This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാശ്‌

തിരുവിതാംകൂറില്‍ നിലവിലിരുന്ന ചെമ്പുനാണയങ്ങള്‍ക്ക്‌ പൊതുവേ പറഞ്ഞിരുന്ന പേര്‌. ദക്ഷിണേന്ത്യയിലും സിലോണിലും പ്രചാരത്തിലുള്ള ചെമ്പുനാണയങ്ങളും "കാശ്‌' എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. "കാശ്‌' എന്ന പദവും അതിന്റെ രൂപഭേദങ്ങളും "ചെമ്പുനാണയം' എന്ന അര്‍ഥത്തില്‍ മിക്ക പാശ്ചാത്യഭാഷകളിലും പ്രചരിച്ചിട്ടുണ്ട്‌. കാലക്രമേണ "കാശ്‌' എന്ന സംജ്ഞയ്‌ക്ക്‌ നാണയം എന്ന സാമാന്യാര്‍ഥം ഉണ്ടായി. ഉദാ. ആനക്കാശ്‌, സുല്‍ത്താന്‍കാശ്‌, തുലുക്കക്കാശ്‌, കുതിരക്കാശ്‌, അറബിക്കാശ്‌, കൊച്ചിക്കാശ്‌. നാണയസാമാന്യത്തെയും ധനത്തെയും കുറിക്കുന്ന ഇംഗ്ലീഷ്‌ ഭാഷയിലെ കാഷ്‌ (cash) എന്ന സംജ്ഞയ്‌ക്കു സമാനമായി മലയാളഭാഷയില്‍ "കാശ്‌' ഉപയോഗിച്ചുവരുന്നുണ്ട്‌. മറ്റു ലോഹങ്ങള്‍കൊണ്ട്‌ നിര്‍മിക്കുന്ന നാണയങ്ങള്‍ക്കും "കാശ്‌' ചേര്‍ത്തുള്ള പേരുകള്‍ ഉണ്ടെന്നു കാണാം. ഉദാ. വെള്ളിക്കാശ്‌, തങ്കക്കാശ്‌.

തമിഴില്‍ "കാചു', കന്നഡം, തുളു, തെലുഗു എന്നീ ഭാഷകളില്‍ "കാസു', സിംഹളത്തില്‍ "കാസി', ഉര്‍ദുവില്‍ "കാസ്‌' എന്നിങ്ങനെ സമാനപദങ്ങളുള്ള "കാശ്‌' എന്ന പദത്തിന്റെ നിഷ്‌പത്തിയെപ്പറ്റി വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്‌. കാശിന്റെ നിഷ്‌പത്തി "മൂന്നു കഴഞ്ചുള്ള ഒരു അളവ്‌', "ഒരു രൂപാ വിലവരുന്ന ഒരു നാണയം' എന്നീ അര്‍ഥങ്ങളുള്ള സംസ്‌കൃതത്തിലെ "കര്‍ഷ' ശബ്‌ദത്തില്‍നിന്നാണെന്ന്‌ പാശ്ചാത്യനിഘണ്ടുകാരന്മാര്‍ അഭിപ്രായപ്പെടുന്നു. "കാശദീപ്‌തൗ' (=തിളങ്ങുക) എന്ന സംസ്‌കൃതധാതുവില്‍നിന്നാണ്‌ കാശിന്റെ നിഷ്‌പത്തി എന്നാണ്‌ ഗുണ്ടര്‍ട്ട്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. "കാചം' (കാക്കപ്പൊന്ന്‌, പൊന്ന്‌, സ്‌ഫടികം എന്നിങ്ങനെ അര്‍ഥങ്ങള്‍), കാംസ്യം (ഒരു അളവ്‌, വെള്ളോട്‌) എന്നീ സംസ്‌കൃത ശബ്‌ദങ്ങളില്‍ നിന്നാണെന്നും മറ്റു ചില പണ്‌ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. "കാച്ചിയെടുത്തത്‌' എന്നര്‍ഥമുള്ള ദ്രാവിഡശബ്‌ദമാണ്‌ "കാശ്‌' എന്ന പദത്തിന്റെ പ്രഭവം എന്ന്‌ ചരിത്രപണ്‌ഡിതനായ ലെവിസ്‌ റൈസ്‌ രേഖപ്പെടുത്തിയിരിക്കുന്നു. 9ഉം 13ഉം നൂറ്റാണ്ടിനിടയ്‌ക്ക്‌ കേരളത്തില്‍ നിലവിലിരുന്ന നാണയങ്ങളില്‍ ഈഴക്കാശ്‌ (ഈഴവക്കാശ്‌), കാശ്‌, ചാന്ദാര്‍ക്കാശ്‌ എന്നിവ ഉള്‍പ്പെട്ടിരുന്നു. സ്ഥാണുരവിയുടെ തരിസാപ്പള്ളി ശാസനത്തില്‍ "വെടിയിലും പടകിലും പോക്കിലും വരത്തിലുന്നാലു കാചു കൊള്ളക്കടവരാകവും' എന്ന്‌ ഒരു പരാമര്‍ശമുണ്ട്‌. ധര്‍മരാജാവിന്റെ കാലം (1790) മുതല്‍ ആണ്‌ തിരുവിതാംകൂറില്‍ കാശ്‌ ഉള്‍പ്പെടെയുള്ള നാണയങ്ങള്‍ അടിച്ചു തുടങ്ങിയത്‌. പദ്‌മനാഭപുരം കമ്മട്ടത്തില്‍ നിന്ന്‌ അനന്തരായന്‍ പണം, അനന്തരായന്‍ പഗോഡ എന്നീ സ്വര്‍ണനാണയങ്ങളോടൊപ്പം വെള്ളിച്ചക്രവും ചെമ്പുകാശും അടിച്ചിരുന്നു. പാര്‍വതീബായി മഹാറാണിയുടെ കാലത്തും പിന്നീട്‌ അധികാരത്തില്‍വന്ന രാജാക്കന്മാരുടെ ഭരണകാലത്തും വിവിധ വിലകളുള്ള സ്വര്‍ണം, വെള്ളി, ചെമ്പുനാണയങ്ങള്‍ ഇറക്കുകയുണ്ടായി. പാര്‍വതീഭായി മഹാറാണിയുടെ കാലത്ത്‌ (1816) 16, 8, 4, 2 എന്നീ വിലകളില്‍ നാലുതരം ചെമ്പുകാശുകള്‍ അടിക്കുകയുണ്ടായി. "ഒരു ചക്രത്തിന്‌ പതിനാറുവിലയും എട്ടുവിലയും നാലുവിലയും രണ്ടുവിലയും ഇതിന്‌ മണ്ണം നാലുമാതിരിയില്‍ ചെമ്പുകാശ്‌ അടിപ്പിച്ചു' എന്ന്‌ 1816ലെ ഒരു രാജകീയ വിളംബരത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഗരുഡനും താമരയും മുദ്രകളുണ്ടായിരുന്ന പഴയകാശ്‌ ഈടുനില്‌ക്കാത്തതുകൊണ്ട്‌ അതിന്റെ സ്ഥാനത്ത്‌ അഞ്ചുതലയുള്ള നാഗവും പനന്താര്‍മാലയും മുദ്രകളുമുള്ള കാശ്‌ 1816ല്‍ അടിച്ചിറക്കി.

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ (1830) പണം ഒന്നിന്‌ 64 കാശ്‌ എന്ന വിലയ്‌ക്ക്‌ അടിച്ച പുതിയ ചെമ്പുകാശിന്റെ ഒരുവശത്ത്‌ ശംഖുമുദ്രയും മറുവശത്ത്‌ ശിവലിംഗവും 1005 എന്ന കൊല്ലവര്‍ഷവും മുദ്രണം ചെയ്‌തിരുന്നു. ഉത്രംതിരുനാള്‍ മാര്‍ത്താണ്‌ഡവര്‍മ മഹാരാജാവിന്റെ കാലത്ത്‌ (1849) പണം ഒന്നിന്‌ 64, 32, 16 എന്നീ വിലകളിലുള്ള ചെമ്പുകാശുകള്‍ അടിപ്പിക്കുകയുണ്ടായി. ഈ നാണയങ്ങളില്‍ ഒരുവശത്ത്‌ ശ്രീകൃഷ്‌ണന്റെ രൂപവും മറുവശത്ത്‌ സുദര്‍ശനചക്രവും ആണ്‌ മുദ്രിതമായിരുന്നത്‌. 1849ല്‍ മുമ്പു നിലവിലിരുന്ന പഴയകാശ്‌ നിര്‍ത്തലാക്കുകയും ചെയ്‌തു. അടുത്ത അരനൂറ്റാണ്ടുകാലത്തേക്കു ചെമ്പുനാണയങ്ങള്‍ അടിച്ചിറക്കുന്നതില്‍ വലിയ മാറ്റങ്ങളുണ്ടായില്ല. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്‌ പുതിയ ചെമ്പുനാണയങ്ങള്‍ പ്രചാരത്തിലായത്‌. 1901ല്‍ ഒരു ചക്രം, എട്ടുകാശ്‌, നാലുകാശ്‌ എന്നീ വിലകളിലുള്ള മൂന്നുതരം ചെമ്പുനാണയങ്ങള്‍ ഇറക്കുകയുണ്ടായി. ഈ നാണയങ്ങളില്‍ ഒരുവശത്ത്‌ ശംഖും മറുവശത്ത്‌ ഞഢ എന്നും അതിനുചുറ്റും ഇംഗ്ലീഷിലും മലയാളത്തിലും നാണയവിലയും മുദ്രണംചെയ്‌തിരുന്നു. 1913 മുതല്‍ ചെമ്പും വെള്ളീയവും തുത്തനാകവും കലര്‍ന്ന മിശ്രലോഹത്തിലാണ്‌ കാശ്‌ ഇറക്കിവന്നത്‌.

1939ല്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ കാലത്ത്‌ ഒരു ചക്രത്തിനു പുറമേ എട്ടുകാശ്‌, നാലുകാശ്‌, ഒരുകാശ്‌ എന്നീ ചെമ്പുനാണയങ്ങളും അടിച്ചു. എട്ടുകാശിന്റെയും നാലുകാശിന്റെയും തുട്ടുകളില്‍ ഒരുവശത്ത്‌ വൃത്തത്തിനകത്ത്‌ ശംഖും വൃത്തത്തിനുപുറത്ത്‌ മുന്തിരിക്കൊടികളും മറുവശത്ത്‌ കുത്തുകാല്‍കൊണ്ടുള്ള വൃത്തത്തിനകത്ത്‌ ആഞഢ എന്നും വൃത്തത്തിനുപുറത്ത്‌ ചുറ്റും ഇംഗ്ലീഷിലും മലയാളത്തിലും എട്ടുകാശ്‌ എന്ന്‌ എട്ടുകാശിന്റെ തുട്ടിലും നാലുകാശ്‌ എന്ന്‌ നാലുകാശിന്റെ തുട്ടിലും മുദ്രണം ചെയ്‌തിരുന്നു. ഒരുകാശിന്റെ തുട്ടില്‍ ഒരുവശത്ത്‌ മലയാളത്തില്‍ ഒരുകാശ്‌ എന്നും മറുവശത്ത്‌ നക്ഷത്രചിഹ്നത്തിനകത്ത്‌ ശംഖും മുദ്രണം ചെയ്‌തിരുന്നു. കാശ്‌ ഉള്‍പ്പെടെയുള്ള തിരുവിതാംകൂര്‍ നാണയങ്ങള്‍ 1950 മാര്‍ച്ച്‌ 31ന്‌ വരെ പ്രാബല്യത്തിലിരുന്നു. 1950 ഏപ്രില്‍ 1 മുതല്‍ ഈ നാണയങ്ങള്‍ക്ക്‌ നിയമസാധുത്വം നഷ്‌ടപ്പെട്ടു. കാശ്‌. ചക്രം, രൂപ എന്നിവയുടെ മാറ്റപ്പട്ടിക താഴെ ചേര്‍ക്കുന്നു.

	16 കാശ്‌	=	1 ചക്രം
	4 ചക്രം	=	1 പണം
	7പണം (28 ചക്രം)	=	ഒരു സര്‍ക്കാര്‍ രൂപ
	28മ്മ ചക്രം	=	ഒരു ബ്രിട്ടീഷ്‌ രൂപ
 

4.56 കാശിനു തുല്യമാണ്‌ ഇപ്പോഴത്തെ ഒറ്റപൈസ. കാശുമായി ബന്ധപ്പെട്ട നിരവധി പഴഞ്ചൊല്ലുകളും ശൈലികളും മലയാളഭാഷയില്‍ പ്രചാരത്തിലുണ്ട്‌. "കയ്യിലെ കാശ്‌, വായിലെ ദോശ', "കാശില്ലാത്തവന്‍ കാശിക്കുപോയാലും ഫലമില്ല' എന്നീ പഴഞ്ചൊല്ലുകളും ഒന്നിനും കൊള്ളുകയില്ല എന്നര്‍ഥത്തില്‍ "കാശിനു കൊള്ളുകയില്ല' എന്ന ശൈലിയും കൂടുതല്‍ പ്രചാരം നേടിയവയാണ്‌.

കാശിന്റെ ആകൃതിയിലും വലുപ്പത്തിലും സ്വര്‍ണത്തിലും വെള്ളിയിലും ആഭരണങ്ങള്‍ ഉണ്ടാക്കിയിരുന്നു. പൊന്‍കാശ്‌ കോര്‍ത്തിണക്കിയ കാശുമാല, കാശുതാലി (കാശാലി) എന്നീ ആഭരണങ്ങള്‍ക്ക്‌ കേരളത്തില്‍ ഇന്നും പ്രചാരമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B6%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍