This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാള

Ox/Bullock

ആര്‍ട്ടിയോഡാക്‌ററില ഗോത്രത്തിലെ ബോവിഡേ കുടുംബത്തില്‍പ്പെടുന്ന സസ്‌തനജീവി. അനോവ, ബൈബോസ്‌, ബൈസണ്‍, ബോസ്‌, ബുബാലസ്‌, സിന്‍സിറസ്‌ എന്നീ ജീനസുകള്‍ ഈ കുടുംബത്തില്‍പ്പെടുന്നവയാണ്‌. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളില്‍ (ബോസ്‌ടോറസ്‌ ) പശുവിന്റെ ആണ്‍മൃഗത്തെയാണ്‌ സാധാരണയായി കാള എന്നു പറയുന്നത്‌. എന്നാല്‍ ജന്തുശാസ്‌ത്രപരമായി ഈ പേര്‌ മറ്റു ചില ബോവിഡേ കുടുംബാഗങ്ങളെ വിവരിക്കുന്നതിനും ഉപയോഗിക്കാറുണ്ട്‌. ഉപയോഗത്തിലുള്ള വ്യത്യാസം കണക്കിലെടുത്തുകൊണ്ട്‌ വിത്തുകാള, വണ്ടിക്കാള, അമ്പലക്കാള, ഉഴവുകാള എന്നീ പേരുകളില്‍ ഇവയെ വിവക്ഷിക്കാറുണ്ട്‌.

ഉഴവുകാളകള്‍

ആട്‌, മാന്‍ എന്നിവയോടൊപ്പം കാളയും അംഗങ്ങളായുള്ള ബോവിഡേ കുടുംബത്തിലെ ജന്തുക്കള്‍ക്ക്‌ ഉള്ളുപൊള്ളയായ കൊമ്പുകളാണുള്ളത്‌. അയവിറക്കുന്ന ഈ മൃഗങ്ങള്‍ എല്ലാം തന്നെ ഇരട്ടക്കുളമ്പുള്ളവയാണ്‌. ആര്‍ട്ടിയോഡാക്‌റ്റിലുകളില്‍ ഒന്നുകില്‍ ആദ്യത്തെ കാല്‍വിരല്‍ വികസിച്ചിട്ടുണ്ടാവില്ല; അല്ലെങ്കില്‍ ഒന്നും രണ്ടും, അഞ്ചും വിരലുകള്‍ ശരിയായി വളര്‍ന്നിട്ടുണ്ടാവുകയില്ല. അപ്പോള്‍ ശേഷിച്ച രണ്ടു വിരലുകള്‍ മാത്രം വികസിതമാകുന്നു. വൃഷ്‌ണകോശത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന വൃഷ്‌ണങ്ങള്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. ബോവിഡേ ഉപകുടുംബം താരതമ്യേന ആധുനിക കാലത്ത്‌ ഉദ്‌ഭവിച്ചതാണ്‌. സസ്യഭക്ഷണത്തിന്‌ അങ്ങേയറ്റമുതകുന്ന പല്ലുകളും പചനവ്യൂഹവും ഇതിലെ അംഗങ്ങളുടെ പ്രത്യേകതകളാകുന്നു. മേല്‍വരിയില്‍ ഉളിപ്പല്ലുകളും കോമ്പല്ലുകളും ഇല്ലാത്ത ഈ മൃഗങ്ങളുടെ ആമാശയത്തില്‍ 4 അറകളുണ്ട്‌. ആണിലും പെണ്ണിലും കാണപ്പെടുന്ന സ്ഥായിയായുള്ള യഥാര്‍ഥകൊമ്പുകളും ഇവയുടെ സവിശേഷതകളാണ്‌. ഈ കൊമ്പുകളുടെ ഒരു ഭാഗവും (പുറത്തെ ആവരണമോ ഉള്ളിലെ അസ്ഥിഭാഗമോ) ഒരിക്കല്‍പ്പോലും പൊഴിയുന്നില്ല. 3-4 ദശലക്ഷം വര്‍ഷം പഴക്കമുള്ള ജന്തുഫോസിലുകള്‍ വടക്കുപടിഞ്ഞാറ്‌ ഇന്ത്യയില്‍ നിന്ന്‌ ആദ്യമായി കണ്ടെടുത്തു. അതിനുശേഷം യൂറോപ്പില്‍നിന്നും കൂടുതലും ഇണക്കി വളര്‍ത്തപ്പെടുന്ന മൃഗങ്ങളാണ്‌ കാളകള്‍. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ വന്യജീവിയായി കഴിയുന്നുണ്ട്‌. നവ ശിലായുഗം മുതല്‌ക്കുതന്നെ ഇവ വളര്‍ത്തു മൃഗങ്ങളായിരുന്നുവെന്നാണ്‌ വിശ്വാസം. എന്നാല്‍ തെക്കേ അമേരിക്ക, മഡഗാസ്‌കര്‍, ആസ്റ്റ്രലിയ എന്നിവിടങ്ങളില്‍ ആദ്യകാലത്ത്‌ അവിടെ ഉദ്‌ഭവിച്ച കാളകള്‍ ഉണ്ടായിരുന്നില്ല.

ബാന്തെങ്‌

1 മീ. മുതല്‍ 1.8 മീ. വരെ നീളമുള്ളവയാണ്‌ കാട്ടുകാളകള്‍. വളര്‍ത്തു കാളകളാകട്ടെ ഇവയെക്കാള്‍ തുലോം ചെറുതായിരിക്കും. ശ്രീലങ്കയില്‍ കാണപ്പെടുന്നതും 75 സെ. മീ. മാത്രം നീളം വയ്‌ക്കുന്നതുമായ ചെറിയ ഇനം കാളകളും (Sacred oxen) ഇക്കൂട്ടത്തില്‍പ്പെടുന്നു.

സീബു കാള

ബൈബോസ്‌ എന്ന ഏഷ്യന്‍ വിഭാഗത്തിലെ അംഗങ്ങളുടെ കഴുത്തിനടിയിലായി കാണപ്പെടുന്ന വലുപ്പമേറിയ താട അവയുടെ മാത്രം പ്രത്യേകതയാണ്‌. ഒരു പുള്ളിമാനിനോളം തന്നെ മുഗ്‌ധമാണ്‌ മലയന്‍ ദ്വീപു നിവാസിയായ ബാന്തെങ്‌. അതു പൊതുവേ ചതുപ്പു പ്രദേശങ്ങളിലെ മരത്തോപ്പുകള്‍ ഇഷ്‌ടപ്പെടുന്നു. മരങ്ങള്‍ തിങ്ങിയ താഴ്‌വരകളും ഇതിനു പ്രിയം തന്നെ. ഇതിനെ സാധാരണയായി ഇണക്കി വളര്‍ത്താറില്ല. ഇതിന്റെ മാംസം ഏറെ രുചികരമാണത്ര.

വളരെ വലുപ്പമേറിയതും, ചൂടിനെ ചെറുത്തു നില്‌ക്കാന്‍ അനന്യസാധാരണമായ കഴിവുള്ളതും ആയ, ഒരിനം ദക്ഷിണ യു. എസ്‌. കന്നുകാലികളാണ്‌ "ബ്രാഹ്മ്വന്‍' എന്നപേരിലറിയപ്പെടുന്നത്‌. വിവിധയിനം ഇന്ത്യന്‍ കാലികളെ ഇണചേര്‍ത്ത്‌ ഉദ്‌പാദിപ്പിച്ചെടുത്തസങ്കരയിനമാണ്‌ ഇത്‌. ഉയര്‍ന്ന ഉഷ്‌ണപ്രതിരോധശക്തിയും ക്ഷീരോത്‌പാദനക്ഷമതയും ഈ സങ്കരവര്‍ഗത്തിന്റെ പ്രത്യേകതകളാണ്‌. ഇക്കൂട്ടത്തിലെ കാളകള്‍ സങ്കരപ്രത്യുത്‌പാദനത്തിനാണ്‌ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്‌. ഫ്‌ളോറിഡ, ടെക്‌സസ്‌, മെക്‌സിക്കോ എന്നിവിടങ്ങളിലാണ്‌ ഇവയുടെ വാസസ്ഥാനം. സീബു (മൈസൂര്‍ക്കാള) എന്നയിനത്തിന്‌ മറ്റുകാളകളില്‍ നിന്ന്‌ വ്യത്യസ്‌തമായി സ്വേദഗ്രന്ഥികള്‍ കാണാം. ചെള്ളുപനി, മറ്റു കീടവാഹക രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇവയ്‌ക്കു നല്ല ശക്തിയുമുണ്ട്‌. ഇതിന്റെ വളരെ വലിയ "ഉപ്പൂടി' മാംസഭുക്കുകള്‍ക്ക്‌ സ്വാദിഷ്‌ഠമായ ഒരു ഭോജ്യവസ്‌തുവാണ്‌. നുകം വച്ചുകെട്ടുന്നതിനും ഇത്‌ പറ്റിയതാണ്‌.

ഭീമാകാരന്മാരായ ഓറോക്‌സുകളുടെ (Bosepirmigenius) പിന്തുടര്‍ച്ചക്കാരാണ്‌ ഇന്ന്‌ ഇണക്കിവളര്‍ത്തപ്പെട്ട യൂറോപ്യന്‍ കന്നുകാലികള്‍ എന്നു കരുതപ്പെടുന്നു. യൂറോപ്പിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും വിഹരിച്ചിരുന്ന ഓറോക്‌സുകള്‍ 17-ാം ശതകത്തിന്റെ ആദ്യമായപ്പോഴേക്കുതന്നെ നാമാവശേഷമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ പുനഃസങ്കരപ്രജനനം (back breeding) വഴി ഈ സ്‌പീഷീസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശാസ്‌ത്രജ്ഞര്‍ക്കു കഴിഞ്ഞു.

മിക്കവാറും എല്ലായിനം കാളകള്‍ക്കും സങ്കരോത്‌പാദനശേഷിയുണ്ട്‌. എന്നാല്‍ ബൈസണും യാക്കുമായി ചേര്‍ന്നുണ്ടായ തലമുറ നാടന്‍ കാലികളുമായി ഇണചേര്‍ന്നാല്‍ ഉത്‌പാദനശേഷിയില്ലാത്ത കന്നുകള്‍ മാത്രമേ ഉണ്ടാവൂ.

കസ്‌തൂരിക്കാള (Oribos moschatin)എന്നയിനം യഥാര്‍ഥത്തില്‍ കാളയല്ല; ഇത്‌ മാനുകളുടെ ഒരു ബന്ധുവാണ്‌. നോ. കന്നുകാലികള്‍, ബോവിഡേ; കാട്ടുകാള കാളയുമായി ബന്ധപ്പെട്ട നിരവധി ശൈലികള്‍ മലയാളത്തില്‍ പ്രചാരമുണ്ട്‌. കാള കളിച്ചു നടക്കുക (ജോലിചെയ്യാതെ നടക്കുക), കാള പെറ്റെന്നുകേട്ടാല്‍ കയറെടുക്കുക (കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുക), കാളമൂത്രം പോലെ സംസാരിക്കുക (ആദിയുമന്തവുമില്ലാതെ വിവേചനരഹിതമായി സംസാരിക്കുക) എന്നിവ അവയില്‍ ചിലതുമാത്രമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍