This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാക്കാരിശ്ശി നാടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാക്കാരിശ്ശി നാടകം

കാക്കാരിശ്ശി നാടകം

കേരളത്തിലെ പ്രാചീന നാടകങ്ങളില്‍ പ്രധാനപ്പെട്ട ഒരിനം. ഏഴാമത്തു കളി, പൊറാട്ടു നാടകം തുടങ്ങിയവയെപ്പോലെ സാമൂഹ്യ വിമര്‍ശനപരമായ കഥാസന്ദര്‍ഭങ്ങള്‍ അടങ്ങുന്നതും ലളിതമായ ആവിഷ്‌കരണ ശൈലിയുള്ളതുമായ നാടകമാണിത്‌. അധര്‍മത്തിനു നേരെ ധര്‍മത്തിനുണ്ടാകുന്ന വിജയമാണ്‌ ഇതിലെ കഥയുടെ മര്‍മം. നാടകരൂപേണ അവതരിപ്പിക്കാറുള്ള ഈ നാടകത്തില്‍ നൃത്തം, ഗാനം എന്നീ കലാരൂപങ്ങളും പ്രയോഗിച്ചു വരുന്നു. "കാക്കാല നാടകം', "കാക്കാലച്ചി നാടകം', "കാക്കാലചരിതം', "കാക്കാര്‍ശ്ശി നാടകം', "കാക്കാരുകളി' എന്നിങ്ങനെ പല പേരുകളിലും ഇതറിയപ്പെടുന്നുണ്ട്‌. വിനോദപരവും ഹാസ്യാത്‌മകവുമായിട്ടുള്ള ഈ നാടകം മധ്യതിരുവിതാംകൂറില്‍പ്പെട്ട പല പ്രദേശങ്ങളിലും ഇന്നും നടത്തപ്പെട്ടു വരുന്നുണ്ട്‌.

1750നുശേഷമാണ്‌ ഈ നാടകം നിലവില്‍ വന്നിട്ടുള്ളത്‌. പുരാണ കഥകളെ നാടകരൂപത്തില്‍ അവതരിപ്പിക്കുന്ന കാക്കാരിശ്ശി നാടകത്തില്‍ കിരാതം, ഹരിശ്ചന്ദ്രചരിതം എന്നീ കഥകളാണ്‌ പ്രധാനമായും അവതരിപ്പിച്ചു വരുന്നത്‌. കാക്കാലന്‍ (കാക്കാന്‍), കാക്കാത്തി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായതിനാലാണ്‌ ഈ നാടകത്തിനു കാക്കാരിശ്ശി നാടകം എന്ന പേര്‌ ലഭിച്ചിട്ടുള്ളത്‌. ഇവര്‍ക്കു പുറമേ കോമാളി, ശിവന്‍, പാര്‍വതി, കൗശിക, ലാടഗുരു, രാജാവ്‌, മന്ത്രി മുതലായ കഥാപാത്രങ്ങളും ഇതില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. പൊറാട്ടു നാടകത്തിന്റെ രൂപഭേദമായ ഇതിന്റെ രംഗസജ്ജീകരണവും വേഷസംവിധാനവും പൊറാട്ടു നാടകത്തിലേതുപോലെയാണ്‌. തമിഴ്‌നാട്ടിലെ "കുറവഞ്ചി' നാടകത്തോട്‌ കാക്കാരിശ്ശി നാടകത്തിന്‌ സാദൃശ്യമുണ്ട്‌. തറനിരപ്പില്‍ നിന്ന്‌ അല്‌പമുയര്‍ന്ന ഒരു സ്റ്റേജ്‌ കെട്ടിയാണ്‌ നാടകം അവതരിപ്പിക്കാറുള്ളത്‌.

കാക്കാരിശ്ശി നാടകത്തിന്റെ സംവിധാനം ഇപ്രകാരമാണ്‌: നാടകത്തിന്റെ ആരംഭത്തില്‍ ഒരു കോമാളി നൃത്തം ചെയ്‌തുകൊണ്ട്‌ പ്രവേശിച്ച്‌ ഹാസ്യഗാനങ്ങള്‍ പാടി കാണികളെ രസിപ്പിക്കുന്നു. മലയാളവും തമിഴും ഇടകലര്‍ന്നുള്ള ഗാനങ്ങളും സംഭാഷണങ്ങളും കാക്കാരിശ്ശി നാടകത്തിന്റെ പ്രത്യേകതയാണ്‌. ഒന്നാം രംഗത്തില്‍ ഇതേത്തുടര്‍ന്ന്‌ ശിവപാര്‍വതി സ്‌തുതികള്‍ ആലപിക്കുന്നു. ഇതിനുശേഷം കാക്കാലന്‍ സദസ്യരുടെ ഇടയില്‍ക്കൂടി രംഗത്തു പ്രവേശിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. നൃത്തം ചവിട്ടിക്കഴിഞ്ഞാല്‍ ശിങ്കിടിയോ സദസ്യരില്‍ ഒരാളോ കാക്കാലന്റെ ഊരും പേരും വീടും മറ്റുവിവരങ്ങളും ചോദിക്കുകയായി. ഇതിന്‌ കാക്കാലന്‍ നല്‌കുന്ന ഉത്തരങ്ങള്‍ സദസ്യരെ പൊട്ടിച്ചിരിപ്പിക്കുന്നവയാണ്‌. തോളുലച്ചുകൊണ്ടുള്ള ഇയാളുടെ ഉത്തരം പറച്ചിലും ഫലിതങ്ങളും രസാവഹങ്ങളാണ്‌. തുടര്‍ന്ന്‌ കാണികളിലൊരാള്‍ കാക്കാലനോട്‌ അയാളുടെ ഭാര്യമാരുടെ വിവരങ്ങള്‍ ആരായുന്നു. തനിക്ക്‌ രണ്ടു ഭാര്യമാരുണ്ടെന്നുള്ള വിവരം അയാള്‍ സന്തോഷപൂര്‍വം കാണികളെ അറിയിക്കുകയും അവരെ രംഗത്തു കൊണ്ടുവരികയും ചെയ്യുന്നു. തുടര്‍ന്ന്‌ മൂവരും ചേര്‍ന്ന്‌ നൃത്തം ചെയ്യുന്നു. ഇപ്രകാരം നൃത്തംചെയ്‌തു മറയുന്ന കാക്കാലന്‍ പാമ്പുകടിയേറ്റ നിലയില്‍ രംഗത്തു തിരിച്ചു പ്രവേശിക്കുന്നു. കാക്കാത്തികള്‍ മുറവിളി കൂട്ടുകയും ഇയാളെ രക്ഷിക്കുന്നതിനായി ലാടഗുരുവിനോട്‌ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. ലാടഗുരു കാക്കാലനെ രക്ഷപ്പെടുത്തിയ ശേഷം കാക്കാത്തികളില്‍ ഒരുവളെ വേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇതറിയുന്ന കാക്കാത്തിമാര്‍ അയാളെ ആട്ടിപ്പായിക്കുകയാണ്‌ ചെയ്യുന്നത്‌.

തുടര്‍ന്നുള്ള നൃത്തത്തില്‍ ഇവര്‍ പുരാണ കഥകളെ നാടകരൂപേണ അവതരിപ്പിക്കുന്നു. സുന്ദരനായ ഒരു കാക്കാലനാണ്‌ പ്രധാന കഥാപാത്രം. കാക്കാത്തിമാരുടെയും കാണികളുടെയും സംശയങ്ങള്‍ക്കു കാക്കാലന്‍ ഉചിതമായ ഉത്തരങ്ങള്‍ നല്‌കുന്നു. അവസാനത്തെ രംഗം പ്രണയ കലഹമാണ്‌.

അനുഷ്‌ഠാനേതര നാടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ഈ നാടകത്തിലെ പ്രമേയം സാര്‍വദേശീയവും സാര്‍വകാലികവുമാണ്‌. സ്വഭാവത്തിലും സംവിധാന രീതിയിലും അധുനാതന നാടകങ്ങളോടു സാദൃശ്യമുള്ള ഈ നാടകത്തിലെ ഗാനങ്ങളുടെ ഇതിവൃത്തം പ്രണയ കലഹമാണ്‌. ഈ നാടകത്തില്‍ പിന്നണിഗായകന്മാരുണ്ടായിരിക്കയില്ല. നടന്മാര്‍ തന്നെയാണ്‌ ഗാനങ്ങള്‍ ആലപിക്കാറുള്ളത്‌. ലാളിത്യവും മാധുര്യവുമേറിയവയാണ്‌ ഇതിലെ ഗാനങ്ങള്‍. താളക്കൊഴുപ്പും സംഗീത പ്രാധാന്യവും ഇതിലെ ഗാനങ്ങളുടെ സവിശേഷതയാണ്‌. പ്രധാനമായും ഹാര്‍മോണിയം, ഗഞ്ചിറ, മദ്ദളം, ഇലത്താളം മുതലായ വാദ്യോപകരണങ്ങളാണ്‌ പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്നത്‌. സ്റ്റേജിന്റെ ഏറ്റവും പുറകിലായി അണിനിരക്കുന്ന വാദ്യമേളക്കാരുടെ മുന്നിലായി നടീനടന്മാര്‍ അണിനിരക്കുന്നു. ഈ നാടകത്തിലെ വേഷവിധാനം നാടന്‍ രീതിയില്‍ത്തന്നെയാണ്‌. കുറവന്മാരുടെ വേഷവിധാനങ്ങളാണ്‌ ഈ നാടകത്തിലും കാണാന്‍ സാധിക്കുന്നത്‌. സ്‌ത്രീവേഷം ധരിക്കുന്ന നടന്‍ തലമുടിക്കു പകരം കീറിയ കുടശ്ശീല ധരിക്കുന്ന പതിവുമുണ്ട്‌.

(ചുമ്മാര്‍ ചൂണ്ടല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍