This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാക്കൈപാടിനിയാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാക്കൈപാടിനിയാര്‍

സംഘകാലത്തു ജീവിച്ചിരുന്ന ഒരു കവയിത്രി. ആടുകോട്ടുപ്പാട്ടുച്ചേരലാതന്‍ എന്ന രാജാവിനെപ്പറ്റി പാടി, ആഭരണമുണ്ടാക്കാന്‍ ഒന്‍പതു തുലാം സ്വര്‍ണവും നൂറായിരം സ്വര്‍ണക്കാശും സമ്മാനമായി ഇവര്‍ നേടി (പതിറ്റുപ്പത്ത്‌ആറാംപത്ത്‌). നച്ചെള്ളൈയാര്‍ എന്നതാണ്‌ ഇവരുടെ ശരിയായ നാമം. കുറുന്തൊകൈയില്‍

"തിണ്ടേര്‍ നള്ളികാനത്തണ്ടാര്‍
പല്ലാപയന്ത നെയ്യിറ്റൊണ്ടി
മുഴുതുടന്‍ വിളൈന്ത വെണ്ണല്‍ വെഞ്ചോ
റെഴുകലത്തേന്തിനുഞ്ചിറി തെന്‍റൊഴി
പെരുന്തോണെ കീഴ്‌ ആ ചെല്ലര്‍ കു
വിരുന്തു വരക്കരൈന്ത കാക്കൈയതു പലിയേ'
 

എന്ന 200-ാം പാട്ടില്‍ കാക്ക കരഞ്ഞതിനെ ഭംഗിയായി പ്രശംസിച്ചു പറഞ്ഞതുനിമിത്തം കാക്കൈപാടിനിയാര്‍ എന്ന പ്രത്യേക പേര്‌ പില്‌ക്കാലത്ത്‌ മഹത്തുക്കള്‍ അവര്‍ക്കു നല്‌കി എന്നു കാണുന്നു. പാടിനി എന്നതിന്‌ പാടുന്നവള്‍ എന്നര്‍ഥം. "ചെള്ളെ' എന്നത്‌ സ്‌ത്രീകള്‍ക്കു പണ്ടു പറഞ്ഞിരുന്ന പേരാണ്‌. പതിറ്റുപ്പത്തില്‍ 9-ാം പത്തിന്റെ "പതിക'ത്തില്‍ മൈയൂര്‍ കിഴാന്റെ സഹധര്‍മിണിയുടെ പേര്‌ അന്തുവഞ്ചെള്ളൈ എന്നായിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ട്‌. മറവ വംശ സ്‌ത്രീയുടെ സ്വഭാവം വിശദമാക്കി ഇവര്‍ പാടിയ

"പടുമകന്‍ കിടക്കൈ കാണൂ ഉ
ഈന്റ ഞാന്റിനും പെരിതുവന്തനാളേ'
 

എന്ന പുറനാനൂറ്‌ ഗാനവും (278) ആ പാട്ട്‌ ഒക്കൂര്‍ മാശാത്തിയാര്‍ എന്ന സ്‌ത്രീയുടെ പാട്ടുകളുടെ കൂട്ടത്തില്‍ ചേര്‍ത്തിട്ടുള്ളതും ഇവര്‍ സ്‌ത്രീയാണെന്നു സ്‌പഷ്ടമാക്കുന്നുണ്ട്‌. "ന' എന്നത്‌ പ്രത്യേകാര്‍ഥവാചിയായ ഒരു ശബ്‌ദമാണ്‌. "കലന്‍ അണിക' (ആഭരണമുണ്ടാക്കി അണിയുക) എന്നു പറഞ്ഞുകൊണ്ട്‌ രാജാവ്‌ സ്വര്‍ണക്കാശു മുതലായവ കൊടുത്തു എന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍