This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവനകൗമുദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവനകൗമുദി

കവനകൗമുദിയുടെ ശീര്‍ഷകപ്പുറം

ഉള്ളടക്കം മുഴുവനും പദ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മലയാള മാസിക. കൊ.വ. 1080 വൃശ്ചികത്തിലാണ്‌ ആരംഭം; 1106 കന്നി വരെ മുടങ്ങാതെ പ്രസിദ്ധീകരിച്ചു.

"എന്നും തീയതി മാസത്തിലൊന്നിലും പതിനഞ്ചിലും
മന്നില്‍ പ്രസിദ്ധിചെയ്‌തീടും, മാന്യാകവനകൗമുദീ'
 

എന്ന മുഖക്കുറിപ്പോടെ, ആപാദചൂഡം പദ്യമായി, ഗദ്യത്തിന്റെ ഛായപോലും തട്ടാതെയായിരുന്നു കവനകൗമുദിയുടെ പുറപ്പാട്‌. മഹാപണ്ഡിതനും രുക്‌മാംഗദചരിതം മഹാകാവ്യം തുടങ്ങിയ കൃതികളുടെ കര്‍ത്താവുമായ പന്തളം കേരളവര്‍മത്തമ്പുരാന്റെ പത്രാധിപത്യത്തിലും ഉടമസ്ഥതയിലും ഏതാണ്ട്‌ മൂന്നു വര്‍ഷത്തോളം ദ്വൈവാരികയായി കവനകൗമുദി പ്രസിദ്ധീകരിച്ചു; നാലാം വര്‍ഷം മുതല്‍ മാസികയായിത്തീര്‍ന്നു.

കായംകുളം സുവര്‍ണരത്‌നപ്രഭ അച്ചുകൂടത്തില്‍ അച്ചടിപ്പിച്ച്‌ പന്തളത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന കവനകൗമുദിയുടെ പ്രസാധകന്‍ പി.കെ. നാരായണന്‍ നമ്പൂതിരിയായിരുന്നു; മാനേജര്‍ കുറ്റിപ്പുറത്തു കേശവന്‍ നായരും. 1084 തുലാം മുതല്‍ തൃശൂര്‍ കേരളകല്‌പദ്രുമം അച്ചുകൂടത്തില്‍ നിന്നാണ്‌ മാസിക പ്രസിദ്ധീകരിച്ചിരുന്നത്‌. വള്ളത്തോളും കുറ്റിപ്പുറത്തു കേശവന്‍നായരും ഒരു വര്‍ഷത്തോളം പത്രാധിപന്മാരായിരുന്നു. പ്രസിദ്ധ പണ്ഡിതനും കവിയുമായിരുന്ന കോട്ടയ്‌ക്കല്‍ പി.വി.കൃഷ്‌ണവാരിയര്‍ 1085ല്‍ പത്രാധിപത്യം ഏറ്റെടുത്തതോടെ മാസികയ്‌ക്ക്‌ പുതിയ രൂപഭാവങ്ങള്‍ കൈവന്നു തുടങ്ങി. പന്തളം കേരളവര്‍മ തന്നെ ആയിരുന്നു അന്നും ഉടമസ്ഥന്‍; തന്നെയുമല്ല കവനകൗമുദിയുടെ ലക്കങ്ങള്‍ക്കായി അറുപതില്‍പ്പരം ഖണ്ഡകാവ്യങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി.പ്രാദേശിക വാര്‍ത്തകള്‍, പരസ്യങ്ങള്‍ തുടങ്ങി മുഖപ്രസംഗങ്ങള്‍ പോലും പദ്യത്തിലായിരുന്നു ഈ മാസികയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്‌. മാതൃകയ്‌ക്ക്‌ ഒരു സോപ്പിന്റെ പരസ്യം ചുവടെ ചേര്‍ക്കുന്നു.

"മേല്‍പ്പറ്റിടും പൊടിയഴുക്കുമെഴുക്കു നാറ്റം
വേര്‍പ്പെന്നു തൊട്ടവ കളഞ്ഞതിശുദ്ധിയാക്കി
വായ്‌പേറിടും തനുസുഖം മനുജര്‍ക്കു ചേര്‍പ്പാന്‍
സോപ്പേ നിനക്കു ശരി വാസനയേതിനുള്ളൂ'.
 

വിദേശീയരായ മന്ത്രിമാരെ കേരളഭരണം ഏല്‌പിക്കുന്നതിനോട്‌ വിയോജിപ്പു പ്രകടിപ്പിക്കുന്ന മുഖലേഖനം ശ്രദ്ധിക്കുക:

"ഇന്നാടു കാത്തു കൊള്‍വാനിന്നാരും നാട്ടുകാരിലില്ലാഞ്ഞോ
അന്യായമന്യദേശാദന്യാഹ്വാനം ദിവാന്‍ജി പദവിക്കായ്‌?'

ആധുനിക മലയാളകവിതയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കവനകൗമുദിക്കു കഴിഞ്ഞിട്ടുണ്ട്‌. കാവ്യസരണിക്ക്‌, പ്രത്യേകിച്ചു ഖണ്ഡകാവ്യശാഖയ്‌ക്ക്‌, വമ്പിച്ച നേട്ടങ്ങളുണ്ടാക്കാന്‍ ഈ മാസികയ്‌ക്കു സാധിച്ചു. കഴിഞ്ഞ തലമുറയിലെ മിക്ക, മലയാള കവികളും കവനകൗമുദി വഴി പയറ്റിത്തെളിഞ്ഞവരാണ്‌. ഉള്ളൂരിന്റെ ഉമാകേരളത്തിലെ ചില ഭാഗങ്ങള്‍; പന്തളത്തു തമ്പുരാന്റെ രുക്‌മാംഗദചരിതം; വളളത്തോളിന്റെ ചിത്രയോഗത്തിന്റെ ഏതാനും ഭാഗങ്ങള്‍, സാഹിത്യമഞ്‌ജരിയിലെ കവിതകള്‍ മുതലായവ കവനകൗമുദി വഴിയാണ്‌ വെളിച്ചം കണ്ടത്‌. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മലയാളകവികള്‍ എല്ലാവരും തന്നെ കവനകൗമുദിയുടെ ലേഖകരുമായിരുന്നു. വി.സി. ബാലകൃഷ്‌ണപ്പണിക്കര്‍, കെ.എം. പണിക്കര്‍, കെ.പി. കറുപ്പന്‍, ചേലനാട്ട്‌ അച്യുതമേനോന്‍, നാലപ്പാട്ട്‌ നാരായണമേനോന്‍, കെ.സി. കേശവപിള്ള, പി. ശങ്കരന്‍ നമ്പ്യാര്‍, ജി. ശങ്കരക്കുറുപ്പ്‌ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഉള്ളൂര്‍, പള്ളത്തുരാമന്‍, കുണ്ടൂര്‍ തുടങ്ങിയവര്‍ പാശ്ചാത്യകവിതകളെ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിന്‌, അവയുടെ പരിഭാഷകള്‍ കവനകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കവനകൗമുദി വഴി മലയാളത്തില്‍ പുഷ്ടി പ്രാപിച്ച മറ്റൊരു ശാഖ കൂട്ടുകവിതാപ്രസ്ഥാനമാണ്‌. ഉള്ളൂരും കുറ്റിപ്പുറവും ചേര്‍ന്നെഴുതിയ സരള (ഖണ്ഡകാവ്യം); പന്തളവും കുറ്റിപ്പുറവും ചേര്‍ന്നഴുതിയ വിശാഖിനി; കുണ്ടൂര്‍, കാത്തുള്ളി, കുറ്റിപ്പുറം എന്നിവര്‍ ചേര്‍ന്നെഴുതിയ പ്രമദ്വരാചരിതം തുടങ്ങിയവ ഇക്കൂട്ടത്തില്‍ ചിലതാണ്‌.

മലയാളത്തില്‍ വിശേഷാല്‍ പ്രതി എന്ന സംരംഭത്തിന്റെ പ്രാരംഭവും കവനകൗമുദി വഴിക്കാണെന്നു പറയാം (1088). പി.വി. കൃഷ്‌ണവാരിയരുടെ നേതൃത്വത്തില്‍ "ഭാഷാവിലാസ'മെന്ന പേരില്‍ ഒന്‍പതു വിശേഷാല്‍ പ്രതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. "ഭാഷാഭിമാനികളില്‍ അഗ്രസരനും പരിശ്രമശീലത്തിന്റെ മാതൃകയുമായ പി.വി. കൃഷ്‌ണവാരിയര്‍ ആണ്ടിലൊരിക്കല്‍ കൈരളിക്കു സമ്മാനിക്കാറുള്ള അത്യുജ്ജ്വലമായ ഒരു രത്‌നവിശേഷമാണ്‌ ഭാഷാവിലാസം' എന്ന പ്രാഫ. പി. ശങ്കരന്‍ നമ്പ്യാരുടെ അഭിപ്രായം ഇവിടെ സ്‌മരണീയമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍