This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുണ്ണി (1927 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞുണ്ണി (1927 - 2006)

കുഞ്ഞുണ്ണി

ബാലസാഹിത്യകാരന്‍. കുട്ടിക്കവിതകളും കഥകളും എഴുതി പ്രശസ്‌തി നേടി. 1927 മേയ്‌ 10-ന്‌ ചാവക്കാട്ടിനടുത്ത്‌, പള്ളിപ്രം എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ ഞായപ്പള്ളി ഇല്ലത്ത്‌ നീലകണ്‌ഠന്‍ മൂസത്‌, അമ്മ അതിയാരത്തു തേറമ്പില്‍ നാരായണി അമ്മ. അച്ഛനും മുത്തച്ഛനും സംസ്‌കൃതപണ്ഡിതന്മാരും ആയുര്‍വേദവൈദ്യന്മാരും ആയിരുന്നു. തൃപ്രയാര്‍ യു.പി. സ്‌കൂളിലും വലപ്പാട്‌ സെന്റ്‌ സെബാസ്‌റ്റ്യന്‍ ഹൈസ്‌കൂളിലും വിദ്യാഭ്യാസം നടത്തി എസ്‌.എസ്‌.എല്‍ .സി. പാസായി.

രണ്ടാം ലോകയുദ്ധം നടന്നിരുന്ന കാലത്ത്‌ അരി, തുണി മുതലായവയ്‌ക്ക്‌ ഉണ്ടായിരുന്ന കണ്‍ട്രാളിനെ (റേഷനിങ്ങിനെ)പ്പറ്റി അന്ന്‌ ആറാംക്ലാസ്‌ വിദ്യാര്‍ഥിയായിരുന്ന കുഞ്ഞുണ്ണി ഒരു ഓട്ടന്‍തുള്ളല്‍ രചിച്ച്‌ അരങ്ങത്ത്‌ തുള്ളിയവതരിപ്പിച്ചു. അതാണ്‌ ഇദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യരചന.

പാലക്കാട്ട്‌ നിന്ന്‌ അധ്യാപകപരിശീലനം കഴിച്ച്‌ 1949-ല്‍ ചേളാരി ഹൈസ്‌കൂളില്‍ അധ്യാപകനായി. പിന്നീട്‌ രാമനാട്ടുകര ഹൈസ്‌കൂളില്‍ ജോലി നോക്കി. അധ്യാപകനായിരിക്കെത്തന്നെ വിദ്വാന്‍ പരീക്ഷ പാസായി. 1953 മുതല്‍ 82 വരെ കോഴിക്കോട്‌ രാമകൃഷ്‌ണാമിഷന്‍ ഹൈസ്‌കൂളില്‍ സേവനമനുഷ്‌ഠിച്ചു. അധ്യാപകവൃത്തിയില്‍ നിന്ന്‌ വിരമിച്ചശേഷം സാഹിത്യരചനയില്‍ മുഴുകി. കുഞ്ഞുണ്ണി അവിവാഹിതനാണ്‌.

ഫലിതം തുളുമ്പുന്ന കുട്ടിക്കവിതകള്‍, കടങ്കഥകള്‍, വാങ്‌മയരേഖാചിത്രങ്ങള്‍, ആപ്‌തവാക്യതുല്യമായ ഈരടികള്‍, കൊച്ചുകഥകള്‍, നാടകങ്ങള്‍ എന്നിവയുടെ സമാഹാരങ്ങളായ കുഞ്ഞുണ്ണിയുടെ കവിതകള്‍, കുട്ടിക്കവിതകള്‍, നോണ്‍സെന്‍സ്‌ കവിതകള്‍, വിത്തും മുത്തും, പുലിവാല്‌, ഊണുതൊട്ട്‌ ഉറക്കംവരെ, എന്നിലൂടെ, നമ്പൂതിരി ഫലിതങ്ങള്‍, കുഞ്ഞുണ്ണിമാഷും കുട്ട്യോളും, പഴമൊഴിപ്പത്തായം, പാളയില്‍ നിന്ന്‌ പ്ലാസ്റ്റിക്കിലേക്ക്‌ തുടങ്ങിയ മുപ്പതോളം കൃതികള്‍ കുഞ്ഞുണ്ണി രചിച്ചിട്ടുണ്ട്‌. ഇവയ്‌ക്കു പുറമേ ഇദ്ദേഹം ഓണപ്പാട്ടുകള്‍, 200 കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍ (2,400 എണ്ണം), കുട്ടികളുടെ നിഘണ്ടു എന്നിവ സമ്പാദനം ചെയ്‌തിട്ടുമുണ്ട്‌. കൂടാതെ ശ്രീരാമകൃഷ്‌ണപരമഹംസരുടെ അമൃതകഥകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

അക്ഷരത്തെറ്റ്‌ എന്ന കൃതിക്ക്‌ കേരളസാഹിത്യ അവാര്‍ഡ്‌ ലഭ്യമായി.

നാടന്‍പാട്ട്‌, പഴഞ്ചൊല്ല്‌, കടങ്കഥ എന്നീ രൂപങ്ങളുമായി ഗാഢബന്ധമുള്ളതാണ്‌ കുഞ്ഞുണ്ണിക്കവിത. നാടന്‍പാട്ടിന്റെ വാച്യതലത്തിലുള്ള അസംബന്ധസ്വഭാവവും പഴഞ്ചൊല്ലിന്റെ പരുഷമായ സൂക്തസ്വഭാവവും കടങ്കഥയുടെ നിഷ്‌കളങ്കമായ ഗുപ്‌തവിസ്‌മയവും കുഞ്ഞുണ്ണിക്കവിതയെ ആഴത്തില്‍ സ്വാധീനിക്കുന്ന ശക്തികളാണ്‌. പക്ഷേ നാടന്‍പാട്ടുകളെയും കടങ്കഥകളെയും അനുകരിക്കുകയല്ല ഇദ്ദേഹം ചെയ്യുന്നത്‌. അവയെ സ്വാംശീകരിച്ച്‌ മറ്റൊരു യാഥാര്‍ഥ്യമാക്കി മാറ്റുന്നു. ഇദ്ദേഹത്തിന്റെ കുട്ടിക്കവിതകള്‍ തന്റെ ആന്തരികലോകത്തിന്റെ വാതിലുകളാണ്‌. സ്വയം കണ്ടെത്തിയ ഒരു കവിയെ അവിടെ കാണാം. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്‌ (1987), ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്‌, ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച ബാലസാഹിത്യകാരനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം (1999) എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. 2006 മാര്‍ച്ച്‌ 26-ന്‌ കുഞ്ഞുണ്ണിമാഷ്‌ അന്തരിച്ചു.

(എസ്‌. ഗോപാലകൃഷ്‌ണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍