This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനോനകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനോനകള്‍

Canon

ക്രസ്‌തവസഭയില്‍ വിവിധ യാമങ്ങളില്‍ ചെയ്യുന്ന സമയനിഷ്‌ഠവും സമര്‍പ്പിതവുമായ പ്രാര്‍ഥനകളുടെ സമുച്ചയം. സങ്കീര്‍ത്തനങ്ങള്‍, മറ്റു കീര്‍ത്തനങ്ങള്‍, പ്രാര്‍ഥനകള്‍, വേദപുസ്‌തകത്തിന്റെയും വിശുദ്ധലിഖിതങ്ങളുടെയും പാരായണം ഇവയൊക്കെ കാനോനകളില്‍പ്പെടുന്നു. കാനോനാനമസ്‌കാരത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ പ്രഭാതജപം, സായാഹ്നജപം എന്നിവയാണ്‌. പുരാതന രേഖകളില്‍ ഇവയ്‌ക്കു പുറമേ 3-ാം മണിക്കൂര്‍ (9 AM), 6-ാം മണിക്കൂര്‍ (12 noon), 9-ാം മണിക്കൂര്‍ (3 PM), രാത്രിജപം (night prayer), പ്രധാന തിരുനാളിനു ഒരുക്കമായി തലേരാത്രിയിലുള്ള ജാഗരണജപം (vigil) എന്നീ പ്രാര്‍ഥനകളും കാണാവുന്നതാണ്‌.

ഉദ്‌ഭവം. പൗരസ്‌ത്യ ക്രസ്‌തവ സഭകളിലെയും പാശ്ചാത്യ സഭകളിലെയും ആരാധനാക്രമത്തില്‍, ബലിയോടും കൂദാശകളോടുമൊപ്പം, പ്രാധാന്യമാര്‍ജിച്ചതാണ്‌ കാനോനാ നമസ്‌കാരം.

യഹൂദ ആരാധനാക്രമത്തില്‍ നിന്നു ക്രസ്‌തവര്‍ പൈതൃകമായി സ്വീകരിച്ചതാണിത്‌. പഴയ നിയമത്തില്‍ ബലിയര്‍പ്പണമാകുന്ന പ്രവൃത്തി കൊണ്ടെന്നപോലെതന്നെ വാക്കുകൊണ്ടും ദൈവത്തെ സ്‌തുതിക്കണമെന്ന്‌ ദൈവം കല്‌പിച്ചു (സങ്കീര്‍ത്തനം114:17). വാഗ്‌ദത്ത പേടകത്തിനായി ജെറുസലേമില്‍ ഒരു സ്ഥലവും കൂടാരവും ഒരുക്കുകയും അതിനുമുന്‍പില്‍ കര്‍ത്താവിനെ സ്‌തുതിക്കുന്നതിനും പ്രകീര്‍ത്തിക്കുന്നതിനും മറ്റുമായി ലേവ്യരെ നിയമിക്കുകയും ആഴ്‌ചവട്ടം സ്‌തോത്ര ബലി അര്‍പ്പിക്കാന്‍ 24 ഗണങ്ങളില്‍ 4,000 സംഗീതകരെ ദാവീദു നിയമിക്കുകയും ചെയ്‌തു (1 ദിനവൃത്താന്തം15, 16 അധ്യായങ്ങള്‍). ഇത്‌ സോളമന്റെ ജെറുസലേം ദേവാലയത്തില്‍ തുടര്‍ന്നു. അവിടെനിന്ന്‌ അത്‌ സിനഗോഗുകളിലേക്കു വ്യാപിച്ചു. ജെറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടപ്പോള്‍ (എ.ഡി. 70) സിനഗോഗുകള്‍ ജപാലയങ്ങളായി. സാബത്തിലും (ശനിയാഴ്‌ച) ഉപവാസദിവസങ്ങളിലും (തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയും) പ്രഭാതപ്രദോഷജപങ്ങള്‍ അവിടെ പതിവായിരുന്നു. ക്രിസ്‌ത്യാനികള്‍ പ്രത്യേകം ദേവാലയങ്ങള്‍ ഉപയോഗിച്ചപ്പോഴും ഈ യാമപ്രാര്‍ഥനകള്‍ തുടര്‍ന്നുപോന്നു.

സഭയില്‍. നിരന്തരം പ്രാര്‍ഥിക്കാനുള്ള ക്രിസ്‌തുവിന്റെ കല്‌പന (ലൂക്ക്‌18; എഫേസ്യര്‍6:18) സഭ അനുസരിക്കുന്നത്‌ യാമപ്രാര്‍ഥനകള്‍ വഴിയാണ്‌. സദാ പ്രാര്‍ഥിക്കുക (ബാഹ്യമായി) അസാധ്യമായതിനാല്‍ അതിനുള്ള ആഗ്രഹം വ്യക്തമാകത്തക്കവിധം ദിവസത്തിന്റെ ചില ഭാഗങ്ങള്‍ സഭ തിരഞ്ഞെടുക്കുകയും അങ്ങനെ ദിവസം മുഴുവനും ദൈവത്തിങ്കലേക്കുള്ള ഒരാഭിമുഖ്യം സാധ്യമാക്കുകയും ചെയ്‌തു. ദിവസം ഏഴുപ്രാവശ്യം ഞാനങ്ങയെ പ്രകീര്‍ത്തിക്കും എന്ന സങ്കീര്‍ത്തനഭാഗം ഇതിനു പ്രരണ നല്‌കി (119:164). ജെറുസലേമിലെ ആദിമക്രസ്‌തവര്‍ യഹൂദപാരമ്പര്യത്തോടു പൂര്‍ണമായി വിട വാങ്ങിയില്ല. അവര്‍ ജെറുസലേം ദേവാലയവും സിനഗോഗുകളും തുടര്‍ന്നു സന്ദര്‍ശിക്കുകയും അവിടെ പ്രാര്‍ഥിക്കുകയും ചെയ്‌തു. പ്രഭാതപ്രദോഷങ്ങളിലെ പ്രാര്‍ഥനകള്‍ അവര്‍ ഉപേക്ഷ-ിച്ചില്ല. എല്ലാവര്‍ക്കും വേണ്ടി എല്ലായിടത്തും എല്ലായ്‌പോഴും പ്രാര്‍ഥിക്കുന്നതില്‍ ആദിമസഭ വിമുഖത കാണിച്ചുമില്ല.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി, സഭയ്‌ക്കു സമൂഹത്തിലുള്ള സ്ഥാനം അംഗീകരിച്ചതോടെ (313) കാനോനാ നമസ്‌കാരത്തിന്റെ രൂപവും ഘടനയുമൊക്കെ സഭ വ്യക്തമാക്കി. സന്ന്യാസ സമൂഹങ്ങളും മെത്രാന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച വിവിധ ആരാധനാസമൂഹങ്ങളും ഇതില്‍ സ്വാധീനത ചെലുത്തി. ക്രസ്‌തവസഭയിലെ പ്രത്യേക നമസ്‌കാരക്രമത്തിന്‌ രൂപവും ഭാവവും നല്‌കിയത്‌ പുരാതന കത്തീഡ്രലുകളിലെയും സന്ന്യസ്‌തഭവനങ്ങളിലെയും ആരാധനാരീതികളാണ്‌. സായാഹ്നജപവും പ്രഭാതജപവും കൂടാതെ പ്രധാന തിരുനാളുകളുടെ തലേരാത്രി ഭാഗികമായോ പൂര്‍ണമായോ ഉള്ള ജാഗരണജപവും സാധാരണമായിരുന്നു. ഇവ മൂന്നും ജനങ്ങള്‍ കത്തീഡ്രലുകളിലോ പള്ളികളിലോ ഒന്നിച്ചുകൂടി നടത്തിയിരുന്നതിനാല്‍ കത്തീഡ്രല്‍ ശുശ്രൂഷ (Cathedral office) എന്ന്‌ അറിയപ്പെടാറുണ്ട്‌. ഇതിനുള്ള വായനകളും സങ്കീര്‍ത്തനങ്ങളും അവസരോചിതമായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവയായിരുന്നു.

അനുദിന രാത്രിജപവും മറ്റു യാമപ്രാര്‍ഥനകളും സന്ന്യാസാശ്രമങ്ങളിലാരംഭിച്ചതിനാല്‍ അവയ്‌ക്കു സന്ന്യാസക്രമങ്ങള്‍ (Monastic office) എന്നു പേരുണ്ടായി. സാധാരണയായി ദൈര്‍ഘ്യമേറിയ ഈ ശുശ്രൂഷകളില്‍ കൂടുതല്‍ സങ്കീര്‍ത്തനങ്ങള്‍ പ്രത്യേകം തിരഞ്ഞെടുക്കാതെ തുടര്‍ച്ചയായി ചൊല്ലിയിരുന്നു. ഒരു ദിവസം കൊണ്ടോ ഒരാഴ്‌ചകൊണ്ടോ സങ്കീര്‍ത്തനസമുച്ചയം മുഴുവനും ചൊല്ലുന്ന രീതി ചില സമൂഹങ്ങളിലും ഉണ്ടായിരുന്നു.

സമൂഹപ്രാര്‍ഥന. പാശ്ചാത്യ സഭകളില്‍ ഇടക്കാലത്തു കാനോനാനമസ്‌കാരം വൈദികരുടെയും സന്ന്യസ്‌തജീവിതമനുഷ്‌ഠിക്കുന്നവരുടെയും മാത്രമായിമാറി; ഇന്ന്‌ അത്‌ ജനങ്ങളുടേതു കൂടിയാക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. യൂറോപ്പിലെയും അമേരിക്കയിലെയും നവോത്ഥാനകേന്ദ്രങ്ങള്‍ വിശ്വാസികളുടെ സമൂഹത്തില്‍ സായംകാലശുശ്രൂഷ ആകര്‍ഷകമായി നടത്തിവന്നു. ഞായറാഴ്‌ചകളിലെ പ്രഭാതശുശ്രൂഷകളും പലയിടത്തും പൊതുവായി നടത്തിവരുന്നുണ്ട്‌. ഇതിനു സര്‍വസാധാരണത്വം ലഭിക്കാന്‍ വേണ്ടി സാധാരണ ജനങ്ങളുടെ അഭിരുചിക്കു ചേര്‍ന്നവിധം അടുത്തകാലത്തു (1973) ലത്തീന്‍ സഭയിലെ കാനോനാനമസ്‌കാരം പരിഷ്‌കരിക്കപ്പെട്ടു; മറ്റു സഭകളിലെ കാനോനാനമസ്‌കാരം തദ്ദേശീയ ഭാഷകളിലേക്ക്‌ തര്‍ജുമ ചെയ്‌തു ഉപയോഗിച്ചുവരുന്നു.

വിവിധയാമങ്ങളിലെ നമസ്‌കാരങ്ങള്‍. യഹൂദരുടെ കണക്കനുസരിച്ച്‌ ദിവസം ആരംഭിക്കുന്നത്‌ സായംകാലത്താണ്‌. സാബത്ത്‌ ആരംഭിക്കുന്നത്‌ വെള്ളിയാഴ്‌ച വൈകുന്നേരമാണല്ലോ. ഈ രീതി കാനോനാനമസ്‌കാരത്തിലും കാണാം. ദിവസത്തിന്റെ ഭാരിച്ച ജോലിയെല്ലാം കഴിഞ്ഞ്‌ സായാഹ്നത്തില്‍ എല്ലാവരും ഒന്നിച്ചുകൂടി പ്രാര്‍ഥിക്കുന്നുവെന്നതാണ്‌ ഇതിലെ വിവക്ഷ. വിളക്കു കൊളുത്തിക്കൊണ്ട്‌ യഹൂദന്മാരും ആദിമക്രിസ്‌ത്യാനികളും ഈ കൃതജ്ഞതാപ്രാര്‍ഥന ചൊല്ലിയിരുന്നതുകൊണ്ട്‌ ഇതിനു വിളക്കുകൊളുത്തല്‍ ശുശ്രൂഷ (Lucernarium) എന്ന്‌ നാമമുണ്ടായി. ജെറുസലേമിലെ സായാഹ്നബലിയോടു സാധര്‍മ്യപ്പെടുത്തി അവിടെ ചൊല്ലിയിരുന്ന 141-ാംസങ്കീര്‍ത്തനം സിനഗോഗിലും വിവിധ ക്രസ്‌തവസഭകളിലെ സായാഹ്നനമസ്‌കാരത്തിലും ചൊല്ലിവരുന്നുണ്ട്‌. സായാഹ്നജപത്തിന്‌ ധൂപാര്‍ച്ചനജപമെന്നും പേരുണ്ട്‌.

പ്രഭാതജപം. തമസ്സിനു ശേഷം വരുന്ന സൂര്യകിരണം പുതിയ ജീവനെ സൂചിപ്പിക്കുന്നു. തത്സമയം നിദ്രയില്‍നിന്നുണര്‍ന്ന മനുഷ്യന്‍ പുതിയ ജീവിതമാരംഭിക്കാനായി പ്രാര്‍ഥിക്കുന്നു. ജെറുസലേം ദേവാലയത്തിന്റെ കിഴക്കുള്ള കെദ്രാന്‍ താഴ്‌വരയില്‍ 450 അടി ഉയരത്തിലുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു. എല്ലാ പ്രഭാതത്തിലും ഒരു പുരോഹിതന്‍ ആ ഗോപുരത്തില്‍ കയറി ഹെബ്രാന്‍ മലയ്‌ക്കുമീതെ സൂര്യന്റെ ആദ്യകിരണം ദര്‍ശിച്ചിട്ടു "നേരം വെളുത്തു' എന്നു വിളിച്ചു പറയുകയും, പ്രഭാതമായെന്നറിഞ്ഞയുടനെ താഴെ കൂടിയിരിക്കുന്നവര്‍ ബലിയാടിനെ കൊണ്ടുവന്ന്‌ പ്രഭാതബലി അര്‍പ്പിക്കുകയും ബലിക്കുശേഷം പുരോഹിതഗണം കീര്‍ത്തനമാരംഭിക്കുകയും ചെയ്‌തിരുന്നു. സന്ധ്യയ്‌ക്കും ഇതേ രീതിയിലുള്ള ബലിയും കീര്‍ത്തനവും നടത്തിയിരുന്നു.

ജാഗരണജപം. അനതിവിദൂരഭാവിയില്‍ ക്രിസ്‌തുവിന്റെ ദ്വിതീയാഗമനം നടക്കുമെന്ന്‌ ആദിമക്രിസ്‌ത്യാനികള്‍ക്കു പ്രതീക്ഷയുണ്ടായിരുന്നു (1 തെസലോണിയര്‍ 5). അക്കാരണത്താല്‍ അവര്‍ ഉറക്കമിളച്ചു കര്‍ത്താവിന്റെ വരവിനായി നോക്കിയിരുന്നു. ഞായറാഴ്‌ച ദിവസം കര്‍ത്താവിന്റെ ദിവസമായി കണക്കാക്കുകയും അതിന്റെ തലേരാത്രി ഉറക്കമിളച്ചു പ്രാര്‍ഥിക്കുകയും ചെയ്‌തു. ഉയര്‍പ്പുതിരുനാളില്‍ ഈ ഉറക്കമിളച്ചുള്ള പ്രാര്‍ഥന രാത്രി മുഴുവന്‍ ഉള്ളതായിരുന്നു. മറ്റു ഞായറാഴ്‌ചകളില്‍ വെളുപ്പിനുള്ള ഒരു യാമം മാത്രം പ്രാര്‍ഥനയില്‍ ചെലവഴിച്ചിരുന്നു. ഇത്‌ വിശ്വാസികളെല്ലാവരുംകൂടി നടത്തിയ ഒരു ജാഗരണമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സങ്കീര്‍ത്തനങ്ങള്‍, മറ്റു കീര്‍ത്തനങ്ങള്‍, കര്‍ത്താവിന്റെ ഉത്ഥാനത്തെയും പ്രത്യാഗമനത്തെയും സൂചിപ്പിക്കുന്ന വായനകള്‍ എന്നിവയായിരുന്നു ജാഗരണ ജപത്തിന്റെ പ്രധാന ഘടകങ്ങള്‍. രാത്രിജപം. ഇത്‌ സന്ന്യസ്‌തസമൂഹങ്ങളില്‍ ചൊല്ലി വന്നിരുന്ന അനുദിന പ്രാര്‍ഥനയാണ്‌. രാത്രി മുഴുവനോ, ഭാഗികമായോ സന്ന്യാസികള്‍ നിരവധി സങ്കീര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ചൊല്ലിയാണ്‌ ഈ രാത്രിജപം നടത്തിയിരുന്നത്‌.

ഘടന. ഈശ്വരകീര്‍ത്തനത്തിന്‌ ഉപയോഗിക്കുന്ന കാനോനാനമസ്‌കാരത്തില്‍ സംഗീതത്തിന്‌ സുപ്രധാനമായ ഒരു സ്ഥാനമുണ്ട്‌; അക്കാരണത്താല്‍ സങ്കീര്‍ത്തനത്തിനും അതുപോലെ വേദപുസ്‌തകകീര്‍ത്തനങ്ങള്‍ (Magnuficat Benedictus), മെറ്റു കീര്‍ത്തനങ്ങള്‍ എന്നിവ ഈ പ്രാര്‍ഥനയുടെ ഭാഗമാണ്‌.

വേദപുസ്‌തകത്തില്‍നിന്നും സഭാപിതാക്കന്മാരുടെ ലിഖിതങ്ങളില്‍ നിന്നുമുള്ള വായന, അര്‍ഥനാവചനങ്ങള്‍ (Petitions Litunies) ഇവയും നമസ്‌കാരത്തിന്റെ ഭാഗങ്ങളാണ്‌. ഓരോ റീത്തി(സഭാവിഭാഗം)ന്റെയും നമസ്‌കാരത്തില്‍ ഇവയൊക്കെ വ്യത്യസ്‌തമായ രീതിയില്‍ കൂട്ടിയിണക്കിയിരിക്കുന്നുവെന്നുമാത്രം.

(ഡോ. ജേക്കബ്‌ വെള്ളിയാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍