This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളനികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:14, 6 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

കോളനികള്‍

Colonies

മറ്റൊരു രാജ്യത്തിന്റെ മേല്‍ക്കോയ്മയ്ക്കും നിയന്ത്രണത്തിനും വിധേയമായ ഭൂപ്രദേശം. രാഷ്ട്രീയ സ്വാതന്ത്യ്രമില്ലാത്ത, വലുതോ ചെറുതോ ആയ ഭൂപ്രദേശമായിരിക്കും ഇത്.

സാമൂഹികമായും സാമ്പത്തികമായും ഒരു കോളനിയില്‍, അവിടം കോളനിവത്കരിച്ച ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്ന സ്ഥിതിവിശേഷമാണ് കോളനിവാഴ്ച (colonialism). 15-ാം നൂറ്റാണ്ടുമുതല്‍ 20-ാം നൂറ്റാണ്ടുവരെ യൂറോപ്യന്‍ ശക്തികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കോളനികള്‍ സ്ഥാപിച്ച കാലഘട്ടത്തെയാണ് 'കോളനിവാഴ്ച' എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ വലിയ ഒരു കോളനിയായിരുന്നു ഇന്ത്യ. നെതര്‍ലന്‍ഡ്സ്, ഈസ്റ്റ് ഇന്‍ഡീസ്, കോങ്ഗോ ഡെമൊക്രാറ്റിക് റിപ്പബ്ലിക് എന്നിവയും വളരെ വിസ്തീര്‍ണമുള്ള കോളനികളായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്കറിന് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന സെയ്ഷെല്‍സിന് 444 ച.കി.മീ. വിസ്തീര്‍ണമേയുള്ളൂ. തെക്കന്‍ ശാന്തസമുദ്രത്തിലെ മറ്റൊരു കോളനിയായ പിറ്റ്കേണ്‍ദ്വീപ് 4.6 ച.കി.മീ. വിസ്തീര്‍ണം മാത്രമുള്ളതാണ്. അമേരിക്കയുടെ ഒരു കോളനിയായ സമോവാ ദ്വീപുകള്‍ക്ക് 197 ച.കി.മീ. വിസ്തീര്‍ണമേയുളളൂ. കോളോണിയ (colonia) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് കോളനി എന്ന വാക്കിന്റെ നിഷ്പത്തി.

ചരിത്രം

പ്രാചീനകാലംമുതല്‍ തന്നെ കോളനികള്‍ ഉണ്ടായിരുന്നു. എന്നാല്‍ 16-ാം ശതകത്തിന്റെ പ്രാരംഭം മുതല്‍ക്കാണ് കോളനികള്‍ ഇന്നു നാം അറിയുന്ന രൂപത്തിലെത്തിയത്. യൂറോപ്പിലെ ജനങ്ങള്‍ കടലിലൂടെ ആഫ്രിക്കയുടെ തെക്കേ കടലോരം കടക്കുകയും അമേരിക്ക കണ്ടുപിടിക്കുകയും ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം വ്യാപകമായി. ഇംഗ്ളണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ മുതലായ രാജ്യങ്ങള്‍ അന്യരാജ്യങ്ങള്‍ കണ്ടുപിടിക്കാനും ആക്രമിച്ചു കീഴടക്കാനും താമസസ്ഥലങ്ങള്‍ ഉറപ്പിക്കാനും മറ്റും ശ്രമിച്ചതിന്റെ ഫലമായാണ് കോളനികള്‍ ഇന്നറിയുന്ന രീതിയില്‍ രൂപം കൊണ്ടു തുടങ്ങിയത്. കോളനികളുടെ ചരിത്രത്തെ ചരിത്രകാരന്മാര്‍ ഏതാണ്ട് അഞ്ചുഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 1450-1763 (ഒന്നാംഘട്ടം), 1764-1875 (രണ്ടാംഘട്ടം), 1876-1914 (മൂന്നാം ഘട്ടം), 1915-39 (നാലാം ഘട്ടം). 1939 മുതല്‍ക്കുള്ള കാലം അഞ്ചാംഘട്ടത്തിലാണ് പല കോളനികളും സ്വതന്ത്രരാഷ്ട്രങ്ങളായിത്തീര്‍ന്നത്.

പ്രാചീനകാലത്തുതന്നെ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഏഷ്യയിലെ ചില പ്രദേശങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇറ്റലിയിലെ കച്ചവടക്കാര്‍ അവരുടെ കപ്പലുകളില്‍ അലക്സാണ്ഡ്രിയാ, ഇന്നത്തെ ട്രാബ്സോണ്‍, ഇസ്താന്‍ബുള്‍, ലെബനോണ്‍, ബെയ്റൂട്ട് എന്നീ പ്രദേശങ്ങളില്‍ ചെന്ന്, അവരുടെ പ്രദേശത്തെ ഉത്പന്നങ്ങളെ പൂര്‍വപ്രദേശങ്ങളിലെ ഉത്പന്നങ്ങളുമായി കൈമാറിയിരുന്നു. ജനീവയിലെയും വെനീസിലെയും ആളുകളും മറ്റും ഈ കച്ചവടരംഗത്ത് ആധിപത്യം നേടാനുള്ള ശ്രമത്തില്‍ വെനീസാണ് വിജയിച്ചത്. വെനീസ് ഈജിപ്തുമായി ചേര്‍ന്ന് കുറേക്കാലം പൂര്‍വരാജ്യങ്ങളുമായി കച്ചവടം നടത്തുകയുണ്ടായി. പാശ്ചാത്യരാജ്യങ്ങളില്‍ അന്നു പ്രിയമേറിയിരുന്ന കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, കറുവാപ്പട്ട മുതലായവ ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. 1453-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പില്‍ (ഇസ്താന്‍ബുള്‍) പിടിച്ചുവെങ്കിലും ഈ വ്യാപാരനയബന്ധം നിര്‍ബാധം തുടര്‍ന്നു. വെനീസിലെ വ്യാപാരികള്‍ ഇവയെ കപ്പല്‍മാര്‍ഗമായും മറ്റും യൂറോപ്പിലെ തെക്കന്‍ രാജ്യങ്ങളിലും ജര്‍മനിയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും എത്തിച്ചിരുന്നു. ഈ കുത്തകയെ ഇല്ലാതാക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ആഗ്രഹിച്ചിരുന്നുവെങ്കിലും ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് അക്കാലത്ത് പരിമിതമായിരുന്നു. 15-ാം ശതകത്തോടെ ഭൂമി ഉരുണ്ടതാണെന്ന ധാരണ പ്രചരിക്കുകയും ടോളമി ഭൂമിശാസ്ത്രസംബന്ധമായി ശേഖരിച്ചിരുന്ന വിവരങ്ങള്‍ യൂറോപ്പിനു ലഭിക്കുകയും ചെയ്തു. മാര്‍ക്കോ പോളോയുടെ യാത്രാവിവരണങ്ങളും അവിടെ പരിചിതമായിരുന്നു. ഒപ്പം കപ്പലോടിക്കുന്നതിനു സഹായകമാകുന്ന ചില ഉപകരണങ്ങളും അവര്‍ക്കു ലഭിക്കുകയും ചെയ്തു.

പോര്‍ച്ചുഗലിന്റെ കോളനികള്‍

സമുദ്രാന്തരങ്ങളില്‍ യാത്ര ചെയ്യാന്‍ ആദ്യമായി മുതിര്‍ന്നത് പോര്‍ച്ചുഗീസുകാരായിരുന്നു. പോര്‍ച്ചുഗലിന് നീളമേറിയ കടലോരവും ധാരാളം കപ്പലുകളും ഉണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായി അവര്‍ക്കു ലഭിച്ചിരുന്ന വിവരങ്ങള്‍ തികച്ചും ശരിയായിരുന്നില്ലെങ്കിലും അവര്‍ അവയെ ഉപയോഗിച്ചു സമുദ്രാന്തര പര്യടനങ്ങള്‍ ആരംഭിക്കുകയും അധികം താമസിയാതെ അവര്‍ മുന്‍പന്തിയിലെത്തി നേതാക്കളാവുകയും ചെയ്തു. സുഗന്ധദ്രവ്യങ്ങള്‍, ആനക്കൊമ്പ്, സ്വര്‍ണം, അടിമകള്‍ മുതലായവയ്ക്കുവേണ്ടിയുമായിരുന്നു അവര്‍ സമുദ്രയാത്ര നടത്തിയിരുന്നത്. പോര്‍ച്ചുഗലിന്റെ ഹെന്റി രാജകുമാരന്‍ തന്നെ ഒരു നാവികനായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി മൊറോക്കോയ്ക്കു സമീപമുള്ള മദീന ദ്വീപുകള്‍, വടക്കേ അത്ലാന്തിക്കിലെ അസോഴ്സ എന്നിവ പിടിക്കുകയും അവയെ പോര്‍ച്ചുഗലിന്റെ കോളനികളാക്കുകയും ചെയ്തു. കൂടാതെ ആഫ്രിക്കയിലൂടെ സീറാലിയോണ്‍ വരെ സഞ്ചരിക്കുകയും ചെയ്തു. കേപ്വെര്‍ഡ് ദ്വീപുകള്‍ കണ്ടുപിടിച്ച അദ്ദേഹം ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്താന്‍ ലക്ഷ്യമിട്ടെങ്കിലും അതു സാധിക്കാനാവാതെ 1460-ല്‍ നിര്യാതനായി. പിന്നെ പോര്‍ച്ചുഗലിലെ ജോണ്‍ II ഈ ശ്രമങ്ങള്‍ തുടര്‍ന്നുപോന്നു. അദ്ദേഹം 1945-ല്‍ മരിച്ചപ്പോള്‍ രാജാവായി അധികാരമേറ്റ മാനുവല്‍ I കൂടുതല്‍ ജാഗ്രതയോടെ വിദേശരാജ്യങ്ങളെ കണ്ടെത്താനും അവയുടെമേല്‍ സ്വാധീനമോ ആധിപത്യമോ പുലര്‍ത്താനുമുള്ള യത്നങ്ങള്‍ തുടര്‍ന്നു. 1498-ല്‍ വാസ്കോദ ഗാമ ഇന്ത്യയിലെത്തി. വളരെയേറെ സാധനങ്ങളുമായി ഗാമ പോര്‍ച്ചുഗലിലേക്കു മടങ്ങിച്ചെന്നു. പെഡ്രോ ആല്‍വാറിസ് കബ്രാള്‍ 1500-ല്‍ ബ്രസീലിന്റെ തീരത്ത് എത്തി. മഡഗാസ്കര്‍ അദ്ദേഹം കണ്ടുപിടിച്ചു. മാനുവല്‍ രാജാവിന് കച്ചവടക്കാരുടെ സൗകര്യത്തിന് തുറമുഖസൗകര്യവും മറ്റും നേടണമെന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 1505-ല്‍ ആവുന്നത്ര പ്രദേശങ്ങള്‍ പിടിച്ചെടുത്തു. ഇത് നടപ്പില്‍ വരുത്തിയത് അദ്ദേഹത്തിന്റെ വൈസ്രോയിമാരായിരുന്ന ഫ്രാന്‍സിസ്കോ ഡെ ആല്‍മെയ്ഡാ (1505-09), അല്‍ഫോന്‍സോ ഡെ അല്‍ബുക്കര്‍ക്ക് (1509-15) എന്നിവരായിരുന്നു. അല്‍ബുക്കര്‍ക്ക് 1510-ല്‍ ഗോവ കീഴടക്കി, പൂര്‍വദേശങ്ങളെ പ്രവര്‍ത്തനകേന്ദ്രമാക്കി; 1511-ല്‍ മലാക്കയും മലയയും പിന്നീട് ഇറാനിലെ ഹോര്‍മസും കൈവശപ്പെടുത്തി. ഏഡന്‍ കീഴടക്കാന്‍ അല്‍ബുക്കര്‍ക്കിനു കഴിഞ്ഞില്ല. മാനുവലിന്റെ ആളുകള്‍ മലാക്കാ കടലിടുക്കുവഴി ഈസ്റ്റ് ഇന്‍ഡീസിലും സയാമിലും ചൈനയിലെ കാന്റണിലും കടന്നുചെന്നു. ബ്രസീലിന്റെ തീരപ്രദേശങ്ങളിലും പോര്‍ച്ചുഗല്‍ ആധിപത്യം നേടിയെങ്കിലും കുറേക്കാലം അതിനെ ഉപയോഗപ്പെടുത്തിയിരുന്നില്ല.

സ്പെയിനിന്റെ കോളനികള്‍

1492-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് സ്പെയിനിലെ ഫെര്‍ഡിനാന്‍ഡ് II, ഇസബെല്ല രാജ്ഞി എന്നിവരുടെ ആജ്ഞയനുസരിച്ച് ബഹാമ ദ്വീപുകള്‍, ക്യൂബ, ഹിസ്പാനിയോള എന്നീ പ്രദേശങ്ങള്‍ കണ്ടുപിടിക്കുകയും അവകാശപ്പെടുകയും ചെയ്തു. ക്യൂബ ഏഷ്യാവന്‍കരയിലാണെന്നായിരുന്നു കൊളംബസ് അന്നു ധരിച്ചിരുന്നത്. അദ്ദേഹം വീണ്ടും ആ പ്രദേശങ്ങളിലേക്ക് യാത്രചെയ്ത് ഗ്രേറ്റര്‍ ആന്റിപ്ലസ് മുതലായ പല ദ്വീപുകളും വെനിസ്വേലയും മധ്യ അമേരിക്കയിലെ പനാമയും കണ്ടുപിടിച്ചു. അപ്പോഴേക്ക് വേറെ പലരും വിദൂരപ്രദേശങ്ങള്‍ കണ്ടുപിടിക്കാനുള്ള യാത്രകള്‍ നടത്തി. പോര്‍ച്ചുഗലിന്റെ നേതൃത്വത്തില്‍ യാത്ര ചെയ്ത അമേരിഗോള്‍വെസ്പുച്ചിയെന്ന ഫ്ളോറന്‍സുകാരന്‍ ഇന്നത്തെ അര്‍ജന്റീന (പഴയ പാറ്റഗോണിയ) കണ്ടെത്തി. അദ്ദേഹത്തിന്റെ പേരിലൂടെയാണ് ഇന്ന് അമേരിക്ക അറിയപ്പെടുന്നത്. പോര്‍ച്ചുഗലിന്‍െയും സ്പെയിനിലെയും ഭരണാധികാരികള്‍ 1494-ല്‍ ടോര്‍ഡെ സെല്ലാസില്‍ വച്ച് ഏര്‍പ്പെട്ട ഉടമ്പടിയനുസരിച്ച് ക്രിസ്ത്യാനികളല്ലാത്തവര്‍ താമസിക്കുന്ന പ്രദേശങ്ങളെ ഒരു സാങ്കല്പികരേഖകൊണ്ട് രണ്ടായി വിഭജിച്ച് അതിന്റെ കിഴക്കേഭാഗം മുഴുവനും പോര്‍ച്ചുഗലിനും പടിഞ്ഞാറേ ഭാഗം സ്പെയിനിനും കൊടുത്തു. 1517-ല്‍ ഫെര്‍ഡിനാന്‍ഡ് മഗെല്ലന്‍ എന്ന സാഹസികനായ പോര്‍ച്ചുഗീസ് യാത്രക്കാരന്‍ സ്പെയിനുവേണ്ടി ഇന്ന് ഇന്തോനേഷ്യയുടെ ഭാഗമായ ഗ്രാമ്പുവിന്റെ നാടായ മൊളൂക്കാസ് സ്പെയിനിന്റെ വകയാണെന്നും അവിടെയ്ക്കെത്താന്‍ പടിഞ്ഞാറോട്ടു യാത്ര ചെയ്യാമെന്നും ഏറ്റുകൊണ്ട് സ്പെയിനിന്റെ സഹായത്തോടെ ഒരു കൂട്ടം കപ്പലുകളുമായി യാത്രനടത്തി. അതൊരു പരാജയമായിരുന്നുവെങ്കിലും ഫിലിപ്പീന്‍സ് കൈവശപ്പെടുത്തുന്നതിന് സാധിച്ചു. അമേരിക്കയുടെ ഭാഗങ്ങള്‍ കൈവശപ്പെടുത്തണമെന്ന ആഗ്രഹം സ്പെയിനിനു പിന്നീടുമാത്രമാണുണ്ടായത്. 1512-ല്‍ അവര്‍ വെസ്റ്റ് ഇന്‍ഡീസ് കൈവശപ്പെടുത്തി. അവിടത്തെ നാട്ടുകാര്‍ ക്രമേണ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. പിന്നെ പനാമ കീഴടക്കി; അതിനുശേഷം മധ്യ അമേരിക്കയില്‍ നിക്കരാഗ്വ സ്ഥാപിക്കപ്പെട്ടു. താരതമ്യേന പരിഷ്കൃതരായ അസ്ടെക്കുകളുടെ രാജ്യമായിരുന്ന മെക്സിക്കോയും അതിന്റെ പിന്നാലെ ഗ്വാട്ടിമാലാ എന്ന പ്രദേശവും യുക്കറ്റാന്റെ കുറേ ഭാഗവും സ്വായത്തമാക്കി. മെക്സിക്കോയില്‍നിന്നു ലഭിച്ച സ്വര്‍ണവും വെള്ളിയും സ്പെയിന്‍കാരെ കൂടുതല്‍ ഉത്സാഹഭരിതരാക്കി. 1531-ല്‍ പനാമവഴി ഇന്‍കാ രാജ്യത്തെത്തി, അതിനെ കീഴടക്കി. തുടര്‍ന്ന് വടക്കന്‍ ചിലിയിലും ആധിപത്യം സ്ഥാപിച്ചു. 1550 ആയതോടെ സ്പെയിനിന്റെ അമേരിക്കന്‍ സാമ്രാജ്യം രൂപംകൊണ്ടുകഴിഞ്ഞു. അതിനുശേഷം അവര്‍ക്കു കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ക്രിസ്തുമത മിഷനറിമാരുടെ പ്രവര്‍ത്തനവും സഹായിച്ചിരുന്നു.

ടോര്‍ഡെ സെല്ലായിലെ ഉടമ്പടിയുടെയും മറ്റാരും പോര്‍ച്ചുഗലിന്റെ പ്രദേശങ്ങളെ ആക്രമിക്കരുതെന്നു കാണിച്ചുകൊണ്ട് 1514-ല്‍ മാര്‍പ്പാപ്പ ലീയോ ത പുറപ്പെടുവിച്ച 'ബുള്‍' (പോപ്പിന്റെ നിര്‍ദേശം)ന്റെയും ബലത്തില്‍ പോര്‍ച്ചുഗല്‍ ഒരു നൂറ്റാണ്ടോളം സമുദ്രാന്തര സാമ്രാജ്യം നിലനിര്‍ത്തിയിരുന്നു. പോര്‍ച്ചുഗലിന്റെ വൈസ്രോയിയും ഉദ്യോഗസ്ഥരും ഗോവയില്‍ താമസിച്ചിരുന്നു. കച്ചവടക്കപ്പലുകളും യുദ്ധക്കപ്പലുകളും അവിടെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുമായി അറേബ്യ നടത്തിപ്പോന്ന വ്യാപാരത്തെ പൂര്‍ണമായി അവസാനിപ്പിക്കാന്‍ പോര്‍ച്ചുഗലിനു കഴിഞ്ഞില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും മേധാവിത്വം പുലര്‍ത്താനും പോര്‍ച്ചുഗലിനു കഴിവുണ്ടായിരുന്നില്ല. 16-ഉം 17-ഉം നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗല്‍ അന്യ മതസ്ഥരോടു സഹിഷ്ണുത കാണിച്ചിരുന്നില്ല. കൂടാതെ കറുത്തവര്‍ഗക്കാരെ അവര്‍ ആദരിച്ചിരുന്നുമില്ല. അതുകൊണ്ട് ആഫ്രിക്കയിലും ഇന്ത്യയിലും കൂടുതല്‍ പ്രദേശങ്ങള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ബ്രസീലിന്റെ കിഴക്കേഭാഗത്ത് കോളനി സ്ഥാപിക്കാന്‍ കഴിഞ്ഞു.

സ്പെയിനിന്റെ അമേരിക്കന്‍ സാമ്രാജ്യം, സ്പെയിനിന്റെ ആദ്യകാല വിജയത്തിന്റെ കാലംതൊട്ടു മൂന്നു ശതാബ്ദക്കാലം നിലനിന്നു. അക്കാലത്ത് കോളനികള്‍ രാജാവിന്റെ സ്വകാര്യ എസ്റ്റേറ്റുകളെന്ന നിലയില്‍ ഭരിക്കപ്പെട്ടിരുന്നു. സ്പെയിനും പുതുതായി കണ്ടുപിടിക്കപ്പെട്ടതും പുതിയലോകം എന്നു വിളിക്കപ്പെട്ടുപോന്നിരുന്നതുമായ പ്രദേശങ്ങളുമായുള്ള വ്യാപാരത്തെ നിയന്ത്രിക്കുന്നതിനായി ഇസബെല്ലാരാജ്ഞിയുടെ മരണത്തിനു(1504) മുമ്പ് രാജ്ഞിയും രാജാവുംകൂടി 'ഹൗസ് ഒഫ് ട്രെയിഡ്' എന്ന ഒരു സ്ഥാപനം ഉണ്ടാക്കി. വിദേശങ്ങളുമായുള്ള കച്ചവടത്തിന്റെ കുത്തക നേടുന്നതിനും രാജകീയ ഖജനാവിനെ സമ്പന്നമാക്കുന്നതിനുമാണ് അതുണ്ടാക്കിയത്. ചാറല്‍സ് V -ാമന്‍ കോളനികള്‍ക്കുവേണ്ടി നിയമമുണ്ടാക്കാനായി 1524-ല്‍ 'കൗണ്‍സില്‍ ഒഫ് ദി ഇന്‍ഡീസെ'ന്ന പേരില്‍ ഒരു സമിതിയുണ്ടാക്കി.

കോളനിഭരണം. കോളനികളുടെ ഭരണത്തെ സംബന്ധിച്ച് വരുത്തിയ പരിഷ്കാരത്തില്‍ പ്രധാനമായത് വൈസ്രോയിമാരെ നിയമിച്ചതാണ്. 1535-ലാണ് ആ സമ്പ്രദായം തുടങ്ങിയത്. പ്രധാനപ്പെട്ട പ്രദേശങ്ങളിലേക്കു വൈസ്രോയിമാരെ അയച്ചു. 18-ാം നൂറ്റാണ്ടായപ്പോള്‍ അവരുടെ ഉദ്യോഗ കാലാവധി അഞ്ചുവര്‍ഷമായി നിശ്ചയിച്ചു. അവരുടെ പ്രധാന ഉദ്യോഗസ്ഥര്‍ സ്പെയിനിലെ ആളുകള്‍ തന്നെയായിരുന്നു. തദ്ദേശീയരായ സ്പെയിന്‍കാരെ ഉദ്യോഗത്തില്‍നിന്ന് നീക്കിനിര്‍ത്തിയത് വലിയ അസംതൃപ്തിക്കു കാരണമായി. സ്പെയിന്‍ ആ പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ക്കാനായി ഒട്ടുവളരെ ആളുകളെ അയയ്ക്കുകയുണ്ടായി. അവിടത്തെ ആദിവാസികളായ റെഡ് ഇന്ത്യാക്കാരുടെ പ്രശ്നങ്ങളെ നേരിടാന്‍ ആരും തയ്യാറായില്ല. ഇന്ത്യാക്കാരായ സ്ത്രീകളില്‍ സ്പെയിന്‍കാര്‍ക്കുണ്ടായ സന്താനങ്ങളെയും ഇന്ത്യാക്കാരെയും കറുത്ത വര്‍ഗക്കാരെയും വളരെ അധഃസ്ഥിതരായാണ് ഭരണവര്‍ഗം കരുതിപ്പോന്നത്. സ്പെയിന്‍കാര്‍ ഇന്ന് പനാമ, കൊളംബിയ, ഇക്വഡോര്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങളിലും മറ്റും പുതിയ നഗരങ്ങളുണ്ടാക്കി. നാട്ടുകാരെ ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം ചെയ്യുകയെന്നതും ഈ സാമ്രാജ്യസൃഷ്ടിയുടെ ഒരു ഭാഗമായിരുന്നു. ഇന്ത്യാക്കാരുടെ ജനസംഖ്യ വളരെ കുറയാനും തുടങ്ങി. ചുരുങ്ങിയ തലമുറകള്‍ക്കിടയില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലുണ്ടായിരുന്ന ഇന്ത്യാക്കാര്‍ ഏതാണ്ടു നാമാവശേഷമാവുകതന്നെ ചെയ്തു. സ്പെയിന്‍കാര്‍ തങ്ങളുടെ ജോലിക്കാരായി കറുത്തവര്‍ഗക്കാരെ ഉപയോഗിക്കാന്‍ തുടങ്ങി.

യൂറോപ്പില്‍നിന്ന് ഏഷ്യയുടെ ചില ഭാഗങ്ങളിലേക്കു പോകാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അമേരിക്ക കണ്ടുപിടിക്കുകയും ചെയ്തതോടെ വ്യാപാരസംബന്ധമായി മെഡിറ്ററേനിയന്‍ പ്രദേശത്തിനുണ്ടായിരുന്ന ആധിപത്യം അസ്തമിച്ചു. അത് ലാന്തിക് മേഖലിയലേക്കു വ്യാപാരരംഗങ്ങള്‍ ക്രമേണ മാറി. പാശ്ചാത്യരുടെ ആഹാരരീതികളും മറ്റും വളരെ മാറി. എത്യോപ്യയിലെ കാപ്പിയും മെക്സിക്കോയിലെ കൊക്കോയും അമേരിക്കന്‍ ഇന്ത്യക്കാര്‍ ഉപയോഗിച്ചുപോന്ന പുകയിലയും തെക്കേ അമേരിക്കയിലെ ഒരു സാധാരണ ആഹാരസാധനമായിരുന്ന ഉരുളക്കിഴങ്ങും പാശ്ചാത്യരും സ്വീകരിച്ചു. കൂടാതെ പഞ്ഞിയും കരിമ്പും മേല്പറഞ്ഞ തരത്തില്‍ കുടിയേറിയ പ്രദേശങ്ങളില്‍ വിപുലമായി കൃഷിചെയ്തു തുടങ്ങി. പഞ്ചസാരയില്‍നിന്നു മദ്യം നിര്‍മിച്ചു തുടങ്ങിയതും സാമൂഹിക ജീവിതത്തെ സ്പര്‍ശിച്ചിരുന്നു. ഇങ്ങനെ കോളനികള്‍ ആവിര്‍ഭവിച്ചത് സാഹിത്യരംഗത്തും ചില മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചു. ഭൂമിശാസ്ത്രസംബന്ധമായും ഗോളശാസ്ത്രസംബന്ധമായും വളരെയേറെ അറിവുനേടാന്‍ കഴിഞ്ഞു. ടോളമിയുടെ കാലത്തെ തെറ്റായ ധാരണകളുടെ സ്ഥാനത്ത്, പ്ലാന്‍ഡേഴ്സ്കാരനായ ജെര്‍ഹാര്‍ ഡെസ് മെര്‍ക്കാറ്റര്‍, ഡച്ചുകാരനായ എബ്രഹാം ഒര്‍ടീലിയസ് എന്നിവര്‍ തയ്യാറാക്കിയ ഭൂപടങ്ങളും ശേഖരിച്ച വിവരങ്ങളും സ്ഥാനംപിടിച്ചതോടെ ഭൂപ്രദേശങ്ങളും സഞ്ചാരപഥങ്ങളും ജനങ്ങള്‍ക്കു പരിചിതമായി.

ഹോളണ്ടിന്റെ കോളനികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍