This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണ്‍പൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാണ്‍പൂർ

Kanpur

കാണ്‍പൂര്‍ ഭരണസിരാകേന്ദ്രം

ഉത്തര്‍പ്രദേശിലെ പ്രധാന നഗരവും മുന്‍ജില്ലയും. വിസ്‌തീര്‍ണത്തിലും ജനസംഖ്യയിലും മുന്നിലായിരുന്ന മുന്‍ കാണ്‍പൂര്‍ ജില്ല വിഭജിക്കപ്പെട്ടാണ്‌ കാണ്‍പൂര്‍ ദേഹാത്‌, കാണ്‍പൂര്‍ നഗര്‍ എന്നീ രണ്ടു ജില്ലകള്‍ രൂപംകൊണ്ടത്‌. കാണ്‍പൂര്‍ ദേഹാത്‌ ജില്ലയുടെ വിസ്‌തീര്‍ണം: 3146 ച.കി.മീ.; ജനസംഖ്യ: 15,84,037 (2001); ആസ്ഥാനം: അക്‌ബര്‍പൂര്‍; കാണ്‍പൂര്‍ നഗര്‍ ജില്ലയുടെ വിസ്‌തീര്‍ണം: 3030 ച. കി.മീ.; ജനസംഖ്യ: 41,37,489 (2001); ആസ്ഥാനം: കാണ്‍പൂര്‍.

ഫാക്കല്‍റ്റി ബില്‍ഡിങ്‌-ഐ.ഐ.ടി. കാണ്‍പൂര്‍

മഹാഭാരതകാലത്ത്‌ ശ്രീകൃഷ്‌ണന്റെ കാതുകുത്തല്‍ (കാന്‍-ഛേദന്‍) ഗംഗാനദിക്കരയിലെ ഈ പ്രദേശത്തുവച്ചായിരുന്നു നടന്നതെന്നും അങ്ങനെയാണ്‌ പില്‌ക്കാലത്ത്‌ ഈ സ്ഥലത്തിനു കാന്‍പൂര്‍ എന്നു പേരുണ്ടായതെന്നും പറയപ്പെടുന്നു. സൂര്യപുത്രനായ കര്‍ണനുമായി ബന്ധപ്പെടുത്തി, കര്‍ണപുരമെന്നായിരുന്നു കാണ്‍പൂരിന്റെ പ്രാഗ്‌രൂപമെന്നും ഒരു അഭിപ്രായമുണ്ട്‌. സചേന്ദിയിലെ ഹിന്ദുസിങ്‌ രാജാവ്‌ സു. എ.ഡി. 1750-ല്‍ ഒരു കന്യാഷ്‌ടമി ദിനത്തില്‍ ഒരു ആധുനിക നഗരത്തിന്‌ അടിത്തറയിട്ടതു മുതല്‍ ഇവിടം "കന്യപൂര്‍' എന്നറിയപ്പെടാന്‍ തുടങ്ങിയെന്നും അത്‌ പിന്നീടു കാണ്‍പൂര്‍ എന്നു രൂപാന്തരപ്പെട്ടതാണെന്നുമാണ്‌ ചരിത്രഗവേഷകനായ പര്‍ഗേഹിലാലിന്റെ വാദം. കോണ്‍പൂര്‍ (Cawnpur) എന്നായിരുന്നു ബ്രിട്ടീഷുകാര്‍ നഗരത്തെ വിശേഷിപ്പിച്ചിരുന്നത്‌. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ്‌ കാണ്‍പൂര്‍. ഗംഗാനദിയുടെ ദക്ഷിണതീരത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം ഉത്തര്‍പ്രദേശിലെ ഒരു പ്രധാന വ്യാവസായിക-വാണിജ്യ-ഗതാഗത കേന്ദ്രവും കൂടിയാണ്‌. ജനസംഖ്യയുടെ കാര്യത്തിലും മുന്നിലാണ്‌ ഈ നഗരം. ദേശീയപാത 86, 91 എന്നിവയും ഡല്‍ഹി-കൊല്‍ക്കത്ത ട്രങ്ക്‌റോഡ്‌ തുടങ്ങിയ പ്രധാനപാതകളും കാണ്‍പൂര്‍ നഗരത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. കാണ്‍പൂരിലെ വിമാനത്താവളം ഉത്തര്‍പ്രദേശിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ്‌. കാണ്‍പൂര്‍ സര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരവധി സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ നഗരത്തെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാക്കുന്നു. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പള്‍സ്‌ റിസര്‍ച്ചും നാഷണല്‍ സുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്ന്‌ യൂണിറ്റുകളും കാണ്‍പൂരിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ആരോഗ്യമേഖലയിലും ആധുനികസൗകര്യങ്ങളോടുകൂടിയ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ലോകത്തിലെ ഏറ്റവും പ്രധാന തുകല്‍ നിര്‍മാണകേന്ദ്രങ്ങളിലൊന്നാണ്‌ കാണ്‍പൂര്‍.

ഒരു തുകല്‍ഫാക്‌ടറി-കാണ്‍പൂര്‍

നഗരത്തിലൂടെ സു. 10 കി.മീ. ദൂരം ഗംഗാനദി പ്രവഹിക്കുന്നുണ്ട്‌. നദിയിലെ ലോയര്‍ ഗംഗാകനാലാണ്‌ നഗരത്തിന്റെ മുഖ്യ ശുദ്ധജലസ്രാതസ്സ്‌. ജല-വായു മലിനീകരണം ഈ നഗരം നേരിടുന്ന പ്രധാന പരിസ്ഥിതിപ്രശ്‌നമാണ്‌. വര്‍ധിച്ച വ്യവസായവത്‌കരണമാണ്‌ ഇവിടത്തെ അന്തരീക്ഷമലിനീകരണത്തിനു പ്രധാന കാരണം. വ്യവസായ മാലിന്യങ്ങളും വിസര്‍ജിതവസ്‌തുക്കളും ഗംഗാനദീജലത്തെ അപകടകരമാംവിധം മലീമസമാക്കുന്നു.

കാണ്‍പൂര്‍ റെയില്‍വേസ്റ്റേഷന്‍

ഭൂമിശാസ്‌ത്രപരമായി "യമുനാ ദോവാബ്‌' എന്നു വിശേഷിപ്പിക്കപ്പെടുന്ന എക്കല്‍ത്തടത്തിലെ ഗോതമ്പ്‌-പരുത്തി മേഖലയിലാണ്‌ ജില്ല സ്ഥിതിചെയ്യുന്നത്‌. ഹരിദ്വാരില്‍നിന്നു കാണ്‍പൂര്‍വരെ ഗംഗാനദിക്കു സമാന്തരമായി നിര്‍മിച്ചിട്ടുള്ള ലോവര്‍ ഗംഗാകനാല്‍ ഈ ജില്ലയിലൂടെ ഒഴുകുന്നു. ഗംഗയുടെയും യമുനയുടെയും അനേകം പോഷകനദികള്‍ ഈ ജില്ലയിലുണ്ട്‌. തന്മൂലം ജില്ല ഫലഭൂയിഷ്‌ഠവും ജലസമൃദ്ധവുമാണ്‌.

സമുദ്രനിരപ്പില്‍നിന്ന്‌ 125 മുതല്‍ 135 വരെ മീ. ഉയരത്തിലുള്ള ഒരു സമതലപ്രദേശമായ കാണ്‍പൂര്‍ ജില്ലയുടെ ഉത്തര-പൂര്‍വാതിര്‍ത്തി (സു. 100 കി.മീ. ദൂരം) ഗംഗാനദിയും ദക്ഷിണ-പശ്ചിമാതിര്‍ത്തി (സു. 100 കി.മീ. ദൂരം) യമുനാനദിയുമാണ്‌. ഗംഗയുടെ പോഷകനദികളായ പാണ്ഡവ്‌, ഈസന്‍, ഉത്തരനോന്‍ എന്നിവയും യമുനയുടെ പോഷകനദികളായ ഖിന്ദ്‌, സേഗുര്‍, ദക്ഷിണനോന്‍ എന്നിവയും ഗംഗയ്‌ക്കും യമുനയ്‌ക്കും സമാന്തരമായി വടക്കുപടിഞ്ഞാറുനിന്നു തെക്കുകിഴക്കോട്ടൊഴുകുന്നു. പോഷകനദികളുടെ സാന്നിധ്യംകൊണ്ട്‌ ജില്ലയിലെ ഭൂപ്രദേശം ചെറുദോവാബുകളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.

മാര്‍ച്ച്‌ ആരംഭത്തോടെ നദികള്‍ ശുഷ്‌കമാകാന്‍ തുടങ്ങും. ആര്‍ദ്രത താരതമ്യേന കൂടുതലാകയാല്‍ മേയ്‌, ജൂണ്‍ മാസങ്ങളില്‍ ഇവിടെ അസഹനീയമായ ചൂടനുഭവപ്പെടുന്നു. ഉഷ്‌ണകാലത്ത്‌ പകല്‍ താപനില 45º50ºC വരെ ഉയരുന്നു; സൂര്യാതപം മൂലമുള്ള മരണവും ഈ ജില്ലയില്‍ സാധാരണമാണ്‌. ജൂലായില്‍ വര്‍ഷകാലാരംഭത്തോടെ സംജാതമാകുന്ന പ്രളയക്കെടുതിയില്‍നിന്നും ഈ ജില്ല വിമുക്തമല്ല. ഒക്‌ടോബറില്‍ തണുപ്പുകാലം ആരംഭിക്കുന്നു. ജനുവരിയില്‍ രാത്രി താപനില 5ºC-ലും താഴെയാണ്‌. ഇവിടത്തെ ശരാശരി വാര്‍ഷിക വര്‍ഷപാതം 800-900 മില്ലിമീറ്റര്‍ ആണ്‌. ഭൂവിസ്‌തൃതിയില്‍ 70 ശതമാനത്തോളം കൃഷിയിടങ്ങളുള്ള ഈ ജില്ല ജലസേചനസൗകര്യങ്ങള്‍കൊണ്ട്‌ സമ്പന്നമാണ്‌. കനാല്‍, നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍ എന്നിവ മുഖേന ജലസേചനം നടത്തപ്പെടുന്നു; ഭൂഗര്‍ഭജലം ധാരാളമുള്ളതിനാല്‍ ജില്ലയില്‍ ധാരാളം കിണറുകളും നിര്‍മിച്ചിട്ടുണ്ട്‌. കൃഷിയിടങ്ങളില്‍ ഏറിയപങ്കും റബി (വസന്തകാല) വിളവെടുപ്പിന്‌ അനുയോജ്യമാണ്‌. "റബി' വിളവെടുപ്പിലെ മുഖ്യയിനങ്ങള്‍ ഗോതമ്പ്‌, ബാര്‍ലി, മുതിര, കടല, തുവര എന്നിവയും "ഖരിഫ്‌' വിളവെടുപ്പില്‍പ്പെടുന്നയിനങ്ങള്‍ നെല്ല്‌, ചോളം, ജോവര്‍, ബജ്‌റ, പരുത്തി എന്നിവയുമാണ്‌. കാണ്‍പൂര്‍ നഗരത്തിനു വടക്കു പടിഞ്ഞാറായി ഗംഗാനദിക്കരയിലുള്ള ബിഥൂര്‍ പട്ടണം നാശോന്മുഖമായ ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രമാണ്‌. ബ്രഹ്മദേവന്റേതെന്നു വിശ്വസിക്കപ്പെടുന്ന ഒരു പാദമുദ്രയാണ്‌ ഇവിടെ ആരാധിക്കപ്പെടുന്നത്‌. വാല്‌മീകിരാമായണം രചിച്ചത്‌ ഇവിടെവച്ചായിരുന്നുവെന്നാണ്‌ വിശ്വാസം.

ചരിത്രം. അക്‌ബറുടെ സമകാലികനായിരുന്ന അബാസ്‌ഖാന്‍ രചിച്ച താരിക്‌-എ ഷെന്‍ ഷാഹി എന്ന ഗ്രന്ഥത്തില്‍ ഒരു ഗ്രാമമെന്ന നിലയില്‍ കാണ്‍പൂരിനെ പരാമര്‍ശിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയും മുഗള്‍ ചക്രവര്‍ത്തിയും ചേര്‍ന്ന്‌ 1765-ല്‍ ഉണ്ടാക്കിയ ജഗ്‌മാവ്‌ ഉടമ്പടിപ്രകാരം കാണ്‍പൂര്‍ മുഗള്‍സാമ്രാജ്യത്തിന്റെ ഭാഗമായിത്തുടര്‍ന്നു. മുഗളന്മാര്‍ 1771-ല്‍ ഇവിടം മറാത്തികള്‍ക്കു കൈമാറി. തുടര്‍ന്ന്‌ കമ്പനി ഇവിടം പിടിച്ചടക്കുകയും ഫൈസാബാദ്‌ ഉടമ്പടിക്കു വിധേയമായി ഔധിലെ നവാബിന്‌ കൈമാറുകയും ചെയ്‌തു. 1773 മുതല്‍ 1801 വരെ ഔധിലെ വാസിര്‍ നവാബിന്റെ സൈനിക ആസ്ഥാനമായിരുന്ന കാണ്‍പൂരിന്‌ അഭൂതപൂര്‍വമായ വികാസം കൈവന്നു. 1778-ല്‍ ഇവിടെ ഒരു ഇംഗ്ലീഷ്‌ സേനാവിഭാഗം താവളമുറപ്പിച്ചു. കാണ്‍പൂരിന്റെ സ്ഥാനം, ഗതാഗതസൗകര്യം തുടങ്ങിയ നയതന്ത്രപ്രാധാന്യമുള്ള ഘടകങ്ങളും പശ്ചപ്രദേശത്തെ കാര്‍ഷികാഭിവൃദ്ധിയുമാണ്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയെ ഈ പ്രദേശത്തേക്കാകര്‍ഷിച്ചത്‌. 1801-ല്‍ നവാബില്‍നിന്നു കാണ്‍പൂര്‍ ഉള്‍പ്പെടെ അഞ്ചു പ്രവിശ്യകളുടെ പൂര്‍ണാധികാരം കമ്പനി സ്വായത്തമാക്കിയതോടെ വാണിജ്യ-വ്യവസായരംഗങ്ങളില്‍ കാണ്‍പൂരില്‍ വലുതായ വികാസമാരംഭിച്ചു; തുടര്‍ന്ന്‌ ഇവിടം ഭരണകേന്ദ്രം കൂടിയായിത്തീര്‍ന്നു. ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡ്‌, ഗംഗാ കനാല്‍ എന്നിവയും നിര്‍മിക്കപ്പെട്ടു. ഗതാഗതം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിലുണ്ടായ വികാസപരിണാമങ്ങളിലൂടെ കാണ്‍പൂര്‍ പിന്നീടു നഗരപദവി നേടി. 1855 ആയപ്പോഴേക്കും നഗരം (2.72 ച.കി.മീ.), സിവില്‍ ലൈന്‍ (14.23 ച.കി.മീ.), കന്റോണ്‍മെന്റ്‌ (25.92 ച. കി.മീ.) എന്നിങ്ങനെ കാണ്‍പൂര്‍ മെട്രാപോളിറ്റന്‍ മേഖല വിഭക്തമായിക്കഴിഞ്ഞിരുന്നു.

ഒന്നാം സ്വാതന്ത്യ്രസമരകാലത്തു (1857) നാനാസാഹിബിന്റെ സൈന്യം ബ്രിട്ടീഷ്‌ സൈനികത്താവളമായിരുന്ന കാണ്‍പൂരിനെ തകര്‍ത്തുതരിപ്പണമാക്കി. ബ്രിട്ടീഷുകാര്‍ ഇതിനെ കാണ്‍പൂര്‍ കൂട്ടക്കൊല (Cawnpur massacre) എന്നു വിശേഷിപ്പിക്കുന്നു. ഒരുമാസത്തിനകം ബ്രിട്ടീഷുകാര്‍ ഇവിടം തിരിച്ചുപിടിച്ചു. നിര്‍ദോഷികളായ നഗരവാസികളെയടക്കം വളരെപ്പേരെ കൂട്ടക്കൊല ചെയ്‌തു പകരംവീട്ടുകയുണ്ടായി. 1858-ല്‍ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭരണം കമ്പനിയില്‍നിന്നു വേര്‍പെടുത്തി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാക്കി. അതിനുശേഷം നടന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കാണ്‍പൂര്‍ നഗരം ഒരു വികസിത പ്രദേശമായി രൂപംകൊണ്ടു; കന്റോണ്‍മെന്റിന്റെ പരിധി ഗണ്യമായി ചുരുക്കി; സിവില്‍ സ്റ്റേഷന്‍ വിസ്‌തൃതമാക്കി. കോടതി, ജയില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍, ഉദ്യാനങ്ങള്‍ തുടങ്ങിയവ വിപുലമായ തോതില്‍ നിര്‍മിക്കപ്പെട്ടു. ഇവിടെ 1859-ല്‍ റെയില്‍ഗതാഗതസൗകര്യവും 1891-ല്‍ ടെലിഫോണ്‍ സൗകര്യവും ഏര്‍പ്പെടുത്തപ്പെട്ടു. ബ്രിട്ടീഷ്‌ സൈനികര്‍ക്കാവശ്യമായ വസ്‌ത്രം, തുകലുരുപ്പടികള്‍ എന്നിവ നിര്‍മിക്കാനായി കൂടുതല്‍ വ്യവസായശാലകളും ആരംഭിച്ചു. 20-ാം ശതകത്തിന്റെ തുടക്കത്തോടെ കാണ്‍പൂര്‍ നഗരം ഇന്ത്യയിലെ പ്രമുഖ റോഡ്‌-റെയില്‍ ജങ്‌ഷനും വ്യവസായ-വാണിജ്യകേന്ദ്രവും സൈനികത്താവളവുമായി വികസിച്ചുകഴിഞ്ഞിരുന്നു. സ്വാതന്ത്യ്രപ്രാപ്‌തിക്കു മുമ്പുതന്നെ വിവിധ മേഖലകളില്‍ വികാസം പ്രാപിച്ചുകഴിഞ്ഞ കാണ്‍പൂര്‍ മേഖല തൊഴിലാളിപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്കും ഗണ്യമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ഇന്നും ഈ നഗരം ഇന്ത്യയിലെ ഒരു സുപ്രധാന സൈനികകേന്ദ്രമായി വര്‍ത്തിച്ചുവരുന്നു.

മെട്രാപോളിറ്റന്‍ നഗരം. ഡല്‍ഹിയില്‍നിന്നു 435 കി.മീ. തെക്കു കിഴക്കും കൊല്‍ക്കത്തയ്‌ക്ക്‌ 1,007 കി.മീ. പടിഞ്ഞാറുമായാണ്‌ നഗരം സ്ഥിതിചെയ്യുന്നത്‌. റെയില്‍വേകോളനികള്‍, കന്റോണ്‍മെന്റ്‌, അര്‍മാപൂര്‍ നഗരപ്രാന്തമേഖല തുടങ്ങിയവ കാണ്‍പൂര്‍ വ്യാവസായിക-മെട്രാപോളിറ്റന്‍ നഗരത്തില്‍ ഉള്‍ക്കൊള്ളുന്നു.

പഴയ കാണ്‍പൂര്‍, പട്‌കാപൂര്‍, കുര്‍സ്‌വാന്‍, ജൂഹി, സിസാമന്‍ എന്നീ ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്‌ 1901-ല്‍ ആധുനിക കാണ്‍പൂര്‍ മെട്രാപോളിറ്റന്‍ നഗര (നഗരസഞ്ചയം-Urban agglomeration) ത്തിനു രൂപം കൊടുത്തത്‌. കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, രവാത്‌പൂര്‍ സ്റ്റേഷന്‍, സെന്‍ട്രല്‍ റെയില്‍വേ കോളനി, കാണ്‍പൂര്‍ കന്റോണ്‍മെന്റ്‌, അര്‍മാപൂര്‍ എസ്റ്റേറ്റ്‌, നോര്‍ത്തേണ്‍ റെയില്‍വേ കോളനി, ചക്കേരി, ഐ.ഐ.ടി.-കാണ്‍പൂര്‍ എന്നീ പട്ടണങ്ങള്‍ ഈ നഗരസഞ്ചയത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടു. 1930 മുതല്‌ക്കാണ്‌ ഇവിടത്തെ ജനസംഖ്യ ഗണ്യമായി വര്‍ധിക്കാനാരംഭിച്ചത്‌. 1931-41 ദശകത്തില്‍ വര്‍ധനവ്‌ 99.9 ശതമാനം ആയിരുന്നു. അതോടെ കാണ്‍പൂര്‍ ജനസംഖ്യാപരമായി ലഖ്‌നൗ നഗരത്തെ പിന്നിലാക്കിക്കൊണ്ട്‌ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമായിത്തീര്‍ന്നു. 1961-71 ദശകത്തില്‍ ജനസംഖ്യ പത്തുലക്ഷം കവിഞ്ഞതോടെ ഇത്‌ ഇന്ത്യയിലെ പ്രയുത നഗരങ്ങളില്‍ ഒന്നായി. പാര്‍പ്പിടപ്രശ്‌നം ഇവിടെയും രൂക്ഷമാണ്‌. ഇന്ത്യയില്‍ കൂടുതല്‍ ക്ഷയരോഗികളുള്ള നഗരങ്ങളിലൊന്നാണിത്‌. ശിശുമരണനിരക്കിലും കാണ്‍പൂര്‍ മുന്‍പന്തിയിലാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍