This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളനികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കോളനികള്‍

Colonies

മറ്റൊരു രാജ്യത്തിന്റെ മേല്‍ക്കോയ്മയ്ക്കും നിയന്ത്രണത്തിനും വിധേയമായ ഭൂപ്രദേശം. രാഷ്ട്രീയ സ്വാതന്ത്ര്യമില്ലാത്ത, വലുതോ ചെറുതോ ആയ ഭൂപ്രദേശമായിരിക്കും ഇത്.

സാമൂഹികമായും സാമ്പത്തികമായും ഒരു കോളനിയില്‍, അവിടം കോളനിവത്കരിച്ച ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്ന സ്ഥിതിവിശേഷമാണ് കോളനിവാഴ്ച (colonialism). 15-ാം നൂറ്റാണ്ടുമുതല്‍ 20-ാം നൂറ്റാണ്ടുവരെ യൂറോപ്യന്‍ ശക്തികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കോളനികള്‍ സ്ഥാപിച്ച കാലഘട്ടത്തെയാണ് 'കോളനിവാഴ്ച' എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ വലിയ ഒരു കോളനിയായിരുന്നു ഇന്ത്യ. നെതര്‍ലന്‍ഡ്സ്, ഈസ്റ്റ് ഇന്‍ഡീസ്, കോങ്ഗോ ഡെമൊക്രാറ്റിക് റിപ്പബ്ലിക് എന്നിവയും വളരെ വിസ്തീര്‍ണമുള്ള കോളനികളായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്കറിന് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന സെയ്ഷെല്‍സിന് 444 ച.കി.മീ. വിസ്തീര്‍ണമേയുള്ളൂ. തെക്കന്‍ ശാന്തസമുദ്രത്തിലെ മറ്റൊരു കോളനിയായ പിറ്റ്കേണ്‍ദ്വീപ് 4.6 ച.കി.മീ. വിസ്തീര്‍ണം മാത്രമുള്ളതാണ്. അമേരിക്കയുടെ ഒരു കോളനിയായ സമോവാ ദ്വീപുകള്‍ക്ക് 197 ച.കി.മീ. വിസ്തീര്‍ണമേയുളളൂ. കോളോണിയ (colonia) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് കോളനി എന്ന വാക്കിന്റെ നിഷ്പത്തി.

ചരിത്രം

പ്രാചീനകാലംമുതല്‍ തന്നെ കോളനികള്‍ ഉണ്ടായിരുന്നു. എന്നാല്‍ 16-ാം ശതകത്തിന്റെ പ്രാരംഭം മുതല്‍ക്കാണ് കോളനികള്‍ ഇന്നു നാം അറിയുന്ന രൂപത്തിലെത്തിയത്. യൂറോപ്പിലെ ജനങ്ങള്‍ കടലിലൂടെ ആഫ്രിക്കയുടെ തെക്കേ കടലോരം കടക്കുകയും അമേരിക്ക കണ്ടുപിടിക്കുകയും ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം വ്യാപകമായി. ഇംഗ്ളണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ മുതലായ രാജ്യങ്ങള്‍ അന്യരാജ്യങ്ങള്‍ കണ്ടുപിടിക്കാനും ആക്രമിച്ചു കീഴടക്കാനും താമസസ്ഥലങ്ങള്‍ ഉറപ്പിക്കാനും മറ്റും ശ്രമിച്ചതിന്റെ ഫലമായാണ് കോളനികള്‍ ഇന്നറിയുന്ന രീതിയില്‍ രൂപം കൊണ്ടു തുടങ്ങിയത്. കോളനികളുടെ ചരിത്രത്തെ ചരിത്രകാരന്മാര്‍ ഏതാണ്ട് അഞ്ചുഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 1450-1763 (ഒന്നാംഘട്ടം), 1764-1875 (രണ്ടാംഘട്ടം), 1876-1914 (മൂന്നാം ഘട്ടം), 1915-39 (നാലാം ഘട്ടം). 1939 മുതല്‍ക്കുള്ള കാലം അഞ്ചാംഘട്ടത്തിലാണ് പല കോളനികളും സ്വതന്ത്രരാഷ്ട്രങ്ങളായിത്തീര്‍ന്നത്.

പ്രാചീനകാലത്തുതന്നെ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഏഷ്യയിലെ ചില പ്രദേശങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇറ്റലിയിലെ കച്ചവടക്കാര്‍ അവരുടെ കപ്പലുകളില്‍ അലക്സാണ്ഡ്രിയാ, ഇന്നത്തെ ട്രാബ്സോണ്‍, ഇസ്താന്‍ബുള്‍, ലെബനോണ്‍, ബെയ്റൂട്ട് എന്നീ പ്രദേശങ്ങളില്‍ ചെന്ന്, അവരുടെ പ്രദേശത്തെ ഉത്പന്നങ്ങളെ പൂര്‍വപ്രദേശങ്ങളിലെ ഉത്പന്നങ്ങളുമായി കൈമാറിയിരുന്നു. ജനീവയിലെയും വെനീസിലെയും ആളുകളും മറ്റും ഈ കച്ചവടരംഗത്ത് ആധിപത്യം നേടാനുള്ള ശ്രമത്തില്‍ വെനീസാണ് വിജയിച്ചത്. വെനീസ് ഈജിപ്തുമായി ചേര്‍ന്ന് കുറേക്കാലം പൂര്‍വരാജ്യങ്ങളുമായി കച്ചവടം നടത്തുകയുണ്ടായി. പാശ്ചാത്യരാജ്യങ്ങളില്‍ അന്നു പ്രിയമേറിയിരുന്ന കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, കറുവാപ്പട്ട മുതലായവ ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. 1453-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പില്‍ (ഇസ്താന്‍ബുള്‍) പിടിച്ചുവെങ്കിലും ഈ വ്യാപാരനയബന്ധം നിര്‍ബാധം തുടര്‍ന്നു. വെനീസിലെ വ്യാപാരികള്‍ ഇവയെ കപ്പല്‍മാര്‍ഗമായും മറ്റും യൂറോപ്പിലെ തെക്കന്‍ രാജ്യങ്ങളിലും ജര്‍മനിയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും എത്തിച്ചിരുന്നു. ഈ കുത്തകയെ ഇല്ലാതാക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ആഗ്രഹിച്ചിരുന്നുവെങ്കിലും ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് അക്കാലത്ത് പരിമിതമായിരുന്നു. 15-ാം ശതകത്തോടെ ഭൂമി ഉരുണ്ടതാണെന്ന ധാരണ പ്രചരിക്കുകയും ടോളമി ഭൂമിശാസ്ത്രസംബന്ധമായി ശേഖരിച്ചിരുന്ന വിവരങ്ങള്‍ യൂറോപ്പിനു ലഭിക്കുകയും ചെയ്തു. മാര്‍ക്കോ പോളോയുടെ യാത്രാവിവരണങ്ങളും അവിടെ പരിചിതമായിരുന്നു. ഒപ്പം കപ്പലോടിക്കുന്നതിനു സഹായകമാകുന്ന ചില ഉപകരണങ്ങളും അവര്‍ക്കു ലഭിക്കുകയും ചെയ്തു.

പോര്‍ച്ചുഗലിന്റെ കോളനികള്‍

സമുദ്രാന്തരങ്ങളില്‍ യാത്ര ചെയ്യാന്‍ ആദ്യമായി മുതിര്‍ന്നത് പോര്‍ച്ചുഗീസുകാരായിരുന്നു. പോര്‍ച്ചുഗലിന് നീളമേറിയ കടലോരവും ധാരാളം കപ്പലുകളും ഉണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായി അവര്‍ക്കു ലഭിച്ചിരുന്ന വിവരങ്ങള്‍ തികച്ചും ശരിയായിരുന്നില്ലെങ്കിലും അവര്‍ അവയെ ഉപയോഗിച്ചു സമുദ്രാന്തര പര്യടനങ്ങള്‍ ആരംഭിക്കുകയും അധികം താമസിയാതെ അവര്‍ മുന്‍പന്തിയിലെത്തി നേതാക്കളാവുകയും ചെയ്തു. സുഗന്ധദ്രവ്യങ്ങള്‍, ആനക്കൊമ്പ്, സ്വര്‍ണം, അടിമകള്‍ മുതലായവയ്ക്കുവേണ്ടിയുമായിരുന്നു അവര്‍ സമുദ്രയാത്ര നടത്തിയിരുന്നത്. പോര്‍ച്ചുഗലിന്റെ ഹെന്റി രാജകുമാരന്‍ തന്നെ ഒരു നാവികനായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി മൊറോക്കോയ്ക്കു സമീപമുള്ള മദീന ദ്വീപുകള്‍, വടക്കേ അത്ലാന്തിക്കിലെ അസോഴ്സ എന്നിവ പിടിക്കുകയും അവയെ പോര്‍ച്ചുഗലിന്റെ കോളനികളാക്കുകയും ചെയ്തു. കൂടാതെ ആഫ്രിക്കയിലൂടെ സീറാലിയോണ്‍ വരെ സഞ്ചരിക്കുകയും ചെയ്തു. കേപ്വെര്‍ഡ് ദ്വീപുകള്‍ കണ്ടുപിടിച്ച അദ്ദേഹം ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്താന്‍ ലക്ഷ്യമിട്ടെങ്കിലും അതു സാധിക്കാനാവാതെ 1460-ല്‍ നിര്യാതനായി. പിന്നെ പോര്‍ച്ചുഗലിലെ ജോണ്‍ II ഈ ശ്രമങ്ങള്‍ തുടര്‍ന്നുപോന്നു. അദ്ദേഹം 1945-ല്‍ മരിച്ചപ്പോള്‍ രാജാവായി അധികാരമേറ്റ മാനുവല്‍ I കൂടുതല്‍ ജാഗ്രതയോടെ വിദേശരാജ്യങ്ങളെ കണ്ടെത്താനും അവയുടെമേല്‍ സ്വാധീനമോ ആധിപത്യമോ പുലര്‍ത്താനുമുള്ള യത്നങ്ങള്‍ തുടര്‍ന്നു. 1498-ല്‍ വാസ്കോദ ഗാമ ഇന്ത്യയിലെത്തി. വളരെയേറെ സാധനങ്ങളുമായി ഗാമ പോര്‍ച്ചുഗലിലേക്കു മടങ്ങിച്ചെന്നു. പെഡ്രോ ആല്‍വാറിസ് കബ്രാള്‍ 1500-ല്‍ ബ്രസീലിന്റെ തീരത്ത് എത്തി. മഡഗാസ്കര്‍ അദ്ദേഹം കണ്ടുപിടിച്ചു. മാനുവല്‍ രാജാവിന് കച്ചവടക്കാരുടെ സൗകര്യത്തിന് തുറമുഖസൗകര്യവും മറ്റും നേടണമെന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 1505-ല്‍ ആവുന്നത്ര പ്രദേശങ്ങള്‍ പിടിച്ചെടുത്തു. ഇത് നടപ്പില്‍ വരുത്തിയത് അദ്ദേഹത്തിന്റെ വൈസ്രോയിമാരായിരുന്ന ഫ്രാന്‍സിസ്കോ ഡെ ആല്‍മെയ്ഡാ (1505-09), അല്‍ഫോന്‍സോ ഡെ അല്‍ബുക്കര്‍ക്ക് (1509-15) എന്നിവരായിരുന്നു. അല്‍ബുക്കര്‍ക്ക് 1510-ല്‍ ഗോവ കീഴടക്കി, പൂര്‍വദേശങ്ങളെ പ്രവര്‍ത്തനകേന്ദ്രമാക്കി; 1511-ല്‍ മലാക്കയും മലയയും പിന്നീട് ഇറാനിലെ ഹോര്‍മസും കൈവശപ്പെടുത്തി. ഏഡന്‍ കീഴടക്കാന്‍ അല്‍ബുക്കര്‍ക്കിനു കഴിഞ്ഞില്ല. മാനുവലിന്റെ ആളുകള്‍ മലാക്കാ കടലിടുക്കുവഴി ഈസ്റ്റ് ഇന്‍ഡീസിലും സയാമിലും ചൈനയിലെ കാന്റണിലും കടന്നുചെന്നു. ബ്രസീലിന്റെ തീരപ്രദേശങ്ങളിലും പോര്‍ച്ചുഗല്‍ ആധിപത്യം നേടിയെങ്കിലും കുറേക്കാലം അതിനെ ഉപയോഗപ്പെടുത്തിയിരുന്നില്ല.

സ്പെയിനിന്റെ കോളനികള്‍

1492-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് സ്പെയിനിലെ ഫെര്‍ഡിനാന്‍ഡ് II, ഇസബെല്ല രാജ്ഞി എന്നിവരുടെ ആജ്ഞയനുസരിച്ച് ബഹാമ ദ്വീപുകള്‍, ക്യൂബ, ഹിസ്പാനിയോള എന്നീ പ്രദേശങ്ങള്‍ കണ്ടുപിടിക്കുകയും അവകാശപ്പെടുകയും ചെയ്തു. ക്യൂബ ഏഷ്യാവന്‍കരയിലാണെന്നായിരുന്നു കൊളംബസ് അന്നു ധരിച്ചിരുന്നത്. അദ്ദേഹം വീണ്ടും ആ പ്രദേശങ്ങളിലേക്ക് യാത്രചെയ്ത് ഗ്രേറ്റര്‍ ആന്റിപ്ലസ് മുതലായ പല ദ്വീപുകളും വെനിസ്വേലയും മധ്യ അമേരിക്കയിലെ പനാമയും കണ്ടുപിടിച്ചു. അപ്പോഴേക്ക് വേറെ പലരും വിദൂരപ്രദേശങ്ങള്‍ കണ്ടുപിടിക്കാനുള്ള യാത്രകള്‍ നടത്തി. പോര്‍ച്ചുഗലിന്റെ നേതൃത്വത്തില്‍ യാത്ര ചെയ്ത അമേരിഗോള്‍വെസ്പുച്ചിയെന്ന ഫ്ളോറന്‍സുകാരന്‍ ഇന്നത്തെ അര്‍ജന്റീന (പഴയ പാറ്റഗോണിയ) കണ്ടെത്തി. അദ്ദേഹത്തിന്റെ പേരിലൂടെയാണ് ഇന്ന് അമേരിക്ക അറിയപ്പെടുന്നത്. പോര്‍ച്ചുഗലിന്‍െയും സ്പെയിനിലെയും ഭരണാധികാരികള്‍ 1494-ല്‍ ടോര്‍ഡെ സെല്ലാസില്‍ വച്ച് ഏര്‍പ്പെട്ട ഉടമ്പടിയനുസരിച്ച് ക്രിസ്ത്യാനികളല്ലാത്തവര്‍ താമസിക്കുന്ന പ്രദേശങ്ങളെ ഒരു സാങ്കല്പികരേഖകൊണ്ട് രണ്ടായി വിഭജിച്ച് അതിന്റെ കിഴക്കേഭാഗം മുഴുവനും പോര്‍ച്ചുഗലിനും പടിഞ്ഞാറേ ഭാഗം സ്പെയിനിനും കൊടുത്തു. 1517-ല്‍ ഫെര്‍ഡിനാന്‍ഡ് മഗെല്ലന്‍ എന്ന സാഹസികനായ പോര്‍ച്ചുഗീസ് യാത്രക്കാരന്‍ സ്പെയിനുവേണ്ടി ഇന്ന് ഇന്തോനേഷ്യയുടെ ഭാഗമായ ഗ്രാമ്പുവിന്റെ നാടായ മൊളൂക്കാസ് സ്പെയിനിന്റെ വകയാണെന്നും അവിടെയ്ക്കെത്താന്‍ പടിഞ്ഞാറോട്ടു യാത്ര ചെയ്യാമെന്നും ഏറ്റുകൊണ്ട് സ്പെയിനിന്റെ സഹായത്തോടെ ഒരു കൂട്ടം കപ്പലുകളുമായി യാത്രനടത്തി. അതൊരു പരാജയമായിരുന്നുവെങ്കിലും ഫിലിപ്പീന്‍സ് കൈവശപ്പെടുത്തുന്നതിന് സാധിച്ചു. അമേരിക്കയുടെ ഭാഗങ്ങള്‍ കൈവശപ്പെടുത്തണമെന്ന ആഗ്രഹം സ്പെയിനിനു പിന്നീടുമാത്രമാണുണ്ടായത്. 1512-ല്‍ അവര്‍ വെസ്റ്റ് ഇന്‍ഡീസ് കൈവശപ്പെടുത്തി. അവിടത്തെ നാട്ടുകാര്‍ ക്രമേണ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. പിന്നെ പനാമ കീഴടക്കി; അതിനുശേഷം മധ്യ അമേരിക്കയില്‍ നിക്കരാഗ്വ സ്ഥാപിക്കപ്പെട്ടു. താരതമ്യേന പരിഷ്കൃതരായ അസ്ടെക്കുകളുടെ രാജ്യമായിരുന്ന മെക്സിക്കോയും അതിന്റെ പിന്നാലെ ഗ്വാട്ടിമാലാ എന്ന പ്രദേശവും യുക്കറ്റാന്റെ കുറേ ഭാഗവും സ്വായത്തമാക്കി. മെക്സിക്കോയില്‍നിന്നു ലഭിച്ച സ്വര്‍ണവും വെള്ളിയും സ്പെയിന്‍കാരെ കൂടുതല്‍ ഉത്സാഹഭരിതരാക്കി. 1531-ല്‍ പനാമവഴി ഇന്‍കാ രാജ്യത്തെത്തി, അതിനെ കീഴടക്കി. തുടര്‍ന്ന് വടക്കന്‍ ചിലിയിലും ആധിപത്യം സ്ഥാപിച്ചു. 1550 ആയതോടെ സ്പെയിനിന്റെ അമേരിക്കന്‍ സാമ്രാജ്യം രൂപംകൊണ്ടുകഴിഞ്ഞു. അതിനുശേഷം അവര്‍ക്കു കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ക്രിസ്തുമത മിഷനറിമാരുടെ പ്രവര്‍ത്തനവും സഹായിച്ചിരുന്നു.

ടോര്‍ഡെ സെല്ലായിലെ ഉടമ്പടിയുടെയും മറ്റാരും പോര്‍ച്ചുഗലിന്റെ പ്രദേശങ്ങളെ ആക്രമിക്കരുതെന്നു കാണിച്ചുകൊണ്ട് 1514-ല്‍ മാര്‍പ്പാപ്പ ലീയോ ത പുറപ്പെടുവിച്ച 'ബുള്‍' (പോപ്പിന്റെ നിര്‍ദേശം)ന്റെയും ബലത്തില്‍ പോര്‍ച്ചുഗല്‍ ഒരു നൂറ്റാണ്ടോളം സമുദ്രാന്തര സാമ്രാജ്യം നിലനിര്‍ത്തിയിരുന്നു. പോര്‍ച്ചുഗലിന്റെ വൈസ്രോയിയും ഉദ്യോഗസ്ഥരും ഗോവയില്‍ താമസിച്ചിരുന്നു. കച്ചവടക്കപ്പലുകളും യുദ്ധക്കപ്പലുകളും അവിടെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുമായി അറേബ്യ നടത്തിപ്പോന്ന വ്യാപാരത്തെ പൂര്‍ണമായി അവസാനിപ്പിക്കാന്‍ പോര്‍ച്ചുഗലിനു കഴിഞ്ഞില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും മേധാവിത്വം പുലര്‍ത്താനും പോര്‍ച്ചുഗലിനു കഴിവുണ്ടായിരുന്നില്ല. 16-ഉം 17-ഉം നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗല്‍ അന്യ മതസ്ഥരോടു സഹിഷ്ണുത കാണിച്ചിരുന്നില്ല. കൂടാതെ കറുത്തവര്‍ഗക്കാരെ അവര്‍ ആദരിച്ചിരുന്നുമില്ല. അതുകൊണ്ട് ആഫ്രിക്കയിലും ഇന്ത്യയിലും കൂടുതല്‍ പ്രദേശങ്ങള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ബ്രസീലിന്റെ കിഴക്കേഭാഗത്ത് കോളനി സ്ഥാപിക്കാന്‍ കഴിഞ്ഞു.

സ്പെയിനിന്റെ അമേരിക്കന്‍ സാമ്രാജ്യം, സ്പെയിനിന്റെ ആദ്യകാല വിജയത്തിന്റെ കാലംതൊട്ടു മൂന്നു ശതാബ്ദക്കാലം നിലനിന്നു. അക്കാലത്ത് കോളനികള്‍ രാജാവിന്റെ സ്വകാര്യ എസ്റ്റേറ്റുകളെന്ന നിലയില്‍ ഭരിക്കപ്പെട്ടിരുന്നു. സ്പെയിനും പുതുതായി കണ്ടുപിടിക്കപ്പെട്ടതും പുതിയലോകം എന്നു വിളിക്കപ്പെട്ടുപോന്നിരുന്നതുമായ പ്രദേശങ്ങളുമായുള്ള വ്യാപാരത്തെ നിയന്ത്രിക്കുന്നതിനായി ഇസബെല്ലാരാജ്ഞിയുടെ മരണത്തിനു(1504) മുമ്പ് രാജ്ഞിയും രാജാവുംകൂടി 'ഹൗസ് ഒഫ് ട്രെയിഡ്' എന്ന ഒരു സ്ഥാപനം ഉണ്ടാക്കി. വിദേശങ്ങളുമായുള്ള കച്ചവടത്തിന്റെ കുത്തക നേടുന്നതിനും രാജകീയ ഖജനാവിനെ സമ്പന്നമാക്കുന്നതിനുമാണ് അതുണ്ടാക്കിയത്. ചാറല്‍സ് V -ാമന്‍ കോളനികള്‍ക്കുവേണ്ടി നിയമമുണ്ടാക്കാനായി 1524-ല്‍ 'കൗണ്‍സില്‍ ഒഫ് ദി ഇന്‍ഡീസെ'ന്ന പേരില്‍ ഒരു സമിതിയുണ്ടാക്കി.

കോളനിഭരണം. കോളനികളുടെ ഭരണത്തെ സംബന്ധിച്ച് വരുത്തിയ പരിഷ്കാരത്തില്‍ പ്രധാനമായത് വൈസ്രോയിമാരെ നിയമിച്ചതാണ്. 1535-ലാണ് ആ സമ്പ്രദായം തുടങ്ങിയത്. പ്രധാനപ്പെട്ട പ്രദേശങ്ങളിലേക്കു വൈസ്രോയിമാരെ അയച്ചു. 18-ാം നൂറ്റാണ്ടായപ്പോള്‍ അവരുടെ ഉദ്യോഗ കാലാവധി അഞ്ചുവര്‍ഷമായി നിശ്ചയിച്ചു. അവരുടെ പ്രധാന ഉദ്യോഗസ്ഥര്‍ സ്പെയിനിലെ ആളുകള്‍ തന്നെയായിരുന്നു. തദ്ദേശീയരായ സ്പെയിന്‍കാരെ ഉദ്യോഗത്തില്‍നിന്ന് നീക്കിനിര്‍ത്തിയത് വലിയ അസംതൃപ്തിക്കു കാരണമായി. സ്പെയിന്‍ ആ പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ക്കാനായി ഒട്ടുവളരെ ആളുകളെ അയയ്ക്കുകയുണ്ടായി. അവിടത്തെ ആദിവാസികളായ റെഡ് ഇന്ത്യാക്കാരുടെ പ്രശ്നങ്ങളെ നേരിടാന്‍ ആരും തയ്യാറായില്ല. ഇന്ത്യാക്കാരായ സ്ത്രീകളില്‍ സ്പെയിന്‍കാര്‍ക്കുണ്ടായ സന്താനങ്ങളെയും ഇന്ത്യാക്കാരെയും കറുത്ത വര്‍ഗക്കാരെയും വളരെ അധഃസ്ഥിതരായാണ് ഭരണവര്‍ഗം കരുതിപ്പോന്നത്. സ്പെയിന്‍കാര്‍ ഇന്ന് പനാമ, കൊളംബിയ, ഇക്വഡോര്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങളിലും മറ്റും പുതിയ നഗരങ്ങളുണ്ടാക്കി. നാട്ടുകാരെ ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം ചെയ്യുകയെന്നതും ഈ സാമ്രാജ്യസൃഷ്ടിയുടെ ഒരു ഭാഗമായിരുന്നു. ഇന്ത്യാക്കാരുടെ ജനസംഖ്യ വളരെ കുറയാനും തുടങ്ങി. ചുരുങ്ങിയ തലമുറകള്‍ക്കിടയില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലുണ്ടായിരുന്ന ഇന്ത്യാക്കാര്‍ ഏതാണ്ടു നാമാവശേഷമാവുകതന്നെ ചെയ്തു. സ്പെയിന്‍കാര്‍ തങ്ങളുടെ ജോലിക്കാരായി കറുത്തവര്‍ഗക്കാരെ ഉപയോഗിക്കാന്‍ തുടങ്ങി.

യൂറോപ്പില്‍നിന്ന് ഏഷ്യയുടെ ചില ഭാഗങ്ങളിലേക്കു പോകാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അമേരിക്ക കണ്ടുപിടിക്കുകയും ചെയ്തതോടെ വ്യാപാരസംബന്ധമായി മെഡിറ്ററേനിയന്‍ പ്രദേശത്തിനുണ്ടായിരുന്ന ആധിപത്യം അസ്തമിച്ചു. അത് ലാന്തിക് മേഖലിയലേക്കു വ്യാപാരരംഗങ്ങള്‍ ക്രമേണ മാറി. പാശ്ചാത്യരുടെ ആഹാരരീതികളും മറ്റും വളരെ മാറി. എത്യോപ്യയിലെ കാപ്പിയും മെക്സിക്കോയിലെ കൊക്കോയും അമേരിക്കന്‍ ഇന്ത്യക്കാര്‍ ഉപയോഗിച്ചുപോന്ന പുകയിലയും തെക്കേ അമേരിക്കയിലെ ഒരു സാധാരണ ആഹാരസാധനമായിരുന്ന ഉരുളക്കിഴങ്ങും പാശ്ചാത്യരും സ്വീകരിച്ചു. കൂടാതെ പഞ്ഞിയും കരിമ്പും മേല്പറഞ്ഞ തരത്തില്‍ കുടിയേറിയ പ്രദേശങ്ങളില്‍ വിപുലമായി കൃഷിചെയ്തു തുടങ്ങി. പഞ്ചസാരയില്‍നിന്നു മദ്യം നിര്‍മിച്ചു തുടങ്ങിയതും സാമൂഹിക ജീവിതത്തെ സ്പര്‍ശിച്ചിരുന്നു. ഇങ്ങനെ കോളനികള്‍ ആവിര്‍ഭവിച്ചത് സാഹിത്യരംഗത്തും ചില മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചു. ഭൂമിശാസ്ത്രസംബന്ധമായും ഗോളശാസ്ത്രസംബന്ധമായും വളരെയേറെ അറിവുനേടാന്‍ കഴിഞ്ഞു. ടോളമിയുടെ കാലത്തെ തെറ്റായ ധാരണകളുടെ സ്ഥാനത്ത്, പ്ലാന്‍ഡേഴ്സ്കാരനായ ജെര്‍ഹാര്‍ ഡെസ് മെര്‍ക്കാറ്റര്‍, ഡച്ചുകാരനായ എബ്രഹാം ഒര്‍ടീലിയസ് എന്നിവര്‍ തയ്യാറാക്കിയ ഭൂപടങ്ങളും ശേഖരിച്ച വിവരങ്ങളും സ്ഥാനംപിടിച്ചതോടെ ഭൂപ്രദേശങ്ങളും സഞ്ചാരപഥങ്ങളും ജനങ്ങള്‍ക്കു പരിചിതമായി.

ഹോളണ്ടിന്റെ കോളനികള്‍

കോളനികള്‍ സ്ഥാപിക്കുന്നതിന് 16-ാം നൂറ്റാണ്ടില്‍ മുന്നോട്ടുവന്ന മറ്റൊരു യൂറോപ്യന്‍ രാജ്യമാണ് ഹോളണ്ട്. അവിടത്തെ ജനങ്ങളെ ഡച്ചുകാരെന്നും ലന്തക്കാരെന്നും പറയുന്നു. നാവികരംഗത്ത് സ്പെയിന്‍ നേടിയെടുത്ത മേല്‍ക്കോയ്മയെ തകര്‍ത്തത് ഡച്ചുകാരായിരുന്നു. എന്നുമാത്രമല്ല, 17-ാം നൂറ്റാണ്ടില്‍ ആ രംഗത്തും വാണിജ്യകാര്യങ്ങളിലും അവര്‍ മേധാവിത്വം നേടിയെടുത്തു. അറിയപ്പെട്ടിരുന്ന സമുദ്രങ്ങളിലെല്ലാം അവര്‍ കടന്നുചെന്നു. എങ്കിലും ഹോളണ്ടിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും പരിമിതമായ കഴിവുകളും, ഐബീരിയന്‍ രാജ്യങ്ങളുമായുള്ള നിരന്തര സമരവുംമൂലം 17-ാം ശതകത്തിന്റെ ഒടുവില്‍ നാവിക-വാണിജ്യരംഗങ്ങളില്‍നിന്ന് അവര്‍ക്കു പിന്‍വാങ്ങേണ്ടതായി വന്നു. 1624-54 കാലത്ത് അവര്‍ പോര്‍ച്ചുഗീസുകാരുടെ പൂര്‍വദേശങ്ങളിലെ കുറേ പ്രദേശങ്ങള്‍ കൈയടക്കി. ബ്രസീലിന്റെ കുറേഭാഗത്തും അങ്ഗോളയിലും അവര്‍ക്കു പ്രവേശിക്കാന്‍ കഴിഞ്ഞു. അവിടത്തെ അടിമകളെ ബ്രസീലില്‍ തോട്ടപ്പണിക്കായി കൊണ്ടുപോവുകയും ചെയ്തു. അത്ലാന്തിക്കിന്റെ തെക്കന്‍ പ്രദേശങ്ങളില്‍, ഇന്ന് സൂരിനാമമെന്ന് അറിയപ്പെടുന്ന ഗയാന കൈയടക്കാന്‍ കഴിഞ്ഞതൊഴികെ വേറെയൊന്നും കാര്യമായി നേടാന്‍ കഴിഞ്ഞില്ല. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിച്ചതു വഴിയാണ് പൂര്‍വദേശങ്ങളുടെമേല്‍ ആധിപത്യം നേടാന്‍ ഉദ്യമിച്ചത്. നാടുവാഴികളുമായി ഉടമ്പടിയുണ്ടാക്കുവാനും അവരുടെ പ്രദേശങ്ങളില്‍ സൈനികത്താവളങ്ങള്‍ ഉണ്ടാക്കുവാനും ഗവര്‍ണര്‍മാരെയും ന്യായാധിപന്മാരെയും നിയമിക്കാനും കമ്പനിക്ക് അധികാരം നല്കിയിരുന്നു. എന്നാല്‍ മറ്റു രാജ്യക്കാരെപ്പോലെ മതം പ്രചരിപ്പിക്കാന്‍ ഡച്ചുകാര്‍ ഉത്സാഹിച്ചില്ല. ആദ്യം അവര്‍ 1607-ല്‍ ജാവയിലെ തങ്ങളുടെ പ്രധാന ആസ്ഥാനം ബന്താമില്‍ സ്ഥാപിച്ചു. പിന്നെ അത് 'ജക്കാര്‍ത്ത' (ബറ്റേവിയാ എന്ന് ഡച്ചുകാര്‍ പേരുമാറ്റി) എന്ന സ്ഥലത്തേക്കു മാറ്റി. മറ്റു യൂറോപ്യന്‍ ശക്തികളെ നീക്കം ചെയ്യാന്‍ ശ്രമം നടത്തി. അതിന്റെ ഫലമായി ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാക്കമ്പനി പ്രവര്‍ത്തനം ഇന്ത്യന്‍ പ്രദേശത്ത് ഒതുക്കിനിര്‍ത്താന്‍ നിര്‍ബന്ധിതരായി. പൂര്‍വദേശത്ത് ഡച്ചുകാര്‍ക്ക് കോളനികള്‍ നേടിക്കൊടുത്തത് പ്രധാനമായും ജാന്‍ പീറ്റേഴ്സൂണ്‍ കോയെന്‍ എന്നയാളായിരുന്നു. അദ്ദേഹം 1618 മുതല്‍ 23 വരെയും അതിനുശേഷം 1627 മുതല്‍ 29 വരെയും ഡച്ച് ഈസ്റ്റ്ഇന്ത്യാക്കമ്പനിയുടെ ഗവര്‍ണര്‍ ജനറലായിരുന്നു. വെള്ളക്കാരായ അന്യദേശീയരെ ആ പ്രദേശങ്ങളില്‍ നിന്നു തുരത്തുന്നതിനെക്കാള്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നത് വാണിജ്യരംഗത്തെ കുത്തക കൈയടക്കുന്നതിലായിരുന്നു. ഓരോ പ്രദേശവും കൈയടക്കുന്നതിന് ഏറ്റവും ക്രൂരമായ മാര്‍ഗമാണ് അദ്ദേഹവും കൂട്ടരും സ്വീകരിച്ചിരുന്നത്. ഗ്രേറ്റ് ബന്ത എന്ന ജാതിമരം വളരുന്ന പ്രദേശത്തെ 2500 ആളുകളെ കൂട്ടക്കൊല ചെയ്തു. തങ്ങളുടേതല്ലാത്ത പ്രദേശങ്ങളിലെ ഗ്രാമ്പൂ ഉത്പാദനം തടയാന്‍വേണ്ടി മൊളുക്കാസ് പ്രദേശങ്ങളിലെ 65,000 ഗ്രാമ്പൂച്ചെടികള്‍ അവര്‍ നശിപ്പിച്ചു. ഡച്ചുകാരുടെ നിയന്ത്രണത്തിലായിരുന്ന പൂര്‍വപ്രദേശങ്ങളുടെ കേന്ദ്രം ബറ്റേവിയാ ആയിരുന്നു. യൂറോപ്പിലേക്കുള്ള ചരക്കുകപ്പലുകള്‍ അതുവഴിയായിരുന്നു കടന്നുപോയിരുന്നത്. ആ അടിസ്ഥാനത്തില്‍ ഡച്ചുകാര്‍ക്ക് വളരെ പ്രാധാന്യം ലഭിച്ചിരുന്നു. 1624-ല്‍ ഫോര്‍മോസായില്‍ പ്രവേശിക്കാന്‍ കഴിഞ്ഞുവെങ്കിലും 1641-ല്‍ ചീനക്കാരനായ ഒരു കടല്‍ക്കൊള്ളക്കാരന് വിട്ടുകൊടുക്കേണ്ടിവന്നു. അതിനുശേഷം അവര്‍ സിലോണില്‍ (ശ്രീലങ്കയില്‍) ആധിപത്യം സ്ഥാപിച്ചു. 1796-ല്‍ ബ്രിട്ടീഷുകാര്‍ ഇവരെ പരാജയപ്പെടുത്തുന്നതുവരെ സിലോണ്‍ ഡച്ച് അധീനതയിലായിരുന്നു. കോയെനുശേഷം ഗവര്‍ണര്‍ അന്റോണിയാ വാന്‍ ഡീമെന്‍ ആസ്റ്റ്രേലിയയും അധീനതയിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ വാണിജ്യപരമായ പ്രയോജനമുണ്ടാവുകയില്ലെന്നു തോന്നിയതിനാല്‍ ആ ഉദ്യമം വേണ്ടെന്നുവച്ചു. ഡച്ചുകാരാണ് ഇന്ന് ടാസ്മേനിയ എന്ന് അറിയപ്പെടുന്ന 'വാന്‍ഡീമെന്‍സ് ലാന്‍ഡും' ന്യൂസിലന്‍ഡ് എന്നറിയപ്പെടുന്ന സ്റ്റാറ്റന്‍ലാന്‍ഡും കണ്ടുപിടിച്ചെങ്കിലും അവ കോളനികളാക്കിയില്ല. ഡച്ചുകാര്‍ 1621-ല്‍ സ്ഥാപിച്ച ഡച്ച് വെസ്റ്റിന്ത്യാകമ്പനിയിലും തെക്കേ അത്ലാന്തിക്കിലെ ഗയാന, വെസ്റ്റ് ഇന്‍ഡീസ്, ന്യൂ നെതര്‍ലന്‍ഡ് എന്നീ പ്രദേശങ്ങളിലും സ്വാധീനം ചെലുത്തുകയുണ്ടായി. വടക്കേ അമേരിക്കയിലെ, ഇന്നു വളരെ പ്രധാനപ്പെട്ടതായ മാന്‍ഹട്ടന്‍ ദ്വീപ്, അവിടത്തെ ഇന്ത്യാക്കാരുമായി കരാര്‍ ചെയ്തു കൈവശപ്പെടുത്തി. എന്നാല്‍ ന്യൂ നെതര്‍ലന്‍ഡ് എന്ന ന്യൂയോര്‍ക്കും മാന്‍ഹാട്ടന്‍ ദ്വീപും മറ്റും ഇംഗ്ലീഷുകാര്‍ കൈയടക്കി.

ഫ്രഞ്ച് കോളനികള്‍

കോളനികള്‍ സ്ഥാപിക്കുന്നതിന് ഫ്രഞ്ചുകാരും യത്നിച്ചിരുന്നു. 17-ഉം 18-ഉം നൂറ്റാണ്ടുകളില്‍ അവര്‍ക്ക് ഏറ്റവും വലിയ കൊളോണിയല്‍ ശക്തിയായി ഉയരാമായിരുന്നു. ജനസംഖ്യയും സാമ്പത്തികസ്ഥിതിയും ഫ്രാന്‍സിന് അനുകൂലമായിരുന്നു. ലൂയി XIV-ന്റെ കാലത്ത് ഫ്രാന്‍സിന് ശക്തമായ ഒരു നാവികസേനയുണ്ടായിരുന്നു. എന്നാല്‍ യൂറോപ്പിനുള്ളില്‍ത്തന്നെ അതിന് പല പ്രശ്നങ്ങളും നേരിടേണ്ടിയിരുന്നതിനാല്‍ ഇടവിട്ടുള്ള ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ദൂരദേശങ്ങളില്‍ പരിശോധനായാത്രകള്‍ നടത്താന്‍ സാധിച്ചിരുന്നുള്ളൂ. കുറേക്കഴിഞ്ഞ് സെന്റ് ലോറന്‍സ് നദിയുടെ കരകളില്‍ കോളനി സ്ഥാപിക്കാമോ എന്നതിനെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പര്യടനങ്ങള്‍ നടത്തപ്പെടുകയുണ്ടായി. അത് ഫലപ്രദമായില്ല. അതിനുശേഷം തെക്കേ അമേരിക്കയില്‍ ബ്രസീലിലും ഫ്ളോറിഡയിലും കോളനികളുണ്ടാക്കാനുള്ള ശ്രമവും വിജയകരമായില്ല. 17-ാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്ത് ഫ്രാന്‍സില്‍ മതസംഘട്ടനങ്ങളും മറ്റുമുണ്ടായിക്കൊണ്ടിരുന്നതിനാല്‍ കൂടുതല്‍ ശ്രമങ്ങളൊന്നും നടത്താനും കഴിഞ്ഞില്ല. പിന്നെ 1598-നുശേഷം ഹെന് റി IV വെസ്റ്റ്ഇന്ത്യാക്കമ്പനിക്ക് അധികാരപത്രം നല്കിയതിന്‍പ്രകാരം ഫ്രഞ്ചുകാര്‍ സാമുവല്‍ ദെ ഷാംപ്ലെയിന്റെ നേതൃത്വത്തില്‍ പര്യടനം നടത്തുകയും 1603-ല്‍ ന്യൂഫ്രാന്‍സ് എന്നു വിളിക്കപ്പെട്ട കാനഡയില്‍ പ്രവേശിച്ച് കോളനി സ്ഥാപിക്കുകയും ചെയ്തു. 1608-ല്‍ ക്യൂബെക്ക് കോളനി രൂപവത്കരിക്കപ്പെട്ടു (ഫ്രഞ്ചുഭാഷയിലെ ഉച്ചാരണം 'കെബെക്' എന്നാണ്). പിന്നീട് മറ്റു ചില പ്രദേശങ്ങളും കോളനി ഉള്‍പ്പെടുത്തി. അതോടൊപ്പം നാട്ടുകാരെ മതപരിവര്‍ത്തനം നടത്തുന്ന ജോലിയും ചെയ്യുകയുണ്ടായി. ഫ്രാന്‍സില്‍ മന്ത്രിയായി വന്ന കാര്‍ഡിനല്‍ റിഷ് ല്യൂവിന്റെ കാലത്ത് കോളനിക്കാര്യങ്ങള്‍ക്കായി ഒരു പ്രത്യേക വകുപ്പു രൂപവത്കരിക്കപ്പെട്ടു. 1664 ആയപ്പോഴേക്ക് 14 ദ്വീപുകളെ കോളനികളാക്കാന്‍ കഴിഞ്ഞിരുന്നു. അതിന് ഒരുവര്‍ഷം മുമ്പുതന്നെ ന്യൂഫ്രാന്‍സ് ഫ്രാന്‍സിന്റെ ഒരു പ്രവിശ്യയെന്ന നില നേടിയിരുന്നു.

ഇന്ത്യയിലും ഫ്രഞ്ചുകാര്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ലൂയി XIV-ന്റെ ഭരണത്തിന്റെ പ്രാരംഭകാലത്ത് ഷാങ് ബാപ്റ്റിസ്റ്റ് കോള്‍ബെര്‍, ഗവണ്‍മെന്റിന്റെ നാവികവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്നു. വാണിജ്യരംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹം വളരെ തത്പരനായിരുന്നു. സ്വര്‍ണംപോലെയുള്ള ലോഹങ്ങള്‍ സംഭരിച്ചുവച്ചാല്‍ ഫ്രാന്‍സിന് ഒരു ധനികരാജ്യമാകാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. അന്യരാജ്യങ്ങളുമായി കച്ചവടം നടത്തണമെന്നും ആ കച്ചവടത്തില്‍ ഫ്രാന്‍സിന് ലാഭമുണ്ടാക്കത്തക്കവണ്ണം താരിപ്പ് നിയന്ത്രിക്കണമെന്നും അദ്ദേഹം കണ്ടു. സുശക്തമായ ഒരു നാവികസേനയുടെ സഹായത്തോടെ കോളനികളുടെ കമ്പോളങ്ങളില്‍ ഫ്രാന്‍സിന് സ്വാധീനം നേടണമെന്നും തീരുമാനിച്ചു. പൂര്‍വദേശവുമായുള്ള കച്ചവടത്തില്‍ ഡച്ചുകാര്‍ അമിതമായ ലാഭമെടുത്തിരുന്നുവെന്നുമാത്രമല്ല, അവര്‍ക്കു വിധേയമായി വേണ്ടിയിരുന്നു ഫ്രഞ്ചുകാര്‍ക്ക് കച്ചവടം നടത്തേണ്ടിയിരുന്നത്. ആ അമിതലാഭത്തില്‍ തങ്ങള്‍ക്കും പങ്കു നേടണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ മഡഗാസ്കറില്‍ ആധിപത്യം സമ്പാദിക്കാന്‍ ശ്രമിച്ചു. അതന്ന് കടല്‍ക്കൊള്ളക്കാരുടെ വിഹാരരംഗമായിരുന്നതിനാല്‍ ആ ശ്രമം ഫലിച്ചില്ല. എന്നാല്‍ അതിനു സമീപമുള്ള മൗറീഷ്യസ് കൈവശപ്പെടുത്താന്‍ കഴിഞ്ഞു. അതുവഴി ഇന്ത്യയിലേക്കു കടക്കാനുള്ള ശ്രമം നടത്തി. ഇംഗ്ലീ‌ഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് ഇന്ത്യയുടെ പല ഭാഗങ്ങളിലും പണ്ടകശാലകളുണ്ടായിരുന്നതിനാല്‍ കോള്‍ബെര്‍ടിന്റെ കാലത്ത് വളരെയൊന്നും നേടാന്‍ കഴിഞ്ഞില്ല. പോണ്ടിച്ചേരിയും വേറെ ചില പ്രദേശങ്ങളും അവരുടെ നിയന്ത്രണത്തില്‍ വന്നു. അറംഗസീബിന്റെ ചരമത്തോടെ അദ്ദേഹത്തിന്റെ സാമ്രാജ്യം തകരാന്‍ തുടങ്ങി. ഫ്രഞ്ചുകാര്‍ക്കും ഇംഗ്ളീഷുകാര്‍ക്കും തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാന്‍ ഇതു വഴിതെളിച്ചു. ഇന്ത്യയിലെ നാടുവാഴികള്‍ തമ്മിലുണ്ടായ മത്സരങ്ങളില്‍ ഇവര്‍ പങ്കുചേരുകയും നാടുവാഴികള്‍ക്കുവേണ്ട സൈനിക പരിശീലനം, ആയുധവത്കരണം, സാമ്പത്തിക സഹായം മുതലായവ നല്കുകയും ചെയ്തു. 1740-ല്‍ ഫ്രാന്‍സിന്റെ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായിരുന്ന ഡ്യൂപ്ലെയുടെ ശ്രമഫലമായി ഇംഗ്ളീഷുകാരെ പരാജയപ്പെടുത്തി മദ്രാസ് കൈവശപ്പെടുത്താന്‍ കഴിഞ്ഞു. അന്ന് തെക്കേ ഇന്ത്യയില്‍ അതായിരുന്നു ഇംഗ്ളീഷുകാരുടെ പ്രധാനകേന്ദ്രം. എന്നാല്‍ അതിനുശേഷം വടക്കേ അമേരിക്കയില്‍ ഫ്രാന്‍സിന് ബ്രിട്ടീഷുകാരില്‍ നിന്നുണ്ടായ തിരിച്ചടിയുടെ ഫലമായി എയ്ലാ ഷപ്പേലില്‍ വച്ചുനടന്ന ഉടമ്പടിയനുസരിച്ച് മദ്രാസ് ഇംഗ്ലീഷുകാര്‍ക്ക് തിരിച്ചുകിട്ടി. അതിനുശേഷം പല കാരണങ്ങളാലും ഫ്രാന്‍സിന്റെ ശക്തി ക്ഷയിച്ചു.

ന്യൂ ഫ്രാന്‍സില്‍ (കാനഡ) കോളനി സ്ഥാപിക്കുന്നതില്‍ കോള്‍ബെര്‍ട് വളരെ തത്പരനായിരുന്നു. 1663-ല്‍ അത് ഫ്രാന്‍സിന്റെ ഒരു പ്രോവിന്‍സ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വലിയ ഒരു സൈന്യത്തിന്റെ സഹായത്തോടെയാണ് അത് ഫ്രാന്‍സിന്റെ കൈവശത്തില്‍ വന്നത്. അതിനുശേഷം അവിടത്തെ ഭരണാധികാരിയായി കോള്‍ബെര്‍ട് അയച്ച ജീന്‍ടാലന്‍ സാമ്പത്തികഭദ്രതയും സ്വയംപര്യാപ്തതയും വളര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫ്രാന്‍സില്‍നിന്ന് ആവശ്യമായ ധനസഹായം ലഭിക്കാതെ വന്നതിനാല്‍ ആ ഉദ്ദേശ്യം സാധിച്ചില്ല. ഫ്രഞ്ചുകാരെ ന്യൂഫ്രാന്‍സില്‍ കുടിയേറ്റി പാര്‍പ്പിക്കുന്നതിന് കോള്‍ബെര്‍ട് പല പരിപാടികളും സ്വീകരിച്ചു. പക്ഷേ അങ്ങനെയുള്ള പ്രോത്സാഹനം കാര്യമായി വിജയിച്ചില്ല. 1681-നുശേഷം കുടിയേറ്റം വളരെ കുറഞ്ഞു. പിന്നെ 1700 ആയതോടെ അവിടെയുണ്ടായിരുന്ന ഫ്രഞ്ചുകാരില്‍ വളരെയധികം ആളുകള്‍ അവിടെത്തന്നെ ജനിച്ചവരായിത്തീര്‍ന്നതിനാല്‍ അവര്‍ക്കു ഫ്രാന്‍സിനോടുള്ള മമത വളരെ കുറഞ്ഞു. ക്രമേണ വടക്കേ അമേരിക്കയിലെ മറ്റു ചില പ്രദേശങ്ങളിലും ഫ്രാന്‍സിന് ആധിപത്യം നേടാന്‍ കഴിഞ്ഞു. അതോടെ റോമന്‍ കത്തോലിക്കാമതം ആ പ്രദേശങ്ങളില്‍ പ്രചരിച്ചു.

ബ്രിട്ടീഷ് കോളനികള്‍

കോളനികള്‍ സ്ഥാപിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമവും പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിലെ ചില കപ്പല്‍യാത്രക്കാര്‍ 1497-ല്‍ ന്യൂഫൗണ്ട് ലന്‍ഡിലെത്തിയിരുന്നു. ആ വര്‍ഷം തന്നെ ജോണ്‍ ക്യാബട് അത് ലാന്തിക്കിന് കുറുകെ യാത്രചെയ്തു. 1509-ല്‍ ഹെന് റി VII-ന്റെ മരണത്തോടെ പുതിയ പ്രദേശങ്ങള്‍ കണ്ടുപിടിക്കണമെന്ന ആഗ്രഹം കുറഞ്ഞു. എങ്കിലും 1553 ആയതോടെ പുതിയ നാവികമാര്‍ഗങ്ങളും പ്രദേശങ്ങളും കണ്ടെത്താനുള്ള ശ്രമം പുനരാരംഭിച്ചു. പിന്നെയാണ് ഇന്ത്യയുടെ മേല്‍ ആധിപത്യം നേടാനുള്ള യത്നം ആരംഭിച്ചത്. ഇന്ത്യയുമായി കച്ചവടം നടത്തുന്നതിന് 1600-ല്‍ ഈസ്റ്റ്ഇന്ത്യാക്കമ്പനി രൂപവത്കരിച്ചു. ഈസ്റ്റ് ഇന്‍ഡീസുമായി ലാഭകരമായി കച്ചവടം നടത്തിയിരുന്ന ഡച്ചുകമ്പനിയുമായി മത്സരിക്കാനാകാതെ ഈസ്റ്റ് ഇന്ത്യാക്കമ്പനി ഇന്ത്യയുമായുള്ള കച്ചവടത്തിന് പ്രാധാന്യം നല്കി. ബ്രിട്ടീഷുകാര്‍ 1611-ല്‍ മസൂലി പട്ടണം കൈവശപ്പെടുത്തി; പിന്നെ 1639-ല്‍ മദ്രാസും. 1661-ല്‍ ചാള്‍സ് II-ന് ഒരു പോര്‍ച്ചുഗീസ് രാജ്ഞിയുമായുള്ള വിവാഹത്തില്‍ സ്ത്രീധനമായി പോര്‍ച്ചുഗീസിന്റെ അധീനതയിലിരുന്ന ബോംബെ കിട്ടിയതിനെ ഈസ്റ്റ്ഇന്ത്യാക്കമ്പനിക്ക് കൈമാറ്റം ചെയ്തു. 1707-ല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ കച്ചവടമേധാവിത്വത്തിനും രാഷ്ട്രീയസ്വാധീനത്തിനുമായി മത്സരം തുടങ്ങി. 1748-ല്‍ ഡ്യൂപ്ലേ ഫ്രാന്‍സിന് മേല്‍ക്കോയ്മ നേടിയെടുത്തു. എന്നാല്‍ സപ്തവത്സരയുദ്ധം (1756-63) എന്ന പേരില്‍ യൂറോപ്യന്‍ ശക്തികള്‍ തമ്മില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന യുദ്ധംവഴി ഇംഗ്ലണ്ടിന് ഇന്ത്യയില്‍ പ്രാമാണ്യം കിട്ടി. അതിന്റെ പ്രധാന കാരണക്കാരന്‍ റോബര്‍ട്ട് ക്ളൈവായിരുന്നു. അന്നു പോണ്ടിച്ചേരിയും കീഴടക്കിയെങ്കിലും 1763-ലെ പാരിസ് ഉടമ്പടിയുടെ ഫലമായി ഫ്രാന്‍സിന് അത് തിരിച്ചുകിട്ടി. എന്നാലും ഫ്രഞ്ച് ശക്തി കുറഞ്ഞു. അന്ന് ബ്രിട്ടീഷ് കമ്പനിക്ക് ഇന്ത്യയില്‍ നേരിടേണ്ടിയിരുന്ന മുഖ്യ ശക്തി മറാഠാസംസ്ഥാനങ്ങളായിരുന്നു. അക്കാലത്ത് കമ്പനിക്ക് ആദായം നേടിക്കൊടുത്തിരുന്നത് കുരുമുളക്, ഏലം മുതലായ സാധനങ്ങളും ഇന്ത്യന്‍ തുണിത്തരങ്ങളുമായിരുന്നു. 1721 ആയതോടെ തുണിയുടെ കയറ്റുമതി വളരെയേറെ വര്‍ധിച്ചു. അത് ഇംഗ്ളീഷ് തുണിനിര്‍മാതാക്കളുടെ താത്പര്യത്തിന് ഹാനികരമായിത്തീര്‍ന്നു. അതിന്റെപേരില്‍ ഇംഗ്ളണ്ടിലേക്കുള്ള തുണി, കയറ്റുമതി നിയമം വഴി നിയന്ത്രിച്ചു.

1609-നുശേഷം അമേരിക്കയുടെ ചില ഭാഗങ്ങളിലും ബ്രിട്ടീഷ് കോളനികള്‍ സ്ഥാപിച്ചു. ആന്റിഗ്വയിലെ ലീബേഡ് ദ്വീപുകളും സെന്റ് കിറ്റ്സും നെവിസും ബാര്‍ബഡോസും ബെര്‍മുഡായും 1632 ആയതോടെ കോളനികളായി. ബ്രിട്ടീഷ് കോളനികള്‍ക്ക് ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും കോളനികളെക്കാള്‍ ഒരു മേന്മയുണ്ടായിരുന്നത് ചില കോളനികളില്‍ അര്‍ധജനകീയ സ്വഭാവമുള്ള ജനകീയസഭകളുണ്ടായിരുന്നുവെന്നതാണ്.

അമേരിക്കന്‍ വന്‍കരയില്‍ ഇംഗ്ലണ്ട് അക്കാലത്ത് സ്ഥാപിച്ച കോളനികളാണ്; വെര്‍ജീനിയ (1607), പ്ലിമത്ത് (1620), മാസച്യുസെറ്റ്സ് ബേ (1630). അതിനുശേഷം ഇംഗ്ലീഷുകാര്‍ കുടിയേറിപ്പാര്‍ത്ത സ്ഥലങ്ങള്‍ ന്യൂ ഹാമ്ഷയര്‍, ന്യൂ ഹാവന്‍, കണക്റ്റിക്കട്ട്, റോഡ് ഐലന്‍ഡ് എന്നിവ. ഇവ കൂടാതെ വ്യക്തികളുടെയോ സംഘടനകളുടെയോ ശ്രമഫലമായി വേറെയും കോളനികള്‍ സ്ഥാപിക്കപ്പെട്ടു. അവയാണ് മേരിലാന്‍ഡ് (1614), പെന്‍സില്‍വേനിയ (1682), വടക്കേ കരോളിനയും തെക്കേ കരോളിനയും (1670), ജോര്‍ജിയ (1732) എന്നിവ. ഇവിടങ്ങളില്‍ ആദ്യമായി കുടിയേറിയവര്‍ ഇംഗ്ലീഷുകാര്‍ മാത്രമായിരുന്നുവെങ്കിലും ക്രമേണ ഫ്രാന്‍സ്, ജര്‍മനി, സ്കോട്ട് ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളും വന്നുതുടങ്ങി. അമേരിക്കയില്‍ കോളനികള്‍ നിലവില്‍ വന്നതോടെയാണ് കോളനി സമ്പ്രദായത്തിന്റേതായ ഒരു പ്രത്യേകത ദര്‍ശിക്കാന്‍ തുടങ്ങിയത്. ഒരു രാഷ്ട്രത്തിന്റെ സമ്പത്ത് ആ രാഷ്ട്രത്തിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അളവിനെ ആശ്രയിച്ചിരിക്കുമെന്ന തത്ത്വമാണത്. സ്പെയിന്‍ വിദേശരാജ്യങ്ങളിലെ കോളനികളില്‍ നിന്ന് അളവല്ലാത്ത സ്വര്‍ണവും വെള്ളിയും സംഭരിച്ച് സമ്പത്ത് വര്‍ധിപ്പിച്ചതും ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതായത്, മാതൃരാജ്യത്തിന്റെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി കോളനികളില്‍ നിന്നു പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുക, അവയെ ഉപഭോഗവസ്തുക്കളായി തിരികെ കോളനികളില്‍ വിപണനം ചെയ്യുക, അത്തരം വ്യാപാരങ്ങള്‍ കുത്തക സ്വഭാവത്തിലുള്ളതാക്കുക, അന്യരാഷ്ട്രങ്ങളെ ആ രംഗങ്ങളില്‍ നിന്നു നീക്കിനിര്‍ത്തുക (ഇന്ത്യയെ ബ്രിട്ടീഷുകാര്‍ അങ്ങനെയാണ് ചൂഷണം ചെയ്തുപോന്നത്). ഈ പ്രക്രിയ ഫലവത്താക്കുന്നതിന് കൈക്കൊണ്ടിരുന്ന പ്രധാനമാര്‍ഗം കപ്പല്‍പ്പടയെ സജ്ജീകരിച്ച് നിര്‍ത്തുകയെന്നതാണ്. സ്പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ അക്കാലത്തുതന്നെ അങ്ങനെയുള്ള കപ്പല്‍പ്പടയെ ഉപയോഗിച്ചിരുന്നു. പല സാമ്പത്തിക വിദഗ്ധന്മാരുടെയും അഭിപ്രായത്തില്‍ ഈ തത്ത്വം ക്രമേണ മാറി, കര്‍ഷകവൃത്തിക്കും തൊഴിലിനുമുള്ള പ്രാധാന്യം കാലക്രമത്തില്‍ അംഗീകരിക്കപ്പെട്ടു തുടങ്ങി. ആഡംസ്മിത്തിന്റെ വെല്‍ത്ത് ഒഫ് നേഷന്‍സ് എന്ന ഗ്രന്ഥം ഈ പരിവര്‍ത്തനത്തെ സഹായിച്ചിരുന്നു. അടിമകളെ കോളനികളില്‍ കൊണ്ടുപോയി പണിയെടുപ്പിക്കുന്ന പതിവ് നിലനിന്നിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും അടിമകളെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്നതിനുള്ള ചന്തകള്‍ നിലവിലുണ്ടായിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായം ഈ അടിമവ്യാപാരവും അവരെ നിര്‍ബന്ധിച്ചു പണിയെടുപ്പിക്കലുമായിരുന്നു. സ്പെയിനിലെ മതവിഭാഗക്കാര്‍ ഈ അടിമസമ്പ്രദായത്തെ മതപരിവര്‍ത്തനത്തിനുള്ള സന്ദര്‍ഭമായും ഉപയോഗിച്ചു. മറ്റു പല രാഷ്ട്രങ്ങളും ഈ രീതി അനുവര്‍ത്തിച്ചു. ഓരോ രാഷ്ട്രവും തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിക്കുന്നതിനുള്ള നിയമങ്ങളും പാസാക്കി അവയെ പ്രാവര്‍ത്തികമാക്കാനും ശ്രദ്ധിച്ചിരുന്നു.

കോളനിക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍

18-ാം നൂറ്റാണ്ടില്‍ കോളനിക്കുവേണ്ടി ഒട്ടേറെ യുദ്ധങ്ങള്‍ നടന്നിട്ടുണ്ടെന്ന് കോളനികളുടെ വികാസപരിണാമങ്ങളുടെ പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരുമായുള്ളതാണ് പ്രധാനപ്പെട്ടവ. സ്പെയിനും അതില്‍ പങ്കാളിയായിരുന്നുവെങ്കിലും പ്രധാനഭാഗമല്ല വഹിച്ചിരുന്നത്. അവയില്‍ പ്രധാനം നാല് യുദ്ധങ്ങളായിരുന്നു. ആദ്യത്തേത് യൂറോപ്പില്‍ പാലറ്റിനേറ്റിലെ യുദ്ധമെന്നും ആഗ്സ്ബര്‍ഗ് സഖ്യത്തിന്റെ യുദ്ധമെന്നും ഗ്രാന്‍ഡ് അലയന്‍സിന്റെ യുദ്ധമെന്നും അറിയപ്പെടുന്നു; വില്യം രാജാവിന്റെ യുദ്ധമെന്നാണ് അമേരിക്കയില്‍ അത് അറിയപ്പെടുന്നത്. 1689-ല്‍ അത് ആരംഭിച്ചു. 1697-ല്‍ റിസ്വിക് ഉടമ്പടിയോടെ അവസാനിച്ചു. അതിന്റെ ഫലമായി അമേരിക്കയില്‍ പ്രാദേശികമായ മാറ്റമൊന്നുമുണ്ടായില്ല. ആ യുദ്ധം ഇന്ത്യയില്‍ പ്രത്യേകിച്ച് ഒരു പ്രത്യാഘാതവും ഉണ്ടാക്കിയില്ല. രണ്ടാമത്തേത് 1701-ല്‍ ആരംഭിച്ചു. 1713-ലെ ഉട്രെക്റ്റ് ഉടമ്പടിയോടെ അവസാനിച്ചു. അത് അറിയപ്പെടുന്നത് 'സ്പാനിഷ് കിരീടാവകാശയുദ്ധ'മെന്നാണ്. സ്പെയിനിലെ രാജാവായിരുന്ന ചാറല്‍സ് II-ന് മക്കളില്ലായിരുന്നു. അദ്ദേഹം തന്റെ സ്വത്തു മുഴുവനും ഫ്രാന്‍സിലെ ലൂയി XIV-ന്റെ പൗത്രന്‍ ഫിലിപ്പിനു നല്കി. ശക്തനായ ലൂയിയും സ്പെയിനുമായി ഒത്തുചേര്‍ന്നാല്‍ അത് യൂറോപ്പില്‍ ഒരു വന്‍ശക്തിയായിപ്പോകുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടും ആസ്ട്രിയയും മറ്റും അതില്‍ ഇടപെട്ടു. ഉട്രെക്റ്റ് ഉടമ്പടിയനുസരിച്ച് ഇംഗ്ലണ്ടിന് ജിബ്രാള്‍ട്ടറും മെഡിറ്ററേനിയയിലെ ബാലിയാറിക് ദ്വീപുകളില്‍ വലുപ്പത്തില്‍ രണ്ടാമത്തേതായ മിനോര്‍ക്കയും വടക്കേ അമേരിക്കയില്‍ ഹഡ്സണ്‍ ബേ കമ്പനി പ്രവര്‍ത്തിച്ചിരുന്ന പ്രദേശങ്ങളും സ്പെയിനിന്റെ അധിനതയിലുണ്ടായിരുന്ന അമേരിക്കന്‍ പ്രദേശങ്ങളിലേക്കു 30 വര്‍ഷക്കാലത്തേക്ക് അടിമകളെ നല്കുന്നതിനുള്ള അകാശവും കിട്ടി. പിന്നത്തെ യുദ്ധം 1739-ല്‍ ആരംഭിച്ചു. അത് 'ആസ്ട്രിയന്‍ കിരീടവകാശയുദ്ധം' എന്നറിയപ്പെട്ടു. അടിമകളെ നല്കുന്നതിനുള്ള അവകാശം തുടര്‍ന്നു കിട്ടണമെന്ന് ഇംഗ്ലണ്ട് ആഗ്രഹിച്ചു. അതു നല്കാന്‍ സ്പെയിന്‍ തയ്യാറായില്ല. അതിന്റെ അടിസ്ഥാനത്തില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അത് 1740-ല്‍ ആസ്ട്രിയയിലെ കിരീടാവകാശത്തിനുവേണ്ടി ആരംഭിച്ച യുദ്ധവുമായി ലയിച്ചു. സൈലീഷ്യ എന്ന പ്രദേശത്തിനുവേണ്ടി പ്രഷ്യയിലെ ഫ്രെഡറിക് II-ാമനും ആസ്ട്രിയയിലെ മേരിയാ തെറീസായുമായിരുന്നു ആ യുദ്ധത്തിലെ കക്ഷികള്‍. ഫ്രാന്‍സും സ്പെയിനും പ്രഷ്യയുടെ ഭാഗത്തായിരുന്നു. ഇംഗ്ലണ്ട് ആസ്ട്രിയയുടെയും. 1748-ല്‍ എയ്ലാ ഷെപ്പേലില്‍ വച്ചുണ്ടാക്കിയ ഉടമ്പടിയോടെ അതവസാനിച്ചു. അമേരിക്കയിലെ സെന്റ് ലോറന്‍സ് നദിയുടെ മുഖത്തു കോട്ടകെട്ടി സുരക്ഷിതമാക്കിയിരുന്ന ഫ്രാന്‍സിന്റെ വക ലൂയിസ്ബര്‍ഗ് ദ്വീപ് ന്യൂ ഇംഗ്ലണ്ടുകാര്‍ കൈവശപ്പെടുത്തി. എന്നാല്‍ ഇന്ത്യയില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുംകൂടി നടത്തിയ യുദ്ധത്തില്‍ ഫ്രഞ്ചുകാര്‍ക്ക് മദ്രാസ് കിട്ടി. അതിനു കാരണക്കാരന്‍ ഡ്യുപ്ലേയായിരുന്നു. സമാധാന ഉടമ്പടിയോടെ കൈവശപ്പെടുത്തിയതൊക്കെ തിരികെ കൊടുത്തു. അതുവഴി മദ്രാസ് വീണ്ടും ഇംഗ്ലീഷുകാരുടെ അധീനത്തിലായി; ഇന്ത്യയില്‍ പരമമായ ആധിപത്യം സ്ഥാപിക്കാന്‍ അവസരവും ലഭിച്ചു. നാലാമത്തേത് ഏഴുവര്‍ഷം നീണ്ടുനിന്നതിനാല്‍ 'സെവന്‍ ഇയേഴ്സ് വാര്‍' (1756-63) എന്നു പറയുന്നു. പ്രഷ്യയിലെ മഹാനായ ഫ്രെഡറിക് ആസ്ട്രിയ, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കെതിരായി യൂറോപ്പില്‍ വച്ചുനടത്തിയ യുദ്ധമായിരുന്നു ഇത്. ഇംഗ്ലണ്ട് ഫ്രെഡറിക്കിനെ പ്രധാനമായും പണംകൊണ്ടാണ് സഹായിച്ചത്. ഇതിന്റെ ഫലമായി ഇന്ത്യയിലും അമേരിക്കയിലും ഇംഗ്ലീഷുകാര്‍ക്ക് ഫ്രാന്‍സിന്റെമേല്‍ ആധിപത്യം നേടാന്‍ സാധിച്ചു. 1757-ല്‍ ക്ലൈവ് പ്ലാസിയുദ്ധത്തില്‍ ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തി. 1760-ല്‍ വാണ്ടിവാഷിലെ യുദ്ധത്തില്‍ ഫ്രഞ്ചു ഗവര്‍ണറെ തോല്പിക്കുകയും തുടര്‍ന്ന് പോണ്ടിച്ചേരി കൈവശപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍ പ്രദേശങ്ങളിലാണെങ്കില്‍ ക്യൂബെക്കും മോണ്‍ട്രീലും ഉള്‍പ്പടെ ഫ്രാന്‍സിന്റെ കൈവശത്തിലായിരുന്ന പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് കിട്ടി. പാരിസ് ഉടമ്പടി (1763) അനുസരിച്ച് വടക്കേ അമേരിക്കയില്‍ മിസ്സിസ്സിപ്പിക്കു കിഴക്കുള്ളതും പ്രധാനപ്പെട്ട മറ്റു പല പ്രദേശങ്ങളും കിട്ടി. അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യം രൂപംകൊള്ളുകയും ചെയ്തു.

വ്യവസായ വിപ്ലവത്തിന്റെ ഫലം കോളനികളില്‍

1760-ഓടെ ആരംഭിച്ച വ്യാവസായിക വിപ്ലവം കോളനിസമ്പ്രദായത്തെ കൂടുതല്‍ വ്യാപകമാക്കാന്‍ വഴിതെളിച്ചു. കോളനികളില്‍നിന്നു പ്രകൃതിവിഭവങ്ങള്‍ കൊണ്ടുപോവുകയും അവയുപയോഗിച്ച് ഉത്പാദിപ്പിക്കുന്നവയ്ക്ക് അവിടങ്ങളില്‍ കമ്പോളങ്ങള്‍ കണ്ടുപിടിക്കുന്നതു കൂടാതെ, യന്ത്രനിര്‍മിതങ്ങളായ സാധനങ്ങള്‍ ആ പ്രദേശങ്ങളില്‍ വിപുലമായ കമ്പോളമുണ്ടാക്കാനുള്ള ശ്രമവും ആരംഭിച്ചു. കുരുമുളക് മുതലായവയും സുഗന്ധദ്രവ്യങ്ങളും മറ്റും കൂടാതെ വ്യവസായങ്ങള്‍ക്കു ആവശ്യമുള്ള പഞ്ഞി, രോമം, സസ്യഎണ്ണ, ചണം മുതലായവയും മാതൃരാജ്യങ്ങളിലേക്കു കൊണ്ടുപോകാന്‍ തുടങ്ങി. മുന്‍കാലങ്ങളില്‍ അവരുടെ കോളനിസ്ഥാപനത്തിന്റെ ഉദ്ദേശ്യം സ്വര്‍ണം, വെള്ളി മുതലായ മൂല്യപ്രാധാന്യമുള്ള ലോഹങ്ങള്‍, അടിമകള്‍, മറ്റു ചില ഉത്പന്നങ്ങള്‍ എന്നിവ ലഭിക്കുന്ന പ്രദേശങ്ങളും വെള്ളക്കാര്‍ക്കു കുടിയേറിപ്പാര്‍ക്കാന്‍ സൗകര്യപ്രദമായ വടക്കേ അമേരിക്കയിലെ സമുദ്രതീരപ്രദേശങ്ങളും കച്ചവടത്തിനും മറ്റും സഹായകമാകുമാറ് സൈനിക കേന്ദ്രങ്ങള്‍ക്കുതകുന്ന പ്രദേശങ്ങളും കൈവശപ്പെടുത്തുകയെന്നതായിരുന്നു. എന്നാല്‍ കാലം കഴിഞ്ഞതോടെ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതരീതിയെയും സാമൂഹിക സമ്പ്രദായങ്ങളെയും മാറ്റുകയെന്ന ലക്ഷ്യവും സ്വീകരിച്ചുതുടങ്ങി. ചില പ്രദേശങ്ങളില്‍ ഭൂവുടമസമ്പ്രദായം, സ്വകാര്യസ്വത്തുടമയില്ലാത്തിടങ്ങളില്‍ അത് വാണിജ്യവ്യവസായങ്ങള്‍, കൃഷി മുതലായവയ്ക്ക് തൊഴിലാളികളെ ഏര്‍പ്പാടുചെയ്യുക, സാധനങ്ങള്‍ പരസ്പരം കൊടുക്കല്‍ വാങ്ങലിന്റെ സ്ഥാനത്ത് നാണയസമ്പ്രദായം, കുടില്‍വ്യവസായങ്ങളെ നിരുത്സാഹപ്പെടുത്തല്‍, നാട്ടുകാരുടെ ഉത്പന്നങ്ങളുടെ കയറ്റുമതി മന്ദീഭവിപ്പിക്കുക മുതലായവ അവരുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ഈ നയം ഏറ്റവും വ്യാപകമായി സ്വീകരിക്കപ്പെട്ടത് ഇന്ത്യയിലായിരുന്നു. ഇംഗ്ലീഷുകാര്‍ തങ്ങളുടെ നാട്ടിലെ വ്യവസായ-വാണിജ്യ രംഗങ്ങളുടെ അഭിവൃദ്ധിക്കായി മേല്പറഞ്ഞ പല കാര്യങ്ങളും ഇന്ത്യയില്‍ നേരിട്ടും അല്ലാതെയും ഏര്‍പ്പെടുത്തി. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു കാര്യം നൂറ്റാണ്ടുകളായി ഇന്ത്യയില്‍നിന്നു മേല്‍ത്തരം തുണിത്തരങ്ങള്‍ ഉള്‍പ്പെടെ പലതരം തുണികള്‍ കയറ്റുമതി ചെയ്തിരുന്നു എന്നതാണ്. ഇംഗ്ലണ്ടിലേക്കും തുണികള്‍ അയച്ചിരുന്നു. ഇംഗ്ലണ്ടിലെ വസ്ത്രനിര്‍മാതാക്കളുടെ രക്ഷയ്ക്കുവേണ്ടി നിയന്ത്രണങ്ങള്‍ പോലും ഏര്‍പ്പെടുത്തേണ്ടിവന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്ക് ഇംഗ്ലണ്ടില്‍ നിര്‍മിച്ച തുണിത്തരങ്ങളുടെ കാല്‍ഭാഗംവരെ ഇന്ത്യന്‍ കമ്പോളത്തിലാണ് വിറ്റഴിഞ്ഞിരുന്നത്. ഇന്ത്യയിലെ വസ്ത്രനിര്‍മാണം തകരുകയും ചെയ്തു.

അമേരിക്കയിലെ കോളനികളുടെ വളര്‍ച്ചയ്ക്ക് സ്വീകരിച്ച മാര്‍ഗവും സ്മരണീയമാണ്. യൂറോപ്പില്‍നിന്നു കുടിയേറിപ്പാര്‍ത്തവര്‍ പ്രധാനമായും സമുദ്രതീരപ്രദേശങ്ങളിലും ദ്വീപുകളിലുമാണ് താമസിച്ചിരുന്നത്. എന്നാല്‍ 18-ാം ശതകത്തിന്റെ ഒടുവിലും 19-ാം ശതകത്തിലും അവര്‍ ഉള്‍പ്രദേശത്തേക്ക് നീങ്ങിത്തുടങ്ങി. നാട്ടുകാരായ ആളുകളെ കൊന്നൊടുക്കുകയോ മറ്റുള്ള പ്രദേശങ്ങളിലേക്കു തുരത്തുകയോ ചെയ്തു. എന്നിട്ട് ശാസ്ത്രീയാടിസ്ഥാനത്തില്‍ വിപുലമായ കൃഷി ആരംഭിച്ചു; അതോടൊപ്പം വ്യവസായങ്ങളും. സൈനികവും സാങ്കേതികവുമായ അറിവ് ഉപയോഗപ്പെടുത്തി നാട്ടുകാരെ പുതിയ സമ്പ്രദായങ്ങളിലേക്കു നയിച്ച സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. അതുപോലെ ഗതാഗതസൗകര്യത്തിനായി സാധാരണ റോഡുകളും റെയില്‍റോഡുകളുമുണ്ടാക്കി. കൂടുതല്‍ ആധുനികമായ ആയുധങ്ങളും യുദ്ധസാമഗ്രികളും കുടിയേറ്റക്കാര്‍ക്കുണ്ടായിരുന്നതിനാലും നാട്ടുകാരുടെ കൈയില്‍ കേവലം പ്രാകൃതമായ ആയുധങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലും അവരെ അമര്‍ത്താന്‍ കുടിയേറ്റക്കാര്‍ക്കു കഴിഞ്ഞു. പാരിസ് ഉടമ്പടിയുടെ ഫലമായി ബ്രിട്ടന്‍ ലോകത്തിലെ കോളനിയുടമകളുടെ കൂട്ടത്തില്‍, സ്പെയിനിനെ ഒഴിച്ചുനിര്‍ത്തിയാല്‍, വലിയസ്ഥാനം നേടി. വിദൂരദേശങ്ങളിലേക്കുള്ള കപ്പല്‍ സഞ്ചാരസൗകര്യത്തിനും കച്ചവടത്തിനും ഒട്ടേറെ പ്രദേശങ്ങളില്‍ താവളങ്ങളും കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ കഴിഞ്ഞു.

ഇതിന്റെ ഫലമായി ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനു തടസ്സമായി നിന്ന എതിരാളി ഒഴിവാക്കപ്പെട്ടു. അതുപോലെ കാനഡയിലെ വടക്കേ അമേരിക്കന്‍ ഇന്ത്യാക്കാരെയും നേരിട്ട് ആ പ്രദേശം കൈവശപ്പെടുത്താനുള്ള സൗകര്യവും തെളിഞ്ഞുവന്നു. അതോടൊപ്പം സമുദ്രങ്ങളില്‍ ഇംഗ്ലണ്ടിന്റെ മേധാവിത്വവും അംഗീകരിക്കപ്പെട്ടപോലെ ആയി. അതിന്റെ ബലത്തില്‍ ഏഷ്യയിലും ആഫ്രിക്കയിലും പുതിയ കമ്പോളങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും തെക്കേ അമേരിക്കയില്‍ സ്പെയിനിനുണ്ടായിരുന്ന വാണിജ്യക്കുത്തക പൊളിക്കാനുള്ള സംരംഭവും ആരംഭിച്ചു. അതായത് തെക്കന്‍ പസിഫിക് പ്രദേശങ്ങളിലും വിദൂരപൂര്‍വദേശങ്ങളിലും തെക്കേ അത്ലാന്തിക് മേഖലയിലും ആഫ്രിക്കയുടെ തീരങ്ങളിലും ഇംഗ്ലണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കടന്നുചെന്നു. അതിന്റെ ഫലമായി നേടിയെടുത്ത പ്രദേശങ്ങള്‍ അവയോടുതൊട്ടുള്ള മറ്റു പ്രദേശങ്ങളെക്കൂടെ കൈവശപ്പെടുത്താന്‍ സഹായിക്കുന്ന കേന്ദ്രങ്ങളായിത്തീര്‍ന്നു. പല സ്ഥലങ്ങളിലെയും നാട്ടുകാരായ ആളുകള്‍ ഇംഗ്ളീഷുകാരുടെ അധിനിവേശത്തെ ശക്തിയായി ചെറുത്തിരുന്നു. കൂടാതെ ചില പ്രദേശങ്ങളില്‍ അവിടെ മേല്‍ക്കോയ്മയ്ക്കുവേണ്ടി ശ്രമിച്ചിരുന്ന സ്പെയിന്‍, ഫ്രാന്‍സ് മുതലായ യൂറോപ്യന്‍ രാജ്യങ്ങളുമായി ഇംഗ്ളണ്ടിന് മത്സരിക്കേണ്ടിവന്നു. 18-ാം ശതകത്തില്‍ ഇംഗ്ലണ്ടിന് നേരിടേണ്ടിവന്ന പ്രധാനപ്രശ്നം അന്ന് അമേരിക്കയിലുണ്ടായിരുന്ന 13 കോളനികളുടെ എതിര്‍പ്പായിരുന്നു. ബ്രിട്ടീഷുകാര്‍ സ്വപ്നംകണ്ടിരുന്ന സാമ്രാജ്യം ഈ കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു. സാമ്രാജ്യവികസനത്തിനും മറ്റും വളരെയേറെ ധനവും വേണ്ടിയിരുന്നു എന്നതിനാല്‍ ഇംഗ്ളണ്ട് പുതിയ ഇറക്കുമതി നയം സ്വീകരിച്ചു. പല പുതിയ നികുതികളും ചുങ്കങ്ങളും ചുമത്തി. അതുപോലെ വ്യാപകമായ തോതില്‍ അന്നു നടന്നുപോന്ന കള്ളക്കടത്ത് നിയന്ത്രിക്കാനുള്ള നടപടികളും എടുത്തുതുടങ്ങി. ഈ നടപടികളൊക്കെ ആ കോളനിക്കാരെ വളരെ അലട്ടിയിരുന്നു; മാത്രമല്ല മാതൃരാജ്യവുമായി മേല്പറഞ്ഞ കോളനികളിലെ കുടിയേറ്റക്കാര്‍ക്കുണ്ടായിരുന്ന വേഴ്ചയും കൂറും തകര്‍ന്നുപോയി. അതിന്റെ ഫലമായി 1775 മുതല്‍ 83 വരെ അമേരിക്കന്‍ സ്വാതന്ത്ര്യസമരം നടന്നു. തന്മൂലം ബ്രിട്ടന് അമേരിക്കയിലെ കോളനികളുടെ ആധിപത്യം നഷ്ടപ്പെട്ടു.

കോളനികള്‍ സ്വതന്ത്രമായതോടെ ബ്രിട്ടന് അവിടങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു. അതിനാല്‍ അവര്‍ ഇന്ത്യയില്‍ തങ്ങളുടെ പിടിമുറുക്കാനുള്ള യത്നം ആരംഭിച്ചു. നേരത്തേതന്നെ കുറേയേറെ സ്വാധീനം ഇവിടെ നേടാന്‍ കഴിഞ്ഞിരുന്നതുകൊണ്ട് ഇന്ത്യയില്‍ സാമ്രാജ്യം സൃഷ്ടിക്കാനുള്ള പരിപാടിക്കു മുന്‍ഗണന നല്കി. 1757-ലെ പ്ളാസി യുദ്ധത്തിനുശേഷം ബംഗാളില്‍ കൈവരിച്ച വിജയം മറ്റു പ്രദേശങ്ങളിലെ ഇന്ത്യാക്കാര്‍ക്കെതിരായി സമരം നടത്താന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. അവര്‍ കഠിനവും നിരന്തരവുമായ യുദ്ധം നടത്തുകയും ചെയ്തു. അവരെ ശക്തമായി എതിര്‍ത്തുനിന്ന മഹാരാഷ്ട്രരെ 1803-ല്‍ നിര്‍ണായകമായി പരാജയപ്പെടുത്തി. എന്നാലും 19-ാം നൂറ്റാണ്ടിന്റെ മധ്യകാലംവരെ അങ്ങിങ്ങായി എതിര്‍പ്പുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അവരെ നേരിടാനുള്ള പണവും ആളും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്നുതന്നെയാണ് സമാഹരിച്ചിരുന്നത്. കൈവശം കിട്ടിയ പ്രദേശങ്ങളില്‍ ഭൂനികുതിയേര്‍പ്പെടുത്തിയും മറ്റും അവര്‍ സമ്പത്തു വര്‍ധിപ്പിച്ചു. അതോടെ ഇന്ത്യന്‍ പ്രദേശങ്ങളിലെ ഗ്രാമീണജീവിതരീതിയിലും സമ്പ്രദായത്തിലും വലിയ മാറ്റമുണ്ടായി. കൂടാതെ സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിഞ്ഞവരെ ബ്രിട്ടീഷ് ഭരണാധികാരികള്‍ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളാക്കി മാറ്റുകയും ചെയ്തു. ഭരണത്തില്‍ സഹായത്തിന് ഉദ്യോഗസ്ഥരായി അവരില്‍ നിന്നു വളരെ ആളുകളെ നിയോഗിച്ച് അവരുടെ വിധേയത്വം ഉറപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണ് കച്ചവടത്തിനായി വന്നവര്‍ ഭരണാധികാരികളായത്

ഇന്ത്യയിലെ പല പ്രദേശങ്ങളും കൈയടക്കിയ കാലത്തുതന്നെ സിറാലിയോണ്‍, ന്യൂ സൌത്ത് വെയില്‍സ് എന്നീ പ്രദേശങ്ങളിലും കോളനികള്‍ ഉണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു കഴിഞ്ഞു. 1763-ല്‍ വടക്കേ അമേരിക്കയിലെ 13 കോളനികളുടെ അടിസ്ഥാനത്തില്‍ ഒരു സാമ്രാജ്യം വിഭാവനം ചെയ്ത ഇംഗ്ളണ്ടിന് അവ നഷ്ടപ്പെട്ടുവെങ്കിലും 1815-ല്‍ വേറൊരു സാമ്രാജ്യം ലഭിച്ചു. കാനഡ, കരീബിയന്‍ എന്നീ പ്രദേശങ്ങളില്‍നിന്നാരംഭിച്ച് ലോകത്തെ വലംവച്ച്, കേപ് ഒഫ് ഗുഡ്ഹോപ്പ് വഴി ഇന്ത്യയെയും ആസ്റ്റ്രേലിയയെയും ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു അത്. ഈ സാമ്രാജ്യത്തെ നിലനിര്‍ത്തിപ്പോന്നത് പ്രധാനമായും നാവികസേനയുടെ ബലംകൊണ്ടായിരുന്നു. കോളനികള്‍ സ്ഥാപിച്ച മറ്റേതൊരു രാഷ്ട്രത്തെയുംപോലെ ഇംഗ്ലണ്ടും കോളനികളെ ചൂഷണം ചെയ്തിരുന്നു. ആ പ്രദേശങ്ങളിലെ പ്രകൃതിവിഭവങ്ങളെ മാതൃരാജ്യത്തിന്റെ ലാഭത്തിന് ഉപയോഗിച്ചു. ഇംഗ്ലണ്ട് ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ ചെലവാക്കാനുള്ള കമ്പോളമായി കോളനികളെ ഉപയോഗിച്ചു. അതിന് നിയമങ്ങളുമുണ്ടായിരുന്നു. കൂടാതെ കോളനിപ്രദേശങ്ങളില്‍ വിപുലമായ പ്ലാന്റേഷനുകളും ഉണ്ടാക്കി. പഴയ തിരുവിതാംകൂറിന്റെ മലയോരങ്ങളില്‍ ഉണ്ടാക്കിയ വിസ്തൃതമായ തേയിലത്തോട്ടങ്ങള്‍ വഴി വളരെ ലാഭം ചില ബ്രിട്ടീഷ് കമ്പനികള്‍ ഉണ്ടാക്കിയിരുന്നു. പുതിയ സമ്പന്നവര്‍ഗങ്ങളുണ്ടായി; കച്ചവടത്തിലും വ്യവസായത്തിലും ഏര്‍പ്പെട്ടിരുന്നവര്‍ ജന്മിമാരെക്കാള്‍ ധനികരാവുകയും രാഷ്ട്രീയരംഗത്തേക്കു കടന്നുവരികയും ചെയ്തു. ഈസ്റ്റ്ഇന്ത്യാക്കമ്പനിയില്‍ സാധാരണ ജോലിക്കാരായി പോയവര്‍പോലും വളരെ ധനം ആര്‍ജിച്ചു മടങ്ങുകയും പ്രഭുക്കന്മാരുടെ പുത്രന്മാര്‍ക്കെതിരായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പലപ്പോഴും വിജയിക്കുകയും ചെയ്തു.

അടിമസമ്പ്രദായം

കോളനികളുടെ വികസനചരിത്രത്തിലെ മറ്റൊരു ഘട്ടം അടിമസമ്പ്രദായം അവസാനിപ്പിക്കാന്‍ നടപടികളെടുത്തതാണ്. അന്യരാജ്യങ്ങളിലെ പ്രദേശങ്ങള്‍ കൈയടക്കിയവര്‍ക്കു ജോലിചെയ്യുന്നതിന് അടിമകളെ നിയോഗിച്ചിരുന്നു. ഇംഗ്ലണ്ട് ചില രാജ്യങ്ങള്‍ക്ക് അടിമകളെ നല്കുകയും ചെയ്തു. അടിമക്കച്ചവടത്തിനും അടിമസമ്പ്രദായത്തിനും എതിരായി പല ചിന്തകന്മാരും സാമൂഹിക പരിഷ്കര്‍ത്താക്കളും ശബ്ദമുയര്‍ത്തി. ക്രമേണ അത് നിര്‍ത്തലാക്കപ്പെട്ടു. എബ്രഹാം ലിങ്കണ്‍ യു.എസ്സില്‍ അടിമത്തം അവസാനിപ്പിച്ചു. അതിനെത്തുടര്‍ന്ന് അത് അവസാനിപ്പിക്കുന്നതിനുള്ള നിയമം ഇംഗ്ലണ്ട്, ഹോളണ്ട്, സ്വീഡന്‍, ഫ്രാന്‍സ് മുതലായ രാജ്യങ്ങള്‍ പാസ്സാക്കി. എന്നാലും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പ്രയാസമുണ്ടായി. കോളനികള്‍ ഉറപ്പിക്കുന്നതിന് അടിമകളെക്കൊണ്ട് ജോലി ചെയ്യിക്കുകയെന്നത് ഒഴിച്ചുകൂടാന്‍ വയ്യാത്ത കാര്യമായിരുന്നു.

ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലും കോളനികള്‍ സ്ഥാപിക്കാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. 1808-ല്‍ സിറാലിയോണും 1816-ല്‍ ഗാംബിയയും 1821-ല്‍ ഗോള്‍ഡ് കോസ്റ്റും കോളനികളായി.

അനൗപചാരിക സാമ്രാജ്യം

വിദേശ രാജ്യങ്ങളില്‍ കോളനികളും അവയിലൂടെ സാമ്രാജ്യങ്ങളും സൃഷ്ടിക്കുന്നതുവഴിയുണ്ടാകുന്ന നേട്ടങ്ങളില്‍ ചിലത് മറ്റുതരത്തിലും ഉണ്ടാകുമെന്ന് ഇംഗ്ലണ്ട് മുതലായ രാജ്യങ്ങള്‍ കണ്ടു. അതായത് അനൗപചാരിക സാമ്രാജ്യങ്ങളും ഉണ്ടാക്കാമെന്നു മനസ്സിലാക്കി. ഔപചാരിക സാമ്രാജ്യത്വത്തിന് വിധേയരായ രാജ്യവാസികളില്‍ സ്വാതന്ത്ര്യേച്ഛയും ദേശീയബോധവും വന്നുതുടങ്ങിയതോടെ കോളനികളുടെ രൂപവത്കരണം പ്രയാസമേറിയതായിത്തീര്‍ന്നു. അനൌപചാരിക സാമ്രാജ്യം സ്വതന്ത്രമായ വാണിജ്യബന്ധങ്ങളിലൂടെയാണ് ഉണ്ടാക്കുന്നത്. ഒരു രാജ്യത്തിലെ വ്യാവസായികോത്പന്നങ്ങള്‍ വിറ്റഴിക്കുകവഴിയും ചില രംഗങ്ങളില്‍ കുത്തക പുലര്‍ത്തുകവഴിയും സാമ്പത്തികമേധാവിത്വം സ്ഥാപിക്കാവുന്നതാണ്. അങ്ങനെ ഔപചാരികസാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത് അനൗപചാരിക സാമ്രാജ്യത്വം പുലര്‍ത്തിപ്പോരുന്ന സമ്പ്രദായം ഇന്നും അവസാനിച്ചിട്ടില്ല. ഇംഗ്ളണ്ട് ഈ മാര്‍ഗത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ആധിപത്യം നിലനിര്‍ത്തിപ്പോരുന്നുണ്ട്.

ബ്രിട്ടന്റെ മേല്‍ക്കോയ്മ

ആവിയുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കപ്പലുകള്‍ പ്രചാരത്തില്‍ വന്നത് കോളനിസമ്പ്രദായത്തെ ബലപ്പെടുത്തി. ബ്രിട്ടന് ഈ രംഗത്ത് നേതൃത്വം നേടാനും കഴിഞ്ഞു. 1800-78 കാലത്താണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിദേശാധിപത്യം നേടാന്‍ കഴിഞ്ഞത്. ഭൂമിയിലെ കര പ്രദേശങ്ങളുടെ 67 ശതമാനം വരെ യൂറോപ്യന്‍ ശക്തികളുടെ ഉടമയില്‍ വന്നു. 19-ാം ശതകത്തിന്റെ ആദ്യകാലം തൊട്ടുതന്നെ പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും മേല്‍ക്കോയ്മ ക്ഷയിക്കാന്‍ തുടങ്ങി; പ്രത്യേകിച്ച് തെക്കേ അമേരിക്കയില്‍. അവിടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ വളര്‍ന്നു. ഐബീരിയന്‍ ഉപദ്വീപില്‍ ഫ്രഞ്ചുകാര്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സും ബ്രിട്ടനുമായി നടന്ന യുദ്ധം നീണ്ടുപോയി. അക്കാലമത്രയും കോളനികളുടെ ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ സ്പെയിനിനും പോര്‍ച്ചുഗലിനും കഴിയാതെ വന്നു. യുദ്ധം തീര്‍ന്നതിനുശേഷവും പല കാരണങ്ങളാല്‍ ആ നില തുടര്‍ന്നു. 1825-ഓടെ സ്പെയിനിന് തെക്കേ അമേരിക്കയില്‍ ക്യൂബയും പോര്‍ട്ടോറിക്കോയും ഒഴികെയുള്ള കോളനികള്‍ നഷ്ടപ്പെട്ടു. അക്കാലത്തുതന്നെ ബ്രസീല്‍ പോര്‍ച്ചുഗലില്‍നിന്നു സ്വതന്ത്രമായി. ഈ സന്ദര്‍ഭം, ബ്രിട്ടന്‍ ആ സ്വതന്ത്രരാജ്യങ്ങളുമായി കച്ചവടക്കരാറുകള്‍ വഴി ബന്ധപ്പെടാനുപയോഗിച്ചു. പഞ്ഞിയും തുണിത്തരങ്ങളും വന്‍തോതില്‍ ഈ പ്രദേശങ്ങളിലേക്കു കയറ്റുമതി ചെയ്യാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. അങ്ങനെ രാഷ്ട്രീയമേല്‍ക്കോയ്മ പുലര്‍ത്താതെതന്നെ ബ്രിട്ടന്‍ ആ പ്രദേശങ്ങളിലെ വാണിജ്യമേധാവിത്വം നേടിയെടുത്തു.

1820-നു ശേഷമുള്ള 100 വര്‍ഷങ്ങള്‍ക്കിടയില്‍ യൂറോപ്പിന്റെ പല ഭാഗങ്ങളില്‍നിന്നായി മേല്പറഞ്ഞ പ്രദേശങ്ങളിലേക്കു 5.5 കോടിയോളം ജനങ്ങള്‍ കുടിയേറി. അതിനുള്ള പ്രധാനകാരണം അക്കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രയാസങ്ങളും കൃഷിഭൂമി വേണ്ടത്ര ലഭിക്കായ്കയും ഭൂമിക്കും തൊഴിലിനുമുള്ള സാധ്യതകള്‍ വിദേശത്തു കൂടുതല്‍ ലഭ്യമായതുമായിരുന്നു. മാത്രമല്ല, ചില പ്രദേശങ്ങളിലെ മതപരമായ അസഹിഷ്ണുതയും സ്വേച്ഛാധിപതികളുടെ ക്രൂരതയും മര്‍ദനവും യുദ്ധസേവനത്തില്‍നിന്നു രക്ഷപ്പെടാനുള്ള ആഗ്രഹവും സാമൂഹികവും സാമ്പത്തികവുമായി വളര്‍ച്ചനേടാനുള്ള സാധ്യതയും കാരണങ്ങളായിരുന്നു. അവരില്‍ ഭൂരിപക്ഷവും കുടിയേറിയത് അമേരിക്കയിലും ആസ്റ്റ്രേലിയയിലുമായിരുന്നു. എന്നാല്‍, അമേരിക്കയിലെ ഇന്ത്യക്കാരെയും ആസ്റ്റ്രേലിയിലെ ആദിവാസികളെയും വന്‍തോതില്‍ നശിപ്പിച്ചുകൊണ്ടാണ് കുടിയേറ്റക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതും ആധിപത്യം സ്ഥാപിച്ചതും. ഫലഭൂയിഷ്ഠവും സൌകര്യപ്രദവുമായ ഭൂമി കുടിയേറ്റക്കാര്‍ കൈക്കലാക്കുക കാരണം ആദിവാസികള്‍ക്ക് ഉള്‍പ്രദേശങ്ങളിലേക്ക് ഓടിപ്പോകേണ്ടതായി വന്നു. അമേരിക്കയില്‍ ഇന്ത്യക്കാരെ അവര്‍ക്കു മാത്രമായി നീക്കിവച്ച പ്രദേശങ്ങളില്‍ പാര്‍പ്പിക്കുകയെന്ന സമ്പ്രദായം പിന്നീട് സ്വീകരിക്കപ്പെട്ടു.

കോളനികള്‍ സാമ്രാജ്യത്വത്തിലേക്ക് വളര്‍ന്നത് പ്രധാനമായും 1875-1914 കാലഘട്ടത്തിലായിരുന്നു. അക്കാലത്ത് കോളനികള്‍ സ്ഥാപിക്കുന്നതില്‍ വളരെ വര്‍ധനയുണ്ടായി. അതുപോലെ കൊളോണിയല്‍ ശക്തികളുടെ എണ്ണം കൂടുകയും ചെയ്തു. ആഫ്രിക്ക ഏതാണ്ടു മുഴുവനും കൊളോണിയല്‍ ശക്തികളുടേതായി; ഏഷ്യയുടെ ഒട്ടേറെ പ്രദേശങ്ങളും പസിഫിക്കിലെ ഒട്ടേറെ ദ്വീപുകളും. 1800-75 വരെ പ്രതിവര്‍ഷം 2,36,000 ച.കി.മീ. സ്ഥലം വീതമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നേടിയിരുന്നത്. 1875-നുശേഷം 1914-വരെ ആ നേട്ടം പ്രതിവര്‍ഷം 7,70,000 ച.കി.മീ. ആയി വര്‍ധിച്ചു. അതായത് 1914-ല്‍ ഭൂമിയുടെ 85 ശതമാനവും സാമ്രാജ്യശക്തികളുടെ കൈവശമായി. ഗ്രേറ്റ്ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ മുതലായവയെക്കൂടാതെ ജര്‍മനി, ബെല്‍ജിയം, ഇറ്റലി, യു.എസ്, ജപ്പാന്‍ എന്നിവയും കോളനികള്‍ സ്ഥാപിക്കുന്നതില്‍ നേട്ടം കൈവരിച്ചു. പൗരസ്ത്യരാജ്യങ്ങളില്‍പ്പെടുന്ന ഒരു രാജ്യം കോളനികള്‍ സ്ഥാപിക്കുന്നത് ആധുനിക ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു.

കോളനികള്‍ ഇങ്ങനെ വളര്‍ന്നതോടൊപ്പം അവ തമ്മിലുള്ള മത്സരങ്ങളും വര്‍ധിക്കാന്‍ തുടങ്ങി. കൂടാതെ കോളനിവാസികളുടെ ആവശ്യങ്ങള്‍ സാധിക്കുന്നതിന് പല മാതൃരാജ്യങ്ങളും വ്യവസായവത്കരണം വിപുലമാക്കുകയും ചെയ്തു. ബ്രിട്ടന്‍ തങ്ങളുടെ കോളിനികളുമായി വാണിജ്യം നടത്തുന്നതിന് ചില വ്യവസായങ്ങളും ആരംഭിച്ചു. അതോടൊപ്പം സാര്‍വലൗകികാടിസ്ഥാനത്തിലുള്ള ഒരു സമ്പദ് വ്യവസ്ഥ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യവും ആ രാജ്യത്തിനുണ്ടായി. വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത സാധനങ്ങളും വിഭവങ്ങളും കോളനികളില്‍ നിന്നു ശേഖരിക്കുകയും ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നതിനും, നിര്‍മിച്ചുകഴിഞ്ഞ സാധനങ്ങള്‍ കോളനികളിലേക്കു എത്തിക്കുന്നതിനും ആവശ്യമായ കപ്പലുകളും ഗ്രേറ്റ്ബ്രിട്ടന്‍ സജ്ജീകരിച്ചു. അവയുടെ രക്ഷയ്ക്കായി സൈന്യങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയതും കോളനികളുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട കാര്യമാകുന്നു. നാവികസേനയെ വിപുലീകരിച്ചു. തുടര്‍ന്ന് ഒട്ടേറെ സംഘടനകളുണ്ടായി. സാമ്രാജ്യതാത്പര്യങ്ങളോടൊപ്പം വ്യവസായ, വാണിജ്യ, സാമ്പത്തിക താത്പര്യങ്ങളും വളര്‍ന്നു തുടങ്ങി.

19-ാം ശതകത്തിന്റെ അന്ത്യത്തോടെ സാര്‍ ഭരണത്തിലിരുന്ന റഷ്യയും അതിന്റെ ഭൂപ്രദേശങ്ങള്‍ വിപുലപ്പെടുത്തുകയുണ്ടായി. അയല്‍പ്രദേശങ്ങള്‍ കൈവശപ്പെടുത്താനാണ് റഷ്യ ശ്രമിച്ചത്. സൈബീരിയയും യുക്രെയ്നും കൈവശപ്പെടുത്തി റഷ്യക്കാര്‍ ആ പ്രദേശങ്ങളില്‍ കുടിയേറി താമസിക്കാന്‍ തുടങ്ങി. ആ പ്രദേശങ്ങളിലേക്കു റെയില്‍വേ നീട്ടുകയും വ്യവസായങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ അവിടത്തെ ജനങ്ങളുടെ സാമൂഹിക ജീവിതത്തില്‍ റഷ്യക്കാര്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ ശ്രമിച്ചിരുന്നില്ല. സാമ്പത്തികരംഗത്തും അവര്‍ ഇടപെട്ടിരുന്നില്ല. ക്രമേണ കാക്കസസ്, മധ്യേഷ്യ എന്നീ പ്രദേശങ്ങളിലും റഷ്യ കടന്നുചെന്നു. റഷ്യയുടെയും ഇന്ത്യയുടെയും പ്രദേശങ്ങള്‍ തമ്മിലുള്ള ദൂരം കുറഞ്ഞുവരുന്നത് ബ്രിട്ടനു വളരെ പ്രയാസമുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലുണ്ടായ 1907-ലെ ആംഗ്ലോ-റഷ്യന്‍ ഉടമ്പടിയനുസരിച്ച് അഫ്ഗാനിസ്താന്റെ വടക്കേ അതിര്‍ത്തി നിര്‍ണയിക്കുകയും പേര്‍ഷ്യയെ രണ്ടായി വിഭജിക്കുകയും ചെയ്തു. ബ്രിട്ടനും മറ്റും ചൈനാവന്‍കരയിലും കടന്നുകയറാന്‍ ശ്രമിച്ചതിന്റെ ഫലമായി അതും വിഭജിക്കപ്പെട്ടു. ചൈനയുടെ അനാശ്രിതത്വത്തിന് വലിയ തകരാറുണ്ടായില്ലെങ്കിലും സാമ്പത്തികമായ വിധേയത്വം ഉണ്ടായി. അതുകഴിഞ്ഞ് 1842-ല്‍ ബ്രിട്ടന്റെ ആക്രമണം നാങ്കിങ് ഉടമ്പടിക്കു വഴിതെളിക്കുകയും ഹോങ്കോങ് ബ്രിട്ടീഷുകാര്‍ക്കു കിട്ടുകയും പല കച്ചവട സൗജന്യങ്ങളും അവര്‍ നേടിയെടുക്കുകയും ചെയ്തു. പുറകെ ഫ്രാന്‍സും റഷ്യയും ഐക്യനാടുകളും അത്തരം ഉടമ്പടികള്‍ ചൈനയുമായി നടത്തി ചില അവകാശങ്ങള്‍ നേടുകയുണ്ടായി.

പാശ്ചാത്യരാജ്യങ്ങളുടെ കൊളോണിയല്‍ വികാസത്തിന് വിധേയമാകാത്ത ഒരു രാജ്യം ജപ്പാനായിരുന്നു. വിദേശശക്തികള്‍ക്കു ചൈനയില്‍ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനം ജപ്പാനില്‍ നടന്നില്ല. വിദേശരാജ്യങ്ങളിലെ വ്യാവസായികോത്പന്നങ്ങള്‍ക്ക് ചൈന വിപണനകേന്ദ്രമായതുപോലെ ജപ്പാനായില്ല. വിദേശികള്‍ക്ക് വാതിലുകള്‍ തുറന്നുകൊടുക്കാന്‍ ജപ്പാന്‍ തയ്യാറായില്ല.

20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ആഫ്രിക്ക ഏറെക്കുറെ പൂര്‍ണമായിത്തന്നെ പാശ്ചാത്യശക്തികള്‍ ഒന്നിച്ചുചേര്‍ന്ന് വിഭജിച്ചെടുത്തിരുന്നു. സ്വതന്ത്രമായ പ്രദേശങ്ങള്‍ കുറവായിരുന്നു. ഇറ്റലിക്കും കോളനികളുണ്ടായിരുന്നു. മാതൃരാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ കൂടക്കൂടെ നടന്നിരുന്നു.

ഒന്നാം ലോകയുദ്ധകാലം

കോളനികളുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു ഘട്ടം ആരംഭിക്കുന്നത് 1914-ലാണ് (ഒന്നാം ലോകയുദ്ധം ആരംഭിച്ചകാലം). ഒന്നാം ലോകയുദ്ധത്തിലെ ജയാപജയങ്ങളുടെ അടിസ്ഥാനത്തില്‍ കോളനികളുടെ ഘടനയിലും ഉടമയിലും മാറ്റങ്ങളുണ്ടായി. യുദ്ധം കഴിഞ്ഞ് 1919-ല്‍ നടന്ന വെഴ്സയില്‍സ് ഉടമ്പടിയനുസരിച്ച് ജര്‍മനിക്കുണ്ടായിരുന്ന സമുദ്രാന്തരകോളനികള്‍ നഷ്ടപ്പെട്ടു. ലീഗ് ഒഫ് നേഷന്‍സിന്റെ കവനന്റ് അനുസരിച്ച് ഏറ്റെടുത്ത കോളനികളുടെ ഭരണം വിവിധ രാജ്യങ്ങളെ ഏല്പിച്ചു. 1923-ലെ ലൌസന്‍ ഉടമ്പടിയനുസരിച്ച് ടര്‍ക്കിയുടെ കോളനികളെ മാന്‍ഡേറ്റ് ഏര്‍പ്പാടിന് വിധേയമാക്കി. സിറിയയും ലെബനോണും ഫ്രാന്‍സിന്റെ മേല്‍നോട്ടത്തിന്‍ കീഴിലായി; പലസ്തീനും ട്രാന്‍സ്-ജോര്‍ദാനും ബ്രിട്ടന്റെ മേല്‍നോട്ടത്തിലും. ആഫ്രിക്കയിലെ ചില പ്രദേശങ്ങളെയും അപ്രകാരം ചില രാജ്യങ്ങളുടെ ഭരണത്തിലാക്കി. ഇക്കാലത്താണ് കോളനി പ്രദേശങ്ങളില്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങിയത്. ദേശീയ ബോധത്താല്‍ ഉത്തേജിതരായ ജനങ്ങള്‍ തങ്ങളുടെ കോളനികള്‍ക്ക് പൂര്‍ണമായ സ്വയംഭരണം വേണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ ഫലമായി 1922-ല്‍ ഈജിപ്തും 1932-ല്‍ ഇറാഖും സ്വതന്ത്രമായി. എന്നാല്‍ അക്കാലത്തുണ്ടായ പ്രധാന സംഭവമാണ് 1917-ലെ റഷ്യന്‍ വിപ്ലവം. സാമ്രാജ്യശക്തികള്‍ക്കെതിരെ പോരാടാന്‍ കോളനികളിലെ ജനങ്ങളില്‍ ഇതു പ്രേരണ ചെലുത്തി. സ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്ന് അവര്‍ മനസ്സിലാക്കി. അക്കാലത്ത് സ്വതന്ത്രമായ ഐറിഷ് ഫ്രീസ്റ്റേറ്റ് 1923-ല്‍ രൂപംകൊണ്ടതാണ്. മൊറോക്കോയിലും ജാവയിലും സുമാത്രയിലും മറ്റു പല പ്രദേശങ്ങളിലും സ്വാതന്ത്ര്യസമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരവും കൂടുതല്‍ സജീവമായിത്തീര്‍ന്നു. ഡച്ചു ഭരണത്തിനെതിരായി കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ ജാവ, സുമാത്ര എന്നീ പ്രദേശങ്ങളില്‍ നടന്ന ജനമുന്നേറ്റം വിജയിച്ചില്ല. ആഫ്രിക്കയില്‍ പലയിടങ്ങളിലും മതങ്ങളുടെ പിന്തുണയോടെയായിരുന്നു സ്വാതന്ത്ര്യസമരം നടത്തപ്പെട്ടത്.

ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടന്റെ നാവികബലം ക്രമേണ കുറയുകയും യു.എസ്സിന്റേതും ജപ്പാന്റേതും വര്‍ധിക്കുകയും ചെയ്തു; പ്രത്യേകിച്ച് പസിഫിക് മേഖലയില്‍. തന്മൂലം ഐക്യനാടുകള്‍ക്കു കാനഡയിലും ആസ്റ്റ്രേലിയയിലും സ്വാധീനം ലഭിച്ചു. വാണിജ്യരംഗത്ത് ഐക്യനാടുകള്‍ വികസിച്ചു തുടങ്ങി. കൂടാതെ ലോകത്തിലെ എണ്ണ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളെയും സ്വാധീനിക്കാനാരംഭിച്ചു. ലാറ്റിന്‍ അമേരിക്കയില്‍, വിശേഷിച്ചു മധ്യ അമേരിക്കയില്‍, സൈനിക ഇടപെടല്‍ വഴിയും മറ്റും ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, പാനമ, നിക്കരാഗ്വ, ഹെയ്റ്റി എന്നിവയെ ഏറെക്കുറെ സംരക്ഷിത രാജ്യങ്ങളാക്കാന്‍ കഴിഞ്ഞു. 1931-ല്‍ മഞ്ചൂറിയയില്‍ ഒരു പാവ ഗവണ്‍മെന്റുണ്ടാക്കാന്‍ ജപ്പാനു കഴിഞ്ഞു. ചൈനയുമായുണ്ടാക്കിയ ഉടമ്പടി സ്വാധീനമുറപ്പിക്കാന്‍ ജപ്പാനു സഹായകമായി. ആ സ്വാധീനം രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെടുന്നതുവരെ തുടര്‍ന്നു. 1930-നുശേഷം ജര്‍മനിയില്‍ നാസിപാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു സാമ്രാജ്യം സൃഷ്ടിക്കാനുള്ള ശ്രമം നടന്നു. മുസ്സോളിനിയുടെ ഇറ്റലിയും അടങ്ങിയിരുന്നില്ല. 1935-ല്‍ ഇറ്റലി എത്യോപ്യയെ ആക്രമിച്ചു കീഴടക്കി.

രണ്ടാം ലോകയുദ്ധകാലം

കോളനികള്‍ സ്വാതന്ത്ര്യത്തിലേക്ക്. രണ്ടാം ലോകയുദ്ധം കഴിഞ്ഞതോടെ കോളനികളുടെ അന്തരീക്ഷം പാടേ മാറാന്‍ തുടങ്ങി. ദേശീയബോധത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിതപ്രസ്ഥാനങ്ങള്‍ ശക്തമായി രൂപംകൊണ്ടു. യുദ്ധത്തില്‍ വന്‍കിടശക്തികള്‍ക്കു കോളനികളില്‍ ചിലത് സഹായം നല്കിയതു തന്നെ, സ്വാതന്ത്ര്യത്തിനുള്ള അവകാശവാദങ്ങള്‍ പരിഗണിക്കണമെന്ന വ്യവസ്ഥയിലായിരുന്നു. കൂടുതല്‍ സ്വാതന്ത്ര്യവും രാഷ്ട്രീയസമ്മേളനങ്ങളില്‍ പ്രാതിനിധ്യവും മറ്റും വേണമെന്ന ആവശ്യങ്ങള്‍ ശക്തമായിത്തന്നെ ഉന്നയിക്കപ്പെട്ടു. 1945-ല്‍ മാഞ്ചെസ്റ്ററില്‍ വച്ചു നടന്ന 5-ാം പാന്‍- ആഫ്രിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ പ്രമേയങ്ങള്‍, സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചു സ്വാതന്ത്ര്യം നേടുന്നതിന് ബലപ്രയോഗം സ്വീകരിക്കണമെന്നു ആഹ്വാനം ചെയ്തു. ജപ്പാന്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഇന്തോ-ചൈന, ഇന്തോനേഷ്യ, മ്യാന്മര്‍, ഫിലിപ്പീന്‍സ് മുതലായ പ്രദേശങ്ങളിലും സായുധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി. യുദ്ധത്തിന്റെ ഫലമായി ദുര്‍ബലമായിത്തീര്‍ന്ന ബ്രിട്ടനെതിരെ ഇന്ത്യയിലും സമരം ശക്തമായിത്തുടങ്ങി. ഫ്രാന്‍സിനും നെതര്‍ലന്‍ഡ്സിനും ബെല്‍ജിയത്തിനും എതിരെ അവരുടെ കോളനികള്‍ പോരാടി. സോവിയറ്റ് യൂണിയന്‍ ഒരു ലോകശക്തിയായി വളര്‍ന്നു. കോളനികളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്നും ലോകജനതകള്‍ക്കു സ്വാതന്ത്ര്യം ലഭിക്കണമെന്നും എല്ലാത്തരത്തിലുമുള്ള ചൂഷണവും നിര്‍ത്തണമെന്നുമുള്ള വാദഗതിക്ക് സോവിയറ്റ് യൂണിയനും പിന്തുണ നല്കി. അങ്ങനെ ലെബനോണും സിറിയയും 1941-ലും, ട്രാന്‍സ്-ജോര്‍ദാനും ഫിലിപ്പീന്‍സും 1946-ലും, പലസ്തീനും മ്യാന്മറും ശ്രീലങ്കയും 1948-ലും സ്വതന്ത്രമായി. തുടര്‍ന്ന് നിരവധി കോളനികള്‍ സ്വാതന്ത്ര്യം നേടി. ഐക്യരാഷ്ട്ര സമിതിയുടെ പരിപാടികളും ഈ മാറ്റത്തെ അനുകൂലിച്ചിരുന്നു. 1942-ല്‍ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് പുത്രികാരാജ്യപദവി നല്കാമെന്നു പറഞ്ഞത് ഇന്ത്യയ്ക്ക് സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കപ്പെട്ടു. ഇന്ത്യയെന്നും പാകിസ്താനെന്നും ഇന്ത്യ രണ്ടായി. വിഭജിക്കപ്പെട്ടു. മലയ 1957-ല്‍ സ്വതന്ത്രമായി. ചൈനയിലെ ജനകീയ റിപ്പബ്ലിക് 1949-ല്‍ രൂപം കൊണ്ടതോടെ അതിന്റെ ചിലഭാഗങ്ങളില്‍ നിലനിന്നിരുന്ന വിദേശീയ മേല്‍ക്കോയ്മ അവസാനിച്ചു. ഇന്തോ-ചൈനയിലെ സായുധ വിപ്ലവത്തിന്റെ ഫലമായി 1954-ല്‍ ജനീവാസമ്മേളനത്തില്‍ ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ടു. യു.എസ്. സൈനികമായി ഇടപെട്ടെങ്കിലും 1973-ല്‍ അവര്‍ക്കു യുദ്ധം നിര്‍ത്തേണ്ടതായി വന്നു.

ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങളില്‍ 1951-ല്‍ ലിബിയയും 1956-ല്‍ മൊറോക്കോ, എത്യോപ്യ, സുഡാന്‍ ലൈബീരിയ എന്നിവയും സ്വതന്ത്രമായി. അക്രമത്തിന്റെ മാര്‍ഗത്തിലൂടെയാണ് ഇവയില്‍ ചിലത് സ്വാതന്ത്ര്യം നേടിയത്. 1962-ല്‍ അള്‍ജീരിയ സ്വതന്ത്രമായി. തങ്ങളുടെ ആധിപത്യം ആ പ്രദേശങ്ങളില്‍ തുടര്‍ന്നു നിലനിര്‍ത്താന്‍ സാധ്യമല്ലെന്നു ബോധ്യമായതോടെയാണ് ഫ്രാന്‍സും ബ്രിട്ടനും ബെല്‍ജിയവും വഴങ്ങാന്‍ തയ്യാറായത്. ആ പ്രദേശങ്ങളിലെ ദേശീയമുന്നേറ്റം തികച്ചും ശക്തമായിരുന്നു. ഘാന, കെനിയ, താങ്കനിക്ക, വടക്കേ റൊഡേഷ്യ, ഫ്രഞ്ച് വെസ്റ്റ് ആന്‍ഡ് ഇക്വറ്റോറിയല്‍ ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെ ജനമുന്നേറ്റം കൊളോണിയല്‍ വ്യവസ്ഥിതിയുടെ അടിത്തറ കുലുക്കാന്‍ തുടങ്ങി. അതിനെത്തുടര്‍ന്നുണ്ടായ ലോകാഭിപ്രായവും കോളനിസമ്പ്രദായം നിര്‍ത്തലാക്കുന്നതിനു സഹായകമായിരുന്നു. സ്വതന്ത്രമായ പല രാജ്യങ്ങളും അവയുടെ അധീശ രാജ്യങ്ങളുമായി ചില ബന്ധങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തുന്നതിനു മുന്നോട്ടു വരികയും ചെയ്തു.

ബ്രിട്ടീഷ് കോളനികള്‍

ബ്രിട്ടീഷ് ദ്വീപുകള്‍, കോമണ്‍വെല്‍ത്തിലെ സ്വതന്ത്രമായ അംഗരാജ്യങ്ങള്‍, അവയുടെ പ്രവിശ്യകളും സ്റ്റേറ്റുകളും അസോസിയേറ്റഡ് സ്റ്റേറ്റുകളും ഇവ ഒഴികെയുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ ഡൊമിനിയനുകളുടെ ഭാഗങ്ങളെയാണ് ബ്രിട്ടീഷ് കോളനികള്‍ എന്നു പറയുന്നത്. കോളനിയില്‍ ജനിച്ചയാളുകളെ ബ്രിട്ടീഷ് പൗരന്മാരായി കണക്കാക്കുന്നു. ഓരോ കോളനിക്കും അതിന്റെ ഭരണരീതി വ്യവസ്ഥചെയ്യുന്ന രേഖകളുണ്ടാകും. അവ ഓര്‍ഡര്‍ ഇന്‍ കൌണ്‍സിലോ ലെറ്റേഴ്സ് പേറ്റന്റോ പാര്‍ലമെന്റ് പാസ്സാക്കുന്ന ആക്റ്റോ ആകാം. നിയമസമിതി, ഭരണസമിതി, ഉയര്‍ന്ന കോടതികള്‍ മുതലായവയുടെ ഘടനയെയും സംവിധാനത്തെയും ഇവയില്‍ വ്യവസ്ഥചെയ്തിരിക്കും. സാധാരണയായി ഓരോന്നിനും ഓരോ ഗവര്‍ണര്‍ ഉണ്ടായിരിക്കും. തന്റെ കര്‍ത്തവ്യങ്ങള്‍ എങ്ങനെ നിര്‍വഹിക്കണമെന്നും അധികാരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹത്തിന് സെക്രട്ടറി ഒഫ് സ്റ്റേറ്റ് നിര്‍ദേശങ്ങള്‍ നല്കും. അവയെ റോയല്‍ ഇന്‍സ്ട്രക്ഷന്‍സ് എന്നു പറയുന്നു. കോളനികള്‍ പല സ്വഭാവത്തിലുള്ളവയാണ്. അവയുടെമേല്‍ എങ്ങനെ ആധിപത്യം ആര്‍ജിക്കുന്നു എന്നത് പ്രധാനമായ കാര്യമാണ്. ജനങ്ങളില്ലാത്തതോ അല്ലെങ്കില്‍ അപരിഷ്കൃതരായ ജനങ്ങളുള്ളതോ ആയ പ്രദേശത്തു കുടിയേറിയതുവഴിയാണ് ചില കോളനികള്‍ രൂപം കൊള്ളുക. വേറെ ചില പ്രദേശങ്ങളില്‍ രാഷ്ട്രീയമായി സംഘടിച്ച ജനസമൂഹങ്ങളുണ്ടായിരിക്കും. അവയുടെമേല്‍ ആക്രമണം നടത്തിയോ, അവര്‍ സ്വമേധയാ വിട്ടുകൊടുത്തോ കൈവശം വരുന്ന കോളനികളുമുണ്ട്. ഉത്തരവാദഭരണം നിലവിലുള്ള കോളനികളും കാണും. അവയെ സ്വയംഭരണം നടത്തുന്ന കോളനികളെന്നു പറയുന്നു. അത്തരം ഭരണസമ്പ്രദായമില്ലാത്ത കോളനികളെ സ്വയംഭരണമില്ലാത്ത കോളനികളെന്നു പറയുന്നു. മുമ്പ് അവയെ ക്രൌണ്‍ കോളനികളെന്നു പറഞ്ഞുവന്നിരുന്നു.

ബ്രിട്ടീഷുകാര്‍ കുടിയേറുന്നതുവഴി രൂപംകൊള്ളുന്ന കോളനികളില്‍ അങ്ങനെ കുടിയേറുന്ന കാലത്ത് മാതൃരാജ്യത്തു നിലവിലിരിക്കുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി പാസ്സാക്കുന്ന നിയമങ്ങള്‍, അവ ആ കോളനിക്കോ കോളനികള്‍ക്കു പൊതുവായോ ബാധിക്കുന്നതാണെന്നു പറയാത്തപക്ഷം അവിടെ ബാധകമല്ല. ആക്രമണം വഴിയോ വിട്ടുകിട്ടുന്നതുവഴിയോ രൂപം കൊള്ളുന്ന കോളനികളില്‍ അവിടങ്ങളില്‍ നേരത്തേ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍, അവയെ ബ്രിട്ടീഷ് ക്രൗണ്‍ ഭേദപ്പെടുത്താത്തപക്ഷം പ്രാബല്യത്തിലായിരിക്കും. നിലവിലുള്ള നിയമങ്ങളെ അവ പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ക്കു വിരുദ്ധമോ, ബ്രിട്ടീഷ് ഭരണഘടനാതത്ത്വങ്ങള്‍ക്ക് എതിരോ യൂറോപ്പിലെ ജനങ്ങളുടെ മതപരവും സന്മാര്‍ഗപരവും ആയ തത്ത്വങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതോ ആണെങ്കില്‍ റദ്ദു ചെയ്യുന്നതാണ്. പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ കോളനികള്‍ക്കു ബാധകമാകുമെന്നു വ്യവസ്ഥ ചെയ്താല്‍ മാത്രമേ ബാധകമാവുകയുള്ളൂ.

ഒരു കോളനിക്കു ബാധകമാകുന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കുന്നതോ, ക്രൌണ്‍ നിയമദത്തമായ അധികാരമുപയോഗിച്ചും രാജകീയമായ പ്രത്യേകാവകാശം പ്രയോഗിച്ചും പാസാക്കുന്നതോ, കോളനിക്കു തന്നെ നിയമനിര്‍മാണസഭയുണ്ടെങ്കില്‍ അതു പാസ്സാക്കുന്നതോ ആയ നിയമങ്ങളാണ്. കോളനികള്‍ക്കുവേണ്ടി നിയമമുണ്ടാക്കാന്‍ പാര്‍ലമെന്റിനു പൂര്‍ണമായ അധികാരമുണ്ട്. എന്നാല്‍ സ്വയംഭരണാവകാശമുള്ള കോളനികളുടെ കാര്യത്തില്‍, അവയുടെ സമ്മതത്തോടെ മാത്രമേ നിയമങ്ങള്‍ നിര്‍മിക്കാവൂ എന്നുണ്ട്. പിന്നെ 1865-ലെ കൊളോണിയല്‍ നിയമസാധുത ആക്റ്റ് പാസ്സാക്കിയപ്പോള്‍, അതില്‍ പാര്‍ലമെന്റിന്റെ ഒരു ആക്റ്റോ അതിലെ ഏതെങ്കിലും വ്യവസ്ഥയോ ഒരു കോളനിക്കു ബാധകമാകുമെന്നു പറയുന്നത്, അങ്ങനെയുള്ള കോളനിക്കു അതു ബാധകമാകുമെന്നു പാര്‍ലമെന്റിന്റെ ആക്റ്റ് പ്രകടമായ വാക്കുകളിലോ ആവശ്യമായ അര്‍ഥകല്പനയാലോ വ്യവസ്ഥ ചെയ്യുന്നെങ്കിലാണ്. എന്നാല്‍ പലപ്പോഴും ക്രൗണിന്റെ ഓര്‍ഡര്‍ ഇന്‍ കൗണ്‍സില്‍ വഴിയായിരുന്നു വ്യവസ്ഥകളുണ്ടാക്കിയിരുന്നത്. അഡ്മിറാലിറ്റി, ക്ഷേത്രാധികാരിത, ആകാശയാത്ര, സായുധസേന, പകര്‍പ്പ വകാശം, നാണയം, അഭയാര്‍ഥികള്‍, അന്താരാഷ്ട്ര ഉടമ്പടികള്‍, കച്ചവടക്കപ്പല്‍, പ്രവര്‍ത്തനം, പൌരത്വം, ഔദ്യോഗികരഹസ്യങ്ങള്‍, ഭരണഘടനാപരമായ മാറ്റങ്ങള്‍ മുതലായ പൊതുതാത്പര്യമുള്ള കാര്യങ്ങള്‍ക്ക് പാര്‍ലമെന്റ് നിയമം നിര്‍മിക്കുന്നതാണ്. ക്രൗണിനാലുള്ള നിയമനിര്‍മാണം ഓര്‍ഡേഴ്സ് ഇന്‍ ക്രൗണ്‍സ് വിളംബരങ്ങള്‍, ലെറ്റേഴ്സ് പേറ്റന്റ് എന്നിവ വഴിയാണ് നടത്തുന്നത്. കുടിയേറിപ്പാര്‍ത്ത കോളനികളുടെ-സെറ്റില്‍ഡ് കോളനികളുടെ-കാര്യത്തില്‍, അവിടത്തെ പ്രജകളുടെ അവകാശങ്ങള്‍ ബ്രിട്ടീഷ് പ്രജകളുടേതിനു തുല്യമാണ്. ക്രൗണിന് ഗവര്‍ണറെയും എക്സിക്യുട്ടീവ് കൗണ്‍സിലിനെയും നിയമിക്കാം. നിയമക്കോടതികള്‍ ഏര്‍പ്പെടുത്താം. നിയമനിര്‍മാണമണ്ഡലത്തിനു നിയമത്തിനു വ്യവസ്ഥചെയ്യാം. ഈ അധികാരങ്ങളെല്ലാം 1887-ലെയും 1945-ലെയും ബ്രിട്ടീഷ് സെറ്റില്‍മെന്റ്സ് ആക്റ്റുകള്‍ അനുസരിച്ചാണ് ക്രൌണിന് നല്കപ്പെട്ടരിക്കുന്നത്. പിടിച്ചടക്കിയതോ വിട്ടുകിട്ടിയതോ ആയ കോളനികളുടെ കാര്യത്തില്‍ ക്രൗണിന് നിയമനിര്‍മാണാധികാരമുണ്ട്. അതു പ്രത്യേകാവകാശമെന്ന നിലയിലുള്ളതാണ്. കോളനിക്ക് ഉപയുക്തമായ ഭരണഘടനയ്ക്കു വ്യവസ്ഥ ചെയ്യാവുന്നതാണ്. നിയമനിര്‍മാണമണ്ഡലമുള്ള കോളനികള്‍ക്കുവേണ്ടി ക്രൗണിന് നിയമനിര്‍മാണം നടത്തിക്കൂടാ. പക്ഷേ, ഏതെങ്കിലും നിയമവ്യവസ്ഥയനുസരിച്ച് പ്രത്യേകവകാശം ക്രൗണിന് സംവരണം ചെയ്തിട്ടുണ്ടെങ്കില്‍ അതനുസരിച്ച് നിയമനിര്‍മാണമാകാം. കോളനികളിലെ നിയമനിര്‍മാണമണ്ഡലങ്ങള്‍ പൂര്‍ണാധികാരമുള്ളവയല്ല. അവയ്ക്കു വ്യവസ്ഥചെയ്യുന്ന സ്റ്റാറ്റ്യൂട്ടിനും ഓഡേഴ്സ്-ഇന്‍-കൗണ്‍സിലിനും അല്ലെങ്കില്‍ ലെറ്റേഴ്സ് പേറ്റന്റിനും കീഴ്പ്പെട്ടുമാത്രമേ അവയ്ക്കു പ്രവര്‍ത്തിക്കാവൂ. സാധാരണയായി അവയ്ക്കു ക്രമസമാധാനവും സദ്ഭരണവും നിലനിര്‍ത്തുന്നതിന് ആവശ്യമായ നിയമങ്ങളുണ്ടാക്കാം.

കോളനികളുടെ നിയമസംബന്ധമായ വ്യവസ്ഥകള്‍, കൊളോണിയല്‍ ലാസ് വാലിഡിറ്റി ആക്റ്റിലാണ് അടങ്ങിയിരിക്കുന്നത്. അത് ഇന്ത്യയ്ക്കും ചാനല്‍ദ്വീപുകള്‍ക്കും ഐല്‍ ഒഫ് മാനും (Isle of Man) ബാധകമായിരുന്നില്ല. അതു പ്രഖ്യാപന സ്വഭാവത്തിലുള്ള ഒരു നിയമമായിരുന്നു. അതിലെ ഒരു വ്യവസ്ഥ, കോളനി നിയമത്തില്‍ ഏതിലെങ്കിലും, ഏതെങ്കിലും പാര്‍ലമെന്റ് നിയമത്തിനോ ഓര്‍ഡറിനോ റഗുലേഷനോ എതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ വ്യാപ്തിയോളം അസാധുവും പ്രവര്‍ത്തനരഹിതവുമായിരിക്കും എന്നാണ്. കോടതികളെ സംവിധാനം ചെയ്യാനും കോളനികളിലെ നിയമനിര്‍മാണമണ്ഡലത്തിന് അധികാരമുണ്ട്. കോടതിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമമുണ്ടാക്കാവുന്നതാണ്. നിയമനിര്‍മാണമണ്ഡലത്തിന്റെതന്നെ സംവിധാനവും അധികാരവും നടപടിക്രമവും സംബന്ധിച്ച നിയമവും അതിനു നിര്‍മിക്കാവുന്നതാകുന്നു. നിയമനിര്‍മാണസഭ പാസാക്കുന്ന ബില്ലുകള്‍ക്കു ഗവര്‍ണറുടെ അനുമതി ആവശ്യമുണ്ട്. ആക്റ്റായിത്തീരുന്നതിന്, ആ അനുമതി അദ്ദേഹത്തിനു ചില സംഗതികളില്‍ നിഷേധിക്കാവുന്നതാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് അദ്ദേഹത്തിന് അയച്ചുകൊടുക്കുന്ന ആദേശങ്ങളില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചുവേണം അനുമതി നിഷേധിക്കാതെതന്നെ, രാജ്ഞിയുടെ അനുമതിക്കായി ബില്ലുകള്‍ റിസര്‍വുചെയ്യാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഇത്തരം കാര്യങ്ങളില്‍ ഉപദേശിക്കുന്നതാണ്. ക്രൗണിന് ഏതെങ്കിലും ബില്ലിനെ നിരസിക്കാനോ റദ്ദു ചെയ്യാനോ അവകാശമുണ്ട്. ഉത്തരവാദഭരണം നിലവിലുള്ള പ്രദേശങ്ങളില്‍ ഈ അധികാരം വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ.

ചില കോളനികളില്‍ നിയമനിര്‍മാണാധികാരം ഗവര്‍ണരില്‍ത്തന്നെ നിക്ഷിപ്തമായിരിക്കുന്നതാണ്. ചില കോളനികളില്‍ ഗവര്‍ണര്‍ക്കു പകരം ഹൈക്കമ്മീഷണര്‍ എന്ന സ്ഥാനമാണുണ്ടായിരിക്കുക. ജനബാഹുല്യമുള്ള കോളനികളില്‍ നിയമസഭയുണ്ടായിരിക്കും. അതിലെ അംഗങ്ങള്‍, എക്സ്-ഒഫിഷ്യോ അംഗങ്ങള്‍ (ഉയര്‍ന്ന എക്സിക്യുട്ടീവ് ഉദ്യോഗസ്ഥന്മാരായിരിക്കും അവര്‍) നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങള്‍ (ഉദ്യേഗസ്ഥന്മാരെ അല്ലാത്തവരോ ആകാം), തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരാണ്. നാമനിര്‍ദേശം ചെയ്യുന്നതു സാധാരണയായി ഗവര്‍ണര്‍മാരാണ്. ചില സംഗതികളില്‍ ക്രൌണ്‍തന്നെ ചെയ്യാറുണ്ട്. നിയമനിര്‍മാണമണ്ഡലം ഒരു സഭമാത്രമുള്ളതോ (ഒരു സഭയേ ഉള്ളുവെങ്കില്‍ നിയമസമിതിയെന്നു പറയും) രണ്ടു സഭകളുള്ളതോ ആകാം. രണ്ടു സഭകളുണ്ടെങ്കില്‍ ഒന്നു നിയമസഭയും മറ്റേത് നിയമസമിതിയും ആയിരിക്കും. ഓരോ കോളനിക്കും യോജിക്കുന്ന തരത്തിലുള്ള നിയമനിര്‍മാണമണ്ഡലമാകും രൂപീകരിക്കുക. കൂടക്കൂടെ അതിന്റെ ഘടനയ്ക്കു മാറ്റം വരുത്തിയെന്നുമിരിക്കും. സമ്മതിദാനാവകാശത്തിന്റെ കാര്യത്തിലും വ്യത്യാസം കാണും. കോളനിയുടെ വികാസത്തിന് യോജിച്ച തരത്തില്‍ ഈവക സംഗതികള്‍ക്കു വ്യവസ്ഥ ചെയ്യുന്നുണ്ടായിരിക്കും.

കോളനിഭരണം. കോളനികളിലെ ഭരണനിര്‍വഹണപരമായ അധികാരങ്ങളുടെ സ്വഭാവവും ശ്രദ്ധിക്കേണ്ടതാകുന്നു. ഭരണം രാജ്ഞിയുടെ പേരില്‍ ഗവര്‍ണര്‍ നിര്‍വഹിക്കുന്നു. സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഉപദേശിക്കുന്നതനുസരിച്ച് രാജ്ഞി ലെറ്റേഴ്സ് പേറ്റന്റ് എന്ന അധികാരപത്രംവഴി ഗവര്‍ണറെ നിയമിക്കുന്നു. അദ്ദേഹത്തിന്റെ അധികാരങ്ങള്‍ രാജ്ഞി നല്കുന്ന ഒരു ആദേശപത്രത്തില്‍ വിവരിച്ചിരിക്കും. സെക്രട്ടറി ഒഫ് സ്റ്റേറ്റിന് കൂടെക്കൂടെ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്കാന്‍ അവകാശമുണ്ട്. നിയമസമിതിയിലേക്കും മറ്റും അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുക, എക്സിക്യുട്ടീവ് കൗണ്‍സിലുണ്ടെങ്കില്‍ അതിലേക്ക് ആളുകളെ നിയമിക്കുക, മന്ത്രിസഭയുണ്ടെങ്കില്‍ അതിലെ അംഗങ്ങളെ നിയമിക്കുക, നീക്കംചെയ്യുക, ഉദ്യോഗസ്ഥരെ നിയമിക്കുക, ബില്ലുകള്‍ക്ക് അനുമതി നല്കുക, അല്ലെങ്കില്‍ നിഷേധിക്കുക, അല്ലെങ്കില്‍ ക്രൗണിന്റെ പരിഗണനയ്ക്കായി സംവരണം ചെയ്യുക, പബ്ലിക്ഫണ്ട് ചെലവുചെയ്യാന്‍ അധികാരപ്പെടുത്തുക, കുറ്റം ചെയ്തവരുടെ ശിക്ഷ ഇളവുചെയ്യുക, അവര്‍ക്കു മാപ്പു കൊടുക്കുക എന്നീ അധികാരങ്ങളും അദ്ദേഹത്തിനു നല്കിയിരിക്കും. കോളനിയുടെ ആഭ്യന്തരമായ ഭദ്രതയ്ക്കുവേണ്ട കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ക്കു അധികാരമുണ്ടായിരിക്കും. നിയമസഭയില്‍ ഒരു ബില്‍ അവതരിപ്പിക്കുകയും നിശ്ചിതകാലയളവിനുള്ളില്‍ അതു പാസാക്കാതിരിക്കുകയുമാണെങ്കില്‍, അതു പാസാക്കിയതായി പരിഗണിക്കണമെന്നു പ്രഖ്യാപിക്കാന്‍ ചിലപ്പോള്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടായിരിക്കും. ഈ അധികാരത്തിന് റിസര്‍വ്ഡ് പവര്‍ എന്നു പറയും. ഈ അധികാരം പ്രയോഗിക്കുമ്പോള്‍ ആ വിവരം സെക്രട്ടറി ഒഫ് സ്റ്റേറ്റിനെ അറിയിക്കേണ്ടതുണ്ട്. മേല്പറഞ്ഞവ കൂടാതെ ചുങ്കം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, വിദേശീയരുടെ പൗരത്വം മുതലായ കാര്യങ്ങള്‍ സംബന്ധിച്ചും അധികാരങ്ങള്‍ നല്കിയിരിക്കും. എന്നാല്‍ വിദേശകാര്യം, യുദ്ധവും സമാധാനവും എന്നിവ സംബന്ധിക്കുന്ന പ്രത്യേകാവകാശങ്ങള്‍ ഗവര്‍ണര്‍ക്കു പ്രത്യായോജനം ചെയ്യുകയില്ല.

കോളനികളുടെ ഭരണത്തെ സഹായിക്കുന്നതിന് എക്സിക്യുട്ടീവ് കൌണ്‍സിലുകളെയോ മന്ത്രിമാരെയോ ഏര്‍പ്പെടുത്താറുണ്ട്. എക്സിക്യുട്ടീവ് കൗണ്‍സിലിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നു. ഭരണസമ്പ്രദായത്തില്‍ വികസനം വേണമെന്ന ഘട്ടം വരുമ്പോള്‍, ഉദ്യോഗസ്ഥരെ നാമനിര്‍ദേശം ചെയ്യുന്ന സമ്പ്രദായം ചുരുങ്ങുകയും അനൗദ്യോഗികാംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്ന രീതി നിലവില്‍ വരികയും ചെയ്യുന്നു. ക്രൗണ്‍കോളനികളില്‍ എക്സിക്യുട്ടീവ് കൗണ്‍സിലിന് ഉപദേശം നല്കുകയെന്ന പരിമിതമായ അധികാരമേയുള്ളൂ. ആ ഉപദേശം സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ജനപ്രതിനിധികള്‍ അടങ്ങുന്ന നിയമസഭയുണ്ടെങ്കില്‍ അവരില്‍ നിന്ന് എക്സിക്യുട്ടീവ് കൗണ്‍സിലില്‍ അംഗങ്ങളായി വരുന്നവരുടെ എകകണ്ഠമായ അഭിപ്രായത്തെ ഗവര്‍ണര്‍ അവഗണിക്കയില്ല. ചില പ്രദേശങ്ങളില്‍ അംഗങ്ങളില്‍ ചിലര്‍ക്കു ചില വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം കൊടുക്കാറുണ്ട്. ഭരണകാര്യങ്ങളില്‍ കൂടുതലായി പങ്കെടുക്കാന്‍ വേണ്ട പരിശീലനം നല്കാനാണിങ്ങനെ ചെയ്യുന്നത്. കോളനികള്‍ വികസിച്ച് സ്വയം ഭരണത്തിനു പ്രാപ്തി നേടിയെന്നു വരുമ്പോഴാണ് മന്ത്രിസഭയ്ക്കു വ്യവസ്ഥ ചെയ്യുക. മന്ത്രിസഭ ഗവര്‍ണറെ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. അടിയന്തരഘട്ടങ്ങളില്‍ മാത്രമേ ഗവര്‍ണര്‍ക്കു പ്രത്യേകാധികാരങ്ങള്‍ പ്രയോഗിക്കാനാകാതെ വരികയുള്ളൂ. കോളനിയുടെ വളര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയാകുമ്പോള്‍ പ്രതിരോധവും വിദേശകാര്യവും ഒഴികെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച അധികാരങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കു നല്കുന്നുണ്ടാകും. നിയമസഭയുടെ വിശ്വാസമുള്ള കാലത്തോളം മന്ത്രിസഭാംഗങ്ങള്‍ക്കു തുടരാം. കൂടാതെ പ്രത്യേകമായ ഒരു പബ്ലിക് സര്‍വീസ് കമ്മിഷനും ജുഡീഷ്യറിയുടെ അനാശ്രിതത്വത്തിനും ആഡിറ്റര്‍ ജനറലിനും ഡയറക്ടര്‍ ഒഫ് പബ്ലിക് പ്രോസിക്യൂഷനും പ്രത്യേകമായ വ്യവസ്ഥ ചെയ്യുന്നുണ്ടാവും. മന്ത്രിസഭ ബ്രിട്ടീഷ് മന്ത്രിസഭയുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തിക്കുക.

'ഡൊമിനിയന്‍ പദവി' നല്കപ്പെടുന്ന കോളനികള്‍ സ്വതന്ത്രമാ രാഷ്ട്രങ്ങള്‍ തന്നെയാണ്. ബ്രിട്ടനുമായി നാമമാത്രമായ ഒരു ബന്ധം മാത്രമായിരിക്കും അവ പുലര്‍ത്തുക. ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് ഒഫ് നേഷന്‍സ് എന്ന സംഘാതന്ത്രരാഷ്ട്രങ്ങള്‍ക്കുണ്ടായിക്കുന്ന എല്ലാ സ്വാതന്ത്യവും അവകാശവും അവയ്ക്കുണ്ടായിരിക്കും. ബ്രിട്ടീഷ് രാജ്ഞി അവയുടെ സ്വതന്ത്രമായ കൂട്ടായ്മയുടെ പ്രതീകം മാത്രമായിരിക്കും. കാനഡ, ആസ്റ്റ്രേലിയ, ന്യൂസീലന്‍ഡ്, എന്നിവ ഡൊമിനിയനുകളാണ്. അവയെ സംബന്ധിക്കുന്ന സ്റ്റാറ്റ്യൂട്ട് ഒഫ് വെസ്റ്റ് മിന്‍സ്റ്റര്‍, 1931 എന്ന ഒരു ആക്റ്റ് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ആ ആക്റ്റ് പ്രാബല്യത്തില്‍ വന്നശേഷം ഏതെങ്കിലും ഡൊമിനിയന്‍ പാസാക്കുന്ന നിയമത്തെ കൊളോണിയന്‍ ലാസ് വാലിഡിറ്റി ആക്റ്റ്, 1865 ബാധിക്കുകയില്ല. അതുപോലെ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കുന്നയാതൊരു നിയമവും സ്റ്റാറ്റ്യൂട്ട് ഒഫ് വെസ്റ്റ് മിന്‍സ്റ്റര്‍ പ്രാബല്യത്തില്‍ വന്നശേഷം ഒരു ഡൊമിനിയനു ബാധകമല്ല; എന്നാല്‍ ഏതെങ്കിലും ഡൊമിനിയന്‍, ആ നിയമം ബാധകമാകണമെന്ന് ആവശ്യപ്പെടുകയും സമ്മതിക്കുകയും ചെയ്യുന്നതായാല്‍ ബാധകമാകുന്നതാകുന്നു.

ഇംഗ്ലണ്ടിന്റെ മേല്‍ക്കോയ്മയ്ക്കു വിധേയമായിക്കഴിയുന്ന കുറെ കോളനികളും അവയില്‍ നിന്നു വളരെ ഭിന്നമല്ലാത്ത അസോസിയേറ്റഡ് സ്റ്റേറ്റുകളുമുണ്ട്. അവ താഴെപ്പറയുന്നവയാണ്: മധ്യ അമേരിക്കയില്‍ സ്ഥിതിചെയ്യുന്നതും മുമ്പ് ബ്രിട്ടീഷ് ഹോണ്ടുറാസ് എന്നിറിയപ്പെട്ടിരുന്നതും 1973-ല്‍ ബെലിസെ എന്നു നാമകരണം ചെയ്യപ്പെട്ടതുമായ പ്രദേശം; അത് ലാന്തിക് സമുദ്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള സോമേഴ്സ് ഐലന്‍ഡുകള്‍ എന്നും ബെര്‍മുഡാസ് എന്നും അറിയപ്പെടുന്നു നൂറിലധികം ദ്വീപുകളുടെ സമൂഹം; ഗ്രേറ്റര്‍ ആന്റിലിസ് ദ്വീപുകളുടെ കിഴക്കുഭാഗത്തുള്ള ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്; തെക്കെ അത്ലാന്തിക്കിലെ ഫാക്ളന്‍ഡ് ഐലന്‍ഡ്സ്; ജിബ്രാള്‍ട്ടര്‍; ചൈനയുടെ തെക്കുകിഴക്കന്‍ തീരവും കുറെ ദ്വീപുകളും ചേര്‍ന്ന ഹോങ്കോങ്; ന്യൂസിലന്‍ഡിനും പനാമയ്ക്കും മധ്യത്തിലുള്ള പിറ്റ്കെയണ്‍ ഐലന്‍ഡ്; തെക്കേ അത് ലാന്തിക്കിലെ സെന്റ് ഹെലീന; സെന്റ് ഹെലീനയുടെ വടക്കുപടിഞ്ഞാറായി ഏതാണ്ട് 1100 കി.മീ. ദൂരെ സ്ഥിതിചെയ്യുന്ന ദീപസമൂഹമായ അസെന്‍ഷന്‍; ട്രസ്റ്റാന്‍ ദ് കൂഞ്ജ (ഇത് സെന്റ് ഹെലീനയുടെ കീഴില്‍ ഭരിക്കപ്പെടുന്ന ഒരു പ്രദേശമാണ്; തെക്ക് പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലെ എല്ലീസ് ഐലന്‍ഡ്സ്; ബ്രിട്ടീഷ് വെസ്റ്റ് ഇന്‍ഡീസ്; അന്റിഗ്വ, കേയ്മാന്‍ ഐലന്‍ഡ്സ്, മോണ്ട്സേറാറ്റ്; കരീബിയന്‍ കിഴക്കു വടക്കായി സ്ഥിതിചെയ്യുന്ന കിറ്റ്സ്നെവീസ് ആന്‍ഗ്വില്ല; ഹെയിറ്റിക്കു 160 കി.മീ. വടക്കുള്ള ടര്‍ക്സ് ആന്‍ഡ് കെയ്സോസ് ഐലന്‍ഡ്സ്; വിന്‍ഡ് വേര്‍ഡ് ഐലന്‍ഡുകളില്‍പ്പെട്ട സെന്റ് വിന്‍സെന്റ്, സെന്റ് ലൂസിയാ, ഡൊമിനിക്ക.

ഇന്ത്യ കോളനിയെന്ന നിലയില്‍

കോളനികളുടെ ചരിത്രത്തില്‍ ഇന്ത്യയുടെ ചരിത്രം പ്രത്യേക പഠനം അര്‍ഹിക്കുന്നു. കേവലം കച്ചവടത്തിനെന്ന നിലയില്‍ ഇവിടെ വന്നെത്തിയ ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ ഓരോരുത്തരായി ഇവിടെ ആധിപത്യത്തിനു വേണ്ടി പോരാടി. ഒടുവില്‍ ബ്രിട്ടനാണ് ജയിച്ചത്. ഇന്ത്യയുടെ മിക്ക പ്രദേശങ്ങളും ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്നു. ബാക്കി പ്രദേശങ്ങളില്‍ ഇന്ത്യയിലെ നാടുവാഴികള്‍, രാജാക്കന്മാര്‍ എന്നിവര്‍ ബ്രിട്ടന്റെ മേല്‍ക്കോയ്മയ്ക്കു വിധേയമായി ഭരിച്ചു പോന്നു. ആ പ്രദേശങ്ങളെ നാട്ടുരാജ്യങ്ങളെന്നു പറഞ്ഞുപോന്നിരുന്നു. 562 നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്. ഭരണരംഗവും സര്‍വീസും ബ്രിട്ടീഷുകാരുടെ പൂര്‍ണമായ നിയന്ത്രണത്തിന്‍കീഴിലായിരുന്നു. ആദ്യകാലങ്ങളില്‍ ഇന്ത്യയില്‍ ഒട്ടാകെ ക്രിസ്തുമതം പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യം ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നുവെങ്കിലും മറ്റു താത്പര്യങ്ങള്‍ക്കു മുന്‍തൂക്കം വന്നപ്പോള്‍ അതത്ര ശ്രദ്ധിച്ചില്ല. മതപരിവര്‍ത്തനംവഴി, ക്രൈസ്തവരാജ്യമായ ഇംഗ്ലണ്ടിനോടു കൂറും വേഴ്ചയും പുലര്‍ത്തുന്നതിന് ഇന്ത്യക്കാരെ പ്രേരിപ്പിക്കുകയെന്നത് സാമ്രാജ്യം നിലനിര്‍ത്തുന്നതിന് ആവശ്യമാണെന്ന ധാരണയും ഉണ്ടായിരുന്നു. നോ. ഇന്ത്യാചരിത്രം, ക്രിപ്സ് ദൗത്യം, ക്വിറ്റ് ഇന്ത്യാസമരം, നാട്ടുരാജ്യങ്ങള്‍ ഇന്ത്യയില്‍, നിയമ ലംഘനപ്രസ്ഥാനം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, നെഹ്റു റിപ്പോര്‍ട്ട്, ഗാന്ധി-ഇര്‍വിന്‍ സന്ധി

നിയോ കൊളോണിയലിസം

കോളനികള്‍ നഷ്ടപ്പെട്ട രാഷ്ട്രങ്ങള്‍ ചില പ്രദേശങ്ങളുടെ മേല്‍ രാഷ്ട്രീയ സ്വഭാവമില്ലാത്ത ചില നിയന്ത്രണങ്ങളും സ്വാധീനങ്ങളും പുലര്‍ത്തുന്നു. ലോകത്തിലെ മുതലാളിത്ത ശക്തികള്‍ അസംസ്കൃത സാധനങ്ങളും അവയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളങ്ങളും സൗകര്യപ്പെടുത്താന്‍ വേണ്ടി അനൌപചാരികസാമ്രാജ്യങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്. വന്‍തോതില്‍ സാധനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങള്‍ ഈ മേധാവിത്വം എന്നെന്നും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിനുശേഷം ഈ പ്രതിഭാസം വളരെ പ്രചരിച്ചിട്ടുണ്ട്. ഇതിനെ നിയോ കൊളോണിയലിസം എന്നു പറയുന്നു. അതായത് കോളനിയെന്ന അവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഒരു രാജ്യം, അതിന്റെ ആവശ്യത്തിനായി മുന്‍ മാതൃരാജ്യത്തിന്റെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ സാമ്പത്തികശേഷിയെയോ ഉത്പാദിത സാധനങ്ങളെയോ ആശ്രയിക്കുന്നതുവഴി ഒരു വിധേയത്വം നിലനിര്‍ത്തുന്നു. എന്നുമാത്രമല്ല, ആ മാതൃരാജ്യങ്ങളുടെ ജീവിതരീതിയും മൂല്യങ്ങളും സാംസ്കാരിക പ്രത്യേകതകളും അവയോടു ബന്ധപ്പെട്ട കാര്യങ്ങളും സ്വതന്ത്രമായിത്തീര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ശകതിയായി സ്വാധീനിക്കുന്നുണ്ടാകും. കൂടാതെ വിദ്യാഭ്യാസ സമ്പ്രദായം, ഭരണരീതി, ഭരണരംഗത്തു പ്രവര്‍ത്തിക്കുന്ന ഉദ്യാഗസ്ഥ സമൂഹത്തിന്റെ വീക്ഷണവും സമീപനവും, സാമ്പത്തികഘടന, നിയമവ്യവസ്ഥകള്‍ മുതലായവ പഴയരീതിയില്‍തന്നെ തുടര്‍ന്നു പോരും. അതുപോലെ വാണിജ്യവ്യവസായമേഖലയിലും പഴയകാലത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന രാജ്യത്തിന്റെ സ്വാധീനം ഉറച്ചുനില്ക്കും. അതുപോലെ ലോകത്തിലെ വന്‍ശക്തികള്‍ അവ വിശ്വസിക്കുന്ന തത്ത്വസംഹിതകളും അവ പുലര്‍ത്താന്‍ അഭിലഷിക്കുന്ന ആദര്‍ശങ്ങളും സാമ്പത്തികസഹായങ്ങള്‍ വഴിയായും അന്യരാജ്യങ്ങളിലേക്കു കൊണ്ടുചെല്ലുന്നു, ചില രാജ്യങ്ങള്‍ സൈനികസഹായം നല്കുന്നതും പിന്‍വാതിലിലൂടെ സാമ്രാജ്യാധിപത്യം പുലര്‍ത്തുന്നതിനു വേണ്ടിയാണ്. ഇത്തരം വിദേശ സ്വാധീനങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമാവുമ്പോഴാണ്. ഒരു കോളനി തികച്ചും സ്വതന്ത്രരാജ്യമായിത്തീരുന്നത്.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍