This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊല്ലങ്കോട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊല്ലങ്കോട്

പാലക്കാടുജില്ലയില്‍ ചിറ്റൂര്‍ താലൂക്കിലുള്ള ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ഒരു സ്ഥലം. പാലക്കാട്ടു നിന്ന് 19 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. പാലക്കാട് പൊള്ളാച്ചി റോഡ് ഇതിലൂടെയാണ് കടന്നുപോകുന്നത്. വേങ്ങനാട്ടുനമ്പിടിയെന്ന നാടുവാഴിയുടെ അധീനതയിലായിരുന്ന ഒരു ചെറു രാജ്യം ആയിരുന്നു ഇത്. വേങ്ങനാട്ടു സ്വരൂപമെന്നും ചില രേഖകളില്‍ കാണുന്നുണ്ട്. കൊല്ലങ്കോടുള്‍പ്പെടെ എട്ടു ഗ്രാമങ്ങള്‍ കൊല്ലങ്കോടു രാജ്യത്തില്‍പ്പെട്ടിരുന്നു. വീരരവി എന്നൊരു ക്ഷത്രിയരാജാവാണ് വംശസ്ഥാപകന്‍ എന്ന വിശ്വാസത്താലാണ് കൊല്ലങ്കോടുനാടുവാഴികള്‍ വീരരവി എന്ന പേര്‍ കൂടി തങ്ങളുടെ പേരിനോടൊത്തു ചേര്‍ത്തുവന്നത്.

കൊല്ലങ്കോടിന്റെ പഴയപേര് വേങ്ങനാട് എന്നായിരുന്നു. ഇത് ഒരു നമ്പൂതിരി ഗ്രാമമായിരുന്നു. അവരാണ് നമ്പിടിയെ വാഴിച്ചിരുന്നത്. കൊല്ലങ്കോട് എന്ന പേരിന്റെ ഉദ്ഭവത്തെപ്പറ്റി ഇവിടെ പ്രചാരത്തിലുള്ള ഒരു ഐതിഹ്യം ഇതാണ്: ഒരിക്കല്‍ സൂര്യവംശനായ ധര്‍മവര്‍മാവ് എന്ന രാജാവ് തന്റെ കുഷ്ഠരോഗബാധ ഒഴിയാന്‍ ഇവിടെ കാച്ചാംകുറിശ്ശിക്ഷേത്രത്തില്‍ (ശ്രീകശ്യപക്ഷേത്രം) ഭാര്യാസമേതനായി വന്നെത്തി ഭജനമിരുന്നത്രെ. ദീര്‍ഘനാളത്തെ ഭജനത്തിന്റെ ഫലമായി ധര്‍മവര്‍മാവിന് രോഗശമനമുണ്ടായി. അദ്ദേഹത്തിന് അവിടെ വച്ച് ഹേമാംഗന്‍ എന്ന ഒരു പുത്രനും ജനിച്ചു. എന്നാല്‍ അവര്‍ തിരിച്ചുപോകുംവഴി ഈ പുത്രന്‍ അവിടെ ഒരു പുഴയില്‍ വീണുപോയി. ഒരു കൊല്ലനാണ് ഈ പുത്രനെ പുഴയില്‍ നിന്നു രക്ഷിച്ചത്. ആ കൊല്ലനെ ആദരിച്ചുകൊണ്ട് സ്ഥലത്തിന് കൊല്ലങ്കോട് എന്നു പേരിട്ടു. പല പാഠഭേദത്തോടെയും ഈ കഥ പ്രചാരത്തിലുണ്ട്. പരശുരാമന്‍ നല്കിയ അയസ്കാരപുരം എന്ന പേര് കൊല്ലങ്കോടായെന്നാണ് മറ്റൊരു ഐതിഹ്യം.

മരുമക്കത്തായമാണ് നമ്പിടിയുടെ ദായക്രമം. കാരണവപ്പാട് എന്നാണ് കുടുംബത്തലവനെ വിളിച്ചിരുന്നത്. നമ്പൂതിരിമാരാണ് സാധാരണ ഈ രാജവംശത്തിലെ സ്ത്രീകളെ വിവാഹം കഴിക്കാറുള്ളത്. നമ്പിടിയുടെ കുടുംബത്തില്‍പ്പെട്ട സ്ത്രീകളെ വേങ്ങനാട് അപ്പച്ചികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ നമ്പിടിമാര്‍ പൂണൂല്‍ ഇല്ലാത്തവരില്‍ ഉള്‍പ്പെട്ടവരാണ്, ഇവര്‍ അന്തരാളവര്‍ഗത്തില്‍ ചേര്‍ന്നവരാണെന്നു കൊച്ചി സെന്‍സസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പാണ്ഡ്യപെരുമാളെ വധിച്ചതിനാല്‍ പാതിത്യം വന്ന നമ്പൂതിരിമാരാണ് ഇവരെന്നു തിരുവിതാംകൂര്‍ സ്റ്റേറ്റ്മാനുവലില്‍ നാഗമയ്യ പറഞ്ഞുകാണുന്നു.

കൊല്ലങ്കോട് കൊട്ടാരം

കാച്ചാംകുറിശ്ശിക്ഷേത്രത്തില്‍വച്ചായിരുന്നു നമ്പിടിമാരുടെ വാഴ്ചാച്ചടങ്ങ് നടന്നിരുന്നത്. ഈ ചടങ്ങിനുശേഷം നമ്പിടിമാര്‍ക്കും ബ്രാഹ്മണര്‍ക്കൊപ്പം പന്തിഭോജനത്തിന് അവകാശം ലഭിക്കുന്നു. മെതിയടിയിട്ട് ക്ഷേത്രമതില്‍ക്കുളത്തില്‍ നടക്കുകയും ചെയ്യാം. യാഗരക്ഷയ്ക്കു പ്രതിജ്ഞചെയ്തശേഷം തന്ത്രിമുഖ്യനില്‍ നിന്നും 'പോണ്ടി'യും ഉടവാളും സ്വീകരിക്കുന്ന നമ്പിടി ഇളമുറയോടൊപ്പം ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും അയ്യപ്പന്‍കാവിലും കളരിയിലും എത്തുന്നു. പിന്നീട് കാച്ചാകുറിശ്ശിക്ഷേത്രത്തിലെത്തുന്ന നമ്പിടി ജീവിതകാലം മുഴുവന്‍ ക്ഷേത്രസങ്കേതത്തില്‍ സന്ന്യാസിയായി കഴിയുന്നു. ഇളമുറയാണ് രാജ്യം ഭരിക്കുക. പൊന്നാനിയിലെ നാടുവാഴി പെരിയാന്നമുക്കില്‍ കിഴക്കേ നമ്പിടിയുടെ കുടുംബത്തില്‍പ്പെട്ടവരാണ് വേങ്ങനാട്ടു നമ്പിടിമാര്‍ എന്നും ഐതിഹ്യമുണ്ട്. 1605-ല്‍ ചക്കുംപറമ്പില്‍ ഉണിച്ചുണ്ടന്‍ നമ്പ്യാരെയും സഹോദരിയെയും വേങ്ങനാട്ടു രാജകുടുംബത്തിലേക്കു ദത്തെടുത്തതായി കാണുന്നു. യാഗത്തിനു സോമവും കരിഞ്ഞാലിയും നല്കാനുള്ള അവകാശം വേങ്ങനാട്ടു നമ്പിടിക്കായിരുന്നു. കാച്ചാംകുറിശ്ശിക്ഷേത്രത്തില്‍ വച്ചാണ് സോമം നല്കിയിരുന്നത്. പണ്ടാരത്തില്‍ മേനോന്മാരായിരുന്നു വേങ്ങനാട്ടു നമ്പിടിമാരുടെ പാരമ്പര്യമന്ത്രിമാര്‍.

സാമൂതിരിയുടെ സാമന്തപദവി അംഗീകരിച്ചിരുന്നുവെങ്കിലും കൊച്ചി, കോഴിക്കോട് രാജാക്കന്മാരെപ്പോലെയുള്ള രാജകീയ പ്രൗഢിയോടെയാണ് വേങ്ങനാട്ടു നമ്പിടിമാര്‍ കഴിഞ്ഞുപോന്നത്. യുദ്ധങ്ങളില്‍ ഇവര്‍ സാമൂതിരിയെ സഹായിച്ചിരുന്നു. ചോകിരം, ശുകപുരം എന്നീ ഗ്രാമക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ സാമൂതിരിയോടൊപ്പം നമ്പിടിയും ശുകപുരത്തിന്റെ രക്ഷയ്ക്കെത്തി. 999 നായര്‍ പ്രമാണിമാരോടൊപ്പം സാമൂതിരിക്ക് നമ്പിടി സഹായം നല്‍കി. സാമൂതിരിയുടെ രാജ്യം ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തപ്പോള്‍ കൊല്ലങ്കോടും അതില്‍പ്പെട്ടു. 1806-ല്‍ ഇംഗ്ലീഷുകാര്‍ സാമൂതിരിക്ക് മാലിഖാന്‍ നല്കി. വേങ്ങനാട്ടുനമ്പിടിക്കും പ്രതിവര്‍ഷം 850 രൂ. ഇംഗ്ലീഷുകാര്‍ മാലിഖാന്‍ നല്കിപ്പോന്നു.

രണ്ടു വില്ലേജായി തിരിക്കപ്പെട്ട പ്രദേശമാണ് ഇന്നത്തെ കൊല്ലങ്കോട് I-ഉം കൊല്ലങ്കോട് II-ഉം. കിഴക്കേത്തറ എന്ന കരമാത്രം ഉള്‍പ്പെടുന്ന കൊല്ലങ്കോട് I വില്ലേജിന് 16.59 ച.കി.മീ. വിസ്തൃതിയുണ്ട്. കൊല്ലങ്കോട്, പയ്യലൂര്‍ എന്നീ രണ്ടു കരകള്‍ ചേര്‍ന്ന കൊല്ലങ്കോട് II വില്ലേജിന്റെ വിസ്തൃതി 32.74 ച.കിമീ. ആണ്. ഈ രണ്ടു വില്ലേജുകളും ഉള്‍പ്പെട്ടുവരുന്ന കൊല്ലങ്കോടു പഞ്ചായത്തിന് 49.33 ച.കി.മീ. വിസ്തൃതിയുണ്ട്. വടക്ക് ഗായത്രിപ്പുഴയും തെക്ക് തെന്മലയും പടിഞ്ഞാറ് വട്ടക്കാട് പഞ്ചായത്തും കിഴക്ക് മുതലമട പഞ്ചായത്തും ആണ് അതിര്‍ത്തികള്‍. എലപ്പുള്ളി, എലവഞ്ചേരി, കൊടുമ്പ, കൊടുവായൂര്‍, കൊല്ലങ്കോട്, മുതലമട, പല്ലശ്ശേന, പൊല്‍പ്പുള്ളി, പുതുനഗരം, വടവനൂര്‍ എന്നീ പത്തു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കൊല്ലങ്കോട് വികസനബ്ലോക്കിന്റെ ആസ്ഥാനം കൂടിയാണ് കൊല്ലങ്കോട്. കൊല്ലങ്കോട് കോവിലകം ജങ്ഷനില്‍ത്തന്നെയാണ്.

ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിക്കാരാണ്. നെല്‍ക്കൃഷിയാണ് പ്രധാനം. അയ്യപ്പന്‍കാവ് ക്ഷേത്രവും തെന്മലയുടെ താഴ്വാരത്തിലുള്ള കാച്ചാംകുറിശ്ശി ശ്രീകശ്യപക്ഷേത്രവും പ്രസിദ്ധമാണ്. ഹൈദരാലി കാച്ചാംകുറിശ്ശിക്ഷേത്രത്തിന് ഇനാം നല്കിയിരുന്നു.

കൊല്ലങ്കോട് തൂക്കം

2. കന്യാകുമാരി ജില്ലയില്‍ വിളവങ്കോടുതാലൂക്കിലുള്ള ഒരു സമുദ്രതീരപ്രദേശത്തിന്റെ പേരും കൊല്ലങ്കോട് എന്നാണ്. ഇവിടത്തെ ഭദ്രകാളിക്ഷേത്രവും തൂക്കംവഴിപാടും പ്രസിദ്ധമാണ്. കിണറ്റില്‍ നിന്നും കോരിയെടുത്ത വെള്ളത്തില്‍ നിന്നും ഒരു കൊല്ലസ്ത്രീക്ക് കിട്ടിയ അടയ്ക്ക മുറിച്ചപ്പോള്‍ അതില്‍ നിന്നും രക്തം പൊടിച്ചു. തുടര്‍ന്ന് ആ സ്ത്രീക്ക് ഭദ്രകാളിയുടെ ബാധ ഉണ്ടായി. തന്റെ ഒരു മുടി (കിരീടം) കിണറ്റിലുണ്ടെന്നും അതെടുത്തു പ്രതിഷ്ഠിച്ച് പൂജാദി കര്‍മങ്ങള്‍ ചെയ്യണമെന്നും അരുളപ്പാടുണ്ടായി. അപ്രകാരം കിണര്‍ വറ്റിച്ചു നോക്കിയപ്പോള്‍ അതില്‍നിന്ന് ദിവ്യചൈതന്യമുളള തിരുമുടി കിട്ടിയെന്നും അത് ഇവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ് നാട്ടില്‍ പ്രചാരത്തിലുള്ള ഐതിഹ്യം. ഇവിടത്തെ പതിനൊന്ന് നായര്‍ തറവാടുകളിലെ കാരണവന്മാരാണ് ഇപ്പോള്‍ ക്ഷേത്രഭരണം നടത്തുന്നത്. കൊല്ലന്‍ സമുദായക്കാരാണ് പൂജാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത്. മീനഭരണിനാളില്‍ നടക്കുന്ന തൂക്കംവഴിപാടും മുടിഎഴുന്നള്ളത്തും കാണാന്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ ഇവിടെ എത്താറുണ്ട്. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് തൂക്കംവഴിപാട് നടത്തുക. ഒരാഴ്ചത്തെ ബ്രഹ്മചര്യവ്രതമനുഷ്ഠിച്ച ഭക്തന്മാരാണ് തൂക്കക്കാര്‍. ഇരുചക്രങ്ങളുള്ള രഥത്തിന്മേല്‍ രണ്ടു വില്ലുകള്‍ ഉറപ്പിക്കുന്നു. ഈ വില്ലുകളില്‍ ഘടിപ്പിച്ചിട്ടുള്ള കൊളുത്തുകളില്‍ തൂക്കക്കാരെ തോളുകളിലും എളിയിലുമായി ബന്ധിച്ചു തൂക്കിയിടും. ഇവര്‍ക്ക് ചുട്ടികുത്ത് ഉടുത്തുകെട്ട് തുടങ്ങിയ പ്രത്യേക വേഷവിധാനങ്ങളുമുണ്ട്. ഓരോ വില്ലിലും രണ്ടു തൂക്കക്കാര്‍ വീതം ഉണ്ടായിരിക്കും. വില്ലു താഴ്ത്തി ഈ തൂക്കക്കാരുടെ കൈകളിലേക്ക് നേര്‍ച്ചയ്ക്കായി കൊണ്ടു വന്നിട്ടുള്ള കുഞ്ഞുങ്ങളെ ഏല്പിക്കുന്നു. രണ്ടു കൈകൊണ്ടും കുഞ്ഞുങ്ങളെ ഏറ്റുവാങ്ങിക്കഴിയുമ്പോള്‍ വില്ലുകള്‍ സാവധാനം മുകളിലേക്കുയര്‍ത്തുന്നു. വില്ലിന്റെ ചരടുനിയന്ത്രിക്കാനുള്ള ആളുകള്‍ രഥത്തില്‍ത്തന്നെയുണ്ടായിരിക്കും. പത്തു പന്ത്രണ്ടു മീറ്ററോളം ഉയരത്തില്‍ വില്ലുയരുമ്പോള്‍ രഥം ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കും. അപ്പോള്‍ ദേവീസ്തുതികളാലും നാമമന്ത്രോച്ചാരണങ്ങളാലും മുഖരിതമാവും ആ ക്ഷേത്രസങ്കേതം മുഴുവന്‍. ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വച്ചു തിരുനടയിലെത്തി വില്ലുകള്‍ താഴ്ത്തികുഞ്ഞുങ്ങളെയും നേര്‍ച്ചക്കാരെയും താഴേയിറക്കിക്കഴിഞ്ഞാല്‍ അടുത്ത ഊഴക്കാര്‍ വില്ലിന്മേല്‍ കയറുകയായി.

ഹിന്ദുക്കളും ലത്തീന്‍ ക്രിസ്ത്യാനികളുമാണ് ജനങ്ങളില്‍ ഭൂരിപക്ഷവും. ചിന്നമാര്‍ത്താണ്ഡന്‍തുറ, വള്ളവിള, നീരോടി, തൂറ്റൂര്‍, എന്നിവിടങ്ങളില്‍ ലത്തീന്‍ സമുദായക്കാരുടെ പള്ളികളുണ്ട്.

(വിളക്കുടി രാജേന്ദ്രന്‍; കെ.വി. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍