This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസല്‍, ആല്‍ബ്രഷ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസല്‍, ആല്‍ബ്രഷ്ട്

Kossel, Albrecht (1853 - 1927)

ആല്‍ബ്രഷ്ട് കോസല്‍

നോബല്‍ സമ്മാനിതനായ (1910) ജര്‍മന്‍ ജൈവരസതന്ത്രജ്ഞന്‍. പ്രോട്ടീനിലും ന്യൂക്ലിക് ആസിഡിലുമാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനകള്‍.

മെക്ക് ലന്‍ബര്‍ഗിലെ റോസ്റ്റോക്കില്‍ 1853 സെപ്. 16-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം ജൈവരസതന്ത്രമേഖലയില്‍ അതീവ തത്പരനായിരുന്ന കോസല്‍, വൈദ്യശാസ്ത്രപഠനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ പ്രശസ്ത ജര്‍മന്‍ രസതന്ത്രജ്ഞനായ ഹോപ്പിസെയ്ലറുടെ അസിസ്റ്റന്റായി 4 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു. 1879-ല്‍ ന്യൂക്ലീന്‍ (Nuclein) എന്ന വസ്തുവിനെപ്പറ്റിയുള്ള പഠനങ്ങള്‍ക്കു തുടക്കമിട്ടു. ഇതിനു 10 വര്‍ഷങ്ങള്‍ക്കുമുമ്പ് ഹോപ്പിസെയ് ലറിന്റെ ഒരു വിദ്യാര്‍ഥിതന്നെ ഈ വസ്തുവിനെ വേര്‍തിരിച്ചെടുത്തിരുന്നു. സെയ് ലറും അതില്‍ പഠനങ്ങള്‍ നടത്തിയിരുന്നു. പക്ഷേ ന്യൂക്ലീനെപ്പറ്റിയുള്ള ശരിയായ വിവരങ്ങള്‍ ശാസ്ത്രലോകത്തിനു ലഭ്യമായത് കോസലിന്റെ പഠനങ്ങളിലൂടെയാണ്.

ന്യൂക്ലീന്‍ എന്ന വസ്തുവിന് ഒരു പ്രോട്ടീന്‍ ഭാഗവും ഒരു പ്രോട്ടീന്‍രഹിത ഭാഗവും ഉണ്ടെന്ന് കോസല്‍ കണ്ടെത്തി. ഇതിനെ വെറും ന്യൂക്ലീന്‍ എന്നതിനുപകരം ന്യൂക്ളിയോ പ്രോട്ടീനായി കരുതാവുന്നതാണ്. ഇതിന്റെ പ്രോട്ടീന്‍രഹിത ഭാഗം ന്യൂക്ലിക് ആസിഡാണ്. ഇതിലുള്ള പ്രോട്ടീന്‍ മറ്റു പ്രോട്ടീനുകളോടു സാദൃശ്യം പുലര്‍ത്തുന്നതാണെങ്കിലും അതുവരെ അറിയപ്പെട്ടിരുന്ന വസ്തുക്കളില്‍നിന്നു ന്യൂക്ലിക് ആസിഡ് തികച്ചും ഭിന്നമായിരുന്നു. ന്യൂക്ലിക് ആസിഡിനെ വിഘടിപ്പിച്ചപ്പോള്‍ നൈട്രജന്‍ സംയുക്തങ്ങളായ പ്യൂരിനും പിരിമിഡിനും ലഭ്യമാവുകയും ചെയ്തു. ഇതിനുശേഷം അഡിനൈന്‍, ഗുവാനൈന്‍  എന്നീ രണ്ടിനം പ്യൂരിനുകളെയും തയാമിന്‍, സൈറ്റോസിന്‍, യുറാസിന്‍ എന്നീ മൂന്നിനം പിരിമിഡുകളെയും കോസല്‍ വേര്‍തിരിച്ചെടുത്തു.

ശുക്ലാണുക്കളില്‍ ന്യൂക്ലിക് ആസിഡുകള്‍ ധാരാളമുണ്ടെന്നു മനസ്സിലാക്കിയ കോസല്‍ അവയിലെ പ്രോട്ടീനുകളെപ്പറ്റി പഠനം നടത്തുകയും ഹിസ്റ്റിഡിന്‍ എന്ന ഒരിനം അമിനോ ആസിഡിനെ വേര്‍തിരിച്ചെടുക്കുകയും ചെയ്തു.

സ്ട്രാസ്ബെര്‍ഗ് സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രപഠനത്തെത്തുടര്‍ന്ന് 1895-ല്‍ മാര്‍ബര്‍ഗ് സര്‍വകലാശാലയിലെ ഫിസിയോളജി പ്രൊഫസറായി കോസല്‍ നിയമിതനായി. ഇതിനുശേഷം 1901 മുതല്‍ ഇദ്ദേഹം ഹെയ്ഡല്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പ്രോട്ടീനിലുള്ള ഗവേഷണങ്ങളെ ആധാരമാക്കിയാണ് ഫിസിയോളജിക്കും മെഡിസിനും ഉള്ള നോബല്‍സമ്മാനം കോസലിന് ലഭിച്ചത്.

1927 ജൂല. 5-ന് ഹെയ്ഡല്‍ബര്‍ഗില്‍ കോസല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍