This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിങ് വുഡ്, റോബിന്‍ ജോര്‍ജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളിങ് വുഡ്, റോബിന്‍ ജോര്‍ജ്

Collingwood, Robin George (1889 - 1943)

റോബിന്‍ ജോര്‍ജ് കോളിങ് വുഡ്

ബ്രിട്ടീഷ് തത്ത്വചിന്തകനും ചരിത്രകാരനും. 1889-ല്‍ ലങ്കാഷെയറിലെ കൊനിസ്റ്റണില്‍ (Coniston) ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് റഗ്ബി (Rugby) സ്കൂളിലും പിന്നീട് ഓക്സ്ഫഡ് സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1912-ല്‍ പെംബ്രുക്ക് (Prembroke) കോളജില്‍ ഫെല്ലോഷിപ്പ് ലഭിച്ചു. 1934-ല്‍ അവിടെ പ്രൊഫസറായി നിയമിതനായി. 1941-ല്‍ അസുഖം നിമിത്തം ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു.

കോളിങ് വുഡിന്റെ തത്ത്വചിന്താപദ്ധതിയെ മൂന്നുഘട്ടങ്ങളായി തിരിക്കാവുന്നതാണ്: (1) ആത്മനിഷ്ഠമായ ആത്മീയവാദസിദ്ധാന്തത്തിന്റെ കാലഘട്ടം (1912-27); (2) ആത്മീയവാദസിദ്ധാന്തത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ ശാസ്ത്രീയ തത്ത്വചിന്തയുടെ കാലഘട്ടം (1927-37); (3) ആത്മീയവാദ സിദ്ധാന്തത്തെ തിരസ്കരിക്കുന്ന തത്ത്വചിന്തയുടെ കാലഘട്ടം (1937-43).

1916-ല്‍ പ്രസിദ്ധീകരിച്ച മതവും തത്ത്വചിന്തയും എന്ന കൃതിയില്‍ മൂന്നു സിദ്ധാന്തങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. (1) മനുഷ്യമനസ്സിന്റെ സൃഷ്ടി, അതു എത്ര പ്രാകൃതമായാലും ശരി, ചരിത്രപരമായ പഠനത്തിനു വിധേയമാക്കണം; മനഃശാസ്ത്രപരമായി മാത്രം അപഗ്രഥനം ചെയ്തു വിലയിരുത്തിയാല്‍ പോര. (2) ചരിത്രപരമായ അറിവ് ആര്‍ജിക്കുവാന്‍ സാധ്യമാണ്. (3) ചരിത്രവും തത്ത്വചിന്തയും അന്യമല്ല. എന്നാല്‍ 'ചരിത്രം', 'തത്ത്വചിന്ത' എന്നീ പദങ്ങള്‍ കൊണ്ട് ഇദ്ദേഹം എന്താണ് വിവക്ഷിച്ചതെന്നും വ്യക്തമല്ല; പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇവ രണ്ടിനെയുംക്കുറിച്ച് ഇദ്ദേഹം വ്യത്യസ്തങ്ങളായ ധാരണ പുലര്‍ത്തിയിരുന്നു. ഒരു മനുഷ്യന്റെ തത്ത്വശാസ്ത്രം എന്നു പറയുന്നത് 'ഒരുവന്‍ തന്റെ ചിന്തയിലും പ്രവര്‍ത്തിയിലും എല്ലായ്പ്പോഴും പ്രതിഫലിപ്പിക്കുന്ന കുറേ മൂല്യങ്ങളാണെന്ന്' ഇദ്ദേഹം പ്രസ്താവിച്ചു.

"ഒരു തരത്തിലുള്ള അനുഭവം എന്ന നിലയ്ക്ക് തത്ത്വചിന്ത സത്യം പ്രദാനം ചെയ്യുന്നു. സ്വന്തം അറിവാണ് തത്ത്വചിന്ത. തത്ത്വചിന്തയില്‍ അറിയപ്പെടുന്ന ആളും അറിയപ്പെടുന്ന വസ്തുവും തമ്മില്‍ വ്യത്യാസം ഇല്ലാതാകുന്നു. പല വിധത്തിലുള്ള അനുഭവങ്ങളെ-കല, മതം, ശാസ്ത്രം, ചരിത്രം-സ്വീകരിച്ച് അല്ലെങ്കില്‍ അവയ്ക്കു വിധേയമായി അവയിലുള്ള വക്രത ദൂരീകരിക്കുന്ന വ്യക്തിയുടെ കഴിവാണ് വ്യക്തിസത്ത. കേവലസത്ത ഓരോ വ്യക്തിസത്തയിലും വ്യവഹരിക്കുന്നു; അനുഭവങ്ങളായി വരുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ പ്രാപ്തമായിട്ടുള്ളിടത്തോളം കാലം ഓരോ വ്യക്തിസത്തയും അനന്തമായിരിക്കും". ഇതാണ് ഇദ്ദേഹത്തിന്റെ ചിന്താധാരകള്‍.

1943-ല്‍ കോളിങ് വുഡ് അന്തരിച്ചു.

(ഡോ. സി.പി. ശിവദാസ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍