This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുനായ്‌ക്കന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാട്ടുനായ്‌ക്കന്മാര്‍

കാട്ടുനായ്‌ക്കന്‍ കുടുംബം

കേരളം, തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ വസിക്കുന്ന ഒരു വിഭാഗം ഗിരിവര്‍ഗക്കാര്‍. കാടു, ജനു, തെങ്കുറുമന്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നു. കേരളത്തില്‍ വയനാട്‌, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണ്‌ കാട്ടുനായ്‌ക്കന്മാരുടെ അധിവാസകേന്ദ്രങ്ങളുള്ളത്‌. മൊത്തം ജനസംഖ്യ: 11,871 (പു. 5,991, സ്‌ത്രീ. 5,880) (2001).

"കാടുകളിലെ നായകന്മാര്‍' എന്ന അര്‍ഥത്തിലാണ്‌ "കാട്ടുനായ്‌ക്കന്മാര്‍' എന്ന നാമം സിദ്ധിച്ചതെന്ന്‌ ഇവര്‍ അവകാശപ്പെടുന്നു. 7-ാം ശതകത്തില്‍ അഡോണി എന്ന ചോള രാജാവ്‌ പല്ലവരെ യുദ്ധത്തില്‍ തോല്‌പിച്ച്‌ കാടുകയറ്റി വിട്ടവരുടെ പിന്‍ഗാമികളാണ്‌ കാട്ടുനായ്‌ക്കന്മാര്‍ എന്നാണ്‌ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്‌. ഇവരുടെ ബുദ്ധികൂര്‍മതയും സാമര്‍ഥ്യവും ഇതിനും തെളിവായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ചോളനായ്‌ക്കന്മാര്‍ കാട്ടുനായ്‌ക്കന്മാരുടെ ഒരു ഉപവിഭാഗമാണ്‌.

സാമാന്യഉയരവും ചുരുണ്ടമുടിയും കറുത്തനിറവും കാട്ടുനായ്‌ക്കന്മാരുടെ രൂപസവിശേഷതകളാണ്‌. തമിഴും തെലുഗുവും കന്നഡയും മലയാളവും ഇടകലര്‍ന്ന ഭാഷയാണ്‌ ഇവര്‍ ഉപയോഗിക്കുന്നത്‌. കേരളത്തില്‍ പ്രാദേശിക ചുവയുള്ള മലയാളത്തിനാണ്‌ കൂടുതല്‍ പ്രചാരം. മുള, വൈക്കോല്‍, പുല്ല്‌ തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന ഉയരം കുറഞ്ഞ, നീണ്ട മണ്‍കുടിലുകളിലാണ്‌ കാട്ടുനായ്‌ക്കന്മാര്‍ വസിക്കുന്നത്‌. സ്ഥിരമായി വീടില്ലാത്തവര്‍ ഗുഹകളിലും വൃക്ഷങ്ങളുടെ പൊത്തുകളിലും വൃക്ഷച്ചുവട്ടില്‍ ഇലകൊണ്ടു ചരിച്ചു കെട്ടിയുണ്ടാക്കുന്ന താത്‌കാലിക കുടിലുകളിലും കഴിഞ്ഞുകൂടുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്‌. വന്യമൃഗങ്ങളില്‍നിന്നു രക്ഷപ്പെടുന്നതിനായി ഇവര്‍ തീക്കുണ്ഡങ്ങളുണ്ടാക്കി അതിനു ചുറ്റും കിടന്നുറങ്ങുന്നു. വേട്ടയാടലാണ്‌ പ്രധാന ഉപജീവനമാര്‍ഗം. വലകളും കൂടുകളും അമ്പും വില്ലും എല്ലാം ഇവരുടെ നായാട്ടുപകരണങ്ങളാണ്‌. നായ്‌ക്കളുടെ സഹായത്തോടെ സംഘമായി നായാട്ടിനു പോകുന്ന ഇവര്‍ നായാടിക്കിട്ടുന്ന സാധനങ്ങള്‍ പങ്കുവച്ചെടുക്കുന്നു. കാട്ടുകിഴങ്ങുകളും ഇലകളും തേനുമാണ്‌ ഇവരുടെ മുഖ്യാഹാരം. വൃക്ഷകോടരങ്ങളിലും പാറയിടുക്കുകളിലുമുള്ള കൂടുകളില്‍നിന്ന്‌ തേനെടുക്കുന്നതിന്‌ ഇവര്‍ക്ക്‌ പ്രത്യേക വൈദഗ്‌ധ്യമുണ്ട്‌. ചുരുക്കം ചിലര്‍ കാപ്പിത്തോട്ടങ്ങളിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്നുണ്ട്‌.

കാട്ടുനായ്‌ക്കന്മാരുടെ തലവനായ "മുട്ടന്‌' പഴയ കാലത്തു സമൂഹത്തില്‍ പരമാധികാരമുണ്ടായിരുന്നു. വിവാഹാലോചനകളും വിവാഹമോചനങ്ങളും വഴക്കുതീര്‍ക്കലും എല്ലാം മുട്ടന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണ്‌. വിവാഹാവസരത്തില്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു വരന്‍ കന്യാശുല്‌ക്കം നല്‌കേണ്ടതുണ്ട്‌. പണം നല്‌കുന്നതിനുള്ള ശേഷി വരനില്ലെങ്കില്‍ അതിനു പകരമായി ജോലിചെയ്‌തു കൊടുത്താലും മതി. വരന്റെയോ വധുവിന്റെയോ വീട്ടില്‍വച്ചു വിവാഹം നടത്താറുണ്ട്‌. താലി കെട്ടിയും മാലയിട്ടുമാണ്‌ വിവാഹിതരാകുന്നത്‌. വധുവും വരനും ഒന്നിച്ചിരുന്ന്‌ ഊണ്‌ കഴിക്കുന്നതാണ്‌ പ്രധാന ചടങ്ങ്‌. അതിഥികള്‍ക്കു വെറ്റിലയും അടയ്‌ക്കയും കൊടുക്കുകയെന്നതാണ്‌ മറ്റൊരു ചടങ്ങ്‌. മുറപ്പെണ്ണിനു മുന്‍ഗണന കൊടുക്കുന്നവരും യാതൊരു ബന്ധവും ഇല്ലാത്ത സ്‌ത്രീകളെ സ്വീകരിക്കുന്നവരും ഇവരുടെ ഇടയിലുണ്ട്‌. ഇവര്‍ അന്യജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ല. ഏതെങ്കിലും കാരണവശാല്‍ ഒരു വിവാഹാലോചന ഫലവത്താകാതെ പോകുകയാണെങ്കില്‍ ചെറുക്കനും പെണ്ണിനും ഒളിച്ചോടിപ്പോയി വിവാഹിതരാകാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്നവര്‍ക്കു സമുദായം ഭ്രഷ്‌ട്‌ കല്‌പിക്കാറില്ല. ബഹുഭാര്യാത്വവും പരസ്‌ത്രീബന്ധവും വിവാഹമോചനവും പുനര്‍വിവാഹവും ഇവരുടെയിടയില്‍ സാധാരണമാണ്‌. വ്യത്യസ്‌ത സദാചാരധാരണകളുള്ള ഒരു ഗിരിവര്‍ഗമാണ്‌ കാട്ടുനായ്‌ക്കന്മാര്‍.

ഹിന്ദുക്കളുടെ പല വിശേഷദിവസങ്ങളും കൊണ്ടാടാറുണ്ടെങ്കിലും കാട്ടുനായ്‌ക്കന്മാര്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല. സൂര്യനും ചന്ദ്രനും ഭൈരവനും പാറയും പാമ്പും ഇവരുടെ ദേവന്മാരാണ്‌. ഭൈരവന്‍ ഇവരുടെ മലദൈവമാണ്‌. പൂര്‍വികരെയും മൃഗങ്ങളെയും പക്ഷികളെയും ഇവര്‍ ആരാധിക്കാറുണ്ട്‌. രോഗശമനവും പകവീട്ടലും ഒക്കെ മന്ത്രവാദംകൊണ്ട്‌ സാധിക്കാമെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. അവിവാഹിതര്‍ മരണമടഞ്ഞാല്‍ അവരുടെ ആത്മാക്കള്‍ വലിയ വിപത്തുകള്‍ ഉണ്ടാക്കുമെന്നാണ്‌ ഇവരുടെ വിശ്വാസം. ശവം മറവുചെയ്യുകയാണ്‌ പതിവ്‌. എന്നാല്‍ ശവം പക്ഷിമൃഗാദികള്‍ക്കു തിന്നുന്നതിനുവേണ്ടി മൂടിക്കെട്ടി പാറപ്പുറത്തോ വൃക്ഷച്ചുവട്ടിലോ കൊണ്ടുപോയി ഇടുന്ന പതിവും നിലവിലുണ്ട്‌. ദായക്രമം മക്കത്തായമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍