This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണ്ഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാണ്ഡി

Kandy

കാണ്ഡി തടാകവും പട്ടണവും

ശ്രീലങ്കയിലെ ഒരു പ്രവിശ്യയും ആസ്ഥാനനഗരവും. ശ്രീലങ്കയുടെ പ്രാചീന തലസ്ഥാന നഗരമായിരുന്നു കാണ്ഡി. ഇന്ന്‌ ശ്രീലങ്കയിലെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രമാണ്‌. മധ്യ-ശ്രീലങ്കയില്‍ തലസ്ഥാനമായ കൊളംബോയ്‌ക്കു സു. 90 കി.മീ. വടക്ക്‌ കിഴക്കായി സ്ഥിതിചെയ്യുന്നു; പ്രവിശ്യാവിസ്‌തീര്‍ണം: 1940 ച. കി.മീ.; ജനസംഖ്യ: 12,79,028 (2001). ദ്വീപിന്റെ നടുക്കുള്ള കാണ്ഡി-പീഠഭൂമി സമുദ്രനിരപ്പില്‍നിന്നു സു. 490 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. പ്രകൃതിരമണീയതയില്‍ ശ്രീലങ്കയിലെ നഗരങ്ങളില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന കാണ്ഡിക്ക്‌ ഒരു തീര്‍ഥാടനകേന്ദ്രമെന്നതിനു പുറമേ, സുഖവാസസ്ഥലം എന്ന നിലയിലും പ്രാധാന്യമുണ്ട്‌. ബി.സി. 5-ാം ശ. മുതല്‌ക്കേ ഒരു നഗരത്തിന്റെ നിലവാരം നിലനിര്‍ത്തിപ്പോന്ന കാണ്ഡി 15-ാം ശതകത്തിന്റെ അന്ത്യപാദത്തില്‍ രൂപംകൊണ്ട ഒരു രാജധാനിയുടെ ആസ്ഥാനമായി വളര്‍ന്നു. ജനങ്ങളില്‍ ഭൂരിഭാഗവും സിംഹളരാണ്‌.

റോയല്‍ പാലസ്‌-കാണ്ഡി

മുന്‍കാലത്ത്‌ ഈ പട്ടണം "ചെങ്കടകലാമഹാനുവാര' എന്നാണറിയപ്പെട്ടിരുന്നത്‌. 15-ാം ശതകത്തിന്റെ അവസാനത്തോടെ കൊളംബോയിലെ ക്ഷയിച്ചുവന്ന സിംഹള രാജവാഴ്‌ചയില്‍ അതൃപ്‌തരായ ഒരു വിഭാഗം മഹാവേലി ഗംഗയുടെ തീരത്ത്‌ ഒരു രാജധാനി സ്ഥാപിച്ചു. ദ്വീപിന്റെ മധ്യത്തുള്ള പീഠഭൂമിയില്‍ ഘോരവനങ്ങളാലും മലകളാലും ആവൃതമായിരുന്ന ഈ നാട്ടുരാജ്യം പെട്ടെന്നു ശക്തിപ്പെടുകയും വികാസം പ്രാപിക്കുകയും ചെയ്‌തു. 16-ാം ശതകത്തില്‍ അല്‌പകാലം ഈ പ്രദേശം പോര്‍ച്ചുഗലിന്റെ അധീനതയിലായിരുന്നു. ഈ നഗരത്തെ ഉള്‍ക്കൊണ്ടിരുന്ന പ്രവിശ്യയെ "കാണ്ഡ ഉതാരിതാ' എന്നാണ്‌ വിളിച്ചിരുന്നത്‌. ചെങ്കടകലാമഹാനുവാര എന്ന പേരിലെ ഉച്ചാരണവൈഷമ്യം കാരണം പ്രവിശ്യാനാമവുമായി ബന്ധപ്പെടുത്തി നഗരത്തെ കാണ്ഡിയ എന്നു വിളിക്കുവാന്‍ തുടങ്ങി; ഇതില്‍നിന്നാണ്‌ കാണ്ഡി എന്ന പേരുണ്ടായത്‌. സിംഹളര്‍ ഈ നഗരത്തെ മഹാനുവാര (മഹോന്നത നഗരം) എന്നാണ്‌ പറയുന്നത്‌.

1658-ല്‍ പോര്‍ച്ചുഗീസുകാര്‍ നിഷ്‌കാസിതരായി, കടലോരം മുഴുവനും ഡച്ചുകാരുടെ അധീനതയില്‍പ്പെട്ടപ്പോഴും കാണ്ഡിയില്‍ രാജാധിപത്യം നിലനിന്നു. 1798-ല്‍ ദ്വീപ്‌ ബ്രിട്ടീഷുകാര്‍ അധീനപ്പെടുത്തിയെങ്കിലും 1815 വരെ ആഭ്യന്തരമായ പല കുഴപ്പങ്ങളെയും അതിജീവിച്ചു കാണ്ഡി രാജാക്കന്മാര്‍ വാഴ്‌ച തുടര്‍ന്നു. 1815 മുതല്‍ സ്വാതന്ത്യ്രപ്രാപ്‌തിവരെ (1948 ഫെ. 2) കാണ്ഡി ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴിലുള്ള ഒരു ക്രൗണ്‍ കോളനിയായി വര്‍ത്തിച്ചുപോന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ തെക്കു കിഴക്കന്‍ ഏഷ്യയിലെ സൈനിക കമാന്‍ഡര്‍ ആയിരുന്ന ലൂയി മൗണ്ട്‌ബാറ്റന്‍ പ്രഭുവിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം.

ജനസാന്ദ്രവും കാര്‍ഷിക പ്രധാനവും ആയ ജില്ലയിലെ വാണിജ്യകേന്ദ്രമായ നഗരം റോഡുമാര്‍ഗവും റെയില്‍മാര്‍ഗവും രാജ്യത്തെ തലസ്ഥാനമടക്കമുള്ള മറ്റു പട്ടണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വര്‍ഷകാലത്തു 300 സെ.മീ.-ല്‍ അധികം മഴ ലഭിക്കുന്നു. തേയില, നെല്ല്‌, കൊക്കോ, റബ്ബര്‍ എന്നിവയാണ്‌ കാര്‍ഷികോത്‌പന്നങ്ങള്‍. പീഠഭൂമിയില്‍ വ്യാപകമായുള്ള ചുണ്ണാമ്പുകല്ല്‌ ഇഷ്‌ടിക, ഓട്‌ മുതലായവ നിര്‍മിക്കാനുപയോഗിക്കുന്നു.

നഗരത്തിലുള്ള ദലദാ മലിഗാവ (ദന്തക്ഷേത്രം) എന്ന ദേവാലയത്തില്‍ ഗൗതമബുദ്ധന്റേതെന്നു വിശ്വസിക്കപ്പെടുന്ന ഒരു പല്ല്‌ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ഈ ദന്തം എ.ഡി. 4-ാം ശതകത്തില്‍ ഭാരതത്തിലെ കലിംഗദേശത്തുനിന്നു ശ്രീലങ്കയിലേക്കു കൊണ്ടുവരപ്പെട്ടതായി കരുതപ്പെടുന്നു. ആഗസ്റ്റ്‌ മാസത്തില്‍ നൃത്തവാദ്യമേളങ്ങളോടെ ഈ വിശിഷ്‌ടാവശിഷ്‌ടം കൊമ്പനാനപ്പുറത്ത്‌ എഴുന്നള്ളിക്കുന്ന മഹോത്സവം ആണ്‌ പെരാഹരാ. കാണ്ഡിയില്‍ പുരാതന രാജധാനിയുടെ ഭഗ്നാവശിഷ്‌ടങ്ങള്‍ ഇപ്പോഴും കാണാം. അവസാനത്തെ കാണ്ഡി രാജാവാണ്‌ 1806-ല്‍ നഗരത്തിലെ മനോഹരമായ തടാകം നിര്‍മിച്ചത്‌. പഴയ രാജകൊട്ടാരങ്ങള്‍ക്കു സമീപം വിസ്‌തൃതവും രമണീയവുമായ ഒരു ഉപവനം (Royal Botanic Garden) സംരക്ഷിക്കപ്പെട്ടുവരുന്നു; മഹാവെള്ളിഗംഗ എന്ന ആറിനാല്‍ മൂന്നുവശവും ചുറ്റപ്പെട്ടിരിക്കുന്നത്‌ ഇതിന്റെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുന്നു. രാജ്യത്തെ സര്‍വകലാശാലകളില്‍ ഏറ്റവും ബൃഹത്തായ ശ്രീലങ്കാ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനവും കാണ്ഡിയാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍