This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃത്രിമ ബീജാധാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃത്രിമ ബീജാധാനം

Artificial Insemination

ആണ്‍ബീജപൂരിതമായ ശുക്ലം കൃത്രിമമാര്‍ഗത്തിലൂടെ ശേഖരിച്ച്‌ നേര്‍പ്പിച്ച്‌ പെണ്‍ജനനേന്ദ്രിയമുഖത്ത്‌ നിക്ഷേപിക്കുന്ന പ്രക്രിയ. കൃത്രിമ ബീജാധാനത്തിന്റെ ഉദ്ദേശ്യം പ്രത്യുത്‌പാദനം മാത്രമാണ്‌. ചരിത്രം. കുതിരക്കമ്പക്കാരും നല്ല ആകാരസൗഷ്‌ഠവവും കായബലവും ഉള്ള കുതിരകളുടെ ഉടമസ്ഥതയില്‍ അഭിമാനംകൊണ്ടിരുന്നവരുമായ അറബികള്‍ തങ്ങളുടെ കുതിരപ്പറ്റത്തില്‍ നല്ല പാരമ്പര്യമുള്ള കുതിരകളെ ജനിപ്പിക്കാന്‍ നല്ല ആണ്‍കുതിരകളില്‍ നിന്ന്‌ ശുക്ലം ശേഖരിച്ച്‌ പെണ്‍കുതിരകളില്‍ കൃത്രിമമാര്‍ഗങ്ങളിലൂടെ നിക്ഷേപിക്കുകയും അങ്ങനെ പുതിയ ഒരു നല്ല തലമുറയെ ഉണ്ടാക്കുകയും ചെയ്‌തിരുന്നു എന്ന്‌ സൂചനകളുണ്ട്‌. ആദ്യമായി ശാസ്‌ത്രീയമാര്‍ഗങ്ങളിലൂടെ കൃത്രിമബീജാധാനം വിജയകരമായി നടത്തിയെടുത്തത്‌ ഇറ്റലിയിലെ സ്‌പല്ലന്‍സാനി എന്ന ശാസ്‌ത്രജ്ഞനായിരുന്നു. 1784-ല്‍ ഇദ്ദേഹം കൃത്രിമബീജാധാനം വഴി നായ്‌ക്കുട്ടികളെ ജനിപ്പിച്ചു. ഫ്രാന്‍സില്‍ 1890-ല്‍ റപ്പിക്കറ്റ്‌ എന്ന വെറ്ററിനറി ഡോക്‌ടര്‍ കുതിരകളില്‍ കൃത്രിമബീജാധാനം പ്രജനനാവശ്യത്തിന്‌ ഉപയോഗയോഗ്യമാക്കി. അതിനെത്തുടര്‍ന്ന്‌ 1902-ല്‍ ഡെന്‍മാര്‍ക്കില്‍ സാന്റ്‌, സീ സോര്‍ട്ട്‌ എന്നീ ശാസ്‌ത്രജ്ഞരും കുതിരകളില്‍ ത്തന്നെ ആ രീതി ഉപയോഗിച്ച്‌ പ്രജനനം പ്രാവര്‍ത്തികമാക്കി. റഷ്യയിലെ ഇവാനോവ്‌ എന്ന ശാസ്‌ത്രജ്ഞന്‍ 1899-ല്‍ കന്നുകാലികളിലും ചെമ്മരിയാടിലും കൃത്രിമബീജാധാനം മുഖേനയുള്ള പ്രജനനം ഫലപ്രദമായി നിര്‍വഹിച്ചു. തുടര്‍ന്ന്‌ 1930-നോടടുത്ത കാലത്ത്‌ ദശലക്ഷത്തോളം പശുക്കളെയും ചെമ്മരിയാടുകളെയും റഷ്യയില്‍ കൃത്രിമ ബീജാധാനത്തിനു വിധേയമാക്കുകയുണ്ടായി. സോറന്‍സണ്‍ 1938-ല്‍ ഡെന്മാര്‍ക്കിലും ഹണ്ടേര്‍സണ്‍ 1931-ല്‍ അമേരിക്കയിലും സ്റ്റ്യൂവാര്‍ക്ക്‌ 1942-ല്‍ ബ്രിട്ടനിലും വിവിധ വളര്‍ത്തുമൃഗങ്ങളില്‍ കൃത്രിമബീജാധാനത്തെ സംബന്ധിച്ച പഠനനിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. മൃഗങ്ങളിലെ പ്രജനനത്തെയും കൃത്രിമബീജാധാനത്തെയുംക്കുറിച്ചുള്ള ആദ്യ അന്താരാഷ്‌ട്ര സമ്മേളനം 1948-ല്‍ മിലാനില്‍ നടന്നു. ഭാരതത്തിലാകട്ടെ ആദ്യമായി കൃത്രിമബീജാധാനംമൂലമുള്ള പ്രജനനത്തിനു തുടക്കംകുറിച്ചത്‌ 1939-ല്‍ മൈസൂറില്‍ സമ്പത്‌കുമാര്‍ എന്ന വ്യക്തിയാണ്‌. തുടര്‍ന്ന്‌ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭട്ടാചാര്യയും കൂട്ടരും കൃത്രിമബീജാധാനം മുഖേനയുള്ള പ്രജനനം ഉത്തമമാണെന്നു മനസ്സിലാക്കുകയും ചെയ്‌തു. 1948 മുതല്‍ 1954 വരെയുള്ള കാലഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഈ രീതി പ്രായോഗികമാക്കുകയുണ്ടായി. എന്നാല്‍ 1951-നും 56-നും ഇടയ്‌ക്ക്‌ പ്രഥമ പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി കന്നുകാലി സമ്പത്ത്‌ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ കീ വില്ലേജ്‌ പദ്ധതിയോടെയാണ്‌ കൃത്രിമബീജാധാനം മുഖേനയുള്ള പ്രജനനത്തിന്‌ വ്യാപകത്വം ലഭിച്ചത്‌. മേന്മകള്‍.

കൃത്രിമ യോനി

i. ചെറുകിട കര്‍ഷകര്‍ക്ക്‌ തങ്ങളുടെ പശു, എരുമ, പെണ്ണാട്‌, പെണ്‍പന്നി എന്നിവയുടെ ഗര്‍ഭധാരണത്തിനു യഥാക്രമം വിത്തുകാള. പോത്ത്‌, മുട്ടനാട്‌, ആണ്‍പന്നി എന്നിവയെ തീറ്റിപ്പോറ്റേണ്ട അനാവശ്യച്ചെലവ്‌ ഒഴിവാക്കാന്‍ ഈ രീതി സഹായകരമായിരിക്കും.

ii. പാരമ്പര്യഗുണത്തോടുകൂടിയ മൃഗങ്ങളുടെ ജനനദ്രവ്യം വളരെക്കാലം ഗാഢശീതീകരണംമൂലം സൂക്ഷിക്കാവുന്നതിനാല്‍ , ദീര്‍ഘകാലത്തേക്ക്‌ ആ വിത്തുമൃഗങ്ങളുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഈ രീതി സഹായകമാണ്‌.

iii.നല്ല പാരമ്പര്യത്തോടുകൂടിയ ആണ്‍മൃഗത്തിന്‌ ഏതെങ്കിലും കാരണവശാല്‍ ഇണചേരാന്‍ കഴിയാതെവന്നാലും വൈദ്യുതിയുടെ സഹായത്താല്‍ അതിന്റെ ശുക്ലം ശേഖരിച്ച്‌ കൃത്രിമബീജാധാനത്തിന്‌ ഉപയോഗയോഗ്യമാക്കാവുന്നതിനാല്‍ നല്ല ജനനദ്രവ്യം നഷ്‌ടപ്പെടുന്നതിന്‌ ഇടയാക്കുന്നില്ല.

iv. സങ്കരവര്‍ഗോത്‌പാദനം, വര്‍ഗശ്രണീകരണം എന്നിവയ്‌ക്ക്‌ വലുപ്പംകൂടിയ ആണ്‍മൃഗങ്ങളെ വലുപ്പം കുറഞ്ഞ പെണ്‍മൃഗങ്ങളില്‍ ഇണചേര്‍പ്പിച്ചാല്‍ പൊരുത്തക്കേട്‌ ഉണ്ടാകാറുണ്ട്‌. കൃത്രിമബീജാധാനം ഈ പൊരുത്തക്കേടിനു പരിഹാരമായി വരുന്നു. v. ലൈംഗികരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത തീരെ ഇല്ലാതാകുന്നു.

vi. ഒരു വിത്തുകാളയില്‍ നിന്ന്‌ ഒരേ സമയത്ത്‌ അനവധി കിടാരികളെ ലഭ്യമാക്കാന്‍ സാധിക്കുന്നതിനാല്‍ സന്തതിപരീക്ഷണം നടത്താന്‍ എളുപ്പമുണ്ട്‌.

vii. ഒരു രാജ്യത്ത്‌ വളര്‍ത്തിവരുന്ന നല്ല പാരമ്പര്യഗുണമുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യാതെ അവയില്‍ നിന്നു ശേഖരിച്ച ശീതീകരിച്ച ശുക്ലം ഇറക്കുമതി ചെയ്‌തു പ്രജനനത്തിന്‌ ഉപയോഗിക്കാന്‍ ഈ രീതി സഹായിക്കുന്നു. വിവിധഘട്ടങ്ങള്‍. ശുക്ലം ശേഖരിക്കല്‍ , ശുക്ലപരിശോധന, ശുക്ലം നേര്‍പ്പിക്കല്‍ , ബീജാധാനം എന്നിവയാണ്‌ കൃത്രിമബീജാധാനത്തിന്റെ വിവിധ ഘട്ടങ്ങള്‍.

I.ശുക്ലം ശേഖരിക്കല്‍ . ആണ്‍ വര്‍ഗത്തില്‍ പ്പെട്ട മൃഗങ്ങളില്‍ നിന്ന്‌ ശുക്ലം ശേഖരിക്കുന്നതിന്‌ താഴെപ്പറയുന്നരീതികള്‍ അവലംബിക്കാറുണ്ട്‌:

i. കൃത്രിമയോനിയില്‍ ശുക്ലം ശേഖരിക്കല്‍ ; ii. വൈദ്യുതി ഉപയോഗിച്ചുള്ള ഉത്തേജനം; iii. ആന്തര ജനനേന്ദ്രിയങ്ങളുടെ തിരുമ്മല്‍ .

പട്ടിയില്‍ കൃത്രിമ ബീജാധാനം നടത്തുന്നു

i. കൃത്രിമയോനിയില്‍ ശുക്ലം ശേഖരിക്കല്‍ . ഈ രീതിയാണ്‌ ശുക്ലശേഖരണത്തിന്‌ സാധാരണയായി അവലംബിച്ചുവരുന്നത്‌. കൃത്രിമയോനി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഗാഢറബ്ബറിനാല്‍ നിര്‍മിതമായ ഒരു വൃത്തസ്‌തംഭവും അതിനുള്ളില്‍ ഘടിപ്പിക്കുന്ന നേര്‍ത്ത റബ്ബറിനാല്‍ നിര്‍മിതമായ ഒരു പാളിയും ചേര്‍ന്ന ഉപകരണമാണ്‌. ഉള്ളിലുള്ള റബ്ബര്‍പാളി പുറമേയുള്ള സിലിന്‍ഡറിന്റെ രണ്ടഗ്രങ്ങളിലും മേല്‌പോട്ടായി ഘടിപ്പിച്ച്‌ മേല്‌പറഞ്ഞ രണ്ടിനും ഇടയ്‌ക്ക്‌ ഒരു ശൂന്യസ്ഥലം ജന്യമാക്കും. സിലിണ്ടറിന്റെ ഒരു ഭാഗത്ത്‌ ഇളംചൂടുള്ള വെള്ളം നിറയ്‌ക്കുന്നതിന്‌ ഉതകത്തക്കവിധത്തിലുള്ള സംവിധാനം ഉണ്ടായിരിക്കും. മേല്‌പറഞ്ഞ കൃത്രിമയോനിയുടെ ഒരു അഗ്രത്ത്‌ ഒരു റബ്ബര്‍ കോണും അതിന്റെ അഗ്രത്ത്‌ അടയാളപ്പെടുത്തിയ ഒരു ഗ്ലാസ്‌ ട്യൂബും ഘടിപ്പിച്ചിരിക്കും. പുറത്തുള്ള റബ്ബര്‍ സിലിണ്ടറിനും അകത്തുള്ള നേര്‍ത്ത റബ്ബര്‍പാളിക്കും ഇടയ്‌ക്ക്‌ മേല്‌പറഞ്ഞ വെള്ളം നിറയ്‌ക്കുന്നതിനുള്ള സംവിധാനത്തില്‍ ക്കൂടി ചൂടുള്ള വെള്ളം നിറച്ച്‌ അകത്ത്‌ 40ºC മുതല്‍ 46ºC വരെ ചൂടുണ്ടാകാനുള്ള സംവിധാനം ചെയ്യേണ്ടതാണ്‌. അകത്തുള്ള പാളിയുടെ അകവശത്ത്‌ വെള്ളവാസലൈന്‍ പുരട്ടി മയപ്പെടുത്തേണ്ടതാണ്‌. എന്നാല്‍ ആ വാസലൈന്‍ കോണിനോടു തൊട്ടടുത്തുള്ള ഭാഗത്ത്‌ പുരളാതെ സൂക്ഷിക്കേണ്ടതുണ്ട്‌. വിവിധ വര്‍ഗത്തില്‍ പ്പെട്ട മൃഗങ്ങള്‍ക്ക്‌ അവയുടെ വലുപ്പത്തിനനുസൃതമായി കൃത്രിമയോനിയുടെ നീളവും വ്യാപ്‌തവും ക്രമീകരിച്ചിരിക്കുന്നു. വിത്തുകാളകള്‍, പോത്ത്‌, ആണ്‍കുതിര എന്നിവയ്‌ക്ക്‌ വലുപ്പം കൂടിയ കൃത്രിമയോനി വേണ്ടിവരുമ്പോള്‍ കോലാട്‌, ചെമ്മരിയാട്‌ എന്നിവയ്‌ക്ക്‌ വലുപ്പം കുറഞ്ഞ കൃത്രിമയോനി മതിയാകും. ശുക്ലശേഖരണത്തിനു മുന്നോടിയായി ആണ്‍മൃഗത്തിനു ലൈംഗികോത്തേജനം പ്രദാനം ചെയ്യാന്‍ അതു കാണത്തക്കവിധം ഒരു പെണ്‍മൃഗത്തെ കെട്ടിനിര്‍ത്തേണ്ടതാണ്‌. പ്രസ്‌തുത പെണ്‍മൃഗത്തിന്റെ അടുത്തേക്ക്‌ ആണിനെ ആനയിക്കണം. കൃത്രിമയോനി അതിനു മുമ്പായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്‌. ലൈംഗിക സംയോഗത്തിന്‌ ആണ്‍മൃഗം പെണ്‍മൃഗത്തിന്റെ മുകളിലേക്കു ചാടുമ്പോള്‍ ആണ്‍മൃഗത്തിന്റെ ലിംഗം കൃത്രിമയോനിയിലേക്കു നയിക്കുന്നു. അത്തരുണത്തില്‍ പ്രകൃത്യാ ഉള്ള ഇണചേരല്‍ മാതിരി ശുക്ലം സ്‌ഖലനം ചെയ്യപ്പെടുന്നതും അത്‌ കൃത്രിമയോനിയുടെ മുന്‍ഭാഗത്തും ഗ്ലാസ്‌ ട്യൂബിലും ശേഖരിക്കപ്പെടുന്നതുമാണ്‌.

ii. വൈദ്യുതി ഉപയോഗിച്ചുള്ള ഉത്തേജനം. ഈ രീതി അത്ര സാധാരണമല്ല. വിവിധ കാരണങ്ങളാല്‍ ലൈംഗിക സംയോഗത്തിന്‌ കഴിവില്ലാത്തതും എന്നാല്‍ പാരമ്പര്യഗുണങ്ങള്‍ അധികമായുള്ളതുമായ മൃഗങ്ങളുടെ ജനനദ്രവ്യം ശേഖരിച്ച്‌ ഉപയോഗയോഗ്യമാക്കാന്‍ ഈ രീതി അവലംബിക്കാറുണ്ട്‌. മലദ്വാരത്തില്‍ ക്കൂടി വന്‍കുടലില്‍ രണ്ട്‌ ഇലക്‌ട്രാഡുകള്‍ കടത്തി സേക്രല്‍ , പെല്‍ വിക്‌ ഞരമ്പുകളെ ഉത്തേജിപ്പിച്ചുള്ള ശുക്ലശേഖരണം സാധിക്കുന്നു.

iii. ആന്തരജനനേന്ദ്രിയം തിരുമ്മല്‍ . വിത്തുകാളകളില്‍ നിന്ന്‌ ശുക്ലം ശേഖരിക്കാന്‍ ഈ രീതി ചില അവസരങ്ങളില്‍ ഉപയോഗിച്ചുവരുന്നു. വന്‍കുടലിലേക്ക്‌ കൈകടത്തി ആന്തരജനനേന്ദ്രിയങ്ങള്‍ തടവി ഉത്തേജിപ്പിച്ച്‌ ശുക്ലം ശേഖരിക്കാന്‍ ഈ മാര്‍ഗം ഉപയുക്തമാണ്‌.

II. ശുക്ലപരിശോധന. ശുക്ലത്തില്‍ അടങ്ങിയിട്ടുള്ള ബീജത്തിന്റെ സംഖ്യ, അവയുടെ ചലനശേഷി, അവയില്‍ പ്രകടമാകുന്ന വ്യതിയാനങ്ങള്‍ എന്നിവ ഉത്‌പാദനശേഷിയെ സൂചിപ്പിക്കുന്നു. അതിനാല്‍ ബീജങ്ങളുടെ വിവിധ ഗുണങ്ങള്‍ പരിശോധിച്ച്‌ കൃത്രിമബീജാധാനത്തിന്‌ ഉത്തമമാണോ, അല്ലയോ എന്നു തിട്ടപ്പെടുത്തുകയാണ്‌ ശുക്ലപരിശോധനയുടെ ഉദ്ദേശ്യം.

III. ശുക്ലം നേര്‍പ്പിക്കല്‍ . അനേകം ദശലക്ഷം ബീജങ്ങളാല്‍ പൂരിതമാണ്‌ ഓരോ സ്‌ഖലനത്തിലും ലഭ്യമാകുന്ന ശുക്ലം. എന്നാല്‍ പ്രത്യുത്‌പാദനത്തിന്‌ ഇത്രത്തോളം ബീജങ്ങള്‍ ആവശ്യമില്ല. ആയതിനാല്‍ ഒരു പ്രാവശ്യം ശേഖരിക്കപ്പെടുന്ന ശുക്ലത്തെ നേര്‍പ്പിച്ചാല്‍ അത്‌ വളരെ അധികം പെണ്‍മൃഗങ്ങളില്‍ കൃത്രിമബീജാധാനത്തിന്‌ ഉപയോഗിക്കാന്‍ സാധിക്കും. തന്മൂലം ശുക്ലം നേര്‍പ്പിക്കല്‍ കൃത്രിമബീജാധാനത്തിന്‌ മുന്നോടിയായുള്ള അനിവാര്യമായ ഒരു പ്രക്രിയയാണ്‌. നേര്‍പ്പിക്കലിന്‌ ഉപയോഗിക്കുന്ന ലായനികള്‍, രാസവസ്‌തുക്കള്‍, പോഷകമൂല്യങ്ങളുള്ള വസ്‌തുക്കള്‍ എന്നിവ യാതൊരു കാരണവശാലും ബീജങ്ങള്‍ക്ക്‌ അപകടകാരികള്‍ ആകാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. അതിനു പുറമേ അവയൊന്നുംതന്നെ പെണ്‍മൃഗത്തിന്റെ ജനനേന്ദ്രിയത്തില്‍ യാതൊരുതരത്തിലുള്ള തകരാറുകള്‍ക്കും ഇടയാക്കുകയും അരുത്‌. ഒരു നല്ല നേര്‍പ്പിക്കല്‍ ലായനിയില്‍ ബീജങ്ങളുടെ സുഗമമായ ചലനത്തിനും അവയുടെ നിലനില്‌പിനും അനുകൂലമായ പോഷകമൂല്യങ്ങളോടുകൂടിയ വസ്‌തുക്കള്‍ അടങ്ങിയിരിക്കണം. എഗ്‌യോക്ക്‌ സിട്രറ്റ്‌ ലായനി; എഗ്‌യോക്ക്‌ ഫോസ്‌ഫേറ്റ്‌ ലായനി, ഗ്ലൈസീന്‍ അടങ്ങിയ ലായനി; സ്‌കിംമില്‍ ക്ക്‌ ലായനി; പാല്‍ അടങ്ങിയ ലായനി; ഗ്ലിസറോള്‍ അടങ്ങിയ ലായനി; കോക്കനട്ട്‌ മില്‍ ക്ക്‌ ലായനി (ഇളനീര്‍ ലായനി); ഇല്ലിനി വേരിയബിള്‍ ടെമ്പറേച്ചര്‍ ലായനി (ഐ.വി.ടി.) എന്നിവയാണ്‌ ശുക്ലം നേര്‍പ്പിക്കാനുപയോഗിക്കുന്ന പ്രധാന ലായനികള്‍.

IV. ബീജാധാനം. ബീജാധാനത്തിന്‌ അവലംബിക്കേണ്ട രീതി ഉത്തമമായിരിക്കേണ്ടത്‌ ശരിയായ ഗര്‍ഭധാരണത്തിന്‌ അത്യന്താപേക്ഷിതമാണ്‌. ഏതു രീതി ബീജാധാനത്തിന്‌ അവലംബിച്ചാലും നേര്‍പ്പിച്ച ശുക്ലം ഗര്‍ഭാശയമുഖത്ത്‌ നിക്ഷേപിക്കുകയാണ്‌ വേണ്ടത്‌. ബീജാധാനത്തിന്‌ നീണ്ട ഒരു ഗ്ലാസ്‌ ട്യൂബും (പിപ്പറ്റ്‌) രണ്ടു സി.സി. കൊള്ളുന്ന ഒരു പ്ലാസ്റ്റിക്‌ സിറിഞ്ചും ആവശ്യമാണ്‌. പ്രസ്‌തുത പ്ലാസ്റ്റിക്‌ സിറിഞ്ചിന്റെ നോസില്‍ ഭാഗം പിപ്പറ്റുമായി ഒരു ചെറിയ റബ്ബര്‍ ട്യൂബുകൊണ്ടു ഘടിപ്പിക്കേണ്ടതാണ്‌. പിപ്പറ്റിന്റെ അറ്റം നേര്‍പ്പിച്ച ശുക്ലത്തില്‍ മുക്കിവച്ചശേഷം സിറിഞ്ചിലെ പിസ്റ്റണ്‍ മുകളിലോട്ടു വലിച്ച്‌ ആവശ്യാനുസരണം ശുക്ലം പിപ്പറ്റിനുള്ളിലേക്കു വലിച്ചെടുത്ത്‌ ബീജാധാനത്തിന്‌ ഉപയോഗിക്കാം. അത്തരത്തില്‍ വലിച്ചെടുത്ത ശുക്ലം ഗര്‍ഭാശയമുഖത്ത്‌ നിക്ഷേപിക്കാന്‍ രണ്ടു രീതികള്‍ അവലംബിച്ചുവരുന്നു.

i. സ്‌പെക്കുലം ഉപയോഗിച്ചുള്ള രീതി. ബാഹ്യജനനേന്ദ്രിയമായ യോനി വികസിപ്പിച്ച്‌ ഗര്‍ഭാശയമുഖം ദൃശ്യമാക്കുന്നതിന്‌ ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണ്‌ സ്‌പെക്കുലം. ബീജാധാനത്തിനു വിധേയമാക്കേണ്ട മൃഗത്തെ തക്കതായ തരത്തില്‍ നിയന്ത്രിച്ചു നിര്‍ത്തിയശേഷം യോനീമുഖത്തുകൂടി സ്‌പെക്കുലം കടത്തി ഗര്‍ഭാശയമുഖം ദൃശ്യമാകത്തക്ക തരത്തില്‍ പിടിച്ച്‌ ശുക്ലം അടങ്ങിയ പിപ്പറ്റിന്റെ അഗ്രം ഗര്‍ഭാശയമുഖത്ത്‌ കടത്തി, സിറിഞ്ചിന്റെ പിസ്റ്റണ്‍ അമര്‍ത്തി ബീജാധാനം നടത്തുന്നതാണ്‌ ഈ രീതി. സ്‌പെക്കുലം ഉപയോഗിച്ചുള്ള ബീജാധാനം വലുപ്പംകൂടിയതും വലുപ്പം കുറഞ്ഞതുമായ മൃഗങ്ങളില്‍ ഒരുപോലെ പ്രാവര്‍ത്തികമാക്കാവുന്നതാണ്‌. ii. റെക്‌ടോവജൈനല്‍ രീതി. ഈ രീതി പശുക്കളില്‍ കൃത്രിമബീജാധാനത്തിന്‌ ഉപയോഗിച്ചുവരുന്നു. ഭഗദ്വാരത്തില്‍ ക്കൂടി കൈകടത്തി, വന്‍കുടലിന്റെ ഭിത്തിയില്‍ ക്കൂടി അതിനുതാഴെ സ്ഥിതിചെയ്യുന്ന ഗര്‍ഭാശയമുഖം തിട്ടപ്പെടുത്തിയശേഷം, ശുക്ലം നിറച്ചിരിക്കുന്ന പിപ്പറ്റ്‌ യോനീമുഖത്തുകൂടി ഉള്ളിലേക്കു കടത്തി ഗര്‍ഭാശയമുഖത്ത്‌ ബീജാധാനം നടത്തുന്നതാണ്‌ ഈ രീതി. വലുപ്പം കുറഞ്ഞ മൃഗങ്ങളായ ആട്‌, പന്നി, പട്ടി എന്നിവയില്‍ ഈ രീതി പ്രാവര്‍ത്തികമല്ല.

മേല്‍ പ്രസ്‌താവിച്ചത്‌ മൃഗങ്ങളിലെ കൃത്രിമബീജാധാനരീതിയുടെ ഒരു പൊതുവായ അവലോകനമാണ്‌. എന്നാല്‍ ഓരോ സ്‌പീഷീസിലും പ്രയോഗിക്കുന്ന രീതികള്‍ക്കു ചില വ്യതിയാനങ്ങള്‍ ഇല്ലാതില്ല.

പശുക്കള്‍. കൃത്രിമബീജാധാനരീതി ഏറ്റവും കൂടുതലായി പ്രജനനാവശ്യത്തിന്‌ ഉപയോഗിച്ചുവരുന്നത്‌ കന്നുകാലികളിലാണ്‌. വിത്തുകാളകളില്‍ നിന്ന്‌ ശുക്ലം ശേഖരിക്കുന്നതിന്‌ കൃത്രിമയോനി ഉപയോഗിച്ചുവരുന്നു. വൈദ്യുതി ഉപയോഗിച്ചുള്ള ഉത്തേജനരീതിയും ആന്തരജനനേന്ദ്രിയം തടവിയുള്ള ശുക്ലശേഖരണവും ചില അവസരങ്ങളില്‍ അവലംബിച്ചുവരുന്നുണ്ട്‌. സാധാരണയായി ഒരു വിത്തുകാളയില്‍ നിന്ന്‌ ശരാശരി 2-6 സി.സി. ശുക്ലം ഒരു സ്‌ഖലനത്തില്‍ ലഭ്യമാകാറുണ്ട്‌. ഓരോ സി.സി. ശുക്ലത്തിലും 1,000 മുതല്‍ 2,000 വരെ ദശലക്ഷം ബീജങ്ങള്‍ ഉണ്ടായിരിക്കും. ശുക്ലം നേര്‍പ്പിക്കുന്നതിന്‌ മേല്‍ കൊടുത്തിരിക്കുന്ന ഏതെങ്കിലും നേര്‍പ്പിക്കല്‍ ലായനികളില്‍ ഒന്നു ഉപയോഗിച്ചുവരുന്നു. ഒരു സി.സി. നേര്‍പ്പിച്ച ശുക്ലത്തില്‍ 10 ദശലക്ഷം ബീജങ്ങള്‍ എങ്കിലും ഉണ്ടായിരുന്നാല്‍ മാത്രമേ ഗര്‍ഭധാരണത്തിനു സാധ്യതയുള്ളു. ഓരോ സി.സി. ശുക്ലവും 100 സി.സി. നേര്‍പ്പിക്കല്‍ ലായനിയില്‍ നേര്‍പ്പിക്കാം. ഒരു സി.സി. ശുക്ലം മാത്രമേ ഓരോ പശുവിനും വേണ്ടിവരുന്നുള്ളൂ. പശുക്കളിലെ പുളപ്പ്‌ 18 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടുനില്‌ക്കുന്നുണ്ടെങ്കിലും പുളപ്പിന്റെ അവസാനഘട്ടത്തില്‍ ബീജാധാനം നടത്തുന്നതാണ്‌ ഗര്‍ഭധാരണത്തിന്‌ സാധ്യത കൂട്ടുന്നത്‌. രാവിലെ മദി പ്രകടമാക്കുന്ന പശുവിനെ വൈകുന്നേരത്ത്‌ ബീജാധാനത്തിന്‌ വിധേയമാക്കുന്നതാണ്‌ ഉത്തമം. അതുപോലെ വൈകുന്നേരം മദി പ്രകടമാക്കുന്ന പശുവിനെ അടുത്തദിവസം രാവിലെ കൃത്രിമബീജാധാനത്തിനു വിധേയമാക്കണം.

എരുമകള്‍. എരുമകളിലും കൃത്രിമബീജാധാനത്തിന്റെ വിവിധഘട്ടങ്ങള്‍ പശുക്കളിലേതുപോലെതന്നെ. എന്നാല്‍ നേര്‍പ്പിക്കല്‍ തോത്‌ 1:10 മാത്രമാണ്‌. കൃത്രിമബീജാധാനത്തിലെ രീതികളും പശുക്കളിലേതുപോലെ തന്നെയാണ്‌ എരുമകളിലും. ഒരു പോത്തില്‍ നിന്ന്‌ ഒരു സ്‌ഖലനത്തില്‍ 3 സി.സി.യോളം ശുക്ലം കിട്ടുന്നുണ്ട്‌. എരുമകളുടെ മദികാലം 36 മണിക്കൂറുകളോളം നീണ്ടുനില്‌ക്കുന്നു. എന്നാല്‍ മദി പ്രകടമാക്കുന്ന സമയം മുതല്‍ 24 മണിക്കൂറിനുള്ളില്‍ ബീജാധാനത്തിനു വിധേയമാക്കുന്നതാണ്‌ ഉത്തമം. കോലാടുകള്‍. കോലാടുകളില്‍ കൃത്രിമബീജാധാനം ഉപയോഗപ്പെടുത്തിയുള്ള പ്രജനനരീതിക്ക്‌ അത്രപ്രചാരം സിദ്ധിച്ചിട്ടില്ല. എന്നാല്‍ ഫ്രാന്‍സ്‌, സ്വിറ്റ്‌സര്‍ലണ്ട്‌, അമേരിക്ക, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളില്‍ കോലാടുകളിലും കൃത്രിമബീജാധാനരീതി വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇന്ത്യയിലും ഈ രീതി ഉപയോഗിച്ചുവരുന്നു. ആടുകളുടെ ഉന്നമനത്തിനുള്ള അഖിലേന്ത്യാ ഏകോപനപദ്ധതി നടപ്പാക്കിയതോടുകൂടി അതിന്റെ ഒരു പ്രധാനയൂണിറ്റായ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ആടുകളിലെ പ്രജനനം മുഴുവനായിത്തന്നെ കൃത്രിമബീജാധാനം മുഖേനയാണ്‌ നടത്തുന്നത്‌. അതുപോലെതന്നെ നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (കര്‍ണാല്‍ ), സെന്‍ട്രല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓണ്‍ ഗോട്ട്‌സ്‌ (മഗ്‌ദൂഷ്‌-ഉത്തര്‍പ്രദേശ്‌) എന്നിവിടങ്ങളിലും ഈ രീതി അവലംബിച്ചുവരുന്നു. ആടുകളുടെ പ്രജനനാവശ്യത്തിന്‌ കേരള കാര്‍ഷികസര്‍വകലാശാലയിലെ മണ്ണുത്തി കാമ്പസിലും യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്‌പിറ്റല്‍ , തൃശൂരിലും കൃത്രിമബീജാദാനകേന്ദ്രങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്‌. ശുക്ലശേഖരണത്തിനു വലുപ്പം കുറഞ്ഞ കൃത്രിമയോനിയാണ്‌ ഉപയോഗിക്കുന്നത്‌. ശുക്ലദാതാവായ മുട്ടനാടിന്‌ മറ്റൊരു മുട്ടനാടിനെയോ പെണ്ണാടിനെയോ ഡമ്മിയായി നിര്‍ത്തി കയറുവാന്‍ അനുവദിക്കുകയും അത്തരുണത്തില്‍ അതിന്റെ ലിംഗം കൃത്രിമയോനിയിലേക്കു നയിച്ച്‌ ശുക്ലം ശേഖരിക്കുകയും ചെയ്യാം. ഒരു മുട്ടനാടില്‍ നിന്ന്‌ ഉദ്ദേശം 0.5 മുതല്‍ 1.5 സി.സി. വരെ ശുക്ലം ലഭ്യമാകും. വിത്തുകാളകളിലെ ശുക്ലപരിശോധനപോലെ മുട്ടനാടിന്റെ ശുക്ലവും പരിശോധനയ്‌ക്കു വിധേയമാക്കേണ്ടതാണ്‌.

ശുക്ലം നേര്‍പ്പിക്കുന്നതിനുള്ള ലായനികള്‍ മുട്ടനാടുകളെ സംബന്ധിച്ചിടത്തോളം ഇന്നും തിട്ടപ്പെടുത്തിയിട്ടില്ല. ആട്ടിന്‍പാലോ പശുവിന്‍പാലോ നേര്‍പ്പിക്കല്‍ ലായനിയായി ഉപയോഗിച്ചുവരുന്നുണ്ട്‌. അതിനുപുറമേ ട്രിസ്‌ബഫര്‍ ലായനിയും ഉപയോഗിച്ചുവരുന്നു. 1:4 മുതല്‍ 1:6 വരെയാണ്‌ നേര്‍പ്പിക്കല്‍ തോത്‌. വിത്തുകാളകളുടെ ബീജത്തെ അപേക്ഷിച്ച്‌ മുട്ടനാടുകളുടെ ബീജങ്ങളുടെ നിലനില്‌പ്‌ കുറവായിട്ടാണ്‌ കണ്ടുവരുന്നത്‌. ഗാഢമായി ശീതീകരിച്ച ശുക്ലവും ഉപയോഗിക്കാം. സ്‌പെക്കുലം ഉപയോഗിച്ചുള്ള ബീജാധാനമാണ്‌ സാധാരണയായി നടത്തിവരുന്നത്‌. പുളപ്പിലുള്ള പെണ്ണാടിന്റെ പിന്‍കാലുകള്‍ പൊക്കി പിടിച്ചുനിര്‍ത്തി, സ്‌പെക്കുലം യോനീമുഖത്തുകൂടി കടത്തി സിറിഞ്ചും പിപ്പറ്റും ഉപയോഗിച്ചു യോനീമുഖത്ത്‌ ബീജാധാനം നടത്തിവരുന്നു.

വിത്തുകാളകളില്‍ നിന്ന്‌ ശുക്ലം ശേഖരിക്കുന്നു

പന്നികളിലും കോഴികളിലും വിദേശരാജ്യങ്ങളില്‍ കൃത്രിമബീജാധാനം നടത്താറുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ തീരെ പ്രചാരമില്ലാത്തതാണ്‌ ഈ രീതി.

ഗാഢശീതീകരണം. സാധാരണയായി ശുക്ലം ശേഖരിച്ചു നേര്‍പ്പിച്ചാല്‍ ഒന്നുരണ്ടു ദിവസത്തിനകം ബീജാധാനത്തിനുപയോഗിച്ചില്ലെങ്കില്‍ ബീജങ്ങള്‍ നിര്‍ജീവമായിത്തീര്‍ന്നേക്കാം. എന്നാല്‍ ബീജങ്ങള്‍ നിര്‍ജീവമാകാതെ അധികകാലം സൂക്ഷിക്കുവാന്‍ ഗാഢശീതീകരണംമൂലം സാധ്യമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ശുക്ലം ശേഖരിച്ച്‌ ഗ്ലിസറോള്‍ അടങ്ങിയ ലായനിയില്‍ നേര്‍പ്പിച്ച്‌ പ്രത്യേകം തയ്യാറാക്കിയ പോളിവിനൈല്‍ ക്ലോറൈഡുള്ള സ്‌ട്രാകളിലോ പെല്ലറ്റുകളിലോ നിറച്ച്‌ ശീതീകരിക്കുന്നതിനായി-196ബ്ബഇ-ല്‍ ലിക്വിഡ്‌ നൈട്രജനിലോ-79ബ്ബഇ-ല്‍ ഡ്രഐസിലോ (ലിക്വിഡ്‌ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌) സൂക്ഷിക്കുന്ന രീതിയാണ്‌ ഗാഢശീതീകരണം. ഇത്തരത്തില്‍ ഗാഢശീതീകരണത്തിനു വിധേയമാക്കിയ ശുക്ലം വളരെക്കാലം കേടുകൂടാതിരിക്കും. കാളകളുടെ ബീജം വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ്‌ ഈ രീതി ആഗോളവ്യാപകമായി ഉപയോഗിച്ചുവരുന്നതെങ്കിലും മറ്റു മൃഗങ്ങളുടെ ശുക്ലവും മനുഷ്യശുക്ലവും ഇത്തരത്തില്‍ സൂക്ഷിക്കാവുന്നതാണ്‌. ഇടയ്‌ക്കിടയ്‌ക്ക്‌ ലിക്വിഡ്‌ നൈട്രജനോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡോ പുനഃസ്ഥാപിക്കണമെന്നുമാത്രം. ഇങ്ങനെ ഗാഢശീതീകരണം നടത്തിയ ശുക്ലം അടങ്ങിയ സ്‌ട്രാകളോ പെല്ലറുകളോ പ്രത്യേകം സംഭരണികളില്‍ സൂക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ട്‌.

കൃത്രിമബീജാധാനത്തിനു മുമ്പായി ഫോര്‍സെപ്‌സ്‌ കൊണ്ട്‌ സ്‌ട്രാ പുറത്തെടുത്ത്‌ ഒന്നുരണ്ടു പ്രാവശ്യം ശക്തിയായി കുലുക്കി വെള്ളത്തില്‍ മുക്കി എടുക്കണം. അത്തരുണത്തില്‍ ബീജങ്ങള്‍ വീണ്ടും സജീവങ്ങളായിത്തീരുന്നു. സ്‌ട്രായുടെ ഒരുവശം മുറിച്ച്‌ ബീജാധാന ഗണ്ണിലേക്കുവച്ച്‌ സാധാരണ ബീജാധാനം നടത്തുന്നതുപോലെ ശുക്ലനിക്ഷേപം സാധ്യമാക്കാം. പാരമ്പര്യഗുണങ്ങളുള്ള മൃഗങ്ങളുടെയും അതുപോലെ തന്നെ മനുഷ്യരുടെയും ജനനദ്രവ്യം അനേകവര്‍ഷം കേടുകൂടാതെ സൂക്ഷിക്കുവാന്‍ ഗാഢശീതീകരണരീതി തികച്ചും ഉപയോഗപ്രദമാണ്‌.

മനുഷ്യരിലെ കൃത്രിമ ബീജാധാനം

മനുഷ്യരില്‍ . മനുഷ്യരിലും വന്ധ്യത പരിഹരിക്കാന്‍ കൃത്രിമബീജാധാനം ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്‌. 18-ാം ശതകത്തിന്റെ അന്ത്യത്തോടടുപ്പിച്ച്‌ സ്‌കോട്ടിഷ്‌ ശസ്‌ത്രക്രിയാ വിദഗ്‌ധനായ ജോണ്‍ ഹണ്ടര്‍ മൂത്രനാളിവൈകല്യം ബാധിച്ച ഒരു രോഗിയില്‍ നിന്ന്‌ ശേഖരിച്ച ശുക്ലം സിറിഞ്ചുപയോഗിച്ച്‌ അയാളുടെ ഭാര്യയുടെ ശരീരത്തില്‍ നിക്ഷേപിക്കുകയും അവര്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന്‌ ജന്മം നല്‍ കുകയും ചെയ്‌തു എന്ന്‌ രേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പിന്നീട്‌ നടത്തിയ ഇത്തരം പരീക്ഷണങ്ങള്‍ വിജയിക്കുകയുണ്ടായില്ല. 1936-ല്‍ സി.ജി. ഹാര്‍ട്ട്‌മാന്‍ സ്‌ത്രീകളുടെ ആര്‍ത്തവചക്രം പഠനവിധേയമാക്കി വിശദീകരിച്ചതോടെയാണ്‌ കൃത്രിമബീജാധാനം മനുഷ്യരില്‍ ഫലപ്രദമായി നടപ്പാക്കാനായത്‌. സ്‌ത്രീയുടെ ആര്‍ത്തവചക്രം കൃത്യമായി നിരീക്ഷിച്ച്‌ അണ്ഡോത്സര്‍ജനം നടക്കുവാന്‍ ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ള സമയത്താണ്‌ കൃത്രിമബീജാധാനം നടത്തേണ്ടത്‌. പങ്കാളിയില്‍ നിന്നോ മറ്റൊരു ദാതാവില്‍ നിന്നോ ലഭിക്കുന്ന ശുക്ലം ഗര്‍ഭാശയകണ്‌ഠത്തിലോ (intracervical insemination) ഗര്‍ഭാശയത്തില്‍ തന്നെയോ (intrautrine insemination) ഗര്‍ഭാശയത്തിലും അണ്ഡവാഹി നാളങ്ങളിലും ഒരുമിച്ചോ (intrautrine tubo peritoneal insemination) നേരിട്ട്‌ നിക്ഷേപിക്കുന്നു. സാധാരണയായി ആര്‍ത്തവം തുടങ്ങി പതിനൊന്നു മുതല്‍ പതിനാലു വരെയുള്ള ദിവസങ്ങള്‍ക്കിടയ്‌ക്ക്‌ പതിമൂന്നാം ദിവസത്തോടടുപ്പിച്ച്‌ കൃത്രിമബീജാധാനം നടത്തിയാല്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണ്‌. കൃത്രിമ ബീജാധാനം ഫലപ്രദമാകാതെ വരുന്ന സാഹചര്യങ്ങളില്‍ സ്‌ത്രീയില്‍ നിന്ന്‌ അണ്ഡവും പുരുഷനില്‍ നിന്ന്‌ ബീജവും ശേഖരിച്ച്‌ ഒരു ദ്രവമാധ്യമത്തില്‍ അവയുടെ സങ്കലനം നടത്തി തിരിച്ച്‌ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്ന ശരീരബാഹ്യബീജസങ്കലന (invitro fertilization) വും ഇന്ന്‌ പ്രചാരത്തിലുണ്ട്‌.

(ഡോ. ബി.ആര്‍. കൃഷ്‌ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍