This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്‌ണദേവരായർ (1489 - 1529)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്‌ണദേവരായര്‍ (1489 - 1529)

വിജയ നഗരസാമ്രാജ്യത്തിലെ അതിപ്രശസ്‌തനായ ഭരണാധികാരി. 1509 ആഗ. 8-ന്‌ അധികാരമേറ്റെടുത്തു. അതിനുമുമ്പ്‌ ഇദ്ദേഹം മുന്‍ഭരണാധികാരിയായിരുന്ന സഹോദരനായ വീരസിംഹനുമായി ഭരണാധികാരം പങ്കിട്ടിരുന്നുവെന്ന്‌, തെന്നാലി മദസൂര്‍ ശാസനങ്ങള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര കലഹങ്ങളും വിദേശാക്രമണങ്ങളും തന്റെ രാജ്യത്തിന്റെ ഭദ്രതയെ ഭീഷണിപ്പെടുത്തിയിരുന്ന നിര്‍ണായകഘട്ടത്തിലാണ്‌ ഇരുപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന കൃഷ്‌ണദേവന്‍ ഭരണാധികാരം കൈയേറ്റത്‌.

കൃഷ്‌ണദേവരായര്‍-പ്രതിമ

ആദ്യമായി വിജയനഗരസാമ്രാജ്യത്തോട്‌ കൂറു പുലര്‍ത്താത്ത സാമന്തന്മാരെ ഇദ്ദേഹം നിലയ്‌ക്കുനിര്‍ത്തുകയും അതിര്‍ത്തിപ്രദേശങ്ങളില്‍ ആവശ്യമായ രക്ഷാസജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തു. 1509-ല്‍ ബിജപ്പൂര്‍ സുല്‍ ത്താന്റെ നേതൃത്വത്തില്‍ ഡക്കാണിലെ എല്ലാ പ്രധാന മുസ്‌ലിം ഭരണകര്‍ത്താക്കളും ഒന്നുചേര്‍ന്ന്‌ ഹൈന്ദവരുടെ ശക്തികേന്ദ്രമായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന വിജയനഗറിനെതിരായി ഒരു "വിശുദ്ധയുദ്ധം' പ്രഖ്യാപിച്ചു. തത്‌ക്ഷണം ശത്രുസൈന്യങ്ങളുടെ കടന്നാക്രമണം നേരിടുവാന്‍ കൃഷ്‌ണദേവരായര്‍ സൈന്യസമേതം മുന്നോട്ടുനീങ്ങി; അഡാനിയെന്ന അതിര്‍ത്തിദേശത്തുവച്ച്‌ അവരെ നിശ്ശേഷം പരാജയപ്പെടുത്തി; ബാഹ്മനി സുല്‍ ത്താന്‍ പടക്കളത്തില്‍ പരുക്കേറ്റുവീണു; പരിഭ്രാന്തരായി നാലുപാടും ഓടിയ ശത്രുസൈന്യത്തെ പിന്‍തുടര്‍ന്ന രായര്‍ കൊവില കൊണ്ടിയില്‍ വച്ച്‌ അവരെ വീണ്ടും തോല്‌പിച്ചു. തുംഗഭദ്ര, റെയിച്ചൂര്‍, ഗോല്‍ ക്കൊണ്ട എന്നീ ദേശങ്ങള്‍ പിടിച്ചെടുത്തു. 1510-കളുടെ ആരംഭത്തില്‍ ഇദ്ദേഹം ഗുല്‍ ബര്‍ഗയിലെത്തി ബാഹ്മനി സുല്‍ ത്താനായ മഹമൂദ്‌ കകനെ മന്ത്രിയായ കാസിം ബാരിദിന്റെ പിടിയില്‍ നിന്ന്‌ മോചിപ്പിച്ച്‌ സുല്‍ ത്താനായി പുനര്‍വാഴിച്ചു. 1513-ല്‍ ഒറിയ രാജാവായിരുന്ന പ്രതാപരുദ്രദേവനെ പരാജയപ്പെടുത്തി ഉദയഗിരിക്കോട്ട കൈവശമാക്കി. ഒറിയാ സൈന്യത്തിന്റെ ഒരു വിഭാഗം "കൊണ്ടവിടു കോട്ടയില്‍ ' അഭയം തേടിയതിനെത്തുടര്‍ന്ന്‌ വിജയനഗരസേന പ്രസ്‌തുത കോട്ടയെ ലക്ഷ്യമാക്കി പാഞ്ഞു. ദീര്‍ഘകാലം നീണ്ടുനിന്ന യുദ്ധത്തിനുശേഷം കൃഷ്‌ണദേവരായര്‍ കൊണ്ടവിടു കോട്ട പിടിച്ചെടുത്തു. അനേകം പ്രഭുക്കന്മാരെയും "വീരഭദ്ര'നെന്ന രാജകുമാരനെയും തടവുകാരായി പിടിച്ച്‌ വിജയനഗരത്തിലേക്കു കൊണ്ടുപോയി. പിന്നീട്‌ കൃഷ്‌ണാനദീതീരത്തെ "ബസവാടക്കോട്ട' അധീനതയിലാക്കി. ഇതിനുശേഷം തെലുങ്കാന ദേശത്തെ പ്രധാനകോട്ടകളും വിജയനഗരസൈന്യം കൈവശമാക്കുകയുണ്ടായി. 1518-ല്‍ ഒറിയ രാജാവുമായി ഉണ്ടാക്കിയ സന്ധിപ്രകാരം കൃഷ്‌ണദേവരായര്‍ ഒരു ഒറിയ രാജകുമാരിയെ വിവാഹം കഴിച്ചു; കൃഷ്‌ണാനദിക്ക്‌ വടക്കുഭാഗത്തുനിന്ന്‌ പിടിച്ചടക്കിയ എല്ലാ പ്രദേശങ്ങളും ഒറിയ രാജാവിന്‌ മടക്കിക്കൊടുത്തു. ഒറിയയുമായി നടന്ന യുദ്ധത്തിനുശേഷം വിജയനഗരത്തിന്റെ ഭരണാധിപന്‍ യുദ്ധകാലത്ത്‌ ശത്രുപക്ഷത്തെ സഹായിച്ചിരുന്ന സമീപസ്ഥരായ ഭരണകര്‍ത്താക്കളുടെ നേര്‍ക്കു തിരിഞ്ഞു. "കൊണ്ടവിടു കോട്ട' ആക്രമിക്കുവാന്‍ ശ്രമിച്ച ഗോല്‍ ക്കൊണ്ട സൈന്യത്തെ വിജയനഗര സൈന്യാധിപന്‍ ഒരു വന്‍സൈന്യവുമായി നേരിടുകയും പൊരിഞ്ഞ പോരാട്ടത്തിനുശേഷം പരാജയപ്പെടുത്തുകയും ചെയ്‌തു. 1520-ല്‍ ബിജപ്പൂര്‍ സുല്‍ ത്താനായ ഇസ്‌മായില്‍ ആദില്‍ ഷായുടെ പക്കല്‍ നിന്ന്‌ റെയ്‌ച്ചൂര്‍ കോട്ട പിടിച്ചെടുത്തത്‌ ഇദ്ദേഹത്തിന്റെ തിളക്കമാര്‍ന്ന വിജയങ്ങളിലൊന്നായിരുന്നു. ഇക്കാലത്ത്‌ ബിജപ്പൂരുമായി സന്ധിയില്‍ ഏര്‍പ്പെടാന്‍ കൃഷ്‌ണദേവരായര്‍ സന്നദ്ധനായിരുന്നുവെങ്കിലും ബിജപ്പൂര്‍ സുല്‍ ത്താന്റെ ദൂതന്മാരുടെ കാപട്യം നിറഞ്ഞ പ്രവര്‍ത്തനം സൗഹൃദം പുനഃസ്ഥാപിക്കുക അസാധ്യമാക്കി. ഇതിനെത്തുടര്‍ന്നു കോപാന്ധനായിത്തീര്‍ന്ന കൃഷ്‌ണദേവരായര്‍ ബിജപ്പൂരിനെതിരായി അതിഭീമമായ യുദ്ധം ആരംഭിച്ചു. ഗുല്‍ ബര്‍ഗ ദേശത്തെ എല്ലാ പ്രധാന കോട്ടകളും വിജയനഗരസൈന്യം തകര്‍ത്തു. ഗുല്‍ ബര്‍ഗ നഗരം നിലമ്പതിച്ചു. ഈ ഘട്ടത്തില്‍ വിജയശ്രീലാളിതനായ കൃഷ്‌ണദേവരായര്‍ കാസിം ബാരിദിന്റെ പുത്രനായ അലി ബാരിദിന്റെ കീഴില്‍ നിന്ന്‌ മഹമൂദ്‌ കകന്റെ പുത്രന്മാരെ മോചിപ്പിച്ച്‌ അതില്‍ മൂത്തയാളെ ബാഹ്മനി സുല്‍ ത്താനായി അവരോധിച്ചു. പത്തുവര്‍ഷത്തിലധികം നീണ്ടുനിന്ന യുദ്ധങ്ങളുടെ ഫലമായി വിജയനഗരസൈന്യത്തിന്റെ പ്രശസ്‌തി ഉത്തരേന്ത്യയില്‍ വ്യാപിച്ചു; വിജയനഗരത്തിന്റെ അതിര്‍ത്തികള്‍ വിപുലീകരിക്കപ്പെട്ടു. പടിഞ്ഞാറ്‌ തെക്കന്‍ കൊങ്കണംവരെയും കിഴക്ക്‌ വിശാഖപട്ടണംവരെയും തെക്ക്‌ ഉപദ്വീപിന്റെ അറ്റംവരെയും വിജയനഗരസാമ്രാജ്യം വ്യാപിച്ചുകിടന്നു. മാത്രമല്ല ഇന്ത്യന്‍ സമുദ്രത്തിലെ പല ദ്വീപുകളും തീരപ്രദേശങ്ങളും വിജയനഗരാധിപന്റെ സ്വാധീനമേഖലയില്‍ ഉള്‍പ്പെട്ടിരുന്നു.

ഹംപിയിലെ ആനക്കൊട്ടില്‍

വീരപരാക്രമിയും ഉദാരചിത്തനുമായ കൃഷ്‌ണദേവരായര്‍ പ്രജാക്ഷേമതത്‌പരനായ ഭരണാധികാരിയായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. എല്ലാ സാഹചര്യങ്ങളിലും ധര്‍മം സംരക്ഷിക്കണമെന്നും ജനക്ഷേമം കൈവളര്‍ത്തണമെന്നും ഇദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. ഭരണകാര്യങ്ങളില്‍ ഒരു രാജാവിനുണ്ടായിരിക്കേണ്ട ദര്‍ശനം എന്തായിരിക്കണമെന്നതിനെക്കുറിച്ച്‌ തന്റെ പ്രധാന കൃതിയായ അമുക്തമാല്യദയില്‍ ഇദ്ദേഹം പ്രസ്‌താവിക്കുന്നത്‌ ശ്രദ്ധേയമാണ്‌: "കിരീടധാരിയായ രാജാവ്‌ ധര്‍മത്തില്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഭരണം നടത്തണം. തന്റെ പ്രജകളില്‍ നിന്ന്‌ മിതമായ തോതിലേ കരം പിരിക്കാവൂ. ബലംപ്രയോഗിച്ച്‌ അടിച്ചൊതുക്കി ശത്രുക്കളുടെ നടപടികളെ നേരിടണം. പ്രജകളോട്‌ സൗഹാര്‍ദപൂര്‍വം പെരുമാറണം. എല്ലാവരെയും ഒരുപോലെ സംരക്ഷിക്കണം. അവരുടെ വര്‍ഗസങ്കരത്തിന്‌ അറുതിവരുത്തണം. ബ്രാഹ്മണരുടെ പുണ്യം വര്‍ധിപ്പിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. കോട്ട ശക്തിപ്പെടുത്തുകയും അനഭിലഷണീയമായ കാര്യങ്ങളുടെ വളര്‍ച്ച തടയുകയും വേണം....'

വിജയനഗരസാമ്രാജ്യത്തിന്റെ ഭരണസംവിധാനത്തിലെ കേന്ദ്രബിന്ദു രാജാവായിരുന്നു. രാജാവ്‌ സര്‍വസൈന്യാധിപനും നീതിന്യായവകുപ്പിന്റെ പരമാധ്യക്ഷനും ആയിരുന്നു. ഭരണകാര്യങ്ങളില്‍ രാജാവിനെ സഹായിക്കുവാന്‍ മന്ത്രിസഭയുണ്ടായിരുന്നു. ഭരണകാര്യങ്ങള്‍ക്കായി വിജയനഗരത്തെ ആറുപ്രവിശ്യകളും പ്രവിശ്യകളെ നാടുകളായും നാടുകളെ ഗ്രാമങ്ങളായും വിഭജിച്ചിരുന്നു. ഗ്രാമങ്ങള്‍ക്കു സ്വയം നിര്‍ണയാധികാരം നല്‌കിയിരുന്നു. ഗ്രാമഭരണത്തില്‍ വണിക്‌സംഘങ്ങളും സുപ്രധാന ഘടകങ്ങളായി വര്‍ത്തിച്ചു.

കൃഷ്‌ണദേവരായരുടെ ഭരണകാലം ഭാരതീയ സാഹിത്യത്തിന്റെ ഒരു സുവര്‍ണദശയായിരുന്നു. സംസ്‌കൃതം, കന്നഡ, തെലുഗ്‌ എന്നീ ഭാഷകളില്‍ വ്യുത്‌പത്തി നേടിയിരുന്ന ഇദ്ദേഹം കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ രക്ഷാധികാരികൂടിയായിരുന്നു. ജാംബവതീ കല്യാണം (നാടകം), മദാലസചരിതം, സത്യവധൂപ്രീണനം, സകലകഥാസാരസംഗ്രഹം, ജ്ഞാനചിന്താമണി, രസമഞ്‌ജരി എന്നീ സംസ്‌കൃതകൃതികളും അമുക്തമാല്യദയെന്ന തെലുഗു കാവ്യവും ഇദ്ദേഹം രചിച്ചു. ഇദ്ദേഹത്തിന്റെ രാജസദസ്സില്‍ പ്രതിഭാശാലികളായ അനേകം പണ്ഡിതന്മാര്‍ അംഗങ്ങളായുണ്ടായിരുന്നു. അഷ്‌ടദിഗ്ഗജങ്ങള്‍ എന്നറിയപ്പെട്ടിരുന്ന എട്ടു ആസ്ഥാന മഹാകവികളില്‍ മനുചരിത്ര കര്‍ത്താവായ പെദ്ദന അല്ലസാനിയായിരുന്നു അഗ്രഗണ്യന്‍. പിംഗളിസൂരണ, മല്ലന, തിമ്മന, രാമഭദ്ര, തെനാലി രാമകൃഷ്‌ണ, ധൂര്‍ജടി, രുദ്രകവി എന്നിവരായിരുന്നു മറ്റ്‌ ഏഴു കവികള്‍. കന്നഡ, തെലുഗ്‌ എന്നീ ഭാഷകളെ പരിപോഷിപ്പിക്കാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധചെലുത്തി. "ആന്ധ്രഭോജന്‍' എന്ന അപരനാമം ഇദ്ദേഹത്തിനു ലഭിച്ചതുതന്നെ ഇതിനു തെളിവാണ്‌.

കൃഷ്‌ണദേവരായരുടെ കാലത്ത്‌ പല മന്ദിരങ്ങളും ക്ഷേത്രങ്ങളും നിര്‍മിക്കുകയുണ്ടായി. അത്യന്തം മനോഹരങ്ങളായ സൗധങ്ങളും ഉദ്യാനങ്ങളുംകൊണ്ട്‌ തലസ്ഥാനത്തെ ഇദ്ദേഹം മോടിപിടിപ്പിച്ചു. തന്റെ പ്രിയ മാതാവായ നാഗലാംബയുടെ സ്‌മരണ നിലനിര്‍ത്താനായി രാജധാനിക്കു സമീപം "നാഗലപുര'മെന്ന നഗരം പണിതുയര്‍ത്തി. ജനക്ഷേമകരങ്ങളായ പാതകളും ജലസേചനസൗകര്യങ്ങളും കെട്ടിടങ്ങളും ഈ കാലത്ത്‌ നിര്‍മിക്കപ്പെട്ടു.

ഒരു ഉറച്ച വൈഷ്‌ണവനായിരുന്ന കൃഷ്‌ണദേവരായര്‍ തിരുപ്പതിയിലും ശ്രീരംഗത്തുമുള്ള ക്ഷേത്രങ്ങള്‍ക്ക്‌ ദാനധര്‍മങ്ങള്‍ നല്‌കി. വിരൂപാക്ഷ ക്ഷേത്രത്തിനു ഗോപുരം നിര്‍മിച്ചു. തലസ്ഥാനത്ത്‌ കൃഷ്‌ണസ്വാമിക്ഷേത്രം ഹസ്സാരസ്വാമിക്ഷേത്രം, വിഠലസ്വാമിക്ഷേത്രം എന്നിവ പണിയിച്ചു. എല്ലാ മതവിഭാഗക്കാരോടും കൃഷ്‌ണദേവരായര്‍ സ്‌നേഹപൂര്‍വം പെരുമാറി. ഇക്കാലത്ത്‌ തെക്കേ ഇന്ത്യയില്‍ വ്യാപാരത്തിനായി എത്തിച്ചേര്‍ന്നിരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക്‌ 1510-ല്‍ പെദക്കില്‍ ഒരു തുറമുഖം സ്ഥാപിക്കാന്‍ അനുവാദം നല്‌കി. അവരുമായി വ്യാപാരബന്ധം പുലര്‍ത്തി. "പ്രസന്നചിത്തനും ഉദാരശീലനുമായ ഇദ്ദേഹത്തെക്കാളും പണ്ഡിതനും നിപുണനുമായ രാജാവുണ്ടായിരുന്നില്ല' എന്ന്‌ പോര്‍ച്ചുഗീസ്‌ സഞ്ചാരിയായ പയസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

1529-ല്‍ രാജകൊട്ടാരത്തില്‍ കുഴപ്പങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ ഇദ്ദേഹം എട്ടുവയസ്സായ മകന്‍ തിരുമല ദേവരായനെ ചക്രവര്‍ത്തിയായി വാഴിച്ച്‌ സ്വയം പ്രധാനമന്ത്രിയായി ഭരണം തുടര്‍ന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ മകന്റെ മരണമുണ്ടായതിനെത്തുടര്‍ന്നുള്ള ഹൃദയവ്യഥയും മറ്റുംകൊണ്ട്‌ ഇദ്ദേഹം ശയ്യാവലംബിയായിത്തീരുകയും താമസിയാതെ അന്തരിക്കയും ചെയ്‌തു.

(പ്രൊഫ. ലോറന്‍സ്‌ ലോപ്പസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍