This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടിൽവ്യവസായങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടിൽവ്യവസായങ്ങള്‍

Cottage Industries

കൈത്തറി വസ്‌ത്രനിര്‍മാണം

വീടുകളില്‍ വച്ചുതന്നെ ഉത്‌പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന വ്യവസായങ്ങള്‍. ഫാക്‌ടറികളെ അടിസ്ഥാനമാക്കാതെ ചെറിയ തോതില്‍ മാത്രം ഉത്‌പാദനം നടത്തുന്ന ഈ വ്യവസായങ്ങളില്‍ മിക്കവയും ആധുനിക വ്യവസായ സംരംഭങ്ങളോട്‌ മത്സരിച്ചു മുന്നേറാന്‍ വിഷമിക്കുന്ന പരമ്പരാഗത വ്യവസായങ്ങളാണ്‌. കുടില്‍വ്യവസായോത്‌പന്നങ്ങള്‍ പ്രാദേശിക വിപണികളിലാണ്‌ പ്രധാനമായും വിറ്റഴിയുന്നത്‌. ഇന്ത്യയിലെ കുടില്‍വ്യവസായങ്ങളില്‍പ്പെട്ടതാണ്‌ കയര്‍, ഖാദി, കൈത്തറി, കരകൗശലപ്പണി, മരപ്പണി, ലോഹപ്പണി, ബീഡിനിര്‍മാണം തുടങ്ങിയവ. പട്ടണപ്രദേശങ്ങളില്‍ പരിമിതമായ വിഭവങ്ങള്‍കൊണ്ടു നടത്തപ്പെടുന്ന ചെറുകിടവ്യവസായങ്ങളെയും കുടില്‍വ്യവസായത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ്‌ ഇവിടെ പരിഗണിക്കുന്നത്‌.

ക്രിസ്‌തുവിനുമുമ്പ്‌ ആരംഭിച്ച കളിമണ്‍പാത്രനിര്‍മാണത്തോടെയാണ്‌ കുടില്‍വ്യവസായത്തിന്റെ വ്യവസ്ഥാപിതമായ ചരിത്രം ആരംഭിക്കുന്നത്‌. പിന്നീട്‌ ചെമ്പ്‌, വെങ്കലം, ഇരുമ്പ്‌ എന്നിവ ഉപയോഗിച്ചുതുടങ്ങിയതോടെ കുടില്‍വ്യവസായം സാര്‍വത്രികമായി. പലതരം പണികളില്‍ വിദഗ്‌ധരായ തൊഴിലാളികള്‍ തങ്ങളുടെ കുടുംബം കേന്ദ്രമാക്കി സ്ഥാപിച്ച പണിപ്പുരകളില്‍ ഉത്‌പന്നങ്ങള്‍ നിര്‍മിച്ചുവന്നിരുന്നു. കുടുംബത്തിന്റെ ആവശ്യത്തിനു മാത്രമായ സാധനങ്ങളേ ആദ്യകാലങ്ങളില്‍ നിര്‍മിച്ചിരുന്നുള്ളൂ. വിപണിസൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെയാണ്‌ കുടുംബാംഗങ്ങള്‍ക്കു പുറമേ ഗ്രാമത്തിലുള്ള മറ്റാളുകള്‍ക്കും പരിശീലനം നല്‌കി അവരുടെ സേവനങ്ങളും ഉപയോഗപ്പെടുത്തി ഉത്‌പാദനത്തിന്റെ തോത്‌ വര്‍ധിപ്പിച്ചത്‌.

കൊല്ലപ്പണിക്കാരന്റെ ആല

കുടില്‍വ്യവസായോത്‌പന്നങ്ങള്‍ രണ്ടുതരത്തില്‍ വിപണിയിലെത്തുന്നു. കുടില്‍വ്യവസായികള്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ മധ്യവര്‍ത്തികള്‍ക്കോ വ്യാപാരികള്‍ക്കോ വില്‍ക്കുന്നു; ഈ മധ്യവര്‍ത്തികള്‍ ഉത്‌പന്നങ്ങള്‍ പിന്നീട്‌ വിപണികളിലെത്തിക്കുന്നു. രണ്ടാമത്തെ രീതിയില്‍ ഒരു വലിയ വ്യാപാരി, ഉത്‌പാദനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ കുടില്‍ വ്യവസായികളെ ഏല്‌പിക്കുന്നു; നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പണിയുടെ തോതനുസരിച്ച്‌ പ്രതിഫലം നല്‌കിയശേഷം (piece rate wages) ഉത്‌പന്നങ്ങള്‍ വാങ്ങുന്നു. തൊഴില്‍ വിഭജനത്തിന്റെ പ്രത്യേകതകള്‍ ഈ രണ്ടാമത്തെ രീതിയില്‍ വളരെ പ്രകടമാണ്‌. ഉദാ. കമ്പിളിനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിവിധ കുടില്‍വ്യവസായികളെയാണ്‌ ഏല്‌പിക്കുന്നത്‌; കടച്ചിലിന്‌ ഒരു കൂട്ടര്‍, നൂല്‍ നൂല്‌പിന്‌ ഒരു കൂട്ടര്‍, നെയ്‌ത്തിന്‌ മറ്റൊരു കൂട്ടര്‍ എന്നിങ്ങനെ. സ്വന്തംനിലയില്‍ ഈ പണികളെല്ലാം ഒരുമിച്ചു പൂര്‍ത്തിയാക്കി വന്‍തോതില്‍ ലാഭമുണ്ടാക്കുന്ന കുടുംബങ്ങളും കുടില്‍വ്യവസായികളുടെ പട്ടികയിലുണ്ട്‌.

വ്യാവസായിക പുരോഗതി കൈവരിച്ച രാഷ്‌ട്രങ്ങളില്‍പ്പോലും ചെറുകിട-കുടില്‍വ്യവസായങ്ങള്‍ക്കു പ്രാധാന്യമുണ്ട്‌. ജപ്പാനിലെ മിക്ക വ്യവസായ സംരംഭങ്ങളും ചെറുകിട-കുടില്‍വ്യവസായങ്ങളുടെ സഹകരണത്തോടെയാണ്‌ ഉത്‌പാദനം നിര്‍വഹിക്കുന്നത്‌. ഇലക്‌ട്രാണിക്‌ മേഖലയുള്‍പ്പെടെയുള്ള സൂക്ഷ്‌മോപകരണസാധനങ്ങള്‍ വരെ നിര്‍മിക്കപ്പെടുന്നതു ജപ്പാനിലങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്ന കുടില്‍വ്യവസായ യൂണിറ്റുകള്‍ വഴിയാണ്‌. ഓരോ ഘടകവും ഓരോ കുടുംബ-കുടില്‍വ്യവസായ യൂണിറ്റില്‍ നിര്‍മിക്കപ്പെടുന്നതുവഴി ആ ഘടകത്തിന്റെ നിര്‍മാണത്തില്‍ വിശേഷ വൈദഗ്‌ധ്യം ആര്‍ജിക്കാന്‍ ആ കുടില്‍വ്യവസായ യൂണിറ്റിനു കഴിയുന്നുവെന്നത്‌ ജപ്പാനിലെ ഒരു പ്രത്യേകതയാണ്‌. യു.എസ്‌., ബ്രിട്ടന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയിലും ചെറുകിടവ്യവസായങ്ങള്‍ക്കു നിര്‍ണായകമായ സ്വാധീനം ഉണ്ട്‌. വികസിതരാഷ്‌ട്രങ്ങളെ അപേക്ഷിച്ചു വികസ്വര-അവികസിത രാഷ്‌ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ ചെറുകിട-കുടില്‍വ്യവസായങ്ങളുടെ പ്രാധാന്യം വളരെ ശ്രദ്ധേയമാണ്‌.

ചന്ദനത്തിരി നിര്‍മാണം - കര്‍ണാടകം
കളിമണ്‍പാത്ര നിര്‍മാണം

I. ചെറുകിട-കുടില്‍വ്യവസായങ്ങളുടെ മെച്ചങ്ങള്‍.

1. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നു. ജനസംഖ്യാവര്‍ധനവു രൂക്ഷമായ ഒരു സ്ഥലത്ത്‌ വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതുവഴി സൃഷ്‌ടിക്കാവുന്ന തൊഴിലവസരങ്ങളുടെ തോത്‌ പരിമിതമാണ്‌. എന്നാല്‍ ചുരുങ്ങിയ മൂലധനംകൊണ്ട്‌ ആരംഭിക്കാന്‍ കഴിയുന്ന ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ തൊഴിലില്ലായ്‌മയ്‌ക്ക്‌ ഒരു പരിധിവരെ പരിഹാരമാണ്‌.

2. വന്‍കിട വ്യവസായസംരംഭങ്ങളെ അപേക്ഷിച്ച്‌ മൂലധന-മുതല്‍മുടക്കു വളരെ കുറവാണ്‌. സാമ്പത്തിക വികസനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അല്‌പവികസിത രാജ്യങ്ങള്‍ക്കു മൂലധന സമാഹരണം അത്ര എളുപ്പമല്ല. ഈ ഘട്ടങ്ങളില്‍ വിദേശനാണ്യം ചെലവഴിക്കേണ്ട വിദേശനിര്‍മിത യന്ത്രങ്ങളോ കൂറ്റന്‍ കെട്ടിടങ്ങളോ സാങ്കേതിക വൈദഗ്‌ധ്യമോ ആവശ്യമില്ലാത്ത ചെറുകിട-കുടില്‍വ്യവസായങ്ങളാണ്‌ അനുയോജ്യം.

കയര്‍ നിര്‍മാണം

3. വ്യവസായ വികസനത്തിന്റെ വികേന്ദ്രീകരണത്തെ സഹായിക്കുന്നതോടൊപ്പം ചെറുകിട വ്യവസായങ്ങള്‍ രാജ്യത്തെ വിവിധപ്രദേശങ്ങളുടെ സന്തുലിത വികസനത്തിനും പ്രയോജനപ്പെടുന്നു. രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ചില ഭാഗങ്ങളില്‍ മാത്രമേ വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ. എന്നാല്‍ ചെറുകിട-കുടില്‍വ്യവസായങ്ങള്‍ രാജ്യത്തിന്റെ ഏതു പ്രദേശത്തും തുടങ്ങാന്‍ കഴിയും.

4. സങ്കീര്‍ണങ്ങളായ യന്ത്രസാമഗ്രികളോ സാങ്കേതിക വൈദഗ്‌ധ്യമോ ചെറുകിട-കുടില്‍വ്യവസായങ്ങളുടെ നടത്തിപ്പിനാവശ്യമായി വരുന്നില്ല.

5. കലാപരമായ കഴിവ്‌ ആവശ്യമുള്ള ഉത്‌പന്നങ്ങള്‍ ചെറുകിട-കുടില്‍വ്യവസായത്തിലൂടെ മാത്രമേ നിര്‍മിക്കാനാവൂ. ഉദാ. കാഞ്ചീപുരം സാരികള്‍ കൈത്തറിയിലാണ്‌ നിര്‍മിക്കപ്പെടുന്നത്‌.

6. ചെറുകിട-കുടില്‍വ്യവസായങ്ങളിലേര്‍പ്പെട്ട്‌ അവയില്‍ പരിശീലനം നേടുന്നതിന്റെ ഫലമായി വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുവാനും വ്യവസായ വികസനം ത്വരിതപ്പെടുത്തുവാനും ചെറുകിട വ്യവസായികള്‍ പ്രാപ്‌തരാകുന്നു.

7. ചെറുകിട-കുടില്‍വ്യവസായങ്ങളില്‍ വ്യവസായത്തിന്റെ ആരംഭത്തിനും ഉത്‌പന്നങ്ങളുടെ നിര്‍മാണത്തിനും ഇടയ്‌ക്കുള്ള കാലതാമസം വളരെ കുറവാണ്‌. എന്നാല്‍ വന്‍കിട വ്യവസായങ്ങള്‍ ആരംഭിച്ചു വളരെനാള്‍ കഴിഞ്ഞതിനുശേഷമേ ഉത്‌പാദനം തുടങ്ങാന്‍ കഴിയുന്നുള്ളൂ.

8. ചെറുകിട-കുടില്‍വ്യവസായങ്ങള്‍ക്കാവശ്യമായ യന്ത്രസാമഗ്രികളും ഉപകരണങ്ങളും രാജ്യത്തിനകത്തു തന്നെ നിര്‍മിക്കുവാന്‍ കഴിയുമെന്നതുകൊണ്ടു വിദേശനാണ്യച്ചെലവ്‌ ഉണ്ടാകുന്നതേയില്ല.

9. നിയന്ത്രണാതീതമായ നാണയപ്പെരുപ്പവും വിലവര്‍ധനവും തന്മൂലമുണ്ടാകുന്ന സാമ്പത്തികക്കുഴപ്പങ്ങളും തടയാന്‍ ചെറുകിട-കുടില്‍വ്യവസായങ്ങള്‍ സഹായകമാണ്‌.

10. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതുവഴി ഏതാനും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തില്‍ സമ്പത്ത്‌ കേന്ദ്രീകരിക്കപ്പെടുന്നതു തടയാനും സാമ്പത്തികാസമത്വം ഇല്ലാതാക്കാനും ചെറുകിട-കുടില്‍വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതുകൊണ്ടു കഴിയും.

II. ചെറുകിട-കുടില്‍വ്യവസായങ്ങളുടെ കോട്ടങ്ങള്‍

1. അസംസ്‌കൃത സാധനങ്ങളുടെ ദൗര്‍ലഭ്യം ചെറുകിട വ്യവസായങ്ങളെ സാരമായി ബാധിക്കാറുണ്ട്‌.

കൈത്തറിവ്യവസായികള്‍ക്ക്‌ അസംസ്‌കൃത വസ്‌തുവായ നൂലിനു തുണിമില്ലുകളെ ആശ്രയിക്കേണ്ടിവരുന്നുവെന്നത്‌ ഇതിനുത്തമോദാഹരണമാണ്‌.

2. പഴഞ്ചന്‍ ഉത്‌പാദനരീതികള്‍ അനുവര്‍ത്തിക്കുന്നതുകൊണ്ട്‌ ഉത്‌പന്നങ്ങള്‍ക്കു മേന്മ കുറയുന്നു.

3. വന്‍കിട വ്യവസായങ്ങളില്‍നിന്നും ഇറക്കുമതി സാധനങ്ങളില്‍നിന്നുമുള്ള മത്സരം നേരിടാന്‍ ചെറുകിട-കുടില്‍വ്യവസായോത്‌പന്നങ്ങള്‍ക്കു പലപ്പോഴും കഴിയാറില്ല.

4. ഒരു രാഷ്‌ട്രത്തിന്റെ സാമ്പത്തിക പുരോഗതിയുടെ ഗതിവേഗം കുറയ്‌ക്കുന്ന ഒന്നാണ്‌ ചെറുകിട വ്യവസായങ്ങള്‍ എന്ന്‌ ഒരു വിമര്‍ശനമുണ്ട്‌. സൂക്ഷ്‌മോപകരണങ്ങള്‍, ഇലക്‌ട്രാണിക്‌ സാധനങ്ങള്‍ എന്നിവപോലും കുടില്‍വ്യവസായാടിസ്ഥാനത്തില്‍ നിര്‍മിച്ചു വ്യാവസായിക പുരോഗതിയുടെ കാര്യത്തില്‍ ലോകരാഷ്‌ട്രങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജപ്പാന്റെ വിജയകഥ ഇതിനു മറുപടിയായി ചൂണ്ടിക്കാണിക്കാം.

യൂറോപ്പില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യയില്‍ കുടില്‍വ്യവസായങ്ങള്‍ പ്രശസ്‌തമായ തോതില്‍ നടത്തിയിരുന്നു. ആധുനിക വ്യവസായവ്യവസ്ഥിതിയുടെ ജന്മഭൂമിയായ യൂറോപ്പിന്റെ ഭാഗങ്ങളില്‍ അപരിഷ്‌കൃത ഗോത്രങ്ങള്‍ വസിച്ചിരുന്ന കാലത്ത്‌ ഇന്ത്യ കരകൗശലവിദ്യയില്‍ പ്രശസ്‌തിയാര്‍ജിച്ചിരുന്നു എന്നും പില്‌ക്കാലത്തും പോര്‍ച്ചുഗലിനും ഹോളണ്ടിനും ഇംഗ്ലണ്ടിനും യാതൊന്നും ഇറക്കുമതി ചെയ്യാന്‍ പറ്റാത്ത തരത്തില്‍ കുടില്‍വ്യവസായോത്‌പന്നങ്ങള്‍ കൊണ്ട്‌ ഇന്ത്യ സമ്പന്നമായിരുന്നുവെന്നുമാണ്‌ വ്യവസായകമ്മിഷന്‍ (1918) രേഖപ്പെടുത്തിയിട്ടുള്ളത്‌. പരുത്തി-പട്ട്‌-കമ്പിളിവസ്‌ത്രങ്ങള്‍, ലോഹ-ഉരുപ്പടികള്‍, തുകല്‍വസ്‌തുക്കള്‍, സ്‌ഫടിക സാമഗ്രികള്‍, ആഭരണങ്ങള്‍ എന്നിവ വിവിധ മാതൃകകളില്‍, ഗുണനിലവാരത്തോടുകൂടി നിര്‍മിക്കുന്ന കുടില്‍വ്യവസായികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിച്ചിരുന്നു. മാത്രമല്ല, വിദേശങ്ങളില്‍പ്പോലും വിപണി കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ടിലെ ഉത്‌പന്നങ്ങള്‍ക്കു വിപണിയുണ്ടാക്കുന്നതിനുവേണ്ടി ഇന്ത്യയിലെ പരമ്പരാഗത ചെറുകിട-കുടില്‍വ്യവസായങ്ങളെ ശോഷിപ്പിക്കാന്‍ ഈസ്റ്റിന്ത്യാക്കമ്പനി നടപടികള്‍ സ്വീകരിച്ചതോടെ കുടില്‍ വ്യവസായോത്‌പന്നങ്ങള്‍ക്കു വിപണിയില്ലാതായി. ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക്‌ ഇംഗ്ലണ്ടില്‍ ചുങ്കമേര്‍പ്പെടുത്തിയതും ബ്രിട്ടീഷ്‌ തുണിത്തരങ്ങള്‍ക്കു ചുങ്കമില്ലാതെ ഇന്ത്യയില്‍ പ്രവേശനം അനുവദിച്ചതും ചെറുകിട-കുടില്‍വ്യവസായങ്ങളുടെ വിപണിയെ സാരമായി ബാധിച്ചു. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി ഉത്‌പാദനം യന്ത്രവത്‌കരിക്കപ്പെടുകയും ചുരുങ്ങിയ ചെലവില്‍ സാധനങ്ങള്‍ നിര്‍മിക്കപ്പെടുകയും ചെയ്‌തതോടെ കുറഞ്ഞ വിലയുള്ള വിദേശസാധനങ്ങളോട്‌ കൂടുതല്‍ വിലയുള്ള കുടില്‍വ്യവസായോത്‌പന്നങ്ങള്‍ക്കു മത്സരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുമുണ്ടായി. ബ്രിട്ടീഷുകാരെ അനുകരിച്ച്‌ ബ്രിട്ടീഷ്‌ സാധനങ്ങള്‍ ഉപയോഗിക്കാന്‍ കാണിച്ച താത്‌പര്യവും ഇന്ത്യയില്‍ കുടില്‍വ്യവസായോത്‌പന്നങ്ങളുടെ തളര്‍ച്ചയ്‌ക്കു കാരണമായി. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്‌ ആക്കമുണ്ടായതുകൊണ്ടാണ്‌ ഇന്ത്യന്‍ കുടില്‍വ്യവസായങ്ങള്‍ നാമാവശേഷമാകാതെ നിലനില്‍ക്കുന്നത്‌.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ചെറുകിട വ്യവസായങ്ങളുടെ വികസനത്തില്‍ സ്വാതന്ത്യ്രലബ്‌ധിക്കു ശേഷം ഗവണ്‍മെന്റ്‌ വളരെക്കൂടുതല്‍ ശ്രദ്ധചെലുത്തിവരുന്നുണ്ടെന്നു കാണാം. 1948-ലെ വ്യവസായനയം ചെറുകിട-കുടില്‍ വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രഗവണ്‍മെന്റ്‌ സ്വീകരിക്കണമെന്നു നിര്‍ദേശിച്ചു. സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രമങ്ങളെ പിന്താങ്ങുന്ന തരത്തിലായിരിക്കണം കേന്ദ്രഗവണ്‍മെന്റിന്റെ നടപടികള്‍ എന്ന്‌ ആസൂത്രണക്കമ്മിഷനും നിര്‍ദേശിച്ചിരുന്നു. ചെറുകിട-കുടില്‍വ്യവസായങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട്‌ ആദ്യമായി ഏര്‍പ്പെടുത്തിയ സമിതി 1948-ല്‍ ആരംഭിച്ച കുടില്‍വ്യവസായ ബോര്‍ഡാണ്‌. 1952-ല്‍ അഖിലേന്ത്യാ കരകൗശലബോര്‍ഡും രൂപവത്‌കൃതമായി. ഏറ്റവും വലിയ കുടില്‍വ്യവസായമായ കൈത്തറിയുടെ വികസനാര്‍ഥം അഖിലേന്ത്യാ കൈത്തറി ബോര്‍ഡ്‌ സ്ഥാപിതമായത്‌ ഏതാണ്ട്‌ ഇക്കാലത്തുതന്നെയാണ്‌.

ഗ്രാമവ്യവസായങ്ങളുടെ പരിപോഷണത്തിനു വേണ്ടി 1953-ല്‍ ഖാദി ഗ്രാമവ്യവസായബോര്‍ഡും സ്ഥാപിതമായി. വന്‍കിട വ്യവസായങ്ങളുടെമേല്‍ സെസ്‌ ചുമത്തി പിരിഞ്ഞുകിട്ടുന്ന പണം അതേ ഇനത്തില്‍പ്പെട്ട കുടില്‍ വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന നയവും ഉരുത്തിരിഞ്ഞു. ഇങ്ങനെയാണ്‌ 1952-53-ല്‍ മില്‍ത്തുണികളില്‍നിന്ന്‌ ഈടാക്കിയ സെസ്‌ തുക കൈത്തറി വസ്‌ത്രങ്ങളുടെ വില്‌പനയ്‌ക്കു കിഴിവ്‌(റിബേറ്റ്‌) നല്‌കാന്‍ വേണ്ടി ഉപയോഗിച്ചത്‌. കുടില്‍വ്യവസായങ്ങളെ സമുദ്ധരിക്കുന്നതിനുവേണ്ടി സഹകരണസംഘങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹായകമായ രീതിയില്‍ ഗവണ്‍മെന്റ്‌ ഗ്രാന്റും സബ്‌സിഡിയും നല്‌കി വന്നു. ചെറുകിട-കുടില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാമ്പത്തികസഹായം നല്‌കുന്നതിനു സംസ്ഥാന ധനകാര്യ കോര്‍പ്പറേഷനുകളെയും ദേശസാത്‌കൃതബാങ്കുകളെയും സജ്ജമാക്കി. ചെറുകിടവ്യവസായമേഖല ഒരു മുന്‍ഗണനാമേഖലയായി അംഗീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഈ വ്യവസായമേഖലയ്‌ക്ക്‌ ആവശ്യമായ വായ്‌പാസൗകര്യങ്ങള്‍ ഉദാരമാക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ ബാങ്കുകള്‍ക്ക്‌ നിര്‍ദേശം നല്‌കിയിട്ടുണ്ട്‌.

പഞ്ചവത്സരപദ്ധതികളുടെ ഫലമായി ചെറുകിട-കുടില്‍വ്യവസായങ്ങള്‍ അഭൂതപൂര്‍വമായി പുരോഗമിച്ചു. വന്‍കിട വ്യവസായങ്ങളുടെ മത്സരം ഉണ്ടാകാനിടയില്ലാത്ത വ്യവസായങ്ങളുടെ പങ്ക്‌ വിപുലീകരിക്കുകയായിരുന്നു ഒന്നാം പദ്ധതിയുടെ ലക്ഷ്യം. ചില വ്യവസായമേഖലകള്‍ ചെറുകിട-കുടില്‍വ്യവസായങ്ങള്‍ക്കു വേണ്ടി സംവരണം ചെയ്‌തും അസംസ്‌കൃതസാധനങ്ങളും മൂലധനസൗകര്യങ്ങളും ലഭ്യമാക്കിയും ഗവേഷണ സാങ്കേതികസൗകര്യങ്ങള്‍ നല്‌കിയും വന്‍കിട വ്യവസായങ്ങളെ ആവുന്നത്ര നിയന്ത്രിച്ചും ചെറുകിടവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒന്നാം പദ്ധതിക്കാലത്തു ശ്രമിച്ചു. ആദ്യത്തെ മൂന്നു പഞ്ചവത്സരപദ്ധതികളുടെ ഫലമായി ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ വളരെയധികം പുഷ്‌ടിപ്പെട്ടു. തുടര്‍ന്നുള്ള പദ്ധതികളിലും ചെറുകിട-കുടില്‍ വ്യവസായങ്ങളുടെ വികസനത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തിവരുന്നു. ഇന്ത്യയുടെ വ്യവസായ നയപ്രഖ്യാപനങ്ങളില്‍ വന്‍കിടവ്യവസായങ്ങളോടൊപ്പം ചെറുകിട വ്യവസായങ്ങള്‍ക്കും പ്രാധാന്യം നല്‌കിവരുന്നു.

ചെറുകിട-കുടില്‍ വ്യവസായങ്ങളുടെ പ്രോത്സാഹനാര്‍ഥം ഇന്ത്യയില്‍ നിരവധി വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ എസ്റ്റേറ്റുകളില്‍ ഇവയ്‌ക്കാവശ്യമായ സ്ഥലസൗകര്യം, വായ്‌പ, വിദ്യുച്ഛക്തി, വെള്ളം, ഗതാഗതസൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു. ഇത്തരം വ്യവസായസ്ഥാപനങ്ങളില്‍ നിര്‍മിക്കപ്പെടുന്ന സാധനങ്ങള്‍ ഗവണ്‍മെന്റ്‌ നേരിട്ടുവാങ്ങുന്ന പദ്ധതി ആസൂത്രിതമായതോടെ ചെറുകിട-കുടില്‍വ്യവസായങ്ങളുടെ സാമ്പത്തികസ്ഥിതി വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്‌.

ഗവണ്‍മെന്റിനുവേണ്ടി ചെറുകിട വ്യവസായങ്ങളില്‍നിന്ന്‌ ഉത്‌പന്നങ്ങള്‍ വാങ്ങി വിറ്റഴിക്കുന്ന സ്ഥാപനമാണ്‌ 1955-ല്‍ ആരംഭിച്ച ദേശീയ ചെറുകിടവ്യവസായ കോര്‍പ്പറേഷന്‍. ചെറുകിട-കുടില്‍വ്യവസായങ്ങളുടെ സാങ്കേതികശേഷി മെച്ചപ്പെടുത്തുന്നതിനുവേണ്ടി ജില്ലാടിസ്ഥാനത്തില്‍ വ്യവസായകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഉന്നതഗുണനിലവാരമുള്ളതും ഉറവിടമായ ഭൂപ്രദേശത്തിന്റെ തനതുസവിശേഷതകള്‍ ഉറപ്പുതരികയും ചെയ്യുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ "ഭൂപ്രദേശസൂചകം' (Geographical index) എന്ന നിലയ്‌ക്ക്‌ പേറ്റന്റ്‌ നല്‌കുക വഴി പല കുടില്‍വ്യവസായ ഉത്‌പന്നങ്ങളുടെയും അനധികൃത ഉത്‌പാദനവും വിപണനവും തടയാന്‍ കഴിഞ്ഞിട്ടുണ്ട്‌. അസമിലെ മുഗാ സില്‍ക്ക്‌, ആന്ധ്രയിലെ കൊണ്ടപ്പള്ളി മരപ്പാവകളും, പോച്ചമ്പള്ളി തുണിത്തരങ്ങളും, തമിഴ്‌നാട്ടിലെ കാഞ്ചീപുരം സാരി, മധ്യപ്രദേശിലെ ചന്ദേരിസാരി, ജമ്മുകാശ്‌മീരിലെ പഷ്‌മിന ഷാള്‍, മൈസൂര്‍ അഗര്‍ബത്തി, ബിഹാറിലെ മധുബനി പെയിന്റിങ്ങുകള്‍ തുടങ്ങിയവയും കേരളത്തിന്റെ ബാലരാമപുരം കൈത്തറിസാരി, കാസര്‍കോട്‌ സാരി, കുത്തംപ്പള്ളി സാരി, ചേന്ദമംഗലം കൈത്തറി, കണ്ണൂര്‍ കൈത്തറി ഫര്‍ണീഷീങ്‌സ്‌, ആലപ്പുഴ കയര്‍, പയ്യന്നൂര്‍ പവിത്രം, മധ്യതിരുവിതാംകൂര്‍ ശര്‍ക്കര തുടങ്ങിയവയും ഇപ്രകാരം ഭൂപ്രദേശസൂചകപദവി ലഭിച്ച ഉത്‌പന്നങ്ങളാണ്‌.

വ്യവസായനയത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായത്‌ വ്യവസായവത്‌കരണത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുകയും സാമൂഹ്യസേവനമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ്‌. ഇതിന്റെ ഫലമായി വന്‍കിടവ്യവസായങ്ങളുടെ അനുബന്ധവ്യവസായങ്ങളോ വന്‍കിടവ്യവസായങ്ങളില്‍ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ആവശ്യമായ ഉപഭോക്തൃസാധനങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളോ ആയി ചെറുകിട കുടില്‍വ്യവസായങ്ങള്‍ വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ ഭാരത്‌ ഹെവി ഇലക്‌ട്രിക്കല്‍സ്‌, ഹിന്ദുസ്ഥാന്‍ മെഷീന്‍ടൂള്‍സ്‌, ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‌ട്രീസ്‌, ഹിന്ദുസ്ഥാന്‍ സ്റ്റീല്‍, ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ്‌, ഇന്ത്യന്‍ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ഇന്ത്യന്‍ പെട്രാ കെമിക്കല്‍ കോര്‍പ്പറേഷന്‍, ഭാരത്‌ ഹെവി പ്ലേറ്റ്‌സ്‌ ആന്‍ഡ്‌ വെസെല്‍സ്‌, മൈനിങ്‌ ആന്‍ഡ്‌ അലൈഡ്‌ മെഷിനറി കോര്‍പ്പറേഷന്‍, ഭാരത്‌ ഇലക്‌ട്രാണിക്‌ കോര്‍പ്പറേഷന്‍, പ്രാഗാ ടൂള്‍സ്‌, ഭാരത്‌ എര്‍ത്‌ മൂവേഴ്‌സ്‌, ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ്‌, ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ്‌ തുടങ്ങി മിക്ക പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും അനുബന്ധ ചെറുകിടവ്യവസായങ്ങളുണ്ട്‌.

പ്രധാനപ്പെട്ട ചെറുകിട-കുടില്‍ വ്യവസായങ്ങള്‍.

1. കൈത്തറി വ്യവസായം. കുടില്‍വ്യവസായങ്ങളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനം കൈത്തറിക്കാണ്‌. സാരി, ദോത്തി തുടങ്ങിയ കൈത്തറിവസ്‌ത്രങ്ങള്‍ക്കുള്ള പ്രിയം കൈത്തറിവ്യവസായത്തിന്‌ അനുകൂലമായിരുന്നു. രാജ്യത്തിന്‌ വമ്പിച്ച തോതില്‍ വിദേശനാണയം നേടിക്കൊടുക്കുന്നതില്‍ ഗണ്യമായ പങ്ക്‌ ഈ വ്യവസായം വഹിക്കുന്നു.

2. കയര്‍വ്യവസായം. കയറ്റുമതിയെ ലക്ഷ്യമാക്കി വളര്‍ന്നുവന്ന ഈ വ്യവസായത്തില്‍ കേരളമാണ്‌ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌. കയറുത്‌പന്നങ്ങളില്‍ 90 ശതമാനത്തോളം കേരളത്തിലാണ്‌ നിര്‍മിക്കപ്പെടുന്നത്‌. പച്ചത്തൊണ്ടു ശേഖരിക്കുന്നതുമുതല്‍ ചകിരി പിരിച്ചു കയറാക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യന്ത്രവത്‌കൃതമല്ല. ഈ വ്യവസായത്തിലെ ഉത്‌പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിറ്റഴിക്കുന്നതിനും ഉള്ള ചുമതല "കയര്‍ബോര്‍ഡി'നാണ്‌. കയര്‍വ്യവസായത്തെ ചെറുകിട-കുടില്‍വ്യവസായമെന്ന നിലമാറ്റി യന്ത്രവത്‌കരിച്ചു വന്‍കിട വ്യവസായമാക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്‌.

3. ഗ്രാമവ്യവസായങ്ങള്‍. തേനീച്ചവളര്‍ത്തല്‍; കൂണ്‍ കൃഷി; തുകല്‍ ഊറയ്‌ക്കിടല്‍; എണ്ണയാട്ട്‌; നെല്ലുകുത്ത്‌; മണ്‍പാത്രം; ചക്കര; അച്ചാര്‍; പപ്പടം തുടങ്ങിയ ഭക്ഷ്യോത്‌പന്നങ്ങള്‍, തീപ്പെട്ടി; സോപ്പ്‌ തുടങ്ങിയവയുടെ നിര്‍മാണം എന്നിവ ചെറുകിട-വ്യവസായാടിസ്ഥാനത്തിലാണ്‌ നടത്തപ്പെടുന്നത്‌. ഖാദിഗ്രാമ വ്യവസായ കമ്മിഷന്റെ ശ്രമഫലമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും മെച്ചപ്പെട്ട വേതനം ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്‌.

4. കരകൗശലവേലകള്‍. കളിക്കോപ്പുനിര്‍മാണം; ലോഹപ്പണികള്‍; പനനാര്‌, തടി, വെണ്ണക്കല്ല്‌, ആനക്കൊമ്പ്‌ എന്നിവകൊണ്ടുള്ള കരകൗശലവസ്‌തുക്കളുടെ നിര്‍മാണം മുതലായ ചെറുകിടവ്യവസായങ്ങളുടെ ഉത്‌പന്നങ്ങള്‍ക്ക്‌ ലോകവിപണി തന്നെയുണ്ട്‌. 2003-04-ല്‍ ഇവയുടെ വില്‌പനവഴി 12,765 കോടിരൂപയുടെ വരുമാനം ഉണ്ടായി. കരകൗശലപ്പണിക്കാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുവാനും തൊഴിലാളികള്‍ക്കുവേണ്ട പരിശീലനകേന്ദ്രങ്ങള്‍ തുറക്കുവാനും വിപണനസൗകര്യങ്ങള്‍ ഉണ്ടാക്കുവാനുംവേണ്ടി "അഖിലേന്ത്യാ കരകൗശലബോര്‍ഡി'ന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി പരമ്പരാഗതവ്യവസായങ്ങള്‍ക്കു പുറമേ സങ്കീര്‍ണങ്ങളായ ഉത്‌പാദനപ്രക്രിയകളുള്ള മറ്റു വ്യവസായങ്ങളിലേക്കും ഇന്ത്യ കടന്നിട്ടുണ്ട്‌. യന്ത്രാപകരണങ്ങള്‍, ഡീസല്‍ എന്‍ജിനുകള്‍, മോട്ടോര്‍ വാഹനഘടകങ്ങള്‍, ഇലക്‌ട്രിക്‌-ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, വൈദ്യുതപമ്പുകള്‍, സോപ്പ്‌, വാര്‍ണീഷ്‌, പെയിന്റ്‌, റബ്ബര്‍, പ്ലാസ്റ്റിക്‌, രാസവളങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം ഇതില്‍പ്പെടുന്നു.

കേരളം. കേരള സമ്പദ്‌വ്യവസ്ഥയില്‍ ചെറുകിട-കുടില്‍വ്യവസായങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ട്‌. വന്‍കിട വ്യവസായങ്ങളുടെ കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന കേരളം ചെറുകിട-കുടില്‍ വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം വളരെ മുമ്പിലാണ്‌. പരമ്പരാഗത കുടില്‍വ്യവസായങ്ങള്‍ (കയര്‍, കൈത്തറി, കരകൗശലവിദ്യ) നവീകരിക്കുകയും ഉത്‌പന്നങ്ങള്‍ക്കു ഗുണനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുകവഴി ഈ മേഖല പുരോഗതി ആര്‍ജിച്ചിട്ടുണ്ട്‌. കേരളത്തിലെ കരകൗശലശില്‌പികളുടെ കരവിരുതു പ്രകടമാക്കുന്ന നിരവധി കരകൗശലവിദ്യകളുണ്ട്‌. തടി, ആനക്കൊമ്പ്‌, മുള, ഈറ, കോരപ്പുല്ല്‌, കൈതയോല, വാഴനാര്‌, വെങ്കലം എന്നിവയില്‍നിന്നു നിര്‍മിക്കപ്പെടുന്ന കരകൗശലവസ്‌തുക്കള്‍ക്കു വിദേശവിപണികളില്‍ നല്ല സ്വീകരണം ലഭിക്കുന്നുണ്ട്‌.

കേരളകലാകാരന്മാരുടെ കരവിരുതിന്‌ ഒരു ഉത്തമോദാഹരണമാണ്‌ ആറന്മുളക്കണ്ണാടി. കേരളത്തിലെ ചെറുകിട-കുടില്‍വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരളാഗവണ്‍മെന്റ്‌ പല സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ എംപ്ലോയ്‌മെന്റ്‌ കോര്‍പ്പറേഷന്‍, ഖാദി-ഗ്രാമോദ്യോഗ ബോര്‍ഡ്‌ എന്നിവ ഇതില്‍പ്പെടുന്നു. കൈത്തറി, കരകൗശലവിദ്യ, കയര്‍ എന്നീ വ്യവസായങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി സഹകരണസംഘങ്ങളും കേരളത്തിലുണ്ട്‌. കൈത്തറിരംഗത്തെ പ്രശസ്‌ത സഹകരണസംഘമാണ്‌ കേരളാ സ്റ്റേറ്റ്‌ ഹാന്‍ഡ്‌ലൂം വീവേഴ്‌സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌.

കേരളത്തില്‍, ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള ഗ്രാമീണ സ്‌ത്രീകളെ സംഘടിപ്പിച്ച്‌ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന കുടുംബശ്രീ പദ്ധതിയുടെ ഭാഗമായും ഭക്ഷ്യോത്‌പന്നങ്ങള്‍, സോപ്പ്‌, അലങ്കാരവസ്‌തുക്കള്‍ തുടങ്ങിയ കുടില്‍ വ്യവസായസംരംഭങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍