This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരന്‍ നായർ, മേജർ (1903 - 44)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരന്‍ നായര്‍, മേജര്‍ (1903 - 44)

ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷി. കോഴിക്കോടിനടുത്ത്‌ നെല്ലിക്കോട്‌ ഗ്രാമത്തില്‍ ആയേടത്തില്‍ കോടേരികക്കാടന്‍ കൃഷ്‌ണപ്പണിക്കരുടെയും തൈക്കണ്ടിയില്‍ തെക്കുമ്പലത്ത്‌ പുത്തന്‍വീട്ടില്‍ കല്യാണിയമ്മയുടെയും പുത്രനായി 1903 ജൂണ്‍ 22-ന്‌ കുമാരന്‍നായര്‍ ജനിച്ചു. കോഴിക്കോട്‌ സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റ്‌ വരെ പഠിച്ചു. എടപ്പത്തില്‍ മാളുഅമ്മയെയാണ്‌ ഇദ്ദേഹം വിവാഹം കഴിച്ചത്‌. 1925-ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ ജമേദാറായി ചേര്‍ന്ന കുമാരന്‍ നായര്‍ ലാഹോര്‍ ഗൂഢാലോചനക്കേസിലെ പ്രതികളായ ഭഗത്‌സിങ്‌, രാജ്‌ഗുരു, സുഖ്‌ദേവ്‌ എന്നിവരെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച്‌ ജമേദാര്‍ സ്ഥാനം രാജിവച്ചു. എന്നാല്‍, രാജി സ്വീകരിക്കാതെ ഇദ്ദേഹത്തെ പിരിച്ചുവിടുകയാണുണ്ടായത്‌. പിന്നീട്‌ ഇദ്ദേഹം കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1933-ല്‍ വടകരയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ മഹാസമ്മേളനത്തില്‍ വാളണ്ടിയര്‍ ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിച്ചു. 1937-ല്‍ അധികാരത്തില്‍ വന്ന മദിരാശിയിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭ ഇദ്ദേഹത്തിന്റെ ഉദ്യോഗത്തിനുള്ള അപേക്ഷ തള്ളിക്കളഞ്ഞതിനാല്‍ ഇദ്ദേഹം സിങ്കപ്പൂരിലേക്കു പോയി. ജപ്പാന്‍ സിങ്കപ്പൂര്‍ ആക്രമിച്ചു കീഴടക്കിയതിനെത്തുടര്‍ന്ന്‌ സിങ്കപ്പൂരില്‍ സംഘടിപ്പിക്കപ്പെട്ട ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗില്‍ കുമാരന്‍നായര്‍ എന്‍. രാഘവന്റെ സഹായിയായി ഇന്ത്യന്‍ ദേശീയ സേനയിലേക്കു സിവിലിയന്‍മാരെ ചേര്‍ത്തുതുടങ്ങി. സ്വരാജ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റലിജന്‍സ്‌ വിഭാഗത്തില്‍നിന്നു പ്രത്യേക പരിശീലനം നേടിയ കുമാരന്‍ നായര്‍, ജാപ്പനീസ്‌ വിദഗ്‌ധന്മാരുടെ യുദ്ധപരിശീലന ക്ലാസ്സുകള്‍ക്കു ശേഷം ഇന്ത്യയില്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി മറ്റു പല ചെറുപ്പക്കാരുടെയും കൂട്ടത്തില്‍ നിയോഗിക്കപ്പെട്ടു. 1942 നവംബറില്‍ ഇദ്ദേഹവും കൂട്ടുകാരന്‍ തേവരും കരമാര്‍ഗം ഇന്ത്യയിലേക്കു വരുമ്പോള്‍ ചിറ്റഗോങ്ങിനടുത്തുവച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ചിന്‍ലെവിസ്‌ സ്‌ക്വാഡിന്റെ വെടിയേറ്റ കുമാരന്‍നായരെ പാലം സിവില്‍ ആശുപത്രിയിലെ രണ്ടുമാസത്തെ ചികിത്സയ്‌ക്കുശേഷം ഡല്‍ഹിയിലേക്കു കൊണ്ടുപോയി. പെനാങ്കിലെ സ്വരാജ്‌ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടുവെന്ന കുറ്റം ചുമത്തി "എനിമി ഏജന്റ്‌സ്‌ ഓര്‍ഡിനന്‍സ്‌' പ്രകാരം കുമാരന്‍നായരെ മദിരാശിയില്‍ കൊണ്ടുവന്ന്‌ ഒരു പ്രത്യേക കോടതിയില്‍ രഹസ്യമായി വിചാരണ നടത്തി. എം.എസ്‌.പി. ജമേദാര്‍ ഉദ്യോഗം രാജിവച്ച പൂര്‍വകാലചരിത്രം രാജ്യദ്രാഹക്കുറ്റത്തിനു തെളിവായി ഉദ്ധരിക്കപ്പെട്ടു. ഒരു കൊല്ലത്തെ വിചാരണയ്‌ക്കുശേഷം കുമാരന്‍നായര്‍ ജപ്പാന്‍ ഏജന്റായിരുന്നതായി നിശ്ചയിച്ച്‌ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ അഭ്യര്‍ഥനകളും ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ തള്ളിക്കളഞ്ഞു. 1944 ജൂല. 7-ന്‌ പുലരുംമുമ്പ്‌ ഇദ്ദേഹത്തെ തൂക്കിക്കൊന്നു. സ്‌നേഹിതന്മാരോട്‌ യാത്രപറഞ്ഞശേഷം മന്ദഹസിച്ച്‌, വന്ദേമാതരം പാടിക്കൊണ്ടാണ്‌ ആ ധീരദേശാഭിമാനി തൂക്കുമരത്തിലേക്കു നടന്നുപോയത്‌. ഈ വധവാര്‍ത്ത പ്രക്ഷേപണം ചെയ്‌തുകേട്ട സുഭാഷ്‌ ചന്ദ്രബോസ്‌ "ഷഹീദ്‌-എ-ഹിന്ദ്‌' എന്ന ബഹുമതി നല്‌കി ഇദ്ദേഹത്തെ ആദരിച്ചു.

(എസ്‌.എം. മുഹമ്മദ്‌ കോയ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍