This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിരാതാർജുനീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിരാതാര്‍ജുനീയം

സംസ്‌കൃതസാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങളില്‍ ഒന്ന്‌. ഭാരവിയാണ്‌ (സു. 6-ാം ശ.) കര്‍ത്താവ്‌. മഹാഭാരതം വനപര്‍വത്തിലെ പ്രസിദ്ധമായ കിരാതം കഥ പതിനെട്ടു സര്‍ഗങ്ങളിലായി ഇതില്‍ ആഖ്യാനം ചെയ്‌തിരിക്കുന്നു.

ഇതിവൃത്തഘടനയില്‍ കവി മൂലകഥയില്‍ നിന്ന്‌ ചില്ലറ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്‌. നിസ്സാരമായ കഥാഗാത്രത്തെ രാജ്യതന്ത്ര ചര്‍ച്ചകള്‍കൊണ്ടും കഥാപാത്രസംവാദങ്ങള്‍കൊണ്ടും മഹാകാവ്യസാധാരണമായ വര്‍ണനകള്‍കൊണ്ടും മേദുരമാക്കിയിരിക്കുന്നു. അര്‍ഥഗൗരവംകൊണ്ട്‌ അതിപ്രശസ്‌തമാണ്‌ കിരാതാര്‍ജുനീയം. കവിയുടെ അപാരമായ ശാസ്‌ത്രജ്ഞാനവും ഭാഷാനൈപുണ്യവും ഇതില്‍ ഉടനീളം പ്രകടമാണ്‌. വീരരസ വര്‍ണനയിലും പ്രകൃതി വര്‍ണനയിലും അസാധാരണമായ സാമര്‍ഥ്യമാണ്‌ കവി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. അലങ്കാര ബഹുലത അനുവാചകരെ അമ്പരിപ്പിക്കുവാന്‍ പര്യാപ്‌തമാണ്‌. 15-ാം സര്‍ഗത്തില്‍ രചനാപരവും ശാബ്‌ദികവുമായ പല അഭ്യാസങ്ങള്‍ കാണിച്ചിട്ടുണ്ട്‌. അനുലോമമായും പ്രതിലോമമായും ഒരേവിധം വായിക്കാവുന്ന പദ്യം, ഏകാക്ഷരനിബദ്ധമായ പദ്യം, നാലു പാദങ്ങളും സരൂപങ്ങളായി ചേര്‍ത്തിണക്കിയ പദ്യം, പലതരം ചിത്രബന്ധം എന്നിവ അവയില്‍ പ്പെടുന്നു. ചിത്രബന്ധങ്ങളില്‍ "സര്‍വതോഭദ്ര' ബന്ധത്തിലുള്ള പദ്യം താഴെ കൊടുക്കുന്നു.

	""ദേവാ കാനിനി കാവാദേ
	വാഹികാ സ്വ സ്വ കാഹിവാ
	കാകാരേ ഭഭരേ കാകാ
	നിസ്വഭ വ്യവ്യഭ സ്വനി'' 		  (XV25)

 

ബൃഹത്‌ത്രയിയില്‍ (കിരാതാര്‍ജുനീയം, ശിശുപാലവധം, നൈഷധം) ആദ്യത്തേതാണ്‌ ഈ മഹാകാവ്യം. സര്‍ഗാന്തശ്ലോകങ്ങളിലെല്ലാം "ലക്ഷ്‌മീ' പദം ചേര്‍ത്തിട്ടുള്ള ഈ കാവ്യത്തെ അനുകരിച്ച്‌ മാഘന്‍ ശിശുപാലവധത്തില്‍ "ശ്രീ' പദവും ഹര്‍ഷന്‍ നൈഷധത്തില്‍ "ആനന്ദ' പദവും സന്നിവേശിപ്പിച്ചു. മാഘനു ശിശുപാലവധ നിര്‍മിതിയില്‍ അനുകരണാദര്‍ശമായി നിലകൊണ്ടതും ഈ കാവ്യംതന്നെ. രണ്ടു കാവ്യങ്ങളുടെയും ആരംഭം "ശ്രിയഃ' എന്ന പദംകൊണ്ടാണ്‌ ("ശ്രിയഃകുരൂണാം'-കിരാതാര്‍ജുനീയം; "ശ്രിയഃപതിഃ'-ശിശുപാലവധം).

കാളിദാസന്റെ കൃതികളില്‍ കാണുന്ന നിസര്‍ഗസുന്ദരവും പ്രസാദമധുരവുമായ കവിതാസരണി കിരാതാര്‍ജുനീയത്തിന്റെ കാലമായപ്പോഴേക്കും അലങ്കാരജടിലവും കൃതക രമണീയവും വര്‍ണനാപ്രധാനവും ക്ലിഷ്‌ടവുമായി രൂപാന്തരപ്പെട്ടതായി കാണാം. അങ്ങനെ ഈ കാവ്യം സംസ്‌കൃതകാവ്യ പ്രസ്ഥാനത്തില്‍ ഒരു വഴിത്തിരിവിന്റെ സൂചനയായി നിലകൊള്ളുന്നു. മനോഹരങ്ങളായ ലോകോക്തികള്‍ പ്രസ്‌തുത കാവ്യത്തില്‍ സുലഭങ്ങളാണ്‌. "ഹിതം മനോഹാരി ച ദുര്‍ലഭം വചഃ' (ഹിതവും പ്രിയവുമായ വാക്ക്‌ ദുര്‍ലഭമാണ്‌): "സഹസാ വിദധീത ന ക്രിയാമവിവേകഃ പരമാപദാംപദം' (പെട്ടെന്നൊരു പ്രവൃത്തി ചെയ്യരുത്‌; അവിവേകം ആപത്തിനു കാരണമാണ്‌) മുതലായ ചൊല്ലുകള്‍ ഇതിലുള്ളതാണ്‌. പ്രകാശവര്‍ഷന്‍, ജോനരാജന്‍ (കാശ്‌മീരന്മാര്‍), ധര്‍മവീരന്‍, വിനയസുന്ദരന്‍ (ജൈനന്മാര്‍), ഏകനാഥന്‍, നരഹരി, മല്ലിനാഥന്‍ (ദാക്ഷിണാത്യന്മാര്‍) തുടങ്ങി പലരും കിരാതാര്‍ജുനീയത്തിനു വ്യാഖ്യാനം ചമച്ചിട്ടുണ്ട്‌. എന്നാല്‍ മല്ലിനാഥപ്രണീതമായ ഘണ്ടാപഥ വ്യാഖ്യയ്‌ക്കാണ്‌ കൂടുതല്‍ പ്രചാരം. കേരളീയ വ്യാഖ്യാതാക്കളില്‍ പാലക്കാട്ടുകാരന്‍ ദേവരാജഭട്ടന്റെ സുഖബോധിനി വ്യാഖ്യാനം വിവൃതവും ലളിതവുമാണ്‌.

കിരാതാര്‍ജുനീയം എന്ന പേരില്‍ കണ്ടിയൂര്‍ മഹാദേവശാസ്‌ത്രി ഒരു നാടകവും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സംസ്‌കൃതത്തില്‍ ഒരു വ്യായോഗവും രചിച്ചിട്ടുണ്ട്‌. തമ്പുരാന്റെ കൃതി ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ പുത്രി പാലിയത്ത്‌ ഓമനക്കുഞ്ഞമ്മ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ഈ പേരില്‍ ഒരു പഴയ കിളിപ്പാട്ടുള്ളതിന്റെ കര്‍ത്താവ്‌ ആരെന്നു നിശ്ചയമില്ല. ഭാരവിയുടെ മഹാകാവ്യത്തിന്റെ ഇതിവൃത്തത്തെ ആസ്‌പദമാക്കി രചിച്ചിട്ടുള്ള പ്രസിദ്ധ മലയാളകൃതികളാണ്‌ കുഞ്ചന്‍നമ്പ്യാരുടെ കിരാതം തുള്ളലും ഇരട്ടക്കുളങ്ങര വാരിയരുടെ കിരാതം ആട്ടക്കഥയും. കിളിമാനൂര്‍ രാഘവവാരിയര്‍ ഈ മഹാകാവ്യം മുഴുവനും ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌ (ഭാഷാകിരാതാര്‍ജുനീയം-1948).

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍