിച്ചശേഷമായിരിക്കും അടിക്കണോ തടുക്കണോ എന്ന് ബാറ്റ്സ്മാന്‍ തീരുമാനിക്കുന്നത്.

ബൗളിങ്

ബൗളിങ്

വലതു കൈകൊണ്ടോ ഇടതു കൈകൊണ്ടോ പന്ത് എറിയാം. ഒരു വലതു കൈയന്‍ ബൗളര്‍ തന്റെ സമീപത്തുള്ള വിക്കറ്റിന്റെ വലതുവശത്തുകൂടി എറിയുന്നതിനെ 'ബൗളിങ് റൌണ്ട് ദ് വിക്കറ്റ്' എന്നും ഇടതുവശത്തുകൂടി എറിയുന്നതിനെ ബൗളിങ് ഓവര്‍ ദ് വിക്കറ്റ് എന്നും പറയുന്നു. ബൗളര്‍ ഇടതു കൈയ്യനാണെങ്കില്‍ ഇത് നേരെ മറിച്ചായിരിക്കും. പൊതുവേ ബൗളര്‍മാര്‍ തലയ്ക്ക് മുകളിലേക്കുയര്‍ത്തിയ കൈ താഴോട്ടു കൊണ്ടുവന്നാണ് പന്ത് എറിയുന്നത്. പന്ത് ബാറ്റ്സ്മാന്റെ മുന്നില്‍ പതിക്കുന്ന വിധമനുസരിച്ച് ബൗളിങ്ങിനെ തരംതിരിച്ചിരിക്കുന്നു.

'സ്പിന്‍ ബൗളിങ്' (spin bowling) എന്നും 'പേസ് ബൗളിങ്' (pace bowling) അഥവാ 'ഫാസ്റ്റ് ബൗളിങ്' (fast bowling) എന്നും ബൗളിങ് രണ്ടുതരമുണ്ട്. ചിലരുടെ ബൗളിങ്ങിനെ 'മീഡിയംപേസ് ബൗളിങ്' എന്നും പറയുന്നു.

പിച്ചില്‍ചെന്നു കൊണ്ടശേഷം പന്തു തിരിയുന്നതിനെ സ്പിന്‍ ബൗളിങ്ങെന്നു പറയുന്നു. പന്തു തിരിയുന്നതിന്റെ രീതിയെയും വേഗത്തെയും അടിസ്ഥാനമാക്കി ബൗളറെ 'ഒഫ് സ്പിന്നര്‍' എന്നോ 'ലെഗ് സ്പിന്നര്‍' (leg spinner) എന്നോ പറയുന്നു. ബൗള്‍ ചെയ്യപ്പെട്ട പന്ത് പിച്ചുചെയ്യാതെ താണുവന്നാല്‍ അത് 'ഫുള്‍ ടോസ്' എന്നും ഉയര്‍ന്നു വന്നാല്‍ 'ബീമര്‍' എന്നും അറിയപ്പെടുന്നു. പോപ്പിങ് ക്രീസിന്റെ വരയില്‍ ഏതാണ്ടു പതിയുന്ന തരത്തിലുള്ളതാണ് 'യോര്‍ക്കര്‍' എന്ന പേരിലറിയപ്പെടുന്നത്. പന്ത് പിച്ചുചെയ്തശേഷം ഉയര്‍ന്നുകഴിയുന്ന ഉടന്‍ അടിച്ചാല്‍ അത് 'ഹാഫ് വോളി'യാണ്. ഇവകൂടാതെ അകലത്തിന്റെ അടിസ്ഥാനത്തില്‍ 'ഗുഡ് ലെങ്ത്ത്', 'ഷോര്‍ട്ട് ഒഫ് ഗുഡ് ലെങ്ത്ത്', 'ബാഡ് ലെങ്ത്ത്', അഥവാ 'ലോങ് ഹോപ്' എന്നിവയും ഉണ്ട്.

ഫാസ്റ്റ് ബൗളിങ് പന്തിന്റെ പ്രയാണവേഗത്തെയാണ് സൂചിപ്പിക്കുന്നത്. ബൗളറുടെ ഓട്ടത്തിന്റെ പ്രകൃതത്തെ സൂചിപ്പിക്കുന്നതിനാണ് 'പേസ്' എന്ന പദം ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 145 കി.മീ. അധികം വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍മാരുണ്ട്. ഫാസ്റ്റ് ബൗളര്‍ എറിയുന്ന പന്തും തിരിയാറുണ്ട്. വായുവില്‍ വച്ചുള്ള ഈ തിരിച്ചിലിന് 'സ്വിങ്' എന്നും സ്വെര്‍വ് എന്നും സന്ദര്‍ഭമനുസരിച്ച് പറയുന്നു. ഇതനുസരിച്ച് ഇന്‍ സ്വിങ്ങറും ഔട്ട്സ്വിങ്ങറും ഉണ്ട്. ബാറ്റ്സ്മാനെ പുറത്താക്കുന്നതിന് ബൗളര്‍മാര്‍ ഫുള്‍ടോസ്, യോര്‍ക്കര്‍, ഷോര്‍ട്ട് പിച്ച്ഡ് ബൗണ്‍സര്‍, ഒഫ് സ്പിന്‍, ലെഗ്സ് പിന്‍, ഗൂഗ്ളി, ടോപ്പ്സ്പിന്‍, ആര്‍മര്‍, ചൈനാമാന്‍ (ഇടതുകൈകൊണ്ടറിയുന്നവരുടെ ഒരു രീതി), ഇന്‍ സ്വിങ്ങര്‍, ഔട്ട്സ്വിങ്ങര്‍, ഒഫ് കട്ടര്‍, ലെഗ് കട്ടര്‍ ബീമര്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പല രീതികളില്‍ ബൗള്‍ചെയ്തുവരുന്നു. ബാറ്റ് ചെയ്യുന്നവര്‍ക്ക് റണ്‍സ് നേടാന്‍ കഴിയാതെവരുന്ന ഓവറിനെ 'മെയ്ഡന്‍' (maiden) ഓവറെന്നു വിശേഷിപ്പിച്ചുവരുന്നു. ഒരു ബൗളര്‍ ഏറ്റവും വിലമതിക്കുന്ന നേട്ടങ്ങളാണ് ഒരിന്നിങ്സില്‍ നേടുന്ന 5 വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ രണ്ടിന്നിങ്സിലുമായി നേടുന്ന 10 വിക്കറ്റ് നേട്ടവും. തുടര്‍ച്ചയായ പന്തുകളില്‍ മൂന്ന് വിക്കറ്റ് കരസ്ഥമാക്കിയാല്‍ ലഭിക്കുന്ന ഹാട്രിക് നേട്ടവും ഒരു ബൗളറുടെ മികച്ച നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.

'ബോഡിലൈന്‍' ബൗളിങ് അപകടകരവും വിവാദപരവുമാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇത് ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്.

ഫീല്‍ഡിങ്

ഫീല്‍ഡിങ്

ഒരു ക്രിക്കറ്റ് ടീമില്‍ പതിനൊന്നു കളിക്കാരാണ് ഉള്ളതെങ്കിലും കളിനടക്കുമ്പോള്‍ ബാറ്റിങ് ടീമിലെ രണ്ടുപേര്‍ മാത്രമേ കളിക്കളത്തിലുണ്ടാവുകയുള്ളൂ. അതേസമയം ഫീല്‍ഡിങ് ടീമിലെ പതിനൊന്നുപേരും ഗ്രൌണ്ടില്‍ ഉണ്ടാവുകയും ചെയ്യും. ക്യാപ്റ്റന്റെ നിര്‍ദേശാനുസരണം ഇവര്‍ പ്രത്യേക സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കും. ഈ സ്ഥാനങ്ങള്‍ക്ക് ഓരോ പേരും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും വേഗത്തില്‍ ഓടാനുള്ള കഴിവ്, വളരെ തെളിഞ്ഞ കാഴ്ചശക്തി, പെട്ടെന്ന് നിയമവിധേയമായി പ്രതികരിക്കാനുള്ള കഴിവ്, കൃത്യമായി ലക്ഷ്യത്തില്‍ പന്തെറിഞ്ഞു കൊള്ളിക്കാനുള്ള കഴിവ് എന്നിവ ഒരു നല്ല ഫീല്‍ഡര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. ബാറ്റ്സ്മാന്‍ എപ്രകാരം അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഏതാണ്ട് മുന്‍കൂട്ടി ശ്രദ്ധിക്കുകയും വേണം. വായുവിലൂടെ ഉയര്‍ന്നുവരുന്ന പന്ത് പിടിച്ച് ബാറ്റ്സ്മാനെ ഔട്ടാക്കുക, ശക്തിയായി തെറിച്ചുവരുന്ന പന്തിന്റെ ഗതിമുടക്കി കൈക്കലാക്കി, വിക്കറ്റ് കീപ്പര്‍ക്ക് എത്തിക്കുക എന്നീ ചുമതലകളും ഫീല്‍ഡുചെയ്യുന്ന കളിക്കാരനുള്ളതാണ്.

വിക്കറ്റ് കീപ്പിങ്

വിക്കറ്റ് കീപ്പിര്‍

അസാധാരണ പ്രതികരണശേഷി, സൂക്ഷ്മമായ കാഴ്ചശക്തി, ധൈര്യം എന്നിവ സമ്മേളിക്കേണ്ട ശ്രമകരവും, മര്‍മപ്രധാനവുമായ ജോലിയാണ് വിക്കറ്റ്കീപ്പിങ്. ഓരോ പന്തിന്റെ ഗതിയും വളരെ കൃത്യമായി ശ്രദ്ധിച്ചു പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണ് വിക്കറ്റ് കീപ്പര്‍. ഫാസ്റ്റ് ബൗളര്‍ പന്തെറിയുമ്പോള്‍ വിക്കറ്റിനു 12-15 വാര പിന്നിലായും സ്ളോ മീഡിയം പേസ് ബൗളര്‍ പന്തെറിയുമ്പോള്‍ വിക്കറ്റിനോട് കുറേക്കൂടി അടുത്തും വിക്കറ്റ് കീപ്പര്‍ നിലയുറപ്പിച്ചിരിക്കണം. ബാറ്റിനെ സ്പര്‍ശിക്കാതെ പോകുന്ന പന്തുകള്‍ കൈക്കലാക്കി ബാറ്റ്സ്മാന് അധികം റണ്‍സ് നല്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക, ബാറ്റ്സ്മാനെ ഔട്ടാക്കാന്‍ ശ്രമിക്കുക, നിയമാവലി അനുസരിച്ച് ബാറ്റ്സ്മാന്‍ നിലയുറപ്പിക്കേണ്ട സ്ഥലപരിധിയായി ക്രീസില്‍നിന്ന് അയാള്‍ അകന്നുമാറിയാല്‍ വിക്കറ്റ് പന്തുകൊണ്ട് സ്റ്റമ്പുചെയ്ത് അയാളെ പുറത്താക്കുക, ഫീല്‍ഡര്‍ ഗ്രൗണ്ടില്‍നിന്ന് എത്തിക്കുന്ന പന്ത് ബൗളര്‍ക്ക് കൈമാറുക എന്നീ ജോലികളാണ് വിക്കറ്റ്കീപ്പര്‍ക്ക് പ്രധാനമായും നിര്‍വഹിക്കാനുള്ളത്.

റണ്‍സ്

ഓരോ ടീമും നേടിയ റണ്‍സിന്റെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് കളിയിലെ വിജയം നിശ്ചയിക്കുന്നത്. അതിനാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെടുക്കുക എന്നതാണ് ഓരോ ടീമിന്റെയും ലക്ഷ്യം. ബൗളര്‍ എറിയുന്ന പന്ത് അതിനെ നേരിടുന്ന ബാറ്റ്സ്മാന്‍ ഫീല്‍ഡിലെ വിടവു നോക്കി അടിച്ച് അകത്തിയശേഷം എതിര്‍വശത്തെ വിക്കറ്റ് ഭാഗത്തേക്ക് ഓടുന്നു. എതിര്‍വശത്തുനിന്നിരുന്ന ബാറ്റ്സ്മാന്‍ ഇപ്പുറത്തേക്കും ഓടുന്നുണ്ടാകും. ഇരുവരും സ്ഥാനം മാറിക്കഴിയുമ്പോള്‍ ആ പന്തടിച്ച് ബാറ്റ്സ്മാനും അതുവഴി ആ ടീമിനും ഒരു റണ്‍ ലഭിക്കുന്നു. എന്നാല്‍ അടിച്ചകത്തിയ പന്ത് അതിര്‍ത്തിരേഖയ്ക്ക് പുറത്തു പോവുകയാണെങ്കില്‍ ഓടാതെതന്നെ ബാറ്റ്സ്മാനു 4 റണ്‍സ് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന 4 റണ്‍സിനെ 'ബൗണ്ടറി' (Boundary) എന്നു പറയുന്നു. അതിര്‍ത്തിരേഖയിലേക്കടിച്ച ബോള്‍ കൈക്കലാക്കിയ ഫീല്‍ഡ്സ്മാന്റെ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം അതിര്‍ത്തിരേഖയില്‍ വച്ചോ പുറത്തുവച്ചോ നിലത്തു തൊട്ടാലും 4 റണ്‍സ് കിട്ടും. അടിയുടെ ഫലമായി ബോള്‍ കളത്തിനുള്ളില്‍ നിലംപതിക്കാതെ അതിര്‍ത്തിരേഖയ്ക്ക് പുറത്തു പതിച്ചാല്‍ 6 റണ്‍സ് കിട്ടും. ഇതിനെ 'സിക്സര്‍' എന്നു പറയുന്നു; ഇത് വലിയൊരു നേട്ടമാണ്. അതിര്‍ത്തിരേഖയ്ക്കകത്തുവച്ച് കൈക്കലാക്കിയ ബോളുമായി ഫീല്‍ഡ്സ്മാന്‍ ആ രേഖയ്ക്ക് പുറത്തുപോയാലും 6 റണ്‍സ് കിട്ടും.

ഒരു ബാറ്റ്സ്മാന്‍ 50 റണ്‍സ് നേടിയാല്‍ 'ഹാഫ് സെഞ്ച്വറി' എന്നും 100 റണ്‍സ് സമാഹരിച്ചാല്‍ 'സെഞ്ച്വറി' എന്നും പറയും. ക്രിക്കറ്റ് കളിക്കാര്‍ ഏറ്റവുമധികം വിലമതിക്കുന്ന ഒരു ബഹുമതിയാണ് സെഞ്ച്വറി. സെഞ്ച്വറിയോട് അടുക്കുന്ന ബാറ്റ്സ്മാന് അത് ലഭ്യമാവാതിരിക്കാന്‍ എതിരാളികള്‍ നിയമാനുസൃതമായ എല്ലാ അടവുകളും പയറ്റിനോക്കും.

എക്സ്ട്രാകള്‍

ബാറ്റ്സ്മാന്‍ ബാറ്റുകൊണ്ട് ബോളില്‍ അടിക്കാതെതന്നെ ലഭിക്കുന്ന റണ്‍സിനെ 'എക്സ്ട്രാസ്' എന്നു പറയുന്നു. ആസ്റ്റ്രേലിയയില്‍ ഇവയെ 'സണ്‍ഡ്രീഡ്' എന്നാണ് പറയുന്നത്. ഒരു ബോള്‍ എറിയുന്നത് അമ്പയറുടെ അഭിപ്രായത്തില്‍ ബാറ്റ്സ്മാന് അടിക്കാന്‍ കഴിയാത്ത അകലത്തിലോ ഉയരത്തിലോ ആണെങ്കില്‍ അമ്പയര്‍ ബാറ്റിങ് ടീമിനു ഒരു റണ്‍ നല്കുന്നതാണ്. ഈ ഏറിനെ 'വൈഡ് ബോള്‍' (wide ball) എന്നു പറയുന്നു. 'വൈഡ് ബോള്‍' വിക്കറ്റ് കീപ്പര്‍ തടുക്കാതിരുന്നാല്‍ ബാറ്റ്സ്മാന്മാര്‍ക്ക് സാധാരണ കളിയിലെന്നപോലെ ഓടി റണ്‍സെടുക്കാവുന്നതാണ്.

ഇതുപോലെ വേറെ 'എക്സ്ട്രാകള്‍' ഉണ്ട്. ബാറ്റ്സ്മാന് അടിക്കാന്‍ കഴിയാതെ വരികയോ അയാള്‍ അടിക്കാതിരിക്കുകയോ ചെയ്യുന്ന ബോള്‍ വിക്കറ്റ് കീപ്പര്‍ തടുത്തു കൈക്കലാക്കാതെ അതിന്റെ പ്രയാണം തുടര്‍ന്നാല്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഓടി റണ്‍സ് നേടാം. ഇതിനെ 'ബൈ' (bye) എന്നുപറയുന്നു. ബാറ്റ്സ്മാന്റെ ബാറ്റ് പിടിച്ചിട്ടുള്ള കൈയൊഴിച്ച് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ വസ്ത്രങ്ങളിലോ വന്നുകൊണ്ടിട്ട് ബോള്‍ പ്രയാണം തുടരുമ്പോള്‍ ലഭിക്കുന്ന റണ്‍സിന് 'ലെഗ്ബൈ' എന്നു പറയുന്നു. ബാറ്റിങ് ടീമിന് ആ റണ്‍സ് ലഭിക്കും

ബൗളറുടെ എറിയുന്ന കൈമുട്ട് വളയുകയോ ബൗള്‍ ചെയ്യുമ്പോള്‍ മുമ്പില്‍ വയ്ക്കുന്ന വലതുകാലോ ഇടതുകാലോ പിച്ചിലെ രേഖ കടക്കുകയോ ചെയ്താല്‍ ആ ഏറ് 'നോ ബോള്‍' (no ball) ആകും. ബാറ്റിങ് സൈഡിന് ആ ബോളില്‍നിന്ന് ഒരു റണ്‍ ലഭിക്കും. നോ ബോള്‍ ബാറ്റുചെയ്ത് ബാറ്റ്സ്മാന്‍ സാധാരണ കളിയിലെന്നപോലെ റണ്‍സെടുത്താല്‍ നോ ബോള്‍ വഴി കിട്ടേണ്ട റണ്‍ കിട്ടുകയില്ല. നോ ബോള്‍ അടിച്ച് റണ്‍സെടുക്കുന്ന ബാറ്റ്സ്മാനെ പന്തു പിടിച്ചോ വിക്കറ്റ് നിലംപതിപ്പിച്ചോ സ്റ്റമ്പുചെയ്തോ പുറത്താക്കാന്‍ കഴിയുകയില്ല. വലതുകൈ കൊണ്ട് എറിയുന്ന ബൗളര്‍ മുന്നറിയിപ്പു നല്കാതെ ഇടതു കൈകൊണ്ടെറിയുന്ന ബോളും നോ ബോളിന്റെ പരിധിയില്‍പ്പെടും. നോബോളിനെയും വൈഡ് ബോളിനെയും ഓവറിലെ ഏറുകളുടെ സംഖ്യയില്‍ ഉള്‍പ്പെടുത്തുകയില്ല.

എക്സ്ട്രാ ആയി ലഭിക്കുന്ന റണ്‍സ് ടീമിന്റെ വകയായി മാത്രമേ കണക്കാക്കുകയുള്ളൂ. ബാറ്റ്സ്മാന്റെ വ്യക്തിഗത നേട്ടമായി ഇതിനെ കണക്കാക്കുകയില്ല. ട്വന്റി-ട്വന്റി മത്സരത്തില്‍ നോബോള്‍ എറിഞ്ഞതിനുശേഷം എറിയുന്ന തൊട്ടടുത്ത പന്തില്‍ 'ഫ്രീഹിറ്റി'നുള്ള അനുവാദം ബാറ്റ്സ്മാനുണ്ടാകും. ഫ്രീഹിറ്റില്‍ പന്തില്‍ ക്യാച്ച്, സ്റ്റമ്പിങ്, ബൗള്‍ഡ് എന്നീ രീതികളിലൂടെ ബാറ്റ്സ്മാനെ പുറത്താക്കാനാകില്ല.

അമ്പയര്‍

അമ്പയര്‍

കളിയുടെ നിയന്ത്രണത്തിനു മേല്‍നോട്ടം വഹിക്കുന്നതിനും രണ്ട് 'അമ്പയര്‍'മാര്‍ ഗ്രൌണ്ടില്‍ ഉണ്ടായിരിക്കും. ഇവരില്‍ ഒരാള്‍ കളി നടക്കുമ്പോള്‍ ബൗളുചെയ്യുന്ന വശത്തെ വിക്കറ്റിന് പുറകിലായി നിലയുറപ്പിക്കും. രണ്ടാമത്തെ അമ്പയര്‍ ബാറ്റ്സ്മാന്റെ വിക്കറ്റിനടുത്ത് സ്ക്വയര്‍ ലെഗ് സ്ഥാനത്തായി നില്ക്കുന്നു. നിശ്ചിത ഓവറുകള്‍ക്കിടെ അവര്‍ പരസ്പരം സ്ഥലം മാറും. കളിക്കാരോടും കളിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഔദ്യോഗിക 'സ്കോറര്‍'മാരോടും ആംഗ്യഭാഷയിലായിരിക്കും അവര്‍ ആശയവിനിമയം നടത്തുന്നത്. ക്യാമറകള്‍ സജ്ജീകരിച്ച പ്രധാന മത്സരങ്ങളില്‍ തേര്‍ഡ് അമ്പയര്‍ എന്നൊരു അമ്പയര്‍ കൂടിയുണ്ടാകും. ക്യാച്ച്, റണ്ണൌട്ട്, സ്റ്റമ്പിങ്, ബൗണ്ടറികള്‍ തുടങ്ങി ഗ്രൌണ്ടിലെ അമ്പയര്‍മാര്‍ക്കുണ്ടാകുന്ന ഏതൊരു സംശയവും തേര്‍ഡ് അമ്പയര്‍ക്ക് വിടാം. ടെലിവിഷനില്‍ ദൃശ്യങ്ങള്‍ സൂക്ഷ്മപരിശോധന നടത്തി ഈ അമ്പയര്‍ തീരുമാനമെടുക്കുന്നു.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മാച്ച്റെഫറിയും നിര്‍ബന്ധമാണ്. ഐ.സി.സി. മാനദണ്ഡങ്ങളും, ക്രിക്കറ്റ് നിയമങ്ങളും ഓരോ മത്സരത്തിലും പാലിക്കുന്നത് ഉറപ്പ് വരുത്തേണ്ടത് മാച്ച് റഫറിയുടെ ചുമതലയാണ്.

സമയപരിപാലനം, കളത്തിന്റെയും കളി ഉപകരണങ്ങളുടെയും പരിശോധന, 'എക്സ്ട്രാസ്' എന്ന പേരില്‍ നല്കേണ്ട റണ്‍സിനെയും വിക്കറ്റിന്റെ പതനത്തെയുംകുറിച്ചുള്ള വിധി പ്രസ്താവന, കളി തുടങ്ങുന്നതിനും പുനരാരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള സൂചനാപ്രകടനം തുടങ്ങിയവ അമ്പയര്‍മാരുടെ ഔദ്യോഗിക ചുമതലകളില്‍പ്പെടുന്നു. വെളിച്ചക്കുറവ്, പ്രതികൂലമായ കാലാവസ്ഥ, ഗ്രൌണ്ടിന്റെ അവസ്ഥ എന്നിവ കളിതുടങ്ങുന്നതിനും തുടരുന്നതിനും അനുകൂലമാണോ പ്രതികൂലമാണോ എന്ന് അന്തിമമായി തീരുമാനിക്കുന്നതും അമ്പയര്‍മാരാണ്.

കളി

ഇന്ത്യ-ആസ്റ്റ്രേലിയ ക്രിക്കറ്റ് മത്സരം

ബാറ്റ് ചെയ്യുന്നതിന് ക്രീസില്‍ എത്തുന്ന ബാറ്റ്സ്മാന്മരെ 'എ' എന്നും 'ബി' എന്നും വിളിക്കാം. 'എ'യുടെ വിക്കറ്റിന്റെ നേര്‍ക്കാണ് ആദ്യം എതിര്‍ടീമിലെ ബൗളര്‍ പന്തെറിയുന്നതെങ്കില്‍ അയാള്‍ ബാറ്റു ചെയ്യേണ്ട 'പോപ്പിങ് ക്രീസില്‍' ചെന്നു നിന്നശേഷം അമ്പയറില്‍നിന്ന് 'ഗാര്‍ഡ്' എടുക്കും. അമ്പയറോടു പറഞ്ഞശേഷം ലെഗ്സ്റ്റമ്പ്, മിഡില്‍ സ്റ്റമ്പ്, ഒഫ് സ്റ്റമ്പ് എന്നിവയില്‍ ആദ്യത്തെ രണ്ടു സ്റ്റമ്പുകള്‍ക്കിടയ്ക്കുള്ള ക്രീസിന്റെ പ്രത്യേക ഭാഗത്തു നിലയുറപ്പിക്കുന്നു എന്നു മാത്രമേ ഇതിനര്‍ഥമുള്ളൂ. എ-യും ബി-യും തങ്ങളുടെ വിക്കറ്റുകള്‍ സംരക്ഷിക്കാന്‍ നിലയുറപ്പിക്കുന്നതോടെ എതിര്‍ടീമിലെ ബൗളര്‍ ആദ്യത്തെ ഓവറിലെ ഒന്നാമത്തെ ഏറ് എറിയാന്‍ തയ്യാറാകും. വിക്കറ്റ് കീപ്പര്‍ 'എ'യുടെ പുറകില്‍ സ്ഥാനമേറ്റെടുക്കും. ഫീല്‍ഡ് ചെയ്യുന്ന ടീമിലെ ബാക്കി 9 കളിക്കാര്‍ കളത്തില്‍ പ്രത്യേക പേരുകളിലറിയപ്പെടുന്ന സ്ഥാനങ്ങളില്‍ നിലയുറപ്പിക്കും. ക്ലിപ്ത സമയസൂചന അമ്പയര്‍ നല്കുന്നതോടെ ബൗളര്‍ എ-യുടെ വിക്കറ്റിനെ ലക്ഷ്യമാക്കി പന്തെറിയും. ഏതെങ്കിലും ഒരു കൈ കൊണ്ട് പിച്ചിന്റെ ഏതറ്റത്തുനിന്നും ബൗള്‍ ചെയ്യാം. എന്നാല്‍ ഒരു ഇന്നിങ്സില്‍ തുടര്‍ച്ചയായി ഒരു ബൗളര്‍ രണ്ട് ഓവര്‍ എറിയാന്‍ അനുവദിക്കുന്നതല്ല. ബാറ്റ്സ്മാനെ പുറത്താക്കാനാണ് ബൗളര്‍ ശ്രമിക്കുന്നത്. ബൗളറുടെ കൈയില്‍നിന്നു പാഞ്ഞുവരുന്ന പന്ത് ബാറ്റ്സ്മാനെയോ ബാറ്റിനെയോ തൊട്ടശേഷമോ തൊടാതെയോ സ്റ്റമ്പുകളുടെ മുകളിലിരിക്കുന്ന രണ്ടു ബെയിലുകളില്‍ ഒന്നിനെയെങ്കിലും നിലംപതിപ്പിച്ചാല്‍ ബാറ്റ്സ്മാന്‍ പുറത്താകും. ബെയില്‍സ് നിലംപതിക്കണമെന്നില്ല; ബോള്‍ അതില്‍ തട്ടിയാലും മതി. സ്റ്റമ്പ് നിലംപതിച്ചാലും ബാറ്റ്സ്മാന്‍ പുറത്താകും (ഔട്ട്). ഇത് 'ക്ലിന്‍ ബൗള്‍ഡ്' എന്നറിയപ്പെടുന്നു. ബാറ്റ്സ്മാന്‍ പന്തടിച്ചശേഷം പന്ത് നിലത്ത് മുട്ടുന്നതിനുമുമ്പ് എതിര്‍പക്ഷത്തു കളിക്കുന്ന ആരെങ്കിലും പിടിച്ചാലും ബാറ്റ്സ്മാന്‍ 'ഔട്ട്' ആകും. ഇത് 'ക്യാച്ച് ഔട്ട്' എന്നറിയപ്പെടുന്നു. ബാറ്റിലോ ബാറ്റ്സ്മാന്റെ കൈയിലോ കൈയുറയിലോ തട്ടി നിലംപതിക്കുന്നതിനുമുമ്പ് ബൗളിങ് സൈഡിലെ ആരെങ്കിലും പന്ത് പിടിച്ചെടുത്താലും ബാറ്റ് ചെയ്തയാള്‍ പുറത്താകും. ഇതും 'ക്യാച്ച്' തന്നെ.

എല്‍ ബി ഡബ്ള്യു (leg before wicket) ആയും ബാറ്റ്സ്മാന്‍ പുറത്താകും. അമ്പയറാണ് ഇതിന്റെ തീര്‍പ്പു കല്പിക്കുന്നത്. ബൗളര്‍ എറിയുന്ന പന്ത് വിക്കറ്റിനു മുമ്പില്‍വച്ച് ബാറ്റ്സ്മാന്റെ പാഡില്‍ തട്ടിത്തെറിക്കുമ്പോഴാണ് ബാറ്റ്സ്മാന്‍ ലെഗ് ബിഫോര്‍ വിക്കറ്റ് ആകുന്നത്. എന്നാല്‍ ബാറ്റില്‍ കൊണ്ടശേഷം പാഡില്‍ കൊണ്ടാല്‍ ഔട്ടാകുകയില്ല.

സ്റ്റമ്പുചെയ്ത് ബാറ്റ്സ്മാനെ പുറത്താക്കാന്‍ കഴിയും. 'എ' തന്റെ വിക്കറ്റിന്റെ നേര്‍ക്കു പറഞ്ഞുവരുന്ന പന്തിനെ ബാറ്റുകൊണ്ടടിച്ച് അകലെയാക്കിയശേഷം 'ബി'യുടെ സ്ഥാനത്തും 'ബി' 'എ' യുടെ സ്ഥാനത്തും ഓടി എത്തുമ്പോഴാണ്, 'എ'ക്ക് ഒരു റണ്‍ കിട്ടുന്നത്. പന്തടിച്ച 'എ' താന്‍ നില്ക്കേണ്ട സ്ഥാനത്തുനിന്ന് അകലെയായിരിക്കുമ്പോള്‍ അയാള്‍ അടിച്ച് പന്ത് ഉപയോഗിച്ച് വിക്കറ്റ് കീപ്പര്‍ സ്റ്റമ്പിനെ നിലംപതിപ്പിക്കുമ്പോഴാണ് ബാറ്റ്സ്മാന്‍ സ്റ്റമ്പ്ഡ് ആയി പുറത്താകുന്നത്.

പാഞ്ഞടുക്കുന്ന പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടയ്ക്ക് ബാറ്റ്സ്മാന്റെ ബാറ്റോ വസ്ത്രഭാഗങ്ങളോ കൊണ്ട് വിക്കറ്റ് നിലംപതിച്ചാലും ബാറ്റ്സ്മാന്‍ പുറത്താകും.

ബാറ്റു ചെയ്യുന്നവര്‍ 'റണ്‍ഔട്ടാ'യും പുറത്താകാറുണ്ട്. ബാറ്റുചെയ്ത് 'എ', 'ബി' നിന്ന സ്ഥാനത്തും ഓടി എത്തുമ്പോഴാണ് 'എ'യ്ക്ക് ഒരു റണ്‍ കിട്ടുന്നത്. ഇങ്ങനെ റണ്‍ നേടുന്നതിനുള്ള പരസ്പരം ഓട്ടം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് എതിര്‍ടീമിന്റെ ഏറുകൊണ്ടു വിക്കറ്റ് നിലംപതിച്ചാല്‍ 'എ', 'ബി' എന്നിവരില്‍ ഓട്ടം പൂര്‍ത്തിയാക്കി മറുവശത്ത് എത്താത്തയാള്‍ റണ്‍ ഔട്ടായി പുറത്താകും.

ബാറ്റ്സ്മാന്റെ ബാറ്റോ, വസ്ത്രമോ, ശരീരഭാഗങ്ങളോ കൊണ്ട് വിക്കറ്റ് വീണുപോയാല്‍ 'ഹിറ്റ് വിക്കറ്റ്' ആയി ബാറ്റ്സ്മാന്‍ ഔട്ടാകും. കളി നടന്നുകൊണ്ടിരിക്കേ ബാറ്റ്സ്മാനോ നോണ്‍ സ്ട്രൈക്കറോ അനുവാദം കൂടാതെ പന്ത് കൈകൊണ്ടെടുത്താല്‍ 'ഹാര്‍ഡില്‍ ദ് ബോള്‍' ആയി ഔട്ടാകുന്നു. അതുപോലെതന്നെ പന്ത് രണ്ടുപ്രാവശ്യം അടിച്ചാല്‍ 'ഹിറ്റിങ് ദ് ബോള്‍ ട്വയ്സ്' ആവുന്നു. അതും ഔട്ടായിട്ടാണ് കണക്കാക്കുക. ക്യാച്ച് എടുക്കുന്നതില്‍നിന്നും ഫീല്‍ഡറെ തടസ്സപ്പെടുത്തിയാല്‍ 'ഒബ്സ്ട്രക്റ്റിങ് ദ് ഫീല്‍ഡ്' ആവുകയും ഔട്ടാവുകയും ചെയ്യും. ഒരു ബാറ്റ്സ്മാന്‍ ഔട്ടായാല്‍ അടുത്ത ബാറ്റ്സ്മാന്‍ രണ്ടുമിനിറ്റിനുള്ളില്‍ ക്രീസിലെത്തിയിരിക്കണം. ഇല്ലാത്തപക്ഷം അടുത്തയാള്‍ 'ടൈംഡ് ഔട്ടാ'യിത്തീരുന്നു. ബാറ്റ്സ്മാന്‍ പുറത്താകുന്നത്, ഫീല്‍ഡു ചെയ്യുന്നവരുടെ 'ഹൌ ഇസ് ദാറ്റ്' എന്ന ചോദ്യത്തിന് (അപ്പീല്‍ ചെയ്യല്‍) അമ്പര്‍ ആംഗ്യഭാഷയില്‍ 'ഔട്ട്' എന്നോ 'നോട്ട് ഔട്ട്' എന്നോ വിധിക്കുന്നതനുസരിച്ചായിരിക്കും.

ബാറ്റുചെയ്തുകൊണ്ടിരുന്ന ടീമിലെ 10 പേരും പുറത്താകുന്നതോടെ 11-ാമത്തെ കളിക്കാരനു ബാറ്റുചെയ്യാന്‍ പങ്കാളി ഇല്ലാതാകുകയും അയാള്‍ കളിക്കാതെ അവശേഷിക്കുമ്പോള്‍ത്തന്നെ ബാറ്റിങ് ടീമിന്റെ ഒന്നാം ഇന്നിങ്സ് അവസാനിക്കുകയും ചെയ്യും. ടീമിലെ എല്ലാവരും ചേര്‍ന്നെടുത്ത മൊത്തം റണ്‍സായിരിക്കും ടീമിന്റെ സ്കോര്‍ ആയി കണക്കാക്കപ്പെടുന്നത്.

പൂര്‍ത്തിയാകാത്ത മത്സരത്തില്‍ ഒരു ടീമും ജയിക്കുകയില്ല. 'ഡ്രാ' (draw) എന്നാണ് അത്തരം മത്സരങ്ങളെപ്പറയുന്നത്. പ്രതികൂലമായ കാലാവസ്ഥയില്‍ കളിക്കാതെ ഉപേക്ഷിക്കുന്ന മത്സരങ്ങളെ 'അബാന്‍ഡന്‍' ചെയ്ത മത്സരമെന്നു പറയുന്നു. മഴ, വെളിച്ചക്കുറവ് തുടങ്ങിയവമൂലം മത്സരം തടസ്സപ്പെട്ടാല്‍ 'ഡെക്വര്‍ത്ത്-ലൂയിസ്' എന്ന പ്രത്യേക നിയമപ്രകാരം വിജയലക്ഷ്യം പുനഃക്രമീകരിക്കുകയോ വിജയികളെ കണ്ടെത്തുകയോ ചെയ്യുന്നു. ഏകദിന ട്വന്റി-ട്വന്റി മത്സരങ്ങളിലാണ് ഈ നിയമം ഉപയോഗിക്കാറ്.

ടെസ്റ്റ് മത്സരങ്ങള്‍

ഇരു ടീമുകള്‍ക്കുമായി രണ്ട് ഇന്നിങ്സുകള്‍ വീതം അടങ്ങിയ ടെസ്റ്റ് ക്രിക്കറ്റാണ് ക്രിക്കറ്റിന്റെ പരമ്പരാഗത രൂപം. പരമാവധി 5 ദിവസം നീണ്ടു നില്‍ക്കുന്നതാണ് അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍. മൂന്ന്, നാല് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മത്സരങ്ങളും ഫസ്റ്റ് ക്ലാസ് രംഗത്ത് സംഘടിപ്പിക്കപ്പെടാറുണ്ട്.

ഒരു ദിവസം രണ്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് സെക്ഷനുകളിലാണ് മത്സരം നടക്കുന്നത്. ഓരോ സെക്ഷനിടയിലും ഒരു മണിക്കൂര്‍ കൂടുമ്പോള്‍ 5 മിനിട്ട് ഡ്രിങ്ക്സ് ബ്രേക്കുകളുമുണ്ടാകും. കാലാവസ്ഥ, പ്രത്യേക സാഹചര്യങ്ങള്‍ എന്നിവയ്ക്കനുസരിച്ച് സെക്ഷനുകളുടെയും ബ്രേക്കുകളുടെയും സമയത്തില്‍ അമ്പയര്‍മാര്‍ക്ക് മാറ്റം വരുത്താവുന്നതാണ്.

ടോസ് നേടിയതിന്റെ അടിസ്ഥാനത്തില്‍ ഒരു ടീം ബാറ്റിങ്ങോ ബൗളിങ്ങോ തെരഞ്ഞെടുത്ത് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നു. ബാറ്റിങ് തെരഞ്ഞെടുക്കുന്ന ടീം പരമാവധി റണ്‍ ആദ്യ ഇന്നിങ്സില്‍ തന്നെ സ്കോര്‍ ചെയ്യാനാണ് ശ്രമിക്കുക. എതിര്‍ ടീം പരമാവധി നേരത്തേ അവരെ പുറത്താക്കാനും; ബാറ്റിങ് ടീമില്‍ എല്ലാവരും പുറത്തായി കഴിഞ്ഞാല്‍ അടുത്ത ടീം ബാറ്റിങ് തുടങ്ങും. മുഴുവന്‍ പേരും പുറത്താകാതെ തന്നെ പരമാവധി റണ്‍ നേടിയെന്നു തോന്നിയാല്‍ ബാറ്റിങ് ടീമിന് തങ്ങളുടെ ബാറ്റിങ് സ്വയമേ അവസാനിപ്പിക്കാം. ഇതിന് 'ഡിക്ലയര്‍' ചെയ്യുക എന്നാണ് പറയുക.

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ആദ്യടീമിന്റെ സ്കോറിനെക്കാള്‍ മികച്ചൊരു സ്കോറിനായി ശ്രമിക്കും. ആദ്യ ടീമിന്റെ സ്കോറിനെക്കാള്‍ അധികം നേടുന്ന റണ്‍സിനെ 'ലീഡ്' എന്നാണ് വിളിക്കുക. എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ രണ്ടാമത്തെ ടീം നേടുന്ന റണ്‍ വളരെ കുറഞ്ഞുപോയാല്‍ അവര്‍ക്ക് പരാജയസാധ്യതയും കൂടുന്നു. ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ സ്കോറിനെക്കാള്‍ 200 റണ്‍സ് കുറവാണ് രണ്ടാമത്തെ ടീമിന്റെ സ്കോറെങ്കില്‍, രണ്ടാമത്തെ ടീം 'ഫോളോ ഓണ്‍' ചെയ്യുവാന്‍ സാധ്യതയുണ്ട്. അതായത് രണ്ടാമത്തെ ടീം വീണ്ടും ബാറ്റ് ചെയ്യേണ്ടിവരും. 'ഫോളോ ഓണ്‍' ചെയ്യിക്കണോ വേണ്ടയോ എന്നത് ആദ്യം ബാറ്റ് ചെയ്ത ടീമാണ് തീരുമാനിക്കേണ്ടത്. പിന്നീട് ആദ്യം ബാറ്റ് ചെയ്ത ടീം രണ്ടാം ഇന്നിങ്സ് ആരംഭിക്കുന്നു. ആദ്യ ഇന്നിങ്സില്‍ അവര്‍ക്കു ലഭിച്ച ലീഡ് അവരുടെ രണ്ടാം ഇന്നിങ്സ് റണ്‍സിന്റെ കൂടെച്ചേര്‍ക്കാം.

ഉദാഹരണത്തിന് ടീം A, B എന്നീ ടീമുകള്‍ മത്സരിക്കുന്ന ഒരു ടെസ്റ്റ് ടീം മത്സരം എടുക്കുക. ആദ്യം ബാറ്റ് ചെയ്ത ടീം A 500 റണ്‍സ് എടുത്ത് പുറത്താവുകയോ, അല്ലെങ്കില്‍, അവരുടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തതായോ സങ്കല്പിക്കുക. രണ്ടാമത് ബാറ്റുചെയ്ത ടീമിനു ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 300-ലധികം റണ്‍ എടുക്കേണ്ടതുണ്ട്. അവര്‍ (ടീം B) 400 റണ്‍സ് എടുത്ത് ഫോളോ ഓണ്‍ ഒഴിവാക്കി എല്ലാവരും പുറത്തായെന്നിരിക്കട്ടെ. ഇപ്പോള്‍ ടീം A-ക്ക് 100 റണ്‍ ലീഡുണ്ടായിരിക്കും. ടീം A അവരുടെ രണ്ടാമിന്നിങ്സില്‍ 300 റണ്‍സ് കൂടി എടുത്ത് ഡിക്ലയര്‍ ചെയ്യുകയോ ഓള്‍ഔട്ടാക്കുകയോ ചെയ്തെന്നും കരുതുക. ഇപ്പോള്‍ ടീം A യ്ക്ക് മൊത്തം 400 റണ്‍ ലീഡുണ്ട്. അതായത് 400-ലധികം റണ്‍സെടുത്താലേ ടീം B-ക്ക് വിജയിക്കാനാകൂ. ഓള്‍ ഔട്ടാകാതെ അവസാന ദിവസം മുഴുവന്‍ ടീം B പിടിച്ചുനിന്നാല്‍ മത്സരം സമനിലയാകും. കൃത്യം 400 റണ്‍സാണ് ടീം B ക്ക് എടുക്കാവുന്നതാണെങ്കില്‍ മത്സരം 'ടൈ' ആകും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ വിരലിലെണ്ണാവുന്ന ടൈ മത്സരങ്ങളേ നടന്നിട്ടുള്ളൂ.

ഇരു ടീമുകളും വെളുത്ത ജഴ്സിയാണ് ടെസ്റ്റ് മത്സരങ്ങളില്‍ ധരിക്കുന്നത്. ചുവന്ന നിറമുള്ള പന്തുകളാണ് ടെസ്റ്റില്‍ ഉപയോഗിക്കുന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്.

ചിത്രം:Table370.png‎

ഏകദിനക്രിക്കറ്റ് മത്സരങ്ങള്‍

മറ്റു പല കായികവിനോദത്തില്‍നിന്നും വ്യത്യസ്തമായി ടെസ്റ്റ് മത്സരങ്ങളുടെ ദീര്‍ഘമായ മത്സരസമയം, വിരസമായ ഇടവേളകള്‍ എന്നിവ കൂടാതെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിലും കര്‍മപരിപാടികളിലും സംജാതമായ വേഗം എന്നിവയാണ് ഏകദിന ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തിന് വഴിതെളിച്ചത്.

രണ്ട് ഇന്നിങ്സുള്ള അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റ ഇന്നിങ്സുള്ള ഒരു ദിവസം കൊണ്ട് തീരുന്ന മത്സരങ്ങളാണ് ഏകദിന മത്സരങ്ങള്‍. 50 ഓവര്‍ ദൈര്‍ഘ്യമുള്ള ഈ മത്സരങ്ങളില്‍ ഒരു ബൗളര്‍ക്ക് പരമാവധി 10 ഓവര്‍വരെ എറിയാം.

ആദ്യം ബാറ്റ് ചെയ്ത ടീം നേടിയ റണ്‍സിനെക്കാള്‍ ഒരു റണ്‍ അധികം എടുത്താല്‍ രണ്ടാമത്തെ ടീം വിജയിക്കുന്നു. റണ്‍ തുല്യമായാല്‍ മത്സരം 'ടൈ' ആവും. ക്രിക്കറ്റിന്റെ അനിശ്ചിതത്വവും ആവേശവും സമ്മാനിച്ച നിരവധി 'ടൈ'കള്‍ ഏകദിന ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. ഏകദിന-ക്രിക്കറ്റില്‍ ഫീല്‍ഡര്‍മാരുടെ വിന്യാസത്തില്‍ ചില നിയന്ത്രണങ്ങളുണ്ട്. പിച്ചിനുചുറ്റുമുള്ള 30 വാര സര്‍ക്കിളിന് പുറത്ത് പരമാവധി എത്ര ഫീല്‍ഡര്‍മാരെ നിര്‍ത്താം എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇതിനെ പവര്‍ പ്ളേ എന്നാണ് പറയുന്നത്.

ഏകദിനമത്സരങ്ങളിലെ ആദ്യത്തെ 10 ഓവറിലെ നിര്‍ബന്ധിത പവര്‍പ്ളേകളാണ്. ഈ സമയത്ത് പരമാവധി രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ 30 വാരയ്ക്കപ്പുറം നിര്‍ത്താന്‍ അനുമതിയുള്ളു. കൂടാതെ കുറഞ്ഞത് രണ്ട് ഫീല്‍ഡര്‍മാരെങ്കിലും ബാറ്റ്സ്മാന് അരികെയുള്ള ക്യാച്ചിങ് പൊസിഷനുകളില്‍ (സ്ളിപ്പ്/ഗള്ളി/ഷോര്‍ട് പോയിന്റ്) നില്‍ക്കേണ്ടതും നിര്‍ബന്ധമാണ്. അഞ്ച് ഓവര്‍ വീതമുള്ള രണ്ടു പവര്‍പ്ളേകള്‍കൂടി മത്സരത്തിലുണ്ടാകും. ഇത് ഏത് ഓവറുകള്‍ക്കിടയ്ക്ക് എടുക്കണമെന്ന് ബൗളിങ് ടീമിനും (ബൗളിങ് പവര്‍പ്ളേ) ബാറ്റിങ് ടീമിനും (ബാറ്റിന്റെ പവര്‍പ്ളേ) തീരുമാനിക്കാം. ഈ പവര്‍പ്ളേകളില്‍ പരമാവധി മൂന്ന് പേര്‍ക്ക് 30 വാര സര്‍ക്കിളിനപ്പുറം ഫീല്‍ഡ് ചെയ്യാന്‍ അനുമതിയുള്ളു. എന്നാല്‍ ക്ലോസ് ക്യാച്ചിങ് സ്ഥാനങ്ങളിലുള്ള നിയന്ത്രണം ഇതിനില്ല.

നിറമുള്ള ജഴ്സികള്‍ അണിയുന്നതും വെളുത്ത പന്ത് ഉപയോഗിക്കുന്നതും ഏകദിനക്രിക്കറ്റിലെ പ്രത്യേകതയാണ്.

ചിത്രം:Table_371-01.png‎

ട്വന്റി-ട്വന്റി മത്സരങ്ങള്‍

ആധുനിക ക്രിക്കറ്റിന്റെ ഏറ്റവും പുതിയ രൂപമാണ് ട്വന്റി-ട്വന്റി ക്രിക്കറ്റ് (Twenty-20 cricket). 20 ഓവര്‍ ഇന്നിങ്സ് ദൈര്‍ഘ്യമുള്ള മത്സരങ്ങളിലൊന്നാണിവ. ഏകദിന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍നിന്നും വ്യത്യസ്തമായ ചില നിയമങ്ങള്‍ ഈ ക്രിക്കറ്റില്‍ നിലവിലുണ്ട്.

ഏകദിനത്തെത്തേതിനെക്കാള്‍ കൂടുതല്‍ കര്‍ശനമായ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ ട്വന്റി-ട്വന്റി മത്സരങ്ങളിലുള്ളത്. ആദ്യത്തെ ആറ് ഓവര്‍ 30 വാരയ്ക്കപ്പുറം പരമാവധി രണ്ട് ഫീല്‍ഡര്‍മാര്‍വരെ മാത്രമേ വിന്യസിക്കാന്‍ അനുവാദമുള്ളു. അതിനുശേഷം അഞ്ചില്‍ക്കൂടുതല്‍ ഫീല്‍ഡര്‍മാര്‍ 30 വരെ സര്‍ക്കിളിനപ്പുറം നിര്‍ത്താന്‍ പാടില്ല. കൂടാതെ ലെഗ്സൈഡില്‍ അഞ്ചില്‍ക്കൂടുതല്‍ ഫീല്‍ഡര്‍മാര്‍ പാടില്ല എന്നൊരു നിയമവും നിലവിലുണ്ട്. പരമാവധി നാല് ഓവറാണ് ഒരാള്‍ക്ക് ബൗള്‍ ചെയ്യാനനുമതിയുള്ളത്.

നിശ്ചിതസമയത്തിനിടയില്‍ സമനിലയിലാണ് മത്സരം അവസാനിച്ചതെങ്കില്‍ അവസാനം ഒരു ഓവര്‍ മത്സരം നടത്തുന്ന രീതിയും നിലവിലുണ്ട്. സൂപ്പര്‍ ഓവര്‍ എന്നറിയപ്പെടുന്ന ഈ ഓവറിന്റെ ഓരോ ടീമിലെയും ഒരു ബൗളറും മൂന്ന് ബാറ്റ്സ്മാന്‍മാരും വീതം പങ്കെടുക്കുന്നു.

ക്രിക്കറ്റിന്റെ പരമ്പരാഗത സൗന്ദര്യസങ്കല്പങ്ങളെയെല്ലാം നശിപ്പിക്കുന്നതാണ് ഈ ക്രിക്കറ്റ് രൂപം എന്നത് ട്വന്റി-ട്വന്റി മത്സരങ്ങള്‍ക്കെതിരെയുളള പ്രധാന വിമര്‍ശനമാണ്.

അന്താരാഷ്ട്രരംഗം

തങ്ങളുടെ ദേശീയകായിക വിനോദമായ ക്രിക്കറ്റ് ആവുന്നത്ര രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരു സംഘടിത ശ്രമംതന്നെ ബ്രിട്ടന്‍ നടത്തിയിരുന്നു. ഇംപീരിയല്‍ ക്രിക്കറ്റ് കോണ്‍ഫറന്‍സിന്റെ അംഗരാഷ്ട്രങ്ങളിലെല്ലാം നല്ല നിലയില്‍ ഈ കളി പ്രചരിക്കുകയും ചെയ്തു. ഇന്ന് ഇംഗ്ലണ്ടിനോടൊപ്പം ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സൌത്ത് ആഫ്രിക്ക, പാകിസ്താന്‍, ഇന്ത്യ, കെനിയ, സിംബാബ്വെ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിവരുന്നുണ്ട്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളും ഇവയാണ്.

ചിത്രം:Table_-371_scree01.png

ആസ്റ്റ്രേലിയ

ക്രിക്കറ്റ് ആസ്റ്റ്രേലിയ -ലോഗോ

19-ാം ശതകത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ മാത്രമാണ് ക്രിക്കറ്റ് കളി ആസ്റ്റ്രേലിയയില്‍ പ്രചാരത്തിലായത്. പക്ഷേ, തുടക്കത്തില്‍ത്തന്നെ കളിയില്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുവാന്‍ ആസ്റ്റ്രേലിയയ്ക്ക് കഴിഞ്ഞു. ആധുനിക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ആസ്റ്റ്രേലിയ. ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും ആസ്റ്റ്രേലിയന്‍ ടീമുകള്‍ ആധിപത്യം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ ഏകദിന ലോIIപ്പ് നേടിയതിന്റെ റെക്കോര്‍ഡ് (നാലു തവണ) ആസ്റ്റ്രേലിയയുടെ പേരിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും നീണ്ട സമയം ഒന്നാംസ്ഥാനം നിലനിര്‍ത്തിയ രാജ്യവും, ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ രാജ്യവും ആസ്റ്റ്രേലിയ തന്നെയാണ്.

ആഷസ് (ഇംഗ്ലണ്ട്-ആസ്റ്റ്രേലിയ), ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി (ഇന്ത്യ-ആസ്റ്റ്രേലിയ), വോണ്‍-മുത്തയ്യ ട്രോഫി (ശ്രീലങ്ക-ആസ്റ്റ്രേലിയ), ട്രാന്‍സ് ടാര്‍സ്മന്‍ ട്രോഫി (ന്യൂസിലന്‍ഡ്-ആസ്റ്റ്രേലിയ), ഫ്രാങ്ക് വേറല്‍ ട്രോഫി (വെസ്റ്റ് ഇന്‍ഡീസ്-ആസ്റ്റ്രേലിയ) എന്നിവ ആസ്റ്റ്രേലിയയില്‍ സംഘടിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളാണ്.

ക്രിക്കറ്റ് ആസ്റ്റ്രേലിയയാണ് രാജ്യത്തെ ക്രിക്കറ്റ് രംഗം നിയന്ത്രിക്കുന്ന പ്രധാനസംഘടന.

സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍, ഇയാന്‍ ചാപ്പല്‍, അലന്‍ ബോര്‍ഡര്‍, ഷെയിന്‍ വോണ്‍, ഗ്ളെന്‍ മഗ്രോ, സ്റ്റീവ് വോ, റിക്കി പോണ്ടിങ് എന്നീ ക്രിക്കറ്റ് പ്രതിഭകള്‍ ആസ്റ്റ്രേലിയയുടെ സംഭാവനകളാണ്.

ന്യൂസിലന്‍ഡ്

ന്യൂസ്ലാന്‍ഡ് ക്രിക്കറ്റ് - ലോഗോ

ന്യൂസിലന്‍ഡില്‍ 1841-ല്‍ മാത്രമാണ് ക്രിക്കറ്റ് കളി ആദ്യമായി നടന്നത്. 1894-ല്‍ ന്യൂസിലന്‍ഡില്‍ ക്രിക്കറ്റ് കൗണ്‍സില്‍ രൂപീകൃതമായി. നിരവധി ക്ലബ്ബുകളും ഇതോടെ ന്യൂസിലന്‍ഡില്‍ രൂപമെടുത്തു. ഇന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് എന്ന സംഘടനയാണ് രാജ്യത്തെ ക്രിക്കറ്റ് നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ന്യൂസിലന്‍ഡ് 2000-ല്‍ നേടിയ ഐ സിസി ചാമ്പ്യന്‍സ് ട്രോഫിയാണ് പ്രധാന ടൂര്‍ണമെന്റ് വിജയം. ആറ് ഏകദിന ലോIIപ്പില്‍ സെമിഫൈനല്‍ വരെ എത്താന്‍ ന്യൂസിലന്‍ഡിനായിട്ടുണ്ട്. 2007-ല്‍ നടന്ന ട്വന്റി-ട്വന്റി ലോകകപ്പിലും ന്യൂസിലന്‍ഡ് സെമിഫൈനല്‍വരെ എത്തി.

ഗ്ലന്‍ ടര്‍ണര്‍, റിച്ചാര്‍ഡ് ഹാഡ്ലി, ഡാനിയല്‍ വെറ്റോറി, ഷെയിന്‍ ബോണ്ട് എന്നിവര്‍ പ്രഗല്ഭരായ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങളാണ്.

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ലോഗോ

19-ാം ശതകത്തിന്റെ മധ്യത്തോടെയാണ് ക്രിക്കറ്റ് കളി വെസ്റ്റ് ഇന്‍ഡീസില്‍ പ്രചാരത്തിലാ യത്. ഡെമെറ്റായും (ഇന്നത്തെ ഗയാന) ബാര്‍ബഡോസും തമ്മില്‍ ആദ്യ ഇന്റര്‍ കൊളോണിയല്‍ മാച്ച് 1865-ല്‍ നടന്നു. 20-ാം ശതകത്തിന്റെ ആരംഭത്തോടെ വെസ്റ്റ് ഇന്‍ഡീസ് ലോക ക്രിക്കറ്റ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. വിവിധ ദ്വീപുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള പര്യടനം വളരെ താമസിച്ചുമാത്രമാണ് നടന്നത്.

ലിയോറി കോണ്‍സ്റ്റന്‍റ്റൈന്‍, ഫ്രാങ്ക് വോറല്‍, എവര്‍ ടണ്‍ വീക്ക്സ്, ക്ളൈഡ് വാല്‍ക്കാട്ട്, വാലന്റൈന്‍, രമാധിന്‍, ഗാര്‍ഫീല്‍ഡ് സോബേഴ്സ്, ക്ളൈവ് ലോയ്ഡ്, വിവിയന്‍ റിച്ചാര്‍ഡ്സ്, കോട്നിവാല്‍ഷ്, ബ്രയാന്‍ ലാറ, ശിവനാരായണ്‍, ചന്ദര്‍പോള്‍ എന്നീ പ്രഗല്ഭ ക്രിക്കറ്റ് കളിക്കാര്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സന്താനങ്ങളാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് എന്ന സംഘടനയാണ് ഇന്നുള്ള കരീബിയന്‍ രാജ്യങ്ങളിലെ സുപ്രധാന ക്രിക്കറ്റ് സംഘടന.

1975, 79 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് ചാമ്പ്യന്മാര്‍ വെസ്റ്റ് ഇന്‍ഡീസ് ആയിരുന്നു. പിന്നീട് വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതാപത്തിന് തിളക്കം കുറഞ്ഞു. ഇന്ന് ഏകദിന ടെസ്റ്റ് റാങ്കുകളില്‍ അവസാന സ്ഥാനങ്ങളിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്ഥാനം. 2009 ട്വന്റി-ട്വന്റി ലോകകപ്പില്‍ സെമിഫൈനല്‍ എത്തിയതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ അടുത്തകാലത്തെ ശ്രദ്ധേയമായ പ്രകടനം.

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ലോഗോ

ബ്രിട്ടീഷ് സൈനികരായിരുന്നു ക്രിക്കറ്റ് കളി ദക്ഷിണാഫ്രിക്കയില്‍ എത്തിച്ചതെന്നു പറയാം. ഇത് 19-ാം ശതകത്തിന്റെ മധ്യത്തോടെയായിരുന്നു. 1889 മുതല്‍ കേപ്പ്, നേറ്റാള്‍ എന്നീ പട്ടണങ്ങളിലെ സൈനികത്താവളങ്ങളിലും പൊലീസ് സെന്ററുകളിലും ക്രിക്കറ്റുകളി വ്യാപകമായി നടത്തിവന്നു.

1991-ല്‍ അന്താരാഷ്ട്രരംഗത്ത് മത്സരിക്കാന്‍ അനുമതി ലഭിച്ചശേഷം ശ്രദ്ധേയമായ നിരവധി വിജയങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ടീം നേടിയിട്ടുണ്ട്. ആധുനിക ക്രിക്കറ്റില്‍ ശക്തമായൊരു ടീമാണ് ദക്ഷിണാഫ്രിക്കയുടേത്. ഏകദിനക്രിക്കറ്റില്‍ മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ ദക്ഷിണാഫ്രിക്ക കളിച്ചിട്ടുണ്ട്. 1998-ലെ ഐ സി സി ചാമ്പ്യന്‍ട്രോഫി നേടിയതും അതേവര്‍ഷം കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നേടിയ സ്വര്‍ണമെഡലും ശ്രദ്ധേയമായ വിജയങ്ങളാണ്.

ജോണ്ടി റോഡ്സ്, ഗ്രെയിം പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ്, ഗ്യാരി കിര്‍സ്റ്റണ്‍, ജാക്കസ് കാലിസ് എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ പ്രതിഭകളില്‍ ചിലരാണ്.

പാകിസ്താന്‍

പാകിസ്താന്‍ ക്രിക്കറ്റ് ലോഗോ

1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം അധികം വൈകാതെ പാകിസ്താനില്‍ ക്രിക്കറ്റ് സംഘടനകള്‍ ഉടലെടുക്കുകയുണ്ടായി. ആദ്യവര്‍ഷങ്ങളില്‍ തന്നെ ശ്രദ്ധേയപ്രകടനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ പാകിസ്താന് കഴിയുകയും ചെയ്തു. 1992-ലെ ഏകദിന ലോകകപ്പ്, 2009-ലെ ട്വന്റി-ട്വന്റി ലോകകപ്പ് എന്നിവ പാകിസ്താന്‍ ടീമിന്റെ മികച്ച വിജയങ്ങളില്‍ ചിലതാണ്. ഏഷ്യാകപ്പ് രണ്ടുപ്രാവശ്യവും ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒരു പ്രാവശ്യവും പാകിസ്താന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഇമ്രാന്‍ഖാന്‍, ജാവേദ് മിയാന്‍ ദാദ്, വസിം അക്രം, സയ്യിദ് അന്‍വര്‍, ഷാഹിദ് അഫ്രീദി എന്നീ ലോക പ്രശസ്ത കളിക്കാര്‍ പാകിസ്താന്റെ സംഭാവനയാണ്.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്-ലോഗോ

ക്രിക്കറ്റിന്റെ തുടക്കക്കാരായ ഇംഗ്ലണ്ട് ടീം ഇന്ന് ഇംഗ്ലണ്ട്, വെയില്‍സ് എന്നീ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഭരണച്ചുമതല ഇംഗ്ലണ്ട് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട് ടീമുകളുടെ മികവ് ഏറിയും കുറഞ്ഞുമായാണ് കാണപ്പെടുന്നത്. 1975, 83 ഏകദിന ലോകകപ്പുകളില്‍ സെമിഫൈനലിലെത്തിയ ഇംഗ്ലണ്ടിന് പിന്നീട് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ 2010-ല്‍ നടന്ന ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇംഗ്ലണ്ടായിരുന്നു വിജയി. ടെസ്റ്റ് മത്സരങ്ങളിലും ഇംഗ്ലണ്ട് ടീമുകള്‍ ശ്രദ്ധേയമായ വിജയങ്ങള്‍ നേടിയിട്ടുണ്ട്. അതുപോലെതന്നെ നിരാശാജനകമായ പ്രകടനം നടത്തിയ കാലയളവും ഉണ്ടായിട്ടുണ്ട്.

ഗ്രഹാം ഗൂച്ച്, ഇയാം ബോതം, എന്നിവര്‍ ഇംഗ്ലണ്ട് ടീമിലെ പ്രതാപശാലികളായ കളിക്കാരില്‍ ചിലരായിരുന്നു. ആധുനിക ക്രിക്കറ്റില്‍ ആന്‍ഡ്രു ഫ്ളിന്റോഫ്, കെവിന്‍ പീറ്റേഴ്സണ്‍, പോള്‍ കോളിങ്വുഡ് എന്നീ കളിക്കാര്‍ ശ്രദ്ധേയരാണ്.

ശ്രീലങ്ക

ശ്രീലങ്ക ക്രിക്കറ്റ് ലോഗോ

1975-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീലങ്ക അരങ്ങേറുന്നത്. 1981-ല്‍ ടെസ്റ്റ്പദവി ലഭിച്ചു. ഇന്ന് 'ശ്രീലങ്ക ക്രിക്കറ്റ്' എന്ന സംഘടനയ്ക്കാണ് രാജ്യത്തെ ടീമിന്റെ പ്രധാന ചുമതല. 1996-ലെ ലോകകപ്പ് വിജയത്തോടെയാണ് ശ്രീലങ്കന്‍ ടീം ലോകക്രിക്കറ്റില്‍ ശ്രദ്ധേയമാകുന്നത്. പിന്നീട് 2007, 11 വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പായി. 2009-ലെ ട്വന്റി-ട്വന്റി ലോകകപ്പിലും ശ്രീലങ്കന്‍ ടീം രണ്ടാം സ്ഥാനത്തെത്തി. നാലു പ്രാവശ്യം ഏഷ്യാകപ്പും 2001-02-ലെ ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ശ്രീലങ്ക നേടി.

സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, മഹേള ജയവര്‍ധനെ, കുമാര്‍ സംഗക്കാര എന്നിവര്‍ ശ്രീലങ്കന്‍ ക്രിക്കറ്റിലെ ശ്രദ്ധേയമായ പ്രതിഭകളാണ്.

ബംഗ്ലാദേശ്

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് -ലോഗോ

ബ്രിട്ടീഷ് ഭരണകാലത്തുതന്നെയാണ് ബംഗ്ലാദേശ് പ്രദേശത്തും ക്രിക്കറ്റ് പ്രചരിക്കുന്നത്. 1977-ല്‍ ഐ.സി.സിയില്‍ അസോസിയേറ്റ് മെംബര്‍ സ്ഥാനം നേടിയ ബംഗ്ലാദേശ് 2000-ലാണ് ടെസ്റ്റ് പദവി നേടിയത്. 1999 മുതല്‍ ഏകദിന ലോകകപ്പിലും ബംഗ്ലാദേശ് പങ്കെടുക്കുന്നുണ്ട്. 2007-ല്‍ രണ്ടാം റൗണ്ടില്‍ എത്തിയതാണ് ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം. 2007-ലെ ട്വന്റി-ട്വന്റി ലോകകപ്പിലും ബംഗ്ലാദേശ് രണ്ടാം റൗണ്ടില്‍ കടന്നു. 2012 ഏഷ്യാകപ്പില്‍ ഫൈനലില്‍ കടന്നതാണ് മറ്റൊരു ശ്രദ്ധേയമായ പ്രകടനം. വര്‍ത്തമാനകാല ക്രിക്കറ്റില്‍ ദുര്‍ബല ടീമുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നെങ്കിലും അവിസ്മരണീയമായ നിരവധി വിജയങ്ങള്‍ നേടാന്‍ ബംഗ്ലാദേശിനായിട്ടുണ്ട്. ആസ്റ്റ്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ കരുത്തരായ ടീമുകളെയെല്ലാം ഏകദിന മത്സരത്തില്‍ ബംഗ്ലാദേശ് തോല്‍പ്പിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും സിംബാബ്വെയ്ക്കെതിരെയുമാണ് ബംഗ്ലാദേശ് വിജയിച്ചിട്ടുള്ളത്.

മുഹമ്മദ് അഷ്റഫുള്‍, ഷാക്കിബ് അല്‍ഹസന്‍, തമീം ഇക്ബാല്‍, അബ്ദുര്‍ റസാഖ് എന്നിവര്‍ ശ്രദ്ധേയരായ ബംഗ്ലദേശ് കളിക്കാരാണ്.

സിംബാബ്വെ

സിംബാബ്വെ ക്രിക്കറ്റ് -ലോഗോ

1890-കളിലാണ് സിംബാബ്വെയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. പിന്നീട് ഈ പ്രദേശത്ത് ക്രിക്കറ്റിന് മികച്ച പ്രചാരം ലഭിച്ചു. 1981-ല്‍ ഐ.സി.സി.യില്‍ അസോസിയേറ്റ് മെംബര്‍ സ്ഥാനം സിംബാബ്വെയ്ക്ക് ലഭിക്കുകയുണ്ടായി. 1983-ല്‍ ഏകദിന ലോകകപ്പ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. 1992-ല്‍ ടെസ്റ്റ് പദവിയുംലഭിച്ചു. ഏകദിനമത്സരത്തില്‍ എല്ലാ ടെസ്റ്റ് പദവിയുമുള്ള രാജ്യങ്ങള്‍ക്കെതിരെയും സിംബാബ്വെ വിജയിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ ഒന്നിലധികം തവണ സിംബാബ്വെ ടീമുകള്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.

2000-ത്തില്‍ നടന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്വാര്‍ട്ടറില്‍ കടന്നതാണ് ശ്രദ്ധേയമായ വിജയങ്ങളിലൊന്ന്. ഏകദിന ട്വന്റി-ട്വന്റി ലോകകപ്പുകളില്‍ ആദ്യറൌണ്ടിനപ്പുറം കടക്കാന്‍ ഇതുവരെ സിംബാബ്വെയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഏകദിന ലോകകപ്പിനായുള്ള യോഗ്യത ടൂര്‍ണമെന്റായ ഐസിസി വേള്‍ഡ് കപ്പ് ക്വാളിഫയര്‍' മൂന്ന് പ്രാവശ്യം വിജയിക്കാന്‍ സിംബാബ്വെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആന്റിഫ്ളവര്‍, ഹീത്ത് സ്ട്രീക്ക്, ഹെന്റി ഒലോംഗ, അലിസ്റ്റര്‍ കാംബല്‍ എന്നിവര്‍ സിംബാബ്വെ ക്രിക്കറ്റിലെ മികച്ച താരങ്ങളാണ്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി)

ഐ സി സി -ലോഗോ

അന്താരാഷ്ട്ര ക്രിക്കറ്റ് രംഗം നിയന്ത്രിക്കുന്ന സംഘടനയാണ് ഐ സി സി. ആസ്ഥാനം ദുബായ്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 1909-ല്‍ രൂപം നല്‍കിയ ഇംപീരിയല്‍ ക്രിക്കറ്റ് കോണ്‍ഫറന്‍സ് ആണ് ഐ.സി.സിയുടെ ആദ്യരൂപം. 1965-ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കോണ്‍ഫറന്‍സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഈ സംഘടന 1989 മുതലാണ് ഇന്നത്തെ പേരില്‍ അറിയപ്പെടുന്നത്. 104 അംഗരാജ്യങ്ങളുള്ള ഐ സി സി യില്‍ 10 ടെസ്റ്റ് പദവിയുള്ള പൂര്‍ണ അംഗങ്ങളും 34 അസോസിയേറ്റ് അംഗങ്ങളും 60 അഫിലിയേറ്റ് അംഗങ്ങളുമാണുള്ളത്. ലോകകപ്പ് പോലുള്ള പ്രധാന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും, മത്സരങ്ങള്‍ക്കുള്ള അമ്പയര്‍മാരെ തീരുമാനിക്കുന്നതും മറ്റും ഈ സംഘടനയുടെ ചുമതലയാണ്.

വനിതാക്രിക്കറ്റ്

ക്രിക്കറ്റിന്റെ ജന്മദേശമായ ഇംഗ്ലണ്ടില്‍ തന്നെയാണ് വനിതാക്രിക്കറ്റിനും തുടക്കം കുറിച്ചത്. 18-ാം ശതകത്തില്‍ത്തന്നെ ഇംഗ്ലണ്ടില്‍ വനിതകള്‍ ക്രിക്കറ്റ് കളിക്കാനാരംഭിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും ഇതേപ്പറ്റി ആധികാരികരേഖകള്‍ 19-ാം നൂറ്റാണ്ടിലേതു മാത്രമാണ്. 1745-ല്‍ ഇംഗ്ലണ്ടില്‍ വനിതാക്രിക്കറ്റ് മത്സരം നടന്നതായി ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1887-ല്‍ വൈറ്റ് ഹീദര്‍ (White Heather) എന്ന പേരില്‍ പ്രഥമവനിതാ ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിക്കപ്പെട്ടു. 1888-ല്‍ത്തന്നെ 'ഒറിജിനല്‍ ഇംഗ്ലീഷ്ലേഡി ക്രിക്കറ്റേഴ്സ്' എന്ന പേരില്‍ രണ്ട് പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമുകള്‍ ഇംഗ്ലണ്ടില്‍ കളികളില്‍ ഏര്‍പ്പെട്ടിരുന്നു. 1926-ല്‍ രംഗപ്രവേശം ചെയ്ത വനിതാക്രിക്കറ്റ് അസോസിയേഷന്‍ എം സി സി യുടെ നിയമാവലി അംഗീകരിച്ചെങ്കിലും ബോളിന്റെ ഭാരം 142 ഗ്രാമായി കുറച്ചു. 1934-35 ല്‍ ഇംഗ്ലീഷ് വനിതാ ടീം ആസ്റ്റ്രേലിയയിലും ന്യൂസിലന്‍ഡിലും പര്യടനം നടത്തി ആദ്യത്തെ ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുത്തു. 1937-ല്‍ ആസ്റ്റ്രേലിയന്‍ വനിതാടീം ഇംഗ്ലണ്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

വനിതാക്രിക്കറ്റ് മത്സരം

1974-ല്‍ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പ് ഏകദിന വനിതാക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് കപ്പ് നേടി. 1978-ല്‍ ഇന്ത്യയില്‍ നടന്ന രണ്ടാം മത്സരത്തിലും 1982-ല്‍ ന്യൂസിലന്‍ഡ് സംഘടിപ്പിച്ച മത്സരങ്ങളിലും ആസ്റ്റ്രേലിയ വിജയം വരിച്ചു. ന്യൂസിലന്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ വിജയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശാന്താ രംഗസ്വാമിയും വിക്കറ്റ് കീപ്പര്‍ ഫൌസിയ കലേലിയും പ്രശസ്തമായ പങ്കുവഹിച്ചു. ശാന്താ രംഗസ്വാമി ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ പ്രഥമ ഭാരതീയ വനിത എന്ന ബഹുമതിക്കും അവകാശിയായി.

1973-ല്‍ അന്തര്‍ദേശീയ സംഘടനയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. അടുത്തവര്‍ഷം സിസിലിയ വില്‍സണ്‍ നയിച്ച ഒരു ആസ്റ്റ്രേലിയന്‍ വനിതാടീം ഇന്ത്യ സന്ദര്‍ശിച്ച് മൂന്നു ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുത്തു. വനിതാക്രിക്കറ്റിന്റെ ആദ്യകാല നിയന്ത്രണം അന്തര്‍ദേശീയ വനിതാക്രിക്കറ്റ് കൗണ്‍സിലിനായിരുന്നു. എന്നാല്‍ 2005-ല്‍ വനിതാക്രിക്കറ്റിന്റെയും നിയന്ത്രണം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് അസോസിയേഷനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

ഇന്ന് ടെസ്റ്റ്, ഏകദിന, ട്വന്റി-ട്വന്റി മത്സരങ്ങളിലും വനിതാടീമുകള്‍ മത്സരിക്കുന്നുണ്ട്. ആസ്റ്റ്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ വനിതാക്രിക്കറ്റിലും പ്രബല ടീമുകളാണ്. അഞ്ചു പ്രാവശ്യം ഏകദിന ലോകചാമ്പ്യന്മാരായ ആസ്റ്റ്രേലിയ ടെസ്റ്റ് മത്സരരംഗത്തും ശക്തമായ ടീമാണ്. ഇംഗ്ലണ്ട് മൂന്നു പ്രാവശ്യം ഏകദിന ലോകകപ്പ് നേടിയിട്ടുണ്ട്.

ബെളിന്ദ ക്ലാര്‍ക് (ആസ്റ്റ്രേലിയ), റാഗേല്‍ ഹെഹൊ ഫ്ളിന്റ് (ഇംഗ്ലണ്ട്), കാരണ്‍ റോള്‍ട്ടണ്‍ (ആസ്റ്റ്രേലിയ), നീതു ഡേവിഡ് (ഇന്ത്യ) എന്നിവര്‍ പ്രശസ്തരായ വനിതാക്രിക്കറ്റ് കളിക്കാരില്‍ ചിലരാണ്.

ക്രിക്കറ്റ് ഇന്ത്യയിള്‍

ബ്രിട്ടീഷുകാരുടെ ദേശീയ കായികവിനോദമായ ക്രിക്കറ്റ് അവരുടെ ഭരണത്തിന്റെ ഒരു ഉപോത്പന്നമെന്ന നിലയിലാണ് ഇന്ത്യയില്‍ വന്‍പ്രചാരം നേടിയതെന്നു പറയാം. 18-ാം ശതകത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ ഇത് ഇന്ത്യയിലെത്തിച്ചേര്‍ന്നിരുന്നതായി കരുതപ്പെടുന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെയും ഭാരതീയ രാജകുടുംബാംഗങ്ങളുടെയും ആശീര്‍വാദവും പ്രോത്സാഹനവും ഇന്ത്യന്‍ മണ്ണില്‍ ഈ കളി വേഗത്തില്‍ വേരോടുവാന്‍ സഹായമേകി. ആദ്യം വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ക്രിക്കറ്റ് കളി അധികം വൈകാതെ നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു.

ബി.സി.സി.ഐ ലോഗോ

ബ്രിട്ടന്റെ മേല്‍ക്കോയ്മയ്ക്കു വിത്തുപാകിയ 'ഈസ്റ്റ് ഇന്ത്യാ ക്കമ്പനി'യിലെ ഉദ്യോഗസ്ഥന്മാര്‍, 1721-ല്‍ ക്യാംബേയില്‍ ക്രിക്കറ്റ് കളിച്ചിരുന്നതായി ചില സൂചനകളുണ്ട്. ഇത് അസന്ദിഗ്ധമായ വസ്തുതയാണെങ്കില്‍, ലണ്ടനിലെ ഫിന്‍സ്ബറിയില്‍ ആദ്യം നടന്നതായി ചില രേഖകളില്‍ പറയുന്ന മത്സരത്തിന് ഒന്‍പതു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഒരു മത്സരം നടന്നതായി കണക്കാക്കാം. 1792-ല്‍ സ്ഥാപിച്ച കല്‍ക്കത്തയിലെ ക്രിക്കറ്റ് ക്ലബ്ബിനെ ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ ക്ലബ്ബുകളിലൊന്നായി പരിഗണിച്ചുവരുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച ക്ലബ്ബ് എന്ന ബഹുമതിയും കല്‍ക്കത്ത ക്ലബ്ബിനുള്ളതാണ്. നഗരത്തില്‍ 1804 ജനു. 18, 19 തീയതികളില്‍ ഈസ്റ്റ് ഇന്ത്യാക്കമ്പനി മേധാവികള്‍ സംഘടിപ്പിച്ച ആ മത്സരം, ഇന്ത്യയിലെ ആദ്യത്തെ സെഞ്ച്വറിക്കു സാക്ഷ്യം വഹിച്ചതായും പറയപ്പെടുന്നു. ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ വേരുകള്‍ ആഴത്തിലോടിത്തുടങ്ങിയതോടെ ഇന്ത്യയിലെ രാജാക്കന്മാരും സമ്പന്നരും ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിലും, പ്രഗല്ഭരായ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലും താത്പര്യം പ്രകടിപ്പിച്ചു. വാണിജ്യ-വ്യവസായ സംരംഭങ്ങളില്‍ മുന്‍നിരയില്‍ നിന്നിരുന്ന ബോംബെയിലെ പാഴ്സി വിഭാഗത്തിലെ ധനികരായ അംഗങ്ങള്‍ സ്ഥാപിച്ച 'ഓറിയന്റല്‍ പാഴ്സി ക്ലബ്ബും' 'ബാരണറ്റ് ക്ലബ്ബും' കളി പ്രചരിപ്പിക്കുന്നതിന് ഗണ്യമായ സംഭാവനകള്‍ നല്കി. പാഴ്സി ടീമുകളെ നയിച്ച കംഗയും ഡോ. ഡി.എച്ച്. പട്ടേലും അനുഗൃഹീത ബൗളറായിരുന്ന ഡോ. പാവ്റിയും ഈ കാലഘട്ടത്തിലാണ് പ്രസിദ്ധിയിലേക്കുയര്‍ന്നത്. പാഴ്സി സമൂഹത്തിന്റെ ക്രിക്കറ്റിലെ അഭിനിവേശത്തിനും നേട്ടങ്ങള്‍ക്കും 1886-ലും 88-ലും ഇംഗ്ലണ്ടില്‍ അവരുടെ ടീമുകള്‍ നടത്തിയ പര്യടനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അതോടൊപ്പം ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ക്ലബ്ബുകളും മത്സരങ്ങളും സംഘടിപ്പിക്കുവാന്‍ മറ്റു സമുദായങ്ങള്‍ക്ക് ഇത് ഉത്സാഹവും ഉത്തേജനവും നല്കുകയും ചെയ്തു. 1888-89-ല്‍ ജി.എഫ്. വെര്‍ണോന്റെ നേതൃത്വത്തില്‍ ഒരു ഇംഗ്ലീഷ് ടീം ഇദംപ്രഥമമായി ഇന്ത്യ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനവും 1860-93 കാലയളവില്‍ ബോംബെ ഗവര്‍ണറായിരുന്ന ഹാരിസ് പ്രഭുവിന്റെ ക്രിക്കറ്റ് പ്രേമവുമാണ് 1892 മുതല്‍ 15 വര്‍ഷം പാഴ്സി-ബ്രിട്ടീഷ് ടീമുകള്‍ തമ്മില്‍ ബോംബെയിലും പൂണെയിലും നടന്ന 'പ്രസിഡന്‍സി' മത്സര പരമ്പരയ്ക്കു കളമൊരുക്കിയത്. മഹാരാജാ രഞ്ജിത് സിങ്ജിയും കേണല്‍ കെ.എം. മിസ്ട്രിയുമായിരുന്നു അന്നത്തെ പ്രഗല്ഭരായ കളിക്കാര്‍. 1911-ല്‍ പ്രാതിനിധ്യ സ്വഭാവമുള്ള ഒരിന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ നടത്തിയ മത്സരപര്യടനവും, 1926-27-ലെ ഇംഗ്ലീഷ് ടീമിന്റെ പ്രതിസന്ദര്‍ശനവും ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ വേഗംകൂട്ടി.

സുനില്‍ ഗവാസ്കര്‍;ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍
1983-ലെ ലോകകപ്പ് ട്രോഫിയുമായി കപില്‍ദേവ്

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ബ്രിട്ടീഷ് കളിക്കാര്‍ ഉള്‍പ്പെടുന്ന നിരവധി ടീമുകള്‍ സിലോണ്‍, ഇംഗ്ലണ്ട്, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളില്‍ പര്യടനങ്ങള്‍ നടത്തി. ബോംബെയില്‍ വര്‍ഷാവര്‍ഷം സംഘടിപ്പിച്ചിരുന്ന ബോംബ് ക്വാഡ്രാംഗുലര്‍ ചാമ്പ്യന്‍ഷിപ്പില്‍ യൂറോപ്യന്‍ ടീമും ഹിന്ദു-മുസ്ലിം, പാര്‍സി എന്നിങ്ങനെയുള്ള ടീമുകളുമാണ് പങ്കെടുത്തിരുന്നത്. 1932-ല്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടന്ന പ്രഥമടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനായിരുന്നു ജയം. 1928-ല്‍ രൂപീകരിക്കപ്പെട്ട ബോര്‍ഡ് ഒഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ 'രഞ്ജിട്രോഫി' എന്ന ടൂര്‍ണമെന്റ് 1934-ല്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ടു. പില്ക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള ആഭ്യന്തര ടൂര്‍ണമെന്റായി ഇത് മാറി. ഇന്ത്യ സ്വാതന്ത്ര്യ നേടിയതോടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റുകള്‍ അവസാനിച്ചു. 1952-ല്‍ മദ്രാസില്‍വച്ച് ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് ടീമിനെ പരാജയപ്പെടുത്തി ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിജയം ആഘോഷിച്ചു. ന്യൂസിലന്‍ഡ്, ആസ്റ്റ്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ 1950-കളില്‍ ഇന്ത്യയില്‍ പര്യടനങ്ങള്‍ നടത്തി. 1960-കളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ബോംബെ ടീമായിരുന്നു ഏറ്റവും മികച്ചു നിന്നത്. ഫെറൂഖ് എന്‍ജിനീയര്‍, അജിത് വഡേക്കര്‍, രമാകാന്ത് ദേശായി മുതലായ ബോംബെ താരങ്ങള്‍ ഇന്ത്യന്‍ ടീമിലെയും അവിഭാജ്യ ഘടകങ്ങളായിരുന്നു.

1983-ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം

1971-ല്‍ ഇംഗ്ലണ്ടില്‍വച്ച് ആദ്യ ടെസ്റ്റ് പരമ്പരയും ഇന്ത്യ നേടി. 1970-കളില്‍ ആസ്റ്റ്രേലിയ. ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നടത്തിയ പര്യടനങ്ങളില്‍ നിരവധി വിജയങ്ങള്‍ ഇന്ത്യന്‍ ടീമിന് നേടാനായി. ബിഷന്‍ ബേദി, പ്രസന്ന, ചന്ദ്രശേഖര്‍, ശ്രീനിവാസ വെങ്കിട്ട രാഘവന്‍ മുതലായ പ്രഗല്ഭ സ്പിന്‍ ബൗളര്‍മാര്‍ ഇക്കാലത്തെ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരായി ഗണിക്കപ്പെടുന്ന സുനില്‍ ഗവാസ്കറും, ഗുണ്ടപ്പ വിശ്വനാഥും ഇക്കാലത്താണ് ശ്രദ്ധേയരായത്. അജിത് വഡേക്കറുടെ ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധേയ വിജയങ്ങള്‍ ഇക്കാലത്ത് ടീമിന് നേടാനായി.

2010-ലെ പ്രഥമ ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം
2011-ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം

1983-ലെ ലോകകപ്പ് വിജയത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലം ആരംഭിക്കുന്നത്. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അക്കാലത്തെ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ചായിരുന്നു ഫൈനലില്‍ വിജയിച്ചത്. ഇത് രാജ്യത്താകമാനം തന്നെ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് കാരണമായി. 1984-ലെ ഏഷ്യാകപ്പും 1985-ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പുംകൂടി നേടിയതോടെ ജനപ്രീതിയില്‍ ക്രിക്കറ്റ് രാജ്യത്തെ മറ്റു കായികവിനോദങ്ങളെയെല്ലാം മറികടന്നു. തുടര്‍ന്ന് 1987-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പാകിസ്താനിലും ഇന്ത്യയിലുമായി സംഘടിപ്പിക്കപ്പെട്ടു. പ്രമുഖ കമ്പനിയായ റിലയന്‍സായിരുന്നു പ്രധാന സ്പോണ്‍സര്‍. ഇംഗ്ലണ്ടില്‍ പുറത്ത് സംഘടിപ്പിക്കപ്പെട്ട ആദ്യ ലോകകപ്പും ഇതായിരുന്നു.

കപില്‍ദേവ്, ബിഷന്‍ ബേദി, സുനില്‍ ഗവാസ്കര്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരായിരുന്നു അക്കാലത്തെ പ്രമുഖ കളിക്കാര്‍.

മഹേന്ദ്രസിങ് ധോണി

പിന്നീട് നിരവധി വര്‍ഷം ശ്രദ്ധേയമായ കിരീടങ്ങള്‍ ഒന്നും നേടാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ല. 1992-ലെ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായ ടീം, ഇന്ത്യയിലും ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്ന 1996-ലെ ലോകകപ്പില്‍ സെമിഫൈനല്‍ വരെ എത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് പ്രതിഭ ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യഘടകമായിത്തീരുന്നതും ഇക്കാലത്താണ്. 1996-ലെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ബാറ്റ്സ്മാന്‍ സച്ചിനും, വിക്കറ്റ് നേടിയത് ഇന്ത്യയുടെ അനില്‍ കുംബ്ളയുമായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു അക്കാലത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍. മനോജ് പ്രഭാകര്‍, ജവഗല്‍ ശ്രീനാഥ്, അജയ് ജഡേജ, നവ്ജോദ് സിങ് സിധു എന്നിവരായിരുന്നു പ്രമുഖ കളിക്കാരില്‍ ചിലര്‍.

ചിത്രം:Table_page_375.png

ഇടക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെതിരെയുണ്ടായ ഒത്തുകളി, കോഴ വിവാദങ്ങള്‍ പ്രമുഖരായ പല കളിക്കാരുടെയും കരിയര്‍ അവസാനിക്കാന്‍ വരെ കാരണമായി.

ജോണ്‍റൈറ്റ് എന്ന വിദേശ പരിശീലകനും സൌരവ് ഗാംഗുലി എന്ന പ്രതിഭാധനനായ ക്യാപ്റ്റനും ആണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു ഘട്ടത്തിന് കാരണമായത്. ഏകദിന-ടെസ്റ്റ് മത്സരത്തില്‍ ശക്തമായൊരു ടീമായി ഇന്ത്യ മാറിയത് ഇക്കാലത്താണ്. ന്യൂസിലന്‍ഡിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച വിജയങ്ങള്‍ നേടിയ ഇന്ത്യ, തുടരെ 16 വിജയം എന്ന ലോകറെക്കോര്‍ഡുമായി പര്യടനത്തിനെത്തിയ ആസ്റ്റ്രേലിയന്‍ ടീമിനെതിരെ 2001-ല്‍ ടെസ്റ്റ് പരമ്പര നേടി. വി.വി.എസ്. ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും അവിസ്മരണീയമായ ബാറ്റിങ് പ്രകടനങ്ങള്‍ ഇതിന് തുണയായി. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍സിങ്, സഹീര്‍ഖാന്‍ തുടങ്ങിയ ശ്രദ്ധേയരായ കളിക്കാര്‍ ഇക്കാലത്താണ് ഉയര്‍ന്നുവന്നത്. സിംബാബ്വെ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെല്ലാം ടെസ്റ്റ് പരമ്പരകള്‍ നേടിയ ഇന്ത്യന്‍ ടീമിന് 2003 ലോകകപ്പില്‍ ഫൈനല്‍ വരെ എത്താനും കഴിഞ്ഞു. ആ ലോകകപ്പിലും ഏറ്റവും റണ്‍ നേടിയ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.

ചിത്രം:Cricekt_team_0002.png ചിത്രം:Cricet_team03.png‎

സീനിയര്‍ താരങ്ങള്‍ വിട്ടുനിന്ന 2007-ലെ പ്രഥമ ട്വന്റി-ട്വന്റി ലോകകപ്പ് ടൂര്‍ണമെന്റിലാണ് മഹേന്ദ്രസിങ് ധോണി ആദ്യമായി ഇന്ത്യന്‍ നായകനാകുന്നത്. ഇന്ത്യ ലോകകപ്പ് നേടിയതോടെ ധോണിയുടെ ക്യാപ്റ്റന്‍ പാടവം പ്രത്യേകം പ്രശംസിക്കപ്പെട്ടു. തുടര്‍ന്ന് ഏകദിന ടെസ്റ്റ് ടീമുകളുടെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ധോണിയെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മികച്ച ഒരു ടീമായി മാറിയ ഇന്ത്യന്‍ ടീം 2009-ലെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തി. 2011-ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയവും ധോണിയുടെ നായകത്വത്തിനു കീഴിലായിരുന്നു.

ഇന്ത്യയില്‍ ക്രിക്കറ്റ് കളിയുടെ മേല്‍നോട്ടം 'ദ് ബോര്‍ഡ് ഒഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ' എന്ന സംഘടനയിലാണ് നിക്ഷിപ്തമായിട്ടുള്ളത് ബോര്‍ഡിന്റെ കീഴിലുള്ള അസോസിയേഷനുകള്‍ മേഖലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവയ്ക്കു പുറമേ 'സെന്‍ട്രല്‍' എന്ന പേരില്‍ അഞ്ചാമതൊരു മേഖല കൂടിയുണ്ട്.

ഇന്ന് രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള കായികവിനോദം ക്രിക്കറ്റാണ്. ക്രിക്കറ്റ് അധിഷ്ഠിത വ്യവസായത്തിന്റെ ഏറ്റവും വലിയ വിപണിയും ഇന്ത്യയാണ്.

ഇന്ത്യയിലെ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍

ചിത്രം:Indian_cricket_team01.png

ചിത്രം:Indian_cricket_1.png‎

രഞ്ജിട്രോഫി

ക്രിക്കറ്റ് ലോകത്തിലെ ഇതിഹാസ പുരുഷന്മാരിലൊരാളായ രഞ്ജിത് സിങ്ജിയുടെ (1872-1933) സ്മരണ നിലനിര്‍ത്തുന്നതിന് 1934-35-ല്‍ ആരംഭിച്ചതാണ് 'രഞ്ജിട്രോഫി' മത്സരങ്ങള്‍. വര്‍ഷംതോറും നടത്തുന്ന മത്സരത്തില്‍ ദേശീയ പദവിനേടുന്ന ടീമിനു മാത്രമേ ഈ ട്രോഫി ലഭിക്കുകയുള്ളൂ. മത്സരത്തില്‍ പ്രഥമ വിജയം നേടിയ (1935) ബോംബെയാണ് ട്രോഫി ഏറ്റവും കൂടുതല്‍ സ്വായത്തമാക്കിയിട്ടുള്ളത്.

മത്സരത്തില്‍ മേഖലാടിസ്ഥാനത്തില്‍ പ്രഥമസ്ഥാനം കരസ്ഥമാക്കുന്ന 5 ടീമുകള്‍ക്കു പ്രത്യേക ട്രോഫികള്‍ നല്കിവരുന്നു.

ഇറാനിട്രോഫി

രഞ്ജിട്രോഫി ജേതാക്കളും അഖില ഭാരതാടിസ്ഥാനത്തില്‍ മറ്റു കളിക്കാരില്‍നിന്ന് തെരഞ്ഞെടുക്കുന്ന ടീമും (Rest of India) തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്കു ഇറാനിട്രോഫി നല്കുന്നു. ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡിന്റെ ആരംഭം മുതല്‍ സംഘടനയിലെ പ്രമുഖപ്രവര്‍ത്തകനും പില്ക്കാലത്ത് അധ്യക്ഷനുമായിരുന്ന ഇസഡ്. ആര്‍. ഇറാനിയുടെ പേര് നല്കിയിട്ടുള്ള ഈ മത്സരം, രഞ്ജി ദേശീയ മത്സരത്തിന്റെ രജതജൂബിലി വര്‍ഷമായ 1959-ലാണ് ആരംഭിച്ചത്.

ദുലീപ് ട്രോഫി

അന്തര്‍മേഖലാടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ജയിക്കുന്ന ടീമിനാണ് ഈ ട്രോഫി ലഭിക്കുന്നത്. 12 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനുവേണ്ടി കളത്തിലിറങ്ങിയ ജാം നഗറിലെ ബാറ്റ്സ്മാനായ കെ. എസ്.ദുലീപ് സിങ്ജിയുടെ ഓര്‍മ നിലനിര്‍ത്താനായിട്ടാണ് ദുലീപ്ട്രോഫി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരത്തില്‍ ഉദ്ഘാടന വര്‍ഷമായ 1961-62-ല്‍ പശ്ചിമമേഖലയാണ് ഈ ട്രോഫി കരസ്ഥമാക്കിയത്.

ദേവ്ധര്‍ട്രോഫി

1973-74 മുതല്‍ അന്തര്‍മേഖലാടിസ്ഥാത്തില്‍ നടത്തിവരുന്ന ഏകദിനമത്സരത്തിലെ വിജയികള്‍ പ്രൊഫസര്‍ ദേവ്ധര്‍ ട്രോഫിക്ക് അര്‍ഹരാകുന്നു. ദേവ്ധര്‍ട്രോഫി ആദ്യം കരസ്ഥമാക്കിയത് ദക്ഷിണ മേഖലയായിരുന്നു.

സി.കെ. നായിഡുട്രോഫി

19 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്കുവേണ്ടി ആവിഷ്കരിച്ച അന്തര്‍മേഖലാ ഏകദിന ക്രിക്കറ്റ് മത്സരത്തിലെ വിജയികള്‍ക്കു കേണല്‍ സി.കെ. നായിഡുട്രോഫി ലഭിക്കുന്നു. ആദ്യകാല ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ക്കു നേതൃത്വം നല്കിയ നായിഡുവിനെ മാതൃകാ സ്പോര്‍ട്സ്മാനെന്നാണ് വിശേഷിപ്പിക്കാറുള്ളത്. 1974-75-ലെ ആദ്യമത്സരത്തിലെ വിജയികള്‍ പശ്ചിമമേഖലയായിരുന്നു.

പ്രധാനപ്പെട്ട ഈ മത്സരങ്ങള്‍ക്കു പുറമേ സര്‍വകലാശാലവിദ്യാര്‍ഥികള്‍, 19 വയസ്സിനും 17 വയസ്സിനും 15 വയസ്സിനും താഴെ പ്രായമുള്ള കളിക്കാര്‍ എന്നിവര്‍ പങ്കെടുക്കുന്ന മത്സരങ്ങളും സ്ഥിരാടിസ്ഥാനത്തില്‍ നടത്തിവരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.)

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന ജനപ്രീതിയേറിയ ഒരു ട്വന്റി-ട്വന്റി ടൂര്‍ണമെന്റാണിത്. 2008-ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരെല്ലാം വിവിധ ടീമുകളിലായി പങ്കെടുക്കുന്നു. ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയും പരസ്യത്തിലൂടെയും മറ്റും കോടിക്കണക്കിന് രൂപയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഈ ടൂര്‍ണമെന്റ് നേടിക്കൊടുക്കുന്നത്.

ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍, ബംഗ്ളൂരു, പൂണെ, മൊഹാലി എന്നീ നഗരങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഒമ്പത് ടീമുകളാണ് ഇന്ന് (2012) ഐ.പി.എല്ലില്‍ മത്സരിക്കുന്നത്. കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്ന കൊച്ചി ടസ്കേഴ്സ് കേരള എന്ന ടീം ഇപ്പോള്‍ മത്സരരംഗത്തില്ല.

ഐ.പി.എല്ലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ആസ്റ്റ്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും സമാന ടൂര്‍ണമെന്റുകള്‍ ഇന്ന് നടക്കുന്നുണ്ട്.

ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീം

ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തിനു വഴിതെളിച്ചത്, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപികയായിരുന്ന മിസ്. കെല്ലോവ് എന്ന ആസ്റ്റ്രേലിയക്കാരിയാണെന്നു വിശ്വസിച്ചുവരുന്നു. 1911-ലാണ് ആദ്യമായി ഇന്ത്യയില്‍ ഒരു വനിതാ ക്രിക്കറ്റ് ടീം രൂപം കൊണ്ടത്. ആ വര്‍ഷം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഈ ടീം നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു.

1973-ലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ രൂപീകരിച്ചത്. 1976-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യത്തെ ടെസ്റ്റ് മത്സരം നടന്നു. 1978-ലെ വനിതാ ലോIIപ്പ് ക്രിക്കറ്റില്‍ പങ്കെടുത്ത ടീം നാലാം സ്ഥാനമാണ് നേടിയത്. ഇന്ത്യയില്‍ നടന്ന 1997 ലോIIപ്പില്‍ സെമിഫൈനലില്‍ കടന്നതാണ് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ലോIIപ്പ് പ്രകടനം. 2004 മുതല്‍ തുടങ്ങിയ ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ നാലു തവണ ഇന്ത്യന്‍ ടീമാണ് കപ്പുനേടിയത്. 2006-ല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മേല്‍നോട്ടവും ബി സി സി ഐ ഏറ്റെടുത്തു. മിതാലിരാജ്, നീതു ഡേവിഡ്, ജൂലന്‍ ഗോസ്വാമി, ജയം ശര്‍മ എന്നിവര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ വനിതാ താരങ്ങളാണ്.

ഇന്ത്യയിലെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍

ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കളങ്ങളില്‍ പ്രഥമസ്ഥാനം കൊല്‍ക്കത്തയിലെ മനോഹരവും പുരാതനവുമായ ഈഡന്‍ ഗാര്‍ഡന്‍സിനാണ്. ഫിറോസ്ഷാകോട്ട്ല (ഡല്‍ഹി), ചിന്നസ്വാമി സ്റ്റേഡിയം (ബംഗ്ളൂരു), ബ്രാബേണ്‍ സ്റ്റേഡിയം (മുംബൈ), വാങ്കഡെ സ്റ്റേഡിയം (മുംബൈ), എം.എ. ചിദംബരം (ചെപ്പോക്ക്) സ്റ്റേഡിയം (ചെന്നൈ), ഗ്രീന്‍പാര്‍ക്ക് (കാണ്‍പൂര്‍), സവായ് മാന്‍സിങ് സ്റ്റേഡിയം (ജയ്പൂര്‍), പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം (മൊഹാലി) എന്നിവ ടെസ്റ്റ് മത്സരങ്ങള്‍ക്ക് പേരുകേട്ടവയാണ്. ഇവ കൂടാതെ വലുതും ചെറുതുമായ നിരവധി സ്റ്റേഡിയങ്ങളും രാജ്യത്തുണ്ട്. കൊച്ചിയിലെ നെഹ്റു സ്റ്റേഡിയമാണ് രാജ്യാന്തരമത്സരങ്ങള്‍ നടക്കാറുള്ള കേരളത്തിലെ സ്റ്റേഡിയം.

ക്രിക്കറ്റ്, കേരളത്തില്‍

കേരളം ക്രിക്കറ്റുമായി പരിചയപ്പെട്ടതു ബ്രിട്ടീഷുകാര്‍ അവരുടെ മേല്‍ക്കോയ്മയ്ക്ക് അടിത്തറ പാകിക്കൊണ്ടിരുന്ന കാലയളവിലാണ്. മൈസൂറിലെ ടിപ്പു സുല്‍ത്താനും ഭാരതത്തിലെ ഫ്രഞ്ച് സേനയ്ക്കുമെതിരെ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചിരുന്ന കാലത്ത് മാഹിയില്‍ താമസിച്ചിരുന്ന വെല്ലസ്ളി (പില്ക്കാലത്ത് വെല്ലസ്ളി പ്രഭു) തലശ്ശേരിയില്‍ വിശ്രമസമയത്ത് ക്രിക്കറ്റ് കളിച്ചിരുന്നതായി പറയപ്പെടുന്നു. 1880-ല്‍ തലശ്ശേരിയില്‍ സ്ഥാപിതമായ 'ടൌണ്‍ ക്രിക്കറ്റ് ക്ലബ്ബി'ലെ ആദ്യത്തെ അംഗങ്ങള്‍ ബ്രിട്ടീഷ് വംശജരായ കളക്ടര്‍മാരും പൊലീസിലെയും സായുധസേനയിലെയും മേധാവികളും തോട്ടം ഉടമകളും മാത്രമായിരുന്നു. 1892-ല്‍ കണ്ണൂര്‍ ക്രിക്കറ്റ് ക്ലബ്ബ് രൂപീകൃതമായപ്പോള്‍ കളി നാട്ടുകാര്‍ക്കിടയില്‍ പ്രചരിച്ചുതുടങ്ങി. ഈ ക്ലബ്ബില്‍ കളിയുടെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയ ധര്‍മടം സ്വദേശി സി.കെ. ലക്ഷ്മണന്റെ നാമം പ്രത്യേകം ശ്രദ്ധേയമാണ്. ഇദ്ദേഹം ബ്രിട്ടീഷ് സായുധസേനയോടൊപ്പം മ്യാന്‍മറിലും കളിയില്‍ പങ്കെടുത്തു. ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലും ഇദ്ദേഹം അംഗമായിരുന്നു. സി.കെ. ലക്ഷ്മണന്‍ ഇംഗ്ലണ്ടിലും കളത്തിലിറങ്ങി കരവിരുത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യകാല കളിക്കാരില്‍ തലശ്ശേരി സ്വദേശിയായ 'സിക്സര്‍ കുഞ്ഞിപ്പക്കി'യുടെ പേര് വളരെ പ്രസിദ്ധമാണ്. തിരുവനന്തപുരത്ത് ആദ്യമായി ഒരു ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിച്ചത് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് (1874). അന്നത്തെ റസിഡന്റ് മേജര്‍ ബ്ളൂം ഫീല്‍ഡ് ആയിരുന്നു കേരളവര്‍മയെ ക്രിക്കറ്റ് പഠിപ്പിച്ചത്. 1935-ല്‍ രൂപവത്കൃതമായ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് കളി പ്രചരിപ്പിക്കുന്നതിന് ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. വയനാട്ടിലെ ഒരു എസ്റ്റേറ്റ് ഉടമയും ക്രിക്കറ്റ് കളിക്കാരനുമായിരുന്ന കോളിന്‍ കൗഡ്രിയുടെ പുത്രനും പില്ക്കാലത്ത് ഇംഗ്ലണ്ട് ടീമിന്റെ നായകനുമായിരുന്ന മൈക്കിള്‍ കോളിന്‍ കൗഡ്രി മലബാറിലാണ് കളിയുടെ തുടക്കം കുറിച്ചത്.

1951-ല്‍ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിന്റെ ആവിര്‍ഭാവകാലം മുതല്‍ നമ്മുടെ സംസ്ഥാനം രഞ്ജിട്രോഫി ദേശീയമത്സരത്തില്‍ പങ്കെടുത്തുവരുന്നു. പക്ഷേ, കളത്തില്‍ പ്രശംസാര്‍ഹമായ നിലവാരം പുലര്‍ത്തിയ 1986-87-ല്‍പ്പോലും കേരളത്തിനു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

സി.കെ. ഹരിദാസ്, പി.എം. രാഘവന്‍, ബാലന്‍ പണ്ഡിറ്റ്, എം.പി., അനന്തന്‍, രവി അച്ചന്‍, വി. ഹരിഹരന്‍, പി.എം.കെ. മോഹന്‍ദാസ്, മുഹമ്മദ് ഇബ്രാഹിം, ഒ.കെ. രാമദാസ്, രമേശ് സമ്പത്ത്, സത്യേന്ദ്രന്‍, ജെ.കെ. മഹേന്ദ്ര, കെ.പി. ഭാസ്കര്‍, വര്‍ഗീസ് ജോസ്, എസ്. രമേശ് തുടങ്ങിയവര്‍ കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വിവിധ കാലഘട്ടങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്കിയിട്ടുള്ളവരാണ്.

2011-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരളത്തെ പ്രതിനിധീകരിച്ച കൊച്ചി ടസ്കേഴ്സ് കേരള ടീം അനവധി മലയാളി താരങ്ങള്‍ക്ക് തുണയായി. കേരളത്തെ ഐ.പി.എല്ലിന്റെ ഭാഗമാക്കിയ ഈ ടീമിന്റെ നിരവധി മത്സരങ്ങള്‍ കൊച്ചി നെഹ്റു സ്റ്റേഡിയത്തില്‍ നടന്നു.

ഇന്ത്യന്‍ ടീമില്‍ കളിച്ച രണ്ടു പ്രധാന കേരള താരങ്ങളാണ് ടിനു യോഹന്നാനും എസ്. ശ്രീശാന്തും. 2001-ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം നടത്തിയ ടിനു തുടര്‍ന്ന് നിരവധി ടെസ്റ്റ്-ഏകദിനമത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്സി അണിഞ്ഞു. 2006-ലാണ് ശ്രീശാന്ത് ടീമിലെത്തുന്നത്. നിരവധി വര്‍ഷങ്ങള്‍ ടീമില്‍ തുടര്‍ന്ന ഈ പേസ് ബൗളര്‍ 2007-ലെ ട്വന്റി-ട്വന്റി ലോIIപ്പ് വിജയത്തിലും 2011-ലെ ഏകദിന ലോIIപ്പ് വിജയത്തിലും ഇന്ത്യന്‍ടീമിന്റെ ഭാഗമായിരുന്നു.

കെ.എന്‍. അനന്തപദ്മനാഭന്‍, സുനില്‍ ഒയാസിസ്, പ്രശാന്ത് പരമേശ്വരന്‍, റോഹന്‍ പ്രേം, ശ്രീകുമാര്‍ നായര്‍, റൈഫി വിന്‍സന്റ് ഗോമസ് എന്നിവരാണ് ആഭ്യന്തരക്രിക്കറ്റില്‍ തിളങ്ങിയ മറ്റു പ്രധാന കേരളതാരങ്ങള്‍.

(ശ്യാമളാലയം കൃഷ്ണന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍