This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ലൈല്‍, തോമസ്‌ (1795 - 1881)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ലൈല്‍, തോമസ്‌ (1795 - 1881)

Carlyle, Thomas

തോമസ്‌ കാര്‍ലൈല്‍

സ്‌കോട്ടിഷ്‌ ചരിത്രകാരനും സാമൂഹ്യവിമര്‍ശകനും. വിക്‌ടോറിയന്‍ കാലഘട്ടത്തിന്റെ ആദ്യപാദത്തിലെ ഏറ്റവും പ്രമുഖനായ ദാര്‍ശനിക സന്മാര്‍ഗവാദിയായിരുന്നു ഇദ്ദേഹം. 1795 ഡി. 4ന്‌ ഡംഫ്രിഷയറില്‍ ജനിച്ചു. അന്നാന്‍ ഗ്രാമര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ കാര്‍ലൈല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ ചേര്‍ന്നെങ്കിലും അവിടത്തെ ബൗദ്ധികാന്തരീക്ഷത്തിന്റെ ഇടത്തരം നിലവാരത്തില്‍ മനംമടുത്ത ഇദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കിയില്ല. 1814ല്‍ എഡിന്‍ബറോയില്‍നിന്നു പുറത്തുപോയ ഇദ്ദേഹം അന്നാന്‍ ഗ്രാമര്‍ സ്‌കൂളിലും പിന്നീട്‌ കിര്‍ക്കാഡി സ്‌കൂളിലും അധ്യാപകനായി ജോലി നോക്കി. അധ്യാപനവൃത്തി ദുസ്സഹമായി തോന്നുകയാല്‍ ആ ജോലിയും ഉപേക്ഷിച്ചു. ""സ്‌കൂള്‍ അധ്യാപകനായി തുടരുന്നതില്‍ ഭേദം മരിക്കുകയാണ്‌ എന്നാണ്‌ ഇദ്ദേഹം പില്‌ക്കാലത്ത്‌ അനുസ്‌മരിച്ചത്‌. 1818ല്‍ വീണ്ടും എഡിന്‍ബറോയില്‍ നിയമവിദ്യാഭ്യാസത്തിനായി ചേര്‍ന്നെങ്കിലും അതും പൂര്‍ത്തിയാക്കിയില്ല. അസ്വസ്ഥമായിരുന്നു അക്കാലത്തെ ജീവിതം. എഡ്വേര്‍ഡ്‌ ഇര്‍വിങ്ങിന്റെ സൗഹൃദം മാത്രമായിരുന്നു ഇദ്ദേഹത്തിന്‌ ഒരേയൊരാശ്വാസം. ഇര്‍വിങ്ങിലൂടെ ജെയിന്‍ ബെയിലി വെല്‍ഷുമായി പരിചയപ്പെട്ടു. 1821ല്‍ കാര്‍ലൈലിന്റെ ആധ്യാത്മിക സംഘര്‍ഷം ഉച്ചകോടിയിലെത്തി. ഈ ധര്‍മസങ്കടത്തെപ്പറ്റി സാര്‍ട്ടര്‍ റിസാര്‍ട്ടസ്‌ (Sartor Resartus)എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്‌. ക്രസ്‌തവ യാഥാസ്‌ഥിതികത്വം അംഗീകരിക്കാന്‍ വിസമ്മതിച്ച കാര്‍ലൈല്‍ താനൊരു നിരീശ്വരനായി തീര്‍ന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നു ഇക്കാലത്ത്‌. ആധ്യാത്മികമായ ഒരു അഭയസങ്കേതം കണ്ടെത്താന്‍ ഉഴറിയ കാര്‍ലൈല്‍ ജര്‍മന്‍ സാഹിത്യത്തിന്റെയും തത്ത്വശാസ്‌ത്രത്തിന്റെയും പഠനത്തില്‍ ആശ്വാസം തേടി. ജെയിന്‍ വെല്‍ഷുമായുള്ള സൗഹൃദം ദൃഢതരമായതോടെ കാര്‍ലൈല്‍ അവരെ വിവാഹം കഴിച്ചു. ബൗദ്ധികതലത്തില്‍ പരസ്‌പരം വളരെയേറെ പൊരുത്തപ്പെട്ടിരുന്നതിനാല്‍ ജെയിനുമായുള്ള ദാമ്പത്യം തോമസ്‌ കാര്‍ലൈലിന്റെ സര്‍ഗചേതനയെ ഉദ്ദീപിപ്പിച്ചു. സാര്‍ട്ടസ്‌ റിസാര്‍ട്ടസ്‌: ദ്‌ ലൈഫ്‌ ആന്‍ഡ്‌ ഒപ്പിനിയന്‍ ഒഫ്‌ ഹെര്‍റ്റ്യൂഫല്‍സ്‌ ഡ്രാക്‌ (1836), ദ്‌ ഫ്രഞ്ച്‌ റെവല്യൂഷന്‍ (മൂന്ന്‌ വാല്യം, 1837), ചാര്‍ട്ടിസം (1840), ഓണ്‍ ഹീറോസ്‌, ഹീറോ വര്‍ഷിപ്‌ ആന്‍ഡ്‌ ദ്‌ ഹീറോയിക്‌ ഇന്‍ ഹിസ്റ്ററി (1841), പാസ്റ്റ്‌ ആന്‍ഡ്‌ പ്രസന്റ്‌ (1843) എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികളാണ്‌.

യാന്ത്രികയുഗത്തിന്റെയും അത്‌ രാഷ്‌ട്രീയ വിചിന്തനത്തില്‍ ചെലുത്തുന്ന സ്വാധീനതയുടെയും വ്യക്തമായ ചിത്രം "കാലഘട്ടത്തിന്റെ ചിഹ്നങ്ങള്‍' (Signs of the Times, 1829)എന്ന കൃതിയിലൂടെ കാര്‍ലൈല്‍ അവതരിപ്പിച്ചെങ്കിലും സാമൂഹികവും ചരിത്രപരവുമായ ദര്‍ശനത്തിന്റെ കലാത്മകമായ ആവിഷ്‌കാരം എന്നു വിശേഷിപ്പിക്കാവുന്ന സാര്‍ട്ടസ്‌ റിസാര്‍ട്ടസ്‌ ആണ്‌ എഴുത്തുകാരന്‍ എന്ന നിലയില്‍ ഇദ്ദേഹത്തെ ശ്രദ്ധിക്കപ്പെടാനിടയാക്കിയത്‌.

ഹെര്‍ ട്യൂഫെല്‍ഡ്രാക്കിന്റെ ജീവിതത്തെയും തത്ത്വചിന്തയെയും ആസ്‌പദിച്ച്‌ എഴുതപ്പെട്ട പ്രകൃതകൃതി ഒരു തരത്തില്‍ കാര്‍ലൈലിന്റെ ആത്മകഥയാണെന്നു പറയാം. ധൈഷണിക നൈരാശ്യത്തിന്റെ നിത്യനിഷേധത്തില്‍നിന്ന്‌ ദൈവികബോധ സമാര്‍ജനത്തിലേക്കുള്ള സ്വന്തം പരിവര്‍ത്തനം ഇതില്‍ വിവരിക്കപ്പെടുന്നു.

ദ്‌ ഫ്രഞ്ച്‌ റെവല്യൂഷന്‍ ആണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ചരിത്രാഖ്യാനത്തില്‍ അന്ന്‌ വരെ നിലനിന്നിരുന്ന പ്രവണതയില്‍ നിന്ന്‌ വ്യത്യസ്‌തമായി, വമ്പിച്ച ജനമുന്നേറ്റങ്ങള്‍ക്കും സവിശേഷസംഭവങ്ങള്‍ക്കും കാരണമാകുന്ന ആശയങ്ങളുടെയും വികാരങ്ങളുടെയും വേലിയേറ്റങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിയാണ്‌ ഈ കൃതി രചിച്ചിരിക്കുന്നത്‌. ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയിലെ അത്യന്താപേക്ഷിതമായ ശുദ്ധീകരണ പ്രക്രിയയായാണ്‌ കാര്‍ലൈല്‍ വിപ്ലവത്തെ കണ്ടത്‌. വിപ്ലവത്തിന്റെ ഇരകളെ അനുതാപപൂര്‍വം വീക്ഷിക്കുവാന്‍ ഇദ്ദേഹം വിസമ്മതിച്ചു. വിപ്ലവത്തിലൂടെ കൊട്ടിഘോഷിക്കപ്പെട്ട ജനാധിപത്യത്തെ കഠിനമായി വെറുത്തുവെങ്കിലും പഴയ വ്യവസ്ഥ തകരേണ്ടത്‌ തന്നെയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഇംഗ്ലണ്ടിലും സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ വിഹരിക്കുന്നവര്‍ സമൂലവും വ്യാപകവുമായ സാമൂഹ്യപരിഷ്‌കരണത്തിന്‌ തുടക്കം കുറച്ചില്ലെങ്കില്‍ താഴെക്കിടയിലുള്ളവര്‍ ചെറുക്കാനാവാത്ത വിപ്ലവത്തിനൊരുമ്പെടുമെന്ന്‌ ഈ കൃതിയിലൂടെ ഇദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

ഓണ്‍ ഹീറോസ്‌, ഹീറോവര്‍ഷിപ്പ്‌ ആന്‍ഡ്‌ ദ്‌ ഹീറോയിക്‌ ഇന്‍ ഹിസ്റ്ററി എന്ന കൃതിയില്‍ വീരനായകന്മാരായ അല്‌പം ചിലര്‍ക്കുമാത്രമേ ഭരണം നടത്താന്‍ അര്‍ഹതയുള്ളൂ എന്ന്‌ ഇദ്ദേഹം പ്രഖ്യാപിച്ചു. ""ബുദ്ധിശാലികളാല്‍ ഭരിക്കപ്പെടുകയെന്നത്‌ വിഡ്‌ഢികളുടെ നിത്യമായ അവകാശമാണ്‌. വീരനായകന്റെ ഭരണത്തെ ഒരു രാഷ്‌ട്രീയ തത്ത്വമെന്നതിലേറെ മതവിശ്വാസം എന്നപോലെയാണ്‌ ഇദ്ദേഹം കരുതിയത്‌. മനുഷ്യനിലെ ദൈവാംശത്തെ ആരാധിക്കുന്നതിനു തുല്യമാണത്‌.

1834ല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയ കാര്‍ലൈല്‍ ജോണ്‍ സ്റ്റുവര്‍ട്ട്‌ മില്‍, എമേഴ്‌സണ്‍, ഡിക്കന്‍സ്‌, ടെന്നിസണ്‍, കിങ്‌സ്‌ലി, ബ്രൗണിങ്‌, റസ്‌കിന്‍, മസ്സിനി തുടങ്ങിയവരുമായി സൗഹൃദം സ്ഥാപിച്ചു. 1866ല്‍ പത്‌നിയുടെ നിര്യാണത്തിന്‌ ശേഷം താരതമ്യേന ഏകാകിയും വിഷാദവാനുമായിക്കഴിഞ്ഞ തോമസ്‌ കാര്‍ലൈല്‍ 1881 ഫെ. 5ന്‌ ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍