This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോബെറ്റ്‌, വില്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോബെറ്റ്‌, വില്യം

Cobbet, William (1763 - 1835)

വില്യം കോബെറ്റ്‌

ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകനും പരിഷ്‌കരണവാദിയും. തൂലികാനാമം: പീറ്റര്‍ പോര്‍ക്കു പൈന്‍. 1763 മാ. 9-ന്‌ ഫാണ്‍ഹാമില്‍ ജനിച്ചു. ലണ്ടനില്‍ ഒരു അറ്റോര്‍ണിയുടെ പകര്‍ത്തെഴുത്തുകാരനായിരുന്ന (1783) ഇദ്ദേഹം പിന്നീട്‌ കാലാള്‍പ്പടയില്‍ ചേര്‍ന്നു കമാന്‍ഡന്റിന്റെ പകര്‍ത്തെഴുത്തുകാരനായി. 1785-ല്‍ കോബെറ്റ്‌ ഉള്‍പ്പെട്ട റെജിമെന്റ്‌ കാനഡയിലേക്കു നിയോഗിക്കപ്പെട്ടു. 1791-വരെ കാനഡയില്‍ സേവനമനുഷ്‌ഠിച്ച കോബെറ്റ്‌ സാര്‍ജന്റ്‌ ജനറല്‍ പദവി വരെ ഉയര്‍ന്നു. 1791-ല്‍ സൈന്യസേവനത്തില്‍നിന്നു വിരമിച്ചശേഷം സൈന്യത്തിലെ അഴിമതിക്കെതിരെ പോരാടാന്‍ ശ്രമിച്ചു. 1792-ല്‍ ഫ്രാന്‍സിലെത്തിയ ഇദ്ദേഹം, ഫ്രഞ്ചുവിപ്ലവത്തിന്റെ ഗതി മനസ്സിലാക്കുകയും ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മില്‍ യുദ്ധം അനിവാര്യമെന്നു മനസ്സിലാക്കുകയും ചെയ്‌ത കോബെറ്റ്‌ ആ വര്‍ഷം ആഗസ്റ്റില്‍ യു.എസ്സിലെത്തിച്ചേര്‍ന്നു.

ഫ്രഞ്ചു അഭയാര്‍ഥികളെ ഇംഗ്ലീഷ്‌ഭാഷ പഠിപ്പിക്കുകയായിരുന്നു വില്‍മിങ്‌ടണില്‍ ജോലി. പിന്നീട്‌ ഫിലഡെല്‍ഫിയയിലെത്തി അധ്യാപനം തുടര്‍ന്നു. ഫ്രാന്‍സിനോട്‌ അനുഭാവം പുലര്‍ത്തിയതിന്റെ പേരില്‍ ഇംഗ്ലണ്ടില്‍നിന്നു പുറത്താക്കപ്പെട്ട ഡോ. ജോസഫ്‌ പ്രീസ്റ്റ്‌ലി ഫിലഡെല്‍ഫിയയിലെത്തിയപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട്‌ കോബെറ്റ്‌ എഴുതിയ ഗ്രന്ഥമാണ്‌ ഒബ്‌സര്‍വേഷന്‍സ്‌ ഓണ്‍ ദ്‌ ഇമ്മിഗ്രഷന്‍ ഒഫ്‌ ഡോ. ജോസഫ്‌ പ്രീസ്റ്റ്‌ലി (1794).

1796 മുതല്‌ക്കാണ്‌ കോബെറ്റ്‌ പത്രപ്രവര്‍ത്തനരംഗത്തേക്കു ശ്രദ്ധതിരിച്ചത്‌. പൊളിറ്റിക്കല്‍ സെന്‍സര്‍ (1796), പോര്‍കൂപൈന്‍സ്‌ ഗസ്റ്റ്‌ (1797) എന്നീ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി. ജാക്കോബിയന്‍ ചിന്തയ്‌ക്കും ഡെമോക്രാറ്റുകള്‍ക്കുമെതിരെ തൂലിക ചലിപ്പിച്ചു. മികച്ച പത്രപ്രവര്‍ത്തകനെന്ന്‌ പ്രശസ്‌തി നേടിയ കോബെറ്റ്‌ മികച്ച ഭിഷഗ്വരനും രാഷ്‌ട്രീയ പ്രവര്‍ത്തകനുമായ ഡോ. ബഞ്ചമിന്‍ റഷിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ലേഖനം രചിച്ചു. 5000 ഡോളര്‍ പിഴയടയ്‌ക്കേണ്ടിവന്നുവെങ്കിലും റഷിനെ തുടര്‍ന്നും ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കനത്ത ശിക്ഷയുണ്ടാകുമെന്നായപ്പോള്‍ കോബെറ്റ്‌ ഇംഗ്ലണ്ടിലെത്തി (1800).

ട്രൂ ബ്രിട്ടന്‍ എന്ന ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനവും ഓഹരികളും നല്‌കാമെന്നു ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ വാഗ്‌ദാനം ചെയ്‌തെങ്കിലും കോബെറ്റ്‌ അത്‌ നിരസിക്കുകയാണുണ്ടായത്‌. സ്വന്തമായി തുടങ്ങിയ കോബെറ്റ്‌ വീക്ക്‌ലി പൊളിറ്റിക്കല്‍ രജിസ്റ്റര്‍ എന്ന പ്രസിദ്ധീകരണത്തില്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ടിരുന്നു. ഗ്രാമീണ തൊഴിലാളികളുടെ കഷ്‌ടതകള്‍ കണ്ടതോടെ 1806-നുശേഷം അവരുടെ ഉന്നമനത്തിനുവേണ്ടി പടപൊരുതി. രാജ്യദ്രാഹക്കുറ്റം ചുമത്തി ഇദ്ദേഹത്തെ രണ്ടുവര്‍ഷം ജയിലിലടച്ചു (1810-12). ജയില്‍ വിമുക്തനായ ശേഷം 2 പെന്‍സ്‌ വിലയ്‌ക്കുള്ള രജിസ്റ്റര്‍ എന്ന പ്രസിദ്ധീകരണത്തിലൂടെ തൊഴിലാളിവര്‍ഗത്തിന്റെ രക്ഷയ്‌ക്കെത്തി. തൊഴിലാളികള്‍ വിപ്ലവത്തിലേക്കു നീങ്ങുമെന്നു ഭയന്ന ഗവണ്‍മെന്റ്‌ ഹേബിയസ്‌ കോര്‍പ്പസ്‌ ആക്‌റ്റ്‌ നിര്‍ത്തലാക്കി(1817)യതോടെ കോബെറ്റ്‌ അറസ്റ്റ്‌ ഭയന്നു ലോങ്‌ ഐലന്‍ഡിലെ (ന്യൂയോര്‍ക്ക്‌) ഹാംപ്‌സ്റ്റെഡിലേക്കു കടന്നു. 1819-ലാണ്‌ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയത്‌. റിഫോം ആക്‌റ്റ്‌ പാസായ(1832)ശേഷം കോബെറ്റ്‌ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമീണജീവിതത്തെ ആധാരമാക്കി ഇദ്ദേഹം രചിച്ച റൂറല്‍ റൈഡ്‌സ്‌ (1830), അഡ്‌വൈസ്‌ റ്റു യങ്‌ മെന്‍ എന്നീ ഗ്രന്ഥങ്ങള്‍ പ്രശസ്‌തങ്ങളാണ്‌. ഇന്‍ഫ്‌ളൂവന്‍സാ ബാധിതനായി, 1835 ജൂണ്‍ 18-ന്‌ ഗില്‍ഫോഡില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍