This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിദ്‌റ്‌ (ഖള്‌റ്‌)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിദ്‌റ്‌ (ഖള്‌റ്‌)

ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ഒരു വിശുദ്ധന്‍. നമ്മുടെ ദാസരില്‍ പ്പെട്ട ഒരു ദാസന്‍ എന്ന്‌ ഇദ്ദേഹത്തെ ഖുര്‍ആനില്‍ (18-ാം അധ്യായം 65-ാം സൂക്തം) പരാമര്‍ശിച്ചിരിക്കുന്നു. മൂസാ നബി ഇദ്ദേഹത്തിന്റെ അടുത്തേക്കു പോയതും ഇദ്ദേഹവുമായുള്ള സമ്പര്‍ക്കത്തിന്റെ ഫലമായി മൂസാ നബിക്കുണ്ടായ അനുഭവങ്ങളും തുടര്‍ന്നുള്ള സൂക്തങ്ങളില്‍ വിവരിക്കുന്നു. ഇദ്ദേഹത്തിന്റെ പേര്‍ ഖുര്‍ആനില്‍ പറയുന്നില്ല. പേര്‌ ഖള്‌റ്‌ എന്നാണെന്ന്‌ ഹദീസില്‍ നിന്നു വ്യക്തമാകുന്നുവെങ്കിലും ഇദ്ദേഹത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമല്ല.

ഖള്‌റ്‌ എന്ന അറബിപദത്തിന്റെ അര്‍ഥം പച്ച എന്നാണ്‌. ഇദ്ദേഹത്തിന്റെ ജ്ഞാനശക്തി തികച്ചും അദ്‌ഭുതകരമാണ്‌. മൂസാ നബിക്കു പോലും മനസ്സിലാകാത്ത കാര്യങ്ങള്‍ കിദ്‌റിനു ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നു. ഏതാണ്ട്‌ ഇതേ സ്വഭാവവിശേഷങ്ങളുള്ള ഒരു കഥാപാത്രത്തെ വേദഗ്രന്ഥമായ മെല്‍ ചി സെദെക (പുതിയ പുസ്‌തകത്തിന്റെ ഗ്രീക്കിലുള്ള വിവര്‍ത്തനം)ത്തില്‍ പ്രതിപാദിക്കുന്നുണ്ട്‌. ഇദ്ദേഹത്തിന്റെ മാതാവിന്റെയോ പിതാവിന്റെയോ ഗോത്രത്തിന്റെയോ പേരോ, ജീവിതകാലമോ അതില്‍ പരാമര്‍ശിക്കുന്നില്ല. മുസ്‌ലിം കഥകളിലേതുപോലെ ഒരദ്‌ഭുത മനുഷ്യനായിട്ടാണ്‌ ഇദ്ദേഹം പരാമര്‍ശിക്കപ്പെടുന്നത്‌.

പ്രവാചകനായിരുന്നെങ്കിലും മൂസാനബിയുടെ പരിജ്ഞാനം പരിമിതമായിരുന്നു. വിജ്ഞാനസമ്പാദനത്തിന്‌ തുടര്‍ച്ചയായ പരിശ്രമം ആവശ്യമാണെന്ന്‌ ഖള്‌റിനോടൊത്തുള്ള യാത്ര ഇദ്ദേഹത്തെ പഠിപ്പിച്ചു. ഖള്‌റിന്റെ പരിജ്ഞാനം ഗ്രന്ഥങ്ങളില്‍ നിന്നു ലഭിച്ചവ മാത്രമായിരുന്നില്ല. പ്രത്യക്ഷത്തിലുള്ള നഷ്‌ടം യഥാര്‍ഥത്തില്‍ നേട്ടമായിരിക്കാമെന്നും പ്രത്യക്ഷത്തിലുള്ള ക്രൂരത യഥാര്‍ഥത്തില്‍ കരുണയായിരിക്കാമെന്നും ഖള്‌റില്‍ നിന്നും മൂസാനബിക്ക്‌ മനസ്സിലായി. മൂസാനബി ഇദ്ദേഹവുമായി കണ്ടുമുട്ടിയ സ്ഥലത്തെ "മജ്‌മ ഉല്‍ ബഹറൈന്‍' (ഇരുകടലുകളുടെ സംഗമസ്ഥാനം) എന്നാണ്‌ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്‌.

(പ്രാഫ. വി. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍