This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഴ്‌ചയപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഴ്‌ചയപ്പം

ബൈബിളിലെ പുറപ്പാടു പുസ്‌തകത്തില്‍ യഹോവയ്‌ക്കു സമര്‍പ്പിക്കപ്പെട്ടതായി പറഞ്ഞിരിക്കുന്ന അപ്പം. യഹോവ ഇസ്രയേല്‍ ജനതയെ മരുഭൂമിയില്‍ക്കൂടി 40 വര്‍ഷം നടത്തി, വാഗ്‌ദത്തഭൂമിയായ കനാന്‍ ദേശത്ത്‌ എത്തിച്ചു. മോശ തനിക്കു ലഭിച്ച നിര്‍ദേശമനുസരിച്ച്‌ തിരുനിവാസ(സമാഗമന കൂടാരം-മേയലൃിമരഹല)ത്തില്‍ മാവുകൊണ്ടുണ്ടാക്കിയ അപ്പം സമര്‍പ്പിച്ചു. ഈ സമാഗമനകൂടാരത്തില്‍ പ്രധാനമായി ആറ്‌ ഉപകരണങ്ങളാണ്‌ ഉണ്ടായിരുന്നത്‌ എന്ന്‌ പുറപ്പാടു പുസ്‌തകത്തില്‍ കാണുന്നു: സാക്ഷ്യപെട്ടകം (പുറ. 25:10), ധൂമപീഠം (പുറ. 27:1), കവരവിളക്ക്‌ (പുറ. 25: 31), മേശ (കാഴ്‌ചയപ്പം വയ്‌ക്കുവാനുള്ളത്‌-പുറ. 37:10), താമ്രത്തൊട്ടി (പുറ. 30:18), യാഗപീഠം (പുറ.30:1).

കാഴ്‌ചയപ്പം ആറും ആറുമായി അടുക്കിവയ്‌ക്കുവാനുള്ള മേശയുടെയും മറ്റും വിവരണം പുറപ്പാടു പുസ്‌തകം 25-ാം അധ്യായം 23 മുതല്‍ 30 വരെയുള്ള വാക്യങ്ങളില്‍ കാണാം. യഹോവയുടെ ദഹനയാഗങ്ങളില്‍ അതിവിശുദ്ധമായ കാഴ്‌ചയപ്പത്തിന്റെ നിര്‍മിതിയും അടുക്കിവയ്‌ക്കേണ്ടവിധവും ലേവ്യപുസ്‌തകം 24:5 മുതല്‍ 9 വരെയുള്ള വചനങ്ങളില്‍ വിവരിച്ചിരിക്കുന്നു.

ഇസ്രയേല്‍ ഗോത്രങ്ങള്‍ പന്ത്രണ്ടിന്റെയും പ്രതീകങ്ങളായി 12 അപ്പങ്ങള്‍ ദൈവപ്രസാദത്തിനായി സമാഗമന കൂടാരത്തില്‍ മേശപ്പുറത്ത്‌ എല്ലാദിവസവും വച്ചിരുന്നു. ദൈവസന്നിധിയില്‍ 12 ഗോത്രങ്ങളെയും ഒരുപോലെ പ്രതിഷ്‌ഠിക്കുന്നതിന്റെയും ഈശ്വരാനുഗ്രം ഒരുപോലെ അവയ്‌ക്ക്‌ ലഭിക്കുന്നതിന്റെയും സൂചകമാണിത്‌.

"ഞാന്‍ ജീവന്റെ അപ്പമാകുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നിട്ടും മരിച്ചുവല്ലൊ. ഇതോ, തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടുന്നതിന്‌ സ്വര്‍ഗത്തില്‍നിന്ന്‌ ഇറങ്ങിവന്ന അപ്പമാകുന്നു....ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും' (യോഹ. 6:48-51).

(ജസ്റ്റസ്‌ ലസാറസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍