This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്‌ണഗീതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്‌ണഗീതി

1654-ാമാണ്ടിനടുത്ത്‌ കോഴിക്കോട്ട്‌ മാനവേദ രാജാവ്‌ നിര്‍മിച്ച ഒരു ഗീതകാവ്യം. ജയദേവകവിയുടെ അഷ്‌ടപദിയെന്നുകൂടി പേരുള്ള ഗീതഗോവിന്ദ കാവ്യം പോലെ ശ്ലോകങ്ങളും ഗീതങ്ങളും ഇടകലര്‍ത്തി രചിച്ചിട്ടുള്ള ഒരു കാവ്യമാണിത്‌.

""ഭ്രാജിഷ്‌ണര്‍ ഗുരുവായുമന്ദിര വിരോചിഷ്‌ണുഃ
				സജിഷ്‌ണുഃ സ്വയം
	ധൃഷ്‌ണുര്‍ വിശ്വജനോപതാപഹരണേ കാവ്യം മമ
				ഖ്യാപയേല്‍ ''
 

എന്ന ശ്ലോകത്തില്‍ ഗുരുവായൂരപ്പന്‍ തന്റെ കാവ്യത്തിനു പ്രസിദ്ധിയുണ്ടാക്കിത്തരണേ എന്നും ""വിക്രമാഖ്യസ്യരാജ്ഞഃ സ്വാസ്രീയോ മാനവേദോ മുരമഥന കഥാവര്‍ണനാലോഭനുന്നഃ വിഷ്‌ണോര്‍ വൃഷ്‌ണീശ്വരസ്യ പ്രഥയതി പദ രൂപേണ കിഞ്ചില്‍ കഥാം താം എന്ന ശ്ലോകത്തില്‍ വിക്രമരാജാവിന്റെ സഹോദരീപുത്രനായ മാനവേദന്‍ കൃഷ്‌ണകഥയെ പദങ്ങളായി നിര്‍മിക്കുന്നുവെന്നും കവി പറഞ്ഞിട്ടുണ്ട്‌. പദങ്ങള്‍ രസഭാവപ്രധാനങ്ങളായ ഗീതങ്ങളാണ്‌. കഥകളിപ്പദങ്ങള്‍ എന്നാണല്ലോ പ്രസിദ്ധി. കൃഷ്‌ണഗീതിയെന്നു പേരുള്ള ഈ സ്‌തുതി പാട്ടുകാര്‍ സ്വീകരിക്കണമെന്നും ഈ സ്‌തുതി ചൊല്ലുന്നവര്‍ക്കു മോക്ഷം നല്‌കണമെന്നും അവസാനപദ്യത്തില്‍ കവി ഗുരുവായൂരപ്പനോട്‌ പ്രാര്‍ഥിക്കുന്നുമുണ്ട്‌. ആ ശ്ലോകം ഇതാണ്‌:

""സ്‌ഫായദ്‌ ഭക്തി ഭരേണനുന്നമനസാ
				ശ്രീമാനവേദാഭിധ-
	ക്ഷോണീന്ദ്രണ കൃതാനിരാകൃത കലിര്‍ഗ്രാഹ്യാ
				സ്‌തുതിര്‍ ഗാഥകൈഃ
	ലക്ഷ്‌മീവല്ലഭ! കൃഷ്‌ണഗീതിരിതിവിഖ്യാതാ
				തവാനുഗ്രഹാ-
	ദേഷാ പുഷ്‌കര ലോചനേഹ പഠതാം പുഷ്‌ണാതു
				മോക്ഷ ശ്രിയം''
 

ഇതില്‍ "ഗ്രാഹ്യാസ്‌തുതിര്‍ഗാഥകൈഃ' എന്നത്‌ അക്ഷരസംഖ്യാപ്രകാരം 17,36,612 എന്ന കലിദിന സംഖ്യയാണ്‌. അതുവച്ചു കണക്കാക്കിയാല്‍ കൊല്ലവര്‍ഷം 829 (എ.ഡി. 1654)ലാണ്‌ ഇതിന്റെ നിര്‍മാണമെന്നു കിട്ടും.

അഷ്‌ടപദിയിലെ ഗീതങ്ങളില്‍ പ്രായേണ എട്ടെട്ടു ചരണങ്ങളാണ്‌. "അഷ്‌ടപദി'യെന്ന പേര്‍ വരാന്‍ അതാണ്‌ കാരണം, ക്ഷേത്രസോപാനങ്ങളില്‍ കൊട്ടിപ്പാടി സേവയ്‌ക്ക്‌ അഷ്‌ടപദി ഗാനങ്ങളെപ്പോലെ പ്രചാരമുള്ള പാട്ടുകള്‍ വേറെയില്ല. അതുപോലെ കൊട്ടിപ്പാടി സേവയ്‌ക്കു വേണ്ടിത്തന്നെ നിര്‍മിച്ചിട്ടുള്ള ഒരു ഗീതകാവ്യമാണ്‌ കൃഷ്‌ണഗീതിയും. പാട്ടുകാര്‍ ഈ സ്‌തുതി സ്വീകരിക്കണമെന്നു കവി പ്രാര്‍ഥിക്കാനുള്ള കാരണവും അതാണ്‌. കൃഷ്‌ണനാട്ടത്തിലെ പാട്ടുകാര്‍ ഇപ്പോഴും കൃഷ്‌ണഗീതി പാടി ഗുരുവായൂരപ്പനെ സ്‌തുതിക്കാറുണ്ട്‌. മേല്‌പുത്തൂര്‍ ഭട്ടപാദരുടെ നാരായണീയം പോലെ ഗുരുവായൂരപ്പനെ നേരിട്ടു സംബോധന ചെയ്‌തുകൊണ്ടു രചിച്ചിട്ടുള്ള ഒരു ഭക്തികാവ്യമാണ്‌ കൃഷ്‌ണഗീതി.

അഷ്‌ടപദിയുടെ മൂന്നിരട്ടി വലുപ്പമുണ്ട്‌ കൃഷ്‌ണഗീതിക്ക്‌. ഇരുപത്തിനാലു ഗീതവും തൊണ്ണൂറ്റാറു ശ്ലോകവുമാണ്‌ അഷ്‌ടപദിയിലുള്ളത്‌. കൃഷ്‌ണഗീതിയിലാകട്ടെ എഴുപതു ഗീതവും മുന്നൂറ്റിനാല്‌പത്തഞ്ചു ശ്ലോകവും ഒരു ദണ്ഡകവുമുണ്ട്‌. ശ്ലോകങ്ങള്‍ മുഴുവനും പതിനേഴു ഗീതങ്ങളും ദണ്ഡകവും നാരായണീയത്തിലെന്നപോലെ കവി ഗുരുവായൂരപ്പനോടു നേരിട്ടു പറയുന്നവയാണ്‌. കഥാപാത്രങ്ങള്‍ ചെയ്യുന്ന സംഭാഷണം, വിചാരം, ഉപദേശം, സ്‌തുതി മുതലായവയാണ്‌ അമ്പത്തിമൂന്നു ഗീതങ്ങള്‍. പൊതുവില്‍ ദീര്‍ഘങ്ങളാണ്‌ ഗീതങ്ങളെന്നു പറയാം. താളമേള വൈചിത്യ്രം അവയ്‌ക്കു കുറെയൊക്കെയുണ്ട്‌. താളഗതിക്കനുസരിച്ചു പല ഭംഗിയിലും ഗീതങ്ങളില്‍ ഗുരുലഘുക്കള്‍ വിന്യസിച്ചിരിക്കുന്നു. ചമ്പ, പഞ്ചാരി, ത്രിപുട, അട, ഏകം എന്ന പ്രധാനമായ അഞ്ചു താളങ്ങള്‍ ഇതില്‍ ഉപയോഗിച്ചു കാണുന്നുണ്ട്‌. രംഗവൈചിത്യ്രത്തിലും കവി മനസ്സിരുത്തിയിട്ടുണ്ട്‌. ഇരുപത്തിയഞ്ചു രാഗങ്ങളുടെ പേരുകള്‍ യഥോചിതം നിര്‍ദേശിച്ചു കാണുന്നു.

ഭാഗവതം ദശമസ്‌കന്ധത്തിലെ കഥയാണ്‌ കൃഷ്‌ണഗീതിയിലെ പ്രതിപാദ്യം. ഒടുവില്‍ ഏകാദശ ദ്വാദശസ്‌കന്ധങ്ങളുടെ സാരസംഗ്രഹവുമുണ്ട്‌. അവതാരം, കാളിയമര്‍ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം ഇങ്ങനെ എട്ടു കഥകളായിട്ടാണ്‌ കൃഷ്‌ണഗീതി വിഭജിച്ചിട്ടുള്ളത്‌. അവതാരത്തില്‍ 18 രംഗങ്ങളുണ്ട്‌. ബ്രഹ്മാവിനോടു ഭൂമിദേവി സങ്കടം ഉണര്‍ത്തുന്നതു മുതല്‍ ഉണ്ണിക്കൃഷ്‌ണന്റെ നവനീതാദിചോരണം വരെയുള്ള കഥാഭാഗമാണ്‌ ഇതിലെ പ്രതിപാദ്യം. 14 രംഗങ്ങളുള്ള കാളിയമര്‍ദനത്തില്‍ രാമകൃഷ്‌ണന്മാരുടെ വൃന്ദാവനയാത്ര മുതല്‍ ഗോവര്‍ധനോദ്ധാരണം വരെയുള്ള കഥാഭാഗം അടങ്ങിയിരിക്കുന്നു. രാസക്രീഡയില്‍ 11 രംഗങ്ങളാണുള്ളത്‌. ഇത്‌ വേണുഗാനം മുതല്‍ ശംഖചൂഡ നിഗ്രഹം വരെയുള്ള കഥാംശം ഉള്‍ക്കൊള്ളുന്നു. 15 രംഗങ്ങള്‍ അടങ്ങിയതാണ്‌ കംസവധം. കംസനാരദസംഭാഷണം മുതല്‍ ദേവകീവസുദേവന്മാരുടെ ബന്ധനമോചനം വരെയുള്ള കഥ ഇതില്‍ വിവരിച്ചിരിക്കുന്നു. സ്വയംവരത്തില്‍ 16 രംഗങ്ങള്‍ ഉണ്ട്‌. രാമകൃഷ്‌ണന്മാരുടെ വിവിധ വിലാസങ്ങള്‍ മുതല്‍ സത്യഭാമാപരിണയം വരെയാണ്‌ കഥാംശം. നരകാസുരവധം മുതല്‍ നൃഗമോക്ഷം വരെയുള്ള കഥാഭാഗം വിവരിക്കുന്ന ബാണയുദ്ധത്തില്‍ 11 രംഗങ്ങളാണുള്ളത്‌. ബലരാമന്റെ മദിരോത്സവം മുതല്‍ കുചേലോപാഖ്യാനം വരെയുള്ള കഥാഭാഗം ഉള്‍ക്കൊള്ളുന്ന വിവിദവധത്തില്‍ 17 രംഗങ്ങളും സന്താനഗോപാലം കഥ മുതല്‍ ശ്രീകൃഷ്‌ണന്റെ വൈകുണ്‌ഠപ്രവേശം വരെയുള്ള കഥാഭാഗം വര്‍ണിക്കുന്ന സ്വര്‍ഗാരോഹണത്തില്‍ 10 രംഗങ്ങളും ആണുള്ളത്‌.

ഈ കൃഷ്‌ണഗീതിയെ അനുകരിച്ച്‌ മഹാകവി രാമപാണിവാദന്‍ മുക്കോലഭഗവതിയെക്കുറിച്ച്‌ ശിവാഗീതി എന്നൊരു ഗീതകാവ്യം നിര്‍മിച്ചിട്ടുണ്ട്‌. ചുരുക്കത്തില്‍ ഗീതഗോവിന്ദത്തിന്റെ മാതൃകയില്‍ കേരളത്തില്‍ ആദ്യമായുണ്ടായ സംസ്‌കൃത ഗീതകാവ്യമാണ്‌ കൃഷ്‌ണഗീതിയെന്നു പറയാം. ആട്ടക്കഥകള്‍ക്കു മാര്‍ഗദര്‍ശനം നല്‌കിയത്‌ ആടാനും പാടാനും പറ്റിയ ഈ കൃഷ്‌ണഗീതിയാണ്‌.

(പ്രൊഫ. കെ.പി. നാരായണപ്പിഷാരടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍