This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാംബെ (ഖാംബത്‌)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാംബെ (ഖാംബത്‌)

Cambay (Khambat)

കാംബെയിലെ ഒരു മുസ്‌ലിംപള്ളിയുടെ ഉള്‍വശം

ഗുജറാത്തിലെ അനന്ത്‌ ജില്ലയില്‍, മാഹിനദിയുടെ അഴിമുഖത്തിനടുത്ത്‌ സ്ഥിതിചെയ്യുന്ന പട്ടണം. ഇന്ത്യാ ഉപദ്വീപിനും കത്തിയവാഡ്‌ ഉപദ്വീപിനും ഇടയ്‌ക്കുള്ള അറബിക്കടലിന്റെ പിരിവ്‌ കാംബെ ഉള്‍ക്കടല്‍ എന്നറിയപ്പെടുന്നു.

(i) കാംബെ (Khambat) പട്ടണം. 1949ല്‍ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതുവരെ കാംബെ എന്ന പേരില്‍ ത്തന്നെ അറിയപ്പെട്ടിരുന്ന ഒരു നാട്ടുരാജ്യത്തിന്റെ രാജധാനിയായിരുന്നു ഈ തുറമുഖപട്ടണം. അഹമദാബാദിനു 75 കി. മീ. തെക്കും ബോംബെക്ക്‌ 360 കി. മീ. വടക്കുമായി സ്ഥിതി ചെയ്യുന്ന കാംബെ പട്ടണം പശ്ചിമ റെയില്‍പ്പാതയിലെ ഒരു ടെര്‍മിനസ്‌ കൂടിയാണ്‌. 1293ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഇറ്റാലിയന്‍ പര്യവേക്ഷകനായ മാര്‍ക്കോ പോളോയുടെ വിവരണങ്ങളില്‍ ഇത്‌ തിരക്കേറിയ തുറമുഖ നഗരമായിരുന്നെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. മുസ്‌ലീം ഭരണകാലത്ത്‌, വിശേഷിച്ച്‌ 15-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ വളരെ തിരക്കേറിയ ഒരു സമ്പന്ന തുറമുഖമായിരുന്നു കാംബെ. കാലക്രമേണ ഭീമമായ തോതില്‍ എക്കലടിഞ്ഞ്‌ ഉള്‍ക്കടല്‍ മേഖലയുടെയാകെ ആഴം കുറഞ്ഞതിന്റെ ഫലമായി തുറമുഖ സൗകര്യം ക്രമേണ നഷ്‌ടമായി.

കംബളം, തുണിത്തരങ്ങള്‍ എന്നിവയുടെ നിര്‍മാണമാണ്‌ പട്ടണത്തിലെ മുഖ്യ വ്യവസായം. ഉപ്പളങ്ങളില്‍ നിന്നുള്ള കറിയുപ്പ്‌ ശേഖരണവും തീപ്പെട്ടി, കല്ലുരുപ്പടികള്‍ എന്നിവയുടെ നിര്‍മാണവും ധാരാളംപേര്‍ക്ക്‌ തൊഴില്‍ നേടിക്കൊടുക്കുന്നു. ഒരു വിപണനകേന്ദ്രം കൂടിയായ പട്ടണത്തില്‍ പരുത്തി, പുകയില, ധാന്യവര്‍ഗങ്ങള്‍, തുണിത്തരങ്ങള്‍, കംബളങ്ങള്‍ തുടങ്ങിയവയ്‌ക്കായി വന്‍കിട കമ്പോളങ്ങളുണ്ട്‌. ഇതിനെ റോഡുമാര്‍ഗവും റെയില്‍മാര്‍ഗവും മറ്റ്‌ സമീപസ്ഥ പട്ടണങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജനസംഖ്യ: 80,439 (2001).

(ii) കാംബെ ഉള്‍ക്കടല്‍ (Gulf of Khambat) രണ്ട്‌ ഉപദ്വീപുകള്‍ക്കുമിടയ്‌ക്കായി കോളാമ്പിയുടെ ആകൃതിയില്‍ സു. 125 കി.മീ. നീണ്ടു കിടക്കുന്ന അറബിക്കടലിന്റെ ശാഖയാണിത്‌. ഏറിയ ദൂരവും 25 കിലോമീറ്ററില്‍ കുറഞ്ഞ വീതിയാണുള്ളതെങ്കിലും ദാമന്‍, ദിയൂ എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കിടയ്‌ക്ക്‌ അറബിക്കടലമുമായി ചേരുന്ന ഭാഗത്ത്‌ ഉള്‍ക്കടലിന്‌ 200 കി. മീ. ഓളം വീതിയുണ്ട്‌. ഇടുങ്ങിയ ഉള്‍ക്കടലിലേക്ക്‌ മൂന്ന്‌ വശങ്ങളില്‍ നിന്നായി ഒഴുകിയിറങ്ങുന്ന നദികളിലൂടെയെത്തുന്ന ഏക്കലും വണ്ടലും മാത്രമല്ല, ഈ ഭാഗത്ത്‌ സാധാരണയായുണ്ടാകുന്ന ശക്തമായ വേലിയേറ്റ ഇറക്കങ്ങളും ഉള്‍ക്കടലിലെ മൊത്തത്തിലുള്ള തുറമുഖസൗകര്യത്തെ സാരമായി ബാധിക്കുന്നു. ഉള്‍ക്കടലിന്റെ രൂപവും കിടപ്പും തെക്കു പടിഞ്ഞാറെ മണ്‍സൂണ്‍ കാലത്ത്‌ ആഞ്ഞുവീശുന്ന മഴക്കാറ്റുകള്‍ക്ക്‌ ഇതിന്റെ തീരങ്ങളിലാകെ ശക്തിയായ വേലിയേറ്റം സൃഷ്‌ടിക്കാന്‍ സൗകര്യം പ്രദാനം ചെയ്യുന്നു. നദികളിലെ വെള്ളപ്പൊക്കം സൃഷ്‌ടിക്കുന്ന അധികരിച്ച എക്കലടിവും വേലിയേറ്റ വേലിയിറക്കങ്ങള്‍ സൃഷ്‌ടിക്കുന്ന പൊഴികളും മറ്റും ഉള്‍ക്കടലിലെ നൗകായാനം ദുര്‍ഘടമാക്കിത്തീര്‍ത്തിരിക്കുന്നു.

കിഴക്കുനിന്ന്‌ ഉള്‍ക്കടലിലെത്തുന്ന പ്രമുഖ നദികള്‍ താപ്‌തി, നര്‍മദ, മാഹി എന്നിവയാണ്‌. നര്‍മദയുടെ അഴിമുഖത്തുള്ള തുരുത്തുകളില്‍ ഏറ്റവും വലുതാണ്‌ പിരംദ്വീപ്‌. ഉള്‍ക്കടലിന്റെ വടക്കേയറ്റത്ത്‌ പതിക്കുന്ന സബര്‍മതി, ആരവല്ലി നിരകളിലാണ്‌ ഉറവെടുക്കുന്നത്‌. കത്തിയവാഡ്‌ ഉപദ്വീപില്‍ കിഴക്കോട്ടൊഴുകി കാംബെ ഉള്‍ക്കടലിലെത്തുന്ന അനേകം അരുവികളുള്ളതില്‍ ഏറ്റവും വലുത്‌, ഗിര്‍ വനങ്ങളില്‍ നിന്നെത്തുന്ന ശത്‌രഞ്‌ജി ആണ്‌. ഉള്‍ക്കടലിന്റെ മൂന്ന്‌ വശങ്ങളിലും ചരിത്രപ്രസിദ്ധങ്ങളായ പല പട്ടണങ്ങളുമുണ്ട്‌. ഇതിന്റെ കിഴക്കേക്കരയിലുള്ള ഭരോച്‌ (Broach) ഇന്ത്യയിലെ പ്രാചീന തുറമുഖങ്ങളിലൊന്നാണ്‌. ഉള്‍ക്കടലിന്റെ തലപ്പത്തുള്ള കാംബെ പട്ടണം സഹസ്രാബ്‌ദത്തിനു മുമ്പു മുതല്‌ക്കേ തിരക്കേറിയതായിരുന്നുവെന്ന്‌ ചരിത്രക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. ഉള്‍ക്കടലിന്റെ തീരത്തുള്ള മറ്റു പട്ടണങ്ങള്‍ ദാമന്‍, ബള്‍സാര്‍, നവസാരി, സൂറത്ത്‌, ഭവ്‌നഗര്‍, മഹുവ, ദിയൂ എന്നിവയാണ്‌.സമീപകാലത്ത്‌, ഉള്‍ക്കടലില്‍ എണ്ണ, പ്രകൃതിവാതകങ്ങള്‍ എന്നിവയുടെ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍