This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാക്ക

Crow

കോര്‍വിഡേ പക്ഷികുടുംബത്തില്‍പ്പെടുന്ന സാമാന്യം വലുപ്പമുള്ള ഒരു പക്ഷി. കാക്ക നിരവധി ജീനസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കാണാം. മറ്റു പക്ഷികളെ അപേക്ഷിച്ച്‌ തീക്ഷ്‌ണബുദ്ധിയായതിനാല്‍ പക്ഷിവര്‍ഗത്തിന്റെ മുഴുവന്‍ തലവനായി കാക്കയെ കരുതാമെന്നാണ്‌ പല ജന്തുശാസ്‌ത്രജ്ഞരുടെയും അഭിപ്രായം.

കേരളത്തില്‍ രണ്ടിനം കാക്കകളെ കണ്ടെത്താം: ബലിക്കാക്കയും (തൊണ്ണന്‍ കാക്ക എന്നും ഇതിനു പേരുണ്ട്‌) പേനക്കാക്കയും. "ജങ്‌ഗിള്‍ ക്രാ' എന്ന്‌ ഇംഗ്ലീഷിലറിയപ്പെടുന്ന ആദ്യത്തെ ഇനംകോര്‍വസ്‌ മാക്രാറിങ്കസ്‌ (Corvus macrorhynchos) ദേഹമാസകലം കറുത്ത്‌ താരതമ്യേന വലുപ്പം കൂടിയതായിരിക്കും.

ബലിക്കാക്ക

"ഹൗസ്‌ക്രാ' എന്ന രണ്ടാമത്തെ ഇനം കോ. സ്‌പ്‌ളെന്‍ഡന്‍സ്‌ (C. splendens) ബലിക്കാക്കയില്‍നിന്നും അല്‌പം ചെറുതും മെയ്യൊതുക്കം കൂടുതലുള്ളതുമാണ്‌. ഇതിന്റെ കഴുത്തും തലയുടെ പിന്‍ഭാഗവും ചാരനിറമാണ്‌; കൊക്കിനു ചുറ്റും നെറ്റി മുതല്‍ തൊണ്ടവരെ കറുപ്പായിരിക്കും. കാഴ്‌ചയിലും ശബ്‌ദത്തിലും ഈ രണ്ടിനങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്‌. ഈ രണ്ടിനം കാക്കകളും സമൂഹജീവികള്‍ തന്നെ. മിക്ക സമയത്തും കൂട്ടങ്ങളായാണ്‌ ഇവ കാണപ്പെടുന്നത്‌. ബലിക്കാക്കയും പേനക്കാക്കയും ഒരേ ഇനത്തിലെ പൂവനും പിടയുമാണെന്ന്‌ ഒരു തെറ്റിദ്ധാരണയുമുണ്ട്‌. എന്നാല്‍ ഇവ തമ്മില്‍ ഒരിക്കലും ഇണ ചേരാറില്ല.

സാധാരണ കാക്കയുടെ ശരീരത്തിന്‌ ഉദ്ദേശം 50 സെ.മീ. നീളം കാണും. ഏകദേശം 6 സെ.മീ. നീളം വരുന്ന കൂര്‍ത്തു ബലമേറിയ ചുണ്ടും 20 സെ.മീ. നീളമുള്ള വാലും ഇതിന്റെ പ്രത്യേകതകളാകുന്നു. പൂവനെക്കാള്‍ അല്‌പം ചെറുതായിരിക്കും പിട. കാല്‍, പാദം, വിരലുകള്‍ എന്നിവ ശല്‌ക്കാവൃതമാണ്‌; നഖങ്ങള്‍ മൂര്‍ച്ചയുള്ളതും. പ്രായപൂര്‍ത്തിയെത്തിയ ആണിനും പെണ്ണിനും ഒരേ നിറം തന്നെ.

കാക്കയുടെ ദുസ്സാമര്‍ഥ്യവും നിര്‍ഭയത്വവും എടുത്തുപറയേണ്ട സ്വഭാവവിശേഷങ്ങളാണ്‌. രണ്ടു കാക്കകള്‍ ഒത്തു ചേര്‍ന്ന്‌ നായയെപ്പോലും ആക്രമിക്കുന്നത്‌ അപൂര്‍വമല്ല.

ഭക്ഷണം, ചേക്കേറുന്നതിനുപയോഗിക്കുന്ന മരങ്ങള്‍ തുടങ്ങിയവ കാക്കകള്‍ക്കിടയില്‍ പൊതുസ്വത്താകുന്നു. യാദൃച്ഛികമായി അല്‌പം ഭക്ഷണം കണ്ടെത്തുന്ന കാക്ക അത്യുച്ചത്തില്‍ ശബ്‌ദമുണ്ടാക്കി മറ്റു കാക്കകളെക്കൂടി വിളിച്ചു വരുത്തുക പതിവാണ്‌. മനുഷ്യസമുദായത്തെ ആശ്രയിച്ചാണ്‌ പ്രധാനമായും കാക്കയുടെ ജീവിതം. അതിനാല്‍ മനുഷ്യവാസമുള്ളിടങ്ങളിലാണ്‌ ഇതിനെ ഏറ്റവും അധികമായി കാണാന്‍ കഴിയുന്നതും. പരിസരശുചീകരണത്തില്‍ അതിപ്രധാനമായ പങ്കാണ്‌ കാക്കയ്‌ക്കുള്ളത്‌. 2025 ച.കി.മീ. വിസ്‌തീര്‍ണമുള്ള സ്ഥലത്തെ കാക്കകളെല്ലാം ഒരുമിച്ച്‌ ഒരു മരത്തിലോ മരക്കൂട്ടത്തിലോ ആയിരിക്കും ചേക്കേറുക. രാവിലെ ഒരേ സ്ഥലത്തുനിന്നു പുറപ്പെട്ട്‌ പല ദിക്കുകളിലേക്കും പറന്നുപോകുന്ന കാക്കകള്‍ സന്ധ്യയാകുന്നതോടെ കൂട്ടം കൂട്ടമായി ചേക്കയിരിക്കുവാന്‍ വരുന്നു. മിക്കവാറും അതേ മരത്തിലോ അടുത്തൊരു മരത്തിലോ കാക്കകളോടൊപ്പം മൈനകളും കൂട്ടത്തോടെ ചേക്കയിരിക്കുക പതിവാണ്‌. യാതൊരു അടക്കവും ഒതുക്കവുമില്ലാത്ത ചെറുകൂട്ടങ്ങളായാണ്‌ കാക്കകള്‍ പറന്നുപോകുന്നത്‌. ചേക്കേറുന്ന താവളത്തിലെത്തിയാലും കുറേ നേരത്തേക്ക്‌ ചുറ്റിപ്പറക്കലും കോലാഹലവും കശപിശയും സാധാരണമാണ്‌. നിലാവുള്ള രാത്രികളിലും കാക്കകള്‍ സ്വൈരമായുറങ്ങാറില്ല. കൂടക്കൂടെ എഴുന്നേറ്റ്‌ ചുറ്റിപ്പറന്നും കരഞ്ഞും രാത്രി കഴിച്ചു കൂട്ടുകയാണ്‌ പതിവ്‌.

പേനക്കാക്ക

വീടുകളില്‍ നിന്ന്‌ എറിഞ്ഞു കളയുന്ന ചപ്പും കുപ്പയും ഭക്ഷണാംശങ്ങളും മുതല്‍ പാടത്തു കാണുന്ന തവളയും ഞാഞ്ഞൂലും വരെ എന്തു സാധനവും കാക്കയ്‌ക്കു പഥ്യമാണ്‌. മഴക്കാലത്ത്‌ രാവിലെയും വൈകുന്നേരവും പറന്നുയരുന്ന "ഈയല്‍' കാക്കയ്‌ക്ക്‌ ഏറ്റവും പ്രിയങ്കരമായ ഭക്ഷണമത്ര. ചെറുപക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും അപഹരിച്ചു ഭക്ഷിക്കുന്നതും കാക്കയുടെ പതിവു തന്നെ. ചുരുക്കത്തില്‍ ഇലകളും പുല്ലുമൊഴികെ മറ്റെന്തും കാക്ക സസന്തോഷം കൊത്തി വിഴുങ്ങിക്കൊള്ളും. ആഹാരം തേടുന്നതും രാത്രി ചേക്കയിരിക്കുന്നതും കൂട്ടമായാണെങ്കിലും കൂടുകെട്ടുന്ന കാലത്ത്‌ കാക്കകള്‍ കൂട്ടം പിരിയുന്നു. ഒരു വൃക്ഷത്തില്‍ ഒരിക്കലും ഒന്നിലധികം കാക്കക്കൂടുകള്‍ ഉണ്ടാവില്ല. സന്താനോത്‌പാദനകാലം ഡി. തുടങ്ങി മേയ്‌ വരെയാണെന്നു പറയാം. ഇക്കാലത്തു തന്നെയാണ്‌ കുയിലുകളും ഇണചേരുന്നത്‌. കുയില്‍ കാക്കക്കൂട്ടില്‍ കടന്നുകയറി മുട്ടയിടുന്നതിനാല്‍, കൂടുകെട്ടുക, അടയിരിക്കുക, കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റി സംരക്ഷിക്കുക എന്നീ ജോലികളെല്ലാം സമര്‍ഥനായ കുയിലിനുവേണ്ടി അതിബുദ്ധിമാനായ കാക്കയ്‌ക്ക്‌ ചെയ്യേണ്ടിവരുന്നു. കാക്കയുടെയും കുയിലിന്റെയും മുട്ടകള്‍ ആകൃതിയിലും നിറത്തിലും ഏതാണ്ടൊരേപോലിരിക്കുന്നതിനാല്‍ കാക്കയ്‌ക്ക്‌ സ്വന്തം മുട്ടകളെ തിരിച്ചറിയാന്‍ കഴിയുന്നില്ല.

തെങ്ങ്‌, മാവ്‌, പ്ലാവ്‌, പന തുടങ്ങി ഉയരമുള്ള വൃക്ഷങ്ങളില്‍, നിലത്തു നിന്നു പെറുക്കിയെടുത്ത ഉണക്കച്ചുള്ളികള്‍ മീതെയ്‌ക്കു മീതെ വച്ച്‌ പരന്ന പാത്രത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കുന്നതാണ്‌ കാക്കക്കൂട്‌. ഇതിന്‌ തീരെ ഭംഗി കാണുകയില്ല. നാര്‌, കീറത്തുണി, രോമം തുടങ്ങിയവ ഉപയോഗിച്ച്‌ കൂടിനുള്ളില്‍ തയ്യാറാക്കുന്ന ഒരു "മെത്ത'യിലാണ്‌ കാക്ക മുട്ടയിടുന്നത്‌. ഒരു തവണ നാലു മുതല്‍ ആറുവരെ മുട്ടകളുണ്ടായിരിക്കും. നീല നിറമുള്ള മുട്ടയില്‍ തവിട്ടു നിറത്തിലും മറ്റും കുത്തുകളും പൊട്ടുകളും കാണാം. പൂവനും പിടയും മാറിമാറി അടിയിരിക്കുന്നു.

കൂടുണ്ടാക്കുന്നതിന്‌ വൃക്ഷങ്ങള്‍ തന്നെ വേണമെന്ന്‌ കാക്കയ്‌ക്കു നിര്‍ബന്ധമില്ല. വൃക്ഷങ്ങള്‍ കുറവായ ദിക്കുകളില്‍ വിളക്കുകാലിലും കമ്പിത്തൂണുകളിലും കാക്ക കൂടുണ്ടാക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍