This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുപന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാട്ടുപന്നി

Wild boar

കാട്ടുപന്നി

സ്വൈഡേ (suidae) ജന്തുകുടുംബത്തില്‍പ്പെടുന്നതും കരയില്‍ കഴിയുന്നതുമായ ഒരിനം സസ്‌തനി. ശാ.നാ.: സസ്‌സ്‌ക്രാഫ (Sus scrofa). കുറ്റിരോമങ്ങളാല്‍ ആവൃതമായ ഇടത്തരം ശരീരം, കൂര്‍ത്ത "മോന്ത(snout)യിലവസാനിക്കുന്ന നീണ്ട തല, എന്തു കിട്ടിയാലും ഭക്ഷിക്കുന്ന പ്രകൃതം, പരന്ന മുകള്‍വശത്ത്‌ വൃത്താകൃതിയില്‍ പൊങ്ങി നില്‍ക്കുന്ന ഭാഗങ്ങളോടുകൂടിയ അണപ്പല്ലുകള്‍ (bunodont molar) എന്നിവ കാട്ടുപന്നിയുടെ പ്രത്യേകതകളാണ്‌. "അമറല്‍' (grunt)എന്നു വിശേഷിപ്പിക്കപ്പെടുന്ന ശബ്‌ദം മാത്രമേ സാധാരണയായി കാട്ടുപന്നി പുറപ്പെടുവിക്കാറുള്ളൂ.

യൂറോപ്പ്‌ മുതല്‍ മധ്യേഷ്യവരെയും, ബാള്‍ട്ടിക്‌ മുതല്‍ ഉത്തര-ആഫ്രിക്ക വരെയും ഉള്ള വിസ്‌തൃത ഭൂഭാഗം മുഴുവന്‍ കാട്ടുപന്നിയുടെ വിഹാരരംഗമാണ്‌. ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഇന്ത്യന്‍ കാട്ടുപന്നി സസ്‌ക്രിസ്റ്റേറ്റസ്‌ (S.s. cristatus) ഇതിന്റെ ഒരു ഉപസ്‌പീഷീസാണ്‌. എല്ലായിനം വളര്‍ത്തു പന്നികളുടെയും പൂര്‍വികന്‍ സസ്‌സ്‌ക്രാഫ തന്നെ.

മല്ലടിക്കുന്നതിനും അതിവേഗം ഓടുന്നതിനും നാട്ടുപന്നിയെക്കാള്‍ കാട്ടുപന്നിക്കു കഴിവു കൂടുതലുണ്ട്‌. ഇതിന്റെ ശരീരഭാരം വഹിക്കുന്നതു നേര്‍ത്ത കാലുകളാണ്‌. നീണ്ട തല തരുണാസ്ഥിനിര്‍മിതവും അനക്കാവുന്നതുമായ "മോന്ത'യില്‍ അവസാനിക്കുന്നു. ഇതിലാണ്‌ നാസാരന്ധ്രങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. ഇതേ വലുപ്പമുള്ള മറ്റൊരു ജന്തുവും കടന്നു ചെല്ലാന്‍ തയ്യാറാകാത്തത്ര ഇടതിങ്ങിയ കുറ്റിക്കാടുകളില്‍പ്പോലും കാട്ടുപന്നി കടന്നുപറ്റും. ദേഹം പൊതിഞ്ഞിരിക്കുന്ന വളരെ കട്ടിയുള്ള തൊലിയും വേനല്‍ക്കാലമാകുന്നതോടെ ഈ തൊലിയില്‍ അവിടവിടെയായി വളരുന്ന ബലമേറിയ കുറ്റിരോമങ്ങളും കാട്ടുപന്നിയുടെ മേല്‌പറഞ്ഞ സ്വഭാവത്തിനു സഹായകമായ ഘടകങ്ങളാണ്‌. ശൈത്യകാലം വരുന്നതോടെ രോമാവരണത്തിനു കട്ടി കൂടുതലാകുന്നു. വാല്‍ നിവര്‍ന്നു, തൂങ്ങിക്കിടക്കുന്നതാണ്‌ (നാട്ടുപന്നിയുടെ വാല്‍ എപ്പോഴും മുകളിലേക്കു ചുരുട്ടിവച്ച നിലയിലായിരിക്കും). ചെറുതും തിളങ്ങുന്നതുമായ കണ്ണുകളും വലുപ്പമേറിയ, ചലനക്ഷമങ്ങളായ ചെവികളും ഇവയുടെ പ്രത്യേകതകളാണ്‌. പട്ടിയുടെയും കുതിരയുടെയും മറ്റും ചെവിപോലെ പന്നിയും ചെവി എപ്പോഴും ഉയര്‍ത്തിപ്പിടിക്കാറുണ്ട്‌. ഘ്രാണശക്തിയും ശ്രവണശക്തിയും അതിവികാസം നേടിയിരിക്കുന്നു. കാട്ടുപന്നിയുടെ പല്ലുകള്‍ക്കു പല പ്രത്യേകതകളുണ്ട്‌. ദന്തസംവിധാനം (ആകെ 44) എന്ന പ്രകാരമാണ്‌. രണ്ടു തേറ്റകള്‍ വളരെ വ്യക്തമായി കാട്ടുപന്നിയില്‍ ദൃശ്യമാണ്‌. കീഴ്‌ത്താടിയിലെ കോമ്പല്ലുകളാണ്‌ തേറ്റയായിത്തീരുന്നത്‌. 20 സെ. മീറ്ററോളം നീളമുള്ള തേറ്റയുടെ പകുതിഭാഗവും വായയ്‌ക്കു പുറത്തായാണുള്ളത്‌. തേറ്റ മുകളിലത്തെ കോമ്പല്ലുകള്‍ക്കുള്ളിലായി തട്ടി ഇരുന്നുകൊള്ളും. തേറ്റയുടെ മൂര്‍ച്ച കൂടുന്നതിന്‌ ഇതു സഹായകമാകുന്നു. തല ശക്തിയായൊന്നുയര്‍ത്തി, പ്രതിയോഗിയെ കീറി മലര്‍ത്തുവാന്‍ തേറ്റകള്‍ പറ്റിയ ആയുധമാകുന്നു. മുകളിലത്തെ കോമ്പല്ലുകളും ഒരു പ്രതിരോധാക്രമണായുധമാണ്‌.

പൊതുവേ സാമൂഹ്യജീവിതം ഇഷ്‌ടപ്പെടുന്നവയാണ്‌ കാട്ടുപന്നികള്‍. പ്രായമായ ഒരു പെണ്‍പന്നിയുടെ നേതൃത്വത്തില്‍ ഇവ പറ്റമായി ജീവിക്കുന്നു. എന്നാല്‍ പ്രായം ചെന്ന ആണ്‍പന്നികള്‍ ഏകാന്തജീവിതമാണ്‌ ഇഷ്‌ടപ്പെടുന്നത്‌.

ബീറ്റ്‌റൂട്ട്‌, ഉരുളക്കിഴങ്ങ്‌ തുടങ്ങി മിക്കവാറും എല്ലാത്തരം കിഴങ്ങുകളും കാട്ടുപന്നി ഭക്ഷിക്കുന്നു. തറയില്‍ വീണുകിടക്കുന്ന മിക്കവാറും എല്ലായിനം പഴങ്ങളും ഈ ജന്തു കഴിക്കാറുണ്ട്‌. മാത്രമല്ല, ഷ്‌ഡ്‌പദങ്ങളും അവയുടെ ലാര്‍വകളും, മണ്ണിര, ഇഴജന്തുക്കള്‍, പക്ഷികളും അവയുടെ മുട്ടകളും, ചെറു സസ്‌തനികള്‍ തുടങ്ങി ഏതിനം ഭക്ഷണവും കാട്ടുപന്നി അകത്താക്കുന്നു. ഇത്‌ പാമ്പുകടിയെ അതിജീവിക്കുന്നതായാണ്‌ പറയപ്പെടുന്നത്‌. പലപ്പോഴും കാടുകള്‍ക്കടുത്തുള്ള വയലുകളിലും മറ്റും കാട്ടുപന്നിയുടെ ആക്രമണംമൂലം കടുത്ത നാശമുണ്ടാകാറുണ്ട്‌. കഴിക്കുന്നതിലേറെ ആഹാരം നശിപ്പിക്കയാണ്‌ ഇവയുടെ പതിവ്‌.

ഇടയ്‌ക്കിടെ തടാകങ്ങളിലെയും ചതുപ്പുകളിലെയും ചെളിയില്‍ കിടന്നുരുളുക ഇവയുടെ പതിവാണ്‌. ദേഹത്തില്‍ പറ്റിപ്പിടിച്ചു വളരാനിടയുള്ള പരാദങ്ങളില്‍നിന്ന്‌ രക്ഷനേടുന്നതിനുവേണ്ടിയാണിങ്ങനെ ചെയ്യുന്നത്‌ എന്ന്‌ കരുതപ്പെടുന്നു.

അപൂര്‍വമായി ദേശാടനവും ഇവയ്‌ക്കിടയില്‍ കാണപ്പെടുന്നു. എന്നാല്‍ ഇതിന്റെ കാരണം അജ്ഞാതമാണ്‌. ഫലഭൂയിഷ്‌ഠമായ മേച്ചില്‍സ്ഥലങ്ങള്‍ തേടിയുള്ള രാത്രിയിലെ അലച്ചിലുകള്‍ക്കു പുറമേ, വര്‍ഷങ്ങളോളം കാണാതിരുന്ന പല സ്ഥലങ്ങളിലും തികച്ചും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നതും കാട്ടുപന്നിയുടെ സ്വഭാവമാകുന്നു.

ഡിസംബര്‍-ജനുവരി മാസങ്ങളാണ്‌ പ്രജനനകാലം. ഒറ്റയ്‌ക്കൊറ്റയ്‌ക്കു അലഞ്ഞുതിരിഞ്ഞിരുന്ന ആണ്‍പന്നികള്‍ പന്നിക്കൂട്ടങ്ങളിലേക്ക്‌ കടന്നുചെല്ലുകയും പെണ്ണിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍വേണ്ടി പല "യുദ്ധ'ങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ദ്വന്ദ്വയുദ്ധങ്ങളില്‍ പലപ്പോഴും കടുത്ത മുറിവുകള്‍ പറ്റാറുണ്ട്‌. ഒടിഞ്ഞു പോയ തേറ്റയുടെ അവശിഷ്‌ടങ്ങള്‍ മുറിവുകളില്‍ കാണപ്പെടുന്നതും കടുത്ത മുറിവുകള്‍ കാണപ്പെടുന്നതും അപൂര്‍വമല്ല. ഇണചേരല്‍ കഴിഞ്ഞാലുടന്‍ ആണ്‍പന്നികള്‍ പറ്റം വിട്ടുപോകുന്നു. എന്നാല്‍ ഗര്‍ഭകാലം മുഴുവന്‍ പെണ്‍പന്നി കൂട്ടത്തില്‍ത്തന്നെ കഴിയുകയാണ്‌ പതിവ്‌. താരതമ്യേന ശാന്തമായ ഏതെങ്കിലും സ്ഥലം തിരഞ്ഞെടുത്താണ്‌ പ്രസവം നടത്തുന്നത്‌. ആദ്യപ്രസവത്തില്‍ മൂന്നോ നാലോ കുഞ്ഞുങ്ങളേ കാണൂ; എന്നാല്‍ അതിനുശേഷമുള്ള പ്രസവങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഇത്‌ ഒരു ഡസനിലേറെ ആകാറുണ്ട്‌.

ജനിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ വരകളുണ്ടായിരിക്കും. നില്‍ക്കാന്‍ കഴിവുള്ള ഈ കുഞ്ഞുങ്ങളുടെ കണ്ണ്‌ തുറന്ന സ്ഥിതിയിലാണ്‌. വളരെപ്പെട്ടെന്ന്‌ ഇവ വളരുന്നു. രണ്ടാഴ്‌ച പ്രായമാകുന്നതോടെ ആഹാരസമ്പാദനാര്‍ഥം കുഞ്ഞുങ്ങള്‍ തനിച്ച്‌ ഇറങ്ങിത്തുടങ്ങും. എന്നാല്‍ അപ്പോഴും മുല കുടിക്കുന്ന പതിവ്‌ നിര്‍ത്തുകയില്ല. ആറുമാസം പ്രായമാകുന്നതോടെ ശരീരത്തിലെ വരകള്‍ മാഞ്ഞുതുടങ്ങുന്നു; ഒരു വയസ്സാകുമ്പോഴേക്കും പ്രായമെത്തിയവയുടെ നിറം കിട്ടിത്തുടങ്ങും. എന്നാല്‍ രണ്ടു വയസ്സാകുന്നതുവരെ ഇവയുടെ തേറ്റകള്‍ വായ്‌ക്കു പുറത്തെത്തുകയില്ല; ഇവ കൂട്ടം വിട്ടു പോവുകയുമില്ല. ഏറ്റവും വലുപ്പമുള്ള പന്നികള്‍ക്കു തോള്‍ ഭാഗത്ത്‌ ഒരു മീറ്ററിലേറെ ഉയരവും ശരാശരി 75 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും.

സസ്‌ ജീനസിന്‌ അനേകം സ്‌പീഷീസുണ്ട്‌. സെലബസ്‌ വൈല്‍ഡ്‌ പിഗ്‌, ജാവന്‍ വൈല്‍ഡ്‌ പിഗ്‌, ബോര്‍ണിയന്‍ വൈല്‍ഡ്‌ ബോര്‍, വൈറ്റ്‌-ഡിസ്‌കോഡ്‌ സ്വൈന്‍, പിഗ്മി ഹോഗ്‌ എന്നിവ ഇവയില്‍ പ്രധാനങ്ങളാണ്‌. ആഫ്രിക്കന്‍ സ്‌പീഷീസ്‌ ഇവയില്‍നിന്ന്‌ വ്യത്യസ്‌തങ്ങളാകയാല്‍ അവയെ എല്ലാം കൂടി ചേര്‍ത്ത്‌ പ്രത്യേകം ജീനസുകള്‍ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍