This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിരാമന്‍ നായനാർ, വേങ്ങയിൽ(1861 - 1914)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞിരാമന്‍ നായനാര്‍, വേങ്ങയില്‍ (1861 - 1914)

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍

പ്രസിദ്ധ വിമര്‍ശകനും നര്‍മോപന്യാസകാരനും. ചിറയ്‌ക്കല്‍ താലൂക്കില്‍ കുറ്റൂരംശത്തിലെ വേങ്ങയില്‍ തറവാട്ടില്‍ 1861-ല്‍ ജനിച്ചു. പെരിഞ്ചെല്ലൂര്‍ പുളിയപടപ്പ്‌ ഹരിദാസന്‍ സോമയാജി ആണ്‌ പിതാവ്‌. കുഞ്ഞാക്കം അമ്മയാണ്‌ മാതാവ്‌. തളിപ്പറമ്പ്‌ സ്‌കൂളില്‍ പഠിച്ചു. പിന്നീട്‌ കോഴിക്കോട്ടു കോളജില്‍ ഉപരിവിദ്യാഭ്യാസം നടത്തി. അനന്തരം മലബാര്‍ കളക്‌ടറായിരുന്ന ലോഗന്റെ ഉപദേശമനുസരിച്ച്‌ സൈദാപ്പേട്ട കാര്‍ഷിക കോളജില്‍ ചേര്‍ന്നു. 1907-ല്‍ മലബാര്‍ ഡിസ്റ്റ്രിക്‌റ്റ്‌ ബോര്‍ഡ്‌ അംഗമായി. ജോര്‍ജ്‌ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ നായനാര്‍ക്ക്‌ കീര്‍ത്തിമുദ്ര സമ്മാനിച്ചു. 1912-ല്‍ ജന്മികളുടെ പ്രതിനിധിയായി മദ്രാസ്‌ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1914 ന. 14-ന്‌ നിയമസഭായോഗത്തില്‍ പ്രസംഗം നടത്തിക്കഴിഞ്ഞ ഉടനെ ഹൃദയസ്‌തംഭനംമൂലം നിര്യാതനായി.

ഉന്നതമായ ഔദ്യോഗികപദവികള്‍ അലങ്കരിച്ചിരുന്നതുകൊണ്ടല്ല നായനാര്‍ സ്‌മരണീയനായത്‌; സ്‌തുത്യര്‍ഹമായ സാഹിത്യപ്രവര്‍ത്തനം കൊണ്ടാണ്‌. നിര്‍ഭയനായ ഒരു സാമൂഹിക വിമര്‍ശകന്‍ എന്ന നിലയില്‍ ഇദ്ദേഹം രചിച്ച ലേഖനങ്ങള്‍ വിലപ്പെട്ടതാണ്‌. 1879-ല്‍ തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ച "കേരളപത്രിക'യിലൂടെയാണ്‌ നായനാര്‍ സാഹിത്യരംഗത്തേക്കു കടന്നുവന്നത്‌. "കേസരി' എന്ന തൂലികാനാമത്തില്‍ ഇദ്ദേഹം ഒട്ടേറെ ലേഖനങ്ങള്‍ എഴുതി; അങ്ങനെ "കേസരി' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്‌തു. ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനെതിരായി കേസരി ശക്തമായ ആക്രമണം നടത്തി. നര്‍മരസപ്രധാനവും അതേസമയം നിശിതവുമായ ഒരു ശൈലി ഇദ്ദേഹത്തിനു സ്വായത്തമായിരുന്നു. ""വളരെ ലളിതവും കോമളവുമായിരുന്നു നായനാരുടെ ശൈലി. എന്നാല്‍ വാഗ്‌വജ്രത്തിന്റെ ശക്തി അനുവാചകരുടെ ഹൃദയത്തില്‍ തുളച്ചുകേറി മറുപുറം പായുന്നതായിരുന്നു എന്ന്‌ ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. "ദേശാഭിമാനി', "വജ്രബാഹു', "വജ്രസൂചി' എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇദ്ദേഹത്തിന്റെ പല ലേഖനങ്ങളും നഷ്‌ടപ്പെട്ടുപോയി. ഇരുപത്തിയഞ്ചു ലേഖനങ്ങള്‍ മാത്രം കേസരി എന്ന പേരില്‍ സമാഹൃതമായിട്ടുണ്ട്‌. കേരളപത്രികയില്‍ ലേഖകനായി രംഗത്തുവന്ന നായനാര്‍ പിന്നീട്‌ കേരളസഞ്ചാരി, വിദ്യാവിനോദിനി എന്നീ പത്രങ്ങളുടെ അധിപരായി സേവനം അനുഷ്‌ഠിക്കുകയുണ്ടായി.

മലയാളഭാഷയില്‍ നര്‍മോപന്യാസത്തിന്റെ ഉപജ്ഞാതാവായ കുഞ്ഞിരാമന്‍ നായനാര്‍ ചെറുകഥാപ്രസ്ഥാനത്തിന്റെയും അഗ്രഗാമിയായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍