This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവക്കുറുപ്പ്, അറയ്ക്കല്‍ (1838 - 1902)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവക്കുറുപ്പ്, അറയ്ക്കല്‍ (1838 - 1902)

അറയ്ക്കല്‍ കേശവക്കുറുപ്പ്

കഥകളിനടനും ആചാര്യനും. 1838-ല്‍ ആലുവയ്ക്കടുത്ത് ചെങ്ങമനാട്ടുകരയില്‍ അറയ്ക്കല്‍ വീട്ടില്‍ ജനിച്ചു. കളരിക്കുറുപ്പ് എന്ന സ്ഥാനമാനമുള്ള കുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് കളരിപ്പയറ്റു അഭ്യസിച്ചു. അഭ്യാസകാലത്തു മരക്കോട്ടു ഗോവിന്ദപ്പണിക്കര്‍ ഇദ്ദേഹത്തെ തന്റെ കളിയോഗത്തില്‍ ചേര്‍ന്നു കഥകളി അഭ്യസിക്കുവാന്‍ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ചു കഥകളിയഭ്യാസം തുടങ്ങി. ആ കളിയോഗത്തിലെ കുട്ടിത്തരം വേഷംകെട്ടി പേരെടുത്തു. 1855-ല്‍ ഗോവിന്ദപ്പണിക്കരുടെ കളിയോഗം തൃപ്പൂണിത്തുറ ഉത്സവകാലത്തു അവിടെ എത്തിച്ചേരുകയും കേശവക്കുറുപ്പിന്റെ വേഷംകണ്ടു ആകൃഷ്ടരായ നമ്പൂതിരിമാര്‍ അന്നത്തെ കൊച്ചി രാജാവിനെ വിവരം ധരിപ്പിക്കുകയും രാജാവ് കളികാണാന്‍എഴുന്നള്ളുകയും ചെയ്തു. തമ്പുരാനു കേശവക്കുറുപ്പിന്റെ വേഷം നന്നേ ഇഷ്ടപ്പെട്ടു. രാജാവു പിറ്റേദിവസം കോവിലകത്തുവരുത്തി ഗുരുനാഥന്റെ സമ്മതത്തോടെ തന്റെ കളിയോഗത്തില്‍ ചേര്‍ത്തു. അഭ്യാസത്തികവു വന്നിട്ടില്ലാതിരുന്നതിനാല്‍, കരുമനശ്ശേരി കൃഷ്ണന്‍കുട്ടി ഭാഗവതരെ വരുത്തി നൃത്തനാട്യാദികളോടെ ചൊല്ലിയാട്ടം നടത്തി അഭ്യസിപ്പിച്ചു. അങ്ങനെ കേശവക്കുറുപ്പ് ഒരു തികഞ്ഞ നടനായിത്തീര്‍ന്നു. തമ്പുരാന്‍ കുറുപ്പിനെ പള്ളിയറക്കാരനായി നിയമിച്ച് സ്ഥിരവേതനത്തിനുള്ള ഏര്‍പ്പാടും ഉണ്ടാക്കി.

ഏതു   വേഷവും കെട്ടുക, കെട്ടുന്നവേഷം അപ്രതിമമാക്കുക എന്നുള്ളത് ഇദ്ദേഹത്തിന്റെ ഒരു സവിശേഷതയായിരുന്നു. കേശവക്കുറുപ്പ് കെട്ടിയാടാത്ത ഒരു വേഷവുമില്ലായിരുന്നുയെന്നാണ് പറഞ്ഞുവരുന്നത്. കാലകേയവധത്തില്‍ അര്‍ജുനനോ കിര്‍മീരവധത്തില്‍ ധര്‍മപുത്രരോ രാവണവിജയത്തില്‍ രാവണനോ ബാലിവധത്തില്‍ ബാലിയോ കെട്ടുന്ന അതേ സൗമനസ്യവും സന്നദ്ധതയും 'ഭീരു' കെട്ടുന്ന കാര്യത്തിലും ഇദ്ദേഹം കാട്ടിയിരുന്നു. തേച്ച വേഷങ്ങള്‍ക്കു ഭംഗി അല്പം കുറവായിരുന്നുവെങ്കിലും ആട്ടത്തിന്റെ മെച്ചംകൊണ്ടു ആ കുറവു പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു.

ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രധാനികള്‍ അനന്തരവന്‍ കുഞ്ചുക്കുറുപ്പും വെള്ളാരപ്പള്ളിക്കാരിയായ മീനാക്ഷിയുമായിരുന്നു. ഈ ശിഷ്യരില്‍ ആരെങ്കിലും സ്ത്രീവേഷം കെട്ടുമ്പോള്‍, കേശവക്കുറുപ്പിന്റെ നായകവേഷത്തിനു മിഴിവുകൂടിക്കൊണ്ടിരിക്കുന്നു. അനന്തരവന് ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും ദേഹം സ്ഥൂലിച്ചതുകൊണ്ടു സ്ത്രീവേഷംകെട്ടാന്‍ സാധിക്കാതെയായി. മീനാക്ഷി അമ്മ ഭര്‍ത്തൃമതിയായപ്പോള്‍ കഥകളിരംഗം വിടുകയും ചെയ്തു.

ചെറുവേഷങ്ങളില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചവ അബംരീഷചരിതത്തില്‍ ദുര്‍വാസാവ്, ദക്ഷയാഗത്തില്‍ വീരഭദ്രന്‍, സുഭദ്രാഹരണത്തില്‍ ബലരാമന്‍, ലവണാസുരവധത്തില്‍ മണ്ണാത്തി എന്നിവയായിരുന്നു.

വീരശൃംഖലകള്‍ ഉള്‍പ്പെടെ അനേകം പാരിതോഷികങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഇദ്ദേഹത്തിന്റെ വേഷങ്ങളില്‍ അത്യധികം ആകൃഷ്ടനായി നടുവട്ടത്തു അച്ഛന്‍ നമ്പൂതിരിപ്പാടിനു ശ്ളോകരൂപേണ കത്തുകള്‍ എഴുതിയിട്ടുണ്ട്.

കുറുപ്പിന്റെ അവസാനത്തെ വേഷമുണ്ടായത് 1902-ല്‍ തെക്കന്‍ ചിറ്റൂരിലെ ഉത്സവത്തിനാണ്. രണ്ടാംദിവസത്തെ നളനായിരുന്നു അന്നത്തെ വേഷം. അതുകഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും ഇദ്ദേഹം ശയ്യാവലംബിയായി. കൊടുങ്ങല്ലൂരുള്ള ഭാര്യാഗൃഹത്തില്‍വച്ചാണ് മരണമടഞ്ഞത്.

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍