This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീർത്തനശ്ലോകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീര്‍ത്തനശ്ലോകങ്ങള്‍

1. ഭഗവത്സങ്കീര്‍ത്തനത്തിനുവേണ്ടി രചിക്കപ്പെടുന്ന പദ്യങ്ങള്‍. ഹിന്ദുക്കള്‍ ഈശ്വരസാക്ഷാത്‌കാരത്തിന്‌ മൂന്നു മാര്‍ഗങ്ങളുണ്ടെന്നു കരുതുന്നു. കര്‍മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിവയാണവ. ശ്രവണം, കീര്‍ത്തനം, സ്‌മരണ, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നീ ഭക്തിയുടെ ഒന്‍പതു പടികളില്‍ രണ്ടാമത്തേതാണ്‌ കീര്‍ത്തനം. കീര്‍ത്തനം ഈശ്വരന്റെ മഹിമകളുടെ സ്‌തുതിയാണ്‌. നാരദന്‍, തുംബുരു തുടങ്ങിയ മഹര്‍ഷിമാര്‍ ഈശ്വരനാമസങ്കീര്‍ത്തനത്തില്‍ ആത്മനിര്‍വൃതി കണ്ടെത്തിയവരാണ്‌. കീര്‍ത്തനങ്ങള്‍ ആലപിച്ച്‌ ഈശ്വരസാക്ഷാത്‌കാരം നേടാന്‍ ശ്രമിക്കുന്ന ഭക്തന്മാര്‍ ഇന്നും സുലഭമാണ്‌. ഇസ്‌ലാംമതത്തിലും ക്രിസ്‌തുമതത്തിലും കീര്‍ത്തനഗാനങ്ങള്‍ കാണുന്നുണ്ട്‌. സംസ്‌കൃതം മുതലായ എല്ലാ ഭാഷകളിലും കീര്‍ത്തനശ്ലോകങ്ങളുണ്ട്‌. "ശ്ലോകം' എന്ന ശബ്‌ദം "ഗാനം' എന്ന അര്‍ഥത്തിലാണ്‌ ഇവിടെ പ്രയോഗിച്ചുകാണുന്നത്‌. സംസ്‌കൃതത്തിലെ "ചതുഷ്‌പദി' (നാലുപാദമുള്ളത്‌) എന്ന അര്‍ഥത്തിലല്ല. വേദേതിഹാസപുരാണാദികളെല്ലാം കീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌. ശ്രീശങ്കരാചാര്യരുടേതായി നിരവധി സ്‌തോത്രങ്ങള്‍ ഇന്നു പ്രചാരത്തിലിരിക്കുന്നു. "ശിവാനന്ദലഹരി', "സൗന്ദര്യലഹരി', "ശിവാപരാധക്ഷമാപണ സ്‌തോത്രം', "ലക്ഷ്‌മീനൃസിംഹസ്‌തോത്രം' എന്നിങ്ങനെ നിരവധി സ്‌തോത്രങ്ങള്‍ ഭക്തന്മാരുടെ മധുരഗാനാലാപത്തിലൂടെ സാമാന്യജനങ്ങള്‍ക്ക്‌ ശ്രവണാനന്ദവും അതുവഴി ആത്മവിസ്‌മൃതിയിലൂടെ ആത്മനിര്‍വൃതിയും അരുളുന്നു. കീര്‍ത്തനങ്ങള്‍ ചിത്രദ്രവീകരണക്ഷമങ്ങളാകയാല്‍ സ്വാത്മാനന്ദാനുഭൂതിരൂപമായ ഈശ്വരസാക്ഷാത്‌കാരത്തിനുള്ള ലളിതമായ ഉപായമായി ഗണിക്കപ്പെടുന്നു. "ക്ഷന്തവ്യോമേങ്കപരാധഃ ശിവശിവ ഭോഃ ശ്രീമഹാദേവശംഭോ' (ശിവാപരാധക്ഷമാപണസ്‌തോത്രം) "ലക്ഷ്‌മീനൃസിംഹമമദേഹി കരാവലംബം' (ലക്ഷ്‌മീനൃസിംഹസ്‌തോത്രം) എന്നിങ്ങനെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ പൊന്തിവരുന്ന കീര്‍ത്തനങ്ങള്‍ എല്ലാവരുടെയും ഹൃദയം കവരുവാനും ആനന്ദനിര്‍ഭരമാക്കുവാനും പര്യാപ്‌തമാണ്‌.

2. കേരളത്തില്‍ പ്രചാരത്തിലുള്ള ഭക്തിമയങ്ങളായ ഗാനങ്ങളുടെ ഒരു സമാഹാരം. പ്രാതഃസന്ധ്യയിലും സായംസന്ധ്യയിലും ഭക്തജനങ്ങള്‍ ആലപിക്കാറുള്ള പ്രാര്‍ഥനാഗാനങ്ങളാണ്‌ ഇതിലുള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ആകെ മുപ്പത്തിരണ്ടു കീര്‍ത്തനങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രസ്‌തുത കീര്‍ത്തനങ്ങളുടെ പട്ടിക താഴെച്ചേര്‍ക്കുന്നു.

1. ഗണപതിവന്ദനം, 2. സരസ്വതീവന്ദനം, 3. ഗുരുവന്ദനം, 4. പാര്‍വതീവന്ദനം, 5. ഭദ്രകാളീസ്‌തവം, 6. ശിവസ്‌തവം, 7. വിഷ്‌ണുസ്‌തവം, 8. ശിവസ്‌തവം-കക, 9. വിഷ്‌ണുസ്‌തവം-കക, 10. ശാസ്‌ത്യവന്ദനം-കക, 11. ഗണപതിവന്ദനം-കക, 12. പാര്‍വതീവന്ദനം-കക, 13. മഹാലക്ഷ്‌മീസ്‌തവം, 14. ശിവസ്‌തവം-കകക, 15. ശിവകീര്‍ത്തനം, 16. പാര്‍വതീകീര്‍ത്തനം, 17. നാരായണസ്‌തവം, 18. ശ്രീരാമസ്‌തവം, 19. ഉണ്ണിക്കൃഷ്‌ണസ്‌തവം, 20. ദശാവതാരസ്‌തവം, 21. ശ്രീകൃഷ്‌ണസ്‌തവം, 22. ശിവകീര്‍ത്തനം, 23. ശ്രീകൃഷ്‌ണസ്‌തവം-കക, 24. കുചേലവൃത്തം, 25. ശ്രീകൃഷ്‌ണചരിതകീര്‍ത്തനം, 26. ബാലകൃഷ്‌ണസ്‌തവം, 27. നാരായണസ്‌തവം, 28. ശ്രീകൃഷ്‌ണസ്‌തവം-കകക, 29. ദശാവതാരസ്‌തവം, 30. ഗണപതീസ്‌തവം, 31. ആദിത്യസ്‌തവം, 32. ശിവസ്‌തവം-IV.

സംസ്‌കൃതവൃത്തങ്ങളില്‍ രചിക്കപ്പെടുന്ന നാലുവരികളുള്ള പദ്യമാണ്‌ ശ്ലോകം. ഒട്ടുമുക്കാലും ശ്ലോകരൂപത്തിലുള്ള സ്‌തുതികളും സങ്കീര്‍ത്തനങ്ങളുമാകയാല്‍ കീര്‍ത്തനശ്ലോകങ്ങള്‍ എന്ന്‌ ഈ കൃതിക്ക്‌ പേരുകിട്ടി. ദ്രാവിഡവൃത്തത്തിലുള്ള ഈരടികളും ഇടയ്‌ക്കിടയ്‌ക്ക്‌ കാണാനുണ്ട്‌. "നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ ഞാന്‍' തുടങ്ങിയ വരികള്‍ ഉദാഹരണം. ഇതിലെ സംസ്‌കൃതവൃത്തത്തിലുള്ള ചില ശ്ലോകങ്ങള്‍ ഈരടികള്‍പോലെ ചൊല്ലാവുന്നതാണെന്നൊരു പ്രത്യേകതയും ചൂണ്ടിക്കാട്ടാനുണ്ട്‌.

""കണ്ണാ കാര്‍മുകില്‍ വര്‍ണാ കടല്‍ വര്‍ണാ
കര്‍ണപീയൂഷസത്‌ക്കഥാഗാനങ്ങള്‍
വര്‍ണിച്ചീടുവാന്‍ തോന്നേണമെപ്പോഴും
ഉണ്ണിക്കൃഷ്‌ണാ മുകുന്ദാ ഹരേ ജയ''
 

തുടങ്ങിയ ഭാഗങ്ങള്‍ ഉദാഹരണമായെടുക്കാവുന്നതാണ്‌. കീര്‍ത്തനശ്ലോകങ്ങളിലെ ശ്ലോകങ്ങള്‍ ഇരുപത്തിനാലുവൃത്തത്തിലെ ശ്ലോകങ്ങള്‍പോലെ ചടുലവും ചലനാത്മകവുമായ രീതിയില്‍ എഴുതപ്പെട്ടവയാണ്‌. സ്‌തവം അഥവാ സ്‌തുതി കേവലപ്രാര്‍ഥനകളാണ്‌. കീര്‍ത്തനമാകട്ടെ ഭഗവന്മാഹാത്മ്യത്തെ കീര്‍ത്തിക്കലാണ്‌. "ജയജയ' എന്നും മറ്റും അവസാനിക്കുന്ന കീര്‍ത്തനങ്ങളാണിതില്‍ കൂടുതലായുള്ളത്‌. അക്കാരണത്താല്‍ കീര്‍ത്തനങ്ങള്‍ എന്നു പൊതുവേ വിളിക്കപ്പെട്ടതാണെന്നു തോന്നുന്നു. കീര്‍ത്തനശ്ലോകങ്ങളിലെ ആദ്യത്തെ ഇനം ഗണപതിസ്‌തവമാണ്‌. ആ സ്‌തവത്തിലെ ആദ്യശ്ലോകം ഇവിടെ ഉദ്ധരിക്കുന്നു.

""ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്‌നങ്ങള്‍ തീര്‍ത്തുവിളയാടുക സര്‍വകാലം
സര്‍വാര്‍ഥകാരിണി സരസ്വതിദേവി വന്നെന്‍
നാവില്‍ ക്കളിക്ക കുമുദേഷു നിലാവുപോലെ''
 

ഇതിലെ ഉത്തരാര്‍ധം സരസ്വതീസ്‌തുതിയാണ്‌. എന്നാല്‍ തുടര്‍ന്നുള്ള പതിനാറു വരികള്‍ ഗണപതിയെ ഉദ്ദേശിച്ചുള്ളവതന്നെ. പിന്നീട്‌ രണ്ടു സ്ഥലത്തുകൂടി ഗണപതിസ്‌തുതിയുണ്ട്‌. ഈ സമാഹാരഗ്രന്ഥത്തില്‍ വിഷ്‌ണുസ്‌തുതിക്കാണ്‌ കൂടുതല്‍ സ്ഥാനം കൊടുത്തിരിക്കുന്നത്‌. മഹാവിഷ്‌ണുവിനെയും മഹാവിഷ്‌ണുവിന്റെ അവതാരങ്ങളെയും വന്ദിക്കയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന പതിനാലു സ്‌തവങ്ങള്‍ ഇതില്‍ കാണാം. അടുത്ത സ്ഥാനം ശിവനാണ്‌ നല്‌കിയിരിക്കുന്നത്‌. വിവിധ ഭാഗങ്ങളിലായി ഏഴു ശിവസ്‌തുതികള്‍ ഇതിലുണ്ട്‌. സരസ്വതി, ഭദ്രകാളി, ശാസ്‌താവ്‌, മഹാലക്ഷ്‌മി, ആദിത്യന്‍ എന്നീ ദേവീദേവന്മാരെ പ്രകീര്‍ത്തിക്കുന്ന ഓരോ സ്‌തവവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശ്ലോകസംഖ്യ ഇരുന്നൂറില്‍ കവിയും. പല കവികള്‍ പലപ്പോഴായി രചിച്ച സ്‌തുതിഗീതങ്ങള്‍ പലയിടത്തുനിന്നും എടുത്തുചേര്‍ത്ത്‌ സമാഹരിച്ചതാകയാല്‍ ഇതിലെ ശ്ലോകങ്ങള്‍ക്ക്‌ ഐകരൂപ്യമില്ല. ചില ശ്ലോകങ്ങളില്‍ വൃത്തഭംഗവും ശൈലീഭംഗവും വന്നുപോയിട്ടുണ്ട്‌. തെറ്റായ വാക്കുകള്‍ ഉപയോഗിച്ചുള്ള സന്ദര്‍ഭങ്ങളും ദുര്‍ലഭമല്ല. വൃത്തഭംഗത്തിനൊരുദാഹരണം നോക്കുക.

""വൃന്ദാവനത്തില്‍  മരുവീടിന വാസുദേവ
നിന്നോടെനിക്കു ചെറുതായൊരു ചോദ്യമുണ്ട്‌
ദധിയുറിതൊടുവാനും നീളമില്ലാത്ത നീപോയ്‌
ത്രിഭുവനമടിയളന്നെങ്ങനെ വാസുദേവാ?''	
 

ഇവിടെ ആദ്യത്തെ രണ്ടുവരിയില്‍ വൃത്തം വസന്തതിലകം, മൂന്നാം വരിയില്‍ മാലിനി. നാലാംവരിയില്‍ ഒരു വൃത്തവുമില്ല. ഭക്തിപാരവശ്യത്തില്‍ വൃത്തനിയമങ്ങള്‍ വിസ്‌മൃതമായിപ്പോയതാകാം. "പൂമാതിന്നും ഭുവിക്കും ഭുജഗപതി തനിക്കും വിഹംഗാധിപന്നും' എന്നു തുടങ്ങുന്ന ശിവസ്‌തുതിയില്‍ "ഭുവിക്കും' എന്നത്‌ തെറ്റായ പ്രയോഗമാണ്‌. "മഹിക്കും' എന്നോ "ധരയ്‌ക്കും' എന്നോ മാറ്റിയാലേ ശരിയാവൂ. പാണ്ഡിത്യം കുറഞ്ഞ ഭക്തന്മാരുടെ കവിതകളും കീര്‍ത്തനശ്ലോകങ്ങളിലുണ്ടെന്ന്‌ ഈ ഉദ്ധരണികള്‍കൊണ്ട്‌ വ്യക്തമാണ്‌.

കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ഭക്തകവികളാണ്‌ കീര്‍ത്തനശ്ലോകങ്ങളുടെ രചയിതാക്കള്‍. വിവിധ ക്ഷേത്രങ്ങളില്‍ പ്രതിഷ്‌ഠിതരായ ദേവീദേവന്മാരുടെ പേരുകള്‍ സ്‌തുതികളില്‍ കാണുന്നതാണ്‌ ഈ ഊഹത്തിന്‌ ആധാരം. ഉദാഹരണത്തിന്‌ ചില സ്‌തുതിഭാഗങ്ങള്‍ ഉദ്ധരിക്കുന്നു.

"തിരുവട്ടാറു വൈകുണ്‌ഠതുല്യം'
"നെയ്യാറ്റുംകര നീലകണ്‌ഠ'
"ചെങ്ങന്നൂര്‍ വാണ ഗൗരീരമണനു'
"പള്ളിപ്പുറത്തു വിലസും പരദേവതേ'
"ചൊല്‍ ക്കൊള്ളുന്നേറ്റുമാന്നൂരധിപതി'
"വരേണം തിരുവുടലരികേ കൂടല്‍ മാണിക്യമേ മേ'
"തിരുമാന്ധാംകുന്നില്‍  മേവും ശിവേ'
"തളിപ്പറമ്പമ്പിന തമ്പുരാനേ'.
 

ഇങ്ങനെ തിരുവട്ടാര്‍ മുതല്‍ തളിപ്പറമ്പുവരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനശ്ലോകങ്ങള്‍ കേരളത്തിലെ ഭക്തജനങ്ങള്‍ക്ക്‌ നാവിലും കാതിലും മധുരം പകരുന്ന ഒരു വിശിഷ്‌ടവിഭവമായിത്തീര്‍ന്നത്‌ സ്വാഭാവികം മാത്രമാണ്‌.

(ഡോ. മാവേലിക്കര അച്യുതന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍