This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുശാനന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുശാനന്മാര്‍

ഉത്തരഭാരതത്തില്‍ ഏതാനും നൂറ്റാണ്ടുകള്‍ ആധിപത്യം വഹിച്ച രാജാക്കന്മാര്‍. മത്സ്യപുരാണത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും വായുപുരാണത്തിലും ഇവരെപ്പറ്റി പരാമര്‍ശങ്ങള്‍ കാണുന്നു. ഇവരുടെ നാണയങ്ങളും ശിലാശാസനങ്ങളും തെളിയിക്കുന്നത്‌ ഇവര്‍ പുരാണങ്ങളിലെ തുഖാരന്മാര്‍ ആണെന്നാണ്‌. ശകബിരുദങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്നു. കുശാനവംശക്കാരെ ഒരു രാഷ്‌ട്രീയ ജനതയാക്കി വളര്‍ത്തിയത്‌ ആദ്യത്തെ കുശാനരാജാവായ കുജുലാ കഡ്‌ഫിസസ്‌ ആണ്‌. ഇദ്ദേഹത്തിന്റെ പുത്രനും പിന്‍ഗാമിയുമായിരുന്നു വീമ കഡ്‌ഫിസസ്‌. കുശാനന്മാര്‍ എ.ഡി. 48 മുതല്‍ 220 വരെ ഭാരതത്തില്‍ നിലനിന്ന ശക്തമായ ഒരു സാമ്രാജ്യം സൃഷ്‌ടിച്ചു. കഡ്‌ഫിസസ്‌ I, കഡ്‌ഫിസസ്‌ II, കനിഷ്‌കന്‍, ഹുവിഷ്‌കന്‍, വാസുദേവന്‍ എന്നിവരാണ്‌ ഈ വംശത്തിലെ പ്രധാന രാജാക്കന്മാര്‍. ഹൂണന്മാരുടെ ആക്രമണത്തോടുകൂടി ഇവര്‍ ഭാരതത്തില്‍നിന്ന്‌ അപ്രത്യക്ഷരായി.

കുശാനന്മാര്‍ സിത്തിയന്‍ വര്‍ഗജരാണ്‌. കുശാന സാമ്രാജ്യോദയം ഭാരതചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്‌. ബി.സി. 2-ാം ശതകത്തില്‍ അവര്‍ ബാക്‌ട്രിയയില്‍ കുടിയേറി; അവിടെ അഞ്ചു ചെറിയ രാജ്യങ്ങള്‍ സ്ഥാപിച്ചു. എ.ഡി. ഇരുപതാമാണ്ട്‌ കുജുലാ കഡ്‌ഫിസസ്‌ അവയെ ഒന്നാക്കി; എന്നു മാത്രമല്ല പാര്‍ത്തിയന്‍ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്‌തു. ഭാരതത്തിന്റെ അതിര്‍ത്തിവരെ തങ്ങളുടെ ആധിപത്യം വ്യാപിപ്പിച്ചു. പിന്‍ഗാമിയായ വിമാ കഡ്‌ഫിസസ്‌ ഭാരതീയ പ്രദേശങ്ങളും കീഴടക്കി. മഥുരവരെ ആധിപത്യം സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ നാണയങ്ങള്‍ കാശിവരെയുള്ള സ്ഥലങ്ങളില്‍നിന്നു കിട്ടിയിട്ടുണ്ട്‌.

കുശാനവംശത്തിലെ ഏറ്റവും മഹാനായ രാജാവ്‌ കനിഷ്‌കനാണ്‌ (78-120). ഭാരതത്തിന്റെ ദേശീയസംവത്സരം തുടങ്ങുന്നത്‌- ശാലിവാഹനശതാബ്‌ദം-ഇദ്ദേഹത്തിന്റെ ഭരണാരംഭത്തോടുകൂടിയാണ്‌. അക്കാലത്ത്‌ കുശാനസാമ്രാജ്യം ഗാന്ധാരം-സുവിഹാര്‍ മുതല്‍ അയോധ്യാ-കാശിവരെ വ്യാപിച്ചിരുന്നു. പാടലീപുത്രം ഇദ്ദേഹത്തിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നു കാണുന്നു. കാശ്‌മീരും ഇദ്ദേഹത്തിന്റെ ഭരണത്തിനു വിധേയമായിരുന്നു. ബുദ്ധഗയ, മാളവം, സിന്ധിദേശം എന്നിവയും കനിഷ്‌കന്റെ സാമ്രാജ്യത്തില്‍പ്പെട്ടിരുന്നു. കാശ്‌മീരില്‍ ഇദ്ദേഹം കനിഷ്‌കപുരം എന്നൊരു മോഹനനഗരമുണ്ടാക്കി. എ.ഡി. 87-ല്‍ "ദേവപുത്ര' ബിരുദം സ്വീകരിച്ചു. ചീന ചക്രവര്‍ത്തിയോടെതിരിട്ടു. ചൈനയുടെ പല ഭാഗങ്ങളും പിടിച്ചടക്കി. കനിഷ്‌കന്റെ രാജധാനി പുരുഷപുരം (പെഷവാര്‍) ആയിരുന്നു. ഇദ്ദേഹത്തിന്റെ നാണയങ്ങളും ശാസനങ്ങളും ലഭിച്ചിട്ടുണ്ട്‌.

സൈനികമായ വിജയങ്ങളോ സാമ്രാജ്യവിസ്‌തൃതിയോ അല്ല ഇദ്ദേഹത്തെ പ്രശസ്‌തനാക്കിയത്‌. മതം, സാഹിത്യം, കലകള്‍ എന്നിവയുടെ വികാസത്തില്‍ ഇദ്ദേഹം അങ്ങേയറ്റം ശ്രദ്ധ പതിപ്പിച്ചു. മഹായാന ബുദ്ധമതത്തിന്റെ പുരസ്‌കര്‍ത്താവുമായിരുന്നു കനിഷ്‌കന്‍. ജനങ്ങള്‍ ഇദ്ദേഹത്തെ രണ്ടാമത്തെ അശോകനായി കൊണ്ടാടി.

സംഘാരാമങ്ങളും സ്‌തൂപങ്ങളും സ്ഥാപിക്കുന്നതില്‍ ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. ബുദ്ധമത പണ്ഡിതന്മാരുടെയും തത്ത്വചിന്തകരുടെയും നാലാമത്തെ മഹാസമ്മേളനം കനിഷ്‌കന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ശ്രീനഗറിനു സമീപമുള്ള കുന്തളവനത്തില്‍ ഉണ്ടായിരുന്ന സംഘാരാമത്തില്‍വച്ച്‌ എ.ഡി. 100-ന്‌ അടുപ്പിച്ചു നടത്തപ്പെട്ടു. സമ്മേളനത്തില്‍ മഹാവിജ്ഞാനിയായ വസുമിത്രനായിരുന്നു അധ്യക്ഷന്‍. പ്രസിദ്ധനായ അശ്വഘോഷന്‍ ഉപാധ്യക്ഷനും. ഈ മഹാസമ്മേളനത്തില്‍വച്ച്‌ മഹായാനബുദ്ധമതത്തിന്‌ ഔദ്യോഗികമായ അംഗീകാരം ലഭിച്ചു. ബുദ്ധമതത്തിലെ ഉന്നതാദര്‍ശങ്ങളുടെ ആധികാരിക വിശദീകരണം ഉള്‍ക്കൊള്ളുന്ന വമ്പിച്ച ഗ്രന്ഥമായ മഹാവിഭാഷ്യം ഈ ഉന്നതതലസമ്മേളനത്തില്‍വച്ചു തയ്യാറാക്കപ്പെട്ടു. ലോകത്തിലെ നാലു ദീപ്‌തികകളില്‍ ഒന്നെന്ന്‌ ഹുയാത്‌സാങ്‌ വിശേഷിപ്പിച്ച ബുദ്ധമതാചാര്യനായ നാഗാര്‍ജുനനാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‌കിയത്‌. ആദ്യകാല ബുദ്ധമതം ഹിന്ദുമതത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ടു രൂപാന്തരം പ്രാപിച്ചതായിരുന്നു മഹായാനം. ഇത്‌ വിഗ്രഹാരാധനയിലും പൂജാവിധികളിലും അധിഷ്‌ഠിതമായിരുന്നു. ബുദ്ധഭഗവാനെയും ബൗദ്ധാചാര്യന്മാരെയും മഹായാനക്കാര്‍ ആരാധിച്ചിരുന്നു. മതകാര്യങ്ങള്‍ക്ക്‌ അവരുടെ അംഗീകൃതഭാഷ സംസ്‌കൃതമായിരുന്നു. യാഥാസ്ഥിതിക ബുദ്ധമതമായ ഹീനയാനത്തില്‍നിന്ന്‌ വിഭിന്നമായ ഒരു തത്ത്വസംഹിതയായിരുന്നു ഇത്‌. കനിഷ്‌കന്റെ രക്ഷാധികാരത്തില്‍ മഹായാനം കുശാനസാമ്രാജ്യത്തിലെ അംഗീകൃത-ഔദ്യോഗിക-മതമായി ഉയര്‍ന്നു. അശോകന്റെ പാദമുദ്രകളെ പിന്തുടര്‍ന്നു കനിഷ്‌കനും അനേകം മതപ്രചാരകന്മാരെ ബൗദ്ധധര്‍മ പ്രചാരണാര്‍ഥം വിദൂരദേശങ്ങളിലേക്ക്‌ അയയ്‌ക്കുകയുണ്ടായി. ചൈന, തിബത്ത്‌ മുതലായ ദേശങ്ങളില്‍ ബൗദ്ധധര്‍മം പ്രചരിച്ചത്‌ കനിഷ്‌കന്റെ കാലത്താണ്‌. യാര്‍ഖണ്ഡും ഖോട്ടാനും മഹായാനശാഖയുടെ പ്രധാനകേന്ദ്രങ്ങളെന്ന നിലയില്‍ പ്രശസ്‌തി നേടി.

ബൗദ്ധധര്‍മ പ്രചാരണാര്‍ഥം സേവനങ്ങള്‍ പലതും അനുഷ്‌ഠിച്ച കനിഷ്‌കന്‍ മതകാര്യങ്ങളില്‍ വിശാലഹൃദയനായിരുന്നു. ഇതരമതങ്ങളെ ആദരിക്കുന്നതില്‍ ഇദ്ദേഹം മുന്നണിയില്‍ നിലകൊണ്ടു. ഇദ്ദേഹത്തിന്റെ നാണയങ്ങളില്‍ ബുദ്ധഭഗവാന്റെ ചിത്രത്തെപ്പോലെ ഗ്രീക്‌, സൊരാഷ്‌ട്രിയന്‍, ഹൈന്ദവ ദേവതകള്‍ക്കും സ്ഥാനം നല്‌കി. അതിനെ ആസ്‌പദമാക്കി കനിഷ്‌കന്റെ തത്ത്വസംഹിത, എല്ലാ മതങ്ങളുടെയും നല്ല അംശങ്ങള്‍ ഉള്‍ക്കൊണ്ടതാണെന്ന്‌ ചരിത്രകാരന്മാര്‍ പലരും രേഖപ്പെടുത്തിയിരിക്കുന്നു.

കനിഷ്‌കന്റെ ഭരണകാലം സാഹിത്യത്തിന്‌ അത്യധികം പുരോഗതി നല്‌കിയ ഒന്നാണ്‌. നാഗാര്‍ജുനന്‍, അശ്വഘോഷന്‍, വസുമിത്രന്‍ തുടങ്ങിയ അനേകം വിദ്വന്മണികള്‍ ഇദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. മഹായാനശാഖയുടെ മുഖ്യതത്ത്വചിന്തകനായിരുന്ന നാഗാര്‍ജുനന്‍ മാധ്യമികസൂത്രങ്ങള്‍, സുഹൃല്ലേഖ മുതലായവയുടെ കര്‍ത്താവാണ്‌. അശ്വഘോഷന്റെ വിശിഷ്‌ടകൃതികളാണ്‌ ബുദ്ധചരിതം, സൗന്ദരനന്ദം, ശാരിപുത്രപ്രകരണം (ശാരദ്വതീ പുത്രപ്രകരണം), സൂത്രാലങ്കാരം, മഹായാനശ്രദ്ധോത്‌പാദം എന്നിവ. മഹാവിഭാഷ്യം വസുമിത്രന്റെ നേതൃത്വത്തില്‍ രചിച്ച മഹത്തായ കൃതിയാണ്‌. ആയുര്‍വേദചികിത്സയുടെ പ്രസിദ്ധവക്താക്കളായ ചരകനും സുശ്രുതനും കുശാനകാലത്താണ്‌ ജീവിച്ചിരുന്നത്‌. ഭരതന്റെ നാട്യശാസ്‌ത്രവും ഇക്കാലത്തുണ്ടായതാണെന്നു പറയപ്പെടുന്നു.

കനിഷ്‌കഭാരതം വിദേശരാജ്യങ്ങളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. റോമാ, ചൈന, ബര്‍മ, തായ്‌ലന്‍ഡ്‌, കംബോഡിയ എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്‌. റോമന്‍സമ്രാട്ടായ ട്രാജന്റെ തലസ്ഥാനത്തേക്ക്‌ കനിഷ്‌കന്‍ ദൗത്യസംഘത്തെ അയച്ചിരുന്നതായി കരുതപ്പെടുന്നു. ഭാരതവും റോമാസാമ്രാജ്യവും തമ്മില്‍ വിപുലമായ വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു. അസംഖ്യം ഭാരതീയര്‍ അക്കാലത്ത്‌ മധ്യേഷ്യയിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും കുടിയേറിയതായി കാണുന്നു. ഇങ്ങനെ ഭാരതീയ സംസ്‌കാരം അതിര്‍ത്തികള്‍ കടന്ന്‌ വിദേശങ്ങളിലുമെത്തി. ഭാരതത്തിനു വെളിയിലുള്ള കുശാനപ്രദേശങ്ങള്‍ നമ്മുടെ സംസ്‌കാരവ്യാപ്‌തിക്കു സഹായകമായിത്തീര്‍ന്നു. കാശ്യപമാതംഗന്‍, ധര്‍മരത്‌നം എന്നിവര്‍ ഭാരതസംസ്‌കാരം അയല്‍നാടുകളില്‍ പ്രചരിപ്പിച്ചവരാണ്‌. കുശാനകാലത്ത്‌ ഭാരതത്തില്‍നിന്ന്‌ അനേകം മതപണ്ഡിതന്മാര്‍ ചൈനയിലേക്കു പോയി. കുമാരജീവന്‍, അശ്വഘോഷന്‍, നാഗാര്‍ജുനന്‍ മുതലായവരുടെ കൃതികള്‍ ചീനഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. കുശാനസാമ്രാജ്യം, ഭാരതത്തെ ഏഷ്യയിലെ മറ്റു ദേശങ്ങളുമായി കോര്‍ത്തിണക്കാന്‍ സഹായിച്ച വസ്‌തുത സ്‌മരണീയമത്ര. ഹുവിഷ്‌കനും വാസുദേവനുമായിരുന്നു കനിഷ്‌കന്റെ പിന്‍ഗാമികള്‍. വാസുദേവന്റെ കാലത്തിനുശേഷം കുശാനസാമ്രാജ്യം ശിഥിലമായി.

കുശാനരാജാക്കന്മാര്‍ അനിയന്ത്രിത ഭരണാധികാരികളായിരുന്നു. രാജാവിനെ സഹായിക്കാന്‍ ഒരു ആലോചനസഭയുണ്ടായിരുന്നു. രാജാക്കന്മാര്‍ "മഹാരാജാധിരാജന്‍' അഥവാ "രാജാധിരാജന്‍' എന്ന ബിരുദമുപയോഗിച്ചിരുന്നു. വീമ കഡ്‌ഫിസസ്‌ "സര്‍വലോകേശ്വരന്‍', "മഹീശ്വരന്‍' എന്നീ ബിരുദങ്ങള്‍ ഉപയോഗിച്ചിരുന്നതായി പരാമര്‍ശങ്ങളുണ്ട്‌. ഇവരുടെ പ്രജകളില്‍ ഗ്രീക്കുകാരും ഇന്‍ഡോ-ഗ്രീക്കുകാരും ഇറാനിയരും ഉള്‍പ്പെട്ടിരുന്നതായി കാണുന്നു. റോമാസാമ്രാട്ടുകളുടെ ഔന്നത്യം തനിക്കും അഭിലഷണീയമാണെന്നു കനിഷ്‌കന്‍ വിചാരിച്ചതുകൊണ്ട്‌ "കൈസര്‍' എന്ന റോമന്‍ ബിരുദത്തിനു സമാനമായ "കൈസാര'ബിരുദം കൈക്കൊള്ളുകയുണ്ടായി. ക്ഷത്രപന്മാരും മഹാക്ഷത്രപന്മാരും അക്കാലത്ത്‌ പ്രവിശ്യകളുടെ മേല്‍നോട്ടം വഹിച്ചിരുന്നു; അവര്‍ വിദേശികളുമായിരുന്നു. അന്ന്‌ ദണ്ഡനായകനും മഹാദണ്ഡനായകനും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരായിരുന്നു. ന്യായാധിപന്മാരും സൈന്യാധിപന്മാരും ആയിരിക്കണം അവര്‍.

സമുദായത്തിലെ അവാന്തരവിഭാഗങ്ങള്‍ നിലനിന്നത്‌ ജാതിയെ അടിസ്ഥാനമാക്കിയാണ്‌. സമുദായത്തില്‍ ബ്രാഹ്മണര്‍ക്കു ഉന്നതസ്ഥാനമുണ്ടായിരുന്നു. അവര്‍ക്ക്‌ അന്നദാനം ചെയ്യാന്‍ ധനം നല്‌കുക പതിവായിരുന്നുവെന്ന്‌ മഥുരയിലെ ഒരു ശിലാശാസനം വ്യക്തമാക്കുന്നു.

കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന സമൂഹത്തില്‍ പൈതൃകത്തിന്‌ മൂത്ത പുത്രന്‍ മാത്രമേ അര്‍ഹനായിരുന്നുള്ളൂ. സ്‌ത്രീകള്‍ക്ക്‌ വലിയ ബഹുമാനം നല്‍കിയിരുന്ന അക്കാലത്ത്‌ നല്ല വധുവിനെ ലഭിക്കാന്‍ ആയുധപരീക്ഷകളും നടന്നിരുന്നു. പര്‍ദാ സമ്പ്രദായവും അന്ന്‌ നിലവിലുണ്ടായിരുന്നു. വിദേശീയരെ പ്രത്യേകിച്ച്‌ ഗ്രീക്കുകാരെ അനുകരിച്ചുള്ള വസ്‌ത്രധാരണശൈലി അന്ന്‌ വ്യാപകമായിരുന്നു. കനിഷ്‌കന്റെ റോമാക്കാരെപ്പോലെ ളോഹയണിഞ്ഞ ഒരു പ്രതിമ മഥുരയില്‍ നിന്ന്‌ ലഭിച്ചിട്ടുണ്ട്‌.

രാജ്യാന്തരവ്യാപാരികളെ സാര്‍ഥവാഹന്മാര്‍ എന്നും മറ്റുള്ളവരെ വണിക്കുകള്‍ എന്നും പറഞ്ഞിരുന്നു. ദീനാര്‍, പുരാണ, കാര്‍ഷാപണ എന്നിവയായിരുന്നു അന്നത്തെ നാണയങ്ങള്‍. ഇവയില്‍ ദീനാര്‍ സ്വര്‍ണനാണയമായിരുന്നു. മറ്റൊരുതരം സ്വര്‍ണനാണയമാണ്‌ കനിഷ്‌കന്‍ നടപ്പാക്കിയ നിഷ്‌ക.

ശ്രാവസ്‌തിയില്‍നിന്ന്‌ സൗപാരത്തിലേക്കും ഉല്‌ക്കലയില്‍ നിന്നു കലിംഗത്തേക്കും രാജപാതകളുണ്ടായിരുന്നു. പശ്ചിമഭാഗങ്ങളില്‍ ഗാന്ധാരകല (സ്‌തൂപം, വിവാഹം, ശില്‌പം)യും പൂര്‍വദേശ (മഥുര)ങ്ങളില്‍ കുശാനകലയും വളര്‍ന്നു. ഗാന്ധാരശില്‌പത്തില്‍ വിദേശ സ്വാധീനതയുമുണ്ടായിരുന്നു. എങ്കിലും ബൗദ്ധകല ഉന്നതനില പ്രാപിച്ചുകാണുന്നു. ബുദ്ധഭഗവാന്റെയും ബോധിസത്വന്മാരുടെയും പലതരം പ്രതിമാശില്‌പങ്ങള്‍ അക്കാലത്തുണ്ടായി. യക്ഷന്‍, കുബേരന്‍, ജിനന്‍, ഹിന്ദുദേവതകള്‍ മുതലായ ശില്‌പങ്ങള്‍ അന്നത്തെ മതസഹിഷ്‌ണുതയെ വ്യക്തമാക്കുന്നു. സാമുദായികാചാരങ്ങളും ശില്‌പങ്ങളില്‍ പ്രകടമായിരുന്നു. നോ. കനിഷ്‌കന്‍

(വി.ആര്‍.പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍