This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമശാസ്‌ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമശാസ്‌ത്രം

ഖജുരാഹോ ഗുഹാക്ഷേത്രശില്‌പങ്ങള്‍

മാനവജീവിതത്തിലെ സുപ്രധാനങ്ങളായ നാല്‌ പുരുഷാര്‍ഥങ്ങളില്‍ ഒന്നായ കാമത്തെ സംബന്ധിച്ചുള്ള ശാസ്‌ത്രം. ഉപവേദങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരിക്കുന്ന ഇതില്‍ കാമത്തെ (erotics) സംബന്ധിക്കുന്ന ശാസ്‌ത്രവും കലയും തന്ത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സംസ്‌കൃതഭാഷയില്‍ ഈ വിഷയത്തെ സംബന്ധിച്ച്‌ അതിവിശാലമായ ഒരു സാഹിത്യവിഭാഗം തന്നെ ഉണ്ടായിട്ടുണ്ട്‌. മഹര്‍ഷി വാത്സ്യായനന്‍ രചിച്ച കാമസൂത്രമാണ്‌ ഈ വിഷയത്തിലെ ആധികാരിക ഗ്രന്ഥം. സൂത്രശൈലിയില്‍ നിബന്ധമായിരിക്കുന്ന പ്രസ്‌തുത ഗ്രന്ഥം ഈ വിഷയത്തിന്റെ വ്യാപകത്വത്തെയും ആവശ്യകതയെയും പ്രാധാന്യത്തെയും വ്യക്തമാക്കുന്നു. വാത്സ്യായനന്‍ കാമശാസ്‌ത്രത്തിന്റെ പ്രണേതാവ്‌ എന്ന നിലയിലാണ്‌ വിഖ്യാതനായിട്ടുള്ളത്‌. വാത്സ്യായനനു മുമ്പുതന്നെ ഈ വിഷയത്തെ ആസ്‌പദമാക്കി നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല കാലങ്ങളിലായി വളര്‍ന്നുവന്നിട്ടുള്ള സംസ്‌കാരങ്ങളിലെല്ലാം കാമ (ലൈംഗികത) ത്തിനു പ്രസക്തി ഉണ്ടായിരുന്നതായി കാണാം. ചൈനയിലും ഈജിപ്‌ത്‌, ബാബിലോണിയ, അസീറിയ തുടങ്ങിയ പ്രാചീന സംസ്‌കാരങ്ങളിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ഇന്‍കാമായന്‍ സംസ്‌കാരങ്ങളിലും ലൈംഗികജീവിതത്തിനു സുപ്രധാനമായ സ്ഥാനമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന രേഖകള്‍ ലഭ്യമായിട്ടുണ്ട്‌. ഗ്രീസും റോമും ഇതില്‍ നിന്നൊട്ടും വ്യത്യസ്‌തമായിരുന്നില്ല.

പക്ഷേ, കാമത്തെ ഒരു ശാസ്‌ത്രം എന്ന രീതിയില്‍ ഗൗരവപൂര്‍വം ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തിയവരുടെ കൂട്ടത്തില്‍ ഭാരതീയാചാര്യന്മാര്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്‌. ആധുനിക കാലങ്ങളില്‍ സിഗ്മണ്ട്‌ ഫ്രായിഡ്‌, ഹാവ്‌ലോക്‌ എല്ലിസ്‌, റിച്ചാര്‍ഡ്‌ ഫ്രീഹര്‍ മോണ്‍, ക്രാഫ്‌റ്റ്‌ എബിംഗ്‌, മാസ്‌ലോ, കിന്‍സീ, മാസ്റ്റേഴ്‌സ്‌, ജോണ്‍സണ്‍ തുടങ്ങിയ യൂറോപ്യര്‍ ഈ രംഗത്തു നടത്തിയ പഠനങ്ങളും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. എങ്കിലും വാത്സ്യായനനും അദ്ദേഹത്തിന്റെ കാമസൂത്രവും ഈ രംഗത്ത്‌ പ്രത്യേകവ്യക്തിത്വം പുലര്‍ത്തിക്കൊണ്ട്‌ നിലനില്‍ക്കുന്നു. കാമശാസ്‌ത്രത്തിന്‌ അടിസ്ഥാനശിലയിട്ടത്‌ പ്രജാപതി ആണെന്നാണ്‌ വിശ്വസിച്ചു പോരുന്നത്‌. ശിവന്റെ നിര്‍ദേശാനുസരണം നന്ദി ആയിരം അധ്യായങ്ങളിലുള്ള ഒരു മഹാഗ്രന്ഥം രചിച്ചു എന്നും അത്‌ അതിവിപുലവും അതിഗഹനവും ആകയാല്‍ സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകുന്ന രീതിയില്‍ സംക്ഷേപിച്ച്‌ ഉദ്ദാലക മുനിയുടെ പുത്രനായ ശ്വേതകേതു 500 അധ്യായങ്ങളുള്ള ഒരു ഗ്രന്ഥം രചിച്ചു എന്നുമാണ്‌ പൗരാണിക വിശ്വാസം. പാഞ്ചാലദേശവാസിയായ ബാഭ്രവ്യന്‍ എന്ന പണ്ഡിതന്‍ ശ്വേതകേതുവിന്റെ കൃതി വീണ്ടും ലഘൂകരിച്ച്‌ 150 അധ്യായങ്ങളും ഏഴ്‌ അധികരണങ്ങളുമുള്ള ഗ്രന്ഥം തയ്യാറാക്കി. പില്‌ക്കാലത്ത്‌ ഈ ഓരോ അധികരണത്തെയും വിപുലീകരിച്ച്‌ ചാരായണന്‍ (നാരായണന്‍), സുവര്‍ണനാഭന്‍, ഘോടകമുഖന്‍, ഗോനര്‍ദീയന്‍, ഗോണികാപുത്രന്‍, ദത്തകന്‍, കുചിമാരന്‍ എന്നീ എഴ്‌ മഹാആചാര്യന്മാര്‍ പ്രത്യേകം സ്വതന്ത്രഗ്രന്ഥങ്ങള്‍ രചിച്ചു. ഈ പണ്ഡിതന്മാര്‍ തങ്ങളുടെ നിരന്തരമായ ഗവേഷണഫലമായി കാമശാസ്‌ത്രത്തിന്‌ പുതിയ മാനങ്ങള്‍ നല്‌കുകയുണ്ടായി. എന്നാല്‍ ഇവരുടെ സമീപനത്തിനും അഭിപ്രായപ്രകടനത്തിനും ഏകതാനതയോ സമന്വയാത്മകതയോ ഇല്ലാതെ വന്നത്‌ കാമശാസ്‌ത്ര വിദ്യാര്‍ഥികളില്‍ ചിന്താക്കുഴപ്പം സൃഷ്‌ടിച്ചു. ഏതാണ്ട്‌ ഈ ഘട്ടത്തിലാണ്‌ വാത്സ്യായനന്റെ കാമസൂത്രം രചിക്കപ്പെടുന്നത്‌. ഇങ്ങനെ സുദീര്‍ഘമായ ഒരു പരിണാമദശ കാമശാസ്‌ത്രത്തിനുണ്ട്‌.

കാമശാസ്‌ത്ര ചരിത്രം പ്രധാനമായും മൂന്ന്‌ കാലഘട്ടങ്ങളായി വിഭജിക്കാവുന്നതാണ്‌: (1) പൂര്‍വവാത്സ്യായനകാലം; (2) വാത്സ്യായനകാലം; (3) വാത്സ്യായനോത്തരകാലം. പൂര്‍വ വാത്സ്യായനകാലത്തെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ തുലോം വിരളമാണ്‌. മറ്റു ശാസ്‌ത്രഗ്രന്ഥങ്ങളുടെ ഇടയ്‌ക്ക്‌ കാമശാസ്‌ത്രത്തെപ്പറ്റിയും ഏതാനും അധ്യായങ്ങളാണ്‌ ആദ്യകാലത്ത്‌ കാണാനുള്ളത്‌. ബാഭ്രവ്യന്‍, ഘോടകമുഖന്‍, ഗോനര്‍ദീയന്‍, ദത്തകന്‍, കുചിമാരന്‍ തുടങ്ങിയ ആചാര്യന്മാരുടെ കൃതികള്‍ ഒട്ടുമുക്കാലും അപ്രായോഗികവും പൂര്‍ണമായും ശാസ്‌ത്രനിബദ്ധമല്ലാത്തതും ആയിരുന്നു. ഇതില്‍ നിന്നും വ്യത്യസ്‌തമായി നല്ല ശാസ്‌ത്രീയ സമീപനത്തോടെ രചിക്കപ്പെട്ട ഒരു സൂത്രാത്മകഗ്രന്ഥം ആചാര്യദത്തകന്റെ വൈശികശാസ്‌ത്രം ആണ്‌. കുചിമാരന്‍ രചിച്ച കുചിമാരതന്ത്രവും ഈ രംഗത്തെ ആധികാരിക ഗ്രന്ഥം തന്നെ. കാമോദ്ദീപന പ്രയോജനകരങ്ങളായ ഔഷധങ്ങള്‍, ലേപനങ്ങള്‍, വശ്യവിദ്യകള്‍ എന്നിവയെപ്പറ്റിയാണ്‌ കുചിമാരതന്ത്രത്തില്‍ വര്‍ണിച്ചിട്ടുള്ളത്‌. കുചിമാരതന്ത്രത്തിന്റെ ഒരു കൈയെഴുത്ത്‌ പ്രതി ചെന്നൈയിലെ ഹസ്‌തലിഖിത ഗ്രന്ഥശാലയില്‍ കണ്ടെത്തിയിട്ടുണ്ട്‌.

കാമസൂത്രം. കാമകലയെ അധികരിച്ച്‌ എ.ഡി. 3-ാം ശതകത്തിലോ, 4-ാം ശതകത്തിലോ ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷി രചിച്ച ഗ്രന്ഥം. ഇതില്‍ കാമശാസ്‌ത്രവിഷയങ്ങളെപ്പറ്റി സംക്ഷിപ്‌തമായി സൂത്രരൂപത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ലളിതമായ സംസ്‌കൃതമാണ്‌ കാമസൂത്രത്തിലെ ഭാഷ. നന്ദികേശ്വരന്‍ തുടങ്ങിയ ആചാര്യന്മാര്‍ വിരചിച്ച വിഷയങ്ങള്‍ സര്‍വവും വാത്സ്യായനന്‍ തന്റെ സൂത്രഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ലൈംഗിക സുഖത്തിനുവേണ്ടിയുള്ള സംഭോഗ പ്രക്രിയകളെക്കുറിച്ചും ഈ ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമാണ്‌ കാമസൂത്രത്തില്‍ മുഖ്യമായി വിവരിച്ചിട്ടുള്ളത്‌.

പൗരാണിക സങ്കല്‌പമനുസരിച്ച്‌ ബ്രഹ്‌മാവ്‌ പ്രജകളെ സൃഷ്‌ടിച്ചതിനുശേഷം അവരുടെ നിലനില്‌പിനായി ധര്‍മാര്‍ഥകാമങ്ങളെ ശാസ്‌ത്രീയമായി ഉപദേശിച്ചുവെന്നും ഈ ഉപദേശങ്ങള്‍ പതിനായിരം ഗ്രന്ഥമുള്ള ഒരു മഹാശാസ്‌ത്രമായി ക്രാഡീകരിക്കപ്പെട്ടുവെന്നുമാണ്‌ വിശ്വാസം. ഇതില്‍ നിന്നും വേര്‍തിരിച്ചെടുത്ത ധര്‍മപ്രകരണത്തെ സ്വയംഭൂവമനുവും (മനുസ്‌മൃതി എന്ന മാനവ ധര്‍മശാസ്‌ത്രം) അര്‍ഥപ്രകരണത്തെ ബൃഹസ്‌പതിയും (ബാഹര്‍സ്‌പത്യം എന്ന അര്‍ഥശാസ്‌ത്രം) കാമപ്രകരണത്തെ ശിവന്റെ സന്തതസഹചാരിയായ നന്ദികേശ്വരനും (കാമശാസ്‌ത്രം) പൃഥക്‌ ശാസ്‌ത്രങ്ങളായി അവതരിപ്പിച്ചു. നന്ദികേശ്വര നിര്‍മിതവും ആയിരം അധ്യായങ്ങളടങ്ങിയതുമായ കാമശാസ്‌ത്രത്തെ ഉദ്ദാലകപുത്രനായ ശ്വേതകേതു വീണ്ടും 500 അധ്യായങ്ങളിലായി സംഗ്രഹിച്ചു. ബാഭ്രക (ബഭ്രു) പുത്രനായ പാഞ്ചാലന്‍ ഇതു വീണ്ടും 150 അധ്യായങ്ങളിലായി സംക്ഷേപിച്ചു. ഇതില്‍ സാധാരണം, സാമ്പ്രയോഗികം, കന്യാസമ്പ്രയുക്തകം, ഭാര്യാധികാരികം, പാരദാരികം, വൈശികം, ഔപനിഷദികം എന്നിങ്ങനെ ഏഴ്‌ അധികരണങ്ങള്‍ അടങ്ങിയിരുന്നു. പിന്നീട്‌ ഇവ ഓരോന്നും പ്രത്യേക വിഷയമായി സ്വീകരിച്ചുകൊണ്ട്‌ ചാരായണന്‍, സുവര്‍ണനാഭന്‍, ഘോടകമുഖന്‍, ഗോനര്‍ദീയന്‍, ഗോണികാപുത്രന്‍, ദത്തകന്‍, കുചി (Np) മാരന്‍ എന്നീ ആചാര്യന്മാര്‍ ഓരോ ഗ്രന്ഥം രചിച്ചു. വാത്സ്യായനന്റെ കാമസൂത്രത്തില്‍ ഈ ഭാഗങ്ങളെല്ലാം സംഗ്രഹിച്ചിട്ടുണ്ട്‌.

ശൃംഗാരത്തെപ്പറ്റി സംഗ്രഹിച്ചു പ്രതിപാദിക്കുന്ന കാമശാസ്‌ത്രത്തെ സാഹിത്യത്തിന്റെ ഒരു ശാഖയായി ഗണിക്കാമെന്നാണ്‌ കാവ്യശാസ്‌ത്രകാരന്മാരുടെ അഭിപ്രായം. നായികാനായകവര്‍ണനം, ഗുണവര്‍ണനം, അനുരാഗത്തിന്റെ ഗതി, സമാഗമം എന്നിവയെല്ലാം കാമശാസ്‌ത്രത്തിലുണ്ട്‌. ഭവഭൂതി തന്റെ കൃതിയായ മാലതീമാധവം, കാമസൂത്രത്തിന്റെ ഒരു വിവരണമാണെന്ന്‌ സമ്മതിക്കുന്നുണ്ട്‌.

മുനി, മഹര്‍ഷി എന്നീ നാമധേയങ്ങളിലും വാത്സ്യായനന്‍ വ്യവഹരിക്കപ്പെടാറുണ്ട്‌. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം മല്ലനാഗന്‍ എന്നാണെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇദ്ദേഹം ഒരു ഭിഷഗ്വരനായിരുന്നുവെന്നാണ്‌ വിശ്വസിച്ചുപോരുന്നത്‌. ദത്തകസൂത്രങ്ങള്‍ വാത്സ്യായനനു മുമ്പുണ്ടായതാണെങ്കിലും അവ ഇന്ന്‌ ലഭ്യമല്ല. വാത്സ്യായനന്‍ എന്നത്‌ ഗോത്രനാമധേയമാണെന്ന്‌ അഭിപ്രായപ്പെടുന്നവരുമുണ്ട്‌. ഇദ്ദേഹം വാരണാസിയില്‍ ഒരു വിദ്യാര്‍ഥിയായിരുന്നുവെന്നും ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌. ന്യായഭാഷ്യത്തിന്റെ കര്‍ത്താവായ പക്ഷിലസ്വാമിയാണ്‌ ഈ വാത്സ്യായനന്‍ എന്നു ചില പണ്ഡിതന്മാര്‍ കരുതുന്നുണ്ടെങ്കിലും അതു തെളിയിക്കപ്പെട്ടിട്ടില്ല.

"ധര്‍മാര്‍ഥ കാമേഭ്യോ നമഃ' എന്നു ചൊല്ലിക്കൊണ്ടാണ്‌ കാമസൂത്രം ആരംഭിക്കുന്നത്‌. അധികരണങ്ങള്‍, അധ്യായങ്ങള്‍, പ്രകരണങ്ങള്‍ എന്ന ക്രമം വിഷയവിന്യാസത്തിനു സ്വീകരിച്ചിരിക്കുന്നു. ഈ കൃതിക്ക്‌ ഏഴ്‌ അധികരണങ്ങളിലായി 36 അധ്യായങ്ങളുണ്ട്‌. 36 അധ്യായങ്ങളിലായി 64 പ്രകരണങ്ങളും ആകെ 1,250 പദ്യങ്ങളും ഉണ്ട്‌. ഒന്നാമത്തെ അധികരണത്തിന്‌ "സാധാരണം' എന്ന്‌ പേര്‌ കല്‌പിച്ചിരിക്കുന്നു. ശാസ്‌ത്രസംഗ്രഹം, ത്രിവര്‍ഗ പ്രതിപത്തി, വിദ്യാസമുദ്ദേശം, നാഗരികവൃത്തം, നായകാദിവിമര്‍ശനം എന്നിങ്ങനെ അഞ്ചധ്യായങ്ങള്‍ പ്രഥമാധികരണത്തിനുണ്ട്‌. സാമ്പ്രയോഗികമെന്ന രണ്ടാമധികരണത്തില്‍ 17 പ്രകരണങ്ങളും പത്തധ്യായങ്ങളുമാണുള്ളത്‌. രതാവസ്ഥാപനം, പ്രീതിവിശേഷങ്ങള്‍, ആലിംഗന വിചാരങ്ങള്‍, ചുംബനവികല്‌പനങ്ങള്‍, നഖദന്തജാദികള്‍, ദന്തച്ഛേദ്യവിധികള്‍, ദേശ്യോപചാരങ്ങള്‍, സംവേശന പ്രകാരങ്ങള്‍, ചിത്രരതങ്ങള്‍, പ്രഹണനയോഗങ്ങള്‍, സീത്‌കാരം, പുരുഷായിതം, പുരുഷോപസൃപ്‌തകങ്ങള്‍, ഔപരിഷ്‌ടകം, രതാരംഭവും രതാവസാനവും, സുരതവിശേഷങ്ങള്‍, പ്രണയകലഹം എന്നിവയാണ്‌ പ്രകരണങ്ങള്‍. കാമശാസ്‌ത്രത്തില്‍ പ്രയോഗങ്ങള്‍ എന്നതുകൊണ്ട്‌ സംയോഗമുറകള്‍ എന്നാണര്‍ഥം. 64 വിധം സംയോഗമുറകളുണ്ട്‌. കന്യാസമ്പ്രയുക്തകമെന്ന മൂന്നാമത്തെ അധികരണത്തില്‍ വരണവിധാനം, സംബന്ധനിര്‍ണയം, കന്യാവിസ്രംഭണം, ബാലോപക്രമം, ഇംഗിതാകാരസൂചനം, ഏകപുരുഷാഭയോഗം, പ്രയോജ്യോപാവര്‍ത്തനം, കന്യാപ്രതിപത്തി, വിവാഹയോഗം എന്നിങ്ങനെ ഒന്‍പതു പ്രകരണങ്ങളും "ഭാര്യാധികാര'മെന്ന നാലാം അധികരണത്തില്‍ ഏകചാരിണീവൃത്തം, പ്രവാസചര്യ, സപ്‌തനിമാരിലെ ജ്യേഷ്‌ഠാവൃത്താന്തം, കനിഷ്‌ഠാവൃത്തം, പുനര്‍ഭുവൃത്തം, ദുര്‍ഭഗാഭവൃത്തം, ആന്തഃപുരികം, ബഹുഭാര്യാപ്രതിപത്തി എന്നിങ്ങനെ എട്ടു പ്രകരണങ്ങളുമുണ്ട്‌. പഞ്ചമാധികരണത്തില്‍ സ്‌ത്രീപുരുഷ ശിലാവസ്ഥാപനം, വ്യാവര്‍ത്തന കാരണങ്ങള്‍, സ്‌ത്രീകളില്‍ സിദ്ധന്മാരായ പുരുഷന്മാര്‍, അയത്‌നസാധ്യകളായ സ്‌ത്രീകള്‍, പരിചയകാരണങ്ങള്‍, അഭിയോഗങ്ങള്‍, ഭാവപരീക്ഷകള്‍, ദൂതീകര്‍മങ്ങള്‍, ഈശ്വരകാമിതം, ദാരസംരക്ഷണം എന്നിങ്ങനെ പത്തു പ്രകരണങ്ങളാണുള്ളത്‌.

വൈശികമെന്ന ഷഷ്‌ഠാധികരണത്തില്‍ ഗമ്യചിന്ത, ഗമനകാരണങ്ങള്‍, ഉപാവര്‍ത്തനവിധി, കാന്താനുവര്‍ത്തനം, അര്‍ഥാഗമോപായങ്ങള്‍, വിരക്തലക്ഷണങ്ങള്‍, വിരക്തപ്രതിപത്തി, നിഷ്‌കാസനപ്രകാരങ്ങള്‍, വിശീര്‍ണ പ്രതിസന്ധാനം, ലാഭവിശേഷം, അര്‍ഥാനര്‍ഥാനുബന്ധ സംശയവിചാരം, വേശ്യാവിശേഷങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ടു പ്രകരണങ്ങളടങ്ങിയിരിക്കുന്നു.

സപ്‌തമാധികരണത്തിന്‌ ഔപനിഷദികമെന്നാണ്‌ സംജ്ഞ. ഇതില്‍ സുഭഗംകരണം, വശീകരണം, വൃഷ്യങ്ങള്‍, നഷ്‌ടരാഗപ്രത്യാനയനം, വൃദ്ധിവിധികള്‍, ചിത്രയോഗങ്ങള്‍ എന്നിങ്ങനെ ആറു പ്രകരണങ്ങളുണ്ട്‌.

പരസ്‌ത്രീഗമനത്തെക്കുറിച്ചും മഹര്‍ഷി വിചിന്തനം ചെയ്‌തിട്ടുണ്ട്‌. ഭാരതീയ സംസ്‌കാരത്തിനു നിരക്കാത്തതും പാപാവഹവുമാണ്‌ പരസ്‌ത്രീഗമനം. ദാരിദ്യ്രപരിഹാരം, ശത്രുസംഹാരം, പ്രതിക്രിയാസിദ്ധി, അപവാദശങ്ക എന്നീ നാലു സംഗതികളെ മുന്‍നിര്‍ത്തി പരസ്‌ത്രീഗമനം ചെയ്യുന്നതു പാപകരമല്ലെന്നു കാമസൂത്രകാരന്‍ വിധിക്കുന്നു. കാമസൂത്രത്തില്‍ പരാമൃഷ്‌ടമായിരിക്കുന്ന വസ്‌തുതകളും സാംസ്‌കാരിക പശ്ചാത്തലവും പരിഗണിക്കുമ്പോള്‍ ഗുപ്‌തകാലത്തിന്റെ ശക്തമായ പ്രാഭവം പ്രകടമാകുന്നുണ്ട്‌. ആ കാലഘട്ടത്തിലെ നാഗരികനായ ഒരു വ്യക്തിയുടെ ജീവിതരീതികള്‍, മാനസികോല്ലാസ മാര്‍ഗങ്ങള്‍, ദിനചര്യകള്‍, അധ്യയന രീതികള്‍ എന്നീ വിഷയങ്ങളുടെ സജീവചിത്രങ്ങള്‍ ഒരു സാമൂഹിക ശാസ്‌ത്രഗ്രന്ഥത്തില്‍ വര്‍ണിച്ചിരിക്കുന്നതുപോലെ സന്ദര്‍ഭാനുസൃതമായി കാമസൂത്രത്തിലും ഉള്‍ക്കൊള്ളിക്കുവാന്‍ വാത്സ്യായനന്‍ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

ചില സംസ്‌കൃത സാഹിത്യകൃതികളില്‍ കാമസൂത്രത്തിന്റെ സ്വാധീനത വളരെയേറെയുണ്ട്‌. ജയദേവ കവിയുടെ ഗീതഗോവിന്ദം അതിന്‌ ഉത്തമദൃഷ്‌ടാന്തമാണ്‌. ഭാരതീയ ശില്‌പകലയെ കാമസൂത്രം വളരെയേറെ സ്വാധീനിച്ചിരുന്നു. ഭാരതത്തില്‍ ക്ഷേത്രങ്ങളുടെ ഭിത്തികളില്‍ക്കാണുന്ന ശില്‌പങ്ങള്‍ ഇതിനു തെളിവാണ്‌.

അശ്ലീലതയുടെ അതിപ്രസരം ഇല്ലാതെ തികച്ചും ശാസ്‌ത്രീയമായ സമീപനമാണ്‌ ഈ കൃതിയുടെ രചനയില്‍ വാത്സ്യായനന്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുപോലെ കാമകലാനൈപുണ്യം ആര്‍ജിച്ചെങ്കില്‍ മാത്രമേ ദാമ്പത്യജീവിതം സംതൃപ്‌തവും ഭദ്രവും ആനന്ദപ്രദവുമായിരിക്കുകയുള്ളൂവെന്ന്‌ കാമസൂത്രത്തില്‍ സുവ്യക്തമായി പ്രസ്‌താവിച്ചിരിക്കുന്നു.

സമൂഹത്തിന്റെ ആരോഗ്യകരമായ സുസ്ഥിതിക്ക്‌ 64 കലകളിലും അഭ്യാസം നേടിയ വേശ്യകള്‍ ഉണ്ടായേ തീരു എന്നാണ്‌ കാമസൂത്രകാരന്റെ അഭിപ്രായം. വേശ്യകള്‍ അവശ്യം പരിപാലിച്ചിരിക്കേണ്ട വിഷയങ്ങളെക്കുറിച്ചും അഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ സവിസ്‌തരപ്രതിപാദനമുണ്ട്‌. നാഗരികന്റെ ആവശ്യങ്ങളെയും അഭിലാഷങ്ങളെയും മാനിച്ചുകൊണ്ടാണ്‌ ഈ കൃതിയുടെ രചന. നാഗരികന്റെ ദിനചര്യ, പെരുമാറ്റരീതി, വേഷഭൂഷകള്‍ ആദിയായവ വാത്സ്യായനന്‍ ആകര്‍ഷകമായി ഇതില്‍ വര്‍ണിച്ചിട്ടുണ്ട്‌. ഈ ഗ്രന്ഥത്തില്‍ സ്‌ത്രീപുരുഷന്മാരെ പല ജാതികളായി തരം തിരിച്ചു വര്‍ണിച്ചിട്ടുണ്ട്‌. സ്‌ത്രീകളെ പദ്‌മിനി, ചിത്രിണി, ശംഖിനി, ഹസ്‌തിനി എന്നിങ്ങനെയും പുരുഷന്മാരെ ശശം, വൃഷം, അശ്വം എന്നിങ്ങനെയും വര്‍ഗീകരിച്ചിരിക്കുന്നു.

സ്‌പൃഷ്‌ടം, വിദ്ധകം, ഉദ്ധൃഷ്‌ടകം, പീഡിതകം, ലതാവേഷ്‌ടിതകം, വൃക്ഷാധിരൂഢകം, തിലതണ്ഡുലകം, നീരക്ഷീരം എന്നിങ്ങനെയുള്ള ആലിംഗന വിധികളും; നിമിതകം, സ്‌ഫുരിതകം, ഘട്ടിതകം, സമം, തിര്യക്‌, ഉദ്‌ഭ്രാന്തം, അവപീഡിതകം എന്നീ ചുംബനരീതികളും; ദന്തനഖച്ഛേദങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഗ്രന്ഥത്തിലുണ്ട്‌. രതിപ്രക്രിയകള്‍, ഭാര്യാധികാരം, ഈ സഹഭാര്യാത്വം, പരസ്‌ത്രീഗമനം, വേശ്യാനിരൂപണം, വേശ്യാലാഭവ്യഭിചാരം, സുഭഗംകരണം, രാഗോദ്‌ദീപന മാര്‍ഗങ്ങള്‍, ഗര്‍ഭചര്യ, ഗര്‍ഭലക്ഷണം ഇത്യാദി വിഷയങ്ങള്‍ തികച്ചും ശാസ്‌ത്രീയമായ രീതിയില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു.

കാമത്തിന്റെ അവസ്ഥാഭേദങ്ങളെക്കുറിച്ചും ഈ കൃതിയില്‍ വിവരിച്ചിട്ടുണ്ട്‌. ചക്ഷുഃപ്രീതി, മനസ്സംഗം, സങ്കല്‌പം, നിദ്രാച്‌ഛേദം, ശരീരകാര്‍ശ്യം, വിഷയനിവൃത്തി, ലജ്ജാനാശം, ഉന്മാദം, മൂര്‍ച്ഛ, മരണം എന്നിവയാണ്‌ കാമാവസ്ഥകള്‍. ശരീരപ്രകൃതിയെക്കുറിച്ച്‌ വര്‍ണിക്കുമ്പോള്‍ ആയുര്‍വേദാചാര്യന്മാരുടെ അപഗ്രഥനരീതിയാണ്‌ സൂത്രകാരന്‍ ആശ്രയിച്ചിരിക്കുന്നതെന്നു കാണാം. ഭാരതീയ വൈദ്യശാസ്‌ത്രത്തിനും കാമസൂത്ര ഭാഗങ്ങള്‍ക്കും തമ്മിലുള്ള ബന്ധത്തിനു ദൃഷ്‌ടാന്തങ്ങളായി ഇതിനെ കണക്കാക്കാം.

ദേശഭേദം കാമസൂത്രത്തിലെ വിഷയവിന്യാസത്തിലെ ശ്രദ്ധേയമായ ഘടകമാണ്‌. മലയം, ദ്രാവിഡം, സൗവീരം, കാംബോജം, പൗണ്ഡ്രം, ഗാന്‌ധാരം, മ്ലേച്ഛം, കാശ്‌മീരം, പുഷ്‌പശരം, ചേരിതലിംഗം, തീരഭുക്തദേശം, ഗുര്‍ജരം, കാമരൂപം, പാടലീപുത്രം, മഹാരാഷ്‌ട്രം, വംഗം, ഗൗഡം, ഉത്‌കലം, കോസലം, ലാടദേശം, കര്‍ണാടകം, ആന്‌ധ്ര, മധ്യദേശം, മാളവം, ആഭീരം, സിന്ധു, അവന്തി, സാല്‍ഹീകം, വനവാസം എന്നിവയാണ്‌ ദേശഭേദങ്ങള്‍

വിവാഹത്തെ സംബന്ധിച്ചും വാത്സ്യായനമുനി ശ്രദ്ധേയങ്ങളായ ചില സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. വിവാഹത്തിനു കൊള്ളാവുന്നവരും അരുതാത്തവരുമായ സ്‌ത്രീകളെ കണ്ടറിയാന്‍ ചില ലക്ഷണങ്ങള്‍ ഇദ്ദേഹം നിര്‍ദേശിക്കുന്നു. വരനായിരിക്കാന്‍ വേണ്ട യോഗ്യതയെക്കുറിച്ചും വരനായിരിക്കാന്‍ യോഗ്യതയില്ലാത്തവനെക്കുറിച്ചും കാമസൂത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. പരസ്‌ത്രീ ഗമനത്തിന്റെ ദോഷവശങ്ങളെ വിവരിക്കുന്നതോടൊപ്പം അതു ചെയ്യാവുന്ന ഘട്ടങ്ങളെക്കുറിച്ചും പ്രസ്‌താവിക്കുന്നു. സ്‌ത്രീകളെ വശപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച്‌ പല ആചാര്യന്മാരുടെ അഭിപ്രായഭേദങ്ങളെയും വാത്സ്യായനന്‍ വിശകലനം ചെയ്‌തിട്ടുണ്ട്‌. ഔദ്ദാലികന്‍, ബാഭ്രവ്യന്‍ എന്നിവരാണ്‌ ഭാവനിരൂപണത്തെ സംബന്ധിച്ച്‌ വ്യത്യസ്‌തമായ അഭിപ്രായം പുലര്‍ത്തിയത്‌. ആലിംഗനനിരൂപണം, ചുംബനനിരൂപണം, നഖദന്തച്ഛേദ്യനിരൂപണം, സമ്പുടകം, പീഡിതകം, വേഷ്‌ടിതകം, ബാഡവകം, ഭുഡകം, ജൃംഭിതകം, ഉത്‌പീഡിതകം, വേണുദാരികം, പദ്‌മാസനം, പുരാവൃത്തകം, സ്ഥിരസുരതം, അവലംബിതകം, ധേനുകം, സംഘടകം, ഗോയൂഥകം, പുരുഷായിതം, മന്ഥനം, ഹുലം, അവമര്‍ദനം, നിര്‍ഘാതം, വരാഹഘാതം, വൃഷാഘാതം, ചടകവിലാസിതം, സമ്പുടം എന്നീ സുരതപ്രക്രിയാഭേദങ്ങളെ സൂത്രകാരന്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഔപരിഷ്‌ടകവിധികള്‍, സുരതാവസാനം, പ്രണയകലഹം, മരണവിധാനനിരൂപണം, കന്യാഗ്രഹണോപായം, വിവാഹയോഗം, ഭാര്യാധികാരം, പുനര്‍ഭൂവൃത്തം, ബഹുഭാര്യാത്വം, പരസ്‌ത്രീഗമനം, സ്‌ത്രീപുരുഷസാന്നിധ്യനിരൂപണം, ധനദാനോപായം, വേശ്യാലാഭവിചാരം, സുഭഗംകരണം, വശീകരണം, വൃഷ്യയോഗങ്ങള്‍, രാഗോദ്‌ദീപനനിരൂപണം, ബഹുലം, സംഘാടി, ചൂഡകം, ഏകചൂഡകം, കഞ്ചുകം, വൃദ്ധിയോഗങ്ങള്‍, ചിത്രയോഗങ്ങള്‍, ഗര്‍ഭചര്യ, ഗര്‍ഭലക്ഷണം എന്നിവയും വിശദമായി വിവരിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളാണ്‌.

ഗര്‍ഭചര്യയെക്കുറിച്ചു ഉപപാദിക്കുമ്പോള്‍ തികച്ചും വൈദ്യശാസ്‌ത്രമുറയനുസരിച്ചാണ്‌ വിധികള്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. ഛര്‍ദിക്കും ഗര്‍ഭശൂലയ്‌ക്കും ഗര്‍ഭസ്രാവത്തിനും ഇതില്‍ ഔഷധങ്ങള്‍ വിധിക്കപ്പെട്ടിട്ടുണ്ട്‌. പ്രസവലക്ഷണം കണ്ടുകഴിഞ്ഞാല്‍ സുഖപ്രസവത്തിന്‌ അനുഷ്‌ഠിക്കേണ്ടുന്ന ചര്യകളെക്കുറിച്ചും മറുപിള്ള പിറക്കാനും മറ്റും വേണ്ട ഔഷധപ്രയോഗങ്ങളെക്കുറിച്ചും കാമസൂത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. പ്രസവചികിത്സയാണ്‌ കാമസൂത്രത്തിലെ മറ്റൊരു പ്രധാന വിഷയം. യോനിമുറിവിനും കോഷ്‌ഠശുദ്ധിക്കും പനിക്കുമുള്ള ചികിത്സാവിധികള്‍ ഇതില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. പൊക്കിള്‍ക്കൊടി മുറിക്കേണ്ട വിധം, കുട്ടിയെ കുളിപ്പിക്കേണ്ട വിധം, കുട്ടിക്ക്‌ ആദ്യം കൊടുക്കേണ്ട ആഹാര പദാര്‍ഥം ആദിയായവയെക്കുറിച്ചും മുലപ്പാല്‍ ഉണ്ടാകാനും മുലപ്പാല്‍ ശുദ്ധമായിരിക്കുന്നതിനും വേണ്ട ഔഷധോപായത്തെക്കുറിച്ചും കാമസൂത്രത്തില്‍ പറഞ്ഞിട്ടുണ്ട്‌. കുട്ടികളുടെ ചെറിയ അസുഖങ്ങള്‍ക്കുള്ള ചികിത്സാവിധിയും ഇതിലുണ്ട്‌. ദാമ്പത്യശാസ്‌ത്രത്തെ സംക്ഷിപ്‌തസുന്ദരമായി പ്രതിപാദിക്കുന്ന ഉത്‌കൃഷ്‌ടഗ്രന്ഥമാണ്‌ കാമസൂത്രം എന്നു നിസ്സംശയം പറയാം.

വാത്സ്യായനോത്തരകാലം. കാമസൂത്രത്തിന്റെ ആശയസ്‌ഫുടീകരണത്തിനുവേണ്ടി പില്‌ക്കാലത്ത്‌ പല പണ്ഡിതന്മാരും ശ്രമിക്കുകയും വ്യാഖ്യാനഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇവയില്‍ ജയമംഗള (യശോധരന്‍), കന്ദര്‍പ്പചൂഡാമണി (വീരസിംഹദേവന്‍), കാമസൂത്രവ്യാഖ്യാ (ഭാസ്‌കരനരസിംഹന്‍) എന്നിവ പ്രസിദ്ധങ്ങളാണ്‌.

മധ്യകാലഘട്ടത്തിലെ ചിന്തകന്മാരായ പല പണ്ഡിതന്മാരും കാമശാസ്‌ത്രത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ വിഹരിക്കുകയും ചില പ്രത്യേക വിഭാഗങ്ങളില്‍ വിശേഷജ്ഞാനം നേടിക്കൊണ്ട്‌ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്‌തിട്ടുണ്ട്‌. പദശ്രീയുടെ നാഗരസര്‍വസ്വം, കല്യാണമല്ലന്റെ അനംഗരംഗം, കൊക്കോകന്റെ രതിരഹസ്യം, കവിശേഖര ജ്യോതിരീശ്വരന്റെ പഞ്ചസായകം, ജയദേവന്റെ രതിമഞ്‌ജരി, ഗുണകരന്റെ സ്‌മരദീപം എന്നിവ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഗ്രന്ഥങ്ങളാണ്‌.

മുകളില്‍ പറഞ്ഞവ കൂടാതെ ഹരിഹരന്റെ രതിരഹസ്യം അഥവാ ശൃംഗാരദീപിക, വിജയനഗര രാജാവായിരുന്ന പ്രൗഢദേവരായന്റെ രതിരത്‌നദീപിക, തഞ്ചാവൂര്‍ രാജാവായിരുന്ന ഷാഹ്‌ജിയുടെ ശൃംഗാരമഞ്‌ജരി, അനന്തന്റെ കാമസുധ, മീനനാഥന്റെ സുരദീപിക, ചിത്രധരന്റെ ശൃംഗാരസാരം എന്നീ ഗ്രന്ഥങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു.

രതിസാമ്രാജ്യം (നാലപ്പാട്ട്‌ നാരായണമേനോന്‍), അംഗനാചുംബനം (ആര്‍. നാരായണപ്പണിക്കര്‍), രതിരസാര്‍ണവം (കുഞ്ഞുപിള്ള പണിക്കര്‍), കൊക്കോക ശാസ്‌ത്രം (വിവ. അബ്‌ദുള്‍ റഹിമാന്‍. കെ.), കൊക്കോക കവിയുടെ രതിരഹസ്യം (എസ്‌. ടി. സുബ്ബയ്യാ റെഡ്യാര്‍), കൊക്കോകന്റെ കാമശാസ്‌ത്രം അഥവാ രതിരഹസ്യം (മംഗളോദയം), കാമസൂത്രം പ്രഥമഭാഗം ഭാഷാവ്യാഖ്യാനം (സി. കെ. വാസുദേവശര്‍മ), വാത്സ്യായനന്റെ കാമശാസ്‌ത്രം (രണ്ടു ഭാഗങ്ങള്‍ മംഗളോദയം), കന്ദര്‍പ്പചൂഡാമണി (വിവ. കെ.കെ. പണിക്കര്‍), ലൈംഗിക വിദ്യാഭ്യാസ വിജ്ഞാനകോശം (എഡിറ്റര്‍അനിയന്‍ അത്തിക്കയം) എന്നിവ ഈ വിഷയത്തെ ആസ്‌പദമാക്കി മലയാളത്തില്‍ പ്രസിദ്ധീകൃതങ്ങളായ ഗ്രന്ഥങ്ങളാണ്‌. ഇവ കൂടാതെ വാത്സ്യായനന്റെ ഗ്രന്ഥത്തിന്റെ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ നിരവധി വിവര്‍ത്തനങ്ങള്‍ വേറെയും പ്രകാശനം ചെയ്‌തിട്ടുണ്ട്‌.

(അരുമാനൂര്‍ നിര്‍മലാനന്ദന്‍; സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍