This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍, അലജാന്‍ഡ്രാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍, അലജാന്‍ഡ്രാെ

Korn, Alejandro (1860 - 1936)

അലജാന്‍ഡ്രാ കോണ്‍

അര്‍ജന്റീനിയന്‍ ചിന്തകന്‍. ആധ്യാത്മവിദ്യയിലും ധര്‍മശാസ്‌ത്രത്തിലും പ്രശസ്‌തനാണ്‌ കോണ്‍. 1860-മേയ്‌ 3-ന്‌ അര്‍ജന്റീനിയിലെ സാല്‍വിസെന്റില്‍ ജനിച്ചു. വൈദ്യശാസ്‌ത്രത്തില്‍ പിഎച്ച്‌.ഡി. നേടിയശേഷം 18 വര്‍ഷക്കാലത്തോളം ഒരു മനോരോഗാശുപത്രിയുടെ ഡയറക്‌ടര്‍ ആയി സേവനം അനുഷ്‌ഠിച്ചു. 1906-ല്‍ ബ്യൂണസ്‌ അയേഴ്‌സ്‌ സര്‍വകലാശാലയില്‍ ഫിലോസഫി ആന്‍ഡ്‌ ലറ്റേഴ്‌സ്‌ ഫാക്കല്‍റ്റിയില്‍ അംഗമായി. ബെര്‍ഗ്‌സണ്‍, ഷോപന്‍ഹൗര്‍, കാന്റ്‌ എന്നീ തത്വചിന്തകരില്‍ നിന്നും ഇദ്ദേഹം പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്‌.

അര്‍ജന്റീനിയന്‍ തത്ത്വചിന്താരംഗത്ത്‌ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള കോണ്‍ വളരെക്കുറച്ചുമാത്രമേ എഴുതിയിരുന്നുള്ളൂ. ജീവിതത്തിന്റെ അവസാനഘട്ടത്തിലാണ്‌ ഇദ്ദേഹത്തിന്റെ ദാര്‍ശനിക രചനകള്‍ പ്രസിദ്ധീകൃതമായത്‌. 1930-ല്‍ പ്രസിദ്ധീകരിച്ച ലാ ലിബെറാറ്റെഡ്‌ ക്രീഡൊറ-ലാപ്‌ളാറ്റ (La liberted creadora-La plata) എന്ന കൃതിയാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രചന. ഈ കൃതി ഇദ്ദേഹത്തിന്റെ ദാര്‍ശനിക വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഒരു പോസിറ്റിവിസ്റ്റ്‌ (സൂക്ഷ്‌മമോ പരമമോ ആയ ജ്ഞാനത്തില്‍ വിശ്വസിക്കുന്നയാള്‍) തത്ത്വചിന്തകനായും കോണ്‍ അലജാന്‍ഡ്രാെയെ കോണ്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഇദ്ദേഹത്തിനു ലഭ്യമായിരുന്ന ശാസ്‌ത്രീയപരിശീലനവും എംപരിസിസത്തിലുള്ള വിശ്വാസവും ധാര്‍മികമൂല്യങ്ങളിലധിഷ്‌ഠിതമായ സാപേക്ഷതാവാദവും (ethical relativism) കൊണ്ടാവണം ഇങ്ങനെ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. 1918-ല്‍ എഴുതിയ "ഇന്‍സിപിറ്റ്‌ വിറ്റാനോവ' (Incipit Vita Nova) എന്ന ലേഖനത്തില്‍ പോസിറ്റിവിസത്തെക്കുറിച്ചുള്ള തന്റെ വിമര്‍ശനങ്ങള്‍ ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഇതിലാകട്ടെ, ശാസ്‌ത്ര-സാങ്കേതികനേട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നെങ്കിലും മനുഷ്യര്‍ ശുഭപ്രതീക്ഷ ഇല്ലാത്തവരും അസംതൃപ്‌തരുമാണെന്നാണ്‌ ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്‌. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു യന്ത്രമാണ്‌ മനുഷ്യന്‍ എന്നുള്ള പോസിറ്റിവിസ്റ്റ്‌ തത്ത്വചിന്തയുടെ പ്രചാരണം, ധാര്‍മികമൂല്യങ്ങള്‍ നശിപ്പിക്കപ്പെട്ടതുകൊണ്ടാണ്‌ സംഭവിച്ചതെന്ന്‌ ഇദ്ദേഹം കരുതിയിരുന്നു. ധാര്‍മികമൂല്യങ്ങള്‍ക്കു മുന്‍തൂക്കം നല്‌കിക്കൊണ്ട്‌ ശാസ്‌ത്രാവബോധത്തോടുകൂടിയ സ്വതന്ത്രചിന്തയെയാണ്‌ ഇതിനുള്ള പരിഹാരമാര്‍ഗമായി ഇദ്ദേഹം നിര്‍ദേശിച്ചത്‌.

ബോധമനസ്സിന്‌ അതീതമായിട്ടുള്ള പരമസത്യത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ മോണിസിറ്റിക്‌ റിയലിസം, ഡ്യൂയലിസ്റ്റിക്‌ മോണിസം, സോലിപ്‌സിസം (ആത്മഭൂതാവസ്ഥ മാത്രമാണ്‌ സുനിശ്ചിതമായ അസ്‌തിത്വം എന്ന സിദ്ധാന്തം) എന്നിവയെ ഇദ്ദേഹം നിരാകരിക്കുകയും ഒരു തരത്തിലുള്ള "അബ്‌സെലൂട്ട്‌ ഐഡിയിലിസത്തെ' അംഗീകരിക്കുകയും ചെയ്‌തു.അനുഭവത്തില്‍ വരുന്ന വസ്‌തുക്കളും സ്ഥലകാലബോധവും മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. മനസ്സാണ്‌ ആശയങ്ങള്‍ക്കും രൂപങ്ങള്‍ക്കും കാരണം. മനസ്സിന്‌ അതീതമായ വസ്‌തുക്കളോ വസ്‌തു ഉണ്ടെന്നു തോന്നാനുള്ള കാരണമോ ഉള്ളതായി ഇദ്ദേഹം അംഗീകരിക്കുന്നില്ല. എന്തെന്നാല്‍ കാര്യകാരണബന്ധം ചിന്തയുടെ സൃഷ്‌ടിയാണ്‌. അറിയപ്പെടുന്ന വസ്‌തുക്കള്‍ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു; അങ്ങനെ അതിന്‌ അവിടെ നിലനില്‌പ്‌ ഉണ്ടാകുന്നു. "ഞാന്‍' അഥവാ "ഞാന്‍ എന്ന ബോധം' മനസ്സിന്റെ ഒരു ഭാഗം മാത്രമാണ്‌; അറിയപ്പെടുന്ന ലോകത്തിന്റെ ഉദ്‌ഭവസ്ഥാനമല്ല എന്നായിരുന്നു കോണിന്റെ നിരീക്ഷണം. 1936 ഒ. 9-ന്‌ ലാപ്‌ളാറ്റയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍