This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിഴക്കിന്റെ കാതോലിക്കോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിഴക്കിന്റെ കാതോലിക്കോസ്‌

Catholicos of the East

ക്രസ്‌തവസഭയിലെ ഒരു സ്ഥാനം (സഭാതലവന്‍). അര്‍മേനിയന്‍, ജോര്‍ജിയന്‍, പേര്‍ഷ്യന്‍ എന്നീ സഭകളുടെ അധ്യക്ഷന്മാര്‍ ആദ്യകാലത്തു പേരിനോട്‌ "കാതോലിക്കാ' എന്നു ചേര്‍ത്തിരുന്നു. കാലം കുറേക്കഴിഞ്ഞപ്പോള്‍ "പാത്രിയര്‍ക്കീസ്‌' (പൊതുപിതാവ്‌) എന്ന സംജ്ഞകൂടി ചേര്‍ക്കാന്‍ തുടങ്ങി. പാത്രിയര്‍ക്കീസില്‍ നിന്ന്‌ അല്‌പം താഴ്‌ന്ന പടിയിലായിരുന്നു കാതോലിക്കോസിന്റെ സ്ഥാനമെങ്കിലും പില്‌ക്കാലത്ത്‌ രണ്ടും ഒരേ അര്‍ഥത്തില്‍ പ്രയോഗിച്ചുതുടങ്ങി. ക്രസ്‌തവസഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ റോമന്‍സാമ്രാജ്യത്തിനു കിഴക്കുള്ള പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ വളര്‍ന്നു വികസിച്ച ക്രസ്‌തവസഭ, പേര്‍ഷ്യന്‍സഭ എന്ന പേരിലറിയപ്പെട്ടിരുന്നു. റോമന്‍ സാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവും തമ്മിലുള്ള ശക്തിമത്സരങ്ങളുടെ ഫലമായി പേര്‍ഷ്യയില്‍ നിന്ന്‌ അന്ത്യോഖ്യയിലേക്കും മറ്റുമുള്ള യാത്ര സുഗമമല്ലാതായി. പ്രസ്‌തുത സാഹചര്യത്തില്‍ പേര്‍ഷ്യയില്‍ ത്തന്നെ സഭാധ്യക്ഷന്മാരെ വാഴിക്കാന്‍ തുടങ്ങി. അതിനുശേഷം പേര്‍ഷ്യന്‍ സഭാധ്യക്ഷന്മാര്‍ "വലിയ മെത്രാപ്പൊലീത്താ' എന്ന്‌ അറിയപ്പെടാനും "കാതോലിക്കോസ്‌', "കാതോലിക്കോസ്‌ പാത്രിയര്‍ക്കീസ്‌' എന്നു തുടങ്ങിയ സംജ്ഞകള്‍ അവരുടെ പേരിനോടു കൂട്ടിച്ചേര്‍ക്കാനും തുടങ്ങി. "കാതോലിക്കോസ്‌' എന്ന്‌ ആദ്യമായി ഉപയോഗിച്ചത്‌ മാര്‍ ആബാ (540-552) എന്ന സഭാധ്യക്ഷനാണ്‌. പില്‌ക്കാലങ്ങളില്‍ പേര്‍ഷ്യയിലെ ഈ ക്രസ്‌തവസഭ നെസ്‌തോറിയന്‍ സഭ എന്നറിയപ്പെട്ടു. പേര്‍ഷ്യന്‍ ക്രസ്‌തവരില്‍ ഒരു വിഭാഗമായ യാക്കോബായക്കാരുടെ ആത്മീയ കാര്യങ്ങള്‍ക്കായി ആഹൂദെമ്മെ (559-577) എന്നയാള്‍ നിയമിതനായി. 628-നോടുകൂടി പേര്‍ഷ്യന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ പേര്‍ഷ്യയിലെ ഒന്നാമത്തെ "മഫ്രിയാനാ'യി(മെത്രാന്മാരെ വാഴിക്കാന്‍ അധികാരമുള്ള സഭാധ്യക്ഷന്‍) മാര്‍ മാരൂഥാ നിയമിതനായി. ഈ മാരൂഥായുടെ പിന്‍ഗാമികള്‍ "മഫ്രിയാന്‍' എന്ന സംജ്ഞയാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതിന്റെ പിന്തുടര്‍ച്ചയാണ്‌ "കിഴക്കിന്റെ കാതോലിക്കോസ്‌' എന്ന്‌ പില്‌ക്കാലത്ത്‌ അറിയപ്പെടുന്ന അധ്യക്ഷസ്ഥാനം.

കേരളത്തില്‍ 1912-ല്‍ യാക്കോബായക്കാരുടെയിടയില്‍ പുനരുദ്ധരിക്കപ്പെട്ടത്‌ പേര്‍ഷ്യയിലെ ഈ മഫ്രിയാനേറ്റാണ്‌. മാര്‍ അബ്‌ദല്‍ മിശിഹാ (1915) എന്ന പാത്രിയര്‍ക്കീസാണ്‌ ഇപ്രകാരം ഇതു സ്ഥാപിച്ചത്‌. പാത്രിയര്‍ക്കേറ്റിന്റെ അധികാരത്തിനു പുറത്തുള്ള പൗരസ്‌ത്യദേശങ്ങളിലെല്ലാം അധികാരമുള്ളയാള്‍ എന്ന അര്‍ഥത്തിലുള്ളതാണ്‌ കിഴക്കിന്റെ കാതോലിക്കോസ്‌ എന്ന സംജ്ഞ. ബസേലിയോസ്‌ പൗലോസ്‌ ക (ഭ.കാ. 1912-13) മരിച്ചപ്പോള്‍ വേറൊരാളെ കാതോലിക്കായായി വാഴിച്ചില്ല. പിന്നെ 1925-ല്‍ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ I (1870-1928) കേരളത്തിലെ രണ്ടാമത്തെ കാതോലിക്കോസ്‌ ആയി. ബസേലിയോസ്‌ ഗീവര്‍ഗീസ്‌ II (ഭ. കാ. 1929-64), ബസേലിയോസ്‌ ഔഗന്‍ I (ഭ. കാ. 1964-75), ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ്‌ കക (ഭ.കാ. 1991-2006), ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ I (ഭ.കാ. 2005-2010), ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ II (ഭ.കാ. 2010- ) എന്നിവര്‍ "പൗരസ്‌ത്യ കാതോലിക്കോസ്‌'മാരായി ഭരണം നടത്തി. അന്ത്യോക്യ പാത്രിയര്‍ക്കീസ്‌, ബസേലിയോസ്‌ പൗലോസ്‌ II എന്ന പേരില്‍ 1975 സെപ്‌. 7-ന്‌ മറ്റൊരു കാതോലിക്കോസിനെ വാഴിച്ചു. കേരളത്തിലെ യാക്കോബായക്കാരുടെ ഇടയില്‍ ഇന്ന്‌ "പൗരസ്‌ത്യ കാതോലിക്കോസ്‌' എന്ന പേരില്‍ രണ്ടു കാതോലിക്കോസുമാരുണ്ട്‌. ഒരു കാതോലിക്കോസ്‌ കോട്ടയത്തും (ദേവലോകം) മറ്റേ കാതോലിക്കോസ്‌ മൂവാറ്റുപുഴയിലും ആണ്‌.

മാര്‍ത്തോമാശ്ലീഹാ സ്ഥാപിച്ചതും പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയില്‍ പ്പെട്ടതും ആണ്‌ മലങ്കരസഭ. റോമന്‍ കത്തോലിക്കാസഭയുമായി മലങ്കരസഭയ്‌ക്ക്‌ എ.ഡി. 1599 മുതല്‌ക്കുണ്ടായിരുന്ന ബന്ധം എ.ഡി. 1653-ലുണ്ടായ കൂനന്‍കുരിശു സത്യ(നോ. കൂനന്‍കുരിശു സത്യം)ത്തെത്തുടര്‍ന്ന്‌ വിടര്‍ത്തപ്പെട്ടു. മലങ്കരസഭ ഒരു പൗരസ്‌ത്യസഭയായി കഴിയണമെന്നാഗ്രഹിക്കുകയും അതിനുവേണ്ടി പൗരസ്‌ത്യ സഭാധ്യക്ഷന്മാരുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്‌തു. എ.ഡി. 1665-ല്‍ യറുശലേമിലെ മാര്‍ ഗ്രിഗോറിയോസിനെ സഭ സ്വീകരിച്ചു. മലങ്കര യാക്കോബായ സുറിയാനിസഭ ലോകത്തിലെ യാതൊരു സഭയുടെയും അധീശത്വം സ്വീകരിക്കാതെ ഒരു പൗരസ്‌ത്യ ഭാരതീയ സഭയായി കിഴക്കിന്റെ കതോലിക്കോസിന്റെ നേതൃത്വത്തില്‍ നിലകൊള്ളുന്നു.

അഖിലലോക ക്രസ്‌തവസഭയുടെ നേതാവ്‌ റോമിലെ സഭാധ്യക്ഷനാണെന്നു പറയുന്ന സഭാകേന്ദ്രീകൃതസിദ്ധാന്തവും അതോടൊപ്പം റോമിന്റെ അവകാശവാദങ്ങളും പൗരസ്‌ത്യസഭകള്‍ സ്വീകരിക്കുന്നില്ല. കോപ്‌ടിക്‌, എത്യോപ്യന്‍, സിറിയന്‍, അര്‍മീനിയന്‍ തുടങ്ങിയവ കിഴക്കന്‍ ഓര്‍ത്തഡോക്‌സ്‌ സഭകളാണ്‌. ഇപ്പോള്‍ ഈ സഭകളൊന്നും മറ്റൊന്നിന്റെ മേല്‍ക്കോയ്‌മ അംഗീകരിക്കുന്നില്ല. ആരാധന, ശിക്ഷണം, പാരമ്പര്യം എന്നിവയില്‍ അതാതിന്റെ പ്രത്യേകത നിലനിര്‍ത്തിപ്പോരുന്നു.

പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പുതന്നെ മലങ്കര നസ്രാണികള്‍ മാര്‍ത്തോമാശ്ലീഹായുടെ സിംഹാസനത്തിന്‍ കീഴിലായിരുന്നു എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.

(ഡോ. ഗീവര്‍ഗീസ്‌ ചേടിയത്ത്‌; ജസ്റ്റിസ്‌ ലാസറസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍