This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കശ്‌മീരിഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കശ്‌മീരിഭാഷയും സാഹിത്യവും

കാശ്‌മീരി ജനത സംസാരിക്കുന്നതും ഇന്തോയൂറോപ്യന്‍ ഗോത്രത്തില്‍പ്പെടുന്നതുമായ ഭാഷ. ഈ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ സംഖ്യ അറുപതു ലക്ഷത്തിലധികം വരുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌.

ഭാഷ

കാശ്‌മീര്‍ സംസ്ഥാനവും ഭാഷയും

ജമ്മുകാശ്‌മീര്‍ സംസ്ഥാനം ജമ്മുഡോഗ്രി, കാശ്‌മീര്‍കശ്‌മീരി, ലദാഖ്‌ബോധി എന്നിങ്ങനെ ഭൂമിശാസ്‌ത്രപരവും ഭാഷാപരവുമായ മൂന്നു പ്രധാന വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കാശ്‌മീരിനു പുറത്തു ജമ്മുവിലും, അമൃതസരസ്സിലും, ഡല്‍ഹിയിലും, കൊല്‍ക്കത്തയിലും, മുംബൈയിലും ജീവിക്കുന്ന ഏതാനും കാശ്‌മീരികളും കശ്‌മീരിഭാഷ സംസാരിച്ചുവരുന്നു. കാശ്‌മീരികള്‍ തങ്ങളുടെ നാടിനെ കേശീര്‍ എന്നും ഭാഷയെ കോശൂര്‍ എന്നും വിളിച്ചുപോന്നു. ഈ ഭാഷാ സംസ്ഥാനം വടക്കു ദര്‍ദ്‌ ഗ്രൂപ്പില്‍പ്പെട്ട ശിന്ന ഭാഷകളാലും കിഴക്കു ലദാഖില്‍ ബുദ്ധമതക്കാരുടെ ഭാഷയായ ബോധിയാലും തെക്കു ജമ്മുവിലെ മുഖ്യഭാഷകളായ ദോഗ്രി, പഹാഡി എന്നീ ഭാഷകളാലും പടിഞ്ഞാറു പഹാഡി, പശ്‌ചിമപഞ്ചാബി എന്നീ ഭാഷകളാലും ചൂഴപ്പെട്ടിരിക്കുന്നു. കാശ്‌മീരിക്കു ശരിയായ ഒരു ദേശ്യഭാഷയുള്ളത്‌ കഷ്‌ടവാരിയാണ് അതു ചിനാബിന്‍െറ മേല്‍ഭാഗത്ത്‌ പീര്‍പാഞ്ചാല്‍ പര്‍വതനിരയ്‌ക്കിടയിലൂടെ കടന്നു കഷ്‌ടവാരിയിലും ഡോഡാജില്ലയുടെ ഇതരഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു.

കശ്‌മീരിയുടെ ഭാഷാപരമായ ബന്ധം

കശ്‌മീരി ഭാഷയുടെ മുദ്രണലിപി മാതൃക

കശ്‌മീരിയുടെ ഭാഷാപരമായ ബന്ധം ഇനിയും ഖണ്ഡിതമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. പഞ്ചാബിയെയോ ഹിന്ദിയെയോ പോലെ അത്‌ ഒരു ഇന്തോ ആര്യന്‍ ഭാഷയാണെന്നു വിചാരിക്കുന്ന പണ്ഡിതന്മാരുണ്ട്‌. മറ്റു ചിലര്‍ ഇതിനെ ഇന്തോ ആര്യന്‍െറ ദാര്‍ദിക്‌ ശാഖയില്‍പ്പെടുത്തുന്നു. സര്‍ ജോര്‍ജ്‌ ഏബ്രഹാം ഗ്രിയേഴ്‌സന്‍ കശ്‌മീരി ഒരു സമ്മിശ്രഭാഷമാണെന്നും അതിന്‍െറ അടിസ്ഥാനം "ശിന്ന' യോടു ബന്ധപ്പെട്ട പിശാചകുടുംബത്തിലെ ദര്‍ദ്‌ ഗ്രൂപ്പില്‍പ്പെട്ട ഒരു ഭാഷയാണെന്നും വാദിച്ചിട്ടുണ്ട്‌. അതു ഭാരതീയ സംസ്‌കാരത്തിന്‍െറയും സാഹിത്യത്തിന്‍െറയും ശക്തമായ പ്രചോദനത്തിനു വിധേയമായിട്ടുണ്ട്‌. ഇതിന്‍െറ പദാവലി ഏറിയകൂറും ഭാരതീയമാണ്‌; ഇന്തോ ആര്യന്‍ ഗോത്രത്തില്‍പ്പെട്ട ഉത്തരേന്ത്യന്‍ ഭാഷകളുമായി ഇതിനു പലരീതിയിലും ബന്ധമുണ്ടെങ്കിലും ഇതിന്‍െറ ഉച്ചാരണക്രമവും പദവികാരവും വാക്യവിന്യാസവും ഛന്ദശ്‌ശാസ്‌ത്രവും പിശാചമാകയാല്‍ ആ ഇനത്തില്‍ ഇതിനെ വകതിരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം (ലിംഗ്വിസ്‌റ്റിക്‌ സര്‍വേ ഒഫ്‌ ഇന്ത്യ, വാല്യം VIII, ഭാഗം II). സുനീതികുമാര്‍ ചാറ്റര്‍ജിയും ഈ അഭിപ്രായത്തോട്‌ യോജിക്കുന്നുണ്ട്‌. അദ്ദേഹം ഇങ്ങനെ പറയുന്നു: "ഒരു ഭാഷയെന്ന നിലയില്‍ കാശ്‌മീരി ചുരുങ്ങിയത്‌ അതിന്‍െറ അധിഷ്‌ഠാനതലത്തിലെങ്കിലും ആര്യന്‍െറ അഥവാ ഇന്തോ ആര്യന്‍െറ ദാര്‍ദിക്‌ വകുപ്പില്‍പ്പെടുന്നു. ദാര്‍ദിക്‌ ശാഖയുടെ പ്രഭവസ്ഥാനം തന്നെ ഇനിയും അവസാനമായിതീരുമാനിക്കപ്പെടാതെയാണിരിക്കുന്നത്‌. ഉദാ. ദാര്‍ദിക്‌ ഭാഷകള്‍ ഇന്തോ ഇറാനിയന്‍െറ ഒരു പ്രത്യേക ശാഖയാണെന്ന്‌ ഗ്രിയേഴ്‌സന്‍ അഭിപ്രായപ്പെടുമ്പോള്‍ മോര്‍ഗന്‍സ്‌റ്റീര്‍ണെ അവ ഇന്തോ ആര്യന്‍ ആണെന്നു വാദിക്കുന്നു'.എന്തായാലും ഒരു കാര്യം സ്‌പഷ്‌ടം. കശ്‌മീരിയെ ഇന്തോ ആര്യന്‍ ഭാഷകളില്‍ നിന്നു വേര്‍തിരിക്കുന്ന പല പ്രത്യേകതകളും പ്രകടമായി കാണാം. ഉദാ. ഇതില്‍ L, Q, V, Fഎന്നീ ഘോഷാക്‌ഷരങ്ങളില്ല. കശ്‌മീരിയിലെ സാധാരണ വാക്യഘടന ഇംഗ്ലീഷിലെപ്പോലെ കര്‍ത്താവ്‌, ക്രിയ, കര്‍മം എന്ന ക്രമത്തിലാണ്‌. പദാന്ത്യത്തില്‍ വരുന്ന ഖരവ്യഞ്‌ജനം ഥകാരം ചേര്‍ത്തുച്ചരിക്കുന്നു. ഉദാ. രാത്‌ (രാത്രി) = രാഥ്‌. സംഖ്യാവാചികളായ പദങ്ങള്‍ പിശാചഭാഷയിലേതുപോലെയാണ്‌. കശ്‌മീരിക്ക്‌ അസാധാരണമായ "ത്‌സ്‌' എന്ന ശ്വാസിസ്‌പര്‍ശവും, അതിന്‍െറ മഹാപ്രാണമായ "ഥ്‌സ്‌'ഉം, "സ്‌' എന്ന ശ്വാസിഘര്‍ഷവും ഉണ്ട്‌. അകാശ്‌മീരിക്കു ശ്രാവ്യമല്ലാത്ത മാത്രാസ്വരത്തെപ്പറ്റി പറയേണ്ടതില്ല. കൂടാതെ അതിനു പ്രത്യേകമായി അനേകം സ്വരവര്‍ണങ്ങളുണ്ട്‌. ഉദാ.

പദങ്ങള്‍

കശ്‌മീരിക്കും ദാര്‍ദിക്‌ ഭാഷകള്‍ക്കും പൊതുവായ ധാരാളം പദങ്ങളുണ്ട്‌. സംസ്‌കൃതം, പേര്‍ഷ്യന്‍ മുതലായ ഭാഷകളില്‍ നിന്നും തദ്‌ഭവമായി അനേകം പദങ്ങള്‍ കശ്‌മീരിയില്‍ സ്വീകരിച്ചിട്ടുണ്ട്‌. കശ്‌മീരിയില്‍ ഘോഷാക്‌ഷരങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റു ഭാഷകളിലെ പദങ്ങളിലെ ഘോഷാക്‌ഷരങ്ങളെ മൃദുക്കളായോ ഖരങ്ങളായോ മാറ്റിയാണ്‌ തദ്‌ഭവരൂപങ്ങള്‍ ഉണ്ടാക്കുക. ഉദാ. ലാഭ്‌ലാബ്‌; ധന്‌ദന്‌; ഝണ്‌ഡാ ജണ്‌ഡാ; ഘര്‌ഗര്‌.

കശ്‌മീരിയില്‍ നാമം, സര്‍വനാമം, വിശേഷണം എന്നിവയ്‌ക്ക്‌ ലിംഗവചന വിഭക്‌തികളെ കാണിക്കുന്ന വിഭിന്നരൂപങ്ങളുണ്ട്‌. ക്രിയകള്‍ക്കും ലിംഗവചന പുരുഷകാലങ്ങളെ കാണിക്കുന്ന രൂപാവലികള്‍ കാണുന്നുണ്ട്‌. സംയുക്‌തക്രിയകളും സങ്കീര്‍ണക്രിയകളും ഈ ഭാഷയില്‍ സര്‍വസാധാരണമാണ്‌.

ശാരദ, ദേവനാഗരി, റോമന്‍, പേര്‍ഷ്യന്‍അറബിക്‌ ലിപികളാണ്‌ കശ്‌മീരിഭാഷയുടെ ലേഖനത്തിന്‌ ഉപയോഗിക്കുന്നത്‌. 10-ാം ശ.ത്തോടുകൂടി രൂപം പ്രാപിച്ച ശാരദാലിപി ഏറ്റവും പ്രാചീനമാണ്‌. പെര്‍സോഅറബി ലിപിയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയ ഒരു ലിപിയാണ്‌ ഇന്ന്‌ ജമ്മുകാശ്‌മീരിലെ ഔദ്യോഗിക ലിപിയായി അംഗീകരിച്ചിട്ടുള്ളത്‌. ഇന്നു പുസ്‌തകങ്ങള്‍ അച്ചടിക്കുന്നതും ഈ ലിപിയിലാണ്‌.

അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ സ്വാധീനം

കശ്‌മീരിക്ക്‌ അടിസ്ഥാനം ശിന്നയോ ദാര്‍ദിക്കോ ആണെങ്കിലും വളരെ മുമ്പുതന്നെ "സംസാരഭാഷ'യായിരുന്ന ഇന്തോആര്യന്‍ സംസ്‌കൃതവും തത്‌ഫലമായി പ്രാകൃതാപഭ്രംശങ്ങളും അതിനെ വളരെ സ്വാധീനിച്ചിരുന്നു. രണ്ടായിരത്തിലധികംവര്‍ഷം കാശ്‌മീര്‍ ഇന്ത്യയിലെ "സംസ്‌കൃതീയ സംസ്‌കാര'ത്തിന്‍െറ ഒരു ഭാഗമായിരുന്നു. സംസ്‌കൃതത്തിനും പിന്നീടു ബുദ്ധമതക്കാരുടെ മഹായാനവിജ്ഞാനത്തിനും അതുനല്‍കിയ സംഭാവന ഗണനീയമാണ്‌. എന്നാല്‍ 1339ല്‍ മുസ്‌ലിം സുല്‍ത്തനേറ്റ്‌ സ്ഥാപിതമാവുകയാല്‍ 14-ം 15-ം ശ.ത്തോടുകൂടി കശ്‌മീരിയുടെമേല്‍ അറബിയുടെയും പേര്‍ഷ്യന്‍െറയും പ്രരണ വന്നുകൂടി. ഈ ഭാഷകള്‍ 18-ാം ശ.ത്തോടുകൂടി കശ്‌മീരിയെ ഗ്രസിക്കയും ദാര്‍ദിക്‌ സംസ്‌കൃത പ്രഭവങ്ങളായ പല പദങ്ങളും രൂപങ്ങളും ക്രമേണ മാറ്റി തത്‌സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തു. പേര്‍സോഅറബിക്‌ കശ്‌മീരിക്കു കാവ്യരൂപങ്ങളും സൂചിതകഥകളും അലങ്കാരങ്ങളും സംഭാവന ചെയ്‌തുകൊണ്ടിരുന്നു. ആധുനിക കശ്‌മീരി ഭാരതീയ വൃത്തങ്ങള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഉപയോഗിക്കുന്ന വൃത്തങ്ങള്‍ പേര്‍ഷ്യനാണ്‌. രാമാവതാരചരിതം പോലെയുള്ള ഹൈന്ദവേതിഹാസങ്ങളില്‍ പോലും ഉപയോഗിച്ചിട്ടുള്ള കശ്‌മീരിവൃത്തം "ബഹര്‍ഇഹസജ്‌' എന്ന പേര്‍ഷ്യന്‍ വൃത്തമാണ്‌.

സാഹിത്യം

പ്രാചീനസാഹിത്യം 1500 വരെ

മുസ്‌ലിംഭരണം സ്ഥാപിതമായി വളരെ കഴിയുംമുമ്പു കാശ്‌മീരിലെ ക്ലാസ്സിക്കല്‍ സംസ്‌കൃത പാരമ്പര്യത്തിനു സാഹിത്യത്തിന്‍െറയും കലയുടെയും സംസ്‌കാരത്തിന്‍െറയുംമേല്‍ ഉണ്ടായിരുന്ന ശക്തമായ പിടി അയഞ്ഞുതുടങ്ങി. കാശ്‌മീരിലെ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചത്‌ പ്രധാനമായും ഇസ്‌ലാമിലെ സൂഫി പാരമ്പര്യമാണ്‌. അതുപോലെതന്നെ സാംസ്‌കാരികകലാസാഹിത്യരംഗങ്ങളിലെ സൂഫിപ്രചാരത്തെ പ്രതിരോധിക്കുവാന്‍ ബ്രാഹ്മണാധിപത്യപരമായ ക്ലാസ്സിക്കല്‍ സംവൃത പാരമ്പര്യം പരാജയപ്പെട്ടു. പഴയ സാഹിത്യ പാരമ്പര്യം പോയി പുതിയതു വരുന്നതിനിടയ്‌ക്കുള്ള കാലഘട്ടത്തിലാണ്‌, കവിത ജനങ്ങളുടെ ഭാഷയില്‍ രൂപം കൊണ്ടത്‌. പൂര്‍വകാലത്തേതായ ചില പദ്യഖണ്ഡങ്ങള്‍ ത്രികശൈവഗ്രന്ഥങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും ശിതികണ്‌ഠന്‍െറ മഹാനയപ്രകാശത്തില്‍ പ്രാസയുക്തമായ നാലുവരി വീതമുള്ള 94 പദ്യങ്ങളുണ്ട്‌. സാഹിത്യപരമായ പ്രാധാന്യത്തെക്കാള്‍ ഭാഷാപരവും വൃത്തശാസ്‌ത്രപരവുമായ പ്രാധാന്യമാണ്‌ അവയ്‌ക്കുള്ളത്‌. ലല്‌ധദ്‌ രംഗപ്രവേശം ചെയ്‌തില്ലായിരുന്നുവെങ്കില്‍ കശ്‌മീരി കവിത ശിതികണ്‌ഠനോടു കൂടി കഥാവശേഷമായിത്തീര്‍ന്നേനെ.

പതിനഞ്ചാംശതകത്തിലെ സാഹിത്യം വാഖ്‌

ലല്‌ധദിന്‍െറ ജനനം 14-ാം ശ.ത്തിന്‍െറ ആദ്യ ദശകങ്ങളിലും മരണം 1380നോടടുപ്പിച്ചും ആയിരിക്കാം. അവരുടെ വാഖ്‌ (സംസ്‌കൃതം: വാക്യാനി, പദ്യസൂക്തങ്ങള്‍) വളരെവേഗം വ്യാപരിച്ചു. നാട്ടിന്‍പുറത്തെമ്പാടുമുള്ള ആളുകള്‍ ഇളകിവശായി. ഈ ശൈവയോഗിനി യാഥാസ്ഥിതികമതത്തെയും അതിന്‍െറ പ്രമാണങ്ങ ളെയും അനുഷ്‌ഠാനങ്ങളെയും നിശിതമായി വിമര്‍ശിച്ചു. മനുഷ്യനെ മനുഷ്യനില്‍ നിന്നു, ഹിന്ദുവിനെ മുസല്‍മാനില്‍ നിന്ന്‌ അവര്‍ വേര്‍തിരിച്ചു കണ്ടിരുന്നില്ല. ആത്‌മീയാന്വേഷണത്തിന്‍െറ തീവ്രത, യൗഗികാനുഭൂതിയുടെ നിരവദ്യത, ആത്‌മാവിഷ്‌കരണത്തിന്‍െറ പ്രാമാണികത, ഊര്‍ജസ്വലമായ കാവ്യശൈലി, മണ്ണിന്‍െറ മഹത്ത്വം കലര്‍ന്ന ഉത്‌കൃഷ്‌ടവും അനലംകൃതവുമായ ബിംബകല്‌പന എന്നീ ഗുണങ്ങള്‍ അവരുടെ പദ്യോക്തികള്‍ക്കു കശ്‌മീരിസാഹിത്യത്തിലും എല്ലാജനവിഭാഗങ്ങള്‍ക്കിടയിലും ശാശ്വതമായ പ്രതിഷ്‌ഠ നല്‍കി. അസാധാരണമായ മൗലിക പ്രതിഭാശക്തിയുള്ള ഒരു കവിക്കുമാത്രം കഴിയുന്നവിധം അവര്‍ ഭാഷയുടെ വിധാത്രിയായിത്തീര്‍ന്നു. "ജ്വലിക്കുന്ന ചിന്തകളുടെ അര്‍ച്ചിസ്സുകളാല്‍ പ്രദീപ്‌തമാണ്‌ അവരുടെ കവിത' എന്നാണ്‌ റിച്ചാര്‍ഡ്‌ ടെമ്പിള്‍ വിലയിരുത്തിയിട്ടുള്ളത്‌. ഒരുദാഹരണം:

"നാബധ്‌ ബാരസ്‌ അട ഗണ്ഡ്‌ ഡ്യോല്‌ഗോം
ദീഹകാഡ്‌ ഹോല്‌ഗോം ഹ്യക കഹ്യൂ
ഗ്വരസുന്ദ്‌വനുന്‍ രാവന്‌ ട്യോല്‌പ്യോം
[ഹലിരോസ്‌ത്‌ ഖ്യോല്‌ ഗോം ഹ്യക കഹ്യൂ'
ധഎന്‍െറ കല്‌ക്കണ്ടച്ചുമടിന്‍െറ കെട്ട്‌ അഴിഞ്ഞുപോയി.
(അത്‌ എന്‍െറ മുതുകു നോവിക്കുന്നു.)
എന്‍െറ ശരീരം അതിന്‍െറ ഭാരം കൊണ്ട്‌ ഇരട്ടി കുനിഞ്ഞു; ഞാന്‍ എങ്ങനെ ചുമടു താങ്ങും?
(എനിക്കു ഈ ചുമടു താങ്ങാനാവില്ല). എന്‍െറ ഗുരുവിന്‍െറ ഉപദേശം (ഞാന്‍ ഈ കല്‍ക്കണ്ടച്ചുമടു ദൂരെക്കളയണമെന്ന്‌, ആത്മലാഭത്തിനു ലോകം ത്യജിക്കണമെന്ന്‌)ചുട്ടുനീറുന്ന വ്രണംപോലെ വേദന ജനിപ്പിക്കുന്നു. ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ഞാന്‍ കുഴങ്ങുന്നു.
ഹാ, ഞാന്‍ എന്തു ചെയ്യട്ടെ! ]
 

കൂടാതെ, ലല്‌ധദിന്‍െറ വാഖുകള്‍, ഗ്രിയേഴ്‌സന്‍ പ്രസ്‌താവിക്കുന്നതുപോലെ, മുമ്പു സിദ്ധാന്തദശയിലിരുന്ന ഒരു മതം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിന്‍െറ വ്യക്തവും വിചിത്രവുമായ ഭാഷയിലുള്ള വിവരണമാണ്‌ (സര്‍ റിച്ചാര്‍ഡ്‌ ടെമ്പിള്‍, ദിവേഡ്‌ ഒഫ്‌ലല്ലഇ.ഡ.ജ.,1924). ആ നിലയ്‌ക്ക്‌ അന്യാദ്യശമായ ഒരു സംഭാവനയാണിത്‌. 14-ാം ശ.ത്തിലെ മറ്റൊരു കവിസിദ്ധന്‍ ശയിഖ്‌നൂറുദ്ദീന്‍ (1377-1438)ആണ്‌. നുദ്ധര്യോഷ (ഋഷിനുദ്ധ) എന്നു പരക്കെ അറിയപ്പെടുന്ന ഇദ്ദേഹം കാശ്‌മീരിന്‍െറ രക്ഷകനായ സിദ്ധനെന്നു പ്രകീര്‍ത്തിതനാണ്‌. ഇദ്ദേഹമാണ്‌ കാശ്‌മീരിലെ ദേശീയ മുസ്‌ലിം ഋഷി സംഘത്തിന്‍െറ സ്ഥാപകന്‍. ഇദ്ദേഹത്തിന്‍െറ "ശ്രുഖ്‌' (ശ്ലോകം) ഏറിയകൂറും ഉദ്‌ബോധനവും ഉപദേശാത്‌മകവുമാണ്‌. അവ ജീവിതത്തിലെ കഷ്‌ടതകളെയും ക്ഷണികസുഖങ്ങളെയുംപറ്റി പ്രതിപാദിക്കുന്നു. ആത്മശിക്ഷണവും ധര്‍മനിഷ്‌ഠയും ഉപദേശിക്കുന്നു. പഴഞ്ചൊല്ലുകള്‍പോലെയായിത്തീര്‍ന്നിട്ടുള്ള ലോകോക്തികള്‍കൊണ്ട്‌ അവ ഭാഷയെ സമ്പുഷ്‌ടമാക്കിയിരിക്കുന്നു.

"ആരബലന്‍ നാഗരാദരോവ്‌
സാദ്‌രോവ ചുരന്‍മംസ്‌
മൂഡഗരന്‍ ഗ്വര പണ്ഡിഥ്‌ രോവ്‌
രാസഹോന്‍സ രോവ്‌ കാവന്‍മംസ്‌'
(നീരുറവ പാറകള്‍ക്കിടയില്‍ നഷ്‌ടപ്പെട്ടു;
സന്ന്യാസി കള്ളന്മാര്‍ക്കിടയില്‍ നഷ്‌ടപ്പെട്ടു;
പണ്ഡിതനായ ഗുരു പാമരന്മാരുടെ വീടുകളില്‍ നഷ്‌ടപ്പെട്ടു;
അരയന്നം കാക്കകള്‍ക്കിടയില്‍ നഷ്‌ടപ്പെട്ടു.)
 

ആദ്യത്തെ സാഹിതീയ കാലഘട്ടത്തിലെ മുഖ്യമായ കലാരൂപം വാഖ്‌ ആണ്‌. നാലു പാദങ്ങളുള്ള സ്വയം സമ്പൂര്‍ണവും സ്വതന്ത്രവുമായ ഒരു പദ്യമാണ്‌ "വാഖ്‌'. അതിനു പലമാതിരി പ്രാസങ്ങള്‍ ഉണ്ടായിരിക്കും. പ്രാസമില്ലാതെയും ഇതു രചിക്കപ്പെടാറുണ്ട്‌.

മധ്യകാലസാഹിത്യം പൂര്‍വഭാഗം

മഹാരാജാ സൈനുലബ്‌ദീനിന്‍െറ (1420-1470) സ്ഥാനാരോഹണത്തോടുകൂടി ഹ്രസ്വമെങ്കിലും ഒരു സാഹിത്യപുനരുജ്ജീവനത്തിന്‍െറ കാലഘട്ടം വന്നുചേര്‍ന്നു. ഇദം പ്രഥമമായി ഭട്ടാവതാരിന്‍െറ ബാണാസുരവധം പോലെയുള്ള കാവ്യരൂപങ്ങള്‍ ഉണ്ടായി. ഹരിവംശപുരാണപ്രസിദ്ധമായ ഉഷയുടെയും അനിരുദ്ധന്‍െറയും പ്രമകഥയെ ആസ്‌പദമാക്കി രചിച്ചിട്ടുള്ള ഒരു കൃതിയാണ്‌ ബാണാസുരവധം. കാലനിര്‍ണയം ചെയ്യാവുന്ന ആദ്യത്തെ മതേതരകാവ്യവുമാണിത്‌. ആ കാലഘട്ടത്തിലെ മറ്റൊരു കൃതിയാണ്‌ ഗണകപ്രകാശന്‍െറ സുഖദുഃഖചരിതം. സന്തുഷ്‌ട ജീവിതോപായത്തെപ്പറ്റി പറയുന്ന ഒരു ഉപദേശാത്മക കവിതയാണിത്‌. ഭണ്ഡാര്‍ക്കര്‍ ഓറിയന്‍റല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ കണ്ടെത്തിയതാണ്‌ ഈ രണ്ടു കൃതികളുടെയും കൈയെഴുത്തു പ്രതികള്‍. സൈനുല്‍ അബ്‌ദിനെക്കുറിച്ച്‌ യോധഭട്ടന്‍ രചിച്ച ജൈനപ്രകാശം എന്നൊരു നാടകത്തെപറ്റിയും ജൈനചരിതം എന്ന പേരില്‍ നാഥസോമവിരചിതമായ സുല്‍ത്താന്‍െറ ഒരു ജീവചരിത്രത്തെപറ്റിയും പരാമര്‍ശം ഉണ്ട്‌. എന്നാല്‍ ഇവയുടെ കൈയെഴുത്തു പ്രതികള്‍ കണ്ടുകിട്ടിയിട്ടില്ല. സാഹിത്യത്തിന്‍െറ അടുത്ത കാലഘട്ടത്തില്‍ (1553 മുതല്‍ 1725 വരെ) പേര്‍ഷ്യന്‍ ഭാഷ ആസ്ഥാന ഭാഷയായി; മാത്രമല്ല, പ്രതിഭാശാലികളായ കാശ്‌മീരികള്‍ അംഗീകരിച്ച സാഹിത്യഭാഷയും രൂഢമൂലമായിത്തീര്‍ന്നു. അത്തരം പ്രതിഭാശാലികളിലൊരാളായ ഖ്വാജാ ഹബീബുള്ള നവശഹരി പേര്‍ഷ്യന്‍ഭാഷയില്‍ യോഗശാസ്‌ത്രത്തെ അധികരിച്ചു പ്രബന്ധങ്ങള്‍ രചിക്കുക മാത്രമല്ല, മാതൃഭാഷയില്‍ ഗാനങ്ങള്‍ എഴുതുകയും ചെയ്‌തു. ഗാനങ്ങളുടെ രൂപത്തിലും ഉള്ളടക്കത്തിലും പ്രകടമായ ഒരു മാറ്റം കാണുന്നുണ്ട്‌. പദ്യത്തില്‍ ഘടനാപരമായ ഒരു മാറ്റവുമുണ്ട്‌. ഗാനങ്ങളുടെ പാദങ്ങള്‍ക്കു നീളം കൂടും; അവയുടെ എണ്ണവും കൂടുതലാണ്‌; ഒരു പല്ലവിയും കാണാം. ഈ ഗാനങ്ങളെ വത്സന്‍ (സംസ്‌കൃതത്തില്‍ വചനം) എന്നു പറയുന്നു. അവയില്‍ പലതും ഒരു പുതിയതരം ഗാനമാണ്‌. അതു ലൗകികമായ മാനുഷപ്രമത്തെപ്പറ്റി പാടുന്നു. അത്‌ "ലോലനഗമ' അഥവാ പാടാന്‍ ചിട്ടപ്പെടുത്തിയ ഭാവഗാനമാണ്‌. സാധാരണയായി പല്ലവി ഉള്‍പ്പെടെ ആറോ പത്തോ വരികളുള്ള ഒരു കൊച്ചു കവിതയാണത്‌. അത്‌ "ലോലി'നെപ്പറ്റി പാടുന്നു. പ്രമത്തിന്‍െറയും അഭിലാഷത്തിന്‍െറയും ഹൃദയാകര്‍ഷണത്തിന്‍െറയും സങ്കീര്‍ണഭാവത്തെയാണ്‌ "ലോല്‍' സൂചിപ്പിക്കുന്നത്‌. പ്രമത്തിന്റെ ഭിന്നഭാവങ്ങളെപ്രമാധീനരുടെ അഭിലാഷങ്ങളെ, ദീര്‍ഘമായ കാത്തിരിപ്പിനെയും നൊമ്പരങ്ങളെയും പ്രതീക്ഷകളെയും ആണ്‌ ലോല്‍ ആവിഷ്‌കരിക്കുന്ന്‌. അഭിലാഷം തീവ്രമാണ്‌. വേര്‍പാട്‌ വേദനാജനകവും, ശബ്‌ദം ദീനവും ഖിന്നവും. ഈവക ഗാനങ്ങളില്‍ സൂചിത കഥകള്‍ കുറയും; അലങ്കാരങ്ങള്‍ അതിലും കുറയും. എന്നാല്‍ അവയ്‌ക്കു സാരള്യവും മൃദുലമായ സംഗീതമാധുരിയും പേലവമായ തീവ്രതയും ഉണ്ടായിരിക്കും. സ്‌ത്രീയാണ്‌ പ്രമാഭ്യര്‍ഥന നടത്തുന്നത്‌.

(i)	"രംഗരംഗ സോര്യ ഗുല്‌ ആയ്‌
	മദനോ കതിചോന്യജായ്‌...'
	(പലവര്‍ണത്തില്‍ പൂക്കള്‍ വിരിഞ്ഞു;
	പ്രിയതമ നീയെവിടെ?
	വന്നൂ റോസാപ്പൂവും ലില്ലിയു
	മഴകില്‍ ബാള്‍സം സ്വനപോശും
	പരിമളമൊഴുകും രാവിന്‍ കാന്തി
	ക്കതിരൊളി വീശി വിളങ്ങുന്നു
	പൊട്ടിവിരിഞ്ഞു ലാക്‌സ്‌പര്‍ ഹയാസിന്ത്‌
	എന്നാല്‍ നീയെവിടെ?)
(ii)	"ഗാഹ്‌സപദാന്‍ത്രാമ്‌
	ഗാഹ്‌സപദാന്‍ല്വയ്‌
	ബേകോലന്‍ സുത്യനോ ഥോവ്യ്‌ ജി നോഖ്യയ്‌'
	(ഇപ്പോഴവന്‍ ചെമ്പാണെങ്കില്‍ 
	ഉത്തരക്ഷണത്തില്‍ പിത്തളയാകുന്നു,
	അസ്ഥിരന്‍!
	വാക്കുപാലിക്കാത്തവന്‍!
	ചപലന്‍!
	ഇങ്ങനെയൊരുവനെ പ്രമിക്കരുത്‌;
	ഞാന്‍ നരയ്‌ക്കുവോളം അവനെ പിന്‍തുടര്‍ന്നു;
	അവനിപ്പോള്‍ വേറെ വീടു സന്ദര്‍ശിക്കുന്നു;
	നൂറു വീടു കയറിയിറങ്ങുന്ന വഞ്ചകന്‍.
	അവന്‍െറ മുടി സന്ധ്യപോലെ ശ്യാമളം;
	മുഖം പ്രഭാതം പോലെ കോമളം;
	എന്നാല്‍ വാക്കുമാത്രം പാലിക്കില്ല;
	പ്രതിജ്‌ഞകള്‍ സര്‍വം ലംഘിക്കുന്നു;
	വിശ്വാസവഞ്ചകന്‍...)
 

ഈ രണ്ടു ഗാനങ്ങളുടെയും രചയിതാക്കള്‍ സ്‌ത്രീകളാണെന്നതില്‍ സംശയമില്ല. അവരിലൊരാള്‍ അവസാനത്തെ ചകരാജാവായ യൂസുഫ്‌ഷായുടെ ഇഷ്‌ടഭാര്യയായിരുന്ന ഹബഖാതൂന്‍ ആണ്‌. അപര, പേര്‍ഷ്യന്‍ സാഹിത്യകാരനും ചരിത്രകാരനുമായ ഭവാനീദാസ്‌ കാചരുവിന്‍െറ പത്‌നി അര്യനിമാലും. മതേതര "ലോത്‌' ഭാവഗീതത്തിനും നീണ്ട വത്‌സന്‍ ഗാനത്തിനും നാം കടപ്പെട്ടിരിക്കുന്നതു മിക്കവാറും ഹബഖാതൂനിനോടാണ്‌. അജ്‌ഞാതകര്‍ത്തൃകമായ കൃഷ്‌ണാവതാരലീലയെന്ന അക്കാലത്തെ ഏറ്റവും കനപ്പെട്ട കാവ്യത്തില്‍ (ഗ്രിയേഴ്‌സന്‍ ഇതിന്‍െറ കര്‍ത്തൃത്വം ദീനനാഥില്‍ ആരോപിച്ചിരിക്കുന്നതു ശരിയല്ല) ഈ ഗാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ഈ നീണ്ട കാവ്യം പ്രമസാഗരത്തെപ്പോലെ ഭാഗവത പുരാണത്തിന്‍െറ പത്താം സ്‌കന്ധത്തെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്‌. ചില ഭാഗങ്ങള്‍ മിക്കവാറും വിവര്‍ത്തനം തന്നെയാണ്‌. കവിതയില്‍ നാലുവരികളുള്ള പദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. നാലാമത്തെ വരി പല്ലവിയാണ്‌. ഒന്നാമത്തെയും മൂന്നാമത്തെയും വരികളില്‍ പ്രാസമുണ്ട്‌. അവ സ്‌ത്രീലിംഗാന്തങ്ങളുമാണ്‌. രണ്ടും നാലും വരികള്‍ പുല്ലിംഗാന്തങ്ങളും. ലീലാശൈലിയില്‍ എഴുതിയിട്ടുള്ള ആദ്യത്തെ നീണ്ട ആഖ്യാനകവിതയാണിത്‌.

വാഖ്‌ ഇനത്തില്‍പ്പെട്ട കവിതകള്‍ രചിച്ചവരില്‍ ശ്രദ്ധാര്‍ഹയാണ്‌ രൂപഭവാനി (1625-1721). കവിത നിഗൂഢതത്ത്വാത്മകവും അതിലെ ഭാഷ ഏതാണ്ട്‌ അവ്യക്തവുമാണ്‌. കവയിത്രിയുടെ ജീവിതകാലത്തുതന്നെ അതു ലിപിബദ്ധമായി. 14ഉം 15ഉം ശതകങ്ങള്‍ക്കുശേഷം ഭാഷയ്‌ക്കു വന്ന മാറ്റത്തിന്‌ ഇതു വിശ്വാസയോഗ്യമായ തെളിവു നല്‍കുന്നു. 1725 മുതല്‍ 1820 വരെ പറയത്തക്ക സാഹിത്യസൃഷ്ടികളൊന്നും ഉണ്ടായില്ല. അന്തച്ഛിദ്രങ്ങളും കലഹങ്ങളും നിറഞ്ഞ ഇക്കാലത്തു ഭരണാധികാരികള്‍ (1752 മുതല്‍ അഫ്‌ഗാന്മാര്‍). വെറും ജനമര്‍ദകന്മാരായിത്തീര്‍ന്നു. സമ്പത്‌സമൃദ്ധമായിരുന്ന രാജ്യം ഇല്ലായ്‌മയുടെയും വെള്ളപ്പൊക്കത്തിന്റെയും മഹാമാരിയുടെയും നാടായി മാറി. ഈ നൂറ്റാണ്ടുകാലത്തെ ചൈതന്യദായകമായ സാഹിത്യസംഭാവന അര്യനിമാലിന്റെ "ലോല്‌' ഭാവഗീതങ്ങളും ശാഹ്‌ ഗഫൂറിന്റെ സൂഫിഗാനങ്ങളുമാണ്‌. ഗഫൂര്‍ "ഹമഓസ്‌ത്‌' എന്നറിയപ്പെടുന്ന അദ്വൈതാത്മകമായ സൂഫി ഗാനങ്ങള്‍ എഴുതി.

1820നു ശേഷമുള്ള ഘട്ടം കശ്‌മീരി സാഹിത്യത്തിലെ പുഷ്‌കലമായ ഒരു കാലമാണ്‌. അതു പൊതുവേ മസ്‌നവിയുടെ വൃത്തനിബദ്ധമായ റൊമാന്‍സിന്റെകാലമാണ്‌; പ്രമത്തിന്റെയും വീരപരാക്രമങ്ങളുടെയും കായികാഭ്യാസങ്ങളുടെയും ദ്വന്ദ്വമല്ലയുദ്ധപ്രകടനങ്ങളുടെയും ഐതിഹാസിക കഥകളെ ഉപജീവിച്ച്‌ എഴുതപ്പെട്ട നീണ്ട ആഖ്യാനകവിതകളുടെ കാലം. അവയ്‌ക്കു വാസ്‌തവികതയില്ല. അവ അസാധ്യങ്ങളായ അഭ്യാസങ്ങളെയും ഒരു സാമ്യവുമില്ലാത്ത വന്‍ ശക്തികളെ വെല്ലുന്ന അവിശ്വസനീയമായ വീരകൃത്യങ്ങളെയുമാണ്‌ വര്‍ണിക്കുന്നത്‌. മക്‌തബ്‌ സ്‌കൂളുകളിലൂടെ പേര്‍ഷ്യന്‍ ഭാഷ നാട്ടിന്‍പുറങ്ങളില്‍ പ്രചരിച്ചു. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളില്‍പ്പോലും അത്‌ അഭ്യസ്‌തവിദ്യരുടെ സാഹിത്യഭാഷയായി വേരുറച്ചു. ഇവിടങ്ങളില്‍ ഏതാനും കവികളും എഴുത്തുകാരും ഉയര്‍ന്നുവന്നു. വാസ്‌തവത്തില്‍ ഒരു പുതിയ സാഹിത്യയുഗത്തിന്റെ ഉദയം നാമിവിടെ കാണുന്നു. ഈ യുഗം അതിന്റെ മുഖ്യമായ ചോദനകളോടും സ്വഭാവവിശേഷങ്ങളോടുംകൂടി 20-ാം ശ.ത്തിന്റെ ആദ്യപാദാവസാനം വരെ നൂറുകൊല്ലത്തോളം നീണ്ടുനിന്നു. പുതിയ സാഹിത്യപ്രസ്ഥാനം അതിന്റെ പ്രചോദനാശക്തിക്ക്‌ ഒരു വൈദേശികഭാഷയായ പേര്‍ഷ്യനോടും കടപ്പെട്ടിരിക്കുന്നു. പഠിക്കാനെളുപ്പമുള്ള ഒരു ഭാഷയാണിത്‌. തുല്യമാധുര്യമുള്ള കശ്‌മീരിയോടൊപ്പം അത്‌ അനായാസം സ്വാംശീകരിക്കാന്‍ കഴിയും. കശ്‌മീരി അതില്‍ നിന്ന്‌ മസ്‌നവി, ഗസല്‍, മര്‍സിയ, ശഹരശോബ്‌, ദാസ്‌താന്‍, ഹമ്‌ദുസനാ, നാത്‌ മുതലായ പുതിയ കലാരൂപങ്ങള്‍ കൈക്കൊണ്ടു. പേര്‍ഷ്യന്‍ മൂലകൃതികളില്‍ നിന്ന്‌ വിവര്‍ത്തനങ്ങളുടെയും അനുകരണങ്ങളുടെയും ഒരു പെരുവെള്ളപ്പാച്ചില്‍ ഉണ്ടായി. പേര്‍ഷ്യന്‍ പുരാവൃത്തങ്ങളിലും സാഹിത്യത്തിലും പ്രസിദ്ധി നേടിയ പ്രതിപാദ്യങ്ങളിലേക്കും കഥാനായകന്മാരിലേക്കും കമിതാക്കളിലേക്കും കശ്‌മീരി കവികള്‍ ശ്രദ്ധ തിരിച്ചു. അവര്‍ സാമും നരേമാനും, രുസ്‌തമും സോഹരബും എന്നിവരുടെ വീരകൃത്യങ്ങളും പുരാണപ്രസിദ്ധമായ ലൈലാമജ്‌നൂന്‍, ശീരീന്‍ഫര്‍ഹാദ്‌, വാമിക്‌അസ്ര, യുസുഫ്‌സുലൈഖാ എന്നീ കാമുകീകാമുക ദ്വന്ദ്വങ്ങളുടെ പ്രമവും കാവ്യവിഷയമാക്കി. ചില കവികള്‍ അകനന്ദന്റെയും ഹിമാലിന്റെയും നാടന്‍ പഴങ്കഥകള്‍ മസ്‌നവികളാക്കി. ഒരു ആര്യന്‍ യുവതിക്ക്‌ ഒരു നാഗരാജകുമാരനോടുണ്ടായ ഒടുങ്ങാത്ത പ്രമമാണ്‌ ഹിമാലിന്റെ കഥയിലെ പ്രതിപാദ്യം. മറ്റു കവികള്‍ രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും പഞ്ചാബിയിലെ ചില പ്രമാഖ്യാനങ്ങളും വിവര്‍ത്തനം ചെയ്‌തു. പേര്‍ഷ്യന്‍വൃത്തം, പ്രത്യേകിച്ചു ബഹരിഹസജ്‌ ഉപയോഗിച്ചും നിരവധി പേര്‍ഷ്യന്‍ വാക്കുകളും വാക്യങ്ങളും അലങ്കാരങ്ങളും സന്നിവേശിപ്പിച്ചും ഈരടി രൂപത്തിലാണ്‌ മസ്‌നവികള്‍ നിര്‍മിക്കപ്പെട്ടത്‌.

കശ്‌മീരി മസ്‌നവികളില്‍ ഏറ്റവും കൂടുതല്‍ ബസ്‌മിയപ്രമാഖ്യാനങ്ങളാണ്‌. എന്നാല്‍ കളിപ്പോരുകളെയും ആയോധനങ്ങളെയും പറ്റി പ്രതിപാദിക്കുന്ന രസ്‌മിയ മസ്‌നവികളും ധാരാളമുണ്ട്‌. പക്ഷേ, അവയ്‌ക്ക്‌ കാവ്യഗുണം കുറവാണ്‌. കാശ്‌മീരില്‍ സമകാലിക സംഭവങ്ങളെ ആസ്‌പദമാക്കിയുള്ള ആക്ഷേപഹാസ്യകവിതയ്‌ക്ക്‌ ഒരു നീണ്ട പാരമ്പര്യമുണ്ട്‌. അത്‌ 1112 ശ.ത്തില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ സംസ്‌കൃതകവിയായ ക്ഷേമേന്ദ്രനില്‍ നിന്നാണ്‌ ലഭിച്ചത്‌. 19-ാം ശതകവും ആക്ഷേപഹാസ്യാഖ്യാനങ്ങള്‍ക്കു ജന്മം നല്‍കി. പ്രകൃതിജന്യമായ അത്യാഹിതങ്ങള്‍ കൊണ്ടോ ദുഷിച്ച ഉദ്യോഗവൃന്ദത്തിന്റെ ദുര്‍ഭരണത്തോട്‌ ഇടപെടുമ്പോഴുണ്ടാകുന്ന ഹാസ്യജനകമായ നീക്കുപോക്കുകള്‍ കൊണ്ടോ ജനങ്ങള്‍ക്കു നേരിടുന്ന കുഴപ്പങ്ങളും കഷ്ടതകളും വര്‍ണിച്ചു കശ്‌മീരി ഫലിതം അവയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. സ്വയം പരിഹസിക്കാനുള്ള വൈഭവം കശ്‌മീരി വികസിപ്പിക്കുകയുണ്ടായി. മസ്‌നവി ശൈലിയില്‍ എഴുതുമ്പോള്‍ "ശാരഹാശോഭ്‌' എന്നും വത്‌സന്‍ രൂപത്തിന്റെ ചുറുചുറുക്കുള്ള താളലയങ്ങളില്‍ എഴുതുമ്പോള്‍ "ലഡീശാഹ്‌' എന്നും അറിയപ്പെടുന്ന ഏതാനും കവിതകളും ആ ഇനത്തിലുണ്ട്‌. മസ്‌നവി ശൈലിയിലുള്ള ആക്ഷേപഹാസ്യകൃതികള്‍ക്കു ഹസ്‌ലിയാ മസ്‌നവികള്‍ എന്നും പേരുണ്ട്‌.

സാഹിത്യ സമൃദ്ധമായ ഉത്തരഭാഗം

സാഹിത്യസൃഷ്‌ടികള്‍ സമൃദ്ധമായുണ്ടായ ഈ കാലഘട്ടത്തെ (1820-1925), (i) പൂര്‍വകാലം (1820-1855), (ii) മധ്യകാലം (1855-1885), (iii) ഉത്തരകാലം (1885-1925) എന്നിങ്ങനെ മൂന്ന്‌ ഉപവിഭാഗങ്ങളായിത്തിരിക്കാം.

പൂര്‍വകാലം

ഈ കാലഘട്ടത്തിലെ പ്രമുഖ കവികള്‍ മഹമൂദ്‌ ഗാമി (മ. 1855), വലീ ഉല്ലാഹ മുത്തു (മ. 1858), പ്രകാശ്‌ രാമ്‌ (1810-1880) എന്നിവരാണ്‌. മഹമൂദ്‌ ഗാമി താന്‍ ജീവിച്ച കാലത്തെയും രാജ്യത്തെയും ഒരു അതികായനെപ്പോലെ വര്‍ത്തിച്ചു. അദ്ദേഹം വത്‌സന്‍ പ്രമഗാനങ്ങള്‍ക്കും പരമ്പരാഗത രീതിയിലുള്ള സൂഫിഗാനങ്ങള്‍ക്കും പുറമേ പേര്‍ഷ്യന്‍ മാതൃകയിലുള്ള ഗസലും ഇന്നും പാടിവരുന്ന രോവ്‌ (കൂടിയാട്ട) ഗാനങ്ങളും സംഭാവന ചെയ്‌തു. എട്ട്‌ മസ്‌നവികളാണ്‌ അദ്ദേഹത്തിന്റെ വിജയ വൈജയന്തികള്‍. അവയില്‍ യൂസുഫ്‌ സുലൈഖാ, ലൈലാ മജ്‌നൂന്‍, ശീരിന്‍ ഖുസരോ എന്നിവ അതിപ്രസിദ്ധമാണ്‌. മഹമൂദിന്റെ മസ്‌നവികളിലധികവും നിസാമിയുടെയും ജാമിയുടെയും മറ്റും മൂലകൃതികളുടെ വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ ആണ്‌. എന്നാല്‍ യൂസുഫ്‌ സുലൈഖയിലെപ്പോലെ ചിലേടത്ത്‌ വൃത്തം മാറ്റുകയും ഗസലുകളും ഗാനങ്ങളും സന്നിവേശിപ്പിക്കയും ചെയ്‌തിട്ടുണ്ട്‌. അദ്ദേഹം മസ്‌നവിരചനാ സമ്പ്രദായം നടപ്പാക്കി; അദ്ദേഹം കാണിച്ച അതേ മാതൃക മറ്റുള്ളവര്‍ പിന്തുടരുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പ്രമകഥാഖ്യാനങ്ങള്‍ വികാരതീവ്രവും, വര്‍ണന ക്രമാധികം അലങ്കാര സമൃദ്ധവുമാണ്‌. എന്നാല്‍ ഗാനങ്ങളിലെയും ഗസലുകളിലെയും ഭാഷയെ അപേക്ഷിച്ച്‌ ഇവയിലെ കാവ്യഭാഷ പേര്‍ഷ്യന്‍ വിജ്ഞാനത്തിന്റെ ഗൗരവം വഹിക്കുന്നു.

വലീ ഉല്ലാഹമുത്തു തന്റെ ഹീമാല്‍ മസ്‌നവി കൊണ്ടു സ്‌മരണാര്‍ഹനാണ്‌. പ്രാചീന ഐതിഹാസിക പ്രമകഥകളിലൊന്ന്‌ ഇദംപ്രഥമമായി ഇതില്‍ കാവ്യവിഷയമാക്കിയിരിക്കുന്നു. ഭാഷ താരതമ്യേന ലളിതവും പരിമിതാലങ്കാരവും പേര്‍ഷ്യന്‍ പദബാഹുല്യം കുറഞ്ഞതുമാണ്‌. പാത്രങ്ങളുടെയും സംഭവങ്ങളുടെയും ചിത്രീകരണത്തില്‍ പ്രാദേശിക സ്വഭാവം നിലനിര്‍ത്തുന്നുമുണ്ട്‌. എന്നാല്‍ മൂലകഥയില്‍ ഇല്ലാത്ത അവിശ്വാസ്യവും അനുപപന്നവുമായ ചില സംഭവങ്ങളുടെ സന്നിവേശം ആഖ്യാനഗതിക്കു ഗുരുതരമായ തടസ്സം ഉണ്ടാക്കുന്നതായി കാണാം.

കൃഷ്‌ണാവതാര്‍, അകനന്ദന്‍, ശിവലഗന്‍ എന്നീ കൃതികളുടെ കര്‍ത്താവാണ്‌ പ്രകാശരാമ്‌. എന്നാല്‍ രാമാവതാരചരിതം, ലവകുശചരിതം എന്നീ കൃതികളുടെ പേരിലാണ്‌ അദ്ദേഹത്തിനു പ്രസിദ്ധി ലഭിച്ചിട്ടുള്ളത്‌. അവ മസ്‌നവി ഈരടിരൂപത്തില്‍, ഗസല്‍ രീതിയിലും വത്‌സന്‍ ശൈലിയിലുമുള്ള ഗാനങ്ങള്‍ ഇട കലര്‍ത്തി രചിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ രാമായണം ഗ്രിയേഴ്‌സന്‍ അഭ്യൂഹിച്ചപോലെ 18-ാം ശ.ത്തിന്റെ ഏതാണ്ടു മധ്യത്തിലല്ല, 1847നോടടുപ്പിച്ചാണു രചിച്ചതെന്ന്‌ ആധുനിക ഗവേഷണം സൂചിപ്പിക്കുന്നു. അധ്യാത്മ രാമായണത്തിന്റെ ചുവടു പിടിച്ചാണതിന്റെ രചന. ശ്രീരാമന്‍ വെറുമൊരു ഇതിഹാസ കഥാനായകനല്ല, വിഷ്‌ണുവിന്റെ അവതാരമാണ്‌. ശ്രീരാമനെ വാഴ്‌ത്തുന്ന വളരെയധികം സ്‌തോതി(സ്‌തോത്രം)കളും ഇതിഹാസ കാവ്യത്തിന്റെ മറ്റു പാഠങ്ങളില്‍ കാണാനില്ലാത്ത പല ഉപാഖ്യാനങ്ങളും ഇതില്‍ നിബന്ധിച്ചിട്ടുണ്ട്‌. രാമാവതാരചരിതം കശ്‌മീരിയിലെ ആദ്യത്തെ രസ്‌മിയ മസ്‌നവിയാണ്‌. അടുത്ത ഉപകാലഘട്ടത്തിലുണ്ടായ മക്‌ബല്‍ഷായുടെ ഗ്രിസ്‌ത്‌നാമ ഒഴിവാക്കിയാല്‍, ആഖ്യാനത്തിന്റെ സരസപ്രവാഹത്തിലും ലളിതമായ പദരചനയിലും അദ്ദേഹത്തിന്റെ കാവ്യശൈലി കിടയറ്റതാണ്‌.

മധ്യകാലം

1855 മുതല്‍ 1885 വരെയുള്ള ഉജ്ജ്വലമായ ഈ ഉപകാലഘട്ടത്തില്‍ ഗുണത്തിലും പൊരുളിലും മികവുറ്റ കൃതികള്‍ ഉണ്ടായി. ഈ കാലത്തെ പ്രമുഖകവികളായ പരമാനന്ദ്‌, ലക്ഷ്‌മണ്‍ രൈന, ബുള്‍ബുള്‍, മക്‌ബുല്‌ശാഹ്‌, രസുല്‌മീര്‍ എന്നിവര്‍ കശ്‌മീര്‍ സാഹിത്യത്തിലെ ഏറ്റവും പ്രഗല്‌ഭന്മാരായ കവികളുടെ പംക്തിയില്‍പ്പെടുന്നു. പരമാനന്ദും (1791-1885) അദ്ദേഹത്തിന്റെ പ്രസ്ഥാനക്കാരും "ലീലാ' കവികളെ പ്രതിനിധാനം ചെയ്യുന്നു. അവരുടെ സവിശേഷ വൈദഗ്‌ധ്യം സഗുണമൂര്‍ത്തിയായ ഭഗവാന്റെ, പ്രത്യേകിച്ച്‌ അവതാരപുരുഷനായ കൃഷ്‌ണന്റെ ലീലകളെ വര്‍ണിക്കുന്ന കാവ്യരചനയിലാണ്‌ പ്രകടമാവുന്നത്‌. "ലീല' മുഖ്യമായി ഒരു ഭക്തിഗാനമാണ്‌. ആത്മവിസ്‌മൃതിയും ആനന്ദവുമാണ്‌ അതിന്റെ മുഖ്യലക്ഷണം. സമസ്‌ത സൃഷ്ടിയും ഈശ്വരാനന്ദത്തിന്റെ ഉത്‌കൂലപ്രവാഹംഒരു ലീല, ഒരു ശിവതാണ്ഡവം ആണ്‌.

"നമ്മുടെ നടനം ഭക്തിയും യോഗവും ജ്ഞാനവുമാണ്‌; നമ്മുടെ നടനം ജാഗ്രദവസ്ഥയിലെ സമാധിയാണ്‌എന്നാണ്‌ കവി പാടുന്നത്‌. പരമാനന്ദ്‌ ആനന്ദവും ഭക്തിയും കവിഞ്ഞൊഴുകുന്ന ലീലാഗാനങ്ങള്‍ എഴുതി. കര്‍മഭൂമിക, അമരനാഥയാത്ര, കുല്‍തച്‌ഛായ ("മരവും തണലും') എന്നിവ അദ്ദേഹത്തിന്റെ മൂന്ന്‌ അന്യാപദേശ കാവ്യങ്ങളാണ്‌. അവ ഗ്രാമീണ ശൈലീപ്രയോഗം കൊണ്ടും സംക്ഷിപ്‌തമായ അര്‍ഥസൂചനകള്‍ കൊണ്ടും വര്‍ണനകളുടെ സൂക്ഷ്‌മതകൊണ്ടും അലങ്കാരങ്ങളില്‍ കൃഷിയായുധങ്ങള്‍ പോലെയുള്ള നിത്യോപയോഗസാധനങ്ങള്‍ക്കു ചെയ്യുന്ന ആത്മീയത്വാരോപം കൊണ്ടും വിശിഷ്ടമാണ്‌.

പരമാനന്ദിന്റെ കവിയശസ്സു രാധാ സ്വയംവരം, സുദാമാചരിതം, ശിവലഗന്‍ (ശിവന്റെ വിവാഹം) എന്നീ മൂന്നു ദീര്‍ഘകാവ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ മൂന്നു കാവ്യങ്ങളും മനുഷ്യനു ദൈവത്തോടും ദൈവത്തിനു മനുഷ്യനോടുമുള്ള അന്വേഷണാഭിമുഖ്യത്താല്‍ പ്രഭാവിതമാണ്‌. രാധാസ്വയംവരത്തില്‍ 30 ഗാനങ്ങള്‍ ഉണ്ട്‌. അവ രാധയുടെ ബാല്യവും മറ്റു ഗോപകന്യകമാര്‍ ചേര്‍ന്നുള്ള കളികളും കൃഷ്‌ണനോടുള്ള പ്രമവും കൃഷ്‌ണന്‌ രാധയോടുള്ള പ്രേമവും വര്‍ണിക്കുന്നു. സുദാമാചരിതത്തിലെ കവിത ധാരാവാഹിയും സരളവും ആണ്‌. ജീവാത്മാവിന്റെ പരമാത്‌മോന്‌മുഖമായ അന്വേഷണത്തെ സൂചിപ്പിക്കുന്ന അര്‍ഥവാദാത്മകത കൊണ്ടുള്ള ക്ലേശമോ ഇടര്‍ച്ചയോ കൂടാതെ നാം സുദാമന്റെ ദുഃഖത്തിലും പ്രതീക്ഷയിലും ഹര്‍ഷത്തിലും പങ്കാളികളാകുന്നു. അര്‍ഥവാദാത്മകത അടിസ്ഥാനപരമായി ആദ്യന്തം നിലനില്‌ക്കുന്നുണ്ട്‌. സുദാമന്റെ ഉള്ളില്‍ നട ക്കുന്ന സംഘട്ടനംസംശയവും സന്ദേഹവുമെല്ലാം വിദഗ്‌ധമായി അനാവരണം ചെയ്‌തിരിക്കുന്നു. കാവ്യഭാഷ ആദ്യന്തം സരളവും ശക്തവുമാണ്‌.

ശിവലഗന്‍ സതി ചെയ്യുന്ന ആത്മാഹുതിയുടെയും, ഹിമവാന്റെ പുത്രിയായി അവളുടെ പുനര്‍ജന്മത്തിന്റെയും ശിവപരിണയത്തിന്റെയും കഥ പറയുന്നു. കവിതയില്‍ അസാധാരണമായ ഒരു പ്രാസപരീക്ഷണം നടത്തിയിരിക്കുന്നു. ഭാഷ ലഘു പദാന്വിതവും ധ്വന്യാത്‌മകവും ആണ്‌; അര്‍ഥഗൗരവം കവിതയുടെ സംഗീതാത്‌മകത്വത്തെ ഞെരുക്കുന്നുണ്ട്‌. അപദേശം കൂടുതല്‍ ഗഹനവും അവ്യക്തവുമാണ്‌. പരമാനന്ദ്‌ പില്‌ക്കാലത്തു പല ഹ്രസ്വകാവ്യങ്ങളും എഴുതിയിട്ടുണ്ട്‌. അവ എണ്ണത്തില്‍ അധികമില്ലെങ്കിലും ആയുഷ്‌ക്കാല സാധനയുടെ പരിണതഫലങ്ങളാണ്‌. ഒരു ജീവന്‌മുക്തന്റെ പ്രതിചിന്തനങ്ങള്‍ പോലെ അവ പ്രതിഭാസിക്കുന്നു. അതില്‍ ഇദ്ദേഹം സിദ്ധാന്തത്തില്‍ അസാധാരണ യൗഗികാന്തര്‍ദൃഷ്ടിയുള്ള സ്വയംഭൂവായ സത്യത്തില്‍അധിഷ്‌ഠിതമായ വിശ്വാസദാര്‍ഢ്യത്തോടെ സംസാരിക്കുന്നു. ഈ കാവ്യങ്ങളിലെ ഭാഷ ചിന്താസാന്ദ്രത കൊണ്ട്‌ സൂത്രപാകത്തിലാകുന്നു; അതിന്റെ വ്യാഖ്യാനം എപ്പോഴും സുകരമല്ല. പരമാനന്ദിനു മഹാകവി സാധാരണമായ ശബ്‌ദാര്‍ഥ ഗൗരവമുണ്ട്‌. ഏതു ഭാഷയിലെ മാനദണ്ഡം വച്ചുനോക്കിയാലും ഇദ്ദേഹം ഒരു ഉത്‌കൃഷ്ട കവി തന്നെയായിരിക്കും.

ലക്ഷ്‌മന്‍ രൈനാ "ലീല'കളും, ഗസലുകളും, രണ്ടു നീണ്ട കവിതകളും എഴുതിയിട്ടുണ്ട്‌. മറ്റു രണ്ടു പ്രധാന സംഭാവനകളാണ്‌ സാമ്‌നാമ രസ്‌മിയ, നളദമയന്തീപ്രമകഥയെ ആധാരമാക്കിയുള്ള നളോദമന്‍ ബസ്‌മിയ എന്നീ മസ്‌നവികള്‍. ഇവ രണ്ടും കശ്‌മീരിലെ പ്രസിദ്ധിയാര്‍ജിച്ച മസ്‌നവികളാണ്‌. ഇവ ധാരാവാഹിയായ കാവ്യഭാഷയാലും വര്‍ണനാത്‌മക ബിംബങ്ങളാലും ആഖ്യാനത്തിന്റെ സംപൃക്‌ത്യൈക്യത്താലും ശ്രദ്ധേയമാണ്‌.

ഗുല്‍രേസ്‌മസ്‌നവി കൊണ്ടു പേരെടുത്ത കവിയാണ്‌ മക്‌ബുല്‍ശാഫ്‌ (മ. 1875). ഈ കൃതി അപ്രസിദ്ധമായ പേര്‍ഷ്യന്‍ മൂലകൃതിയുടെ വെറുമൊരു പരിഭാഷയല്ല; കവിപ്രതിഭ അതില്‍ വികാരചൈതന്യം സംക്രമിപ്പിച്ച്‌ പ്രതിപാദ്യത്തെ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്‌. ഒരു ഹസ്ലിയ മസ്‌നവിയായ ഗ്രീസ്‌ത്‌നാമായിലും കവി വിജയിച്ചിരിക്കുന്നു. ആ വിഭാഗത്തില്‍പ്പെട്ട കൃതികളില്‍ അത്‌ ശ്രഷ്‌ഠമായി ഗണിക്കപ്പെടുന്നു. സമകാലിക കാശ്‌മീരി കര്‍ഷകരെപ്പറ്റിയുള്ള ഒരു ആക്ഷേപ ഹാസ്യകൃതിയാണത്‌. കുലിയാതി മക്‌ബൂല്‍ എന്ന പേരില്‍ നിരവധി ഗസലുകള്‍ക്കും ഗാനങ്ങള്‍ക്കും പുറമേ സ്വന്തരീതിയില്‍ വിജയം വരിച്ച ഏതാനും കാവ്യങ്ങളും ഇദ്ദേഹം സംഭാവന ചെയ്‌തിട്ടുണ്ട്‌. ഉദാ. വസന്തത്തെപ്പറ്റി 107 ഈരടികളുള്ള ബഹാര്‌നാമ; ശിരച്ഛദം ചെയ്യപ്പെട്ട മന്‍സൂര്‍ എന്ന നിഗൂഢാര്‍ഥവാദിയെപ്പറ്റി 203 ഈരടികള്‍ അടങ്ങിയ മന്‍സൂര്‍നാമ; മുല്ലാമാരെ പരിഹസിക്കുന്ന 104 ഈരടികളുള്ള പീര്‍നാമ. അക്കാലത്തെ മറ്റൊരു വിഖ്യാത കവിയാണ്‌ രസുല്‌മീര്‍ (മ. 1870). അന്യാദൃശമായ വൈകാരികാവേശവും പ്രമതീവ്രതയും കലര്‍ന്ന അദ്ദേഹത്തിന്റെ ഗാനങ്ങളിലും ഗസലുകളിലും സ്‌ത്രീ പുരുഷനോട്‌ പ്രമാഭ്യര്‍ഥന നടത്തുന്ന വര്‍ണനകളാണുള്ളത്‌. സ്‌ത്രീയുടെ ശരീരസൗന്ദര്യം വര്‍ണിക്കുന്നതില്‍ അദ്ദേഹം നിരങ്കുശത്വവും ധാരാളിത്തവും കാണിച്ചിട്ടുണ്ട്‌. യോഗാത്മക കാവ്യരചനയില്‍ വിമുഖത കാണിച്ച ഒന്നാമത്തെ കശ്‌മീരി കവിയാണ്‌ ഇദ്ദേഹം.

മസ്‌നവികള്‍ ഉള്‍പ്പെടെ കവിതകള്‍ എഴുതിയ മറ്റനേകം കവികളുണ്ട്‌. രസ്‌മിയ മസ്‌നവികളുടെ രചന കൊണ്ട്‌ ശ്രദ്ധേയനായ അമീറുദ്ദീന്‍ ക്രീരി (1846-1905) അവരില്‍ ഒരാളാണ്‌. ഒട്ടേറെ യോഗാത്മക കവിതകള്‍ (സൂഫി കവിതകള്‍) ഉള്ളവയില്‍ ഏറിയ പങ്കും സാഹിത്യഗുണത്തില്‍ മെച്ചപ്പെട്ടവയല്ല, ഉപദേശാത്മകവും ഗൂഢാര്‍ഥകവുമാണ്‌. അസീസ്‌ ദര്‍വേശ്‌ (മ.1890), റഹീം സാഹിബ്‌ (മ.1870), നാമസാഹിബ്‌, റഹ്‌മന്‍ദാര്‍ (മ.1897), ശംസ്‌ ഫക്കീര്‍ (1843-1904) എന്നിങ്ങനെ ശ്രദ്ധേയരായ വേറെ ചില മിസ്റ്റിക്‌ കവികളും ഈ കാലഘട്ടത്തില്‍ കാവ്യരചന നടത്തിയിട്ടുണ്ട്‌.

അഷ്ടപദീനിബദ്ധവും കവിത്വ ശക്തിനിര്‍ഭരവുമായ ശശരംഗ്‌ എന്ന കാവ്യത്തിന്റെ കര്‍ത്താവാണ്‌ റഹ്‌മന്‍ദാര്‍. കവിയുടെ കലാവൈഭവത്തിനു പുറമേ, ശക്തമായ കാവ്യഭാഷയിലും താളത്തിലും ഒരു സ്‌ത്രീയുടെ പ്രമത്തിന്റെയും അഭിലാഷത്തിന്റെയും വ്യക്തിപരമായ ഉദ്‌ഗാരവും ഈ കൃതിയില്‍ കാണാം. ശംസ്‌ ഫക്കീര്‍ (1843-1904) ഉത്‌കൃഷ്ട പാരമ്പര്യമുള്ള ഒരു സിദ്ധകവിയാണ്‌. ഗൂഢാര്‍ഥവാദത്തെ കാവ്യാത്മകമാക്കുന്ന തീക്ഷ്‌ണമായ ആത്മാര്‍ഥത, അന്തര്‍ദൃഷ്ടിയുടെയും അനുഭവത്തിന്റെയും പ്രാമാണികത എന്നീ ഗുണങ്ങള്‍ ഇദ്ദേഹത്തിന്റെ കവിതയ്‌ക്കുണ്ട്‌.

ഉത്തരകാലം

1885നോടടുപ്പിച്ചാണ്‌ കാശ്‌മീര്‍ ആധുനികയുഗത്തിലേക്കു കടക്കാന്‍ തുടങ്ങിയത്‌. മലകള്‍ക്കിടയില്‍ക്കൂടി 200 മൈല്‍ നീളത്തില്‍ മെറ്റല്‍ ചെയ്‌ത പെരുവഴിയും പോസ്റ്റ്‌ ആന്‍ഡ്‌ ടെലിഗ്രാഫ്‌ കമ്യൂണിക്കേഷനുംമൂലം ഈ താഴ്‌വാരം ബാഹ്യലോകവുമായി ബന്ധപ്പെട്ടു. ഉര്‍ദുവും ഹിന്ദിയും കുറെക്കഴിഞ്ഞ്‌ ഇംഗ്ലീഷും പഠിപ്പിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്ഥാപിതമായി. ഈ ഭാഷകളുടെ പ്രചാരത്തോടുകൂടി പേര്‍ഷ്യന്‍ ഭാഷയുടെ പിടി അയഞ്ഞു. എന്നാല്‍ അതിന്റെ സ്ഥാനം നാട്ടുഭാഷയല്ല ഉര്‍ദുവാണ്‌ കരസ്ഥമാക്കിയത്‌. ഗവണ്‍മെന്റ്‌ ആഫീസുകളുടെ ഉന്നതതലങ്ങളില്‍ ഇംഗ്ലീഷിനു സ്ഥാനം ലഭിച്ചുവെങ്കിലും കശ്‌മീരി സാഹിത്യത്തില്‍ അതിന്റെ തരംഗങ്ങള്‍ ചെന്നെത്തുവാന്‍ വീണ്ടും നിരവധി വര്‍ഷങ്ങള്‍ വേണ്ടിവന്നു. കാശ്‌മീരില്‍ മാത്രമല്ല, പഞ്ചാബ്‌, സിന്‍ഡ്‌, വ. പടിഞ്ഞാറെ അതിര്‍ത്തി പ്രദേശം എന്നീ സമീപപ്രവിശ്യകളിലും ഇതായിരുന്നു സ്ഥിതി. ആകയാല്‍ പാശ്ചാത്യഭാഷയുടെയും സാഹിത്യത്തിന്റെയും ശാസ്‌ത്രത്തിന്റെയും സാമൂഹിക വിജ്ഞാനത്തിന്റെയും പ്രരണയുണ്ടാവാന്‍ താമസം നേരിട്ടു. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആധുനികഭാഷാ നവോഥാനത്തെ ത്വരിപ്പിച്ച പാശ്ചാത്യ പ്രരണയുടെ ആക്കത്തെയും അതു വിളംബിപ്പിച്ചു.

1885 മുതല്‍ 1925 വരെയുള്ള അടുത്ത ഉപകാലഘട്ടത്തിലും മസ്‌നവി രചന ഊര്‍ജിതമായിരുന്നു. എന്നാല്‍ ഒരു വ്യത്യാസമുണ്ടായിരുന്നു. കവികള്‍ മിക്കവാറും കാഫിര്‍മാര്‍ക്ക്‌ (അവിശ്വാസികള്‍ക്ക്‌) എതിരായുള്ള സമരത്തില്‍ വിശ്വാസികളുടെ അജയ്യമായ ആയുധശക്തി വര്‍ണിക്കുന്ന രസ്‌മിയ മസ്‌നവികളിലേക്കു തിരിയുകയാണ്‌ ചെയ്‌തത്‌. അവാസ്‌തവികതയും അതിശയോക്തിയും നിറഞ്ഞതാണ്‌ ഈ വര്‍ണനകള്‍. ദൈവംപോലും മുസ്‌ലിം ആക്രമണകാരികളുടെ പക്ഷത്താണത്ര! പ്രസ്‌തുത മസ്‌നവികള്‍ ഇടത്തരം കൃതികളുടെ നിലവാരത്തില്‍നിന്ന്‌ ഒട്ടും ഉയര്‍ന്നില്ല.

ഈ ശതാബ്‌ദം കഴിയാറായപ്പോള്‍ കാശ്‌മീരികള്‍ക്ക്‌ പ്രകൃതിജന്യമായ ആപത്തുകള്‍ അഭൂതപൂര്‍വമാംവണ്ണം ഉണ്ടായി. വിനാശകരങ്ങളായ അനേകം വെള്ളപ്പൊക്കങ്ങളും അഗ്നിബാധകളും ഭൂകമ്പങ്ങളും നിരവധി ദുരിതങ്ങള്‍ക്കു കാരണമാവുകയും അതു ക്രമസമാധാനത്തകര്‍ച്ചയില്‍ കലാശിക്കുകയും ചെയ്‌തു. ഗ്രാമപ്രദേശങ്ങളില്‍ ചെറുകിട ഉദ്യോഗസ്ഥന്മാരുടെ ജനപീഡനം മേല്‌ക്കുമേല്‍ കഠിനമായിത്തീര്‍ന്നു. ഈ അത്യാഹിതങ്ങള്‍മൂലമുണ്ടായ വിനാശത്തെപ്പറ്റി പ്രതിപാദിക്കുന്ന മസ്‌നവി ദ്വിപദീശൈലിയിലുള്ള ഒട്ടധികം ശബരശോബ്‌ കാവ്യങ്ങള്‍ രചിക്കുവാന്‍ കവികള്‍ പ്രചോദിതരായി. പ്രസ്‌താവാര്‍ഹരായ മിക്ക കവികളും ഒന്നോ അധികമോ സഹ്‌ലാബ നാമമോ (വെള്ളപ്പൊക്കത്തിന്റെ കഥ) ആതിശനാമമോ (നിയമവാഴ്‌ചയില്ലാത്ത കാലത്തിന്റെ കഥ) എഴുതുകയുണ്ടായി.

ധാരാളം പദ്യങ്ങളുടെ രചയിതാവാണ്‌ വഹാബ്‌പരേ (1845-1914). ബഹരാമ്‌ഗോര്‍ ചഹാര്‍ ദര്‍വേശ്‌, ഫിര്‍ദൗസിയുടെ ശാഹ്‌നാമ ഇത്യാദി പേര്‍ഷ്യന്‍ ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളാണ്‌ ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനം. 23,491 പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു വാല്യങ്ങളായി ഇദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. നാലാം വാല്യം ഇസ്‌ലാമിന്റെ ആക്രമണങ്ങള്‍ വര്‍ണിക്കുന്നു. ഇവ കൂടാതെ ഇദ്ദേഹം മറ്റു ചില പദ്യഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തുകയും വെള്ളപ്പൊക്കങ്ങളെയും അഴിമതികളെയും ആധാരമാക്കി ഏതാനും ശബരശോബ്‌ മസ്‌നവികള്‍ രചിക്കയും ചെയ്‌തിട്ടുണ്ട്‌. ദര്‍വേശി, ഹഫ്‌ത കിസായി മക്രിജന്‍, ദേവാനിവഹാബ്‌ എന്നിവ ഇദ്ദേഹത്തിന്റെ മൗലികകൃതികളില്‍പ്പെടുന്നു. ഇവയില്‍ ആദ്യത്തേത്‌ സമകാലിക സിദ്ധന്മാരെയും തുരുഷ്‌കസന്ന്യാസിമാരെയും പണ്ഡിതന്മാരെയും പറ്റി പ്രതിപാദിക്കുന്ന മസ്‌നവിദ്വിപദീരൂപത്തിലുള്ള ഒരു കാവ്യമാണ്‌. രണ്ടാമത്തെ കൃതിയില്‍ സ്‌ത്രീകളുടെ കുടിലതകളെ കാണിക്കുന്ന ഏഴു കഥകള്‍ അടങ്ങിയിരിക്കുന്നു. മൂന്നാമത്തേത്‌ 20 വ്യത്യസ്‌ത രദീഫുകള്‍ (അന്ത്യപ്രാസം) ഉള്ള 78 ഗസലുകളുടെ ഒരു സമാഹാരമാണ്‌.

ഈ കാലത്തെ മറ്റൊരു മസ്‌നവികവിയാണ്‌ പീര്‍മുഹിഉദ്ദീന്‍ മിസ്‌കീന്‍ (മ. 1915). സോഹനീ മാഹി വാല്‌, ഹീര്‍ രാംഝാ എന്നിവ പോലെ പഞ്ചാബിയില്‍ നിന്നു വിവര്‍ത്തനമായോ അനുവാദനമായോ രചിച്ചിട്ടുള്ള അനേകം മസ്‌നവികളുടെ കര്‍ത്താവാണ്‌ ഇദ്ദേഹം. കുറേക്കൂടി ശ്രദ്ധാര്‍ഹനായ കവിയാണ്‌ പീര്‍ അസിസുള്ള ഹക്കാനി (1859-1928). ഇദ്ദേഹം വെള്ളപ്പൊക്കം, അഗ്നിബാധ, ദുഷ്‌കാലത്തെ സങ്കീര്‍ണത എന്നിവയെ ആസ്‌പദമാക്കി അനേകം മസ്‌നവി ആഖ്യാന കവിതകള്‍ രചിച്ചു. ക്ഷാമവും തൊഴിലില്ലായ്‌മയും വര്‍ധിച്ചിരുന്ന ആ കാലത്തു നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി ചുറ്റിക്കറങ്ങി നടന്നിരുന്ന മുസ്‌ലിം സന്ന്യാസിമാരെയും തീര്‍ഥാടകരെയും പരിഹസിക്കുന്ന ദര്‌വേശനാമ എന്നൊരു ആക്ഷേപഹാസ്യകൃതിയും ഇദ്ദേഹം എഴുതി. മറ്റു മസ്‌നവികളുടെ കൂട്ടത്തില്‍ മമതാസ്‌വബനസീര്‍ (എന്റെ പ്രേമകഥകള്‍) തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്‌. പേര്‍ഷ്യന്‍ വാക്യരചനയുടെ അതിപ്രസരം നിറഞ്ഞ ഇദ്ദേഹത്തിന്റെ മസ്‌നവികളിലും റൊമാന്‍സുകളിലും വികാരോത്തേജകമായ ഭാഗങ്ങളും സ്‌മരണാര്‍ഹങ്ങളായ വാക്യങ്ങളും ധാരാളം കാണാം.

ഈ കാലത്തെ മറ്റു പ്രമുഖ കവികളാണ്‌ അബ്‌ദുല്‍ അഹദ്‌നാദിം, കൃഷ്‌ണാരാസ്‌ദാന്‍ എന്നിവര്‍. നാദിം ദൈവത്തിനു സ്‌തുതിയും കൃതഞ്‌ജതയും പറയുന്ന ഹന്ദ്‌ സ്‌തോത്രങ്ങളും സമൂഹത്തിന്റെയും മതനേതാക്കന്മാരുടെയും പീരുക്കളുടെയും മുഫ്‌ത്തികളുടെയും കുത്സിതമായ ദൗര്‍ബല്യങ്ങള്‍ വര്‍ണിക്കുന്ന ഒട്ടധികം കാവ്യങ്ങളും നിര്‍മിച്ചു. എന്നാല്‍ ഏറ്റവും വിശിഷ്ടമായ കൃതി വിശുദ്ധ പ്രവാചകനെ പ്രകീര്‍ത്തിക്കുന്ന അന്‍പതോളം "നാത്‌' പ്രശസ്‌തികളാണ്‌. കശ്‌മീരിയില്‍ ഈയിനത്തില്‍ ഇവയെപ്പോലെ മികച്ച കൃതികള്‍ വേറെയില്ല. ഇവ തികച്ചും ഭക്തിനിര്‍ഭരമാണ്‌. ഇവയിലെ കാവ്യഭാഷ ലളിതവും പ്രമദീപ്‌തവുമാണ്‌. ഗാനാനുരൂപമാണ്‌ പ്രാസനിബന്ധനം. ഉത്സവവേളകളില്‍, പ്രത്യേകിച്ച്‌ വിവാഹസന്ദര്‍ഭങ്ങളില്‍ പാടുന്ന കശ്‌മീരി "വനവുന്‍' ഗാനങ്ങളുടെ ഈണത്തിനൊപ്പിച്ചാണ്‌ ഇത്‌ രചിച്ചിട്ടുള്ളത്‌.

കശ്‌മീരിയിലെ ലീലാകവികളില്‍ പരമാനന്ദ്‌ കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധന്‍ കൃഷ്‌ണാരാസ്‌ദാന്‍ (മ. 1925) ആണ്‌. ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ യൗഗികസൂചിതാര്‍ഥങ്ങളില്‍നിന്നു നിര്‍മുക്തമാണ്‌. തികഞ്ഞ ആത്മനിര്‍വൃതിയും ആനന്ദവും അതു പ്രദാനം ചെയ്യുന്നു. പദങ്ങളുടെ ഔചിത്യപൂര്‍ണമായ തിരഞ്ഞെടുപ്പിലും, സ്വരമാധുര്യത്തിലും, പ്രാസപ്രയോഗത്തിലും ഇദ്ദേഹം അതുല്യനാണ്‌. ഇദ്ദേഹത്തിന്റെ നീണ്ട കാവ്യമായ ശിവപരിണയ, അതിമനോഹരമായ വര്‍ണനകളും കാശ്‌മീരില്‍ സാധാരണ പാടുന്ന ശ്രുതിമധുരമായ ഗാനങ്ങളും ഉള്‍ക്കൊള്ളുന്നു.മിസ്റ്റിക്‌ പാരമ്പര്യം ഈ ഘട്ടത്തിലും തുടരുന്നുണ്ട്‌. ശംസ്‌ഫക്കീറും അദ്ദേഹത്തിന്റെ സമകാലികനായ വഹാബ്‌ഖാനും നൂറ്റാണ്ടിന്റെ അവസാനം കഴിഞ്ഞിട്ടും ജീവിക്കുന്നു. അപ്രകാരംതന്നെ വാസ മഹമൂദും അഹമദ്‌ ബടവോരും. ബടവോരിന്റെ നയ്‌ എന്ന കാവ്യത്തിന്‌ സംക്ഷിപ്‌തതയും സമൃദ്ധമായ മിസ്റ്റിക്‌ പ്രതിരൂപാത്മകതയും ഉണ്ട്‌.

എ.എം. ലോന്‍

ഈ ഉപകാലഘട്ടത്തിലാണ്‌ കശ്‌മീരിയില്‍ ഗദ്യത്തിന്റെ ആവിര്‍ഭാവം. കവിതയുണ്ടായി അഞ്ചു നീണ്ട ശതകങ്ങള്‍ കഴിഞ്ഞിട്ടേ ഗദ്യം പ്രത്യക്ഷപ്പെടുന്നുള്ളു. 1899ല്‍ പേര്‍ഷ്യന്‍അറബിക്‌ ലിപിയില്‍ ബൈബിളിന്റെ സംശോധിതവിവര്‍ത്തനം പ്രസിദ്ധീകരിക്കയും മൗലവിയഹയാ തഫ്‌സീര്‍ ഇഖുറാനും നൂറുദ്ദീന്‍കാരിയും ഇസ്‌ലാമിക്‌ ശാരീയ്‌ മീസലും എഴുതുകയും ചെയ്യുന്നതിനുമുമ്പ്‌ കശ്‌മീരിയില്‍ ആകെക്കൂടിയുണ്ടായിരുന്ന ഗദ്യം എഴുതപ്പെടാത്ത നാടോടിക്കഥകളും പഴഞ്ചൊല്ലുകളും അവസരോക്തികളും ആയിരുന്നു. അക്കാലത്തു പ്രചാരത്തിലിരുന്ന ഹരിശ്‌ചന്ദ്ര എന്ന ഹിന്ദുസ്ഥാനി നാടകത്തിന്റെ വിവര്‍ത്തനമായി നന്ദലാല്‍കൗള്‍ കശ്‌മീരിയില്‍ എഴുതിയ സചത്‌കഹവത്‌ (സത്യത്തിന്റെ ഉരകല്ല്‌) തുടങ്ങിയ നാടകങ്ങളോടുകൂടിയാണ്‌ ഗദ്യത്തിനു സ്വാഗതം ലഭിച്ചത്‌. ഇദ്ദേഹത്തിന്റെ രാമുന്‍രാജ്‌ (രാമരാജ്യം), ദയിലോല്‍ (ഭക്തപ്രഹ്ലാദന്‍) എന്നിവ പോലുള്ള മറ്റു നാടകങ്ങളും 1925ല്‍ നാടകരംഗത്തു സത്വരവിജയം നേടി.

ആധുനികകാലം പൂര്‍വഭാഗം, മഹ്‌ജൂര്‍കാലം

1925-ാമാണ്ടോടുകൂടി മസ്‌നവിയുടെ കാലം കഴിഞ്ഞു. ഹാജി ഇല്യാസ്‌, ശംസ്‌ ഉദ്ദീന്‍, ഹൈരത്‌, ദയാരാംഗോഞ്‌ജു, മുഹീഉദ്ദീന്‍, നവാസ്‌, അബ്‌ദുല്‍ കുദൂസ്‌, രസുജാവിദാനി എന്നിവരെപ്പോലെ പരമ്പരാഗതരീതിയില്‍ തുടര്‍ന്നെഴുതിയ കവികളുണ്ടായിരുന്നു. ഇവരില്‍ സര്‍വോത്‌കൃഷ്ടനായ അബ്‌ദുല്‍ കുദൂസ്‌ ജമ്മുവില്‍ ഭദ്രവാഹിലും കഷ്ടവാരിലും മസ്‌നവി പാരമ്പര്യം സജീവമായി നിലനിര്‍ത്തി. എന്നാല്‍ മറ്റു കവികള്‍ ഉയര്‍ന്നു വരികയും പരമ്പരാഗതരീതി പിന്തുടരുന്ന കവികളെ നിഷ്‌പ്രഭരാക്കുകയും ചെയ്‌തു. 1925 മുതല്‍ 1948 വരെയുള്ള കാലഘട്ടത്തെ "മഹ്‌ജൂര്‍' കാലഘട്ടം എന്നു ന്യായമായി വിളിക്കാം. 1925 ആധുനിക സാമൂഹികരാഷ്‌ട്രീയ ചരിത്രത്തിലെ സ്‌മരണീയമായ വര്‍ഷമാണ്‌. ആ വര്‍ഷം മഹാരാജാ പ്രതാപസിംഹ്‌ ചരമം പ്രാപിച്ചു; അതോടെ കാശ്‌മീരില്‍ ഫ്യൂഡല്‍ ഭരണവും അന്ത്യശ്വാസം വലിച്ചു. ഡോഗ്രാമഹാരാജാക്കന്മാരുടെ അധികാരത്തിനു കാശ്‌മീരികള്‍ കീഴ്‌വഴങ്ങിയില്ല. ബ്രിട്ടീഷ്‌ ഇന്ത്യയിലെ ദേശീയപ്രസ്ഥാനത്തിന്റെ വേലിയേറ്റത്താല്‍ പ്രവൃദ്ധമായിത്തീര്‍ന്ന അവരുടെ അസംതൃപ്‌തി പ്രച്ഛന്നമായ ഒരു രീതിയില്‍ അന്നത്തെ സാഹിത്യത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങി.

ഗുലാം അഹമ്മദ്‌ മജൂര്‍ (1885-1952) ഈ കാലത്തെ ഏറ്റവും പ്രശസ്‌തനായ കവിയും ഈ കാലത്തിന്റെ പ്രതിനിധിയുമായിരുന്നു. ഇദ്ദേഹം കശ്‌മീരിഭാഷയുടെ സ്വന്തം മാധുര്യം വീണ്ടെടുത്തു; മസ്‌നവിയിലെയും മറ്റു പരമ്പരാഗത കവിതയിലെയും സ്ഥിരം കാവ്യഭാഷയില്‍നിന്നും അതിശയോക്തിയില്‍നിന്നും അതിനെ മോചിപ്പിച്ചു. ആധുനികതയുടെ ശബ്‌ദം മുഴങ്ങുന്ന പുതിയ പ്രമേയങ്ങളും അവതരിപ്പിച്ചു. ചില കവികള്‍ ക്ലാസ്സിക്കല്‍ പേര്‍ഷ്യനിലെ ലൈലാശീരീന്‍, അസ്രാ, സുലൈഖ എന്നീ പ്രിയംകര കഥാപാത്രങ്ങളെ ചമത്‌കരിച്ചവതരിപ്പിക്കുന്നതിനു തങ്ങളുടെ കവനപാടവം വിനിയോഗിച്ചു. എന്നാല്‍ മജൂര്‍ കാശ്‌മീരിലെ ഒരു നാടന്‍ പെണ്‍കുട്ടിയില്‍ കോക്കസസ്സിലെ വനദേവതയെ കണ്ടെത്തി:

"നീ താമരപ്പൂക്കളാല്‍ തീര്‍ത്ത പൂച്ചെണ്ടാണ്‌,
നീ സ്വര്‍ഗത്തിലെ "ഹിമാലും' ക്വാഫിലെ പെരിയുമാണ്‌,
നീ മധുചഷകമാണ്‌, കാര്‍ത്തികച്ചന്ദ്രനാണ്‌,
എന്റെ പ്രിയപ്പെട്ട ഗ്രാമബാലികേ! എന്റെ ഓമനേ!'
 

ഇദ്ദേഹത്തിന്റെ കവിതകളില്‍ ചിലപ്പോള്‍ പരോക്ഷമായും മറ്റു ചിലപ്പോള്‍ പ്രത്യക്ഷവും ശക്തവുമായ പ്രസ്‌താവനകളായും കാലത്തിന്റെ പുതിയ തുടിപ്പുകള്‍ നാം കാണുന്നു:

(i) "വന്ദചലി, ശീന്‍ഗലിത്‌മ്യയി യിയി ബഹാര്‍'
(ഹേമന്തം കഴിയും, മഞ്ഞുകളുരുകും, വസന്തം വീണ്ടും വരും.)
(ii) "വോലോ ഹാ ബാഗവാനോനവ്‌
ബഹാരുക്‌ ശാന്‍ പൈദാകര്‍
അഗര്‍വുസനാവഹന്‍ വസ്‌തി ഗുലന്‍
തയ്‌ ബുലബുലന്‍ ഹുന്‍സ്‌
ബുന്യൂല്‍കര്‍, വാവ്‌കര്‌, ഗഗരോയ്‌കര്‍,
തുഫാന്‍ പൈദാകര്‍.'
 

(ഉദ്യാനപാലകാ വരൂ, ഒരു പുതിയ വസന്തത്തിന്റെ ഭംഗി നമുക്കുണ്ടാക്കാം; പനിനീര്‍പ്പൂവിന്റെയും വാനമ്പാടിയുടെയും സങ്കേതമായ ഈ ഉദ്യാനത്തില്‍ കൊടുങ്കാറ്റും ഇടിയും പേമാരിയും ഭൂകമ്പവും നീ വരുത്തുമോ?)

മജൂറിന്റെ സമകാലികനായ അബ്‌ദുല്‍ ആസാദ്‌ (മ.1948) കൂടുതല്‍ തീവ്രവാദിയും ഋജുബുദ്ധിയും ആയിരുന്നു. ഇദ്ദേഹം സാര്‍വജനീനമായ സാധുജനാനുകമ്പയോടെ സര്‍വതോമുഖമായ വിപ്ലവത്തിനുവേണ്ടി നിലകൊണ്ടു. ഇദ്ദേഹത്തിന്റെ ദര്‍യാ എന്ന കാവ്യം അനുസ്യൂതമായ ജീവിതപരിവര്‍ത്തനത്തിന്റെയും നിരന്തരമായ അന്വേഷണത്തിന്റെയും പ്രതീകമാണ്‌. ശികവയി ഇബിലീസ്‌ (സാത്താന്റെ പരാതി) എന്ന കൃതിയില്‍ അദ്ദേഹം ദൈവത്തിന്റെ ബുദ്ധിയെയും ഔചിത്യബോധത്തെയും ചോദ്യം ചെയ്യുന്നു. നോക്കുക:

"എന്റെ ഏകപാപം ആത്മാഭിമാനമായിരുന്നു. ഞാന്‍ നിന്റെ മുമ്പിലല്ലാതെ ആരുടെ മുമ്പിലും തല കുനിക്കില്ല, പൊടിയില്‍ നിന്നുയര്‍ന്നുവന്ന കെല്‌പില്ലാത്ത, ദുര്‍ബലനായ മനുഷ്യന്റെ മുമ്പില്‍ തീരെയില്ല. നീ സാത്താനോടു സമരം ചെയ്യാനയച്ച മനുഷ്യനോടു ന്യായമായിട്ടാണോ പെരുമാറുന്നത്‌? നീ അവനെ അയച്ചിട്ട്‌ "കുഫ്രി'ന്റെയും "ദീനി'ന്റെയും ശ്വാസം മുട്ടിക്കുന്ന ധൂളിപടലം സൃഷ്ടിച്ചു; നരകഭീതിയും വിധിദിനത്തെപ്പറ്റിയുള്ള സംത്രാസവും നിന്റെ ലോകത്തില്‍ ഇളക്കിവിട്ടു.'

ആധുനികകാലം ഉത്തരഭാഗം

ഗുലാം ഹസന്‍ബേഗ്‌ ആരിഫ്‌, ഗുലാം അഹ്‌മദ്‌ഫാസില്‍, നന്ദലാല്‍ അംബാര്‍ദാര്‍ എന്നീ യുവാക്കന്മാരായ മറ്റു കവികള്‍ മുപ്പതുകളുടെ ഒടുവില്‍ പദ്യരചന ആരംഭിച്ചു. അവര്‍ ഓരോരുത്തരും അവരവരുടെ രീതിയില്‍ ഈ കാലത്തെ സാഹിത്യപരമായ പുതിയ വെല്ലുവിളികള്‍ സ്വീകരിച്ചവരാണ്‌. അവരുടെ പ്രതിപാദ്യങ്ങള്‍ പുത്തനാണ്‌. ബേഗ്‌ ആരിഫ്‌ ഇന്നോളം ചൂഷിതനായ കാശ്‌മീരി കൈത്തൊഴില്‍ക്കാരനെയും "കാര്‍വ'നെയും പറ്റി എഴുതിയപ്പോള്‍ ഫാസില്‍ "ക്രാലകൂറി'നെ (കുശവന്റെ പുത്രിയെ)പ്പറ്റി എഴുതി. ഫാസിലിന്റെ ഈ കവിത ജനങ്ങള്‍ക്കു ഹൃദിസ്ഥമാണ്‌. അംബാര്‍ദര്‍ എന്ന കവിയും ജനകീയ സ്വഭാവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്‌തു. ഫാസിലും അംബാര്‍ദരും വികാരലോലിതമെങ്കിലും പ്രമകവിതയിലെ പഴഞ്ചന്‍ കാവ്യഭാഷയില്‍നിന്നു നിര്‍മുക്തമായ വര്‍ണനകള്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഈ മൂന്നു കവികളുടെയും ഏറ്റവും മികച്ച കൃതികള്‍ 1948ല്‍ ആരംഭിക്കുന്ന ആധുനിക കാലഘട്ടത്തില്‍ എഴുതിയവയാണ്‌. ഈ കാലഘട്ടത്തിലെ മറ്റൊരു ഉത്‌കൃഷ്ടകവിയായ സിന്‍ദാ കൗളിന്റെ (1884-1965) കാവ്യവീക്ഷണവും ഇതില്‍നിന്നു ഭിന്നമായിരുന്നില്ല. അദ്ദേഹത്തിന്റെ കാവ്യങ്ങളില്‍ ആധുനികതയുടെ നാദം മുഖരിതമാണ്‌.

സിന്ദാ കൗള്‍ കശ്‌മീരിപദ്യത്തിനു ചില പുതിയ പ്രാസമാതൃകകളും പദ്യരൂപങ്ങളും നല്‌കി. പല കാവ്യങ്ങളിലും ഇദ്ദേഹം പുതിയ ആശയങ്ങളും ഗഹനങ്ങളായ അര്‍ഥങ്ങളും സന്നിവേശിപ്പിച്ചു വിജയിച്ചു. വാസ്‌തവത്തില്‍ നാതയാരി (അസന്നദ്ധത), വദി ഹേമനുശ (മനുഷ്യവിലാപം) എന്നീ കാവ്യങ്ങളില്‍ കശ്‌മീരി മതേതര കവിതയ്‌ക്ക്‌ അജ്ഞാതമായിരുന്ന പുതിയ മാനം അനാവരണം ചെയ്യുന്നു. 35 കവിതകളുടെ സമാഹാരമായ സുപ്രന്‍ ഇദ്ദേഹത്തിന്‌ 1956ലെ സാഹിത്യഅക്കാദമി അവാര്‍ഡ്‌ നേടിക്കൊടുത്തു. ഈ കാലഘട്ടത്തിലെ ശ്രദ്ധേയനായ ലക്ഷ്‌മന്‍ രാസ്‌ദാന്‍ സ്വഭാവോചിതമായ ആക്ഷേപഹാസ്യകവിത രചിക്കുന്നതില്‍ അദ്വിതീയനാണ്‌. ഈ കാവ്യശാഖയില്‍ ഇദ്ദേഹത്തിന്റെ തോതഗുദരിന്യചായ (ഗുദാരില്‍ തോതാരാമന്റെ വീട്ടിലെ ചായ), വ്യശിവിഖാന്ദര്‍ (വിഷാരുടെ വിവാഹം), ലാല ലക്ഷ്‌മന്‍ എന്നീ കൃതികള്‍പോലെ മികച്ച കൃതികള്‍ വേറെ അധികമില്ല.

ശ്രദ്ധാര്‍ഹരായ രണ്ടു സൂഫി കവികളാണ്‌ സമദ്‌ മീറും (മ. 1959) അബ്‌ദുല്‍ അഹദ്‌ സര്‍ഗറും (ജ. 1908). രണ്ടുപേരും പുതിയ തലങ്ങള്‍ കണ്ടെത്തുന്നു. സമദ്‌മീറിന്റെ കൃതികളിലെപ്പോലെ പ്രകൃതിയില്‍നിന്ന്‌ നേരിട്ടെടുത്ത ഉപമകളും ഉത്‌പ്രക്ഷകളും, അഹദ്‌സര്‍ഗറുടെ കൃതികളിലെപ്പോലെ അപ്രതീക്ഷിത പ്രഭവങ്ങളില്‍ നിന്നെടുത്ത പുതിയ പ്രതീകങ്ങളും ബിംബങ്ങളും കാണുക ഉല്ലാസപ്രദമായ ഒരനുഭവമാണ്‌. ഇരുവരും തങ്ങളുടെ സൂഫി പുരോഗാമികളുടെ പാരമ്പര്യം നിലനിര്‍ത്തുന്നു.

നാല്‌പതുകളിലെ വിക്ഷോഭങ്ങളും ആയാസങ്ങളും കശ്‌മീരി നാടകങ്ങളില്‍ ആവിഷ്‌കൃതമായി. കണ്ണും കാതും കവരുന്ന നാടകം കലങ്ങിമറിഞ്ഞ കാലത്തിന്റെ തനിരൂപം കവിതയേക്കാളും കഥയേക്കാളും ഭംഗിയായി പ്രകാശിപ്പിക്കുന്നു. നാല്‌പതുകളുടെ മധ്യത്തോടടുപ്പിച്ചു നാടകകൃത്തുകള്‍ വിദ്വാഹ്‌ പോലെയുള്ള സാമൂഹിക പരിഷ്‌കരണ നാടകങ്ങള്‍ എഴുതി. താമസിയാതെ, പാകിസ്‌താന്‍ ആക്രമണത്തെത്തുടര്‍ന്നു രാഷ്‌ട്രീയവും പ്രചരണപരവുമായ നാടകങ്ങള്‍ അടിക്കടി ആവിര്‍ഭവിച്ചു. ശഹീദ്‌ ശീരവാനി (രക്തസാക്ഷി ശീരവാനി). ത്യ്രബടാചോര്‍ (നാലില്‍ മൂന്ന്‌ജന്മിയുടെ അമിതമായ ഓഹരി), ഡോളര്‍ സാഹിബ്‌ (സാമ്രാജ്യത്വകുതന്ത്രങ്ങള്‍) എന്നിവ ഉദാഹരണങ്ങളാണ്‌. കുറെക്കൂടിക്കഴിഞ്ഞ്‌ അന്‍പതുകളില്‍ ചില നല്ല അഭിനയയോഗ്യങ്ങളായ നാടകങ്ങള്‍ ആവിര്‍ഭവിച്ചു. അവയില്‍ ഏറ്റവും ശ്രദ്ധാര്‍ഹവും സ്‌മരണീയവുമാണ്‌ ബോംബുര്‍ യം ബുര്‍സല്‍ (പെരുന്തേനീച്ചയും നാര്‍സിസസ്സും). ഇന്നും അത്‌ നാടന്‍പാട്ടുകളില്‍നിന്നു കടഞ്ഞെടുത്ത ഹൃദയഹാരിയായ സംഗീതത്തിനും, സമ്പന്നമായ പ്രതീകാത്മകതയ്‌ക്കും കിടയറ്റ നിദര്‍ശനമായി നിലകൊള്ളുന്നു. പരിഹാസാനുകരണത്തിന്റെ വക്കത്തെത്തുന്ന പുഷ്‌കര്‍ഭാന്‍സ്‌ മചാമാ വിനോദനാടകപരമ്പര റേഡിയോ നാടകങ്ങളായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌.

റേഡിയോ കാശ്‌മീര്‍ ചെറുകഥ, റേഡിയോ നാടകം.

ഈ സാഹിത്യനവോത്ഥാനത്തിന്‌ അതുമായി ഗാഢബന്ധമുള്ള രണ്ടു സാഹിത്യേതര സംഭവങ്ങളുടെ പ്രചോദനം ഉണ്ടായിട്ടുള്ളത്‌ പ്രത്യേകം പ്രസ്‌താവയോഗ്യമാണ്‌. ഒന്ന്‌, പാകിസ്‌താന്റെ നേതൃത്വത്തില്‍ 1947 ഒ.ല്‍ നടന്ന കാശ്‌മീര്‍ ആക്രമണം. രണ്ട്‌, 1948 ജൂല. 31നു റേഡിയോ കാശ്‌മീരിന്റെ സ്ഥാപനം. ജീവിച്ചിരിക്കുന്നവരുടെ ഓര്‍മയില്‍ പാകിസ്‌താന്‍ ആക്രമണംപോലെ മറ്റൊരു സംഭവവും ജനതയെ ഇളക്കിമറിച്ചിട്ടില്ല. അവരും അവര്‍ക്കൊപ്പം എഴുത്തുകാരും ബുദ്ധിജീവികളും കാശ്‌മീരികളെന്ന നിലയ്‌ക്കുള്ള തങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായി. അങ്ങനെ ആക്രമണകാരികള്‍ക്കെതിരായി ജനങ്ങളുടെ നിശ്ചയത്തെ ദൃഢീകരിക്കുന്നതിനു ഗദ്യപദ്യനാടകരൂപങ്ങളില്‍ സാഹിത്യസൃഷ്ടി നടന്നു.

റേഡിയോ നല്‌കുന്ന അവസരവും പ്രരണയും ലഭ്യമാകാതിരുന്നെങ്കില്‍ എഴുത്തുകാര്‍ക്കു വളരെ തടസ്സങ്ങള്‍ നേരിട്ടേനെ. വിശദീകരണപ്രവണവും വ്യാവഹാരികവും ആയ ഉപന്യാസങ്ങള്‍, ലഘൂപന്യാസങ്ങള്‍, ലഘുഹാസ്യരചനകള്‍, ചെറുകഥകള്‍ എന്നിവയുടെ വികാസത്തിനു റേഡിയോ, പ്രാത്‌സാഹനം നല്‌കി. 1958ല്‍ സംസ്ഥാന ഗവണ്‍മെന്റ്‌ ഒരു സ്റ്റേറ്റ്‌ അക്കാദമി സ്ഥാപിക്കയും 1961-62ല്‍ ടാഗൂര്‍ഹാള്‍ നിര്‍മിക്കയും ചെയ്‌തു. ഇവമൂലം സാഹിത്യശ്രമങ്ങള്‍ക്കും നാടകനിര്‍മാണത്തിനും അഭിനയത്തിനും ഉത്തേജനം ലഭിച്ചു. പല നാടകക്ലബ്ബുകളുടെയും, പ്രത്യേകിച്ച്‌ ഭഗത്‌ തിയെറ്ററിന്റെയും ഉദയത്തിന്‌ അതു കാരണമായി. സംസ്ഥാന അക്കാദമി അവാര്‍ഡ്‌ ലഭിച്ച തക്‌ദീര്‍ പോലെയുള്ള അനേകം നല്ല നാടകങ്ങള്‍ രംഗത്ത്‌ അവതരിപ്പിക്കാന്‍ ഇവമൂലം സാധിച്ചു. എ.എം.ലോനിന്റെ സുയ്യാ എന്ന ചരിത്രനാടകം 1972ല്‍ സാഹിത്യ അക്കാദമി അവാര്‍ഡു നേടി. ടാഗൂറിന്റെയും ഇബ്‌സന്റെയും അനേകം നാടകങ്ങള്‍ വിവര്‍ത്തനം ചെയ്‌കയും അവതരിപ്പിക്കയും ചെയ്‌തു.

കശ്‌മീരിയിലെ ആദ്യത്തെ ആനുകാലികപ്രസിദ്ധീകരണമായ ഗാശ്‌ (പ്രകാശം) വാരിക 1940ലും ആദ്യത്തെ സാഹിത്യജേര്‍ണല്‍ ക്വന്‍ഗപോശ്‌ (കുങ്കുമപ്പൂവ്‌) 1949ലും പുറത്തുവന്നു. കാശ്‌മീര്‍ സംഗരമാല്‍, പമ്പോശ്‌ എന്നീ റേഡിയോനിലയങ്ങളിലെ സാഹിത്യപരിപാടികളിലും ഗുലരേസ്‌, സ്റ്റേറ്റ്‌ അക്കാദമിശിരാസ, സോണ്‍ അദബ്‌ എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഗദ്യം ഉപയോഗിക്കപ്പെട്ടു. ഇവയ്‌ക്കു പുറമേ, ഈ കാലത്തെ സര്‍ഗാത്മകഗദ്യം ചെറുകഥകളിലൂടെ ബഹിര്‍ഗമിച്ചു. 1958ല്‍ സാഹിത്യഅക്കാദമി അവാര്‍ഡിന്‌ അര്‍ഹമായിത്തീര്‍ന്ന അഖ്‌തര്‍മുഹീഉദ്ദീന്‍െറ സഥസംഗര്‍ (ഏഴു ഗിരിശൃംഗങ്ങള്‍) 1955ല്‍ പ്രസിദ്ധീകൃതമായതോടെ ചെറുകഥകള്‍ക്കു ഉത്‌കര്‍ഷം ലഭിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ചെറുകഥകളോടു കിടപിടിക്കുന്ന ചെറുകഥകള്‍ അന്നുമുതല്‍ ഉണ്ടായിത്തുടങ്ങി. ഉദാഹരണത്തിന്‌ അഖ്‌തറുടെ സ്വംസല്‍ (മഴവില്ല്‌); അമീന്‍ കമീലിന്‍െറ കഥിമംസ്‌ കഥ്‌ (കഥയിലെ കഥ), ഹരികൃഷ്‌ണകൗളിന്‍െറ പതലാരാന്‍പര്‍വത്‌ (പര്‍വതങ്ങള്‍ നമ്മെ പിന്‍തുടരുന്നു) എന്നീ കഥാ സമാഹാരങ്ങള്‍ നോക്കുക. നോവലുകളെക്കുറിച്ച്‌, അഖ്‌തറുടെ ദോദ്‌ദഗ്‌ (രോഗവും വേദനയും) ഒഴിച്ചാല്‍ കാര്യമായൊന്നും പറയാനില്ല. രണ്ട്‌ അനാഥ സഹോദരിമാരുടെ കഷ്‌ടതയെയും അവമതിയെയും പറ്റി പ്രതിപാദിക്കുന്ന പ്രസ്‌തുത നോവല്‍ നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ പശ്‌ചാത്തലത്തെ സംബന്ധിച്ചുള്ള അവബോധത്തിന്‌ ആഴം വര്‍ധിപ്പിക്കുന്നു. എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല വ്യക്തിത്വം ലഭിച്ചിട്ടുണ്ട്‌. പാത്രങ്ങളുടെയും സംഭവങ്ങളുടെയും പരസ്‌പര പ്രവര്‍ത്തനത്താല്‍ ഇതിവൃത്തം വികസിക്കുന്നു.

ചില വിവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ട്‌. അവയില്‍ ശ്രദ്ധേയമാണ്‌ ഗോര്‍ക്കിയുടെ അമ്മ (വിവ. എ.എം. ലോല്‌), അറബി മൂലകൃതിയില്‍ നിന്ന്‌ അല്‍ഫ്‌ ലൈല (വിവ.എം. ഹജിനി), പേര്‍ഷ്യന്‍ മൂലകൃതിയില്‍ നിന്നു മൂന്നു വാല്യങ്ങളില്‍ പയാംബര്‍ (പ്രവാചകന്‍വിവ. ശംസുദ്ദീന്‍ അഹമ്മദ്‌), സംക്ഷിപ്‌ത ഡോണ്‍ ക്വിക്‌സോട്ട്‌ (വിവ. എസ്‌. എല്‍. സാധു) എന്നിവ. നിരൂപണപരവും ഗവേഷണപരവുമായ ഉപന്യാസങ്ങളില്‍ ചിലതാണ്‌ കാശ്‌മീരി ഡിപ്പാര്‍ട്ടുമെന്‍റു വക യൂണിവേഴ്‌സിറ്റി മാഗസിന്‍ അന്‍ഹാരില്‍ പ്രസിദ്ധീകൃതമായ ഉപന്യാസങ്ങളും, ചില കാവ്യഗ്രന്ഥങ്ങളുടെ അവതാരകോപന്യാസങ്ങളും, മകാലാത്‌ എം. ഹസിനിയുടെ ഉപന്യാസസമാഹാരവും മറ്റും.

നാല്‍പതുകളിലെയും അന്‍പതുകളുടെ ആദ്യവര്‍ഷങ്ങളിലെയും നാടകങ്ങളും ചെറുകഥകളും പോലെ ഈ കാലത്തെ കവിതയും ഏറിയകൂറും സാഡംബരമാണ്‌. ഒരു നവീകര്‍ത്താവെന്ന സവിശേഷത ദീനാനാഥ്‌ നദീമിനുണ്ട്‌. ഇദ്ദേഹം നവീനകവിത പ്രചരിപ്പിച്ചു. അദ്ദേഹത്തില്‍നിന്നുയര്‍ന്നത്‌ ഈ കാലഘട്ടത്തിന്‍െറ കാഹളമാണ്‌. യിരാദ (നിശ്‌ചയം), ബോഗ്യവാനഅസ്‌ (ഞാന്‍ ഇന്നു പാടുകയില്ല), സിന്ദാബാദ്‌ ശ്യാമ്‌ജി (ശ്യാംജി നീണാള്‍ വാഴ്‌ക) എന്നീ കാവ്യങ്ങളിലൂടെ മുമ്പ്‌ അജ്ഞാതമായിരുന്ന വീര്യം കശ്‌മീരികവിതയില്‍ ഇദ്ദേഹം പകര്‍ന്നു. പുതിയ ശൈലിയും, പുതിയ അലങ്കാരവും, പുതിയ ബിംബകല്‌പനയും ഇദ്ദേഹത്തിന്‍െറയും ഇദ്ദേഹത്തെ പിന്തുടര്‍ന്ന മറ്റു കവികളുടെയും കവിതകളില്‍ കാണാം. എന്നാല്‍ വിശേഷണപദങ്ങളുടെ ധാരാളിത്തവും, പകിട്ടേറിയ വര്‍ണനയും, വാചാടോപവും അവയിലുണ്ട്‌. അവ തേഞ്ഞുമാഞ്ഞുപോകാന്‍ കുറേക്കാലം വേണ്ടിവന്നു.

അന്‍പതുകളുടെ മധ്യത്തോടുകൂടിയും അതിനുശേഷവും കവികളുടെ ആവേശം കുറഞ്ഞുതുടങ്ങി. വാചാടോപവും സാലങ്കാരശബ്‌ദവും ശമിച്ച്‌, അവര്‍ ദോഷദൃക്കുകളായും പരുഷഭാവന്മാരായും മാറുന്ന ദൃശ്യമാണ്‌ പിന്നീടു കാണുന്നത്‌. ചില ഉദാഹരണങ്ങള്‍:

i. നമ്മുടെ നേതാക്കന്മാര്‍ മറ്റു ദൈവങ്ങളോടു പ്രാര്‍ഥിച്ചു; ദൈവം വലിയവന്‍, അവന്‍ പ്രാര്‍ഥന ഗൗനിക്കുന്നു; ചിലര്‍ക്കു സമ്പത്തുണ്ടായി; ചിലര്‍ക്കു കീര്‍ത്തിയും ലഭിച്ചു; പാവങ്ങള്‍ മാത്രം പഴയപടി കിടന്നു. (നാസ്‌കി)

ii. കശാപ്പുകാര്‍ വരുന്നു, കശാപ്പുകാര്‍ പോകുന്നു. എന്നാല്‍ കൊല പഴയതുപോലെ നടക്കുന്നു. (അരിഫ്‌)

iii. സ്വാതന്ത്യ്രം പറുദീസയിലെ സുന്ദരി, അവള്‍ എല്ലാവരെയും ഒരു പോലെ കാണുമോ? തിരഞ്ഞെടുത്ത ചിലരെമാത്രം അവള്‍ സന്ദര്‍ശിക്കുന്നു; ധനികന്മാരുടെ മണിമാളികകളില്‍. (മഹസൂര്‍)

ഇപ്പോള്‍ കാര്യങ്ങളിലേക്കുള്ള അന്തര്‍ദൃഷ്‌ടി കൂടുതല്‍ ആഴത്തിലേക്കു കടന്നു ചെല്ലുന്നു. മാര്‍ക്‌സിസ്‌റ്റ്‌സോഷ്യലിസ്‌റ്റ്‌ റിയലിസത്തിനും അതുപോലെയുള്ള അന്യരുടെ ആദര്‍ശശാസ്‌ത്രങ്ങള്‍ക്കും ആകര്‍ഷണം കുറഞ്ഞതുപോലെ തോന്നുന്നു. കവി തന്‍െറ ഉള്ളിലേക്കും ചുറ്റുപാടുകളിലേക്കും നോക്കുന്നു. സ്വന്തം അനുഭവമാണ്‌ അയാള്‍ക്കു കൂടുതല്‍ പ്രധാനം. സാങ്കേതികമായ കലാവൈഭവപ്രകടനവും കുറവല്ല. പദ്യമാതൃകകളില്‍ സ്വച്‌ഛന്ദവൃത്തം, സോണറ്റ്‌, അസമപദ്യം, പേര്‍ഷ്യന്‍ റൂബായി മുതലായവയില്‍ പരീക്ഷണം നടക്കുന്നു. നദീമും റഹ്‌മാന്‍ രാഹിയും, അമീന്‍ കാമിയും കവിതയ്‌ക്കു ഒരു പുതിയ ലക്ഷ്യം പ്രദാനം ചെയ്യുന്നു. ഒരു പ്രത്യേകമായ കാവ്യശൈലിയും, ശില്‌പസാമര്‍ഥ്യവും മാനസികമായ അസ്വാസ്‌ഥ്യവും, സുന്ദരമായ രുബായി രചനയിലേക്കു തിരിഞ്ഞിരിക്കുന്ന മുസഫര്‍ അസിമിനെയും ആരിഫ്‌ ബെഗിനെയും പോലുള്ള മറ്റു കവികളില്‍പ്പോലും കാണാം. നദീമിന്‍െറ സോണറ്റുകളിലും, അമീന്‍ കാമിലിന്‍െറ ഗസലുകളിലും, ഗുലാംറസൂല്‍ നാസ്‌കിയുടെ ചതുഷ്‌പദികളിലുമെല്ലാം സംഹതത്വവും വാക്‌പരിമിതിയും പദരചനയുടെ ഏകതാനതയും നിപുണമായ വാക്യശൈലിയും ഇവയ്‌ക്കു പുറമേ സിന്ദാകൗളിന്‍െറയും 14-ാം ശ.ത്തിലെ ലല്‌ധദിന്‍െറയും കൃതികളിലൊഴികെ മറ്റെങ്ങും മുമ്പു കണ്ടിട്ടില്ലാത്ത ധൈഷണികവീര്യവും പ്രകടമാണ്‌. ഈ ഗുണങ്ങള്‍ കുറേക്കൂടി പ്രകടമായി റഹ്‌മാന്‍ റാഹിയുടെ ഗസലുകളിലും "നാസ്‌മ' (പദ്യം) കളിലും കാണുന്നുണ്ട്‌. സംക്ഷിപ്‌തവും ഉപലക്ഷകവും, ചിലപ്പോള്‍ ഗഹനവുമാണ്‌ രാഹിയുടെ കവിത. ഇദ്ദേഹത്തിന്റെ ബിംബങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും സൂക്ഷ്‌മമായ വ്യംഗ്യങ്ങളും, ക്ലാസ്സിക്കല്‍ ഗ്രീക്‌, റോമന്‍ മുതലായ മറ്റു ഭാഷകളുമായി ബന്ധപ്പെട്ട അര്‍ഥസൂചനകളുമുണ്ട്‌. അവയ്‌ക്കു ഇദ്ദേഹം സമകാലിക പ്രസക്തി നല്‍കുന്നു. അടുത്തകാലത്തെഴുതിയ തഖ്‌ലിക്‌ (സൃഷ്‌ടിപരയത്‌നം), ബദ്‌ബീന്‍ (സിനിക്ക്‌), ഓഹീ (ശുഭാശംസകള്‍), ഔഡ്യകഥ്‌ (പകുതി പറഞ്ഞ കഥ) എന്നീ കവിതകള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. രാഹിയുടെ നവരോസ്‌ സബാ 1961ലും അമീനിന്‍െറ ലവതപ്രവ 1966ലും സാഹിത്യ അക്കാദമി അവാര്‍ഡിന്‌ അര്‍ഹമായി. രണ്ടുപേരുടെയും പദ്യകൃതികള്‍ക്കാണ്‌ അവാര്‍ഡു ലഭിച്ചിട്ടുള്ളത്‌ എന്നത്‌ സ്‌മരണീയമാണ്‌. റാഹിയുടെ കാവ്യങ്ങള്‍ പോലെ, നിരൂപണോപന്യാസങ്ങളും വിലപ്പെട്ട സംഭാവനകളാണ്‌. ഏത്‌ ആധുനിക ഇന്ത്യന്‍ ഭാഷയിലും അവയ്‌ക്കു മഹനീയമായ സ്ഥാനമുണ്ടായിരിക്കും. ജി. ആര്‍. കംഗാര്‍, ഗുലാം നബി ഫിറാഖ്‌, ചമന്‍ലാല്‍ ചമന്‍, മോത്തിലാല്‍ സാക്കി, മോത്തിലാല്‍ കെമ്മു, രസജവിദാനി (1901-79), പ്രാഫ. മര്‍ഘൂബ്‌ ബനിഹാലി, പ്രാഫ. മഷാല്‍ സുല്‍ത്താന്‍പുരി, ഫാസില്‍ കശ്‌മീരി എന്നിവര്‍ ആധുനിക കശ്‌മീരി സാഹിത്യകാരന്മാരില്‍ ചിലരാണ്‌.

(പ്രാഫ. ജെ.എല്‍. കൗള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍