This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരതുംഗ, ചന്ദ്രിക ബണ്ടാരനായ്‌കേ (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരതുംഗ, ചന്ദ്രിക ബണ്ടാരനായ്‌കേ (1945 - )

Kumaratunga, Chandrika Bandaranaike

ചന്ദ്രിക ബണ്ടാരനായ്‌കേ കുമാരതുംഗ

ശ്രീലങ്കയിലെ സമുന്നത രാഷ്‌ട്രീയനേതാക്കളില്‍ ഒരാളും, ശ്രീലങ്കാ സോഷ്യലിസ്റ്റ്‌ ജനാധിപത്യ റിപ്പബ്ലിക്കിന്റെ മുന്‍ പ്രസിഡന്റും. ശ്രീലങ്കയിലെ പ്രധാനമന്ത്രിയായിരുന്ന എസ്‌. ഡബ്ല്യൂ.ആര്‍.ഡി. ബണ്ടാര നായകേയുടെ പുത്രിയായി 1945 ജൂണ്‍ 29-ന്‌ ജനിച്ചു. 1961-ല്‍ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായിരുന്ന്‌ ലോകത്തെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയെന്ന യശസ്സ്‌ നേടിയ സിരിമാവോ ബണ്ടാരനായകേയാണ്‌ അമ്മ. ആദ്യകാല വിദ്യാഭ്യാസം കൊളംബൊയിലെ സെന്റ്‌ ബ്രിജറ്റ്‌സ്‌ കോണ്‍വെന്റിലും അക്വിനാസ്‌ യൂണിവേഴ്‌സിറ്റി കോളജിലും ആയിരുന്നു. പിന്നീട്‌ പാരിസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തു. ഗ്രൂപ്പ്‌ ലീഡര്‍ഷിപ്പിലുള്ള ഡിപ്ലോമയും ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ കരസ്ഥമാക്കി. കുറച്ചുകാലം ലേമോണ്ടേ എന്ന ഫ്രഞ്ച്‌ ദിനപത്രത്തില്‍ നിന്ന്‌ പൊളിറ്റിക്കല്‍ ജേണലിസത്തില്‍ പ്രായോഗിക പരിശീലനം നേടി. പില്‌ക്കാലത്ത്‌ നിരവധി ഗവേഷണപ്രബന്ധങ്ങള്‍ രചിക്കാന്‍ പാരിസിലെ പഠനവും പ്രായോഗിക പരിചയവും സഹായകമായി. ജനവാസ പ്രസ്ഥാനവും ശ്രീലങ്കയിലെ വികസനസംരംഭങ്ങളും, ശ്രീലങ്കയിലെ ഭൂപരിഷ്‌കരണം, സ്റ്റേറ്റ്‌ ആന്‍ഡ്‌ സോഷ്യല്‍ സ്‌ട്രക്‌ചര്‍ ഇന്‍ ശ്രീലങ്ക എന്നിവയാണ്‌ ഇവരുടെ പ്രധാനപ്രബന്ധങ്ങള്‍. പാരിസ്‌ യൂണിവേഴ്‌സിറ്റിയില്‍ ഡവലപ്‌മെന്റ്‌ എക്കണോമിക്‌സില്‍, പിഎച്ച്‌.ഡി.ക്ക്‌ ഗവേഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍, നാട്ടില്‍ അമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടങ്ങിവച്ച പരിഷ്‌കരണ-വികസനപ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പഠനം പൂര്‍ത്തിയാക്കാതെ ചന്ദ്രിക മടങ്ങി.

1970-കളില്‍ സിരിമാവോ ഗവണ്‍മെന്റ്‌ രൂപംകൊടുത്ത ഭൂപരിഷ്‌കരണ പരിപാടിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ടാണ്‌ ചന്ദ്രിക പൊതുപ്രവര്‍ത്തനം ആരംഭിച്ചത്‌. ഭൂപരിഷ്‌കരണ കമ്മിഷന്റെ ഡയറക്‌ടറായും, പ്രിന്‍സിപ്പല്‍ ഡയറക്‌ടറായും (1972-76) തുടര്‍ന്ന്‌ ജനവാസകമ്മിഷന്റെ ചെയര്‍മാനായും സേവനം അനുഷ്‌ഠിച്ചു. ഇക്കാലത്ത്‌ ആയിരക്കണക്കിന്‌ അഭ്യസ്‌തവിദ്യരായ യുവാക്കള്‍ക്കും, കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള ചെറുപ്പക്കാര്‍ക്കും തൊഴില്‍ നല്‌കാന്‍ ജനവാസപ്രസ്ഥാനത്തിനു സാധിച്ചു. അച്ഛന്റെ പുരോഗമനപരമായ രാഷ്‌ട്രീയാദര്‍ശങ്ങളാണ്‌ ഇവര്‍ക്ക്‌ മാതൃകയായത്‌. പാരിസിലെ പഠനകാലത്ത്‌, 1960-കളില്‍ അവിടെ ജ്വലിച്ചുനിന്നിരുന്ന വിദ്യാര്‍ഥി മോചനപ്രസ്ഥാനങ്ങളില്‍ നിന്ന്‌ ഉള്‍ക്കൊണ്ട പാഠങ്ങളും ഇവര്‍ക്ക്‌ ആവേശം പകര്‍ന്നു. ക്രമേണ ചന്ദ്രിക ഒരു മുഴുവന്‍സമയ രാഷ്‌ട്രീയപ്രവര്‍ത്തകയാവുകയും, ജനകീയ പ്രസ്ഥാനങ്ങളുമായി ഗാഢബന്ധം സ്ഥാപിക്കുകയും ചെയ്‌തു.

ചന്ദ്രികയുടെ പിതാവിനെ രാഷ്‌ട്രീയപ്രതിയോഗികള്‍ വധിക്കുമ്പോള്‍ മകള്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. എന്നാല്‍ വ്യക്തിപരമായ ദുരന്തം ആ സംഭവത്തോടെ അവസാനിച്ചില്ല. ചന്ദ്രികയുടെ ഭര്‍ത്താവും പ്രസിദ്ധ ചലച്ചിത്രതാരവും രാഷ്‌ട്രീയനേതാവും ആയ വിജയെ കുമാരതുംഗയും ഭീകരരുടെ വെടിയേറ്റ്‌ 1988-ല്‍ മരിച്ചപ്പോള്‍ അവരുടെ ദാമ്പത്യം പത്തുവര്‍ഷം പിന്നിട്ടിരുന്നില്ല. തുടര്‍ന്ന്‌ ഇവര്‍ക്ക്‌ കൊച്ചുകുട്ടികളായ യശോധരയെയും മകന്‍ വിമുക്തിയെയും കൂട്ടി നാടുവിട്ട്‌ യൂറോപ്പിലേക്കു പോകേണ്ടിവന്നു. പിന്നീട്‌ 1992-ലാണ്‌ ഇവര്‍ ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടി നാട്ടിലേക്ക്‌ മടങ്ങിയത്‌. 1994 ആഗസ്റ്റില്‍ പീപ്പിള്‍സ്‌ അലയന്‍സ്‌ കക്ഷിയുടെ സ്ഥാനാര്‍ഥിയായി ഇവര്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും യുണൈറ്റഡ്‌ നാഷണല്‍ പാര്‍ട്ടിയുടെ 17 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച്‌ വമ്പിച്ച ഭൂരിപക്ഷം നേടി അലയന്‍സ്‌ കക്ഷിയെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രിയാവുകയും ചെയ്‌തു. 1994 നവംബറില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഇതേ കക്ഷിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ചന്ദ്രിക മൊത്തം പോള്‍ ചെയ്‌ത വോട്ടിന്റെ 62 ശതമാനം നേടി ശ്രീലങ്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റു. 1999-ലും ഇവര്‍ ആ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. വര്‍ഗീയ-വിഘടന ശക്തികളുടെ കാലുഷ്യം എന്നും ഇവരെ പിന്തുടര്‍ന്നുപോന്നു. ഒരിക്കല്‍ കൊലയാളികളുടെ കൈയില്‍ നിന്ന്‌ കഷ്‌ടിച്ച്‌ രക്ഷപ്പെട്ട ചന്ദ്രികയ്‌ക്ക്‌ ആക്രമണത്തില്‍ ഒരു കണ്ണ്‌ നഷ്‌ടപ്പെട്ടു. 1978-ല്‍ നിലവില്‍ വന്ന പരിഷ്‌കരിച്ച ഭരണഘടന പ്രകാരം ഒരാളിന്‌ രണ്ട്‌ തവണയില്‍ കൂടുതല്‍ കാലം പ്രസിഡന്റായിരിക്കാന്‍ വിലക്കുണ്ടായിരുന്നതിനാല്‍ 2005 ന. 17-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചില്ല.

കുറച്ചുകാലം ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗസ്റ്റ്‌ ലക്‌ചററായി സേവനമനുഷ്‌ഠിക്കുകയും ഇന്ത്യയിലെ രാഷ്‌ട്രീയ പരീക്ഷണങ്ങളില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്‌ത ചന്ദ്രിക എന്നും ഇന്ത്യയുടെ അടുത്ത ബന്ധുവായിരുന്നു.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍