This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്തിരിക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുന്തിരിക്കം

Frankincense

കുന്തിരിക്കം

സുഗന്ധിയായ ഒരിനം മരക്കറ (gum resin). ബര്‍സെറേസീ സസ്യകുടുംബത്തിലെ ബോസ്‌വെല്ലിയ(Boswellia)ജീനസില്‍ പ്പെടുന്ന ചില ചെടികളില്‍ നിന്ന്‌ ലഭിക്കുന്നു. കുന്തുരുക്കം, പറങ്കിസ്സാമ്പ്രാണി എന്നും ഇതിനു പേരുകളുണ്ട്‌. ഈ ജീനസിലെ ചെടികള്‍ മുഖ്യമായും വളരുന്നത്‌ ദക്ഷിണേഷ്യയിലെ പര്‍വതപ്രദേശങ്ങളിലും ഉത്തരപൂര്‍വ ആഫ്രിക്കന്‍ പ്രദേശങ്ങളിലുമാണ്‌.

ലെബൊന (lebonah), ലിബനോസ്‌ (libanos), ദെസ്‌ (thus) എന്നീ പദങ്ങള്‍ യഥാക്രമം ഹീബ്രു, ഗ്രീക്‌, റോമന്‍ ഭാഷകളില്‍ കുന്തിരിക്കത്തെ സൂചിപ്പിക്കുന്നു.

അബിസീനിയയിലും ദക്ഷിണ അറേബ്യ മുതല്‍ ഉത്തരേന്ത്യവരെയുള്ള പ്രദേശങ്ങളിലും വളരുന്ന ബോസ്‌വെല്ലിയ സെറേറ്റ(Boswellia serrata) എന്ന വലുപ്പമേറിയ വൃക്ഷമാണ്‌ കുന്തിരിക്കത്തിന്റെ മുഖ്യസ്രാതസ്സ്‌. സോമാലിലാന്‍ഡ്‌, അറേബ്യ എന്നിവിടങ്ങളില്‍ കാണുന്ന ബോസ്‌വെല്ലിയ കാര്‍ട്ടേറി (Boswellia carteri) എന്ന വൃക്ഷത്തില്‍ നിന്നു കിട്ടുന്ന കുന്തിരിക്കം ഗുണത്തില്‍ മുന്നിട്ടുനില്‍ ക്കുന്നു. ബോ. ഫ്രറിയാന (B. frereana), ബോ. ഭുവ-ദാജിയാന (B.bhaw-dajiana)എന്നീ വൃക്ഷങ്ങളും മേല്‍ ത്തരം കുന്തിരിക്കത്തിന്റെ ഉറവിടങ്ങളാണ്‌.

ബോസ്‌വെല്ലിയ സെറേറ്റ

കുന്തിരിക്കശേഖരണത്തിനായി മരത്തിന്റെ തായ്‌ത്തടിയില്‍ ആഴമുള്ള മുറിവുണ്ടാക്കി അതിനു ചുവട്ടില്‍ നിന്ന്‌ വീതികുറഞ്ഞ ഒരു പാളി പട്ട 15 സെ.മീ. നീളത്തില്‍ ഉരിച്ചെടുക്കുന്നു. മുറിവില്‍ നിന്ന്‌ ഒഴുകിവരുന്ന പാലുപോലുള്ള കറ വായുസമ്പര്‍ക്കംകൊണ്ട്‌ കട്ടിയാകുമ്പോള്‍ മുറിവിന്റെ ആഴം വീണ്ടും വര്‍ധിക്കും. മൂന്നുമാസംകൊണ്ട്‌ കറയ്‌ക്ക്‌ ആവശ്യമായ കട്ടി ഉണ്ടായിക്കഴിയും. ഗോളാകൃതിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറയും മുറിവില്‍ നിന്ന്‌ താഴേക്ക്‌ ഒലിച്ചിറങ്ങിയ രണ്ടാംതരം കറയും വെണ്ണേറെ ശേഖരിക്കുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ തടിയില്‍ മുറിവുണ്ടാക്കിയാണ്‌ ഗുണമേന്മയുള്ള കുന്തിരിക്കം വേര്‍തിരിച്ചെടുക്കുന്നത്‌. നിറം, മണം, ഗുണമേന്മ എന്നിവയില്‍ വിവിധയിനം കുന്തിരിക്കമുണ്ട്‌.

അര്‍ധതാര്യമായ ചെറിയ മഞ്ഞഗോളങ്ങളുടെയോ കട്ടകളുടെയോ രൂപത്തിലാണ്‌ കുന്തിരിക്കം വിപണിയില്‍ ലഭ്യമാകുന്നത്‌. കയ്‌പുരസമുള്ള ഇത്‌ വേഗത്തില്‍ ഒടിഞ്ഞുപോകും. കുന്തിരിക്കം കത്തിക്കുമ്പോള്‍ നല്ല സുഗന്ധമുണ്ടാകുന്നു. കുന്തിരിക്കത്തില്‍ 56 ശതമാനം ആല്‍ ക്കഹോളില്‍ ലയിക്കുന്ന ഒരിനം പശയും 4-8 ശതമാനം സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്‌. കുന്തിരിക്കത്തില്‍ നിന്ന്‌ ഒരിനം എണ്ണയും വേര്‍തിരിച്ചെടുക്കാറുണ്ട്‌.

പുരാതന ഈജിപ്‌തുകാരും ജൂതരും മതകര്‍മാനുഷ്‌ഠാനങ്ങള്‍ക്കായി കുന്തിരിക്കം ഉപയോഗിച്ചിരുന്നു. ഒരു ഔഷധമെന്ന നിലയിലും ഇതിന്‌ അതീവ പ്രാധാന്യമുണ്ടായിരുന്നു. പ്ലിനി ഹെംലോക്ക്‌ വിഷത്തിനുള്ള പ്രത്യൗഷധമായി ഇതിനെ നിര്‍ദേശിച്ചിട്ടുണ്ട്‌. തലയിലും ചെവിയിലുമുണ്ടാകുന്ന വ്രണങ്ങള്‍, സ്‌തനരോഗങ്ങള്‍, ഛര്‍ദി, അതിസാരം, പനി എന്നിവയുടെ ചികിത്സാര്‍ഥം കുന്തിരിക്കം ഉപയോഗിക്കുന്നു. കുഷ്‌ഠരോഗസംഹാരി, ഉത്തേജകൗഷധം, മയക്കുമരുന്ന്‌ എന്നീ നിലകളില്‍ ചൈനയില്‍ കുന്തിരിക്കത്തിന്‌ പ്രാധാന്യമുണ്ടായിരുന്നു. ഇന്ന്‌ റോമന്‍ കത്തോലിക്കാപള്ളികളിലും ഇന്ത്യയിലെയും ചൈനയിലെയും ക്ഷേത്രങ്ങളിലും ആരാധനയ്‌ക്കുവേണ്ടിയാണ്‌ മുഖ്യമായും കുന്തിരിക്കം ഉപയോഗപ്പെടുത്തുന്നത്‌. സുഗന്ധദ്രവ്യനിര്‍മാണത്തില്‍ ഫിക്‌സേറ്റിവ്‌ (fixative) എന്ന നിലയിലും ഇതിനു പ്രാധാന്യമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍