This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാതറിന്‍, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാതറിന്‍, വിശുദ്ധ

Catherine, Saint

പല ഘട്ടങ്ങളിലായി ജീവിച്ചിരുന്ന ആറ്‌ ക്രസ്‌തവസന്ന്യാസിനിമാരുടെ പേര്‌.

1. കാതറിന്‍, വിശുദ്ധ (അലക്‌സാണ്ട്രിയ). നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രസ്‌തവ കന്യക. ഇവര്‍ രക്തസാക്ഷിയാവുകയും പിന്നീട്‌ വിശുദ്ധയായി അംഗീകരിക്കപ്പെടുകയും ചെയ്‌തു. ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച കാതറിന്‍ ദൈവശാസ്‌ത്രമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ അഗാധപാണ്ഡിത്യം നേടിയിരുന്നു. റോമന്‍ ചക്രവര്‍ത്തി മെക്‌സിന്റിയസിന്റെ നിരന്തരപീഡനത്തില്‍നിന്നു ക്രസ്‌തവസമൂഹത്തെ മോചിപ്പിക്കുകയായിരുന്നു കാതറിന്റെ ജീവിതലക്ഷ്യം. ഇവരെ വധിക്കുന്നതിനായി കൂര്‍ത്ത ആണികള്‍ തറച്ചു തയ്യാറാക്കിയ ചക്രം പല കഷണങ്ങളായി തകര്‍ന്നുപോയെന്നും പിന്നീടു ശിരച്ഛേദം ചെയ്‌താണ്‌ ഇവരെ വധിച്ചതെന്നും, മൃതശരീരം മാലാഖമാര്‍ സീനായിലുള്ള മലഞ്ചരിവിലേക്കു കൊണ്ടുപോയി എന്നും വിശ്വസിക്കപ്പെടുന്നു. ഇവരുടെ അദ്‌ഭുതസിദ്ധികളെ സംബന്ധിക്കുന്ന നിരവധി ഐതിഹ്യങ്ങള്‍ ക്രസ്‌തവരുടെ ഇടയില്‍ പ്രചാരത്തിലുണ്ട്‌.

ജസ്റ്റിനിയന്‍ ചക്രവര്‍ത്തി I, ഇവരുടെ നാമത്തില്‍ ഒരു സന്ന്യാസിമഠം പണിയിച്ചു. ന. 25 ഇവരുടെ പെരുന്നാളായി ആചരിച്ചിരുന്നെങ്കിലും, 1969-ല്‍ ഈ പതിവ്‌ നിര്‍ത്തലാക്കി. അലക്‌സാണ്ട്രിയയിലെ കാതറിന്‍ യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നതായി സൂചിപ്പിക്കുന്ന തെളിവുകളൊന്നുമില്ല എന്ന കാരണത്താലാണ്‌ പെരുന്നാള്‍ ആചരണം നിര്‍ത്തിയത്‌.

2. കാതറിന്‍, വിശുദ്ധ (സിയന്ന) (1347-80). 14-ാം ശതകത്തിലെ പ്രമുഖ ക്രിസ്‌തീയ യോഗിനിമാരിലൊരാളും ഇറ്റലിയിലെ വിശുദ്ധ രക്ഷാധികാരിയും. "ഡോക്‌ടര്‍ ഒഫ്‌ ദ്‌ ചര്‍ച്ച്‌' ബഹുമതി ലഭിച്ച ആദ്യത്തെ രണ്ട്‌ വനിതകളില്‍ ഒരാള്‍. ആവിലയിലെ വിശുദ്ധ തെരിസയ്‌ക്കാണ്‌ കാതറിനോടൊപ്പം പ്രസ്‌തുത ബഹുമതി ലഭിച്ചത്‌. 1347 മാ. 29-ന്‌ ഒരു ധനികന്റെ പുത്രിയായി സിയന്നയില്‍ ജനിച്ചു. ബാല്യകാലം മുതല്‌ക്കുതന്നെ ആത്മീയദര്‍ശനത്തിലും ആധ്യാത്മികാനുഭവങ്ങളിലും പ്രായത്തിനിണങ്ങാത്ത തരത്തിലുള്ള ആഭിമുഖ്യവും പക്വതയും കാതറിന്‍ പ്രകടിപ്പിച്ചിരുന്നു. 1363-ല്‍ ഡൊമിനിക്കന്‍ മൂന്നാം ഓര്‍ഡറില്‍ അംഗമായിച്ചേര്‍ന്നു. സംശുദ്ധമായ ജീവിതചര്യയും കഠിനമായ സന്ന്യാസവൃത്തികളുടെ അനുഷ്‌ഠാനവുംകൊണ്ട്‌ വളരെ വേഗം കാതറിന്‍ പ്രസിദ്ധയായി.

മൂന്നു വര്‍ഷത്തെ ഏകാന്തസന്ന്യാസജീവിതത്തിനുശേഷം അവര്‍ പൊതുജനസേവനത്തിന്‌ സന്നദ്ധയായി. ആശുപത്രികളിലും ജയിലുകളിലും പാവപ്പെട്ടവരുടെ ഇടയില്‍ സേവനമനുഷ്‌ഠിച്ചു. ഫ്‌ളോറന്‍സിന്റെ മേല്‍ 1376-ല്‍ 11-ാം ഗ്രിഗറി മാര്‍പ്പാപ്പ കൊണ്ടുവന്ന മതാചാരവിലക്കിനെതിരെ നടപടി കൈക്കൊള്ളുന്നതിനു വേണ്ടി തന്റെ കുമ്പസാരക്കാരനായ കപ്വായിലെ ഫാ. റേയ്‌മോണ്ടുമായി കാതറിന്‍ അവിഞോണില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും അനുരഞ്‌ജനസംഭാഷണത്തിലേര്‍പ്പെടുകയും ചെയ്‌തു.

റോമിലെ വഷളായിക്കൊണ്ടിരുന്ന സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന്‌ അവിഞോണില്‍ താമസമാക്കിയ മാര്‍പ്പാപ്പയുടെ തിരിച്ചുവരവ്‌ ഒരു പോംവഴിയാണെന്നു കാതറിനു ബോധ്യമായി. ഇതിനുവേണ്ടി കാതറിന്‍ നിരന്തരം പരിശ്രമിച്ചു. 1376-ല്‍ കാതറിന്‍ അവിഞോണില്‍ എത്തി. മാര്‍പ്പാപ്പയുടെ ഉപദേശകരും കാതറിനും തമ്മില്‍ നടന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം 1376-ല്‍ 11-ാം ഗ്രിഗറി മാര്‍പ്പാപ്പ റോമിലേക്കു മടങ്ങി. അധികം താമസിയാതെ അദ്ദേഹം ദിവംഗതനാകുകയും തത്‌സ്ഥാനത്തേക്ക്‌ ഉര്‍ബാന്‍ ആറാമന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. തുടര്‍ന്നുണ്ടായ ഭിന്നിപ്പില്‍ കാതറിനു ദുഃഖം തോന്നി. മാര്‍പ്പാപ്പ വിശുദ്ധനായ ക്ലമന്റ്‌ ഏഴാമനെതിരായി, ഉര്‍ബാന്‍ പക്ഷക്കാര്‍ക്കുവേണ്ടി തന്റെ അവസാനകാലം വിനിയോഗിച്ചു. സ്വതേ അനാരോഗ്യവതിയായ കാതറിന്റെ ആരോഗ്യം ക്ഷയിച്ചു. 33-ാമത്തെ വയസ്സില്‍ ഏ. 29, 1380-ല്‍ ഇവര്‍ മരണമടഞ്ഞു.

വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കാതറിന്‍ 400-ഓളം എഴുത്തുകളുടെ കര്‍ത്താവാണ്‌. ഇവരുടെ വകയായി 26 പ്രാര്‍ഥനകളും ഉണ്ട്‌. കാതറിന്റെ പ്രസിദ്ധ കൃതിയാണ്‌ സംഭാഷണം. 1461-ല്‍ കാതറിന്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ഏ. 30 ഇവരുടെ പെരുന്നാളായി ആഘോഷിച്ചുവരുന്നു. 1939-ല്‍ ഇവര്‍ ഇറ്റലിയിലെ വിശുദ്ധരക്ഷാധികാരിയായി പ്രഖ്യാപിക്കപ്പെട്ടു.

3. കാതറിന്‍, വിശുദ്ധ (സ്വീഡന്‍) (1331-81). സ്വീഡനിലെ സന്ന്യാസിനിയായ ബ്രിജെറ്റിന്റെ (Saint Bridget) മകളായി 1331-ല്‍ ജനിച്ചു. വിവാഹിതയായെങ്കിലും സന്ന്യാസിനിയായ തന്റെ മാതാവിന്റെ ഏറ്റവും അടുത്ത സഹചാരിണി എന്ന നിലയില്‍ 1350-ല്‍ റോമിലേക്കു പോയി. വളരെ താമസിയാതെ ഭര്‍ത്താവ്‌ അന്തരിച്ചു. 1373-ല്‍ മാതാവ്‌ മരിക്കുന്നതുവരെയും ഇവര്‍ റോമില്‍ത്തന്നെ താമസിച്ചു. മാതാവിന്റെ മരണാനന്തരം സന്ന്യാസിനിമാരുടെ ആത്മീയനേതാവായിത്തീര്‍ന്നു. അക്കാലത്തു നിലവിലിരുന്ന വൈദികാചാരാനുഷ്‌ഠാന സംബന്ധമായ വാദപ്രതിവാദങ്ങളില്‍ ഇവര്‍ സജീവമായ പങ്കു വഹിക്കുകയും പോപ്പ്‌ ഉര്‍ബാന്‍ (Urban) ആറാമനെ പിന്താങ്ങുകയും ചെയ്‌തിരുന്നു. 1381-ല്‍ ഇവര്‍ അന്തരിച്ചു. ഔദ്യോഗികമായി വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ബ്രിജിറ്റന്‍ വിശ്വാസികള്‍ കാതറിനെ വിശുദ്ധയായി ആരാധിക്കുന്നു. മാ. 24 ആണ്‌ ഇവരുടെ ഓര്‍മത്തിരുനാള്‍.

4. കാതറിന്‍, വിശുദ്ധ (ബൊളോഞ) (1413-63). ഇറ്റലിയിലെ ബൊളോഞ എന്ന സ്ഥലത്തു 1413-ല്‍ ജനിച്ചു. ഇവരുടെ ആത്മീയ സിദ്ധാന്തങ്ങള്‍ക്ക്‌ 18-ാം ശതകത്തിന്റെ അവസാനം വരെ ഇറ്റലിയില്‍ പ്രചാരം ലഭിച്ചിരുന്നു. 1432-ല്‍ ക്ലെയര്‍ സമൂഹത്തില്‍പ്പെട്ട സന്ന്യാസിനിമാര്‍ക്കായി സ്ഥാപിക്കപ്പെട്ട സന്ന്യാസിനിമഠത്തില്‍ച്ചേര്‍ന്ന കാതറിന്‍ ദീര്‍ഘകാലം ആ മഠത്തിന്റെ അധിപയായി സേവനമനുഷ്‌ഠിക്കുകയുണ്ടായി. ലാറ്റിനിലും ഇറ്റാലിയനിലും നിരവധി പദ്യങ്ങളും ഗദ്യകൃതികളും രചിച്ച കാതറിനിന്റെ ഏറ്റവും പ്രഖ്യാതമായ രചന ല സെറ്റെ ആര്‍മെ (Le sette arme) അഥവാ "ഏഴ്‌ ആത്മീയ ആയുധങ്ങള്‍' ആണ്‌. 1463 മാ. 9-ന്‌ കാതറിന്‍ അന്തരിച്ചു. 1712-ല്‍ വിശുദ്ധയാക്കപ്പെട്ട കാതറിന്റെ ഓര്‍മത്തിരുനാള്‍ മാ. 9-ന്‌ ആചരിച്ചുവരുന്നു.

5. കാതറിന്‍, വിശുദ്ധ (ജനോവ) (1447-1510). നിരാലംബരുടെ ശുശ്രൂഷയില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഇറ്റാലിയന്‍ ക്രസ്‌തവ യോഗിനി. 1447-ല്‍ ജനോവയിലെ ഒരു പ്രമുഖ കുടുംബത്തില്‍ ജനിച്ചു. ഒരു സന്ന്യാസിനി ആകണമെന്നുള്ള ബാല്യകാല ആഗ്രഹം ബന്ധുക്കള്‍ നിരുത്സാഹപ്പെടുത്തുകയും മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു ചെറുപ്പക്കാരന്‌ കാതറിനെ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്‌തു. തന്മൂലം നിരവധി വര്‍ഷം അസന്തുഷ്‌ടമായ കുടുംബജീവിതം നയിക്കേണ്ടിവന്നു. 1473-ല്‍ ഉണ്ടായ ഒരു ആത്മീയ അനുഭവം കാതറിനില്‍ വലിയ പരിവര്‍ത്തനം ഉളവാക്കി. ഇതിനുശേഷം ദൈവികകാര്യങ്ങളില്‍ സദാസമയം മുഴുകിക്കഴിഞ്ഞ കാതറിന്‍ ജനോവയിലുള്ള ആശുപത്രികളില്‍ പോയി രോഗികളെ ശുശ്രൂഷിക്കുന്നതില്‍ വ്യാപൃതയായി. പിന്നീട്‌ അവരുടെ ഭര്‍ത്താവിനും മാനസികപരിവര്‍ത്തനമുണ്ടാകുകയും അദ്ദേഹവും കാതറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും ചെയ്‌തു. 1510-ല്‍ കാതറിന്‍ അന്തരിച്ചു. 1737-ല്‍ വിശുദ്ധയാക്കപ്പെട്ടു. ഓര്‍മത്തിരുനാള്‍ സെപ്‌. 15-നു ആഘോഷിച്ചുവരുന്നു.

6. കാതറിന്‍, വിശുദ്ധ (ദെയ്‌റിച്ചി-Dei Ricci) (1522-90). ഇറ്റലിയിലെ ഡൊമിനിക്കന്‍ സഭയില്‍പ്പെട്ട സന്ന്യാസിനി. 1522 ഏ. 23-നു ഫ്‌ളോറന്‍സില്‍ ജനിച്ചു. പതിമൂന്നാമത്തെ വയസ്സില്‍ പ്രാറ്റോയിലുള്ള ഡൊമിനിക്കന്‍ സഭയുടെ സന്ന്യാസിനിമഠത്തില്‍ അംഗമായിച്ചേര്‍ന്ന്‌ കാതറിന്‍ എന്ന പേര്‌ സ്വീകരിച്ചു. 1560 മുതല്‍ 1590 വരെയുള്ള 30 വര്‍ഷം ഈ മഠത്തിന്റെ അധിപയായി സേവനം അനുഷ്‌ഠിച്ചു. പല അദ്‌ഭുതസിദ്ധികളുടെയും പ്രകടനത്തിലൂടെ ഇവര്‍ പ്രശസ്‌തയായിത്തീര്‍ന്നു. മതപ്രാധാന്യമേറിയ ഏതാനും വിശിഷ്‌ടകത്തുകളുടെ രചയിതാവ്‌ എന്ന നിലയിലും കാതറിന്‍ വിഖ്യാതയാണ്‌. 1590 ഫെ. 1-നു (2-നു) പ്രാറ്റോയില്‍വച്ച്‌ അന്തരിച്ചു. 1746-ല്‍ വിശുദ്ധയാക്കപ്പെട്ടു. ഇവരുടെ ഓര്‍മത്തിരുനാള്‍ ഫെ. 13-ന്‌ ആഘോഷിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍