This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌

Democratic Republic of the Congo- (DRC)

ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യം. ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഒഫ്‌ ദ്‌ കോങ്‌ഗോ. ബെല്‍ജിയന്‍ കോങ്‌ഗോ, കോങ്‌ഗോ ലിയോപോള്‍ഡ്‌വില്‍, കോങ്‌ഗോ ഫ്രീസ്റ്റേറ്റ്‌ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ രാജ്യത്തിന്‌ 1960-ല്‍ സ്വാതന്ത്യ്രം ലഭിച്ചതോടെയാണ്‌ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഒഫ്‌ ദ്‌ കോങ്‌ഗോ എന്ന പേര്‌ ലഭിച്ചത്‌. 1971 മുതല്‍ 97 വരെ സയര്‍ (Zaire) എന്ന പേരിലുമറിയപ്പെട്ട ഈ രാജ്യം 90-കളുടെ അവസാനം ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഒഫ്‌ ദ്‌ കോങ്‌ഗോ എന്ന പേര്‌ തിരികെ സ്വീകരിച്ചു. ഏകാധിപത്യവാഴ്‌ചയ്‌ക്കും ആഭ്യന്തരയുദ്ധങ്ങള്‍ക്കും നിരന്തരം ഇരയായ കോങ്‌ഗോയില്‍ തൊണ്ണൂറുകളില്‍ ഉണ്ടായ വംശീയ കലാപത്തില്‍ 40 ലക്ഷത്തോളം പേര്‍ കൊലചെയ്യപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യക്കുരുതികളിലൊന്നാണിത്‌.

ജനസംഖ്യ: 7,17,12,867 (2011); വിസ്‌തൃതി: 23,45,409 ച.കി.മീ.; അതിരുകള്‍: വടക്ക്‌ കിഴക്ക്‌ ദക്ഷിണ സുഡാന്‍, വടക്കു പടിഞ്ഞാറ്‌ കോങ്‌ഗോ റിപ്പബ്ലിക്‌, തെക്കു പടിഞ്ഞാറ്‌ അങ്‌ഗോള, തെക്കു കിഴക്ക്‌ സാംബിയ, കിഴക്ക്‌ താന്‍സാനിയ, ഉഗാണ്ട; ഔദ്യോഗിക ഭാഷ: ഫ്രഞ്ച്‌; തലസ്ഥാനം: കിന്‍ഷാസ; നാണയം: കോങ്‌ഗോളീസ്‌ ഫ്രാന്ന്‌ (CDF).

ഭൂപ്രകൃതിയും കാലാവസ്ഥയും

ആഫ്രിക്കയുടെ മധ്യ ഭാഗത്തിനു വടക്കായി സ്ഥിതിചെയ്യുന്ന ഈ രാജ്യത്തിന്റെ വടക്കുഭാഗത്തു കൂടിയാണ്‌ ഭൂമധ്യരേഖ കടന്നുപോകുന്നത്‌. രാജ്യത്തിന്റെ മൊത്തം വിസ്‌തൃതിയില്‍ ഏറ്റവും കൂടിയ ദൂരം തെക്കു വടക്ക്‌ 2090 കിലോമീറ്ററും കിഴക്ക്‌ പടിഞ്ഞാറ്‌ 2098 കിലോമീറ്ററും തീരദേശദൈര്‍ഘ്യം 40 കിലോമീറ്ററുമാണ്‌. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സുഡാനും അള്‍ജീരിയയും മാത്രമേ കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിനെക്കാള്‍ വലുപ്പമുള്ളതായുള്ളു. ഭൂപ്രകൃതിയനുസരിച്ച്‌ രാജ്യത്തെ ഉഷ്‌ണമേഖലാ മഴക്കാട്‌, സാവന്ന, പീഠഭൂമി എന്നീ മൂന്നു പ്രധാനമേഖലകളായി വിഭജിച്ചിരിക്കുന്നു.

ചിത്രം: Screen-33.png‎

ഉഷ്‌ണമേഖലാമഴക്കാട്‌

രാജ്യത്തിന്റെ മൂന്നിലൊന്നു ഭാഗത്തെ പ്രത്യേകിച്ച്‌, ഉത്തരമേഖലയെ ഏതാണ്ട്‌ ആവരണം ചെയ്യുന്ന തരത്തിലാണ്‌ ഉഷ്‌ണമേഖലാമഴക്കാടുകള്‍ കാണപ്പെടുന്നത്‌. അത്യപൂര്‍വമായ സസ്യജാതികളാല്‍ സമ്പന്നമായ ഇവിടം ലോകത്തെ ഏറ്റവും വിസ്‌തൃതവും നിബിഡവുമായ മഴക്കാടുകളാണ്‌. നിബിഡവനമായതിനാല്‍ അപൂര്‍വമായി മാത്രമേ സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാറുള്ളൂ. ഭൂമധ്യരേഖ കടന്നുപോകുന്ന ഉഷ്‌ണമേഖലാമഴക്കാടുകളില്‍ വര്‍ഷം മുഴുവന്‍ ആര്‍ദ്രതയേറിയ ചൂടുള്ള കാലാവസ്ഥയാണ്‌ അനുഭവപ്പെടുക. പകല്‍ താപനിലയുടെ ശരാശരി 32°C -ഉം, വാര്‍ഷികവര്‍ഷപാതത്തിന്റെ ശരാശരി 20 സെ.മീ.-ഉം ആണ്‌. മിക്കപ്പോഴും ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാറുണ്ട്‌.

സാവന്ന

വ്യത്യസ്‌തങ്ങളായ പുല്ലിനങ്ങള്‍ വളരുന്ന വിശാലമായ പുല്‍മേടുകളാണ്‌ സാവന്ന. പുല്‍മേടുകളില്‍ താരതമ്യേന ഉയരംകുറഞ്ഞ വൃക്ഷങ്ങള്‍ വളരുന്നു. സാവന്നകള്‍ക്കിടയിലെ താഴ്‌വരകളിലും വൃക്ഷങ്ങള്‍ വളരുന്നുണ്ട്‌. കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്റെ തെക്കന്‍ മേഖലകളിലാണ്‌ സാവന്നകള്‍ അധികവും കാണപ്പെടുന്നത്‌. മഴക്കാടുകള്‍ക്ക്‌ വടക്കായി ഒരു നേരിയ അരപ്പട്ടയുടെ ആകൃതിയിലും സാവന്ന കാണുന്നുണ്ട്‌. ഏതാണ്ട്‌ 24°C ആണ്‌ സാവന്നകളിലെ പകല്‍ താപനിലയുടെ ശരാശരി. വര്‍ഷത്തില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഇവിടെ മഴ ലഭിക്കാറുള്ളൂ.

മാര്‍ഗെറിറ്റ കൊടുമുടി

പീഠഭൂമി

കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്റെ ദക്ഷിണ-പൂര്‍വ അതിര്‍ത്തി പ്രദേശങ്ങളിലാണ്‌ പീഠഭൂമികളും പര്‍വതങ്ങളും നിറഞ്ഞ ഭൂപ്രകൃതി കാണപ്പെടുന്നത്‌. ഉയരത്തിനാനുപാതികമായ സസ്യജാലവിതരണത്തില്‍ വ്യതിയാനം കാണപ്പെടുന്ന മേഖലയാണിത്‌. രാജ്യത്തെ ഏറ്റവും ഉയരംകൂടിയ (5,109 മീ.) കൊടുമുടിയായ മാര്‍ഗെറിറ്റ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്‌. ശരാശരി 21°C പകല്‍ താപനിലയാണ്‌ അനുഭവപ്പെടുന്നത്‌.

നദികള്‍

ലോകത്തെ ഏറ്റവും നീളം കൂടിയ നദികളില്‍ അഞ്ചാമത്തേതാണ്‌ കോങ്‌ഗോ. രാജ്യത്തെ പ്രധാനപ്പെട്ടതും ആഫ്രിക്കയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദിയുമാണ്‌ കോങ്‌ഗോ. ഇത്‌ ഉഷ്‌ണമേഖലാ മഴക്കാടുകളിലൂടെയാണ്‌ ഒഴുകുന്നത്‌. കോങ്‌ഗോയിലെ ഏറ്റവും പ്രധാന ഗതാഗതമാര്‍ഗങ്ങളിലൊന്നാണിത്‌. കോങ്‌ഗോയിലെ ആദിമനിവാസികള്‍ പണ്ടുകാലത്ത്‌ കോങ്‌ഗോ നദിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ന്‌സാദി (വന്‍നദി) എന്ന പദത്തില്‍നിന്നാണ്‌ രാജ്യത്തിന്റെ പൂര്‍വനാമമായ സയറിന്റെ നിഷ്‌പത്തി.

രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത്‌ സാംബിയന്‍ അതിര്‍ത്തിക്കടുത്തുള്ള ചാമ്പെഷിയില്‍ നിന്നുദ്‌ഭവിക്കുന്ന കോങ്‌ഗോ, ലുവാലാബ എന്ന പേരില്‍ രാജ്യത്തിന്റെ വടക്കുഭാഗത്തുകൂടിയൊഴുകിയശേഷം ബൊയോമ ജലപാതം സൃഷ്‌ടിക്കുന്നു. ജലപാതം പിന്നിടുന്ന നദി കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്റെ വടക്കുഭാഗം മുറിച്ചുകടന്നശേഷം തെക്കു പടിഞ്ഞാറോട്ടൊഴുകി ഒടുവില്‍ അത്‌ലാന്തിക്‌ സമുദ്രത്തില്‍ പതിക്കുന്നു. ഉദ്‌ഭവത്തിനും പതനത്തിനും മധ്യേ നദി സൃഷ്‌ടിക്കുന്ന ലീവിങ്‌സ്റ്റണ്‍ വെള്ളച്ചാട്ടവും ശ്രദ്ധേയമാണ്‌. ആമസോണ്‍ കഴിഞ്ഞാല്‍, ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജലമുള്‍ക്കൊള്ളുന്ന നദി എന്ന നിലയിലും കോങ്‌ഗോയ്‌ക്ക്‌ പ്രാധാന്യമുണ്ട്‌. 4,667 കി.മീ. ദൈര്‍ഘ്യമുണ്ട്‌. നിരവധി പോഷകനദികള്‍ ഈ നദിയ്‌ക്കുണ്ട്‌. ഉപാംഗി, അറ്റുവിമി, ലോമാമി, ക്വോകസായ എന്നിവയാണ്‌ ഇവയില്‍ പ്രധാനപ്പെട്ടവ. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ആഴമേറിയ നിരവധി തടാകങ്ങളും കാണപ്പെടുന്നുണ്ട്‌. ഏറ്റവും വലിയ തടാകം താന്നനിക്കയാണ്‌.

ജൈവസമ്പത്ത്‌

തുറസ്സായ വനപ്രദേശങ്ങളിമേഞ്ഞുനടക്കുന്ന വരയന്‍ കുതിരകള്‍
ഒകാപി

ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്‌ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഒഫ്‌ ദ കോങ്‌ഗോ. ഭൂമധ്യരേഖാ മഴക്കാടുകളില്‍ മാത്രം കാണപ്പെടുന്ന ഒട്ടേറെ ജന്തുക്കളും സസ്യങ്ങളും ഇവിടെ കാണപ്പെടുന്നു.

ബബൂണ്‍, ചിമ്പാന്‍സി, ഗൊറില്ല തുടങ്ങിയ കുരങ്ങുകള്‍ ഇവിടെ അപൂര്‍വമായി കാണപ്പെടുന്നു. കലമാന്‍, പുള്ളിപ്പുലി, സിംഹം, നീര്‍ക്കുതിര, വരയന്‍കുതിര തുടങ്ങിയ വന്യമൃഗങ്ങള്‍ തുറസ്സായ വനപ്രദേശങ്ങളില്‍ മേഞ്ഞുനടക്കുന്ന കാഴ്‌ച മനോഹരമാണ്‌. വനങ്ങളോട്‌ ചേര്‍ന്ന ജലാശയങ്ങള്‍ മുതലകളുടേയും ഹിപ്പോപ്പൊട്ടാമസുകളുടെയും ആവാസകേന്ദ്രങ്ങളാണ്‌. ജിറാഫിനോട്‌ സാമ്യമുള്ള ഒകാപി എന്ന മൃഗം ലോകത്ത്‌ കോങ്‌ഗോയില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഈ മൃഗം രാജ്യത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ട്‌. വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാതികളും കോങ്‌ഗോയുടെ ജന്തുവൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്‌. കോങ്‌ഗോനദീവ്യൂഹം മത്സ്യശേഖരത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ്‌. ഏകദേശം 700-റോളം മത്സ്യ സ്‌പീഷീസുകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ക്ഷുദ്രജീവികളുടെ ആധിക്യമുള്ള മേഖലയാണിവിടം. ആമ, ചീന്നണ്ണി, പെരുമ്പാമ്പ്‌, മൂര്‍ഖന്‍, അണലി, പച്ചിലപ്പാമ്പ്‌ തുടങ്ങിയവയെ ധാരാളമായി കാണാം.

ജനങ്ങളും ജീവിതരീതിയും

2011-ലെ കണക്കനുസരിച്ച്‌ ച.കി.മീ.-ന്‌ 19 ആണ്‌ കോങ്‌ഗോയിലെ ജനസാന്ദ്രത. ജനങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗവും ഗ്രാമങ്ങളില്‍ കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ശേഷിക്കുന്നവര്‍ നഗരവാസികളാണ്‌. തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമായ കിന്‍ഷാസയില്‍ മാത്രം 93 ലക്ഷം പേര്‍ നിവസിക്കുന്നുണ്ട്‌.

ആഫ്രിക്കന്‍ വംശജരായ പിഗ്മികള്‍

ജനസംഖ്യയുടെ 99 ശതമാനവും കറുത്തവര്‍ഗക്കാരാണ്‌. ഇവരില്‍ ഭൂരിഭാഗവും 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആഫ്രിക്കന്‍ വന്‍കരയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഈ മേഖലയില്‍ കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തലമുറക്കാരാണ്‌. ആ കാലഘട്ടത്തില്‍, പിഗ്മികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കറുത്തവരായ ആഫ്രിക്കക്കാരാണ്‌ ഈ മേഖലയില്‍ വസിച്ചിരുന്നത്‌. വളരെ ഉയരംകുറഞ്ഞ ആഫ്രിക്കന്‍ വംശജരായ പിഗ്മികളുടെ എണ്ണം ഇപ്പോള്‍ ഏകദേശം 50,000 മാത്രമാണ്‌. അംഗോള, ബുറുണ്ടി, റുവാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടുദശലക്ഷത്തോളം വരുന്ന അഭയാര്‍ഥികളും കോങ്‌ഗോയില്‍ നിവസിക്കുന്നുണ്ട്‌. ഇവര്‍ക്കുപുറമേ ബെല്‍ജിയന്‍ വംശജരായ 50,000 ത്തോളം യൂറോപ്യന്മാരും ഇവിടെ നിവസിക്കുന്നു. വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുക കോങ്‌ഗോയില്‍ പതിവാണ്‌. എന്നാല്‍ 1965 മുതല്‍ വംശീയ പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഗവണ്‍മെന്റ്‌ പുരോഗതി നേടിയിട്ടുണ്ട്‌.

ഭാഷ

വിവിധങ്ങളായ ഗോത്രഭാഷകളുടെ സംഗമ ഭൂമികൂടിയാണ്‌ കോങ്‌ഗോ. ഓരോ ഗോത്ര വിഭാഗത്തിനും അവരുടേതായ ഗോത്രഭാഷകളുണ്ട്‌. 200-ഓളം ഗോത്രഭാഷകള്‍ ഇവിടെ പ്രചാരത്തിലുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. ഭൂരിഭാഗവും "ബാണ്ടു' (Bantu) വിഭാഗത്തില്‍പ്പെടുന്നവയാണ്‌. എല്ലാ കോങ്‌ഗോ വംശജര്‍ക്കും രാജ്യത്ത്‌ പ്രചാരത്തിലുള്ള 4 പ്രാദേശികഭാഷകളായ കികോന്‍ഗോ, ലിന്‍ഗാല, സ്വാഹിലി, ഷിലുബ എന്നിവയില്‍ ഏതെന്നിലും ഒന്ന്‌ സംസാരിക്കാന്‍ കഴിയുന്നു എന്ന പ്രത്യേകതയുണ്ട്‌. എന്നാല്‍ ഗവണ്‍മെന്റിന്റെ എഴുത്തുകുത്തുകള്‍ എല്ലാം ഔദ്യോഗിക ഭാഷയായ ഫ്രഞ്ചിലാണ്‌ നടത്തുന്നത്‌.

ജനവിതരണം

ഗ്രാമീണരില്‍ ഭൂരിഭാഗവും ചെറിയ ചെറിയ ഗ്രാമങ്ങളിലാണ്‌ താമസിക്കുന്നത്‌. ഓരോ ഗ്രാമത്തിലും ഏകദേശം നൂറോളം ആളുകള്‍ നിവസിക്കുന്നുണ്ട്‌. കൃഷിയാണ്‌ ഗ്രാമീണരുടെ മുഖ്യ ഉപജീവനമാര്‍ഗം. മരച്ചീനി, ചോളം, നെല്ല്‌ എന്നിവയാണ്‌ പ്രധാനമായും കൃഷി ചെയ്യുന്നത്‌. മത്സ്യബന്ധനമാണ്‌ ഗ്രാമീണരുടെ മറ്റൊരു പ്രധാന ഉപജീവനമാര്‍ഗം. കാര്‍ഷികരംഗത്ത്‌ ഇപ്പോഴും പരമ്പരാഗതരീതികള്‍ പിന്തുടരുന്നതിനാല്‍ കാര്‍ഷികോത്‌പാദനത്തിന്റെ തോത്‌ ശരാശരിയേക്കാള്‍ താഴെയാണ്‌. 1960-കളോടെ നല്ലൊരു ശതമാനം ഗ്രാമീണര്‍, പ്രത്യേകിച്ച്‌ യുവാക്കള്‍ നഗരങ്ങളിലേക്ക്‌ കുടിയേറുകയുണ്ടായി. കച്ചവടം, വ്യവസായം, സര്‍ക്കാര്‍ സര്‍വീസ്‌ തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങളാണ്‌ യുവാക്കളെ പ്രധാനമായും നഗരങ്ങളിലേക്ക്‌ ആകര്‍ഷിച്ചത്‌. എന്നാല്‍ നഗരങ്ങളുടെ പെട്ടെന്നുള്ള വളര്‍ച്ച തൊഴിലില്ലായ്‌മയും മറ്റു പ്രശ്‌നങ്ങളും സൃഷ്‌ടിച്ചു. ഇതോടനുബന്ധിച്ച്‌ നഗരജനസംഖ്യയിലും ക്രമാതീതമായ വര്‍ധനവുണ്ടായി. ബെല്‍ജിയന്‍ ഭരണകാലത്ത്‌ കോങ്‌ഗോ വംശജര്‍ക്കിടയില്‍ തൊഴിലില്ലായ്‌മ രൂക്ഷമായിരുന്നു. പ്രത്യേകിച്ചും സ്‌ത്രീകളായിരുന്നു ഇതിന്റെ ദുരന്തം ഏറ്റവുംകൂടുതല്‍ അനുഭവിച്ചത്‌. എന്നാല്‍ കോങ്‌ഗോ സ്വതന്ത്രമായതോടെ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്‌.

ഇഷ്‌ടികയും കളിമണ്ണും തടിയുംകൊണ്ട്‌ നിര്‍മിച്ച ചെറിയ വീടുകളിലാണ്‌ ഗ്രാമീണരിലധികവും താമസിക്കുന്നത്‌. വീടുകളില്‍ ഭൂരിഭാഗവും ഓലമേഞ്ഞവയാണെന്ന പ്രത്യേകതയുമുണ്ട്‌. എന്നാല്‍ താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയുള്ളവരുടെ വീടുകള്‍ ഇഷ്‌ടികയും ലോഹത്തകിടും കൊണ്ടാണ്‌ നിര്‍മിക്കുന്നത്‌. മേല്‍ക്കൂരയ്‌ക്കാണ്‌ ലോഹത്തകിട്‌ ഉപയോഗിക്കുക. എന്നാല്‍ നഗരവാസികളാകട്ടെ മനോഹരമായ ബംഗ്ലാവുകളിലാണ്‌ താമസിക്കുന്നത്‌. ഇവരില്‍ ഭൂരിഭാഗവും ചെറുകിട കച്ചവടക്കാരോ വ്യവസായികളോ ആണ്‌. എന്നാല്‍ ഫാക്‌ടറി തൊഴിലാളികളും ഓഫീസ്‌ ജീവനക്കാരും നഗരങ്ങളിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലാണ്‌ വസിക്കുന്നത്‌.

സ്വാതന്ത്ര്യാനന്തരം കോംങ്‌ഗോയിലെ പുരുഷന്മാരില്‍ ഭൂരിഭാഗവും ദേശീയ വേഷമായ ട്രൗസറും കോളറില്ലാത്ത ഒരുതരം ജാക്കറ്റും ധരിക്കുന്നു. ഇതിനോടൊപ്പം ടൈയോ ഷര്‍ട്ടോ ധരിക്കാറില്ല. എന്നാല്‍ കര്‍ഷകരില്‍ ഭൂരിഭാഗവും നീളംകൂടിയ ട്രൗസറും ഷര്‍ട്ടുമാണ്‌ ധരിക്കുന്നത്‌. നീളംകൂടിയ ഒറ്റവസ്‌ത്രമാണ്‌ പൊതുവേ സ്‌ത്രീകളുടെ വേഷം.

ചോളം, നെല്ലരി, കിഴങ്ങില്‍നിന്നുണ്ടാക്കുന്ന ഒരുതരം ഭക്ഷണം എന്നിവയാണ്‌ കോങ്‌ഗോവര്‍ഗക്കാരുടെ പ്രധാനഭക്ഷണ വിഭവങ്ങള്‍. ഇവ സോസിനോടൊപ്പമാണ്‌ കഴിക്കുന്നത്‌. ചിലപ്പോള്‍ മത്സ്യവും കഴിക്കാറുണ്ട്‌. പ്രായപൂര്‍ത്തിയായവരുടെ ഇഷ്‌ടപാനീയം ബിയറാണ്‌. ഭക്ഷണപദാര്‍ഥങ്ങളില്‍ പോഷകാംശക്കുറവുള്ളതിനാല്‍ കോങ്‌ഗോ ജനതയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സര്‍വസാധാരണമാണ്‌.

മതം

ജനങ്ങളില്‍ നാലില്‍ മൂന്നുഭാഗവും ക്രിസ്‌തുമതവിശ്വാസികളാണ്‌. ഇതില്‍ റോമന്‍ കത്തോലിക്കരാണ്‌ കൂടുതല്‍. ഇവര്‍ക്ക്‌ പുറമേ പ്രാട്ടസ്റ്റന്റ്‌ വിഭാഗക്കാരും സ്വതന്ത്ര ക്രിസ്റ്റ്യന്‍ ചര്‍ച്ച്‌ വിശ്വാസികളായ കിംബാന്‍ക്യുസ്റ്റുകളും കോങ്‌ഗോയിലുണ്ട്‌. കിംബാന്‍ക്യുസ്റ്റുകള്‍, ചര്‍ച്ച്‌ ഒഫ്‌ ജീസസ്‌ എന്നപേരിലും അറിയപ്പെടുന്നു. ചെറിയൊരു ശതമാനം മുസ്‌ലിങ്ങളും പ്രാദേശിക ഗോത്രവിശ്വാസം പിന്തുടരുന്നവരും കോംങ്‌ഗോയിലുണ്ട്‌.

വിദ്യാഭ്യാസം

കോങ്‌ഗോ ഭരണഘടന 6-നും 12-നും മധ്യേ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. എന്നാല്‍ എല്ലായിടത്തും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. 1968-ല്‍ 65 ശതമാനം കുട്ടികള്‍ മാത്രമേ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. എന്നാല്‍ ഇന്ന്‌ (2012) അത്‌ 75 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്‌. ഇതേ കാലയളവില്‍ സെക്കന്‍ഡറിതലത്തിലെ പ്രവേശനം ഒരു ശതമാനത്തില്‍ നിന്നും 50 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്‌. ദേശീയതലത്തില്‍ നടത്തപ്പെടുന്ന പരീക്ഷ വിജയിച്ചെങ്കില്‍ മാത്രമേ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക്‌ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുകയുള്ളൂ. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ നല്ലൊരുശതമാനവും ഈ പരീക്ഷ വിജയിക്കാറില്ല. മൂന്ന്‌ സര്‍വകലാശാലകളാണ്‌ (കിന്‍ഷാ സാ, കിസാന്‍ഗാനി, ലുബുംബഷി എന്നിവ) കോങ്‌ഗോയുടെ ഉന്നതവിദ്യാഭ്യാസരംഗത്തുള്ളത്‌. ഈരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നു.

കല

തടിയില്‍ ശില്‌പങ്ങളും മുഖംമൂടികളും നിര്‍മിക്കാന്‍ നിപുണരാണ്‌ കോങ്‌ഗോ നിവാസികള്‍. ഇവിടത്തെ പ്രധാന കലാരൂപങ്ങളാണിവ. കലാരംഗത്ത്‌ സംഗീതത്തിനും പ്രാധാന്യമുണ്ട്‌. സംഗീതത്തില്‍ ഡ്രമ്മുകളുടെ സ്ഥാനം നിര്‍ണായകമാണ്‌. നഗരവാസികള്‍ അവരുടേതായ ജാസ്‌ സംഗീതം വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.

സമ്പദ്‌വ്യവസ്ഥ

താരതമ്യേന ദുര്‍ബലമായ സമ്പദ്‌ വ്യവസ്‌ഥയാണ്‌ കോങ്‌ഗോയുടേത്‌. എന്നാല്‍ സാമ്പത്തികവളര്‍ച്ചയ്‌ക്കു സഹായകമാകുന്ന വാണിജ്യപ്രധാന്യമുള്ള നിരവധി ധാതുനിക്ഷേപങ്ങള്‍ രാജ്യത്ത്‌ കണ്ടെത്തിയതോടെ ഖനനം രാജ്യത്തെ പ്രധാന സാമ്പത്തിക സ്രാതസ്സായി മാറിയിട്ടുണ്ട്‌.

പ്രകൃതിവിഭവങ്ങള്‍

ചെമ്പാണ്‌ കോങ്‌ഗോയിലെ പ്രധാന ധാതുനിക്ഷേപം. ലോകത്തെ പ്രധാന ചെമ്പ്‌ ഉത്‌പാദക രാജ്യങ്ങളില്‍ ഒന്നാണ്‌ കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌. ചെമ്പ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഖനനം ചെയ്യുപ്പെടുന്ന ധാതു വജ്രമാണ്‌. തീരദേശങ്ങളില്‍ നിന്നും ഗണ്യമായ തോതില്‍ പ്രകൃതി എണ്ണയും ഖനനം ചെയ്യുപ്പെടുന്നുണ്ട്‌. കൂടാതെ കാഡ്‌മിയം, കോബാള്‍ട്ട്‌, സ്വര്‍ണം, മാങ്‌ഗനീസ്‌, വെള്ളി, ടിന്‍, സിന്ന്‌ എന്നിവയുടെ ഖനനവും ഇവിടെ നടക്കുന്നുണ്ട്‌.

കൃഷി

കോങ്‌ഗോയുടെ കാര്‍ഷികമേഖല തുലോം അവികസിതമാണ്‌. തുണ്ടുഭൂമികളില്‍ കര്‍ഷകര്‍ തങ്ങളുടെ ആവശ്യത്തിനുമാത്രം കൃഷി ചെയ്യുന്ന രീതിയാണ്‌ പൊതുവേ പ്രചാരത്തിലുള്ളത്‌. ഏത്തപ്പഴം, മരച്ചീനി, ചോളം, നിലക്കടല, നെല്ല്‌ എന്നിവയാണ്‌ പ്രധാന കാര്‍ഷികോത്‌പന്നങ്ങള്‍. നാണ്യവിളകളില്‍ കൊക്കോ, കാപ്പി, പരുത്തി, തേയില എന്നിവ ഉള്‍പ്പെടുന്നു. മഴക്കാടുകളില്‍ എണ്ണപ്പന, റബ്ബര്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്‌.

ഉത്‌പാദന-വ്യവസായരംഗത്ത്‌ വളരെയധികം പിന്നിലാണ്‌ കോങ്‌ഗോ. ബിയര്‍, സിമന്റ്‌, സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍, ശീതളപാനീയങ്ങള്‍, സ്റ്റീല്‍, വസ്‌ത്രങ്ങള്‍, ടയര്‍ തുടങ്ങിയവയാണ്‌ പ്രധാന ഉത്‌പന്നങ്ങള്‍. സ്വാതന്ത്ര്യാനന്തരം കോങ്‌ഗോയുടെ ഉത്‌പാദനമേഖല ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്‌. ചെമ്പാണ്‌ രാജ്യത്തെ പ്രധാന കയറ്റുമതി ഉത്‌പന്നം. കോബാള്‍ട്ട്‌, കാപ്പി, വ്യാവസായികവജ്രം, പാമോയില്‍, പെട്രാളിയം എന്നിവയും കയറ്റുമതി ഉത്‌പന്നങ്ങളില്‍പ്പെടും. ആഹാരസാധനങ്ങള്‍, എണ്ണ, വസ്‌ത്രങ്ങള്‍, ഇതര ഉത്‌പാദന വസ്‌തുക്കള്‍ എന്നിവയാണ്‌ മുഖ്യ ഇറക്കുമതിവിഭവങ്ങള്‍. ബെല്‍ജിയമാണ്‌ കോങ്‌ഗോയുടെ മുഖ്യവാണിജ്യപന്നാളി.

ഗതാഗതവും വാര്‍ത്താവിനിമയവും

റോഡുകളെയാണ്‌ കോങ്‌ഗോനിവാസികള്‍ മുഖ്യമായും ഗതാഗതത്തിന്‌ ആശ്രയിക്കുന്നത്‌. പക്ഷേ റോഡുകളില്‍ ഭൂരിഭാഗവും ടാര്‍ചെയ്യാത്തവയായതിനാല്‍ മഴക്കാലത്ത്‌ റോഡുകളിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്‌. കോങ്‌ഗോയില്‍ ഒരു ശതമാനത്തിനു താഴെ ആള്‍ക്കാര്‍ക്കുമാത്രമേ സ്വന്തമായി വാഹനമുള്ളു. രാജ്യത്തെ ഗതാഗതത്തെ പരിപോഷിപ്പിക്കുന്ന മറ്റൊരു സുപ്രധാന ഘടകം കോങ്‌ഗോ നദിയാണ്‌; പ്രത്യേകിച്ചും മഴക്കാടുകള്‍ക്കിടയിലൂടെയുള്ള യാത്രയ്‌ക്ക്‌. കോങ്‌ഗോയും പോഷകനദികളും കൂടി ഏതാണ്ട്‌ 11,500 കിലോമീറ്ററോളം ജലയാത്രായോഗ്യമാക്കിത്തീര്‍ക്കുന്നു.

രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ മാത്രമേ റെയില്‍ സര്‍വീസുള്ളൂ. ഇവ പ്രധാനമായും ഖനനമേഖലകളെ നദീതുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നു. മട്ടാഡിയാണ്‌ രാജ്യത്തെ പ്രധാന തുറമുഖം. രാജ്യത്തെ പ്രധാന നഗരങ്ങളും വിദേശരാജ്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമഗതാഗതസര്‍വീസും കോങ്‌ഗോയിലുണ്ട്‌.

റേഡിയോ ആണ്‌ കോങ്‌ഗോയിലെ പ്രധാന വാര്‍ത്താവിനിമയോപാധി. ഗ്രാമപ്രദേശങ്ങളില്‍ ഡ്രം മുഴക്കി ആളുകള്‍ പരസ്‌പരം ആശയവിനിമയം സാധ്യമാക്കാറുണ്ട്‌. നഗരങ്ങളില്‍ മിക്കവയിലും ടെലിവിഷന്‍ സംപ്രഷണം നിലവിലുണ്ട്‌. എന്നാല്‍ ജനസംഖ്യയില്‍ വളരെക്കുറച്ചുപേര്‍ക്കുമാത്രമേ സ്വന്തമായി ടെലിവിഷനുള്ളൂ. ഏതാനും ദിനപത്രങ്ങളും കോങ്‌ഗോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്‌.

ചരിത്രം

ബി.സി. രണ്ടാം സഹസ്രാബ്‌ദത്തില്‍, മധ്യേഷ്യയുടെ വടക്ക്‌, വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉണ്ടായ ആദിമവാസികളുടെ ജനപ്പെരുപ്പം ഇതര ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ കോങ്‌ഗോയെയും ജനവാസകേന്ദ്രമാക്കി. ബി.സി. 1550 മുതല്‍ ദക്ഷിണ കാമറൂണിലെ സാംഗാനദിയുടെ ഇരു കരകളിലുമുള്ള ചെറിയ മേഖലകളില്‍ ഉടലെടുത്ത നിയോലിത്തുകള്‍ ഇക്കാലയളവില്‍ ഇവിടെ പാര്‍പ്പുറപ്പിച്ചു. ബി.സി. 650 മുതല്‍ തുമ്പ തടാകതീരത്ത്‌ കോങ്‌ഗോയിലെ ആദിമസംസ്‌കാരമായ ഇംബോങ്‌ഗ (Imbonga)യും കിഴക്കന്‍ മേഖലയായ കിമുവില്‍ ഉറെവെ (urewe) സംസ്‌കാരവും രൂപംകൊണ്ടു. ഉഗാണ്ട, റുവാണ്ട, ബുറുണ്ടി, പടിഞ്ഞാറന്‍ കെനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലെ പുരാതന സംസ്‌കാരമായ ഉറെവെയുടെ പടിഞ്ഞാറന്‍ പാരമ്പര്യഘടകങ്ങളാണ്‌ കോങ്‌ഗോയിലെ ഉറെവെ സംസ്‌കാരത്തിലും കാണാവുന്നതെന്ന്‌ പുരാവസ്‌തുരേഖകള്‍ സൂചിപ്പിക്കുന്നു.

ബിട്‌വ (Bitwa), ട്വാ (Twa) എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പിഗ്മികള്‍ ആയിരുന്നു ഇന്നത്തെ കോങ്‌ഗോ മേഖലയില്‍ ഗ്രാമസംവിധാനങ്ങളുണ്ടാക്കി സ്ഥിരം താവളമുറപ്പിച്ച ആദ്യ കുടിയേറ്റക്കാര്‍. ഒന്നാം സഹസ്രാബ്‌ദത്തില്‍ വിവിധ ബാണ്ടു (Bantu) ഗോത്രങ്ങള്‍ എത്തുകയും പിഗ്മികളെ കീഴ്‌പ്പെടുത്തുകയും ചെയ്‌തു. കൃഷി, മത്സ്യബന്ധനം, വേട്ടയാടല്‍, ഇരുമ്പ്‌ വസ്‌തുക്കളുടെ ഉത്‌പാദനം തുടങ്ങിയവയിലൂടെ മിശ്രിതമായ സമ്പദ്‌വ്യവസ്ഥയാണ്‌ ഇക്കാലയളവില്‍ ഈ പ്രദേശത്ത്‌ നിലനിന്നിരുന്നത്‌.

മട്ടാഡി തുറമുഖം

പ്രധാനമായും രണ്ടു രാജ്യങ്ങളാണ്‌ ഇന്നത്തെ കോങ്‌ഗോ മേഖലയില്‍ പണ്ട്‌ നിലനിന്നിരുന്നത്‌: ബകോങ്‌ഗോ ഗോത്രങ്ങള്‍ രൂപംകൊടുത്ത കോങ്‌ഗോ രാജ്യവും (kingdom of Kongo), ലൂബ ഗോത്രം രൂപവത്‌കരിച്ച ലൂബ രാജ്യവും (kingdom of Luba). കോങ്‌ഗോ നദിക്കര, അത്‌ലാന്തിക്‌ തീരം, ഇന്നത്തെ വടക്കന്‍ അംഗോള, കോങ്‌ഗോ റിപ്പബ്ലിക്കിന്റെ കിഴക്കന്‍ മേഖല ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ കോങ്‌ഗോയുടെ പടിഞ്ഞാറന്‍ മേഖല എന്നിവ ഉള്‍പ്പെട്ടിരുന്നതായിരുന്നു കോങ്‌ഗോ രാജ്യം. 10-16 നൂറ്റാണ്ടുകളാണ്‌ കോങ്‌ഗോ രാജ്യത്തിന്റെ പ്രതാപകാലം. 15-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ അധിനിവേശത്തോടെ ഇവിടം ക്ഷയിച്ചുതുടങ്ങി. യൂറോപ്യന്‍ കോളനിയെന്ന നിലയില്‍ അടിമക്കച്ചവടത്തിനു വിധേയരാകേണ്ടി വന്നവരാണ്‌ കോങ്‌ഗോ നിവാസികള്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ആദ്യം പോര്‍ച്ചുഗീസുകാര്‍ക്കും പിന്നീട്‌ ബെല്‍ജിയത്തിനും കോങ്‌ഗോ രാജ്യം കീഴടങ്ങി.

ഏറെക്കുറെ സമാനചരിത്രമാണ്‌ ലൂബരാജ്യത്തിനും. അഞ്ചാം നൂറ്റാണ്ടോടെയാണ്‌ ലുവാലാബ (Lualaba) നദിക്കരയില്‍ ലൂബകള്‍ നാട്ടുരാജ്യങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയത്‌. ഉപെമ്പ (Upemba) എന്നാണ്‌ ഇത്‌ അറിയപ്പെട്ടിരുന്നത്‌. ഉപെമ്പകള്‍ ക്രമേണ കൂടിച്ചേര്‍ന്ന്‌ ലൂബ രാജ്യമായി (Luba Kingdom) വികസിച്ചു. 16-ാം നൂറ്റാണ്ടോടെ ലൂബ അതിശക്തമായി. ഇന്ത്യന്‍ മഹാസമുദ്രം താണ്ടി പല ദേശങ്ങളുമായി ലൂബ വ്യാപാരബന്ധം സ്ഥാപിച്ചു. 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ലൂബയെ യൂറോപ്പ്‌ ശ്രദ്ധിക്കാന്‍ തുടങ്ങി. ബെല്‍ജിയം രാജാവ്‌ ലിയോപോള്‍ഡ്‌ മൂന്നാമന്റെ (Leopold-III) പിന്തുണയോടെ കോങ്‌ഗോയിലെത്തിയ ഹെന്‌റി മോര്‍ട്ടന്‍ സ്റ്റാന്‍ലി (Henry Morton Stanley) എന്ന പര്യവേക്ഷകന്‍ ഈ മേഖലയിലെ പ്രകൃതിസമ്പത്തിനെക്കുറിച്ച്‌ രാജാവിനെ ധരിപ്പിച്ചു. കിഴക്കന്‍ യൂറോപ്പില്‍ കോളനി സ്ഥാപിക്കാന്‍ പരസ്‌പരം പോരടിച്ചുനിന്ന പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മധ്യസ്ഥത നിന്ന്‌ ലിയോപോള്‍ഡ്‌, തന്ത്രത്തില്‍ ലൂബ-കോങ്‌ഗോ മേഖലകളെ ഒന്നിച്ചുചേര്‍ത്ത്‌ തന്റെ രാജ്യത്തിന്റെ കോളനിയാക്കുന്നതില്‍ വിജയിച്ചു. മറ്റാരും ഇടപെടില്ലെന്ന്‌ ഉറപ്പുവരുത്തിയപ്പോള്‍ ലിയോപോള്‍ഡ്‌ പിടിമുറുക്കി. ക്രമേണ ഇരുമേഖലകളും "കോങ്‌ഗോ' എന്ന ഒറ്റപ്പേരില്‍ അറിയപ്പെട്ടുതുടങ്ങി.

ലിയോപോള്‍ഡിന്റെ ഭീകരവാഴ്‌ച (1885-1908). 1885-ലെ ബെര്‍ലിന്‍ ഉച്ചകോടിയില്‍ കോങ്‌ഗോയുടെ അവകാശം ലിയോപോള്‍ഡ്‌ തീറെഴുതി വാങ്ങി. ബെല്‍ജിയത്തില്‍ രാജവംശത്തിനെതിരെ ജനമുന്നേറ്റം നടക്കുന്ന സമയമായിരുന്നു അത്‌. അതുകൊണ്ടുതന്നെ കോങ്‌ഗോയെ ബെല്‍ജിയത്തിന്റെ കോളനിയെന്നതിലുപരി തന്റെ സ്വകാര്യസ്വത്തായി ലിയോപോള്‍ഡ്‌ പ്രഖ്യാപിച്ച്‌ കോങ്‌ഗോ ഫ്രീ സ്റ്റേറ്റ്‌ (Congo Free State) എന്ന പേരും നല്‌കി. ലിയോപോള്‍ഡ്‌ വില്‍ (Leopold Ville) എന്ന നഗരം പണിത്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക്‌ റെയില്‍പ്പാത സ്ഥാപിച്ച ലിയോപോള്‍ഡ്‌ കോങ്‌ഗോയിലെ ലക്ഷക്കണക്കിന്‌ ഏക്കര്‍ സ്ഥലം റബ്ബര്‍ത്തോട്ടമാക്കി മാറ്റി. തന്റെ പട്ടാളത്തെ ഉപയോഗിച്ച്‌ കോങ്‌ഗോക്കാരെ അടിമകളാക്കുകയും തോട്ടങ്ങളില്‍ ക്രൂരമാംവിധം അവരെ പണിയെടുപ്പിക്കുകയും ചെയ്‌തു. റബ്ബര്‍ കയറ്റുമതി ചെയ്‌ത്‌ വന്‍സമ്പത്തുണ്ടാക്കിയ ലിയോപോള്‍ഡ്‌ ബെല്‍ജിയത്തിലെമ്പാടും രമ്യഹര്‍മ്യങ്ങള്‍ പണിതു. കോങ്‌ഗോയില്‍ പകര്‍ച്ചവ്യാധി പിടിപെട്ടപ്പോഴും ലക്ഷക്കണക്കിന്‌ രോഗികളെക്കൊണ്ട്‌ അടിമപ്പണി ചെയ്യിക്കുന്നതില്‍ നിന്ന്‌ ലിയോപോള്‍ഡ്‌ പിന്‍വാങ്ങിയില്ല. ലിയോപോള്‍ഡിന്റെ പട്ടാളം കോങ്‌ഗോയില്‍ നടത്തുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ യൂറോപ്പില്‍ പലയിടത്തും പ്രതിഷേധമുയര്‍ന്നു. ലിയോപോള്‍ഡ്‌ വഴങ്ങിയില്ല. കോങ്‌ഗോയിലെ ഓരോ മേഖലയ്‌ക്കും റബ്ബര്‍ ക്വാട്ടകള്‍ നിശ്ചയിച്ചു. ക്വാട്ട തികയുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍ പ്രത്യേകസേനയെ (Force Publique) നിയോഗിച്ചു. ക്വാട്ട തികയ്‌ക്കാത്ത തൊഴിലാളികളുടെ കൈ വെട്ടിക്കൊണ്ട്‌ ഈ സേന കോങ്‌ഗോയില്‍ ഭീകരത വിതച്ചു. ലക്ഷക്കണക്കിനാളുകളുടെ കൈവെട്ടിയെടുക്കപ്പെട്ടു. 1885-നും 1908-നും മധ്യേ ഒരുകോടിയോളം കോങ്‌ഗോളീസുകള്‍ ലിയോപോള്‍ഡിന്റെ ചൂഷണത്തിന്‌ വിധേയരായി കൊല്ലപ്പെട്ടു. കോങ്‌ഗോ ഫ്രീസ്റ്റേറ്റിനെതിരെ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നു. 1908-ല്‍ ബെല്‍ജിയം പാര്‍ലമെന്റ്‌ യോഗം ചേരുകയും രാജാവിന്റെ സ്വകാര്യസ്വത്ത്‌ എന്ന നിലമാറ്റി കോങ്‌ഗോയെ ബെല്‍ജിയത്തിന്റെ കോളനിയാക്കി മാറ്റാന്‍ നിയമം പാസാക്കുകയും ചെയ്‌തു. രാജാവ്‌ എതിര്‍ത്തെന്നിലും വിലപ്പോയില്ല. ഇതോടെ കോങ്‌ഗോ ഫ്രീസ്റ്റേറ്റ്‌, ബെല്‍ജിയന്‍ കോംഗോ (Belgian Congo) ആയി മാറി.

ബെല്‍ജിയന്‍ കോംഗോ (1908-60). കോങ്‌ഗോയെ ഒരു മാതൃകാ കോളനിയാക്കാന്‍ ശ്രമിച്ച ബെല്‍ജിയം, ജനതയ്‌ക്ക്‌ അധികാരം വിട്ടുകൊടുക്കുന്നതില്‍ വിമുഖതകാട്ടി. യുറേനിയം സമൃദ്ധമായി ലഭിച്ചിരുന്ന കോംഗോയെ കൈവിടാന്‍ ബെല്‍ജിയം ഭരണകൂടത്തിന്‌ മടിയായിരുന്നു. രണ്ടാംലോകയുദ്ധക്കാലത്ത്‌ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വിക്ഷേപിച്ച അണുബോംബുകള്‍ ഉണ്ടാക്കാനാവശ്യമായ യുറേനിയം കോങ്‌ഗോയില്‍നിന്നാണ്‌ ലഭിച്ചത്‌. അമ്പതുകളില്‍ ബെല്‍ജിയന്‍ ഭരണത്തിനെതിരെ ശക്തമായ ജനമുന്നേറ്റമുണ്ടായി. പാട്രിസ്‌ ലുമുംബെ (Patrice Lumumba)യുടെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച "മൂവ്‌മെന്റ്‌ നാഷണല്‍ കോങ്‌ഗോളീസ്‌' (MNC) പാര്‍ട്ടിയാണ്‌ സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. ഒടുവില്‍ ബെല്‍ജിയം വഴങ്ങിയതോടെ 1960 മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലുമുംബെ പ്രധാനമന്ത്രിയായി അധികാരക്കൈമാറ്റം നടന്നു (ജൂണ്‍ 30).

മൊബുട്ടുവിന്റെ കോങ്‌ഗോ (1961-97). സ്വതന്ത്ര കോങ്‌ഗോയില്‍ നിരവധി രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. റിപ്പബ്ലിക്‌ ഒഫ്‌ ദ്‌ കോങ്‌ഗോ എന്ന പേര്‌ ആദ്യം സ്വീകരിച്ചെന്നിലും അതേപേരില്‍ മറ്റൊരു രാജ്യമുണ്ടായിരുന്നതിനാല്‍ "കോങ്‌ഗോ-ലിയോ പോള്‍ഡ്‌വില്‍" എന്നു പേരുമാറ്റി. അബാക്കോ (ABAKO) പാര്‍ട്ടി നേതാവ്‌ ജോസഫ്‌ കസവുബു (Joseph Kasavubu)വിനെ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്തു. വൈകാതെതന്നെ കസവുബുവും ലുമുംബെയും തമ്മില്‍ അധികാരവടംവലി നടന്നു. കമ്യൂണിസത്തില്‍ വിശ്വസിച്ചിരുന്ന ലുമുംബയെ പുറത്താക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ഉള്‍പ്പെടെ പലരും ശ്രമിച്ചു. ലുമുംബെയുടെ അനുയായികളും സൈനികത്തലവനുമായ ജോസഫ്‌ മൊബുട്ടുവിനെ കൂട്ടുപിടിച്ച്‌ അവര്‍ ലുമുംബെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു. 1961 ജനു. 17-ന്‌ ലുമുംബെ കൊല്ലപ്പെട്ടു. 1965-ല്‍ മൊബുട്ടു കസവുബുവിനെക്കൂടി പുറത്താക്കിയതോടെ രാജ്യത്തെ ഒരേയൊരു അധികാരകേന്ദ്രം മൊബുട്ടുവായി മാറി. മൊബുട്ടു ആണ്‌ രാജ്യത്തിന്റെ പേര്‌ "സയര്‍' എന്നാക്കിയത്‌ (1966). തലസ്ഥാനമായ ലിയോ പോള്‍ഡ്‌വില്‍, കിന്‍ഷാസ (Kinshasa)യായി. 1971-ല്‍ ഇത്‌ റിപ്പബ്ലിക്‌ ഒഫ്‌ സയര്‍ എന്നു വീണ്ടും തിരുത്തി.


കോങ്‌ഗോ നദിക്ക്‌ സയര്‍ നദി എന്ന പുതിയ പേരുനല്‍കി. 1972-ല്‍ മൊബുട്ടു തന്റെ പേര്‌ "മൊബുട്ടു സിസെ സികൊ എന്‍കുകു എന്‍ഗബെന്‍ഡു വ സ ബംഗ' എന്നു മാറ്റി. "അഗ്നിയില്‍നിന്നുപോലും വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ധീരസേനാനി" എന്നാണ്‌ ആ പേരിന്റെ അര്‍ഥം. മൊബുട്ടു സ്വയം പ്രസിഡന്റായി അവരോധിതനായി. എല്ലാ പാര്‍ട്ടികളെയും നിരോധിച്ചു. തിരഞ്ഞെടുപ്പുകളില്‍ മൊബുട്ടുമാത്രം മത്സരിച്ചു. മൊബുട്ടു മാത്രം വിജയിച്ചു. ലോകമാകെ ചുറ്റിക്കറങ്ങി മൊബുട്ടു ഷോപ്പിങ്‌ നടത്തി. കതാംഗ (Katanga) മേഖലയില്‍ ഖനനാനുമതി നേടിയ ബെല്‍ജിയന്‍ കമ്പനിമുതലാളിമാരെ ഓരോ തവണയും വിളിച്ചുവരുത്തി. പോക്കറ്റ്‌മണിയായി കോടിക്കണക്കിന്‌ ഡോളര്‍ നിര്‍ബന്ധപ്പിരിവ്‌ നടത്തിയാണ്‌ ചാര്‍ട്ടര്‍ വിമാനത്തില്‍ മൊബുട്ടു ലോകനഗരങ്ങളില്‍ ഷോപ്പിങ്ങിന്‌ പോയത്‌. 1984-ല്‍ ഖജനാവില്‍നിന്ന്‌ 400 കോടി ഡോളറിന്‌ തുല്യമായ തുക മൊബുട്ടു സ്വന്തം പേരില്‍ സ്വിസ്‌ബാങ്കില്‍ നിക്ഷേപിച്ചു. 1990-കളില്‍ സോവിയറ്റ്‌ യൂണിയന്‍ ശിഥിലമായതോടെ മൊബുട്ടുവിന്റെ കമ്യൂണിസ്റ്റ്‌ വിരോധത്തിന്‌ വിലയില്ലാതായി. ഇതോടെ സി.ഐ.എ. മൊബുട്ടുവിനെ കൈവിട്ടു. വിമതര്‍ തലപൊക്കിത്തുടങ്ങി. മൊബുട്ടു മൂന്നാം റിപ്പബ്ലിക്ക്‌ പ്രഖ്യാപിച്ചു. പക്ഷേ, "ഖജനാവ്‌ കാലിയാക്കല്‍' തുടര്‍ന്നു. 1994-ല്‍ റുവാണ്ടയിലും ബുറൂണ്ടിയിലും ഹുടു-ടുട്‌സി കലാപം നടന്നു. ലക്ഷക്കണക്കിന്‌ അഭയാര്‍ഥികള്‍ കോംഗോയിലേക്കു പ്രവഹിച്ചു. ഇവരെ ഉള്‍ക്കൊള്ളാനാവാതെ കോംഗോയുടെ സാമൂഹികജീവിതം താറുമാറായി. ലോറന്റ്‌ കബില(Laurent Kabila)യുടെ നേതൃത്വത്തില്‍ വിമതസൈന്യം മൊബുട്ടുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1997-ല്‍ മൊബുട്ടു നാടുവിടുകയും കബില അധികാരമേറ്റെടുക്കുകയും ചെയ്‌തു.

കോങ്‌ഗോ യുദ്ധങ്ങള്‍. 1998 ആഗസ്റ്റില്‍ റുവാണ്ടയുടെയും ഉഗാണ്ടയുടെയും സൈനികപിന്തുണയോടെ സൈന്യത്തിലെ ഒരു വിഭാഗം കബിലയോട്‌ യുദ്ധം പ്രഖ്യാപിച്ചു. സിംബാബ്‌വെ, അംഗോള, നമീബിയ, ഛാഡ്‌, സുഡാന്‍ എന്നീ രാജ്യങ്ങള്‍ കബിലയ്‌ക്ക്‌ സൈന്യത്തെ അയച്ചുകൊടുത്തതോടെ മധ്യആഫ്രിക്ക യുദ്ധക്കളമായി. ഈ യുദ്ധം ഒന്നാം കോങ്‌ഗോ യുദ്ധമെന്നും മധ്യ ആഫ്രിക്കന്‍ യുദ്ധമെന്നും അറിയപ്പെട്ടു. 2001 ജനുവരിയില്‍ കബില കൊല്ലപ്പെട്ടതോടെ പുത്രന്‍ ജോസഫ്‌ കബില (Joseph Kabila) സ്ഥാനമേറ്റെടുത്തു. വിമത സൈനികവിഭാഗങ്ങളുമായി ജോസഫ്‌ കബില താത്‌കാലിക സമാധാന ഉടമ്പടിയുണ്ടാക്കി. ഓരോ സൈനികവിഭാഗത്തെയും പ്രതിനിധാനം ചെയ്‌ത്‌ നാല്‌ വൈസ്‌ പ്രസിഡന്റുമാരെ നിയമിച്ചു. എന്നാല്‍ 2003 ജൂലായില്‍ വൈസ്‌പ്രസിഡന്റുമാര്‍ സംഘം ചേര്‍ന്ന്‌ കബിലയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും രക്തരൂഷിതമായ പ്രഖ്യാപിതയുദ്ധമായിരുന്നു അത്‌. രണ്ടാം കോംഗോയുദ്ധത്തില്‍ ഏകദേശം നാല്‌പതുലക്ഷംപേര്‍ കൊല്ലപ്പെട്ടു. 2006-ല്‍ ദിവസം കുറഞ്ഞത്‌ ആയിരം പേരെന്നിലും കൊല്ലപ്പെടുന്നത്‌ പതിവായി. യുദ്ധത്തിന്റെ ഓരോ ഘട്ടത്തിലും ഐക്യരാഷ്‌ട്രസഭ ആശങ്കയും ഉത്‌കണ്‌ഠയും പ്രകടിപ്പിക്കുകയുണ്ടായി. 2006-ല്‍ നടന്ന ആദ്യ ബഹുകക്ഷി തെരഞ്ഞെടുപ്പില്‍ വിമതന്മാരില്‍ പ്രധാനിയും വലിയൊരു സൈനികവിഭാഗത്തിന്റെ നേതാവുമായ ഷാങ്‌ പിയറി ബെമ്പ (Jean Pierre Bemba) ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെന്നിലും ഒടുവില്‍ ജോസഫ്‌ കബില തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കലാപം അഴിച്ചുവിടപ്പെട്ടു. ഇരുവിഭാഗങ്ങളും കിന്‍ഷാസാ തെരുവില്‍ ഏറ്റുമുട്ടി. 16 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ ദൗത്യസേന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേവര്‍ഷം ഡിസംബറില്‍ അന്താരാഷ്‌ട്ര നിരീക്ഷണത്തോടെ നടന്ന തെരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടുനേടി കബില വീണ്ടും പ്രസിഡന്റായി. എന്നാല്‍ ഭരണകൂടത്തിന്റെ പിടിപ്പുകേട്‌ സംഘട്ടനങ്ങള്‍ക്ക്‌ ശമനമുണ്ടാക്കിയില്ല. റുവാണ്ടയുടെ ശക്തമായ പിന്തുണയും സഹായവും ഈ കലാപങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു. നിയന്ത്രണാധീനമല്ലാതായ സംഘട്ടനങ്ങള്‍ അതിരൂക്ഷമായ രക്തച്ചൊരിച്ചിലിന്‌ വഴിയൊരുക്കി. 5.4 ദശലക്ഷം മനുഷ്യരാണ്‌ ഇതില്‍ കൊല്ലപ്പെട്ടത്‌. 2007-ല്‍ പ്രതിമാസം 45,000 പേരാണ്‌ കോങ്‌ഗോയില്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നത്‌. മരണസംഖ്യയിലെ വന്‍വര്‍ധനവ്‌ രാജ്യത്തെ മാനവശേഷിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചു. ക്ഷാമംമൂലം അഞ്ചുവയസ്സു തികയുംമുമ്പ്‌ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം പെരുകി. രാജ്യത്ത്‌ കൊള്ളിവയ്‌പും സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള ലൈംഗിക അതിക്രമങ്ങളും അരാജകത്വവും വര്‍ധിച്ചു. സമീപകാലത്ത്‌ സുപ്രീം കോടതി ഇടപെട്ട്‌ താത്‌കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്നിലും പ്രശ്‌നപരിഹാരം ഇനിയും അകലെയാണ്‌. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ വിമതസേനയുടെ നിയന്ത്രണത്തിലാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍