This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവദാസന്‍, രാജാ (1745 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവദാസന്‍, രാജാ (1745 - 99)

തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍. വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം വിളവംകോട് താലൂക്കിലെ കുന്നത്തൂര്‍ ഗ്രാമത്തില്‍ കൊ.വ. 920 മീനം പൂരുരുട്ടാതി നക്ഷത്രത്തില്‍ (1745) ജനിച്ചു. മാതാവ് കാളിയമ്മപ്പിള്ളയും പിതാവ് തിരുവിതാംകോട്ട് സൈന്യത്തില്‍ വലിയ യജമാനപദം വഹിച്ചിരുന്ന വ്യക്തിയും ആയിരുന്നു. അസാമാന്യമായ ബുദ്ധിസാമര്‍ഥ്യവും ധാരണാശക്തിയും ഉണ്ടായിരുന്ന ഇദ്ദേഹം ബാല്യത്തില്‍ത്തന്നെ അക്കാലത്തു പഠിക്കാനുണ്ടായിരുന്നവയെല്ലാം അല്പകാലംകൊണ്ടു നല്ലതുപോലെ ഹൃദിസ്ഥമാക്കി; ഗണിതശാസ്ത്രത്തില്‍ പ്രത്യേകം പാടവം പ്രദര്‍ശിപ്പിച്ചിരുന്നു.

12 വയസ്സു പൂര്‍ത്തിയാകുംമുമ്പേ ഇദ്ദേഹത്തിനു കാലക്ഷേപമാര്‍ഗം അന്വേഷിക്കേണ്ടിവന്നു. ജന്മദേശത്തിനടുത്തുള്ള പുതുക്കടയിലെ ഒരു ചെട്ടിയാരുടെ കണക്കെഴുത്തുകാരനായിരിക്കവേ ചെട്ടിയാര്‍ മുഖേന കേശവന്‍ അന്നത്തെ വര്‍ത്തകപ്രമുഖനായിരുന്ന പോക്കുമൂസാ മരയ്ക്കാരുടെ ശ്രദ്ധയ്ക്കു പാത്രമാവുകയും മരയ്ക്കാരുടെ കണക്കെഴുത്തുകാരനായി നിയമിതനാവുകയും ചെയ്തു. അന്നു തിരുവിതാംകോട് വാണിരുന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവിന്റെ (ഭ.കാ. 1758-98) ഒരാശ്രിതനായിരുന്ന മരയ്ക്കാരുമൊന്നിച്ചു കൊട്ടാരത്തില്‍ പോകാറുണ്ടായിരുന്ന കേശവന്‍ ഒരവസരത്തില്‍ മഹാരാജാവിന്റെ നീരസത്തിനും തുടര്‍ന്നു പ്രീതിക്കും പാത്രമാകുകയും തത്ഫലമായി കൊട്ടാരത്തില്‍ നീട്ടെഴുത്തുദ്യോഗത്തില്‍ നിയമിതനാകുകയും ചെയ്ത വൃത്താന്തം സുപ്രസിദ്ധമാണ്.

രാജാ കേശവദാസന്‍

ധര്‍മരാജാവെന്നു പ്രഖ്യാതനായ ആ രാജര്‍ഷിയുടെ വാത്സല്യത്തിനു പാത്രമായിത്തീര്‍ന്ന കേശവപിള്ള ക്രമേണ ഉദ്യോഗക്കയറ്റം നേടിത്തുടങ്ങി. തനിക്കുകിട്ടിയ സുവര്‍ണാവസരത്തെ അദ്ദേഹം അങ്ങേയറ്റം പ്രയോജനകരമാക്കിത്തീര്‍ത്തു. അന്നത്തെ സര്‍വസൈന്യാധിപനായ ഡിലനോയി മുതലായ യൂറോപ്യന്‍ ഉദ്യോഗസ്ഥന്മാരുമായും മുസ്ലിം ഉദ്യോഗസ്ഥന്മാരുമായും പരിചയപ്പെട്ട് പുതിയ സമരസമ്പ്രദായങ്ങള്‍ പലതും അഭ്യസിച്ചു. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് മുതലായ പാശ്ചാത്യഭാഷകളും പേര്‍ഷ്യന്‍ മുതലായ പൌരസ്ത്യഭാഷകളും പഠിക്കാനും ഇക്കാലത്തു ഇദ്ദേഹത്തിനു അവസരം ലഭിച്ചു. കേശവപിള്ളയുടെ ഉന്നതമായ ബുദ്ധിശക്തിയും അതുല്യമായ രാജ്യസ്നേഹവും അപ്രതിമമായ സ്വാമിഭക്തിയും രാജാവിന്റെ മുക്തഹസ്തമായ പ്രോത്സാഹനത്തിനു ഇടവരുത്തി. കൊ.വ. 940-ല്‍ ആ യുവാവിന് കൊട്ടാരത്തിലെ ചുമതലയേറിയ രായസം ഉദ്യോഗം ലഭിച്ചു. സംസ്ഥാനത്തെ വാണിജ്യസംബന്ധമായ കാര്യങ്ങളെല്ലാം രാജാവ് കേശവപിള്ളയെ ഏല്പിച്ചു. ആ കാര്യങ്ങളില്‍ പ്രത്യേകവാസനയും അഭിരുചിയും ഉണ്ടായിരുന്ന കേശവപിള്ള ഡച്ചുകമ്പനിക്കാരുമായും ഇംഗ്ലീഷ് കമ്പനിക്കാരുമായും നിരന്തരം കത്തിടപാടുകള്‍ നടത്തി വാണിജ്യാഭിവൃദ്ധിയ്ക്കുള്ള പദ്ധതികള്‍ തയ്യാറാക്കി. ഇവിടത്തെ കുരുമുളക്, ഏലം, കറുവാപ്പട്ട മുതലായ പ്രകൃതിവിഭവങ്ങള്‍ ശേഖരിച്ചു കമ്പനിക്കാര്‍ക്കു വിറ്റിട്ടു പകരം ഇരുമ്പ്, ചെമ്പ്, പഞ്ചസാര, ആയുധങ്ങള്‍ മുതലായവ വാങ്ങാന്‍ വ്യവസ്ഥ ചെയ്തു. വനങ്ങളെ സംരക്ഷിക്കുകയും വനവിഭവങ്ങളെ പോഷിപ്പിച്ച് ധനാഗമമാര്‍ഗം വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ വനംവകുപ്പിന് അടിസ്ഥാനമിട്ടത് കേശവപിള്ളയാണ്.

കേശവപിള്ളയുടെ ഭരണവൈഭവം നിമിത്തം സമ്പ്രതി, സര്‍വാധികാര്യക്കാര്‍ മുതലായ ഉദ്യോഗസ്ഥന്മാര്‍ ഇദ്ദേഹത്തോടാലോചിച്ചിട്ടാണ് പ്രധാന കാര്യങ്ങളെല്ലാം നടത്തിയിരുന്നത്. കൊ.വ. 943-ല്‍ ഇദ്ദേഹത്തെ കൊട്ടാരം സമ്പ്രതിയായി നിയമിച്ചു. അന്നു സംസ്ഥാനത്തെ പ്രധാന ഉദ്യോഗങ്ങളില്‍ ഒന്നായിരുന്ന ഈ ഉദ്യോഗത്തില്‍ ഇദ്ദേഹം 20 കൊല്ലം തുടര്‍ന്നു.

കേശവപിള്ള താന്‍ സമ്പ്രതിയായിരുന്ന കാലത്ത് രാജ്യക്ഷേമാര്‍ഥം നടന്നിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍കൈയെടുത്തിയിരുന്നു. കൊ.വ. 963-ല്‍ രാജാവ് കേശവപിള്ളയെ വലിയ സര്‍വാധികാര്യക്കാരായി നിയമിച്ചു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ദളവാപദം വഹിച്ചിരുന്ന ചെമ്പകരാമന്‍പിള്ള തീരെ അവശനായിത്തീര്‍ന്നതിനെത്തുടര്‍ന്നു രാജാവ് കൊ.വ. 964 കന്നിമാസം 8-ന് (1788) കേശവപിള്ളയെ ദിവാനായി നിയമിച്ചുകൊണ്ടുള്ള നീട്ടുകൊടുത്തു. ഇംഗ്ലീഷുകാരുടെയും മറ്റു ചില ഭരണനിരൂപകന്മാരുടെയും നിര്‍ദേശമനുസരിച്ചു ദളവ എന്ന പേരുമാറ്റി ദിവാന്‍ ആയിട്ടാണ് കേശവപിള്ളയെ നിയമിച്ചത്. ഇങ്ങനെ സംസ്ഥാനത്തെ ഒന്നാമത്തെ ദിവാനായിത്തീര്‍ന്ന ഇദ്ദേഹത്തെ ജനങ്ങള്‍ ഭക്ത്യാദരങ്ങളോടുകൂടി വലിയ ദിവാന്‍ജി എന്നാണ് വിളിച്ചുപോന്നത്. കൊ.വ. 952-ല്‍ ഡിലനോയി ചരമം പ്രാപിച്ചശേഷം പല പ്രധാന യുദ്ധരംഗങ്ങളിലേക്കും തിരുവിതാംകൂര്‍ സേനയെ വിജയകരമായി നയിച്ചത് ഇദ്ദേഹമായിരുന്നു. ഡച്ചുകാരുമായും ഇംഗ്ലീഷുകാരുമായും നവാബുമായും സന്ധിസംഭാഷണങ്ങള്‍ നടത്തി രാജ്യത്തു ക്രമസമാധാനം നിലനിര്‍ത്തുവാനും ഇദ്ദേഹം തന്റെ ഭരണ-സൈനികകൌശലം പ്രയോജനപ്പെടുത്തി.

സര്‍ദാര്‍ കെ.എം. പണിക്കര്‍ പ്രസ്താവിച്ചതുപോലെ 'തിരുവിതാംകൂര്‍ തന്നെ നാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദര്‍ഭത്തിലാണ് കേശവദാസ് ദിവാനാകുന്നത്'. ഇന്ത്യയിലെ രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരുടെ കൈയിലേക്കു പോയിക്കഴിഞ്ഞിരിക്കുന്നുവെന്നും ആര്‍ക്കാട്ടു നവാബ് വെറുമൊരു പാവയാണെന്നും മൈസൂറിന്റെ സൈനികശക്തി തിരുവിതാംകൂറിന് കൊടിയ വിപത്തായിത്തീരുമെന്നും സൂക്ഷ്മബുദ്ധിയായ ഇദ്ദേഹം മനസ്സിലാക്കി. ആ നിമിഷംമുതല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി സ്വതന്ത്രമായ സഖ്യമുണ്ടാക്കാന്‍ തന്റെ അസാമാന്യമായ നയതന്ത്രകുശലത പ്രയോഗിച്ചു. അതിന്റെ ഫലമായിട്ടാണ് 1784-ലെ മംഗലാപുരം ഉടമ്പടിയില്‍ ഒന്നാംവകുപ്പില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഇംഗ്ലീഷുകാരുടെ സുഹൃത്തും ബന്ധുവുമാണെന്ന് സ്പഷ്ടമായി പ്രഖ്യാപിച്ചത്.

ടിപ്പുവിന്റെ ആക്രമണവിവരം ചാരന്മാര്‍ മുഖേന നേരത്തേ അറിഞ്ഞ രാജാവ് കേശവപിള്ളയെ സര്‍വസൈന്യാധിപനായി നിയമിച്ചു. 1789 ഒക്ടോബറില്‍ ടിപ്പു കോയമ്പത്തൂരില്‍നിന്ന് 20,000 സാധാരണ ഭടന്മാരും 10,000 കുന്തക്കാരും 5,000 അശ്വഭടന്മാരും 20 പീരങ്കികളുമായി കൊച്ചിയിലെത്തി. ആ യുദ്ധയാത്രയില്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍ വിവരണാതീതമാണ്. 1789 ഡി. 29-ന് ടിപ്പു നെടുങ്കോട്ട ആക്രമിച്ചു. തിരുവിതാംകൂര്‍ സൈന്യം ശക്തിയായി എതിര്‍ത്തു. ടിപ്പുവിന്റെ ഭടന്മാരില്‍ 1000 പേരോളം മൃതരായി. ബഹളത്തിനിടയ്ക്ക് ടുപ്പുവിന്റെ കുതിര വെടിയേറ്റു നിലംപതിച്ചു. ഇത്തരുണത്തില്‍ വളരെ ബുദ്ധിമുട്ടിയാണ് ടിപ്പു രക്ഷപ്പെട്ടത്. തിരുവിതാംകൂറിന്റെ ചെലവില്‍ പാര്‍ത്തിരുന്ന കമ്പനിക്കാരുടെ സൈന്യം മദ്രാസ് ഗവണ്‍മെന്റില്‍നിന്ന് പ്രത്യേകം നിര്‍ദേശം കിട്ടിയില്ല എന്ന ന്യായം പറഞ്ഞു നോക്കിനിന്നതേയുള്ളൂ. തിരുവിതാംകൂറിനെ ഒരു മരുഭൂമിയാക്കുമെന്ന തന്റെ പ്രതിജ്ഞ നിറവേറ്റുന്നതിന് സുല്‍ത്താന്‍ ശ്രീരംഗപട്ടണം, ബാംഗ്ളൂര്‍ മുതലായ സ്ഥലങ്ങളില്‍നിന്നു പുതിയ യുദ്ധസാമഗ്രികളും കുടകില്‍നിന്നും മറ്റും കിട്ടുന്നിടത്തോളം സൈനികരെയും ശേഖരിച്ചു തിരുവിതാംകൂര്‍ ആക്രമണത്തിനു 1790 ഏപ്രിലില്‍ വീണ്ടും ഉദ്യുക്തനായി. ഇംഗ്ലീഷുകാര്‍ തിരുവിതാംകൂറിനെ സഹായിക്കാനെത്തുന്നതിനുമുമ്പുതന്നെ നെടുങ്കോട്ട തകര്‍ക്കണമെന്നായിരുന്നു ടിപ്പുവിന്റെ ലക്ഷ്യം. കേശവപിള്ള ഇതുകൊണ്ടൊന്നും മനസ്സാന്നിധ്യം കൈവിടാതെ ഗവര്‍ണര്‍ ഹാളണ്ടിന്റെ വന്‍ചതിയെയും കൃത്യവിലോപത്തെയും കൊല്‍ക്കത്തയില്‍ ഗവര്‍ണര്‍ ജനറലിനെ അറിയിച്ചു. അദ്ദേഹം കൈക്കൂലിക്കാരനായ ഹാളണ്ടിനെയും അയാള്‍ക്കുപകരം ഏതാനും ദിവസം ഗവര്‍ണര്‍ പദംവഹിച്ച അയാളുടെ അനുജനെയും സ്ഥാനഭ്രഷ്ടരാക്കി കേസെടുത്തു. ഗവര്‍ണറായി വില്യം മേഡോസിനെ നിയമിക്കുകയും മൈസൂറുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു.

ആലുവയില്‍ പാളയമടിച്ച ടിപ്പുവും സേനയും ആലങ്ങാട്, പറവൂര്‍, കുന്നത്തുനാട് എന്നീ താലൂക്കുകളില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടു മുന്നേറി (1780 മേയ്). തദവസരത്തില്‍ തീരെ അവിചാരിതമാംവിധം പെരിയാറില്‍ വലിയ വെള്ളപ്പൊക്കമുണ്ടാവുകമൂലം ടിപ്പുവിനു വളരെയേറെ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചു. ഇംഗ്ലീഷുകാര്‍ ഈ വേളയില്‍ ശ്രീരംഗം ആക്രമിക്കാന്‍ പോകുന്നുവെന്നറിഞ്ഞതോടെ ഭഗ്നാശയനായിത്തീര്‍ന്ന ടിപ്പു ശ്രീരംഗത്തേക്കു മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതനായി. ആകസ്മികമായി ഉണ്ടായ ഈ പിന്മാറ്റം തെക്കുപടിഞ്ഞാറന്‍ തീരം പിടിച്ചടക്കാനുള്ള മൈസൂര്‍ സമുദ്യമത്തിന്റെ ഭരതവാക്യമായി കലാശിച്ചു. ഇംഗ്ലീഷുകാരും ടിപ്പുവുമായി പല സ്ഥലത്തുവച്ചു നടന്ന യുദ്ധങ്ങളിലും കേശവപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യം ഇംഗ്ലീഷുകാരെ സഹായിച്ചു. സ്വന്തം നീചപ്രവൃത്തികളുടെ ഫലമായി മനസ്സില്ലാമനസ്സോടെ ടിപ്പുവിനു ഒപ്പുവയ്ക്കേണ്ടിവന്ന ഉടമ്പടിസമയത്തു കേശവപിള്ളയും ശ്രീരംഗപട്ടണത്തു സന്നിഹിതനായിരുന്നു.

മലബാറില്‍നിന്നു തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചിരുന്ന രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അവരവരുടെ പൂര്‍വസ്ഥാനങ്ങളില്‍ പുനഃപ്രതിഷ്ഠ ചെയ്യുന്ന ചുമതല ഇംഗ്ലീഷുകാര്‍ മഹാരാജാവിന്റെ ആജ്ഞപ്രകാരം ദിവാന്‍ കേശവപിള്ളയെ ഏല്പിച്ചു. ഇദ്ദേഹം കുറേനാള്‍ മലബാറില്‍ താമസിച്ചു മലബാറില്‍ പുനഃസംവിധാനം എല്ലാവര്‍ക്കും തൃപ്തികരമായ വിധത്തില്‍ നിര്‍വഹിച്ചു.

സമരകലയിലും ഭരണകലയിലും ഒന്നുപോലെ വിദഗ്ധനായിരുന്നു കേശവപിള്ള. മൂന്നാം മൈസൂര്‍ യുദ്ധത്തോടുകൂടി ശത്രുഭയം നീങ്ങിയതിനാല്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധ സംസ്ഥാനത്തിനു സര്‍വതോന്മുഖമായ പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങളില്‍ പതിഞ്ഞു. രാജ്യക്ഷേമത്തിനു അത്യന്താപേക്ഷിതമായ കച്ചവടത്തിന്റെ കാര്യത്തില്‍ പ്രത്യേകം താത്പര്യമുണ്ടായിരുന്ന ഇദ്ദേഹം അതിലേക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെപ്പറ്റി അന്വേഷണം നടത്താന്‍ കന്യാകുമാരി മുതല്‍ മുനമ്പംവരെയുള്ള തീരഭൂമി നേരിട്ടു പരിശോധിച്ചു. പൂന്തുറ, വിഴിഞ്ഞം, കുളച്ചല്‍ മുതലായ എല്ലാ തുറമുഖങ്ങളെയും വികസിപ്പിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി. പ്രയോജനപ്പെടുത്താതെ കിടന്ന ആലപ്പുഴയെ ഒന്നാന്തരം തുറമുഖവും വാണിജ്യകേന്ദ്രവുമാക്കിത്തീര്‍ത്തു. നാട്ടുകാരായ കച്ചവടക്കാര്‍ക്കു പുറമേ മുംബൈ, കച്ച്, സിന്‍ഡ് മുതലായ സ്ഥലങ്ങളില്‍നിന്നും വണിഗ്വരന്മാരെ വരുത്തി അവരെ പ്രോത്സാഹിപ്പിച്ചു. പരദേശബ്രാഹ്മണരായ കച്ചവടക്കാരെയും മധുര മുതലായ സ്ഥലങ്ങളിലെ നെയ്ത്തുകാരെയും വരുത്തി കോട്ടാര്‍ മുതലായ സ്ഥലങ്ങളില്‍ താമസിപ്പിച്ച് പുതിയ തൊഴിലവസരങ്ങളുണ്ടാക്കി. ഇവരുടെയെല്ലാം വംശജര്‍ ഇന്നും അവിടങ്ങളില്‍ പാര്‍ത്തുവരുന്നുണ്ട്. ആലപ്പുഴപ്പട്ടണത്തില്‍ ഒരു കൊട്ടാരവും ക്ഷേത്രവും ഏതാനും കച്ചേരികളും സ്ഥാപിച്ചു. ഒരു വലിയ പണ്ടകശാലകെട്ടി വനവിഭവങ്ങള്‍ അവിടെ ശേഖരിച്ചു വില്പന നടത്താന്‍ ഏര്‍പ്പാടുചെയ്തു. മലകളിലെ തടികള്‍ ശേഖരിച്ചു വില്പന നടത്താന്‍ മാത്തുത്തരകനെ കുത്തകക്കാരനായി നിയമിച്ചു. ഏലം, തേന്‍, മെഴുക്, ദന്തം മുതലായ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വിചാരിപ്പുകാരെ ഏര്‍പ്പെടുത്തി. ഇവിടത്തെ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആവിര്‍ഭാവത്തിനു ഈദൃശപ്രവര്‍ത്തനങ്ങള്‍ സഹായകമായിത്തീര്‍ന്നു. ഗവണ്‍മെന്റുവകയായി മൂന്നു കപ്പലുകളില്‍ വാങ്ങിയ സാധനങ്ങളെ മുംബൈ, കൊല്‍ക്കത്ത മുതലായ സ്ഥലങ്ങളിലേക്കയച്ചുകൊടുത്തു. അന്നുണ്ടാക്കിയ വ്യാപാരവകുപ്പ് ശ്രീമൂലംതിരുനാളിന്റെ കാലംവരെ നിലനിന്നിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍വഴി സംസ്ഥാനത്തിന്റെ സാമ്പത്തികനില വളരെയധികം ഉയര്‍ത്തുവാന്‍ സാധിച്ചു. തിരുവനന്തപുരത്തുനിന്ന് കിഴക്കോട്ടുള്ള റോഡിന്റെ വീതികൂട്ടി ചാലക്കമ്പോളം സ്ഥാപിച്ചു. കിള്ളിയാറ്റിലും കരമനയാറ്റിലും പാലം പണിയിച്ചു. മറുനാടുകളില്‍നിന്നു പലയിനം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ വരുത്തി പാര്‍പ്പിക്കുകയും അവരുടെ തൊഴിലുകള്‍ പ്രചരിപ്പിക്കുവാന്‍ ഏര്‍പ്പാടുകളും ചെയ്തു. നാഞ്ചിനാട്ടു ജലസേചനസൌകര്യം വര്‍ധിപ്പിച്ചു. അപൂര്‍ണമായിക്കിടന്ന ശ്രീപദ്മനാഭസ്വാമിക്ഷേത്രഗോപുരംപണി പൂര്‍ത്തിയാക്കി; അവിടത്തെ ധ്വജസ്തംഭത്തിനു സ്വര്‍ണം പൂശിച്ചു. ഇന്ദ്രവാഹനവും കുല ശേഖരമണ്ഡപവും പണിയിച്ചു. പദ്മനാഭപുരത്തു ഒരു നാണയനിര്‍മാണശാലയുണ്ടാക്കി സ്വര്‍ണനാണയങ്ങളും വെള്ളിച്ചക്ര ങ്ങളും അടിപ്പിച്ചു. പൊതുക്കടങ്ങള്‍ മിക്കതും വീട്ടി സ്വസ്ഥത വരുത്തി.

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി 1795-ല്‍ ഉടമ്പടിയുണ്ടാക്കി. മഹാരാജാവ് ഇദ്ദേഹത്തിന്റെ ധന്യസേവനത്തില്‍ സന്തുഷ്ടനായി കുറേ വസ്തുവകകള്‍ സമ്മാനിച്ചു. രാജ്യസ്നേഹിയായ കേശവപിള്ള അതൊന്നും സ്വീകരിച്ചില്ല. ഇദ്ദേഹത്തിന്റെ കുടുംബത്തിന് 'തമ്പി ചെമ്പകരാമന്‍' എന്ന വിശിഷ്ടപദവി നല്കി.

കേശവപിള്ള ചെലവിനാവശ്യമുള്ള പണം ഖജനാവില്‍നിന്ന് വാങ്ങുകയും അധികമുള്ളതു തിരിച്ചടയ്ക്കുകയുമായിരുന്നു പതിവ്. അല്ലാതെ മാസന്തോറും ശമ്പളമൊന്നും പറ്റിയിരുന്നില്ല. ഗവര്‍ണര്‍ ജനറല്‍, ഇദ്ദേഹത്തിന്റെ രാജ്യതന്ത്രകുശലതയെ അഭിനന്ദിച്ചു 'രാജാ' സ്ഥാനം നല്കി. വിനയഭൂഷണനായ കേശവപിള്ള ആ സ്ഥാനം സ്വീകരിച്ചത് 'ദാസ' ശബ്ദംകൂടി ചേര്‍ത്തിട്ടാണ്. അന്നുമുതല്‍ ജനങ്ങള്‍ ഇദ്ദേഹത്തെ രാജാ കേശവദാസ് എന്നാണ് വിളിച്ചുപോന്നത്.

40 സംവത്സരത്തെ സംഭവബഹുലമായ ഭരണത്തിനുശേഷം കാര്‍ത്തികതിരുനാള്‍ രാമവര്‍മ മഹാരാജാവ് കൊ.വ. 973 കുംഭം 6-ന് (1798) ദിവംഗതനായി. അദ്ദേഹത്തിന്റെ അനന്തരഗാമിയായ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ (1798-1810) 16 വയസ്സുമാത്രം പ്രായമുള്ള അസ്ഥിരമതിയും പ്രകൃത്യാദുര്‍ബലനും കര്‍ണേജപന്മാര്‍ക്കു വശഗനുമായ അപക്വ യുവാവായിരുന്നു. ടിപ്പുവിന്റെ കലാപകാലത്ത് മലബാറില്‍നിന്നു ഇവിടെ അഭയം പ്രാപിച്ചിരുന്ന മൂന്നു സഹോദരന്മാരില്‍ ഒരാളായ ജയന്തന്‍ ശങ്കരന്‍നമ്പൂതിരി രാജകുമാരന്റെ കര്‍ണേജപനായി മാറി. മന്ത്രിപദത്തില്‍ കണ്ണു വച്ചിരുന്ന ഇയാള്‍ ആ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി കേശവദാസനെപ്പറ്റി ഹീനമായ പലതരം ഏഷണികള്‍ പറഞ്ഞ് മഹാരാജാവിനു കേശവപിള്ളയില്‍ വെറുപ്പുളവാക്കാന്‍ ശ്രമിച്ചു. ഈ കെണിയില്‍ വീണ മഹാരാജാവ് ക്രമേണ ദിവാന്‍ജിയില്‍നിന്ന് അകന്നുതുടങ്ങുകയും അത്യാവശ്യകാര്യങ്ങള്‍പോലും അദ്ദേഹവുമായി ആലോചിക്കാതാവുകയും ചെയ്തു. നമ്പൂതിരി തനിക്കു ലഭിച്ച രാജപ്രീതിയെ അങ്ങേയറ്റം ദുരുപയോഗപ്പെടുത്തി. കരപ്പുറം മുഴുവന്‍ കൊച്ചിക്കു ഒഴിഞ്ഞുകൊടുത്തിരിക്കുന്നതായി ഒരു നീട്ടെഴുതി മഹരാജാവിനെക്കൊണ്ടു ഒപ്പിടുവിച്ചു കൊച്ചി രാജാവിനെ ഏല്പിക്കാന്‍ ഗൂഢമായി തോട്ടപ്പായി നമ്പൂതിരിവശംകൊടുത്തയച്ചു. ഈ വിശ്വാസപാതകത്തെക്കുറിച്ചു ദിവാനു രഹസ്യമായി അറിവു കിട്ടുകയും ഇദ്ദേഹം നമ്പൂതിരിയെ പിന്തുടര്‍ന്നു നീട്ടു പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു. ഇതിനെ ത്തുടര്‍ന്നു ജയന്തന്‍ ശങ്കരന്‍നമ്പൂതിരി കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ മേനാവില്‍ കയറി ഒരു ഘോഷയാത്ര നടത്തി. അത് വലിയ സ്വാമിദ്രോഹമായിക്കണ്ട ദിവാന്‍ജി നമ്പൂതിരിയെ ശാസിച്ചു. ഇത്രയുമായപ്പോഴേക്കും ദിവാന്‍ജിക്കു 'വിലക്കുനീട്ടും വീട്ടുതടങ്കലും' കല്പിച്ചൊപ്പിക്കുന്നതില്‍ നമ്പൂതിരി വിജയിച്ചു.

കൊ.വ. 974 മേടം 8-നു (1799 ഏപ്രില്‍) (അന്നു തിരുവനന്തപുരത്തു ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടായിരുന്നു) രാജാകേശവദാസന്‍ ഇഹലോകവാസം വെടിഞ്ഞു എന്ന അത്യന്തം ദുഃഖകരമായ വര്‍ത്തമാനം എല്ലാവരും അറിഞ്ഞു. ഈ അത്യാഹിതമറിഞ്ഞു ഗവര്‍ണര്‍ ജനറല്‍ അനുശോചനസന്ദേശമയച്ചു.

രാജാകേശവദാസ് വീട്ടുതടങ്കലിലിരിക്കവെ ക്ഷണപ്രകാരം കൊട്ടാരത്തില്‍ച്ചെന്ന് സദ്യയുണ്ട് മടങ്ങുമ്പോള്‍ മാര്‍ഗമധ്യേ വീണു തലയടിച്ചുമരിക്കുകയാണുണ്ടായതെന്നും അതു വിഷംകലര്‍ന്ന ഭക്ഷണം കഴിച്ചതുകൊണ്ടാണെന്നും ഇദ്ദേഹത്തെ പതിവായി ചികിത്സിച്ചിരുന്ന ഒരു ഫ്രഞ്ചു സര്‍ജന്‍ രേഖപ്പെടുത്തിക്കാണുന്നു. മൈസൂര്‍ വ്യാഘ്രത്തിന്റെ നിരന്തരമായ ആക്രമണങ്ങളില്‍നിന്നു സംസ്ഥാനത്തെ രക്ഷിച്ച ആ രാജ്യസ്നേഹിയോട് സ്വാര്‍ഥമോഹികളായ കുബുദ്ധികള്‍ കാണിച്ച കടുംകൈ ഒരു തീരാക്കളങ്കമായിത്തന്നെ എക്കാലത്തും അവശേഷിക്കുമെന്നതിനു സംശയമില്ല. കേശവദാസനോടു ചെയ്ത അപരാധം ഇദ്ദേഹത്തിന്റെ മരണംകൊണ്ടും അവസാനിച്ചില്ല. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ നശിപ്പിക്കുകയും ഭവനത്തിലുണ്ടായിരുന്ന സകല ജംഗമസാധനങ്ങളും കണ്ടുകെട്ടുകയും ചെയ്തു. ദിവാന്‍ജിയുടെ ഭാര്യയുടെ ആഭരണങ്ങള്‍പോലും പിടിച്ചെടുത്തു എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. തന്റെ മാതൃരാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുംവേണ്ടി അര്‍പ്പണബുദ്ധിയോടുകൂടി സേവനമനുഷ്ഠിച്ച രാജാ കേശവദാസിന്റെ ജീവിതാന്ത്യം ഇത്തരത്തില്‍ ദുഃഖസന്തപ്തമായിരുന്നു.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍