This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോങ്‌ഗോ റിപ്പബ്ലിക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കോങ്‌ഗോ റിപ്പബ്ലിക്‌

Congo Republic

ഭൂമിശാസ്ത്രം

മധ്യ-പശ്ചിമ ആഫ്രിക്കയില്‍ ഭൂമധ്യരേഖയുടെ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന ഒരു സ്വതന്ത്രരാഷ്‌ട്രം. "മിഡില്‍ കോങ്‌ഗോ' എന്നറിയപ്പെട്ടിരുന്ന ഒരു ഫ്രഞ്ചു കോളനിയായിരുന്ന ഇത്‌, 1960 ആഗ. 15-നു പൂര്‍ണമായും സ്വതന്ത്രമായി. 60-കളില്‍ തലസ്ഥാനനഗരിയുടെ പേരുചേര്‍ത്ത്‌ "കോങ്‌ഗോ ബ്രാസവില്ലെ' (Congo Brazzaville) എന്ന്‌ അറിയപ്പെട്ടിരുന്നു. ഔദ്യോഗികനാമം: "റിപ്പബ്ലിക്‌ ഒഫ്‌ ദ്‌ കോങ്‌ഗോ'. ഇന്ത്യയോടൊപ്പം ആഗ. 15 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന രാജ്യങ്ങളിലൊന്നാണിത്‌.

ചിത്രം:Page25_screen.png‎

ഏതാണ്ട്‌ "ബൂട്‌സി'ന്റെ ആകൃതിയാണ്‌ ഈ രാഷ്‌ട്രത്തിന്റേത്‌. "പ്വാന്ത്‌-ന്വാര്‍' (Pointe-Noire) എന്ന തുറമുഖനഗരം കാല്‍ വിരലുകളുടെ ഭാഗത്തും ബ്രാസവില്ലെ ഉപ്പൂറ്റിയുടെ സമീപത്തായും കാണപ്പെടുന്നു എന്നു പറയാം. 3° അക്ഷാ. വ. മുതല്‍ 5° തെ. വരെയും രേഖാ. 11° കി. മുതല്‍ 18° കി. വരെയും വ്യാപിച്ചു കിടക്കുന്നു. വിസ്‌തീര്‍ണം: 3,42,000 ച.കി.മീ.; ജനസംഖ്യ: 4,366,266 (2012).

അതിര്‍ത്തികള്‍: വ. കാമറൂണും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കും (സി.എ.ആര്‍.); കി. കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌; തെ. കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കും അങ്‌ഗോളയും; പ. അത്‌ലാന്തിക്‌ സമുദ്രം; വ.പ. ഗാബണ്‍.

ഭൂപ്രകൃതിയും ജീവജാലവും

കോങ്‌ഗോ രാജ്യത്തെ അഞ്ച്‌ വ്യത്യസ്‌ത ഭൂപ്രദേശങ്ങളായി തരംതിരിക്കാം. താഴ്‌ന്നതും പുല്ലു നിറഞ്ഞതും വൃക്ഷരഹിതവുമായ ഒരു സമതലമാണ്‌ കോങ്‌ഗോയുടെ പടിഞ്ഞാറന്‍തീരം. അത്‌ലാന്തിക്‌സമുദ്രം മുതല്‍ ഉള്ളിലേക്ക്‌ ഉദ്ദേശം 65 കി.മീ. വരെ ഇതു വ്യാപിച്ചുകിടക്കുന്നു. മയോംബെ എസ്‌കാര്‍പ്‌മെന്റ്‌ പര്‍വതനിര ഈ സമതലത്തിനു പിന്നിലാരംഭിച്ച്‌, തീരത്തിനു സമാന്തരമായി ഉദ്ദേശം 800 മീ. ഉയരംവരെയെത്തുന്നു. വൃക്ഷങ്ങള്‍ ഇടതിങ്ങി വളരുന്ന കൊടുംകാടാണിവിടം. കൂയിലൂ(Kouilou)നദി ഈ കാട്ടിനുള്ളിലൂടെയാണ്‌ ഒഴുകിവരുന്നത്‌.

ഉയരമേറിയ ഈ ഭൂപ്രദേശത്തിന്റെ ഹൃദയഭാഗത്തായി കൂയിലൂവിന്റെ ഒരു പോഷകനദിയായ നിയാറി(Niari)യുടെ താഴ്‌വര സ്ഥിതിചെയ്യുന്നു. കിഴക്കു പടിഞ്ഞാറായി കിടക്കുന്ന പുല്ലു നിറഞ്ഞ ഈ താഴ്‌വര രാജ്യത്തെ ഏറ്റവും ഫലഭൂയിഷ്‌ഠമായ കൃഷിഭൂമിയാണ്‌. നിയാറീ താഴ്‌വരയോളം ഫലഭൂയിഷ്‌ഠമല്ലാത്ത പ്രദേശമാണ്‌ ഇതിനു വടക്കുകിഴക്കായി കാണപ്പെടുന്ന ബടേകേ ഉന്നതതടം. സമുദ്രനിരപ്പില്‍ നിന്ന്‌ 300 മുതല്‍ 750 മീ. വരെ ഉയരത്തില്‍ കാണുന്ന ഈ പുല്‍മേടുകളാണ്‌ മധ്യകോങ്‌ഗോയുടെ പ്രധാനഭാഗം. കോങ്‌ഗോനദീതടം കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ മുതല്‍ വടക്കന്‍ കോങ്‌ഗോ വരെ വ്യാപിച്ചുകിടക്കുന്നു. വിസ്‌തൃതമായ മഴക്കാടുകളും ചതുപ്പുനിലങ്ങളും ചേര്‍ന്നതാണിവിടം. ഇത്‌ രാജ്യത്തിന്റെ മൂന്നിലൊന്നിലേറെ വരും. ഏറ്റവും ഉയരമേറിയ പ്രദേശം സമുദ്രനിരപ്പില്‍നിന്ന്‌ 1,040 മി. പൊക്കമുള്ള ലെക്കേതി പര്‍വതനിരകളാണ്‌.

നദീവ്യൂഹം

കോങ്‌ഗോ നദിയും അതിന്റെ പ്രധാന പോഷകനദികളായ ഉബാങ്‌ഗി, സാങ്‌ഘാ, ലിക്കുവാലാ, ആലിമാ എന്നിവയും ചേര്‍ന്ന നദീവ്യൂഹം കോങ്‌ഗോ റിപ്പബ്ലിക്കിന്റെ മിക്കഭാഗങ്ങളെയും ജലസിക്തമാക്കുന്നു. ഉബാങ്‌ഗിയും കോങ്‌ഗോനദിയും ചേര്‍ന്ന്‌ കോങ്‌ഗോയ്‌ക്കും കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിനുമിടയില്‍ അതിര്‍ത്തിയായിവര്‍ത്തിക്കുന്നു. തെക്കുഭാഗത്തുള്ള കുന്നിന്‍പ്രദേശങ്ങളിലും തീരസമതലങ്ങളിലും വെള്ളമെത്തിക്കുന്നത്‌ കൂയിലൂനദീവ്യൂഹമാണ്‌. പൊതുവെ തെ.പ. ദിശയില്‍ ഒഴുകുന്ന കൂയിലൂ, ഉന്നതതടങ്ങളില്‍ നിന്ന്‌ ഉദ്‌ഭവിച്ച്‌ നിയാറി താഴ്‌വരയിലൂടെ തീരസമതലത്തിലെത്തി കായേ തുറമുഖത്തിനു സമീപത്തുവച്ച്‌ അത്‌ലാന്തിക്കില്‍ പതിക്കുന്നു. ഇതിന്റെ ആകെ നീളം ഉദ്ദേശം 720 കി.മീ. ആണ്‌. നദീമുഖം ബെങ്‌ഗ്വേലാ സമുദ്രജലപ്രവാഹത്തിന്റെ സാന്നിധ്യംമൂലം ചെളികെട്ടിയും മണലടിഞ്ഞും ചതുപ്പായിത്തീര്‍ന്നിരിക്കുന്നു; അതിശക്തമായ വേലിയേറ്റങ്ങള്‍ക്കു വിധേയവുമാണിവിടം.

കാലാവസ്ഥ

ഭൂമധ്യരേഖയ്‌ക്കു കുറുകെ സ്ഥിതി ചെയ്യുന്നതിനാല്‍, കോങ്‌ഗോയില്‍ ഉയര്‍ന്ന താപനിലയും കനത്ത വര്‍ഷപാതവും ഈര്‍പ്പമുള്ള ഉഷ്‌ണമേഖലാ കാലാവസ്ഥയുമാണുള്ളത്‌. കാറ്റും പിശറുമുള്ള കനത്ത വര്‍ഷപാതം പതിവാണ്‌. വാര്‍ഷികമഴയുടെ തോത്‌, തെക്കന്‍ ഭാഗങ്ങളില്‍ 2,000 മി.മീ. മുതല്‍ കോങ്‌ഗോബേസിനില്‍ 2,500 മി.മീ. വരെയാണ്‌. ജനു. മുതല്‍ മാ. വരെയും ജൂണ്‍ മുതല്‍ സെപ്‌. വരെയുമുള്ള രണ്ടു വേനല്‍ക്കാലങ്ങളാണ്‌ ഇവിടത്തെ പ്രധാന സവിശേഷത. ശരാശരി താപനില 24º മുതല്‍ 27ºC വരെ.

ജീവജാലം

കോങ്‌ഗോ റിപ്പബ്ലിക്കിന്റെ പച്ചപ്പിനുള്ള പ്രധാന കാരണം മഴക്കാടുകളാണ്‌. ഓക്ക്‌, സെഡര്‍, വാള്‍നട്ട്‌, മഹാഗണി, ഒക്കുമെ, ലിംബ എന്നിവയാണ്‌ സമൃദ്ധമായി വളരുന്ന വൃക്ഷങ്ങള്‍. ഇവയുടെ തണലില്‍ കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും വളരുന്നു. തീരസമതലം, പ്രത്യേകിച്ച്‌ ചതുപ്പുപ്രദേശങ്ങള്‍ കണ്ടല്‍ വനങ്ങളാണ്‌. ഉയരത്തില്‍ വളരുന്ന പുല്ലുകളും ഈറ്റക്കാടുകളും എല്ലായിടത്തും കാണാം. ഉന്നതതടങ്ങളും നിയാറീ താഴ്‌വരയും പുല്‍മേടുകളാണ്‌. തെങ്ങ്‌, വാഴ തുടങ്ങിയവയും സമൃദ്ധമായുണ്ട്‌. വിവിധയിനം കുരങ്ങുകള്‍, ചിംപാന്‍സി, ഗൊറില്ല, ആന, കാട്ടുപന്നി, കാട്ടുപോത്ത്‌ തുടങ്ങിയ വന്യമൃഗങ്ങള്‍ കോങ്‌ഗോ കാടുകളില്‍ സാധാരണമാണ്‌. പുല്‍മേടുകളില്‍ ഹരിണവര്‍ഗങ്ങളും കുറുനരി, കാട്ടുനായ്‌, കഴുതപ്പുലി, പുള്ളിപ്പുലി തുടങ്ങിയവയും ധാരാളമായുണ്ട്‌. പീഠപ്രദേശത്ത്‌ ജിറാഫ്‌, കാണ്ടാമൃഗം എന്നിവ ഏറെയുണ്ടെന്നിലും സിംഹങ്ങള്‍ വിരളമാണ്‌. പലതരം കഴുകന്മാര്‍ പരുന്തിനങ്ങള്‍, മൂങ്ങ, നീര്‍പ്പക്ഷി, കൊക്ക്‌, പൊന്മാന്‍, ഉപ്പന്‍, വാത്ത, കാട്ടുതാറാവ്‌, കടല്‍ക്കാക്ക തുടങ്ങി നിരവധിയിനം പക്ഷികളും ഇവിടെയുണ്ട്‌.

കോങ്‌ഗോനദീവ്യൂഹത്തില്‍ വിവിധയിനം മത്സ്യങ്ങള്‍, (ഏകദേശം 700-ഓളം) ആമ, ചീന്നണ്ണി, പെരുമ്പാമ്പ്‌, മൂര്‍ഖന്‍, അണലി, പച്ചിലപ്പാമ്പ്‌, കൊതുകുകള്‍ തുടങ്ങിയവയും സാധാരണമാണ്‌.

മണ്ണിനങ്ങള്‍

രാജ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗത്ത്‌ മണലും ചരലും കലര്‍ന്ന പരുക്കന്‍ മണ്ണാണ്‌. താണപ്രദേശങ്ങളില്‍ ഇരുമ്പിന്റെയോ അലൂമിനിയത്തിന്റെയോ ഓക്‌സൈഡുകള്‍ മൂലം ഫലപുഷ്‌ടി നഷ്‌ടപ്പെട്ട മണ്ണാണുള്ളത്‌. കനത്ത മഴമൂലം മേല്‍മണ്ണ്‌ ഒലിച്ചുപോകുന്നത്‌ ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപമാണ്‌. ആര്‍ദ്രത കൂടിയ ഉഷ്‌ണകാലാവസ്ഥ നിമിത്തം സസ്യജന്യമായ പോഷകങ്ങള്‍ രാസവിഘടനത്തിനു വിധേയമായി, മണ്ണിനു വളക്കൂട്ടു നല്‌കാതെ നഷ്‌ടപ്പെടുന്നു. ഇത്തരത്തില്‍ പൊതുവേ ഫലപുഷ്‌ടി നഷ്‌ടപ്പെട്ടുപോകുന്നവയാണ്‌ കോങ്‌ഗോ പ്രദേശങ്ങള്‍.

പ്രകൃതിവിഭവങ്ങള്‍

ആദായകരമായി പ്രയോജനപ്പെടുത്താവുന്ന പ്രകൃതിവിഭവങ്ങളുടെ കാര്യത്തില്‍ കോങ്‌ഗോ ഒരു ദരിദ്ര രാജ്യമാണെന്നാണ്‌ വളരെ നാളുകളോളം കരുതപ്പെട്ടുപോന്നത്‌. എന്നാല്‍ ഉബാങ്‌ഗി-കോങ്‌ഗോ നദീ ജലമാര്‍ഗത്തിലുള്ള ഇതിന്റെ സ്ഥാനം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. വിഭവ വിപണനത്തിനുള്ള സുപ്രധാനമാര്‍ഗമാണിത്‌. അപ്രധാനമല്ലാത്ത ഒരു കടല്‍ത്തീരവും ഈ ജലമാര്‍ഗവും ചേര്‍ന്ന്‌ ഛഡ്‌, സി.എ.ആര്‍. (C.A.R.) എന്നിവിടങ്ങളിലേക്കുള്ള ജലഗതാഗതം സുഗമമാക്കിയിരിക്കുന്നു. പൊതുവേ ഫലപുഷ്‌ടി കുറഞ്ഞ മണ്ണായതിനാല്‍ കോങ്‌ഗോയില്‍ കൃഷി ലാഭകരമല്ല. നിയാറിത്താഴ്‌വര മാത്രമാണ്‌ ഇതിനൊരപവാദം. രാജ്യത്തിന്റെ വടക്കേ പകുതിയിലെ വനങ്ങള്‍ വിഭവസമ്പന്നമാണെന്നിലും ഗതാഗത സൗകര്യങ്ങളിലെ അപര്യാപ്‌തതമൂലം അത്‌ പൂര്‍ണമായി പ്രയോജനപ്പെടുത്താനാവുന്നില്ല. തെക്കുഭാഗത്തെ വനങ്ങളില്‍നിന്നു ശേഖരിക്കുന്ന വിലപിടിപ്പുള്ള തടിയാണ്‌ കോങ്‌ഗോയിലെ ഏറ്റവും പ്രധാന പ്രകൃതിവിഭവം. ലിംബ, ഒക്കൂമേ എന്നീ തടികളുടെ കയറ്റുമതിയില്‍ ലോകത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കോങ്‌ഗോയ്‌ക്കാണ്‌. ഉരുളന്‍തടി, മരഉരുപ്പടികള്‍, വെനീര്‍ എന്നിവയാണ്‌ മുഖ്യ വിപണന വസ്‌തുക്കള്‍. കയറ്റുമതിയിനങ്ങളില്‍ 80 ശതമാനവും വനവിഭവങ്ങളാണ്‌. 1960 വരെ ഫ്രഞ്ചധീനതയിലായിരുന്ന വനവിഭവ വിപണനം ഇപ്പോള്‍ തദ്ദേശീയരുടെ നിയന്ത്രണത്തിലായിട്ടുണ്ട്‌. പൊട്ടാഷിന്റെയും ഉയര്‍ന്ന ഗ്രഡിലുള്ള ഇരുമ്പയിരിന്റെയും മറ്റു പല ധാതുക്കളുടെയും വിലയേറിയ ശേഖരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നിലും ഇതില്‍ പലതും വളരെക്കുറഞ്ഞ തോതിലേ ഉണ്ടായിരുന്നുള്ളൂ. കോങ്‌ഗോതീരക്കടലില്‍ ഉള്ള കനത്ത എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ (1970) സമ്പദ്‌വ്യവസ്ഥയില്‍ ഗണ്യമായ പുരോഗതി കൈവന്നു. ചെമ്പ്‌, നാകം, കറുത്തീയം എന്നിവയുടെ ഉദ്‌പാദനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്‌. ചെറിയ തോതില്‍ സ്വര്‍ണവും ഖനനം ചെയ്യുന്നുണ്ട്‌. കോങ്‌ഗോയുടെ ദക്ഷിണഭാഗത്തു മാത്രമേ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുള്ളു. ബ്രാസവില്ലെയ്‌ക്കടുത്തുള്ള ജലവൈദ്യുതപദ്ധതിയില്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ്‌ പ്രതിവര്‍ഷം ഏകദേശം 4,40,000 കി. വാട്ട്‌ ആണ്‌. പ്വാന്ത്‌-ന്വാര്‍ കേന്ദ്രമാക്കി രണ്ടു വലിയ സമുദ്രാത്‌പന്ന-സംഭരണ-വിപണനശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ചൂര, ഒരിനംമത്തി, ബാസ്‌ തുടങ്ങി വിവിധതരത്തിലുള്ള മത്സ്യങ്ങള്‍ വന്‍തോതില്‍ ലഭ്യമാണ്‌. ഉള്‍നാടന്‍ ജലാശയങ്ങളിലും നദികളിലും ഭക്ഷണാവശ്യത്തിനായുള്ള മത്സ്യബന്ധനം നടക്കുന്നുണ്ട്‌. ഇത്‌ മിക്കവാറും രാജ്യത്തിന്റെ ആഭ്യന്തരാവശ്യത്തിനു മാത്രമേ തികയാറുള്ളൂ.

സമ്പദ്‌വ്യവസ്ഥ

മൊത്ത ഗാര്‍ഹികോത്‌പന്ന(gross domestic product-GDP)വും കയറ്റുമതിയും അനുസരിച്ച്‌, പെട്രാളിയം ഉത്‌പാദനമാണ്‌ കോങ്‌ഗോയിലെ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാന ഘടകം. ആഹാരാവശ്യങ്ങള്‍ നിറവേറ്റുകയാണ്‌ കൃഷിയുടെ പ്രധാന ലക്ഷ്യം എന്നു വരികിലും രാജ്യത്തിന്റെ മൊത്തം ഭക്ഷണാവശ്യത്തെ ഫലപ്രദമായി നേരിടാന്‍ അവിടത്തെ കൃഷികൊണ്ടാകുന്നില്ല.

ഉത്‌പാദനം

1969-ല്‍ കോങ്‌ഗോയില്‍ നിന്നുള്ള കയറ്റുമതിയുടെ 5 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ഖനനത്തില്‍ നിന്നു ലഭിച്ച പന്ന്‌. എന്നാല്‍ തീരക്കടലില്‍ എണ്ണ പര്യവേക്ഷണം തുടങ്ങിയതോടെ ഇത്‌ 90 ശതമാനമായി കുതിച്ചുകയറി. കോങ്‌ഗോയിലെ ഏഉജയുടെ 40 ശതമാനത്തോളം പെട്രാളിയം ഖനനവും സംസ്‌കരണവും മൂലം ലഭിക്കുന്നതാണ്‌.

എണ്ണയോടൊപ്പം പ്രകൃതിവാതകവും ഫലപ്രദമായി ചൂഷണം ചെയ്യപ്പെടുന്നു. കറുത്തീയം, ചെമ്പ്‌, സിന്ന്‌, സ്വര്‍ണം എന്നിവയും ചെറിയ തോതില്‍ ഖനനം ചെയ്യപ്പെടുന്നുണ്ട്‌. പൊട്ടാഷിന്റെയും ഇരുമ്പിന്റെയും വന്‍തോതിലുള്ള ഖനനം, മുടക്കുമുതലിന്റെ കുറവും, സാങ്കേതിക-വിപണന-ബുദ്ധിമുട്ടുകളുംമൂലം മന്ദീഭവിച്ചിട്ടുണ്ട്‌.

പരമ്പരാഗതമായ അപരിഷ്‌കൃത കൃഷിരീതികളുപയോഗിച്ച്‌ ഇവിടത്തെ കര്‍ഷകര്‍ മരച്ചീനി, വാഴ, മധുരക്കിഴങ്ങ്‌ എന്നിവ കൃഷിചെയ്യുന്നു. ജനങ്ങളുടെ മുഖ്യ ഭക്ഷ്യവിളകളാണിതെല്ലാം. കരിമ്പ്‌, പുകയില, എണ്ണപ്പന, കാപ്പി, കൊക്കോ, നിലക്കടല എന്നിവയാണ്‌ പ്രധാന നാണ്യവിളകള്‍. ആട്‌, പന്നി എന്നിവ പ്രധാന വളര്‍ത്തുമൃഗങ്ങളാണ്‌. കോഴിവളര്‍ത്തലിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

മുമ്പ്‌ കയറ്റുമതിയുടെ 60 ശതമാനത്തിലേറെ ലഭിച്ചിരുന്നതു വനവിഭവങ്ങളായ ലിംബ, ഒക്കൂമേ, മഹാഗണി എന്നീ തടിയിനങ്ങളില്‍ നിന്നാണ്‌. കടന്നുകയറാനാവുന്ന കാടുകളില്‍ മരംമുറിക്കല്‍ ഭീഷണി ആയിത്തുടങ്ങിയിട്ടുണ്ട്‌. അത്‌ലാന്തിക്‌ സമുദ്രത്തില്‍ ചെറിയ തോതില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനവും നടക്കുന്നു.

കോങ്‌ഗോയിലെ ഒരു തടി വ്യവസായകേന്ദ്രം

വ്യവസായങ്ങള്‍

മുന്‍കാല ഫ്രഞ്ച്‌ ഇക്വറ്റോറിയല്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലേക്കാവശ്യമായ ഉപഭോഗ വസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കുകയായിരുന്നു കോങ്‌ഗോയുടെ പ്രധാന വ്യവസായ ലക്ഷ്യം. എന്നാല്‍ ഇന്ന്‌ എണ്ണ സംസ്‌കരണ കേന്ദ്രങ്ങളും തടിയറുപ്പുമില്ലുകളുമാണ്‌ പ്രധാന വ്യവസായകേന്ദ്രങ്ങള്‍. പഞ്ചസാര, ധാന്യമാവുകള്‍, സസ്യയെണ്ണകള്‍, പുകയിലയുത്‌പന്നങ്ങള്‍, ബിയറും മറ്റ്‌ ശീതളപാനീയങ്ങളും, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ടിന്നിലടച്ച മത്സ്യം, സിമന്റ്‌ എന്നിവയെല്ലാം ചെറിയ തോതില്‍ കയറ്റുമതി ചെയ്യുപ്പെടുന്നു.

നാണയവും ബാങ്കിങ്ങും

സി.എഫ്‌.എ. ഫ്രാന്നാണ്‌ (C.F.A. Franc) കോങ്‌ഗോ റിപ്പബ്ലിക്കിലെ ഔദ്യോഗിക നാണയം. 1972-ല്‍ 271 സി.എഫ്‌.എ. ഫ്രാന്ന്‌ ഒരു യു.എസ്‌. ഡോളറിനു തുല്യമായിരുന്നു. ഇവിടെ നിന്നുള്ള കയറ്റുമതിച്ചരക്കുകള്‍ ലോകവിപണിയില്‍ വളരെ വിലമതിക്കപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ വന്നതോടെ കോങ്‌ഗോ ഔദ്യോഗിക നാണയം യൂറോയുമായി വിനിമയം ആരംഭിച്ചു. 2011-ല്‍ ഒരു യൂറോ 655.959 സി.എഫ്‌.എ. ഫ്രാന്നിന്‌ തുല്യമായിരുന്നു.

വാണിജ്യ-വ്യാപാരങ്ങള്‍

സെന്‍ട്രല്‍ ആഫ്രിക്കന്‍ കസ്റ്റംസ്‌ ആന്‍ഡ്‌ ഇക്കോണമിക്‌ യൂണിയന്റെ (കോങ്‌ഗോ, കാമറൂണ്‍, ഗോബണ്‍, മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്‌ എന്നിവ ചേര്‍ന്നത്‌) ക്രമബദ്ധമായ വികാസത്തോടെ വിദേശ വ്യാപാരരംഗത്ത്‌ കോങ്‌ഗോയുടെ നില വളരെ മെച്ചപ്പെട്ടു. പുതിയ റോഡുകളുടെയും താത്‌കാലിക വിമാനത്താവളങ്ങളുടെയും നിര്‍മാണത്തോടെ മറ്റ്‌ അംഗരാജ്യങ്ങളുമായുള്ള വ്യാപാരബന്ധവും പുരോഗതി പ്രാപിച്ചു. യൂറോപ്യന്‍ സാമ്പത്തിക സമൂഹമാണ്‌ ഇതിനു സഹായകമായത്‌. എന്നാല്‍ ചെറിയ തോതില്‍ സാമ്പത്തിക പുരോഗതി നേടിയെടുത്തെന്നിലും വ്യാപാരസന്തുലനത്തിനും വികസനത്തിനുമായി ഇന്നും ഈ രാജ്യത്തിന്‌ വിദേശശക്തികളെ ആശ്രയിച്ചേ മതിയാവൂ. 1960-കളുടെ അവസാനത്തില്‍ ഇവരുടെ പ്രധാന വിദേശസഹായി കമ്യൂണിസ്റ്റ്‌ ചൈന ആയിരുന്നു. എന്നാല്‍ 2011-ല്‍ കോങ്‌ഗോയുടെ പ്രധാന വിദേശസഹായികള്‍ ഫ്രാന്‍സ്‌, റഷ്യ, കിഴക്കന്‍ ജര്‍മനി, ക്യൂബ എന്നിവരായിരുന്നു.

ഗതാഗതവും വാര്‍ത്താവിനിമയവും

കോങ്‌ഗോ-ഓഷന്‍ റെയില്‍ റോഡ്‌

രാജ്യത്തെ പ്രധാന ഗതാഗതമാര്‍ഗം കോങ്‌ഗോനദിയും അതിന്റെ പോഷകനദികളുമാണ്‌. കോങ്‌ഗോനദിക്കരയിലുള്ള ബ്രാസവില്ലെ പ്രധാന തുറമുഖ നഗരമായ പ്വാന്ത്‌-ന്വാറുമായി "കോങ്‌ഗോ-ഓഷന്‍ റെയില്‍ റോഡ്‌' വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. ദുര്‍ഗമമായ സ്ഥലങ്ങളിലൂടെയുള്ള ഈ റെയില്‍പ്പാതയുടെ പണി 1921-ലാരംഭിച്ച്‌ 1934-ല്‍ പൂര്‍ത്തിയാക്കി. 512 കി.മീ. നീളമുള്ള ഈ പാതയില്‍ 92 പാലങ്ങളും 12 തുരങ്കങ്ങളുമുണ്ട്‌. സിഎആര്‍, ഗബണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൊത്തക്കച്ചവടത്തിന്റെ സിംഹഭാഗവും ഈ റെയില്‍റോഡുവഴിയായിരുന്നു നടത്തിക്കൊണ്ടിരുന്നത്‌. 280 കി.മീ. നീളമുള്ള മറ്റൊരു റെയില്‍പ്പാത ഫേവറില്‍വച്ചുപിരിഞ്ഞ്‌ ഗാബണ്‍ അതിര്‍ത്തിവരെ എത്തുന്നു. കൊടുംകാടും ചതുപ്പുകളും ദുര്‍ഗമമായ ഭൂപ്രകൃതിയും റോഡുനിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതിനാല്‍ കരമാര്‍ഗമുള്ള ഗതാഗതം വളരെയൊന്നും വികസിച്ചിട്ടില്ല. ആകെയുള്ള 10,465 കി.മീ. റോഡുകളില്‍ കേവലം 225 കി.മീ. മാത്രമേ ടാര്‍ റോഡുകളായുള്ളൂ. 800 കി.മീ.-ഓളം മെറ്റലിട്ടതും ശേഷിച്ചത്‌ ചെമ്മണ്‍ പാതകളുമാണ്‌. ബ്രാസവില്ലെയിലും പ്വാന്ത്‌ ന്വാറിലും ഉള്ള അന്തര്‍ദേശീയ വിമാനത്താവളങ്ങളുള്‍പ്പെടെ 10-ഓളം വിമാനത്താവളങ്ങള്‍ കോങ്‌ഗോയിലുണ്ട്‌.

പെട്രോളിയവും തടിയും കൂടാതെ ചെറിയതോതില്‍ കൊക്കോയും കാപ്പിയും കൂടി ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നുണ്ട്‌. കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കില്‍നിന്ന്‌ വജ്രം കൊണ്ടുവന്ന്‌ വീണ്ടും കയറ്റുമതി ചെയ്യുന്നു. വിവിധതരം യന്ത്ര സാമഗ്രികള്‍, ഭക്ഷണസാധനങ്ങള്‍, ഇരുമ്പും ഉരുക്കും, മറ്റ്‌ ഉപഭോക്തൃ വസ്‌തുക്കള്‍ എന്നിവയാണ്‌ പ്രധാന ഇറക്കുമതിയിനങ്ങള്‍.

നാല്‌ ദിനപത്രങ്ങള്‍ ഇവിടെ നിന്നു പ്രസിദ്ധീകരിച്ചു വരുന്നു. ബ്രാസവില്ലെയില്‍ നിന്നു പ്രക്ഷേപണം നടത്തുന്ന രണ്ട്‌ റേഡിയോ സ്റ്റേഷനുകളും ഒരു ദേശീയ ടെലിവിഷന്‍ ശൃംഖലയും ഇവിടെയുണ്ട്‌.

ജനങ്ങള്‍

രാജ്യത്തിന്റെ തെക്കേപ്പകുതിയുടെ നാലില്‍ മൂന്നുഭാഗവും ജനസാന്ദ്രമാണ്‌. ഏതാണ്ട്‌ അഞ്ചില്‍ നാലു ജനവിഭാഗങ്ങളും ഇവിടെ പാര്‍ക്കുന്നു. വടക്കുള്ള വിസ്‌തൃതമായ മഴക്കാടുകളും ചതുപ്പു പ്രദേശങ്ങളും ജനവാസം വളരെക്കുറഞ്ഞ മേഖലകളാണ്‌. ശമ്പളമുള്ള ജോലികള്‍ തേടി ഗ്രാമീണര്‍ പട്ടണങ്ങളിലേക്കു കുടിയേറിയതിന്റെ ഫലമായി ജനങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും നാഗരികരായിത്തീര്‍ന്നിരിക്കുന്നു. ഏറ്റവും വലിയ നഗരം ബ്രാസവില്ലെയാണ്‌; പ്വാന്ത്‌-ന്വാര്‍ രണ്ടാമത്തേതും.

ജനവിഭാഗങ്ങള്‍

കോങ്‌ഗോ ഗ്രാമവാസികള്‍

കോങ്‌ഗോ (Kongo), ടീകെ (Teke), എംബോഷി (Mboshi), വീലി (Vili) എന്നീ നാലു പ്രധാന ജനവര്‍ഗങ്ങള്‍ ചേര്‍ന്നതാണ്‌ കോങ്‌ഗോയിലെ ജനസഞ്ചയം. ഇവ 75 ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. വടക്കന്‍ വനപ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരു ചെറുവിഭാഗം പിഗ്മികളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഓരോ ഗോത്രത്തിനും പ്രത്യേകം ഭാഷയുണ്ട്‌. ആകെയുള്ളതില്‍ പകുതിയോളം ജനങ്ങളും ക്രിസ്‌ത്യാനികളാണ്‌.

ഏറ്റവും പ്രധാന ജനവര്‍ഗമായ കോങ്‌ഗോളീസ്‌ (Congolese) മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ വരും. ബ്രാസവില്ലെയ്‌ക്കു തെക്കുപടിഞ്ഞാറായി വസിക്കുന്ന ഇവര്‍ പ്രധാനമായി വേട്ടയാടിയും മീന്‍പിടിച്ചുമാണ്‌ ഉപജീവനം നിര്‍വഹിക്കുന്നത്‌. കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്റെ വടക്കുഭാഗത്ത്‌, പുല്‍മേടുകളും കാടുകളുമായി സന്ധിക്കുന്നയിടങ്ങളില്‍, ജീവിക്കുന്ന എംബോഷികളാണ്‌ രണ്ടാമത്തെ ജനവര്‍ഗം. ഇവരില്‍ ഭൂരിഭാഗവും വിദഗ്‌ധരായ പണിക്കാരും സര്‍ക്കാരുദ്യോഗസ്ഥരുമാണ്‌. ജനസംഖ്യയുടെ കാല്‍ഭാഗത്തോളും വരുന്ന ടീകെ വര്‍ഗം ബ്രാസവില്ലെയ്‌ക്കു വടക്കുള്ള ഉന്നതതടങ്ങളില്‍ ജീവിക്കുന്നു. കരകൗശലവിദഗ്‌ധരാണിവര്‍. വീലികളില്‍ ഭൂരിഭാഗവും മുക്കുവരാണ്‌. ഇവര്‍ പ്വാന്ത്‌-ന്വാറിന്‌ ചുറ്റിലുമായി കഴിയുന്നു.

ഭാഷകള്‍

ജനങ്ങളില്‍ ഭൂരിഭാഗവും ബാണ്ടു(Bantu)ഭാഷ സംസാരിക്കുന്ന കറുത്തവര്‍ഗക്കാരാണ്‌. ജനഗോത്രങ്ങളുപയോഗിക്കുന്ന എണ്ണമറ്റ ഭാഷകള്‍ കൂടാതെ വ്യാപാരാവശ്യങ്ങള്‍ക്കായി വികസിച്ചു വന്ന രണ്ടു പ്രധാന ഭാഷകളാണ്‌ ലിങ്‌ഗാലയും (Lingala) മോണോകുടൂബയും (Monokutuba). ബ്രാസവില്ലെയ്‌ക്കു വടക്കുള്ള സംസാരഭാഷയായ ലിങ്‌ഗാല പല ഗോത്രഭാഷകളുടെയും സ്വാധീനം പ്രദര്‍ശിപ്പിക്കുന്നു. തലസ്ഥാനനഗരിക്കു പടിഞ്ഞാറു ഭാഗത്ത്‌ ഉപയോഗിക്കപ്പെടുന്ന മോണോകുടൂബയ്‌ക്ക്‌ ശക്തമായ ഒരു "കോങ്‌ഗോ' അടിത്തറയാണുള്ളത്‌. ഫ്രഞ്ചാണ്‌ അംഗീകരിക്കപ്പെട്ട ഔദ്യോഗികഭാഷ. വിദ്യാലയങ്ങളിലെ അധ്യയനഭാഷയും, ഉയര്‍ന്ന മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശീയരുള്‍പ്പെടെയുള്ള ജനങ്ങളുടെ സംസാരഭാഷയും ഫ്രഞ്ചു തന്നെ.

റിപ്പബ്ലിക്കിലൊട്ടാകെയുള്ള ഏകദേശം 12,000 യൂറോപ്യരില്‍ ഒട്ടുമുക്കാലും ഫ്രഞ്ചുകാരാണ്‌. യൂറോപ്യന്മാര്‍ കോങ്‌ഗോയിലെ പ്രധാന നഗരങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. പോര്‍ച്ചുഗീസുകാര്‍, ചൈനാക്കാര്‍, ഇതര-ആഫ്രിക്കന്‍ രാജ്യക്കാര്‍ എന്നിവരാണ്‌ ന്യൂനപക്ഷ തദ്ദേശീയര്‍.

അധിവാസക്രമം

ഒരേ ഗോത്രത്തില്‍പ്പെട്ടവര്‍ കൂട്ടായി നിവസിക്കുന്ന ഒറ്റപ്പെട്ട അധിവാസകേന്ദ്രങ്ങളാണ്‌ ഉള്‍നാടുകളില്‍ പൊതുവായുള്ളത്‌. സമചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ മുളന്തൂണുകളില്‍ പടുത്തുയര്‍ത്തി ഓലയോ പുല്ലോ മേഞ്ഞുണ്ടാക്കുന്ന ചെറിയ വീടുകളാണ്‌ ഗ്രാമങ്ങളില്‍ കാണുന്നവ. ഭിത്തികള്‍ ഈറ്റ അടുക്കിയോ ചെളികൊണ്ടോ നിര്‍മിക്കുന്നു. പാര്‍പ്പിടനിര്‍മാണത്തിന്‌ ഉയര്‍ന്നയിടങ്ങളാണ്‌ പൊതുവേ തിരഞ്ഞെടുക്കുന്നത്‌. ഗ്രാമങ്ങളിലെ പ്രധാന ജീവിതമാര്‍ഗം കൃഷിയാണ്‌. പ്രധാനവിള ഭക്ഷ്യോത്‌പന്നങ്ങളാകുന്നു. നാണയവിനിമയത്തിലൂടെയുള്ള ക്രയവിക്രയം ഇനിയും പ്രാവര്‍ത്തികമാകാത്ത ചില പ്രദേശങ്ങളും ഈ രാജ്യത്തുണ്ട്‌.

ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളാണ്‌ തലസ്ഥാനമായ ബ്രാസവില്ലെയും അത്‌ലാന്തിക്‌ തീരത്തുള്ള പ്വാന്ത്‌-ന്വാറും. ആസൂത്രിതമായ യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങളും, താരതമ്യേന പിന്നോക്കാവസ്ഥയിലുള്ളതും ജനനിബിഡവുമായ തദ്ദേശീയാധിവാസ കേന്ദ്രങ്ങളും എല്ലാ നഗരങ്ങളിലും സാധാരണമാണ്‌. ചേരിനിര്‍മാര്‍ജന പ്രവര്‍ത്തനം ക്രമേണ പ്രാവര്‍ത്തികമായി വരുന്നു.

മതവിശ്വാസങ്ങള്‍

ക്രിസ്‌തുമതമാണ്‌ ഏറ്റവും പ്രധാനം. ഏകദേശം 4 ലക്ഷം കത്തോലിക്കര്‍ക്കും 1.5 ലക്ഷം പ്രാട്ടസ്റ്റന്റുകാര്‍ക്കും പുറമേ വിവിധ ആഫ്രിക്കന്‍ ക്രസ്‌തവസഭകളില്‍പ്പെട്ട ഏകദേശം 20,000 പേരും ഈ രാജ്യത്തുണ്ട്‌. പകുതിയിലേറെപ്പേര്‍ പ്രാകൃതമതങ്ങളില്‍ വിശ്വാസം പുലര്‍ത്തുന്നു. ജനസംഖ്യയുടെ ഒരു ചെറിയ ശതമാനത്തോളം മുസ്‌ലിങ്ങളാണ്‌.

1974-ലെ കണക്കനുസരിച്ച്‌ കോങ്‌ഗോ റിപ്പബ്ലിക്കില്‍ 60 വയസ്സിലേറെ പ്രായമുള്ളവരുടെ സംഖ്യ 5 ശ.മാ.-ല്‍ താഴെയായിരുന്നു. ജനനനിരക്ക്‌ 1,000-ത്തിന്‌ 44 ആയിരുന്നപ്പോള്‍ മരണനിരക്ക്‌ 1,000-ത്തിന്‌ 23 ആയിരുന്നു; ശിശുമരണത്തോത്‌ വളരെ ഉയര്‍ന്നതും (180/1000). ശരാശരി ആയുസ്സ്‌ 41 ആയി കണക്കാക്കപ്പെട്ടിരുന്നു. 19-നും 40-നുമിടയ്‌ക്കു പ്രായമുള്ളവരായി ഉണ്ടായിരുന്നത്‌ 40 ശ.മാ. മാത്രം. എന്നാല്‍ ഇന്ന്‌ ഈ നിലയ്‌ക്ക്‌ ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌.

വിദ്യാഭ്യാസം

6-നും 16-നുമിടയ്‌ക്കു പ്രായമുള്ള കുട്ടികള്‍ക്ക്‌ സൗജന്യ-നിര്‍ബന്ധിത വിദ്യാഭ്യാസമാണ്‌ ഇവിടെ നിലവിലുള്ളത്‌. 1970-കളുടെ ആരംഭത്തില്‍ ഏകദേശം 2,60,000 കുട്ടികള്‍ പ്രമറി വിദ്യാഭ്യാസം നേടി. സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ 39,000-ത്തിലേറെയായിരുന്നു. 1800-റോളം പേര്‍ ഉന്നത വിദ്യാഭ്യാസം നടത്തി. ബ്രാസവില്ലെ ദേശീയ സര്‍വകലാശാലയാണ്‌ കോങ്‌ഗോയിലെ ഏറ്റവും പ്രധാനപ്പെട്ട ഉന്നത പഠനകേന്ദ്രം.

സ്വാതന്ത്ര്യപ്രാപ്‌തിയോടെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളും കോങ്‌ഗോയില്‍ പ്രയാസമെന്യേ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്‌. സര്‍ക്കാരും ജനങ്ങളും വിദ്യാഭ്യാസത്തിന്‌ ഉയര്‍ന്ന സ്ഥാനമാണു നല്‌കിയിട്ടുള്ളത്‌. ഇതിന്റെ ഫലമായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിലവാരത്തിലേക്ക്‌ കോങ്‌ഗോ എത്തിക്കഴിഞ്ഞു.

ചരിത്രം

1483-ല്‍ പോര്‍ച്ചുഗീസ്‌ നാവികനായ ദിയാഗോ കാവോ കോങ്‌ഗോ നദീമുഖം കണ്ടുപിടിച്ചതിനുശേഷം പോര്‍ച്ചുഗല്‍ "കോങ്‌ഗോ രാജ്യ'(Kongo Kingdom)വുമായി സുഹൃദ്‌ബന്ധം സ്ഥാപിച്ചു. അന്നുതന്നെ ഈ രാജ്യത്തിന്‌ ഒരു ശതകത്തിലേറെ പഴക്കമുണ്ടായിരുന്നു. കോങ്‌ഗോനദിക്കു വടക്കുള്ള പ്രദേശങ്ങളും ഈ രാഷ്‌ട്രത്തിന്റെ അധീന മേഖലകളായിരുന്നെന്നിലും, ഇതിന്റെ ശക്തികേന്ദ്രം തെക്ക്‌ അങ്‌ഗോളയോടടുത്തായിരുന്നു. ഇന്നത്തെ കോങ്‌ഗോയുടെ ഭാഗമായ കൂയിലൂ-നിയാറീ താഴ്‌വരകള്‍ അന്ന്‌ മറ്റൊരാഫ്രിക്കന്‍ രാഷ്‌ട്രമായ ലോങ്‌ഗോ(Loango)യുടെ ഭരണത്തിലായിരുന്നു; കിഴക്കുഭാഗത്തുള്ള ഉന്നതതടങ്ങള്‍ ടീകെ (Teke) രാഷ്‌ട്രത്തിന്റെ വകയും. താമസിയാതെ ഈ പ്രദേശം കേന്ദ്രമാക്കി ഒരു സമുദ്രാന്തര-അടിമവ്യാപാരശൃംഖല രൂപമെടുത്തു. ടീകെ ലോങ്‌ഗോയ്‌ക്ക്‌ അടിമകളെ വില്‌ക്കുകയും, ലോങ്‌ഗോ പോര്‍ച്ചുഗീസുകാര്‍ക്കും അവര്‍ക്കു പിന്നാലെ വന്ന മറ്റു യൂറോപ്യന്മാര്‍ക്കും കൂടുതല്‍ പ്രതിഫലത്തിനു കൈമാറുകയും ചെയ്‌തുവന്നു. അങ്ങനെ അടിമക്കച്ചവടം ഇവിടെ തഴച്ചുവളരാനാരംഭിച്ചു.

ഫ്രഞ്ച്‌ ആധിപത്യം

ഫ്രഞ്ച്‌ കോങ്‌ഗോയിലെ ബ്രാസവില്ലെ നിവാസികള്‍

അടിമകളിലും ആനക്കൊമ്പിലും തത്‌പരരായിരുന്ന ഫ്രഞ്ച്‌ വ്യാപാരികള്‍ പോര്‍ച്ചുഗീസുകാരുടെ പിന്നാലെ കോങ്‌ഗോ തീരത്തെത്തി. ഫ്രഞ്ചുകാര്‍ അടുത്ത 200 വര്‍ഷങ്ങളില്‍ ഇവിടെ വ്യാപാരകേന്ദ്രങ്ങള്‍ തുറക്കുകയും നിരന്തര സന്ദര്‍ശനം നടത്തുകയും ചെയ്‌തു. അടിമക്കച്ചവടം നിയമം മൂലം നിരോധിക്കപ്പെട്ടശേഷം, നിയമലംഘനം നടത്തി അടിമകളെ കടത്തികൊണ്ടുപോകുന്നവരെ കണ്ടുപിടിക്കാനുള്ള ഒരു താവളമായി ഇവിടം മാറി. മറ്റു യൂറോപ്യന്മാരും കോങ്‌ഗോതീരം സന്ദര്‍ശിച്ചിരുന്നെന്നിലും 19-ാം ശതകം വരെ കോങ്‌ഗോയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക്‌ അവര്‍ക്കു കടന്നുചെല്ലാന്‍ സാധിച്ചിരുന്നില്ല.

ചരിത്രരേഖകളില്‍ കോങ്‌ഗോക്കാര്‍ അവഗണിക്കപ്പെട്ട ഒരു വിഭാഗമായിരുന്നു. രാജ്യത്ത്‌ ഒരു തുറമുഖമോ കയറ്റി അയയ്‌ക്കത്തക്ക വിഭവങ്ങളോ ഉണ്ടായിരുന്നില്ല. 19-ാം ശതകത്തിന്റെ അവസാനത്തില്‍ ആഫ്രിക്കന്‍ കോളനികള്‍ക്കുവേണ്ടിയുള്ള മത്സരം ശക്തിപ്പെട്ടപ്പോള്‍, കോങ്‌ഗോയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഫ്രാന്‍സിനു കഴിഞ്ഞു. 1925 വരെ കോങ്‌ഗോയില്‍ ഗതാഗത സൗകര്യമുള്ള റോഡുകളേ ഉണ്ടായിരുന്നില്ല. തലച്ചുമടായിട്ടാണ്‌ സാധനങ്ങള്‍ കൊണ്ടുപോയിരുന്നത്‌. രണ്ടാംലോകയുദ്ധകാലത്തുപോലും തലച്ചുമട്ടുകാരെ നിര്‍ബന്ധിച്ചു ജോലി ചെയ്യിച്ചിരുന്നു. ഈ ദുര്‍ന്നയം 1946-ല്‍ നിര്‍ത്തലാക്കി.

സ്വാതന്ത്യലബ്‌ധി

ഫ്രഞ്ച്‌ ക്യാപ്‌റ്റനായിരുന്ന ദെ ബ്രാസയാണ്‌ സ്റ്റാന്‍ലി തടാകം കണ്ടെത്തിയതും ബ്രാസാവീല്‍ നഗരം സ്ഥാപിച്ചതും (1880). ഇദ്ദേഹം കോങ്‌ഗോയിലെ പല ഗോത്രത്തലവന്മാരെക്കൊണ്ടും ഫ്രഞ്ചുസംരക്ഷണം അംഗീകരിപ്പിക്കുകയും കരാറില്‍ ഒപ്പുവയ്‌പിക്കുകയും ചെയ്‌തു. അങ്ങനെ കോങ്‌ഗോ ഒരു ഫ്രഞ്ച്‌ പ്രാട്ടക്‌റ്ററേറ്റ്‌ ആയിത്തീര്‍ന്നു. 1884-85-ല്‍ കൂടിയ ബെര്‍ലിന്‍ സമ്മേളനം ഫ്രഞ്ച്‌-ബെല്‍ജിയന്‍ കോങ്‌ഗോകളുടെ അതിര്‍ത്തികള്‍ തീരുമാനിച്ചു. 1901-ല്‍ ഫ്രഞ്ച്‌-കോങ്‌ഗോ കോളനി രൂപമെടുത്തു. 1903 മുതല്‍ അത്‌ മധ്യ-കോങ്‌ഗോ എന്നറിയപ്പെട്ടു. 1910-ല്‍ ഇപ്പോഴത്തെ മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കും കോങ്‌ഗോയും ചേര്‍ത്ത്‌ "ഫ്രഞ്ച്‌ ഇക്വറ്റോറിയല്‍ ആഫ്രിക്ക' എന്ന പേരില്‍ ഒരു ഫെഡറേഷന്‍ സ്ഥാപിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഫ്രഞ്ചുകോളനികള്‍ക്കു കൂടുതല്‍ ഭരണസ്വാതന്ത്ര്യം നല്‌കാന്‍ തീരുമാനമായി. 1946-ല്‍ കോങ്‌ഗോയ്‌ക്ക്‌ ഫ്രഞ്ച്‌ പാര്‍ലമെന്റില്‍ അംഗത്വവും, പ്രത്യേകമായി ഒരു അസംബ്ലിയും ലഭിച്ചു. 1958-ല്‍ കോങ്‌ഗോ ഫ്രഞ്ച്‌ ഗ്രൂപ്പിലുള്ള ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി. 1960-ല്‍ ഇതു പൂര്‍ണസ്വതന്ത്രറിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.

സ്വതന്ത്രരാജ്യം

എന്‍ഗെസ്സൊ

1956-ല്‍ ഫ്രാന്‍സിന്റെ അധ്യക്ഷതയില്‍ സ്വയംഭരണസമിതികള്‍ കൂടി സ്വാതന്ത്ര്യം ചര്‍ച്ചചെയ്യുകയും 1958-ല്‍ നടന്ന ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഫെഡറേഷന്‍ പിരിച്ചുവിട്ട്‌ 1960 ആഗ. 15-ന്‌ കോങ്‌ഗോ റിപ്പബ്ലിക്‌ എന്ന പുതിയ പേരുനല്‌കിക്കൊണ്ട്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുംചെയ്‌തു. നാഷണല്‍ അസംബ്ലിനേതാവും മുന്‍പുരോഹിതനുമായ ഫൗള്‍ ബെര്‍ട്‌ യൂലും പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ യൂലുമിന്റെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ തൃപ്‌തരായില്ല. വംശീയവാദങ്ങളും തൊഴിലാളിപ്രക്ഷോഭങ്ങളും സര്‍വസാധാരണമായി. 1963-ല്‍ തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന്‌ പ്രതിപക്ഷം യൂലും ഭരണകൂടത്തെ അട്ടിമറിച്ചു. തൊഴിലാളി നേതാവ്‌ അല്‍ഫോന്‍സ്‌ മസാമ്പദെബാത്‌ പുതിയ പ്രസിഡന്റായി. 1963-ല്‍ രാജ്യത്ത്‌ പുതിയ ഭരണഘടന നിലവില്‍വന്നു. 1968 ആഗസ്റ്റില്‍ ക്യാപ്‌റ്റന്‍ മരിയെന്‍ എന്‍ഗോബിയുടെ നേതൃത്വത്തില്‍ മസാബയെ അധികാരഭ്രഷ്‌ടനാക്കി രാജ്യത്ത്‌ പട്ടാളഭരണം നടപ്പിലാക്കി. ഏറെ താമസിയാതെ നാഷണല്‍ റവല്യൂഷണറി കൗണ്‍സില്‍ (NRC) എന്ന ഭരണസമിതിക്കു രൂപംനല്‌കിക്കൊണ്ട്‌ എന്‍ഗോബി പ്രസിഡന്റ്‌ സ്ഥാനമേറ്റു. 1969-ല്‍ ഭരണസമിതിയുടെ പേര്‌ കോങ്‌ഗോളീസ്‌ ലേബര്‍ പാര്‍ട്ടി(CLP) എന്നു മാറ്റിക്കൊണ്ട്‌ ഇദ്ദേഹം കോങ്‌ഗോയെ ജനാധിപത്യവത്‌കരിച്ചു. ഇതോടെ ആഫ്രിക്കയിലെ ആദ്യ ജനാധിപത്യരാഷ്‌ട്രമായി കോങ്‌ഗോ മാറി. ഭരണപരിഷ്‌കാരത്തോട്‌ വിയോജിച്ച പട്ടാളമേധാവി കേണല്‍ ജവാം ചിഠയോമ്പി ഒപാംഗൊ 1977 മാ. 18-ന്‌ എന്‍ഗോബിയെ വധിക്കുകയും ഭരണം പിടിച്ചടക്കുകയും ചെയ്‌തു. 1979 ഫെ. 5-ന്‌ ഒപാംഗൊയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും നീക്കി കേണല്‍ ഡെനിസ്‌ സാസു എന്‍ഗെസ്സൊ പുതിയ പ്രസിഡന്റായി. പീപ്പിള്‍സ്‌ സെന്‍ട്രല്‍ കമ്മിറ്റിയുടെ പേരില്‍ പട്ടാളം തന്നെയാണ്‌ ഭരണം നിയന്ത്രിച്ചുപോന്നത്‌. പീപ്പിള്‍സ്‌ സെന്‍ട്രല്‍ കമ്മിറ്റി രാജ്യത്തെ മാര്‍ക്‌സിസ്റ്റ്‌ സോഷ്യലിസ്റ്റ്‌ രാഷ്‌ട്രമായി പ്രഖ്യാപിച്ചു.

മുന്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ കോങ്‌ഗോയില്‍ പുതിയ രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ ഉദയംചെയ്‌തു. 1992-ല്‍ നടന്ന ബഹുകക്ഷി തെരഞ്ഞെടുപ്പില്‍ എന്‍ഗെസ്സൊയെ പരാജയപ്പെടുത്തിക്കൊണ്ട്‌ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവായ പ്രാഫ. പാസ്‌കല്‍ ലിസ്സ്യുബ പുതിയ പ്രസിഡന്റായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രാജ്യം വലിയ രാഷ്‌ട്രീയ പ്രതിസന്ധികളെ നേരിട്ടു. എന്‍ഗെസ്സൊ പുതിയ മുന്നണിക്ക്‌ രൂപംനല്‌കി ഭരണത്തിനെതിരെ കലാപമുയര്‍ത്തി. ഇതിന്‌ അംഗോളഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും പിന്തുണ എന്‍ഗെസ്സൊയ്‌ക്ക്‌ ലഭിച്ചു. 1997 ഒക്‌ടോബറില്‍ ജനാധിപത്യഭരണകൂടത്തെ അട്ടിമറിച്ച്‌ എന്‍ഗെസ്സൊ, കോങ്‌ഗോയുടെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. ഇതോടെ ജനങ്ങളും പട്ടാളവും എന്‍ഗെസ്സൊയ്‌ക്കെതിരായി. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര കലാപത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. 2002-ല്‍ പ്രതിയോഗികളെ മുഴുന്‍ വീട്ടുതടന്നലിലാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ എന്‍ഗെസ്സൊ പ്രസിഡന്റായി അധികാരമേല്‌ക്കുകയും ചെയ്‌തു. 2003-ലെ സമാധാനക്കരാറിലൂടെ രാജ്യത്ത്‌ സമാധാനം പുനഃസ്ഥാപിക്കപ്പട്ടു. അധികാരത്തിലെത്തിയ എന്‍ഗെസ്സൊ രാജ്യത്തെ പ്രസിഡന്റിന്റെ കാലാവധി ഏഴുവര്‍ഷമായി ഉയര്‍ത്തി.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍