This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ഡിഫ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ഡിഫ്‌

Cardiff

ബ്രിട്ടനിലെ വെയ്‌ല്‍സ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനം. ഭരണഘടകം, ഏറ്റവും വലിയ നഗരം. ഗ്ലമോര്‍ഗന്‍ കൗണ്ടിയുടെ ആസ്ഥാനനഗരം കൂടിയാണ്‌ കാര്‍ഡിഫ്‌. ബ്രിസ്റ്റല്‍ ചാനലിന്റെ വടക്കേതീരത്തായി റ്റാഫ്‌ നദീമുഖത്ത്‌ ലണ്ടനില്‍ നിന്നും 210 കി.മീ. അകലെ മാറി സ്ഥിതിചെയ്യുന്ന ഈ നഗരം ബ്രിട്ടനിലെ ഒരു പ്രധാന തുറമുഖനഗരവും വ്യാവസായിക കേന്ദ്രവും കൂടിയാണ്‌. എ.ഡി. 75ഓടെ റോമാക്കാരാണ്‌ നഗരം സ്ഥാപിച്ചത്‌. നദി കടന്നുപോയിരുന്ന പാത സംരക്ഷിക്കാനായി പണിത കോട്ട (Cardiff castle) യുടെ പേരാണ്‌ പില്‌ക്കാലത്ത്‌ നഗരത്തിനു കൂടി സിദ്ധിച്ചത്‌. ജില്ലാ വിസ്‌തീര്‍ണം: 139 ച.കി.മീ; ജനസംഖ്യ: 3,05,353 (2001); 3,21,000 (2007 മതിപ്പുകണക്ക്‌); നഗരജനസംഖ്യ: 2,92,150 (2001).

നാഷണല്‍ മ്യൂസിയം

മൂന്നും നാലും നൂറ്റാണ്ടുകളില്‍ റോമക്കാരാല്‍ കോട്ട പുനരുദ്ധരിക്കപ്പെട്ടെങ്കിലും 11-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍, നോര്‍മന്‍കാരുടെ വരവോടെയാണ്‌ ഇവിടം ഒരു പട്ടണമായി വികസിച്ചുതുടങ്ങിയത്‌. പഴയ കോട്ടയുടെ സ്ഥാനത്തുതന്നെ ഇവര്‍ പണിത ദുര്‍ഗഹര്‍മ്യങ്ങളെ കേന്ദ്രീകരിച്ച്‌ മധ്യകാല കാര്‍ഡിഫ്‌ പട്ടണം വളര്‍ന്നു. ഇക്കാലത്ത്‌ കാര്‍ഷികോത്‌പന്നങ്ങള്‍ കയറ്റി അയച്ചിരുന്ന ഒരു ചെറുതുറമുഖം ആയിരുന്നു കാര്‍ഡിഫ്‌. നഗരത്തിന്റെ വളര്‍ച്ച 18-ാം ശ. വരേക്കും തികച്ചും മന്ദഗതിയിലായിരുന്നു. നഗരത്തിനു പടിഞ്ഞാറ്‌ ദക്ഷിണവെയ്‌ല്‍സിലെ കനത്ത കല്‍ക്കരി നിക്ഷേപങ്ങളുടെ കണ്ടുപിടുത്തത്തോടെ ഇത്‌ ഒരു പ്രമുഖ തുറമുഖവും വ്യാവസായിക നഗരവുമായി വളരുകയും റെയില്‍പ്പാതകളും കനാലുകളും ധാരാളമായി നിര്‍മിക്കപ്പെടുകയും ചെയ്‌തു. കല്‍ക്കരിയുടെ കയറ്റുമതിക്കായി 1839-1907 കാലത്ത്‌ തുറമുഖം വലുതായ പുരോഗതി കൈവരിച്ചു. 1913 ആയപ്പോഴേക്കും കാര്‍ഡിഫ്‌ ലോകത്തിലെ ഏറ്റവും കൂടുതല്‍ കല്‍ക്കരി കയറ്റുമതി ചെയ്യുന്ന തുറമുഖമെന്ന ബഹുമതിയാര്‍ജിച്ചു.

കാര്‍ഡിഫ്‌ സര്‍വകലാശാല

ഊര്‍ജസ്രാതസ്സിന്റെ ലഭ്യത മൂലം ഇരുമ്പുരുക്ക്‌ വ്യവസായങ്ങളെ ആശ്രയിച്ചും കാര്‍ഡിഫ്‌ വളരെ പുരോഗതി ആര്‍ജിച്ചു. 1955ല്‍ വെയ്‌ല്‍സിലെ ഏറ്റവും വികസിതമായ നഗരമെന്ന നിലയ്‌ക്ക്‌ കാര്‍ഡിഫ്‌ തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന്‌ ഈ നഗരം എന്‍ജിനീയറിങ്‌ വ്യവസായങ്ങള്‍; ഭക്ഷ്യപദാര്‍ഥങ്ങളുടെ സംസ്‌കരണം; ധാന്യം പൊടിക്കല്‍; സിഗരറ്റ്‌, മദ്യം, വസ്‌ത്രം, കൃത്രിമനൂല്‍ തുടങ്ങിയവയുടെ നിര്‍മാണം; എന്നീ രംഗങ്ങളില്‍ രാജ്യത്തെ മുമ്പന്തിയില്‍ നില്‌ക്കുന്ന നഗരങ്ങളിലൊന്നാണ്‌.

കാര്‍ഡിഫ്‌ കോട്ട 12-ാം ശതകത്തിലും ഉള്ളിലെ കൊട്ടാരം 1861ലും സമൂലമായ പരിഷ്‌കരണത്തിനു വിധേയമായിട്ടുണ്ട്‌. കോട്ടയ്‌ക്കു സമീപമാണ്‌ വിശാലമായ കഥേയ്‌സ്‌ പാര്‍ക്ക്‌. ഈ ഉദ്യാനത്തിനു ചുറ്റും ആധുനിക സര്‍ക്കാര്‍ സര്‍വകലാശാലാമന്ദിരങ്ങളും മറ്റും പണികഴിപ്പിച്ചിരുന്നു. ഇവിടത്തെ ദേശീയ മ്യൂസിയം അമൂല്യമായ ഒരു ചരിത്രശേഖരമുള്‍ക്കൊള്ളുന്നു. ഇവയെല്ലാം കൂടിച്ചേര്‍ന്ന സിവിക്‌ സെന്റര്‍ യൂറോപ്പിലെ ഏറ്റവും ബൃഹത്തായ നഗരകേന്ദ്രങ്ങളിലൊന്നാണ്‌.

കാര്‍ഡിഫ്‌ കോട്ടമുഖം

നാല്‌ കി.മീ. അകലെയുള്ള നോര്‍മന്‍ പള്ളി (Llandaff Cathedral) 1120ല്‍ പണി പൂര്‍ത്തിയായതുമുതല്‍ രണ്ടാം ലോകയുദ്ധക്കാലം വരെ നിരന്തരമായി നശീകരണത്തിനു വിധേയമായിട്ടുണ്ട്‌. 1960ല്‍ ഇത്‌ സമൂലം പരിഷ്‌കരിക്കപ്പെട്ടു. അലുമിനിയത്തിലുള്ള ഒരു ക്രിസ്‌തുരൂപമാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം. 6.5 കി.മീ. പടിഞ്ഞാറായുള്ള ഫോക്‌ മ്യൂസിയം ഒഫ്‌ വെയ്‌ല്‍സ്‌ ലോകത്ത്‌ അപൂര്‍വമായുള്ള ഇത്തരം പ്രദര്‍ശനകേന്ദ്രങ്ങളിലൊന്നാണ്‌. 20 കി.മീ. അകലെ റൂസ്സില്‍ ആണ്‌ വിമാനത്താവളം.

സിറ്റി ഹാള്‍ മന്ദിരം

വെയ്‌ല്‍സിനു പ്രത്യേക നിയമസഭ വേണമോ എന്ന പ്രശ്‌നത്തിന്മേല്‍ 1997ല്‍ നടത്തപ്പെട്ട ജനഹിതപരിശോധനയിലെ വിധി അനുസരിച്ച്‌ 1999ലെ തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ അസംബ്ലി നിലവില്‍ വന്നതിന്റെ ഓര്‍മയ്‌ക്കായി കാര്‍ഡിഫിലെ മില്ലെനിയം സ്റ്റേഡിയം ഉദ്‌ഘാടനം 1999ല്‍ ചെയ്യപ്പെട്ടു. നാഷനല്‍ ഓപ്പറയും സെന്‍ട്രല്‍ ഗ്രന്ഥാലയവും കാര്‍ഡിഫിലെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍