This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്പോളാ, ഫ്രാന്‍സിസ്‌ഫോര്‍ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോപ്പോളാ, ഫ്രാന്‍സിസ്‌ഫോര്‍ഡ്‌

Coppola, Francisford (1939 - )

ഫ്രാന്‍സിസ്‌ഫോര്‍ഡ്‌ കോപ്പോളാ

അമേരിക്കന്‍ ചലച്ചിത്രകാരന്‍. 1939 ഏ. 7-ന്‌ അമേരിക്കയിലെ മിഷിഗണ്‍ പ്രവിശ്യയില്‍ ജനിച്ചു. ഒന്‍പതാം വയസില്‍ പോളിയോ ബാധിച്ച്‌ കിടപ്പിലായ ഇദ്ദേഹം തന്റെ വിരസത അകറ്റുവാന്‍ പാവകളികള്‍ ശീലിച്ചിരുന്നു. പില്‌ക്കാലത്ത്‌ ലോസ്‌ആഞ്ചലസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും ചലച്ചിത്രപഠനത്തില്‍ ബിരുദം നേടിയശേഷം കുറച്ചുകാലം ഹൊറര്‍ സിനിമകളുടെ വക്താവായ റോജര്‍ കോര്‍മാനു കീഴില്‍ പ്രവര്‍ത്തിച്ചു. 1961-ല്‍ "ടുണൈറ്റ്‌ ഫോര്‍ സൂര്‍' എന്ന ചിത്രത്തിലൂടെയാണ്‌ സ്വതന്ത്രസംവിധായകനായിത്തീര്‍ന്നത്‌. തുടര്‍ന്ന്‌ പ്രേക്ഷകരുടെയും നിരൂപകരുടെയും സമ്മിശ്രപ്രതികരണം ലഭിച്ച ഡെമന്റിയ 13 (1963), യൂ ആര്‍ എ ബിഗ്‌ ബോയ്‌ (1967) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. 1968-ല്‍ പുറത്തിറങ്ങിയ "ഫിനിയാന്‍സ്‌ റെയിന്‍ബോ' ആയിരുന്നു തിയെറ്ററില്‍ വിജയം നേടിയ ആദ്യ ചലച്ചിത്ര സംരംഭം. തുടര്‍ന്ന്‌ 1970-ല്‍ നിര്‍മിച്ച പാറ്റണ്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്‌ക്കുള്ള അക്കാദമി അവാര്‍ഡിന്‌ അര്‍ഹനായി. എന്നാല്‍ 1972-ല്‍ പുറത്തിറങ്ങിയ ഗോഡ്‌ഫാദര്‍ ആയിരുന്നു കോപ്പോളായുടെ എക്കാലത്തെയും മികച്ച വിജയം. മരിയോ പൂസോയുടെ ഒരു നോവലിനെ അവലംബിച്ച്‌ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റുകയും മൂന്ന്‌ അക്കാദമി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്‌തു. ഇതോടെ കോപ്പോളാ വിശ്വവിഖ്യാതനായി. തുടര്‍ന്ന്‌ 1974-ല്‍ ദി കണ്‍വര്‍സേഷന്‍, ദി ഗോഡ്‌ഫാദറിന്റെ രണ്ടാംഭാഗം എന്നിവയിലൂടെ ഏഴ്‌ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. 1990-ല്‍ ഗോഡ്‌ഫാദറിന്റെ മൂന്നാംഭാഗം പുറത്തിറങ്ങുകയുണ്ടായി.

അതേസമയം വിവാദങ്ങളിലൂടെ ശ്രദ്ധനേടിയത്‌ 1979-ല്‍ പുറത്തിറങ്ങിയ "അപ്പോകാലിപ്‌സ്‌ നൗ' എന്ന ചിത്രമായിരുന്നു. വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജോസഫ്‌ കോനാര്‍ഡ്‌ രചിച്ച ഹാര്‍ട്ട്‌ ഒഫ്‌ ഡാര്‍ക്ക്‌നസ്സ്‌ എന്ന നോവലിനെ അധികരിച്ചു രൂപംകൊണ്ട അപ്പോകാലിപ്‌സ്‌ നൗ എട്ടു വിഭാഗങ്ങളായി അക്കാദമി അവാര്‍ഡിന്‌ നിര്‍ദേശിക്കപ്പെടുകയും രണ്ട്‌ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ "വണ്‍ ഫ്രം ദി ഹാര്‍ട്ട്‌' (1982), "റംബിള്‍ ഫിഷ്‌', "ദി ഔട്ട്‌സൈഡേഴ്‌സ്‌' (1983), "ദി കോട്ടണ്‍ ക്ലബ്‌' (1984), "ഡ്രാക്കുള' (1992), "ദി റെയിന്‍ മേക്കര്‍' (1997) തുടങ്ങിയവ ഒരുക്കി. പിന്നീട്‌ പത്തുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം സര്‍ റിയലിസ്റ്റിക്‌ രൂപത്തിലുള്ള "യൂത്ത്‌ വിത്തൗട്ട്‌ യൂത്ത്‌'ലൂടെ 2007-ല്‍ കോപ്പോളാ ചലച്ചിത്രരംഗത്ത്‌ തിരികെയെത്തി. 2009-ല്‍ പുറത്തിറങ്ങിയ "ടെട്രാ', "സംവോയര്‍' (2010) തുടങ്ങിയവ ആയിരുന്നു ഇദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സൃഷ്‌ടികള്‍.

ചലച്ചിത്ര സംവിധായകന്‍, തിരക്കഥാക്കൃത്ത്‌, രചയിതാവ്‌ എന്നതിനൊപ്പം അമേരിക്കന്‍ ഗ്രാഫിറ്റി (1973), ദി ബ്ലാക്ക്‌ സ്റ്റാലിയണ്‍ (1979), ലോസ്റ്റ്‌ ഇന്‍ ട്രാന്‍സലേഷന്‍ (2003) തുടങ്ങിയ ചലച്ചിത്രങ്ങളുടെ നിര്‍മാതാവു കൂടിയാണ്‌ കോപ്പോളാ. അക്കാദമി അവാര്‍ഡുകള്‍ക്കു പുറമേ അക്കാദമി ഒഫ്‌ മോഷന്‍ പിക്‌ചര്‍ ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ സയന്‍സസിന്റെ "ഇര്‍വിങ്‌ ഗ താല്‍ ബര്‍ഗ്‌ മെമ്മോറിയല്‍ അവാര്‍ഡ്‌' തുടങ്ങിയ ബഹുമതികള്‍ക്കും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്‌.

കോപ്പോളായുടെ കുടുംബാംഗങ്ങളും ചലച്ചിത്രരംഗത്ത്‌ സജീവമാണ്‌. പ്രസിദ്ധ ചലച്ചിത്രനടന്‍ നിക്കോളാസ്‌ കേജ്‌ ഇദ്ദേഹത്തിന്റെ സഹോദരി പുത്രനും, മകള്‍ സോഫിയ ചലച്ചിത്രസംവിധായകയുമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍