This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാതോലിക്കാബാവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാതോലിക്കാബാവ

Kathholicos

കൂനന്‍കുരിശ്‌ സത്യം-ഒരു ചിത്രീകരണം

പൗരസ്‌ത്യക്രസ്‌തവ സഭകളില്‍ നിലവിലുള്ള ഉയര്‍ന്ന മെത്രാന്‍പദവി. ഇന്ത്യയിലെയും മറ്റു പൗരസ്‌ത്യ ദേശങ്ങളിലെയും വിവിധ ക്രസ്‌തവസഭകളില്‍ കാതോലിക്കാബാവാ സ്ഥാനം നിലവിലുണ്ട്‌. ക്രിസ്‌തുവിന്റെ ശിഷ്യരില്‍ പ്രമുഖരായിരുന്ന അപ്പോസ്‌തലന്മാര്‍ ആയിരുന്നു റോം, അന്ത്യോഖ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ക്രസ്‌തവ സഭ സ്ഥാപിച്ചത്‌. ഈ അപ്പോസ്‌തലന്മാരെ എപ്പിസ്‌കോപ്പസ്‌ (Episcopers)എന്നു വിളിച്ചിരുന്നു. സഭ പീഡിപ്പിക്കപ്പെട്ടിരുന്ന കാലത്ത്‌ എപ്പിസ്‌കോപ്പുമാരുടെ അധികാരം ആധ്യാത്മികരംഗത്തുമാത്രം ഒതുങ്ങിനിന്നു. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്‌തുമതം സ്വീകരിച്ച്‌ മതപീഡനം അവസാനിപ്പിച്ചപ്പോള്‍ എപ്പിസ്‌കോപ്പുമാരുടെ അധികാരങ്ങള്‍ ആധ്യാത്മികരംഗത്തിനും പുറമേ രാഷ്‌ട്രീയരംഗത്തും വ്യാപിച്ചു. സിവില്‍ഭരണത്തിനുവേണ്ടി റോമാസാമ്രാജ്യത്തെ പല പ്രാവിന്‍സുകളായി വിഭജിച്ചിരുന്നു. പ്രാവിന്‍സുകളുടെ തലസ്ഥാനനഗരികളില്‍ ജോലി ചെയ്‌തിരുന്ന എപ്പിസ്‌കോപ്പുമാര്‍ക്ക്‌-മെത്രാന്മാര്‍ക്ക്‌-കൂടുതല്‍ അധികാരങ്ങള്‍ നല്‌കപ്പെട്ടു. റോം, അന്ത്യോഖ്യ, അലക്‌സാണ്ഡ്രിയ എന്നീ നഗരങ്ങളിലെ മെത്രാന്മാര്‍ക്ക്‌ ഏറ്റവും ഉന്നതമായ അധികാരങ്ങള്‍ നല്‌കി. അവരെ മെത്രാപ്പോലീത്തമാര്‍ (Arch Bishop) എന്നു വിളിച്ചു. എ.ഡി. 325-ല്‍ക്കൂടിയ നിഖ്യാസുന്നഹദോസ്‌ റോം, അന്ത്യോഖ്യ, അലക്‌സാണ്ഡ്രിയ എന്നിവിടങ്ങളിലെ ആര്‍ച്ചുബിഷപ്പുമാരെ പാത്രിയാര്‍ക്കീസുമാരായി ഉയര്‍ത്തി. (റോമിലെ പാത്രിയാര്‍ക്കീസ്‌ ആണ്‌ കത്തോലിക്കാ സഭയിലെ മാര്‍പ്പാപ്പ.) എ.ഡി. 5-ാം നൂറ്റാണ്ടില്‍ ക്രസ്‌തവസഭയില്‍ അഞ്ചു പാത്രിയാര്‍ക്കീസുമാര്‍-റോം, അന്ത്യോഖ്യ, അലക്‌സാണ്ഡ്രിയ, ജെറുസലേം, കോണ്‍സ്റ്റാന്റിനോപ്പിള്‍-ഉണ്ടായിരുന്നു. എ.ഡി. നാലാം നൂറ്റാണ്ടിന്റെ അവസാനം റോമാസാമ്രാജ്യം രണ്ടായപ്പോള്‍ ക്രസ്‌തവസഭയും രണ്ടായി-പശ്ചിമക്രസ്‌തവസഭയും പൗരസ്‌ത്യ ക്രസ്‌തവസഭയും. എ.ഡി. 451-ല്‍ കല്‍ക്കദൂന്‍ സുന്നഹദോസിനുശേഷം പൗരസ്‌ത്യ ക്രസ്‌തവ സഭ വീണ്ടും രണ്ടായി വേര്‍പിരിഞ്ഞു. ഇരു വിഭാഗങ്ങളിലും പാത്രിയാര്‍ക്കീസുമാര്‍ ഉണ്ടായിരുന്നു.

ഉദയംപേരൂര്‍ ഗ്രാനൈറ്റ്‌ കുരിശ്‌

എ.ഡി. നാലാം നൂറ്റാണ്ടിനുമുമ്പുതന്നെ പൗരസ്‌ത്യ ക്രസ്‌തവസഭയില്‍ "കാത്തോലിക്കാ' (കാതോലിക്കോസ്‌) എന്ന ഔദ്യോഗിക നാമധാരികള്‍ ഉണ്ടായി. കാതോലിക്കാബാവാ അഥവാ കാത്തോലിക്കോസ്‌ എന്ന പദം ഉടലെടുത്തത്‌ "കാത്‌-ഹോലിക്കോസ്‌' (Kath Holicos)എന്ന ഗ്രീക്കുപദത്തില്‍ നിന്നുമാണ്‌. "പൊതുവിന്റെ അധികാരി' (General Premati or General Vicar) എന്നാണ്‌ ഈ വാക്കിന്റെ അര്‍ഥം. പുരാതന റോമാസാമ്രാജ്യത്തില്‍-വിശേഷിച്ചും സാമ്രാജ്യത്തിന്റെ കിഴക്കേ ഭാഗങ്ങളില്‍-വിസ്‌തൃതമായ പ്രദേശത്ത്‌ ഭരണം നടത്തിവന്ന അധികാരിയായിരുന്നു "കാതോലിക്കോസ്‌' എന്ന ഉദ്യോഗസ്ഥന്‍. അവിടെ സാമ്പത്തികചുമതലകള്‍ (Treasury) നിര്‍വഹിച്ചിരുന്നവരെയും ഈ പേര്‍ ചൊല്ലിവിളിച്ചിരുന്നു. ക്രസ്‌തവമേലധ്യക്ഷന്മാര്‍ക്ക്‌ സിവില്‍ അധികാരങ്ങള്‍ ലഭിച്ചപ്പോള്‍ പേര്‍ഷ്യ, അര്‍മീനിയ, ജോര്‍ജിയ തുടങ്ങിയ പ്രദേശങ്ങളിലെ ക്രസ്‌തവസഭാനേതാക്കളെയും "കാതോലിക്കാ' എന്ന പേരില്‍ വിളിച്ചുതുടങ്ങി. അവര്‍ക്ക്‌ ഒരു പാത്രിയാര്‍ക്കീസിനുള്ളിടത്തോളം പ്രാധാന്യവും നല്‌കപ്പെട്ടു. ഓരോ കാതോലിക്കാ ബാവയ്‌ക്കും ആധ്യാത്മികവും രാഷ്‌ട്രീയവുമായ അധികാരങ്ങള്‍ ലഭിച്ചു. എ.ഡി. 231-ല്‍ പേര്‍ഷ്യയില്‍ "ആഹിദാ ബൂയി' എന്നൊരാളിനെ കാതോലിക്കയായി വാഴിച്ചു. എ.ഡി. 231-ല്‍ത്തന്നെ പൗരസ്‌ത്യ മെത്രാന്മാര്‍ ജെറുസലേമില്‍ ഒരു സുന്നഹദോസ്‌ കൂടി, പൗരസ്‌ത്യദേശത്ത്‌ കാതോലിക്കാബാവയെ നിയമിക്കാം എന്നൊരു തീരുമാനവും കൈക്കൊണ്ടു. എ.ഡി. 328-ല്‍, പണ്ഡിതനായിരുന്ന "പാപ്പ'യെ പേര്‍ഷ്യയിലെ കാതോലിക്കാ ബാവയായി തിരഞ്ഞെടുത്തുവെന്നതിനു രേഖകളുണ്ട്‌.

എ.ഡി. 410-ല്‍ കാതോലിക്കാബാവയെ നിയമിക്കാനുള്ള അധികാരം പേര്‍ഷ്യന്‍ സാമ്രാജ്യാധിപനു വിട്ടുകൊടുത്തു. എ.ഡി. 420-ല്‍ "മര്‍ക്കബ്‌ദ' എന്ന സ്ഥലത്തുകൂടിയ സുന്നഹദോസ്‌, കാതോലിക്കാബാവയെ "പാത്രിയാര്‍ക്കീസ്‌' എന്നും അഭിസംബോധന ചെയ്‌തിരുന്നു. എ.ഡി. 1264-ല്‍ പണ്ഡിതനായ "ഗ്രിഗോറിയോസ്‌ മാര്‍ എബ്രായ്‌' രചിച്ച സഭാചരിത്രഗ്രന്ഥത്തില്‍ നെസ്‌തോറിയന്‍ വിഭാഗത്തില്‍പ്പെട്ട ക്രസ്‌തവ സഭാധ്യക്ഷന്മാരെ "കാതോലിക്കാ' എന്നു വിശേഷിപ്പിച്ചിരുന്നു.

ആദ്യ പ്രാദേശിക ബിഷപ്പായ മാര്‍ചാണ്ടിപറമ്പിലിന്റെ ശവകുടീരത്തിലെ സ്‌മാരകശില

എ.ഡി. നാലാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ കേരളത്തിലെ ക്രസ്‌തവര്‍ക്ക്‌ പേര്‍ഷ്യയിലെ ക്രസ്‌തവസഭയുമായി അടുത്തബന്ധം ഉണ്ടായിരുന്നു. കേരളത്തിലെ ക്രസ്‌തവസഭയും പേര്‍ഷ്യയിലെ ക്രസ്‌തവസഭയും തോമസ്‌ അപ്പോസ്‌തലന്‍ സ്ഥാപിച്ചുവെന്നാണ്‌ വിശ്വാസം. ഇക്കാരണത്താല്‍ പുരാതനകാലം മുതല്‍ത്തന്നെ കേരളത്തിലെ ക്രസ്‌തവസഭയും പേര്‍ഷ്യയിലെ ക്രസ്‌തവസഭയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു. എ.ഡി. 345-ല്‍ "ക്‌നാനായി തോമാ' എന്ന വാണിജ്യപ്രമുഖന്‍ കേരളത്തില്‍ വന്നതോടുകൂടി ഇരുസഭകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിത്തീര്‍ന്നു. അഞ്ചാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കേരള സഭാചരിത്രം അത്ര വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്നില്ല. ഈ കാലഘട്ടത്തില്‍ പേര്‍ഷ്യയിലെ ചില ബിഷപ്പുമാര്‍ കേരളത്തില്‍ വന്ന്‌ "കാതോലിക്കാബാവ' പദവി ഏറ്റെടുത്തിരുന്നതായി വിശ്വസിക്കപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ ക്രസ്‌തവദേവാലയങ്ങള്‍ പേര്‍ഷ്യന്‍ പാത്രിയാര്‍ക്കീസുമാരുടെ അഥവാ കാതോലിക്കാമാരുടെ കീഴിലായിരുന്നു.

പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കേരളക്രസ്‌തവസഭ യിലുണ്ടായ രണ്ടു പ്രധാന സംഭവഗതികളാണ്‌ 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസും, 1653-ലെ കൂനന്‍ കുരിശ്‌ സത്യവും. കൂനന്‍ കുരിശുസത്യത്തിനുശേഷം കേരളത്തിലെ മലങ്കര ക്രസ്‌തവസഭ പേര്‍ഷ്യന്‍ പാത്രിയാര്‍ക്കീസിന്റെ നേതൃത്വം വീണ്ടും സ്വീകരിച്ചുവെങ്കിലും, സഭയ്‌ക്കുള്ളിലെ കശപിശകള്‍ തുടര്‍ന്നു. സഭയിലെ ഒരു വലിയ വിഭാഗം ആളുകള്‍ പേര്‍ഷ്യന്‍ പാത്രിയാര്‍ക്കീസുമാരുടെ നിയന്ത്രണത്തില്‍ നിന്ന്‌ സ്വാതന്ത്യ്രം നേടുവാന്‍ ആഗ്രഹിച്ചു. ഇതിനിടയില്‍ സഭാംഗങ്ങളുടെയിടയില്‍ നിരന്തരം വ്യവഹാരങ്ങളും ഉണ്ടായി. സമുദായക്കേസ്‌, സെമിനാരി ക്കേസ്‌ എന്നൊക്കെ ഈ വ്യവഹാരങ്ങള്‍ അറിയപ്പെട്ടു. വിദേശ പാത്രിയാര്‍ക്കീസുമാരുടെ മേല്‍ക്കോയ്‌മ അവസാനിപ്പിക്കുന്നതിനുവേണ്ടി 1912 സെപ്‌. 15-ന്‌ കേരളത്തിലെ ഒരു വലിയവിഭാഗം പേര്‍ "നിരണം' പള്ളിയില്‍ സമ്മേളിച്ചു. ഇവിടെവച്ച്‌ "മാര്‍ ഇവാനിയോസ്‌' മെത്രാപ്പോലീത്തയെ കേരളത്തിലെ ആദ്യത്തെ "കാതോലിക്കാ ബാവ'യായി വാഴിച്ചു. കോട്ടയം ദേവലോകം അരമന കേന്ദ്രമായുള്ള ഈ കാതോലിക്കാ ബാവയ്‌ക്ക്‌ "മാര്‍ബെസേലിയോസ്‌' എന്ന നാമവും നല്‌കി. പുതിയ കാതോലിക്കാ ബാവ സ്ഥാനമേറ്റതോടുകൂടി കേരള മലങ്കര സഭ രണ്ടായി പിളര്‍ന്നു. പുതിയ കാതോലിക്കയെ അനുകൂലിച്ചവര്‍ "കാതോലിക്കാപക്ഷക്കാര്‍' എന്നറിയപ്പെട്ടു. എന്നാല്‍ മറ്റൊരു വലിയ വിഭാഗം പേര്‍ പേര്‍ഷ്യന്‍ പാത്രിയാര്‍ക്കീസിന്റെ അനുയായികളായി ഉറച്ചുനിന്നു. അവരെ "പാത്രിയാര്‍ക്കീസ്‌ പക്ഷക്കാര്‍' എന്നു വിളിച്ചു. പാത്രിയാര്‍ക്കീസ്‌ പക്ഷക്കാരും കാതോലിക്കാ പക്ഷക്കാരും തമ്മില്‍ "വട്ടിപ്പണക്കേസ്‌' തുടങ്ങിയ വ്യവഹാരങ്ങളുണ്ടായി. 1933-ല്‍ കാതോലിക്കാ പക്ഷക്കാരനായ ബിഷപ്പ്‌ "മാര്‍ ഇവാനിയോസ്‌' റോമിലെ മാര്‍പ്പാപ്പയുമായി പുനരൈക്യം (Reunion) നടത്തിക്കൊണ്ട്‌ തിരുവനന്തപുരം അതിരൂപതാ (2005 മുതല്‍ മേജര്‍ അതിരൂപത) മെത്രാപ്പോലീത്തയായിത്തീര്‍ന്നു. 1958-ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ കാതോലിക്കാ പക്ഷക്കാരും പാത്രിയാര്‍ക്കീസ്‌ പക്ഷക്കാരും തമ്മില്‍ യോജിച്ച്‌ ഒരു വിഭാഗമായിത്തീര്‍ന്നു. എന്നാല്‍ താമസിയാതെ വീണ്ടും ഇരുവിഭാഗവും തമ്മില്‍ കലഹിച്ചു. കലഹം മൂര്‍ച്ഛിച്ചതിന്റെ ഫലമായി 1975-ല്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗക്കാര്‍ കോതമംഗലം (മൂവാറ്റുപുഴ) കേന്ദ്രമായി ഒരു പുതിയ കാതോലിക്കാ ബാവയെ വാഴിച്ചു.

ഇന്ന്‌ കേരളത്തില്‍ മൂന്നു കാതോലിക്കാ ബാവമാരുണ്ട്‌. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയിലും, കോതമംഗലം ആസ്ഥാനമായുള്ള യാക്കോബായ സുറിയാനി സഭയിലും, തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള റോമന്‍ കാതോലിക്കാ മേജര്‍ അതിരൂപതയിലും.

കോട്ടയം ആസ്ഥാനമായുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ കാതോലിക്കമാര്‍.

മൊറാന്‍ മാര്‍ ബെസേലിയൂസ്‌ പൗലോസ്‌ ഒന്നാമന്‍ (1912-13)

ഗീവര്‍ഗീസ്‌ മാര്‍ പിലെക്‌സിനോസ്‌ ഒന്നാമന്‍ (1913-28)

മൊറാന്‍ മാര്‍ ബെസ്സേലിയസ്‌ ഗീവര്‍ഗീസ്‌ രണ്ടാമന്‍ (1929-64)

ബെസ്സേലിയൂസ്‌ ഔഗേന്‍ ഒന്നാമന്‍ (1964-75)

ബെസ്സേലിയൂസ്‌ മാര്‍തോമാ മാത്യൂസ്‌ ഒന്നാമന്‍ (1975-91)

ബെസ്സേലിയൂസ്‌ മാര്‍തോമാ മാത്യൂസ്‌ രണ്ടാമന്‍ (1991-2005)

ബെസ്സേലിയൂസ്‌ മാര്‍തോമാ ദ്വിതിമോസ്‌ ഒന്നാമന്‍ (2005- )

കോട്ടയം കാതോലിക്കാമാര്‍ അവരുടെ സഭയിലെ ഒന്നാം സ്ഥാനീയര്‍ ആണെന്ന്‌ സഭാംഗങ്ങള്‍ വിശ്വസിക്കുന്നു. കാരണം ക്രസ്‌തവ സഭയില്‍ കോട്ടയം കാതോലിക്കാമാരുടെ മേധാവികളായി ആരുമില്ല.

കോതമംഗലം ആസ്ഥാനമായുള്ള യാക്കോബായ സുറിയാനി സഭയിലെ കാതോലിക്കമാര്‍.

ബെസ്സേലിയോസ്‌ മാര്‍പൗലോസ്‌ രണ്ടാമന്‍ (1975-96)

ബെസ്സേലിയോസ്‌ തോമസ്‌ ഒന്നാമന്‍ (2004- )

യാക്കോബായ സുറിയാനി സഭയിലെ കാതോലിക്കമാര്‍, സഭയിലെ രണ്ടാംസ്ഥാനീയരാണ്‌. കാരണം അവരുടെ മേലധികാരി അന്ത്യോഖ്യയിലെ പാത്രിയാര്‍ക്കീസ്‌ ആണെന്ന്‌ സഭാംഗങ്ങള്‍ വിശ്വസിക്കുന്നു.

തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ കാതോലിക്കാബാവാ.

2005 മെയ്‌ 14 മുതല്‍ തിരുവനന്തപുരം അതിരൂപതയെ മേജര്‍ അതിരൂപതയായി മാര്‍പ്പാപ്പ ഉയര്‍ത്തി. തിരുവനന്തപുരം അതിരൂപതയിലെ ആര്‍ച്ച്‌ ബിഷപ്പ്‌ "സിറില്‍ മാര്‍ ബെസ്സേലിയോസി'നെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായും കാതോലിക്കാബാവയും ആയി മാര്‍പ്പാപ്പാ പ്രഖ്യാപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍