This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാശാവ്‌

Ironwood tree

മെലാസ്റ്റൊമേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു കുറ്റിച്ചെടി. ശാ.നാ.: മെമിസിലോണ്‍ എഡ്യൂള്‍ (Memecylon edule). കായാവ്‌, കാഞ്ഞാവ്‌ എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. സംസ്‌കൃതത്തിലെ "കാശ' ശബ്‌ദം ഉച്ചാരണ സൗകര്യാര്‍ഥം മലയാളത്തില്‍ "കാശാവ്‌' ആയിത്തീരുകയും ഇത്‌ "കായാവ്‌' എന്നും "കാഞ്ഞാവ്‌' എന്നും ക്രമേണ രൂപാന്തരപ്പെടുകയും ചെയ്‌തതായിക്കരുതാം. ഇതിന്റെ പൂക്കള്‍ക്ക്‌ കരിനീല വര്‍ണമാണുള്ളത്‌. ഈ നിറത്തോടു സാമ്യമുള്ളതുകൊണ്ടാണ്‌ ശ്രീകൃഷ്‌ണനെ കായാമ്പൂവര്‍ണനായി വര്‍ണിച്ചുകാണുന്നത്‌. "അയണ്‍ വുഡ്‌ട്രീ' എന്ന ഇംഗ്ലീഷ്‌ സംജ്ഞ തടിയുടെ കടുപ്പത്തെ സൂചിപ്പിക്കുന്നു.

ഉഷ്‌ണമേഖലയില്‍, പ്രത്യേകിച്ച്‌ ഇന്ത്യയിലും ശ്രീലങ്കയിലും കാശാവ്‌ ധാരാളമായി കണ്ടുവരുന്നു. കിഴക്കുപടിഞ്ഞാറ്‌ തീരത്തുള്ള കാടുകളാണ്‌ ഇതിന്റെ ഉദ്‌ഭവസ്ഥാനമെന്നു കരുതാം. കേരളത്തില്‍ കുളത്തൂപ്പുഴ വനങ്ങളില്‍ കാശാവ്‌ ധാരാളമായി വളരുന്നുണ്ട്‌. 1,000 മീ. വരെ ഉയരമുള്ള നിത്യഹരിതവനങ്ങളില്‍ ഇത്‌ സര്‍വസാധാരണമാണ്‌.

ഏകദേശം 180 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന കാശാവിന്റെ ഇലകള്‍ കട്ടിയുള്ളതും കടുംപച്ചനിറത്തോടു കൂടിയതുമാണ്‌. വര്‍ഷത്തില്‍ ഒരിക്കലോ അപൂര്‍വമായി രണ്ട്‌ തവണയോ പുഷ്‌പിക്കുന്നു. മാര്‍ച്ച്‌ഏപ്രില്‍ മാസങ്ങളാണ്‌ പൂക്കാലം. ജൂണ്‍ജൂലായ്‌ മാസങ്ങളില്‍ കായ്‌കളുണ്ടാവുന്നു. ചുവപ്പുനിറത്തിലുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ കറുപ്പുനിറമാകുന്നു. ഒരു സെ.മീ. മാത്രം നീളമുള്ള കായില്‍ ഒരു വിത്താണുള്ളത്‌. കായ്‌കള്‍ കുലകളായാണ്‌ കണ്ടുവരുന്നത്‌. ചെറുതെങ്കിലും നല്ല ഉറപ്പുള്ള ഇതിന്റെ തടി പിച്ചാത്തി, ഉളി എന്നിവയുടെ പിടി, കാര്‍ഷികോപകരണങ്ങള്‍ മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

ചെടിക്ക്‌ ഔഷധപ്രധാന്യമുണ്ട്‌. ഇലയില്‍ ക്ലോറോഫിലിനു പുറമേ മഞ്ഞനിറമുള്ള ഒരു ഗ്ലൂക്കോസൈഡ്‌, റെസിന്‍, വര്‍ണവസ്‌തു, പശ, സ്റ്റാര്‍ച്ച്‌, മാലിക്‌ അമ്ലം മുതലായവ അടങ്ങിയിരിക്കുന്നു. ഇലയിട്ടു കഷായം വച്ചു കണ്ണു കഴുകുന്നത്‌ നേത്രരോഗങ്ങള്‍ക്ക്‌ പ്രതിവിധിയാണ്‌. ഗൊണേറിയ, ലൂക്കോറിയ എന്നീ രോഗങ്ങള്‍ മാറ്റുവാനും ഈ കഷായം ഫലപ്രദമാണ്‌. പ്രസവാനന്തരമുള്ള രക്തസ്രാവം ക്രമീകരിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ ഇതിന്റെ വേര്‌ കഷായം വച്ചു കൊടുക്കാറുണ്ട്‌. മുറിവിനും വ്രണങ്ങള്‍ക്കും ഇവ അരച്ചു വച്ചുകെട്ടുന്നത്‌ ആശ്വാസമരുളുന്നു. "യവവും ഗോതമ്പും ഉഴുന്നും കാശാവിന്റെ ഇലയും പൊടിച്ചു' ചേര്‍ത്തുള്ള ഒരു പ്രയോഗത്തെക്കുറിച്ച്‌ കുഴിക്കാട്ടു മഹേശ്വരന്‍ ഭട്ടതിരിയുടെ തന്ത്രസമുച്ചയാര്‍ഥ താത്‌പര്യത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. "കായാവു തന്‍ മലര്‍ വണങ്കും നിറമേലും കാകുത്തനൊണ്‍ കഴല്‍കളാണയിതു ചൊല്ലാം' (രാമചരിതം), "കായാവിന്‍ പൂവൊത്ത കാര്‍വര്‍ണന്‍ തന്നുടെ' (കൃഷ്‌ണഗാഥ), "കായാവിന്‍ നിറമൊത്ത വാനില്‍' (പി. കുഞ്ഞിരാമന്‍ നായര്‍, താമരത്തോണി) എന്നിങ്ങനെ മലയാളത്തിലെ പ്രാചീനവും അര്‍വാചീനവുമായ സാഹിത്യകൃതികളിലും കായാവ്‌ സ്ഥാനം പിടിച്ചിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B5%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍