This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപാലികന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാപാലികന്മാര്‍

കപാലം (തലയോട്‌) മുദ്രയായി സ്വീകരിച്ച്‌ ഭിക്ഷാടനം ചെയ്‌തു ജീവിക്കുന്ന ശിവഭക്തന്മാര്‍. "കപാലം കൊണ്ട്‌ സഞ്ചരിച്ച്‌ കാലയാപനം ചെയ്യുന്നവര്‍' എന്നാണ്‌ ഈ പദത്തിനര്‍ഥം. യാജ്ഞവല്‍ക്യസ്‌മൃതി (എ.ഡി. 100300) യിലാണ്‌ കപാലി എന്ന പദം ആദ്യമായി പ്രയോഗിച്ചുകാണുന്നത്‌. കപാലി എന്നതിന്‌ ശിവന്‍ എന്നര്‍ഥം (നോ. ബ്രഹ്മാവ്‌, ശിവന്‍). ബ്രഹ്മഹത്യാപാപം തീരാന്‍ തലയോടും ദണ്ഡും വഹിച്ചുകൊണ്ട്‌ പന്ത്രണ്ടു സംവത്സരം ഭിക്ഷാടനം ചെയ്യണമെന്ന്‌ അതില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. കാഷായവസ്‌ത്രവും കുണ്ഡലങ്ങളും ധരിച്ചുനടക്കുന്ന കാപാലികന്മാരുമായി സമ്പര്‍ക്കം പാടില്ലെന്ന്‌ മൈത്രായണീയോപനിഷത്തില്‍ പരാമര്‍ശമുണ്ട്‌. എന്നാല്‍ കാപാലിക "വര്‍ഗ'ത്തെപ്പറ്റിയുള്ള ആദ്യത്തെ പരാമര്‍ശം ശാതവാഹനരാജാവായ ഹാലന്റെ ഗാഥാസപ്‌തശതി എന്ന പ്രാകൃതകൃതിയിലാണുള്ളത്‌. ഏഴാം ശ.മായപ്പോഴേക്കും കാപാലികസന്ന്യാസിമാരെപ്പറ്റിയുള്ള പ്രസ്‌താവങ്ങള്‍ സുലഭമായി. വരാഹമിഹിരന്റെ (500-575) ബൃഹത്‌സംഹിതയിലും ബൃഹദ്‌ജാതകത്തിലും ഇവരെപ്പറ്റിയുള്ള സൂചനകള്‍ കാണാം. ചൈനക്കാരനായ ഹ്യൂയാങ്‌സാങ്‌ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ (630-644) തലയോട്ടി മാലയായി ധരിക്കുന്ന കാപാലികന്മാരെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹര്‍ഷവര്‍ധനന്റെ ജീവചരിത്രമെഴുതിയ ബാണഭട്ടന്‍ തന്റെ രണ്ടു ഗദ്യകാവ്യങ്ങളിലും കാപാലികന്മാരെ സ്‌മരിക്കുന്നുണ്ട്‌. വിന്ധ്യപര്‍വതത്തിലെ ശബരവര്‍ഗക്കാര്‍ ചണ്ഡികാഭഗവതിക്ക്‌ മനുഷ്യക്കുരുതി നടത്തുന്നതായി കാദംബരിയിലും ദേവിയെ പ്രസാദിപ്പിക്കാന്‍ മനുഷ്യമാംസം അറുത്തു നല്‌കുന്നതായി ഹര്‍ഷചരിതത്തിലും പ്രസ്‌താവിച്ചിരിക്കുന്നു. ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയിലുള്ള ശ്രീപര്‍വതമെന്ന തീര്‍ഥാടനകേന്ദ്രമാണ്‌ കാപാലികന്മാരുടെ ആസ്ഥാനമെന്ന്‌ മാലതീമാധവം നാടകത്തില്‍ ഭവഭൂതി പ്രസ്‌താവിക്കുന്നു. ഇതില്‍ ദിവ്യസിദ്ധികളുള്ളവളും അഘോരഘണ്ടന്‍ എന്ന ഉഗ്രസാധകന്റെ ശിഷ്യയും ആയ കപാലകുണ്ഡലയെന്ന ഒരു കാപാലികയുടെ ചിത്രീകരണമുണ്ട്‌. പല്ലവരാജാവായ മഹേന്ദ്ര വിക്രമവര്‍മന്റെ (600-630) മത്തവിലാസപ്രഹസനത്തില്‍ കാഞ്ചീപുരത്തിനു സമീപമുള്ള ഏകാംബരനാഥക്ഷേത്രത്തില്‍ കാപാലികന്മാര്‍ താമസിച്ചിരുന്നതായി പ്രസ്‌താവിച്ചുകാണുന്നു. ഇദ്ദേഹത്തിന്റെ സമകാലികനും തമിഴ്‌ കവിയുമായ അപ്പര്‍ തന്റെ പാട്ടുകളില്‍ ശൈവന്മാര്‍, പാശുപതന്മാര്‍, കാപാലികന്മാര്‍ എന്നിവരെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. മദ്രാസില്‍ മൈലാപ്പൂരിലുള്ള കപാലേശ്വര ക്ഷേത്രത്തെപ്പറ്റി സംബന്ധര്‍ പാടിയിട്ടുള്ളതും പ്രസ്‌താവ്യമാണ്‌. ബങ്കിംചന്ദ്രചാറ്റര്‍ജി(1838-94)യുടെ കപാലകുണ്ഡല എന്ന നോവലില്‍ കാപാലികരുടെ വിക്രിയകള്‍ രസനിര്‍ഭരമായി ചിത്രീകരിച്ചിട്ടുണ്ട്‌.

ശ്രീശങ്കരന്റെ ബഹ്മസൂത്രഭാഷ്യത്തില്‍ മാഹേശ്വരന്മാരെന്നു പറയുന്ന ശൈവന്മാരെപ്പറ്റി പരാമര്‍ശിക്കുന്നു. വാചസ്‌പതിമിശ്രന്‍ അവരെ ശൈവന്മാര്‍, പാശുപതന്മാര്‍, കാപാലികന്മാര്‍, കാരുണികിസിദ്ധാന്തികള്‍ എന്ന്‌ നാലായി തരംതിരിക്കുന്നുണ്ട്‌. കാപാലികന്മാരെപ്പറ്റി പരാമര്‍ശിക്കുന്ന സംസ്‌കൃതകൃതികളെല്ലാംതന്നെ സ്‌പഷ്‌ടമാക്കുന്ന ഒരു പ്രധാന കാര്യം അവര്‍ ഭൈരവശിവന്റെയും പത്‌നിയായ കാമാഖ്യയെന്ന ദേവിയുടെയും ആരാധകരും ശൈവമതാനുയായികളുമായിരുന്നു എന്നതാണ്‌. ദാക്ഷിണാത്യനും മഹാശൈവനുമായ ഭൈരവാചാര്യര്‍ താന്ത്രികവിധിപ്രകാരമുള്ള ഒരു കര്‍മം നടത്തുന്നതായി ബാണഭട്ടന്റെ ഹര്‍ഷചരിതത്തില്‍ വര്‍ണിച്ചിരിക്കുന്നിടത്ത്‌ കാപാലികന്മാരുടെ അനുഷ്‌ഠാനങ്ങളെപ്പറ്റിയുള്ള നിരവധി വസ്‌തുതകള്‍ സൂചിപ്പിച്ചിട്ടുണ്ട്‌. കാപാലികന്മാര്‍ ദക്ഷിണേന്ത്യയില്‍ ഏഴാം ശതകംമുതലെങ്കിലും പ്രവര്‍ത്തിച്ചിരുന്നതായി കരുതേണ്ടിയിരിക്കുന്നു. കാപാലികര്‍ പരാമൃഷ്‌ടരായിട്ടുള്ള ഏതാനും ശിലാലിഖിതങ്ങളും പല പ്രദേശങ്ങളില്‍നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌.

കാപാലികന്മാരുടെ ആരാധനാ പ്രക്രിയയുമായി ബന്ധമുള്ള നിരവധി ക്ഷേത്രങ്ങള്‍ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. ശിവനോ പാര്‍വതിയോ ആണ്‌ അവിടത്തെ ആരാധനാമൂര്‍ത്തി. കാശ്‌മീര്‍, ഹിമാചല്‍പ്രദേശ്‌, രാജസ്ഥാന്‍, ഒഡിഷ, നേപ്പാള്‍, കര്‍ണാടകം, തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലെല്ലാം കപാലേശ്വരക്ഷേത്രങ്ങള്‍ നിലവിലിരുന്നതായി ചില ചെമ്പുപട്ടയങ്ങളും ശിലാശാസനങ്ങളും വ്യക്തമാക്കുന്നുണ്ട്‌. ഇവയില്‍ ചില ക്ഷേത്രങ്ങള്‍ ഇപ്പോഴും ആരാധനാകേന്ദ്രങ്ങളായി നിലനിന്നു പോരുന്നുണ്ട്‌. കപാലഭൈരവനെന്ന ശിവനും കാപാലിക അഥവാ കപാലഭൈരവി എന്ന ദേവിയുമാണ്‌ ഈ ക്ഷേത്രങ്ങളിലെ ആരാധ്യദേവതകള്‍. ഈ ക്ഷേത്രങ്ങളില്‍ പൂജാകാര്യങ്ങള്‍ നടത്തിയിരുന്നത്‌ കാപാലികന്മാരായിരുന്നുവെന്ന്‌ നാസിക്കിലും ബറോഡയിലും നിന്ന്‌ ലഭിച്ച ശാസനങ്ങളില്‍നിന്നു മനസ്സിലാക്കാം.

മഹാവ്രതികള്‍ എന്നു പൊതുവേ അറിയപ്പെട്ടിരുന്ന അവരുടെ മുഖ്യ കര്‍മാനുഷ്‌ഠാനം, "മഹാവ്രതം' തന്നെയാണ്‌. ഈ വ്രതത്തെപ്പറ്റി ജൈമിനീയ ബ്രാഹ്മണത്തിലും മറ്റേതാനും കൃതികളിലും പരാമര്‍ശം കാണാം. അനുഷ്‌ഠാനപരമായ ഉത്സാഹപ്രകടനം, അശ്ലീലഭാഷാ വ്യവഹാരം, സ്‌ത്രീപുയംസേഷുരാഗം എന്നിവ ഒരു കാലത്ത്‌ മഹാവ്രതത്തിന്റെ ഭാഗങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട്‌ ബ്രഹ്മഹത്യാപാപ പരിഹാരത്തിനുള്ള ഒരു മാര്‍ഗമായിട്ടാണ്‌ ഈ വ്രതം അനുഷ്‌ഠിച്ചുപോന്നിരുന്നത്‌. കാപാലികവേഷം ധരിച്ച്‌ 12 കൊല്ലം ഭിക്ഷാടനം നടത്തുകയെന്നതാണ്‌ വ്രതത്തിന്റെ സ്വഭാവം.

കാപാലികന്മാരുടെ തത്ത്വസംഹിതയ്‌ക്കു സോമസിദ്ധാന്തമെന്നാണ്‌ സാങ്കേതികനാമം. സരസ്വതീദേവിയുടെ മുഖമായി സോമസിദ്ധാന്തത്തെ ശ്രീഹര്‍ഷന്റെ നൈഷധീയചരിത കാവ്യത്തില്‍ സങ്കല്‌പിച്ചിരിക്കുന്നു. കൃഷ്‌ണമിശ്രന്റെ പ്രബോധചന്ദ്രാദയനാടകത്തിലെയും ആനന്ദരായന്റെ വിദ്യപരിണയത്തിലെയും കാപാലിക കഥാപാത്രങ്ങള്‍ക്ക്‌ "സോമസിദ്ധാന്തന്‍' എന്ന പേരാകുന്നു നല്‌കിയിട്ടുള്ളത്‌. പല ഭാരതീയദര്‍ശനങ്ങളിലും സോമസിദ്ധാന്തത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ടെങ്കിലും അതിന്റെ ശരിയായ സ്വരൂപമെന്തെന്ന്‌ അറിയാന്‍കഴിഞ്ഞിട്ടില്ല. "Dam' (ഉമയോടുകൂടിയത്‌) എന്ന അര്‍ഥത്തിലാണ്‌ സോമപദത്തിന്റെ നിരുക്തിയെന്നു കരുതപ്പെടുന്നു. കാപാലികസിദ്ധാന്തത്തിന്റെ കാതലായ അംശമെന്ന നിലയില്‍ സ്‌ത്രീപുരുഷ സംയോഗത്തിനുളള സ്ഥാനം ഈ നിരുക്തിയില്‍ സൂചിതമാകുന്നു. കാപാലികമതത്തെപ്പറ്റി ആധികാരിക ഗ്രന്ഥങ്ങള്‍ ഒന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെങ്കിലും അവരുടെ ഭക്തിസ്വരൂപമെന്തെന്നറിയാന്‍ പ്രയാസമില്ല. ശൈവാഗമങ്ങളില്‍ കാപാലികദര്‍ശനത്തെപ്പറ്റിയുള്ള പ്രസ്‌താവങ്ങള്‍ കാണാം. ശാക്തേയമതത്തോടും താന്ത്രികപൂജാ സമ്പ്രദായത്തോടും ഇതിന്‌ പ്രകടമായ ബന്ധമുണ്ട്‌. ശിവനോട്‌ ഉറ്റബന്ധം പുലര്‍ത്തുക എന്നതാണ്‌ ഇവരുടെ ലക്ഷ്യം. ഭൗതികതലത്തില്‍ പല അദ്‌ഭുത സിദ്ധികള്‍ നേടാനും നിര്‍വാണം ലഭിക്കാനും ശിവഭക്തി സഹായമാകുന്നതായി കാപാലികര്‍ കരുതുന്നു.

പരമപദലബ്‌ധിയിലുണ്ടാകുന്ന ആനന്ദം സ്‌ത്രീപുരുഷസംയോഗാനുഭവം പോലെയാണെന്നു ഇവര്‍ വിശ്വസിക്കുന്നു. ഭൈരവരൂപിയായ ശിവനെയും കാമാഖ്യയായ ദേവിയെയും പ്രസാദിപ്പിക്കാനായി കാപാലികന്മാര്‍ മനുഷ്യക്കുരുതി പോലും ചെയ്യുന്നതായി നിരവധി പ്രസ്‌താവങ്ങളുണ്ട്‌. മനുഷ്യബലി നല്‌കുക, മനുഷ്യമാംസം നിവേദിക്കുക. ശവശരീരത്തിലിരുന്ന്‌ പൂജ നടത്തുക തുടങ്ങിയ കാര്‍മികാനുഷ്‌ഠാനങ്ങള്‍ ഇവര്‍ ചെയ്‌തുവന്നിരുന്നു. മദ്യവും മനുഷ്യരക്തവും വിശിഷ്‌ടപൂജാദ്രവ്യങ്ങളായി കരുതപ്പെട്ടിരുന്നു. മനുഷ്യബലി നല്‌കി മഹാഭൈരവനെ പ്രീണിപ്പിക്കണമെന്നും പ്രബോധചന്ദ്രാദയത്തില്‍ ഒരു പരാമര്‍ശമുണ്ട്‌. കാപാലികാചാര്യനായ ക്രകചന്‍ പറയുന്നത്‌ മനുഷ്യശിരസ്സാകുന്ന ചെന്താമരയും മദ്യവും ആരാധ്യദേവന്‌ നല്‌കണമെന്നാണ്‌. പല പ്രാചീനദേശങ്ങളിലുമെന്നപോലെ ഭാരതത്തിലും നരബലി നിലവിലിരുന്നു. ഐതരേയബ്രാഹ്മണത്തില്‍ പുരുഷമേധമെന്ന മനുഷ്യഹിംസാപരമായ യാഗത്തെപ്പറ്റി പ്രസ്‌താവിച്ചു കാണുന്നു. ശാക്തന്മാരുടെ കൃതിയായ കാളികാപുരാണത്തിലും നരബലിയെപ്പറ്റിയുള്ള ദീര്‍ഘമായ വിവരണം കാണാം.

മന്ത്രതന്ത്രങ്ങളില്‍ വിശ്വസിക്കുന്നെങ്കിലും ഇടതുവശത്തൂടെ കര്‍മങ്ങള്‍ ചെയ്യുന്ന (ഇടത്തൂട്ടുകാര്‍) ഇവര്‍ വേദവിരോധികളാണ്‌. ശൈവതന്ത്രമനുസരിച്ചിരുന്ന കാപാലികന്മാര്‍ മത്സ്യം, മാംസം, മുദ്രാ (മധുരപലഹാരങ്ങള്‍), മദ്യം, മൈഥുനം എന്നീ പഞ്ചമകാരങ്ങള്‍ സ്വീകരിച്ചിരുന്നു. മദ്യത്തെ ശക്തിയായും മാംസത്തെ ശിവനായും ഭൈരവനെ ഇവയുടെ ഫലഭോക്താവായും കുലാര്‍ണവ തന്ത്രത്തില്‍ പറഞ്ഞിട്ടുള്ളത്‌ കാപാലികര്‍ അംഗീകരിച്ചിട്ടുണ്ട്‌. ഉന്മത്തഭൈരവാചാര്യന്റെ മാതാപിതാക്കന്മാര്‍ മദ്യം നിര്‍മിച്ചിരുന്നു. മത്തവിലാസം പ്രഹസനത്തിലെ കാപാലികന്‌ മദ്യവും മദിരാക്ഷിയും ആവശ്യമായിരുന്നു. സോമസിദ്ധാന്തത്തിലും ഇവയുടെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്‌.

അദ്വൈതമത സ്ഥാപകനായ ശ്രീശങ്കരനും കാപാലികരും തമ്മില്‍ ഏറ്റുമുട്ടിയതായുള്ള പല ഐതിഹ്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ വിവരിച്ചുകാണുന്നു. ആനന്ദഗിരിയുടെ ശങ്കരവിജയം, വിദ്യാരണ്യന്റെ ശങ്കരദ്വിഗ്വിജയം എന്നീ കൃതികളിലും ഇത്തരം പരാമര്‍ശങ്ങള്‍ കാണാം.

കാലക്രമേണ ഭൈരവന്റെയും കാളിയുടെയും സേവയ്‌ക്കായി നിഷ്‌ഠുരകര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്ന നീചവ്യക്തികളായി കാപാലികന്മാര്‍ അധഃപതിക്കാനിടയായി. ശൈവമതസിദ്ധാന്തങ്ങളിലെ വൈകൃതങ്ങളെ മാത്രം കര്‍മ മാര്‍ഗങ്ങളായി അനുവര്‍ത്തിച്ച്‌ അധഃപതിച്ച കാപാലികന്മാര്‍ ഇക്കാലത്ത്‌ ഭീകരതയുടെയും മൃഗീയതയുടെയും അധാര്‍മികവൃത്തികളുടെയും പ്രതീകമായിട്ടാണറിയപ്പെടുന്നത്‌.

(ഡോ. എന്‍.പി. ഉണ്ണി; മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍