This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളിന്ദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളിന്ദി

ഭാരതത്തിലെ പരിപാവന നദികളിലൊന്നായി കരുതപ്പെടുന്ന യമുനയുടെ അപരനാമം. "കളിന്ദ' ശബ്‌ദത്തിന്‌ "പര്‍വതം' എന്നര്‍ഥമുണ്ട്‌. കാളിന്ദി എന്നതിന്‌ കളിന്ദത്തില്‍ നിന്നുദ്‌ഭവിച്ചതെന്നോ അതിനു സമീപമുള്ളതെന്നോ അര്‍ഥം പറയാം. "കളിന്ദഗിരിനന്ദിനി'യാണെന്ന്‌ രസഗംഗാധരത്തില്‍ പറഞ്ഞിട്ടുണ്ട്‌. ഈ നദിയുടെ അധിഷ്‌ഠാത്രിയായ ദേവിക്ക്‌ കാളിന്ദീദേവിയെന്നാണു പേര്‍. ഈ നദിയുടെ നിറം കറുപ്പായതിനുള്ള കാരണം സൂചിപ്പിക്കുന്ന ഒരു കഥ വാമനപുരാണത്തില്‍ കാണുന്നു. സതിയുടെ ദേഹാഹുതിയില്‍ വിലപിച്ചു നടന്ന ശിവന്റെമേല്‍ കാമദേവന്‍ പൂവമ്പെയ്‌തതുമൂലം ഉന്മാദം പ്രാപിച്ച ശിവന്‍ കാളിന്ദിയില്‍ ചാടി മുങ്ങി. അപ്പോള്‍ അതിലെ ജലം കറുത്തുപോയത്ര.

ത്രിവേണീ സംഗമം

ഈ നദി ഗംഗയോടു ചേരുന്ന സ്ഥലത്തെ "സംഗമം' എന്നും "പ്രയാഗ' എന്നും പറയുന്നു. അദൃശ്യരൂപയായ സരസ്വതിയും അവിടെ ഗംഗയുമായി സംഗമിക്കുന്നതുകൊണ്ട്‌ "ത്രിവേണി' എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. സംഗമം ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലമാണ്‌. ഇതിലെ ജലം പാനം ചെയ്‌താല്‍ പാപമോചനമുണ്ടാകുമെന്നു വിശ്വസിക്കുന്നു.

ഭാഗവതത്തില്‍ കാളിന്ദിയെക്കുറിക്കുന്ന ധാരാളം പ്രസ്‌താവങ്ങളുണ്ട്‌. ശ്രീകൃഷ്‌ണന്‍ ജനിച്ചയുടന്‍ അദ്ദേഹത്തെയും എടുത്തുകൊണ്ട്‌ വസുദേവര്‍ അമ്പാടിയിലേക്കുപോയി.

പാഞ്ഞൊഴുകിക്കൊണ്ടിരുന്ന കാളിന്ദി വസുദേവന്‌ വഴിമാറിക്കൊടുത്തു. ഒരിക്കല്‍ കാളിന്ദി തപസ്സുചെയ്‌ത്‌ ശ്രീകൃഷ്‌ണനെ സ്വയംവരവിധിപ്രകാരം ഭര്‍ത്താവായി വരിച്ചു. ശ്രീകൃഷ്‌ണന്‍ അവളെ തേരില്‍ കയറ്റി ദ്വാരകയിലേക്കു കൊണ്ടുപോയി വിധിപ്രകാരം വിവാഹം കഴിച്ചു. ശ്രുതന്‍ തുടങ്ങി പത്തു പുത്രന്മാര്‍ അവര്‍ക്കുണ്ടായി (ഭാഗവതം 10-ാം സ്‌കന്ദം). ഒരിക്കല്‍ മദ്യപിച്ച്‌ ഹരംപൂണ്ട ബലഭദ്രന്‍ ഗോപികമാരോടുകൂടി കാളിന്ദിയില്‍ ജലക്രീഡ നടത്താന്‍ ആഗ്രഹിച്ചു. എന്നാല്‍ പരിപാവനയായ കാളിന്ദി അതിനു വിസമ്മതിച്ചു. കോപാകുലനായ ബലരാമന്‍ കാളിന്ദിയെ തന്റെ കലപ്പയില്‍ കോര്‍ത്തുവലിച്ചുകൊണ്ടുപോയി. കാളിന്ദി സ്‌ത്രീരൂപം ധരിച്ച്‌ കരഞ്ഞുകൊണ്ടു ബലരാമന്റെ കാലില്‍ വീണു. കോപമടങ്ങിയ ബലരാമന്‍ ഗോപികമാരുമൊത്ത്‌ കാളിന്ദിയില്‍ ജലക്രീഡ നടത്തി (ഭാഗവതം 10-ാം സ്‌കന്ധം).

മഹാഭാരതത്തിലും കാളിന്ദിയെക്കുറിക്കുന്ന പ്രസ്‌താവങ്ങളുണ്ട്‌. സഭാപര്‍വത്തില്‍ ജരാസന്ധന്റെ മന്ത്രിയായ ഹംസനും അയാളുടെ പുത്രനും കാളിന്ദിയില്‍ ചാടി ആത്മഹത്യ ചെയ്‌തതായി പറഞ്ഞിരിക്കുന്നു. കാളിന്ദീതടം അശ്വമേധയാഗങ്ങളുടെ ഒരു സ്ഥിരം വേദിയായിരുന്നു. ഭരതന്‍ കാളിന്ദീതീരത്തുവച്ചു മൊത്തം 339 അശ്വമേധയാഗങ്ങള്‍ നടത്തിയിട്ടുണ്ട്‌. നാഭാഗപുത്രനായ അംബരീഷന്‍ ഒരു യാഗവും ശന്തനു മഹാരാജാവ്‌ ഏഴു യാഗങ്ങളും ഇവിടെവച്ചു നടത്തിയതായി പരാമര്‍ശമുണ്ട്‌. അഗസ്‌ത്യന്റെ തപോവേദിയായിരുന്നു കാളിന്ദീതടം. വ്യാസന്‍ ജനിച്ചത്‌ കാളിന്ദീദ്വീപിലാണ്‌.

കാളിന്ദിയെ സൂര്യപുത്രിയായും യമന്റെ സഹോദരിയായും പൗരാണികന്മാര്‍ സങ്കല്‌പിച്ചിരിക്കുന്നു.

(കെ. ചന്ദ്രശേഖരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍