This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീന്‍, എഡ്‌മണ്‍ഡ്‌ (1787 - 1833)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീന്‍, എഡ്‌മണ്‍ഡ്‌ (1787 - 1833)

Kean, Edmund

എഡ്‌മണ്‍ഡ്‌ കീന്‍

ഇംഗ്ലീഷ്‌ നാടകനടന്‍. ഇദ്ദേഹം 1787 നവംബറില്‍ ലണ്ടനില്‍ ജനിച്ചു. നാടകനടിയായിരുന്ന ആനി കാരേയ്‌ക്കു ലണ്ടനിലെ ഡ്രൂറി ലേന്‍ തിയെറ്ററിനു സമീപത്തുനിന്ന്‌ ലഭിച്ച അനാഥശിശുവാണ്‌ എഡ്‌മണ്‍ഡ്‌ എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. വളര്‍ത്തമ്മയുടെ ശിക്ഷണത്തില്‍ നാടകാഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച എഡ്‌മണ്‍ഡിനു നാലാമത്തെ വയസ്സില്‍ ത്തന്നെ അഭിനയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. ഷീന്‍ ജി. നാവെറെയുടെ "സൈമണ്‍' എന്ന ബാലെയില്‍ ക്യുപ്പിഡായി അരങ്ങേറിയ എഡ്‌മണ്‍ഡ്‌ പിന്നീട്‌ പല നാടകങ്ങളിലും ബാലനടനായി അഭിനയിച്ചു. അമ്മാവനായ മോസസ്‌ കീനും എഡ്‌മണ്‍ഡിനു വേണ്ടത്ര പ്രാത്സാഹനം നല്‌കിയിരുന്നു.

നാടകാഭിനയത്തോടൊപ്പം ഇദ്ദേഹം സര്‍ക്കസ്‌ കമ്പനികളിലും പണിയെടുത്തുവന്നു. റിച്ചേഡ്‌സണ്‍സ്‌റ്റ്രാളിങ്‌ കമ്പനി, സാന്‍ഡേഴ്‌സ്‌ സര്‍ക്കസ്‌ കമ്പനി എന്നിവയില്‍ ഗായകനായും മറ്റും സേവനമനുഷ്‌ഠിക്കുന്നതിനിടയില്‍ ഇദ്ദേഹം സംഗീതം, നൃത്തം, വാള്‍പ്പയറ്റ്‌ എന്നിവയില്‍ പ്രാഗല്‌ഭ്യം നേടി.

1808-ല്‍ ഇദ്ദേഹം പ്രസിദ്ധ നാടകനടിയായ മേരി ചേംബേഴ്‌സിനെ വിവാഹം കഴിച്ചു. ഡ്രൂറി ലേന്‍ തിയെറ്റര്‍ 1815-ല്‍ അവതരിപ്പിച്ച മര്‍ച്ചന്റ്‌ ഒഫ്‌ വെനീസ്‌ എന്ന നാടകത്തില്‍ ഷൈലക്കിന്റെ ഭാഗം വിജയകരമായി അഭിനയിച്ചതിനെത്തുടര്‍ന്ന്‌ എഡ്‌മണ്‍ഡ്‌ ശ്രദ്ധേയനായി. 1817-ല്‍ അന്നത്തെ പ്രസിദ്ധ ദുരന്തനാടക നടനായിരുന്ന ജോണ്‍ പി. കെംബിള്‍ നാടകരംഗത്തുനിന്നു വിരമിച്ചതോടെ എഡ്‌മണ്‍ഡിന്‌ ആ സ്ഥാനം ലഭിച്ചു. റിച്ചാര്‍ഡ്‌ കകക, ഹാംലെറ്റ്‌, ഒഥെല്ലോ, ഇയാഗോ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിച്ച്‌ എഡ്‌മണ്‍ഡ്‌ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ദുരന്തനാടക നടനായി അംഗീകാരം ലഭിച്ച എഡ്‌മണ്‍ഡിന്റെ നാടകാഭിനയശൈലിയെ വില്യം ഹാസ്‌ലിറ്റ്‌, ചാള്‍സ്‌ ലാംബ്‌, സാമുവല്‍ കോളറിഡ്‌ജ്‌ എന്നിവര്‍ വാനോളം പുകഴ്‌ത്തിയിട്ടുണ്ട്‌. ഫിലിപ്പ്‌ മാസിംഗെറുടെ "എ ന്യൂ വേ റ്റു പേ ഓള്‍ഡ്‌ ഡെറ്റ്‌സ്‌' എന്ന നാടകത്തില്‍ സര്‍ ഗൈല്‍ ഡ്‌ ഓവെര്‍റീച്ചിന്റെ ഭാഗം അവതരിപ്പിക്കുന്നതില്‍ എഡ്‌മണ്‍ഡ്‌ വളരെയേറെ വിജയിച്ചു. ഷെയ്‌ക്‌സ്‌പിയര്‍ നാടകങ്ങളിലെ ദുരന്തകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ എഡ്‌മണ്‍ഡിനെ അതിശയിക്കുവാന്‍ അക്കാലത്ത്‌ ആരുംതന്നെ ഉണ്ടായിരുന്നില്ല.

1820-ല്‍ യു.എസ്സില്‍ എത്തിയ എഡ്‌മണ്‍ഡ്‌ അഞ്ചുവര്‍ഷത്തോളം അമേരിക്കന്‍ നാടകാസ്വാദകരുടെ സവിശേഷശ്രദ്ധയാകര്‍ഷിച്ചു. ഒരു വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന്‌ എഡ്‌മണ്‍ഡിന്‌ യു.എസ്സിലും ഇംഗ്ലണ്ടിലും ആദ്യകാലങ്ങളിലുണ്ടായിരുന്ന അംഗീകാരവും ജനപിന്തുണയും നഷ്‌ടപ്പെട്ടു.

1833 മാര്‍ച്ചില്‍ തന്റെ പുത്രനായ ചാള്‍സിനോടൊപ്പം ഒഥല്ലോ നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഇദ്ദേഹം രോഗബാധിതനാകുകയും 1833 മേയ്‌ 15-നു സറേയില്‍ വച്ച്‌ അന്തരിക്കുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍